Wednesday, September 25, 2013

പഞ്ചകര്‍മ്മായനം -1

പ്രക്രമം:


ജരാനരക്കാലമടുത്തുവെന്ന്  വെളുപ്പാൻ കാലത്തെ മയക്കത്തിന്നിടയിൽ‍,  ചില പൂവങ്കോഴികൽ കൂകിത്തുടങ്ങിയ കാലം. മൂന്നാഴ്ച നീണ്ടുനിന്ന ‘പഞ്ചകര്‍മ്മ’ ചികിത്സ കഴിഞ്ഞ് ജര മിനുപ്പിച്ച്, നര കറുപ്പിച്ച്, ‘കൊട്ടൻ ചുക്കാദി‘ പരിമളവുമായി,  ‘സൂറിക്കി’ലേക്കുള്ള യാത്രാമദ്ധ്യേ,  ദുബായിൽ ഇടയിറങ്ങിയ അനിയനും അതേ മന്ത്രം ഉരുക്കുഴിഞ്ഞപ്പോൾ 'ഒരു ചേഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തത്’എന്ന പരസ്യവാചകം ആദ്യം മനസ്സും പിന്നെ മനസ്വിനിയും ഏറ്റ് പാടി.
യോഗ വിയോഗക്രമാദികൾ  അനുഷ്ഠാന ഹേതുവല്ലെങ്കിൽ അഞ്ചാംകൂറിന്നുമപ്പുറം ഭവിക്കണം  പഞ്ചകര്‍മ്മ എന്നല്ലേ ശാസ്ത്രം?

നാഗാര്‍ജ്ജുന‘യിലെ തല  മൂത്ത വൈദ്യർ  ഡോ.കൃഷ്ണമ്പൂരിയെ വിളിച്ച് ഏട്ടനും ഏട്ടത്തിക്കുമുള്ള ‘ധന്വന്തരി’ക്രിയകൽ - ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര മുതൽ നെല്ലിക്കാത്തളവും സ്നേഹവസ്തിയും (ഹോ!)വരെ -  സവിസ്തരം ‘ചാര്‍ട്ടിലാക്കി‘ കൈയൊപ്പും സീലും ചാര്‍ത്തിയിട്ടേ അനിയൻ പ്ലെയിൻ പിടിച്ചുള്ളൂ. തുടര്‍‍ന്നുള്ള ഏഴ് സംവത്സരങ്ങളിൽ‍ നാഗാര്‍ജ്ജുന. പുനര്‍‍നവ, രാജ ഐലന്റ്സ്, രാജ കൂറ്റനാട്, സോപാനം എന്നിവിടങ്ങളിലെ എണ്ണത്തോണികളിൽ ഭൂപാളം, വസന്തം, പന്തുവരാളി, മാളവി, നീലാംബരി രാഗങ്ങൾ  തനിയാവര്‍ത്തിച്ച് മടുത്തപ്പോൾ, അടുത്ത വര്‍ഷത്തെ സാധകം  ആനന്ദഭൈരവിയിൽ ഒരു നവ അരങ്ങിൽ ആയാലോ എന്ന ചിന്ത തലയിൽ ഫ്ലാഷി.

തണ്ണിപ്പാര്‍ട്ടി തോഴരുടെ ‘ജുമാരാത്’ ചര്‍ച്ചക്കിടയിൽ വിഷയാവതരണത്തിന്റെ വിഷ്കംഭത്തിൽ വച്ച് തന്നെ,  ‘പരോപകാരാര്‍‍ത്ഥമിദം ശരീരം’ എന്നഹങ്കരിക്കുന്ന ‘ത്രീ ഡി’ സുഹൃത്ത്,  ഇടയില്‍‍ ചാടി രംഗപടം താഴ്ത്തിച്ചു.
‘ബസ് ഭായ്...ഫോർ ദിസ് നോ ചര്‍ച്ച നീഡഡ്!  പോകുന്ന ദിവസം തീരുമാനിക്കൂ.  ബാക്കി കാര്യങ്ങൾ ദാ... ഈ ഞാൻ പുസ്പം പുസ്പം പോലെ...’
‘വാട്ട്സ് ഇൻ യുവർ മൈന്‍ഡ്?’ (തലക്ക് വട്ടായോ?) ഞാൻ ചോദിച്ചു.
‘ഡിഫറന്റ് എക്സ്പീരിയന്‍സ് ‘(ടങ്കാരി പണി) അല്ലേ വേണ്ടത്? ‘വെയ്റ്റ് ആന്റ് സീ‘ (കാണിച്ച് തരാം) എന്നവൻ.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ഏഴര വെളുപ്പിന് തന്നെ, ഞാനും പ്രിയതമയും ക്രെഡിറ്റ് കാര്‍ഡുകളും വസ്ത്രങ്ങളും വേവ്വേറെ പായ്ക്ക് ചെയ്ത്, പ്രപിതാക്കളേയും മുകുന്ദപുരത്തപ്പനേയും മനസ്സ് കൊണ്ട് വണങ്ങി, യാത്രയായി: യുവത്വം തിരിച്ച്പിടിക്കാൻ, ശാരീരിക പീഡകള്‍‍ക്ക് തൽക്കാലം ‘സുല്ല്‘ പറയാൻ, അടുത്ത ഒരു വര്‍ഷം ലാവിഷ് ആയി വേയ്സ്റ്റ് ചെയ്യാൻ മാത്രമുള്ള എനെര്‍‍ജി സ്റ്റോർ ചെയ്യാൻ.

മാസം കര്‍‍ക്കിടകം. ചികിത്സ പഞ്ചകര്‍‍മ്മ. സീഡി പ്ലെയറിലോ രാമായണം .........

“കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ട് നീ
രാമപാദാബ്ജം ഭജിച്ചിവിടെ വസിക്കണം.
നീഹാരാതപവായു വര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം

കര്‍‍മ്മായനം: ദിവസം ഒന്ന്:

“കുതിരാന്‍‍“ ഇറങ്ങുമ്പോൾ‍ ഓര്‍‍മ്മയിൽ‍ തെളിഞ്ഞത്  ഡോ;ശ്രീരാജ് നമ്പൂതിരി‘ ഭാഷാപോഷിണി‘യിൽ‍ എഴുതിയ ചെറുകഥയുടെ തുടക്കമാണ്:
'വാഗാ ബോര്‍‍ഡർ‍  കഴിഞ്ഞു, ഇനി പച്ച ......എല്ലാം പച്ചമയം’

 പക്ഷേ കണ്ടത് പാതി വെന്ത ഊഷരഭൂമികൾ,  തലയാട്ടാൻ‍ മറന്ന് നില്‍ക്കുന്ന പനമരങ്ങൾ!

ഡ്രൈവർ പറഞ്ഞു:‘‘ ദൂരമേറെയുണ്ട് ചേട്ടാ, ചായയോ വെള്ളമോ.?'

‘വേണ്ടാ, കത്തിച്ച് വിട്ടോ സുഭാഷേ.  മോര്‍ണിംഗ് ട്രീറ്റ്മെന്റ് ‘മിസ്സാകണ്ടാ’‘

 പത്ത് മണിയോടെ പച്ചപ്പടര്‍പ്പുകള്‍ക്കിടയിൽ തലയുയര്‍ത്തി നില്‍ക്കുന്ന രമ്യഹര്‍മ്യം ദൃശ്യമാ‍യി. ‍കാർ നിന്നപ്പോൾ അത് വരെ ചിണുങ്ങി നടന്നിരുന്ന ഇടവപ്പാതി ഒരിരമ്പലോടെ കുതിച്ചെത്തി.

'കാർ പാര്‍ക്ക് ചെയ്യണ്ടാ, ലഗേജ് എടുത്താലുടന്‍ നീ  പോയ്ക്കോ:‘ സുഭാഷ് സമ്മതഭാവത്തിൽ ‍തലയാട്ടി.

ശനിയാഴ്ച ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തിരക്കാണ് മുന്നിൽ. ഏതോ വൃദ്ധസദനത്തിലെ അന്തേവാസികളാണധികവുമെന്ന് തോന്നി.

റിസെപ്ഷനിൽ‍ മൂന്ന് പെണ്മണികൾ‍.

 “എക്സ്ക്യൂസ് മി”: ഞാൻ മുരടനക്കി.

കുങ്കുമപ്പൊട്ടും എണ്ണ കിനിയുന്ന നീളൻ‍ മുടിയുമുള്ള വട്ടമുഖി, ചാട്ടുളി പോലൊരു നോട്ടമെറിഞ്ഞ്, കൈയിലെ കടലാസ് കെട്ടിലേക്ക് ദൃഷ്ടികൾ‍  മടക്കി.
ലജ്ജയുടെ അരുണിമയും കപടകോപത്തിന്റെ കരുമയും മുഖത്തിട കലര്‍‍ത്തി, ആംഗ്യവിക്ഷേപങ്ങളോടെ  ടെലഫോൺ‍ ഭാഷണത്തിൽ‍ വ്യാപൃതയായിരുന്ന പട്ടുസാരിക്കാരിക്ക് ചുറ്റുപാടുകൾ‍ ഒരു മുടൽ മഞ്ഞിലെന്ന വണ്ണം അവ്യക്തം.
ഒരു ഗ്രാം തങ്കത്തിൽ  പൊതിഞ്ഞ സൂഷ്മശരീരത്തിന്റെ, കിലോഗ്രാമുകളേറെ വരുന്ന സ്തൂലഭാഗം, ഇടത് കൈകൊണ്ട് താങ്ങി, കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിൽ മറുകൈ വിന്യസിപ്പിച്ച് കൊണ്ടിരുന്ന ‘കാ-തിലോല’ ലോലിതയും  അപ്രാപ്യ.!

വീണ്ടും ‘ഒരെച്യൂസ് മി‘ വിളിയുയര്‍ന്നു.
പട്ടുസാരിക്കാരിയുടെ മുഖമൊന്നുയര്‍‍ന്ന് താണതൊഴികെ, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘സൊ കോള്‍ഡ്‘ ഹോസ്റ്റസ്സുകളിൽ നിന്ന് ‘നോ വിസിബിൾ റിയാക്‍ഷൻ!.’

കൌണ്ടറിൽ‍ ഒരു തട്ടും ഉച്ചത്തിലുള്ള ‘സ്ക്യൂസും’ ഒന്നിച്ച് മുഴങ്ങിയപ്പോൾ.... കഥയിൽ പറഞ്ഞപോലെ.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു (5മുതല്‍‍ 10 മിനിറ്റ് വരെയുള്ള ‘ലാഗി‘നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന് അഹങ്കരിക്കുന്ന ഈ പരിസരങ്ങളിലൊക്കെ  ‘പെട്ടെന്ന്‘ എന്നാണത്രേ പറയുക!.)

-പട്ട് സാരി മുന്‍പിൽ‍!
‘മിസ്റ്റർ‍ അനിൽ‍?‘ ഞാൻ‍ തിരക്കി.
‘അനിൽ‍ ആര്?’
‘മാര്‍‍ക്കറ്റിംഗ് മനേജർ അനിൽ‍?
ചുറ്റും നോക്കി ഇല്ലെന്നുറപ്പ് വരുത്തി, കണ്മണി മൊഴിഞ്ഞു:
 ‘ഇവിടെയില്ല‘.
‘ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഒന്ന് ഫോൺ ചെയ്യാമോ....?’

ലോലിതയെ ചുഴിഞ്ഞ്, വട്ടമുഖിയെ ഉഴിഞ്ഞ്, ഇത് തന്റെ ‘ജോബ് ഡിസ്ക്രിപ്‌ഷനിൽ’ പെടില്ലെന്ന  ഭാവത്തോടെ, എന്നെ ‘ക്ലൂലെസ്” ആയി വിട്ട്, കൈമുദ്ര കാണിച്ച് നില്‍ക്കുന്ന ഒരു പരിചിതനിലേക്ക് കോമളാംഗി നടന്നു നീങ്ങി.

മൊബൈലിൽ‍ അനിലിന്റെ നമ്പർ‍ ഡയൽ‍ ചെയ്തു നോക്കി.
ബിസി!
മിനിറ്റുകള്‍‍ നീണ്ട വൃഥാ വ്യായാമത്തിന്  ശേഷം, ഞാൻ വീണ്ടും ‘പട്ടുസാരി‘യെ അഭയം പ്രാപിച്ചു.
 ‘നോക്കൂ, ഞാൻ മിസ്റ്റര്‍ അനിൽ‍ പറഞ്ഞിട്ട് വന്നതാണ്;  10 ദിവസത്തെ ‘പഞ്ചകര്‍‍മ്മ‘ക്ക്  അഡ്മിറ്റാവാൻ.‘
നിമിഷങ്ങൾ നീണ്ട  ചിന്താവിചിന്തനങ്ങള്‍ക്ക് ശേഷം, കൌണ്ടറിന്നടിയിൽ‍ നിന്ന് തടിച്ച ഒരു ബുക്കെടുത്ത് നിവര്‍ത്തി, അവർ മുഖാഭിമുഖത്തിനൊരുങ്ങി.

‘പേര്വയസ്സ്.ദേശം?”
‘ഡിറ്റെയിത്സ് എല്ലാം ഇ-മെയിൽ ചെയ്തിട്ടുണ്ട്. അനിലിനറിയാം....‘
‘ആദ്യം ഇവിടെ റജിസ്റ്റർ‍ ചെയ്യണം”: ശബ്ദത്തിന് ഘരത്വമേറിയപ്പോൾ ഞാൻ അനുസരണയുള്ള കുഞ്ഞാടായി മാറി.
‘75 രൂപ‘ഒരു റസീറ്റ് നീണ്ടു മുന്നിലേക്ക് വന്നു.
 ‘എന്താ ഇത്?”
‘ഔട്ട് പേഷ്യന്റ് റെജിസ്ട്രേഷൻ‍ ഫീ”
‘ഞാൻ ഔട്ട് പേഷ്യന്റ് അല്ല, മിസ്..... 10 ദിവസത്തേക്ക്.’
‘അറിയാം. പക്ഷെ ഇതാണ് ഇവിടത്തെ പ്രൊസീജർ’

-വീണ്ടും കണ്‍ഫ്യൂഷൻ..

സഹതാപം തോന്നിയിട്ടാകണം ‘പട്ടുസാരി‘ വിശദീകരിച്ചു:
‘ആദ്യം റജിസ്ട്രേഷൻ‍. പിന്നെ ദാ, ആ കാണുന്ന ബെഞ്ചിൽ‍ കാത്തിരിക്കു. നമ്പറാകുമ്പോൾ പേര്  വിളിക്കും, ഡോക്ടറാണ് നിങ്ങളെ അഡ്മിറ്റ് ചെയ്യുക.’

രശീതി ആനച്ചെവി പോലെ വീണ്ടും കണ്‍‍ മുന്‍പിലാടി.

അനിലിന്റെ നമ്പർ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി.
സ്വിച്ച്ഡ് ഓഫ്!

‘പട്ടുസാരി‘യുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരിക്കുന്നുവെന്ന് എഴുന്ന് നില്‍ക്കുന്ന കഴുത്തിലൂടെ ഇരച്ച് കയറുന്ന  രക്തതിന്റെ അളവും മുഖത്തെ ചുവപ്പും അറിയിച്ചു.

 എല്ലാത്തിനും മൌനസാക്ഷിയായി, അന്തം വിട്ട് അരികെ നിന്നിരുന്ന ‘നല്ലപാതി‘ ശബ്ദിച്ചു: ‘എന്തായി?‘
‘ഇവിടത്തെ ശരിയാവില്ല. നമുക്ക്  “ഐലന്‍ഡിൽ” പോയാലോ?   സുഭാഷെവിടെ?’

കോണ്ടാക്ട് ലിസ്റ്റിൽ രാജാസ് ഐലന്‍ഡിലെ‍  ഡോ ജയരാജിന്റെ നമ്പർ‍ തിരയുമ്പോൾ‍ സുഭാഷ് ഓടിയെത്തി, കൂടെ വെളുത്ത് മെലിഞ്ഞ് സുന്ദരിയായഒരു യുവതിയും.
 ‘ചേട്ടാ, ഇത് ഡോ. ശ്രിയ”
സുഭാഷിന്റെ ചേട്ടത്തിയുടെ ബന്ധുവത്രേ ഡോ. ശ്രിയ. ഡെര്‍മറ്റോളജിസ്റ്റ്.  മൂന്ന് വര്‍ഷമായി ഇവിടെയാണ് ജോലി.
‘സോറി സാർ‍. അനിൽ  ഇല്ല അല്ലേ? സാരമില്ല,  വരൂ,നമുക്ക് ഡോക്ടറെ കാണാം’
അവർ മുന്‍പേ നടന്നപ്പോൾ, എന്ത് കൊണ്ടോ നിരസിക്കാനായില്ല.

എത്തിയത് ആർ‍ എം ഓ യുടെ മുന്‍പിൽ..
കുട്ടിത്തം മാറാത്ത മുഖവും ഉണ്ണിക്കുടവയറുമുള്ള മദ്ധ്യവയസ്കൻ.

ഡോ.ശ്രിയ പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണത്തോടെ അദ്ദേഹം വിശദീകരിച്ചു: ‘സോറി, സർ വരുന്ന കാര്യം അനിൽ പറഞ്ഞിരുന്നു.  പ്രതീക്ഷിച്ച ഹോസ്പിറ്റാലിറ്റിയല്ല കിട്ടിയത്  അല്ലേ?  ഞങ്ങളല്പം അപരിഷ്കൃതരാണെന്ന് കൂട്ടിക്കോളു; വെറും ഒരമ്പത് കൊല്ലം പിന്നിൽ നടക്കുന്നവർ‘
ഒരു പൊള്ളച്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: ‘പക്ഷേ ട്രീറ്റ്മെന്റ്.... അതല്ലേ പ്രധാനം? അത് ഞാനേറ്റു. എന്താ സർ?’
എന്റെ ചിരി അംഗീകാരമായെടുത്ത്, സ്വരമല്പം താഴ്ത്തി അദ്ദേഹം തുടര്‍‍ന്നു‘
മാനേജ്മെന്റ് അത്ര ‘അപ് ഡേറ്റ്‘ അല്ല. സ്റ്റാഫെല്ലാം ചുറ്റുവട്ടത്തുള്ളവരും. പക്ഷേ സാറിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ‍ പ്രത്യേകം ഒരാളെ ഏല്‍പ്പിക്കാം’

ഫോണിൽ ഡോക്ടർ‍ ആരേയോ വിളിച്ചു.

കണ്‍സല്‍ടേഷൻ കഴിഞ്ഞ്, ട്രീറ്റ്മെന്റുകളെപറ്റി ഒരു ധാരണയിലെത്തി.
“ബ്ലഡ് ടെസ്റ്റ് കൂടി നടത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.’
ഡോക്ടറെ എനിക്ക് നന്നാ ബോധിച്ചു.

ഭാര്യയുടെ കണ്‍സല്‍റ്റേഷൻ നടക്കുന്നതിന്നിടയിൽ  മുന്നറിയിപ്പില്ലാതെ ഒരാൾ ക്യാബിനിലേക്ക് ഓടിക്കയറി. മേദസ്സുള്ള വെളുത്ത് തുടുത്ത ശരീരം.  മുഖത്ത് സദാ നിസ്സംഗഭാവമുള്ള ഒരു സുന്ദരൻ. ഇടത്തോട്ടും വലത്തോട്ടും ഇടക്ക് കറങ്ങുന്ന സീലിംഗ് ഫാനിലേക്കും നോട്ടമെറിഞ്ഞ്,  ശരീരഭാരം ഇരു കാലുകളിലേക്കും മാറി മാറി നിക്ഷേപിച്ച് ഇളകി നിന്നു ചുള്ളന്‍സ്.

 ‘സർ‍, ഇത് മിസ്റ്റർ കരുണൻ മേനോൻ‍. അഡ്മിനിസ്ട്രേഷൻ മാനേജർ.“ സാറിന്റെ എല്ലാ കാര്യങ്ങളും‍  ഇനി  കരുണന്റെ കൈകളിൽ‍ ഭദ്രമായിരിക്കും”:

ഡോക്ടർ ഞങ്ങളെ പരിചയപ്പെടുത്തി.‘ഇവർ‍ നമ്മുടെ വീഐപി ഗസ്റ്റ്സ്.... ഹെഡാഫീസില്‍നിന്നയച്ചതാണ്”
 ഷേക് ഹാന്‍ഡിന് നീണ്ട കൈ കൊണ്ട് തലചൊറിയേണ്ടി വന്ന ഞാൻ‍ കരുണനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
-കരുണ രസംകര കവിയാത്ത ആ മുഖത്തെ ഭാവത്തെ എന്ത് പേര് ചൊല്ലി വിളിക്കേണ്ടു, ഞാൻ?

 ‘കരുണൻ, റൂം കാണിച്ച് കൊടുക്കൂ’

താക്കോലെടുക്കാൻ കരുണൻ‍ പോയപ്പോൾ‍ ഡോകടര്‍‍പറഞ്ഞു; ‘ വിശദമായി നാളെ സംസാരിക്കാം. ആദ്യം റൂം, പിന്നെ ഭക്ഷണം. ഉച്ച തിരിഞ്ഞ് പൊടിക്കിഴിയോടെ നമുക്ക് തുടങ്ങാം, എന്താ?.’

സര്‍ക്കാർ‍ ആശുപത്രിയിലെ വാര്‍‍ഡ് പോലെ നിരന്ന് കിടക്കുന്ന മുറികളിലൊന്ന്
 തുറന്ന് സുകുമാര കളേബരന്‍‍പറഞ്ഞു: ‘ഇത് സിംഗിൾ റൂം...... ദിവസം 650 രൂപ.’
-ഒരു കൊച്ച് കട്ടിൽ‍. കസേര. മേശ.

ചോദ്യരൂപത്തിൽ‍ നോക്കിയപ്പോൾ പയ്യന്റെ കളമൊഴി: ‘മാഡത്തിന് താഴെ കിടക്കാല്ലോ?‘

രണ്ട് പേര്‍ക്കുമുണ്ട് ട്രീറ്റ്മെന്റ് എന്നായപ്പോൾ‍ വീണ്ടും പയ്യന്റെ നെട്ടോട്ടം.

‘ഡബിള്‍‍ റൂം. 1500 രൂപ.‘
പഴയ കട്ടിൽ‍, കീറിത്തുടങ്ങിയ കിടക്ക.

“എസിയില്ലേ?“
‘ഓ...  ഏസി റൂം ...2500 രൂപ. ഡബിൾ‍ കോട്ട്, ദിവാൻ‍, കസേരകൾ”

വയർ‍ മുരളുന്നു.  തലക്കൊരു കനം പോലെ....
-സമയം 1.30 ആയി എന്ന് വാച്ച്!

‘അനിൽ പറഞ്ഞിരുന്നല്ലോ ഡീലക്സ് റൂമോ കോട്ടേജോ‍ ആയിരിക്കുമെന്ന്. എവിടെ  അനിൽ‍? അയാൾ വന്നിട്ട് മതി ബാക്കി....”

എ.എം.ഡയൽ‍ ചെയ്തപ്പോൾ‍ എം എം ലൈനിൽ എത്തി.

‘വെരി വെരി സോറി സർ!  റെസ്റ്റ് ഹൌസിൽ ഒരു മലയാളപടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.  നരേനും മീരാ ജാസ്മിനുമാ. അതാ എനിക്ക് കാത്ത് നില്‍ക്കാൻ പറ്റാതെ  വന്നത്. സോറി. ......സാറിന് എക്സിക്യൂട്ടീവ് സ്യൂട്ടാ റിസര്‍വ് ചെയ്തിരിക്കുന്നത്. ഞാൻ കരുണനോട് പറയാം.. അപ്പഴക്കും ഞാനെത്തും’

“സ്യൂട്ട്” കുഴപ്പമില്ല. കട്ടിൽ വിത് കൊതുക് വല. ദിവാൻ‍, സോഫ. ബാത് റൂം വിത് ഷവർ”‍.
“ദിവസവാടക 3500.‘: കരുണന്‍ പിന്നേം സംശം.

‘ചേട്ടാ, ലഗേജ് എടുക്കട്ടെ?“ സുഭാഷ് പോലും അക്ഷമനായിരിക്കുന്നു..
“എടുത്തോളൂ’ എന്ന എന്റെ മറുപടിക്ക് മറുവിളി തന്നത്  സാരി ചുറ്റിയ പുതിയ  ഒരവതാരം, കൈയിൽ പരിചയം തോന്നിച്ച രണ്ട് കടലാസ് കഷണങ്ങൾ.
“ റിസപ്ഷനീന്നാ… സാറിന്റേം ഭാര്യടേം ബില്ല്. ആകെ മൊത്തം 150 രൂപ‘

-ഒന്നും മിണ്ടാതെ ബില്ല് വാങ്ങി ഞാൻ കരുണനെ ഏല്‍പ്പിച്ചു.
തുക ഫൈനൽ‍ ബില്ലിൽ വന്നോട്ടെ, പക്ഷെ ഫ്ലാഷ് കളിയിലെപ്പോലെ എല്ലാ റൌണ്ടിലുമുള്ള ഈ പിരിവെടുപ്പ് അസഹ്യം!.


‘സാർ‍ വരൂ. കുറച്ച് ഫോര്‍‍മാലിറ്റിസ് കൂടിയുണ്ട്‘ : കരുണൻ‍ നടന്ന് കഴിഞ്ഞു.

അടുത്ത രംഗം: കരുണന്റെ  ഓഫീസ്.
- മൊത്തം വന്നേക്കാവുന്ന ബില്ലിന്റെ കാല്‍ക്കുലേഷൻ‍, അണ്ടർ‍ ടേക്കിംഗ് ലെറ്റർ, അഡ്വാന്‍‍സ്.......

ഭാഗ്യത്തിന് അപ്പോഴേക്കും അനിലെത്തി..
‘ഇന്നലെ വിശദമായി എല്ലാം സാരിച്ചതല്ലേ, അനിൽ? നോക്കൂ, 6 മണിക്ക് വീട്ടില്‍‍നിന്നിറങ്ങിയതാ.   അല്പം വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല.  ഇതാണോ നിങ്ങൾ വീരസ്യം മുഴക്കിയ ഹോസ്പിറ്റാലിറ്റി?‘: എന്റെ ദ്വേഷ്യം അണപൊട്ടിയൊഴുകി.

വീണ്ടും ക്ഷമാപണങ്ങൾ..... ‍മഴ, ഷൂട്ടിംഗ്, തിരക്കുകൾ, തന്റെ അഭാവത്തിൽ സ്ഥാപനമാകെ പാതാളത്തിൽ എന്ന എക്സ്ക്യൂസ്. ഇനിയെല്ലാം കുശലം മംഗളമെന്ന വാഗ്ദാനം. ഭക്ഷണം  കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ‍ എന്ന  വിട്ടുവീഴ്ച.

കാന്റീൻ‍ കണ്ടപ്പോഴേ മനം മടുത്തു.
രോഗികൾ‍, കൂട്ടിരുപ്പുകാർ‍, ഔട്ട്പേഷ്യന്റ്സ്, സ്റ്റാഫ്, കൂടാതെ തോട്ടത്തിലെ ജോലിക്കാരുമുണ്ടത്രേ ഉച്ചഭക്ഷണത്തിന്.

അല്പം വൃത്തിയുള്ള ഒരു ടേബിൾ‍ കണ്ടെത്തി ഇരുന്നു.
യുഗങ്ങള്‍ക്ക് ശേഷമെന്നോണം ഒരു സ്ത്രീസ്വരം:‘എന്ത് എടുക്കണം?
ചേല ചുറ്റിയ ഒരണ്ണി.
“എന്താ ഉള്ളത്?’
‘ചോറ്.... മീത്സ്;  ബാക്കി ഒക്കെ കഴിഞ്ഞു”
ഡയറ്റിംഗിന്റെ ആളായതിനാൽ‍ ഭാര്യ ചോദിച്ചു: ‘ചപ്പാത്തി?‘
ഇല്ല.‘

വയറിന്റെ ആളൽ ഇരട്ടിയായി.“ചോറെങ്കില്‍‍ ചോറ്!“

പശപ്പച്ചരി ചോറ്. പരിപ്പ്  കലക്കിയ സാംബാറെന്ന വെള്ളം.  കൂടെ പടവലങ്ങയുടെ ഒരു വഴുവഴാ ‘പൊരിയലും.

ദോഷം പറയരുതല്ലോ: മാങ്ങാ അച്ചാർ‍ കിടിലനായിരുന്നു. അതും വിശപ്പും സമാസമം ചേര്‍ത്ത് പകുതിയോളം ചോറ് വിഴുങ്ങി.

വിശ്രമിക്കാൻ തത്രപ്പെടുന്ന ശരീരം. മനസ്സിന്റെ പിരിമുറുക്കം ബ്ലഡ് പ്രഷറിന്റെ അളവിൽ‍  പ്രതിഫലിക്കുന്നുവെന്ന ഡോക്ടറുടെ വാക്കുകൾ ഓര്‍ത്തു,

കിടക്ക പൊടി പിടിച്ചിരിക്കുന്നു.  ‍ വിലങ്ങനെ വിതാനിച്ചിരുന്ന ബെഡ് ഷീറ്റുകൾ പരസ്പരം പിണങ്ങിക്കിടക്കുന്നു.  പാണ്ടിലോറി കയറിയ തവളയെന്ന  പ്രയോഗമാണ് തലയിണക്ക് ചേരുകയെന്ന് ഭാര്യയോട് തമാശിച്ചുകൊണ്ട്  ക്ലോത് കവർ മാറ്റിയപ്പോൾ അതിന്നടിയിൽ ഒരു റബ്ബർ ഷീറ്റ്. പിന്നെ ഒരു ഇന്‍സെപരബിൾ പോളീതീൻ കവറും.
‘ഫാമിലി പ്ലാനിംഗ് കാരുടെ “ആഡ്“ ആണ്.“ ഞാൻ  സീരിയസ് ആയി.  ‘ഡ്യൂറക്സ്‘ ഡബിള്‍ പ്രൊട്ടക്‍ഷൻ‘!
 -അന്നത്തെ ഹൃദയം തുറന്നുള്ള ആദ്യത്തെ ചിരി.

കഷായവും ഗുളികകളുമായി സിസ്റ്റർ മുഖം കാണിച്ചു.
-നൊ ബെഡ് കവര്‍സ്‍, നൊ ബ്ലാങ്കെറ്റ്സ്! നൊ ടവിത്സ്! നോ സോപ്സ്. നോ ഗ്ലാസസ്, നൊ വാട്ടർ!
ചോദ്യശരങ്ങളിൽ കുലുങ്ങാതെ മാലാഖ പുഞ്ചിരിയോടെ ഉവാച: “ഡോണ്ട് യു വറി. എല്ലാം ശര്യാക്കാം....?

അര മണിക്കൂറിന് ശേഷം ആശ്രിതവത്സല ചൂടുവെള്ളവും  ഗ്ലാസുമായെത്തി.
ഭാര്യ ഗൂഡസ്മിതത്തോടെ ആ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി –ഹീനിക്കൻ‍ ബീറിന്റെ ലേബലുള്ള ഗ്ലാസ് മഗ്!
ചരകനോ സുശൃതനോ വാഗ്ഭടനോ  നിഷ്കര്‍ഷിച്ചിട്ടുണ്ടോ സിസ്റ്ററേ,  പഞ്ചകര്‍മ്മക്കിടയിൽ ജലപാനം ബീർ മഗ്ഗിലായിരിക്കണമെന്ന് എന്ന് ചോദിക്കണമെന്ന് തോന്നി. ഹീനിക്കനും ഹാനിമനുമായാണോ അതോ ഹീനിക്കനും ഹിപ്പൊക്രാറ്റസുമായുമാണോ കൂടുതൽ ബന്ധമെന്നും?.

4 മണിയോടെ  ‘ട്രീറ്റ്മെന്റ് കോൾ‍‘ വന്നു.
പൊടി ഉപയോഗിച്ചുള്ള ഉഴിച്ചിലിന്  ആദ്യമായാണ് വിധേയനാകുന്നത്. റിവേഴ്സ് ഓര്‍ഡറിലുള്ള  “ഉദ്വര്‍‍ത്തനം“ രസകരമായി തോന്നി.

കൃത്യശേഷം സോപ്പും തോര്‍ത്ത് മുണ്ടും  കൈകളിൽ‍ ഏള്‍‍പ്പിച്ച് അപ്രത്യക്ഷമാകും  മുന്‍പ് 'തെറാപിസ്റ്റ്സ്” മുന്നറിയിപ്പ് തന്നു: ‘ഈ തോര്‍‍ത്തും സോപ്പും നാളേം കൊണ്ട് വരണം കേട്ടൊ.‘

അനുഭവങ്ങളിൽ  ഇതും ആദ്യം.
എണ്ണ, തോര്‍ത്ത്, പയറ്പൊടി,  രാസ്നാദിപ്പൊടി എന്നിവ   ട്രീറ്റ്മെന്റ് റൂമിലെ അവശ്യവസ്തുക്കളെന്ന് ഇവിടെ ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

- വഴുവഴുപ്പുള്ള കുളിമുറിയിൽ,‍ ട്രപ്പീസ്കളിക്കാരനെപ്പോലെ ബാലന്‍സ് ചെയ്ത്,  ചൂട് വെള്ളം സംഭരിച്ച്, കുളിച്ച് തുവര്‍ത്തി മടങ്ങും വഴി എത്തി നോക്കി:ട്രീറ്റ്മെന്റ് റുമിലും നഴ്സ് എയ്ഡ് സ്റ്റേഷനിലും ഒരീച്ച പോലുമില്ല.

ഭാര്യക്കും പൊടി ചികിത്സ തന്നെയായിരുന്നു. അവൾ‍ പരിഹസിച്ചു: ‘ചേട്ടനെന്താ സോപ്പും തോര്‍‍ത്തും കിട്ടിയില്ലെന്നുണ്ടോ?‘

ഒരിക്കൽ‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോൾ‍ ബെഡ് ഷീറ്റുമായെത്തി രണ്ട് സിസ്റ്റര്‍മാര്‍.
രണ്ട് സിംഗിൾ‍ ഷീറ്റുകൾ കൊണ്ടുള്ള പൊടിക്കൈയുടെ ആവര്‍ത്തനം.
സ്കൂൾ നാളുകളിൽ വടക്കേ വീട്ടിലെ സൌമിനിച്ചേച്ചിയുടെ അരവരെ നീളുന്ന വെള്ള  ബ്ലൌസും കണങ്കാലുകൾ  മൂടുന്ന നീല പാവാടയും മനസ്സിൽ തെളിഞ്ഞു. കൂടെ അവർ നടക്കുമ്പോൾ എത്തി നോക്കി അപ്രത്യക്ഷമാകുന്ന റോസ് നിറമുള്ള  അണിവയറും പൊക്കിള്‍‍ച്ചുഴിയും,  പിന്നെ ആ ദര്‍ശനസുഖത്തിന് കാത്ത് നില്‍ക്കുന്ന ‘പത്ത് എ‘യിലെ ചേട്ടന്മാരും.
“ടവള്‍സ്?‘
‘നാളെ!‘
‘ബ്ലാങ്കറ്റ്?‘
അതെന്നാ സാധനമാ എന്ന മട്ടിൽ അച്ചായത്തി നഴ്സ് കിനിഞ്ഞൊരു നോട്ടം.  പിന്നെ പിടി കിട്ടിപ്പോയ് എന്ന സംജ്ഞയോടെ ഒരോട്ടം. വന്നത് ഒരു സിംഗിൾ ബെഡ്‍ ഷീറ്റുമായി.
‘ഒരെണ്ണമേയുള്ളോ?‘
‘സ്റ്റോക്കില്ല മാഡം.... നാളെ‘

കഷായം തന്നപ്പോൾ ചോദിച്ചു: ‘ലേഹ്യമെടുക്കാൻ സ്പൂൺ‍?
“കാന്റീനിൽ‍ പറയാം. അവർ കൊണ്ട് തരും.‍'.
‘ആസവം കഴിക്കാനോ?‘
‘ദാ കുപ്പിയുടെ അടപ്പിൽ ഒന്ന് രണ്ട്….അങ്ങനെ അഞ്ച്പ്രാവശ്യം ഗ്ലാസിലൊഴിക്കുക.; അതാ കണക്ക്‘
‘ഈ വലിയ മഗ്ഗിൽ‍  മൂടിയിൽ അളന്ന്  ഒഴിച്ച ആസവം.... അത് വാ‍യിലും  വയറിലുമെത്തുമ്പോള്‍ എത്ര കാണും?.‘

ഒരന്യഗ്രഹജീവി മുന്‍പിൽ പ്രത്യക്ഷപ്പെട്ടാലെന്ന പോലെ കൌതുകത്തോടെ എന്നെ നോക്കി, അവർ. പിന്നെ ‘ഗുഡ് നൈറ്റ്‘ കേള്‍ക്കാൻ നില്‍ക്കാതെ വാതിൽ വലിച്ചടച്ചു.

കാന്റീനിലിപ്പോൾ തിരക്കില്ല..
‘എന്താ കഴിക്കാൻ?‘
12 വയ്സ് പ്രായം വരുന്ന ‘ബാല-വേലൻ‘ ബോര്‍‍ഡിലേക്ക് കൈ ചൂണ്ടി.
കറുത്ത ബോര്‍ഡിൽ ചോക്കുകൊണ്ടെഴിതിയിരിക്കുന്നു:
ഡിന്നർ
 സൺ‍ ഡെ: തൈര്‍ ശാദം
മൺ ഡെ: തക്കാളി ശാദം
ട്യൂസ് ഡെ: പരിപ്പ് ശാദം
പിന്നെ എവിടെയോ ഒരു ഫ്രൈഡ് റൈസും.

.ഇന്ന് ചൊവ്വ.
- ഫ്രൈഡ് റൈസിന് എനിയെത്ര നാളുകള്‍‍?
ഭാര്യ വീണ്ടും തിരക്കി:
‘ചപ്പാത്തി?‘
‘കഴിഞ്ഞ് പോയി’

അല്പം മാത്രം ശാദം അകത്താക്കി, ഒരു ഗ്ലാസ് ചുടുവെള്ളവും കുടിച്ച് റൂമിലേക്ക് നടക്കുമ്പോൾ  മാറി നിന്ന മഴ ആര്‍‍ത്തലച്ച് പെയ്യാൻ‍ തുടങ്ങി.
ഞാൻ‍ ഭാര്യയോട് തിരക്കി:
‘ബാഗിൽ‍ ചോക്ലേറ്റ് കാണുമല്ലോ  അല്ലേ?‘
ഭാര്യ ചിറി കോട്ടി:
‘ഉം….പിന്നെ…ആയുര്‍‍വേദ ചികിത്സക്കിടയിലാ ചോക്ലേറ്റ്!



കൊതുകളിൽ നിന്ന് രക്ഷ നേടാൻ കൈകൾ നീട്ടി വീശി വേഗത്തിൽ റൂമിലേക്ക് നടക്കുമ്പോൾ  ആശിച്ചു: ‘.നാളേക്ക് എല്ലാം ശരിയാകുമായിരിക്കും!

Monday, May 7, 2012

അതിഥി


(ഗാഫ് : യുവകലാസാഹിതി യു എ ഇ-യുടെ സുവനീര്‍ -2012)

കുലുക്കി വിളിച്ചപ്പോള്‍ പുതപ്പിന്നടിയില്‍ നിന്നൊരു വരണ്ട മുരള്‍ച്ച: 
‘ഉം.....എന്താ.....?’
“ആറരയായി’
കര്‍ട്ടന്‍ തുറന്ന് അരുണാഭ അകത്തെത്തിച്ചപ്പോഴയാള്‍ തിരിഞ്ഞ് കിടന്നു.
‘എയര്‍പോര്‍ട്ടീ പോണം ന്ന് പറഞ്ഞിരുന്നില്ലേ”
ചാടിയെണീറ്റപ്പോള്‍ അയാളുടെ സ്വരത്തിന് പതിവില്ലാത്ത മയം. ‘അയ്യോ..... മറന്നു പോയി’


കാക്കക്കുളി കഴിഞ്ഞ് ബ്രേക് ഫാസ്റ്റിന് കാത്ത് നില്‍ക്കാതെ അയാളിറങ്ങിയപ്പോള്‍ ഗള്‍ഫ് വീട്ടമ്മയുടെ സ്ഥിരം മുഷിപ്പെടുത്തവള്‍  മഖത്തണിഞ്ഞു.


ഭര്‍ത്താവ് ഓഫീസില്‍ നിന്നെത്തും വരെ തന്റെ സതീര്‍ത്ഥ്യ ടീവി തന്നെ. 
“റീ റണ്‍‘ കണ്ട് മടുത്തു. ചാനലുകാര്‍ക്കെന്താ പുതിയ പടങ്ങള്‍ ഒന്നും കിട്ടാത്തേ? 
‘ആദ്യം മയങ്ങാം, പിന്നെ മതി വിശ്രമം‍’: ആത്മഗതം ഉച്ചത്തിലായപ്പോള്‍ കവിളിലെ കുസൃതിക്കുഴികള്‍  കൊഞ്ഞനം കുത്തി.


ഡോര്‍ബെല്ലിന്റെ സംഗീതം മയക്കത്തിന്റെ താളം മുറിച്ചു.
-മുടി വാരിക്കെട്ടി, നൈറ്റി നേരെയാക്കി അലോസരത്തോടെ വാതില്‍ തുറന്നപ്പോള്‍ മുഖത്തൊരു വിഢ്ഡിച്ചിരിയുമായി ഭര്‍ത്താവ്. 
പാന്റും ടോപ്പും മുഖത്തൊരു കൂളിംഗ് ഗ്ലാസും ധരിച്ച ഒരു പച്ചപ്പരിഷ്കാരി പിന്നില്‍.
നിറം കറുപ്പെങ്കിലും നല്ല മുഴുപ്പുള്ള ശരീരം, വെള്ളാരം കല്ല് പോലുള്ള കണ്ണുകള്‍.  പാറിപ്പറക്കുന്ന ചെമ്പന്‍ മുടി.


‘ബോംബേലെ..... ഞാന്‍ പറയാറില്ലേ, ദോസ്ത് ദാം‌ലെയെപ്പറ്റി ‍? അയാള്‍ടെ  മിസ്സിസാ. പേര്  ഗ്രേസ് ന്ന്.  എയര്‍പോര്‍ട്ടി വന്നിറങ്ങിയപ്പൊഴാ കമ്പനി 
പറയുന്നത് അക്കമ്മഡേഷന്‍ ശര്യായിട്ടില്യാ‍ന്ന്. അപ്പോ ഞാന്‍‌ പറഞ്ഞു,  അതിനെന്താ അത് വരെ ഇവ്‌ടെ കൂടാല്ലോന്ന്...’


നിറുത്തി നിറുത്തി‍, അവളുടെ മുനയുള്ള കണ്ണുകള്‍ ഒഴിവാക്കിക്കൊണ്ടയാള്‍ സംഭവം അവതരിപ്പിപ്പിച്ചപ്പോള്‍ കഴുത്തിലെ ഇളം നീല ഞരമ്പുകള്‍ എഴുന്ന് നില്ക്കുന്നതവള്‍ ശ്രദ്ധിച്ചു. 

മനസ്സ് മുറുമുറുത്തു: ‘ ഓ, രാവിലത്തെ ഉത്രാടപ്പാച്ചില്‍ ഇവളെ സ്വീകരിക്കായിരുന്നു,  അല്ലേ?’


ബാബുല്‍നാഥിലെ ആന്റിയുടെ ‘അഡ്ഡ‘യില്‍  മദ്യം വിളമ്പിയിരുന്ന ഒരു ഗോവന്‍ മുത്ത്, തന്റെ ദോസ്തിന്റെ പാനപാത്രമായി മാറിയതെങ്ങനെയെന്ന് അയാള്‍  
വിവരിക്കാറുള്ളതവള്‍ക്കോര്‍മ്മ വന്നു.
അപ്പൊ ഇതാണാ ആ പറങ്കി മുത്ത്? :  തികട്ടി വന്ന ചിരി ബദ്ധപ്പെട്ടവള്‍ വിഴുങ്ങി.


പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ പിളര്‍ത്തി  അവള്‍ക്കൊരു വിളറിയ ചിരി സമ്മാനിച്ച്, ബോര്‍ഡിംഗിലേക്ക് നാട് കടത്തപ്പെട്ട മകന്റെ റൂമിലേക്ക്, 
അതിഥി കയറിയപ്പോള്‍ ഉച്ചക്ക് ഊണിനെന്ത് എന്ന ഒരു ‘സാദാ‘വീട്ടമ്മ ചോദ്യം അവളുളെ അലട്ടി.
- മദ്രാസി ഊണ്‍ മതിയോ അതോ ചപ്പാത്തിയും ‘ബാജി’യുമുമാണാവോ പത്ഥ്യം?


രാത്രി:
കൂട്ടുകാരന്‍ സമ്മാനിച്ച ഗോവന്‍ ഫെന്നിയും പോര്‍ക്ക്  സോസേജും പ്രസാദം പോലെ ഭുജിക്കുന്ന ഭര്ത്താവിനെയും ഉത്സാഹപൂര്‍വം വിളമ്പുന്ന അതിഥിയേയും അധികനേരം സഹിക്കാനായില്ലവള്‍ക്ക്.

“ബേചാരി, വെജ് ഹേ ന? ലേകിന്‍...ദേഖോ.... മുംഹ് മേ സരൂര്‍ പാനി ആത്താ ഹോഗാ....‍’
തന്നെ ചൂണ്ടി അയാള്‍ കളിയാക്കിയപ്പോള്‍ മുഖം വെട്ടിച്ചവള്‍ അടുക്കളയിലേക്ക് വലിഞ്ഞു.


ദിവസങ്ങള്‍ ആഴ്ചകളായിട്ടും ‘പറങ്കി മുത്തിന്‘ താമസസ്ഥലം ശരിയായില്ല. 
ചോദിച്ചപ്പോഴയാള്‍ ഉദാസീനനായി: ‘അടുത്താഴ്ച..... ഇന്നലെക്കൂടി സംസാരിച്ചു.‘


ഓഫീസില്‍ നിന്ന് വന്നയുടന്‍  ഡ്രസ് മാറ്റി ‘ചര്‍ച്ചി‘ലേക്ക് എന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന ‘മുത്തി‘നെ അടുക്കളയില്‍ പ്രതീക്ഷിക്കുന്നത് തെറ്റല്ലേ? 
‘നിനക്ക് ഇംഗ്ലിഷ്, ഹിന്ദി സ്റ്റേഷനൊന്നും പിടിക്കാത്തോണ്ടാ അവള്‍ നിന്നോട് മിണ്ടാത്തേ!” 
-അയാളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ അവള്‍ അവഗണിച്ചു.


ടെലഫോണീല്‍ മണിക്കൂറുകളോളം കൊഞ്ചാനും  പ്രകോപനമില്ലാതെ ആര്‍ത്തലച്ച് ചിരിക്കാനും ഭര്‍ത്താവിന്റെ മദിരസേവക്ക് കമ്പനി കൊടുക്കാനും അവള്‍ക്ക് സമയമുണ്ട്: ആദ്യാവസാനമില്ലാതെ നീളുന്ന ഹിന്ദി സീരിയലുകള്‍ കാണാനും.
തന്നോടൊരു  ഹലോ പറയാന്‍ പോലും...?


‘പാതിരാ വരെ കാണാന്‍ ഇത്ര ഇന്ററസ്റ്റുള്ള ഏത് സീരിയലാ?‘ :ചോദിച്ചപ്പോഴയാളുടെ മുഖം കറുത്തു.
‘ബോംബേല് വച്ച് ഒരെണ്ണം പോലും മിസ്സ് ചെയ്യാറില്ല, ഗ്രേയ്സ്;  നിനക്കും വേണെങ്കി വന്നിരുന്ന് കണ്ടൂടെ?‘ 
പിന്നെ പതിവ് ലെക്ചര്‍:
“അഞ്ച് കൊല്ലം എനിക്ക് കിടക്കാന്‍ സ്ഥലോം തിന്നാന്‍ റൊട്ടിയും തന്നോരാ‍. അവര്‍ക്കൊരാവശ്യം വരുമ്പോ ഉപകരിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ 
മനുഷ്യനാന്ന് പറഞ്ഞ് നടക്കണോ?” 
സ്വരത്തിന്  ഖരത്വമേറിയപ്പോള്‍ അവള്‍ക്ക് തുണ നിശ്ശബ്ദത.


ഇന്നലെ രാത്രി അകാരണമായി ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണുകള്‍ ടൈം പീസിലേക്ക് നീണ്ടു.
മണി പന്ത്രണ്ടാകുന്നു.
കിടക്കയില്‍ തപ്പി.
പതിദേവന്റെ പാതി ഒഴിഞ്ഞ്.
വാതില്‍ തുറന്നപ്പോള്‍ ടീവിയുടെ പതിഞ്ഞ ശബ്ദം.
ഫ്രിഡ്ജില്‍ നിന്നും വെള്ളമെടുത്ത് മടങ്ങും വഴി ഹാളിലേക്കൊന്നെത്തി നോക്കി.


- ഹൃദയത്തില്‍  ഒരിരട്ട സ്ഫോടനം:
 ഭര്ത്താവിന്റെ വിശ്വസ്തമുഖവും സുഹൃത് പത്നിയുടെ മരീചവേഷവും അവിടെ  ഒരു പിടി ചാരമായവശേഷിച്ചു.
ഉറങ്ങാന്‍ കഴിഞ്ഞില്ല, പിന്നെ. 


അന്നും ഓഫീസില്‍ നിന്നെത്തിയ ഭര്‍ത്താവ്, പതിവ് പോലെ,  വാതിലില്‍ നിന്നേ വിളി തുടങ്ങി” ഗ്രേസ്, ഹൌവാസ് യുവര്‍ ഡെ?’
മറുപടി കിട്ടാതിരുന്നപ്പോള്‍  റൂമിലേക്ക്.
‘ഹൈ ബേബീ...”


‘അവള്‍ പോയി”
അടുക്കളയില്‍ നിന്നവള്‍ മുഖം കാട്ടി.
“പോയെന്നോ?’
ഭര്‍ത്താവിന്റെ പകച്ച മുഖം വാതിലിന്നരികെ.


കെറ്റിലില്‍ വെള്ളം നിറച്ച് സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ടവള്‍ പറഞ്ഞു:
‘ഉച്ചായപ്പോ വന്നു.... കൂടെ ഒരു പയ്യനുണ്ടാര്‍ന്നു. ഭര്‍ത്താവിന്റെ കസിനാത്രെ. അയാടെ ഫ്ലാറ്റിലേക്ക് താമസം മാറ്റുകയാണെന്ന് പറഞ്ഞു.’
‘ആരാ അയാള്‍? ഞാനറിയാത്ത ഒരു കസിന്‍‍? ഒന്ന് വിളിക്യായിരുന്നില്ലേ, നിനക്ക്?’
അയാള്‍ നിന്ന് വിയര്‍ത്തു.


‘സുലൈമാനി”: ചായ ഗ്ലാസ് കൈമാറി സാധാരണ മട്ടില്‍ അവള്‍ ചോദിച്ചു ‘ തിന്നാനെന്തെങ്കിലും..? ബനാനാ ചിപ്സ്... ബിസ്കറ്റ്?’
‘വേണ്ടാ’: മുരണ്ടുകൊണ്ട്  ബാഗും താക്കോള്‍ക്കൂട്ടവും താഴെയെറിഞ്ഞയാള്‍ ഹാളിലേക്ക് നടന്നു.
‘കോണ്ടാക്റ്റ് നമ്പര്‍ വല്ലതും....?’
‘ഇല്ല”


അയാളുടെ മഞ്ഞച്ച മുഖത്തേക്കൊരു നോട്ടമെറിഞ്ഞ്, ശബ്ദമില്ലാതെ, മനസ്സ് തുറന്ന്  ചിരിച്ച്, കൈകള്‍ രണ്ടും മുകളിലേക്കെറിഞ്ഞവള്‍ ഒരു ചാട്ടം ചാടി.
ബീയെ വരെ പഠിച്ചിട്ടും ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത താന്‍ ‘ദോസ്ത് ദാം‌ലെയുടെ‘ ടെലഫോണ്‍ നമ്പര്‍ എങ്ങിനെ സംഘടിപ്പിച്ചുവെന്നും  
ഭീഷണിപ്പെടുത്തി  അയാളെക്കൊണ്ട് ‘എമര്‍ജന്‍സി എവിക്‍ഷന്‍ പ്ലാന്‍‍‘ എങ്ങനെ നടപ്പാക്കിയെന്നും  ഒരിക്കല്‍ ഭര്‍ത്താവിനോട് വിശദീകരികരിക്കേണ്ടി 
വരുമല്ലോ എന്ന ചിന്ത അപ്പോള്‍ ലവലേശം അവളെ അലട്ടിയില്ല.



Thursday, September 15, 2011

ഓണം മരണം വിശപ്പ് (ഇന്നലെയുടെ ജാലകങ്ങള്‍- 12)

മലയാളനാട് വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്: http://malayalanatu.com/index.php/-/870-2011-09-02-01-30-26



ഓണം, മരണം, വിശപ്പ്



പരീക്ഷയുടെ ചുരികത്തുമ്പില്‍ കടത്തനാടന്‍ ‍ അടവുകള്‍ പരിശീലിക്കുമ്പോഴാണ് മുന്നറിയിപ്പേതുമില്ലാതെ ‘അത്തം പത്തോണം‘ വിളി ഒരു ശീല്‍ക്കാരത്തോടെ അന്തരീക്ഷത്തില്‍ ഉണര്‍ന്നത്. പതിവുള്ള ഈര്‍ക്കിലിക്കഷായത്തിന്റെ ഉത്തേജനമില്ലാതെ തന്നെ മടിയന്‍  ശങ്കു
വെളുപ്പിനേയെണീറ്റ് പൂക്കളമിടാന്‍ ബദ്ധപ്പെടുന്നത് കണ്ടപ്പോള്‍ “പരീക്ഷയല്ലേടാ, വേം തീര്‍ത്ത്, പോയിരുന്ന് പഠിക്ക്’ എന്ന അമ്മയുടെ വാത്സല്യം ചാലിച്ച ശകാരത്തിന് കല്‍ക്കണ്ടത്തിന്റെ ഇനിപ്പ്.

ചാണകം മെഴുകിയ വൃത്തത്തില്‍ അലങ്കരിച്ചിടുന്ന മുക്കുറ്റിയും തെച്ചിയും മന്ദാരവും വെയിലേറ്റ് വാടും മുന്‍പേ താന്താങ്ങളുടെ താവളത്തിലെത്തിക്കാന്‍ മത്സരിക്കുന്ന ചോണനുറുമ്പുകളോട് ‘പൂക്കള മത്സരവും ഓണത്തല്ലും നിങ്ങള്‍ക്കിടയിലുമുണ്ടല്ലേ‘ എന്ന് ചോദിക്കാന്‍  വെമ്പി.

ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് വൈകി വീട്ടിലെത്തിയ അച്ഛന്റെ സഞ്ചിയില്‍ അധികമായുണ്ടായിരുന്നത് പള്ളിനടയിലെ വെങ്കിടി‍ മൂപ്പന്‍ സമ്മാനിച്ച ഒരു കെട്ട് പപ്പടം മാത്രമായിരുന്നു. ആശയുടെ വാ‍ഴനാരുകളും പ്രതീക്ഷയുടെ വര്‍ണപ്പൂക്കളും പരസ്പരം ചേരാത്ത ജീവിതത്തില്‍ ‍ അതൊരു പുത്തന്‍ അനുഭവമായിരുന്നില്ല.

എലിപ്പൊത്തുകളില്‍ നിന്നും ചിതല്‍ പുറ്റുകളില്‍ നിന്നും ശേഖരിച്ച മിനുസമുള്ള ചെമ്മണ്ണും ഇല്ലിത്തോട്ടിലെ പശമണ്ണും ചേര്‍ത്ത് ചതുരത്തിലുണ്ടാക്കിയ ‘തൃക്കാരപ്പനു‘കള്‍ ‍, ചെങ്കല്ല് ചാലിച്ച ലായനിയില്‍ മുക്കി അരിപ്പൊടിച്ചാന്ത് ചാര്‍ത്തുന്ന തിരക്കിലായിരുന്നു ചേച്ചിമാരപ്പോള്‍ .

‘മത്തങ്ങക്കറീം മോരും.  കയ്പ്പക്ക ഉപ്പേരിയുണ്ടാക്കാം. ഉപ്പ് മാങ്ങയുമുണ്ടല്ലോ’.
‘ആണ്ടിരാമന്റെ കടേന്ന് ഒരു പടല ‘പാളയംതോടന്‍ ‍‘ കൂടി വാങ്ങാം’: അച്ഛനുമമ്മയും ഓണവിഭവങ്ങളെപ്പറ്റിയുള്ള അവസാനവട്ട ‘ഡിസ്കഷനി‘ലാണ്.

മൂന്നേരത്ത് അമ്പലത്തില്‍ നിന്ന് പി ലീലയുടെ ജ്ഞാനപ്പാന ശബ്ദമലിനീകരണം തുടങ്ങും മുന്‍പ്, ഏഴരവെളുപ്പിന് തന്നെ അയല്‍ വീടുകളില്‍  നിന്നും ആര്‍പ്പ് വിളികളുയര്‍ന്നു.  മുറ്റത്ത് കളമെഴുതി, മുറത്തിലെ നാക്കിലയില്‍ തുമ്പക്കുടവും തുളസിയും കിണ്ടിയില്‍ വെള്ളവും നിലവിളക്കില്‍
തിരിയുമൊക്കെ ഒരുക്കുന്ന തിരക്കിലാണ്, ചേച്ചിമാര്‍ ‍.

ദേഹത്തും തലയിലും വെള്ളം തെളിച്ച് കുളിച്ചെന്ന് വരുത്തി ഓണം കൊള്ളാനെത്തിയപ്പോഴാണ് പാലും കടലക്കറിയുമായി അമ്മ എന്നെ ചായക്കടയിലേക്ക് ഓടിച്ചത്.
‘വേം വാ. വന്നിട്ട് വേണം ഓണം കൊള്ളാന്‍ ‍’ : വല്യേച്ചി വിളിച്ച് പറഞ്ഞു.

ഓണമോ പെരുന്നാളോ, എന്തിന് സ്വന്തം കല്യാണമാണെങ്കില്‍ കൂടി, ചായക്കടയില്‍ നിന്നൊരു ‘സിംഗിള്‍  ‍’അടിച്ചില്ലെങ്കില്‍ സൂര്യന്‍ കിഴക്കുദിക്കില്ല കല്ലംകുന്ന് നിവാസികള്‍ക്ക്.  തട്ടകത്തെ ഏക ചായക്കടക്കാരനവരെ നിരാശപ്പെടുത്താനാവില്ലല്ലോ?

ഒരു കഷ്ണം പുട്ടെടുത്ത് സൂത്രത്തില്‍ വായിലേക്ക് തിരുകുമ്പോഴാണ് തെങ്ങുകേറ്റക്കാരന്‍ പേങ്ങന്‍ പുലയന്റെ വരവ്.
‘നിങ്ങടെ ഓണം വെള്ളത്തിലായി, ല്യേ വേലായേട്ടാ?‘
‘എന്താ?’ അച്ഛന് മനസ്സിലായില്ല.
‘ആ കാര്‍ന്നോര്,  ഗോയിന്ദന്‍ വെളിച്ചപ്പാട് പോയി ട്ടാ‍‘
‘ആരും പഞ്ഞില്ലല്ലോ?’
“ദാ ഈ വെളുപ്പിനാ. ഞാനവിടന്നാ വരണ്.  അറിയിപ്പൊക്കെ വയ്യും.’

പേങ്ങന്‍ പുലയന്‍ വെളിച്ചപ്പാടിന്റെ അയല്‍ വാസിയായിരുന്നതിനാല്‍ അച്ഛന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
“ടാ, വെളിച്ചപ്പാട് മരിച്ചൂ ന്ന്. നമുക്ക് പെലയാ. വീട്ടീ പോയി പറ ഓണം കൊള്ളണ്ടാന്ന്. ‘

വിവരമറിഞ്ഞപ്പോള്‍ ചേച്ചിമാര്‍ക്ക് സങ്കടമായി. ഓണം കൊണ്ട ശേഷം അയല്‍ക്കാരെ ആര്‍പ്പ് വിളിയില്‍ വെല്ലാനും ഓട്ടട തിന്നാസ്വദിക്കാനും കാത്തിരിക്കുന്ന അനിയത്തിമാരോട് എന്ത് പറയും?
‘ഓണം കൊള്ളാം, വല്യേച്ചി. ഞാനെത്തും മുമ്പേ ഓണം കൊണ്ടൂന്ന് പറഞ്ഞാ മതി?“: കുരുന്ന് ബുദ്ധി കുരുട്ട് ബുദ്ധിയായ നിമിഷം.
സംശയനിവാരണത്തിനായി ചേച്ചി അമ്മയുടെ നേരെ നോക്കി:‘നമുക്കത്ര അടുപ്പോന്നും ല്യാല്ലോ ആ വെളിച്ചപ്പാടുമായി’: എന്ന ഒരൊഴുക്കന്‍ മറുപടിയോടെ അമ്മ അകത്തേക്ക് വലിഞ്ഞപ്പോള്‍ ചേച്ചിമാ‍രുടെ മുഖം തെളിഞ്ഞു.

ആര്‍പ്പ് വിളിക്കണ്ടാ, പടിക്കല്‍ തൃക്കാരപ്പനെ വയ്ക്കണ്ടാ, കളമെഴുതേം വേണ്ടാ. എന്ന കണ്ടീഷനുകളോടെ ഞങ്ങള്‍ ഓണം കൊണ്ടു.

എട്ട് മണിക്ക് കട പൂട്ടിയെത്തിയ അച്ഛന്‍ മരണവീട്ടിലേക്ക് പോകും മുന്‍പേ മുറ്റം ക്ലീന്‍ ആയിരുന്നു.

സദ്യയുണ്ണാന്‍ അച്ഛനെ കാത്തിരുന്ന് മടുത്തപ്പോള്‍ അമ്മ പറഞ്ഞു:‘വാ, ഓണായിട്ട് പഷ്ണിരിക്കണ്ടാ. ഇനി അച്ഛന്‍ വന്ന് കുളിച്ചിട്ടൊക്കെ എപ്പഴാ?’
ചേച്ചിമാര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു:‘ വേണ്ടാ, അച്ഛന്‍ വരട്ടെ’.
അനിയത്തിമാര്‍ക്ക്  ചോറും കറികളും വിളമ്പിയപ്പോഴും അമ്മ ക്ഷണിച്ചു: ‘വാടാ, വെശന്നിരിക്കണ്ടാ”.
വയറ് കത്തുന്ന വിശപ്പുണ്ടായിരുന്നെങ്കിലും ചേച്ചിമാരുടെ മുന്‍പില്‍ മോശക്കാരനാകരുതല്ലോ? :“വേണ്ടാ, അച്ഛന്‍ വരട്ടെ”.

ശവസംസ്കാരവും നാട്ടുകൂട്ടവുമൊക്കെ കഴിഞ്ഞ് അച്ഛനെത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. കുളിയും ജപമെല്ലാം കഴിഞ്ഞ് പിന്നേയും ഏറെക്കഴിഞ്ഞാണ് ചോറ് വിളമ്പിയത്.
‘എടീ കഴുതേ, പെലയുള്ള വീട്ടില്‍ ‍ പപ്പടം വറക്കാന്‍ പാടില്യാന്നറീല്യേ?’: അച്ഛന്‍ അമ്മയെ ശാസിച്ചു. പിന്നെ തല തിരിച്ച്, ആര്‍ത്തിയോടെ ചുട് ചോറ് വാരിത്തിന്നുന്ന എന്നെ നോക്കി ശാന്തസ്വരത്തില്‍‍ ചോദിച്ചു: ‘നീയാണ് കുരുത്തക്കേട് കാട്ടീത്, ല്ലേ?’
ഞാന്‍ പരുങ്ങി: ‘കുരുത്തക്കേടോ?’
‘പാവം ഒന്നുമറിഞ്ഞില്ല. കാലത്ത് നിങ്ങള്‍ ഓണം കൊണ്ട കാര്യാ പറഞ്ഞേ’ : അടിയേല്‍ക്കാതിരിക്കാന്‍ അച്ഛനില്‍ നി‍ന്നും ഒരു കൈപ്പാട് അകലേക്ക് നിരങ്ങീ, ഞാന്‍ ‍.
അച്ഛന്‍ തുടര്‍ന്നു:‘അറിയാതെ ചെയ്താ‍ല്‍ അത് തെറ്റല്ല. എന്നാല്‍ അറിഞ്ഞ് ചെയ്യുമ്പോള്‍ അതപരാധം മാത്രമല്ല പാപവുമാണ്.’

ഇല മടക്കി, ജീരകവെള്ളം കുടിച്ച കൊണ്ട് അച്ഛന്‍ എഴുന്നേറ്റു: ‘ സാരല്യാ, പോട്ടെ. ആവര്‍ത്തിക്കരുതെന്ന് മാത്രം.’


അനുബന്ധം:

ബാംഗളൂരും ഊട്ടിയും വെട്ടിപ്പിടിച്ച മകന്‍ പൂനെയിലേക്ക് തേരോട്ടം നടത്തിയ വര്‍ഷം.
നാട്ടില്‍ വെക്കേഷനിലായിരുന്ന എനിക്ക് ഫാമിലി ഫ്രന്‍ഡും മകന്റെ ലോക്കല്‍ ഗാര്‍ഡിയനുമായ സീമാ കേല്‍ക്കറുടെ ഫോണ്‍ ‍: ‘ഓണാഘോഷം

കഴിഞ്ഞ്, മകനെ കാണാന്‍ പൂനയിലെത്തുമ്പോള്‍ എനിക്കല്‍ല്പം ‘കേരളാ ഖീര്‍ “ കൊണ്ട് വരാമോ? പിന്നെ ബനാനാ ചിപ്സ്, കേടാവുകയില്ലെങ്കില്‍ ഇത്തിരി അവിയലും”

കേരളഫുഡ്ഡിന്റെ ആരാധികയായ ഹിഡുംബിനിക്ക് എത്ര വച്ച് വിളമ്പാനും എന്റെ വാമഭാഗത്തിനിഷ്ടമാണ്. സമയമെടുത്ത്, ആസ്വദിച്ച് ഓരോ വിഭവവും അവര്‍ ഭുജിക്കുന്നത് കാണുമ്പോള്‍ തന്നെ മനസ്സ് നിറയുമത്രേ!

അപ്പോഴാണ് ‘ഹാന്‍ഡ് ഡെലിവറി’യായി ഓണം പൂനയിലെത്തിച്ചാലോ എന്ന ചിന്ത മനസ്സില്‍ ഫ്ലാഷിയത്. വര്‍ഷങ്ങളായി ഓണസദ്യ മിസ് ചെയ്യുന്നുവെന്ന മകന്റെ കമ്പ്ലൈന്റും മാറ്റാം.

അഡ്മിറല്‍ ട്രാവത്സിലെ സുന്ദരി വായാടി മേബിള്‍ പറഞ്ഞു: ‘ആവാല്ലോ. കുക്കിംഗ് തുടങ്ങിക്കോളു’

തിരുവോണദിവസം രാവിലെ 8.50 ന് കൊച്ചി-മുംബായ്, അവിടെ നിന്ന് 12.05 ന് പൂന.  ജെറ്റ് എയര്‍വേയ്സിന്റെ തന്നെ കണക്റ്റിംഗ് ഫ്ലൈറ്റ്.

സീമക്ക് ഫോണ്‍ ചെയ്തു:‘എടീ കൊതിച്ചി തടിച്ചീ, ഇക്കൊല്ലത്തെ ഓണസദ്യ പുനയില്‍ നിന്റെ വീട്ടില്‍ വച്ച് ‍. ഓണ്‍ളി വണ്‍ ഫേവര്‍ ‍: ‘മോട്ട റൈസ്‘  3 കിലോ കുക്ക് ചെയ്ത് വച്ചേക്കണം’

ദുബായില്‍ നിന്നെത്തിയ മസാഫിയുടെ കാര്‍ട്ടന്‍ വീണ്ടും ഉപകാരപ്പെട്ടു. അടുക്ക് പാത്രങ്ങളിലും പ്ലാസ്റ്റിക് കണ്ടറ്യിനറുകളിലുമായി ഓണക്കറികള്‍ സീല്‍ ചെയ്യപ്പെട്ടു. കൂടെ  ഉപ്പേരികള്‍ ‍, പഴം, വാഴയിലകള്‍ .
-ഹാന്‍ഡ് ബാഗില്‍ പായസം, സാംബാര്‍ ‍, രസം....

കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസുകാരന്‍ കൌതുകത്തോടെ അത്ഭുതപ്പെട്ടു: ‘ഓണം ലൈവ് എക്സ്പോര്‍ട്ട്‘ ആ‍ദ്യമായി കാണുകയാണ്!’
(ഇന്നത്തെ സുരക്ഷാസംവിധാനങ്ങളില്‍ ഇതൊക്കെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം!.)

എണ്ണ ചൂടാക്കി പപ്പടം വറുത്ത് ഉച്ചക്ക് 2 മണിക്ക് മുന്‍പ് മകനും മകന്റെ ആറ് കൂട്ടുകാരും സീമയുടെ ഫാമിലിയും ഞാനുമടക്കും 11 പേര്‍ ഒട്ടും തണുക്കാത്ത ആ  തിരുവോണ സദ്യയുണ്ടു.
---------------
(ഓണത്തിന് ‘തൃക്കാക്കര അപ്പനെ‘ പ്രതിഷ്ഠിച്ച് പൂജിക്കുന്നതിനെയാണ് ‘ഓണം കൊള്ളുക‘ എന്ന് ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ പറയുന്നത്.)




Sunday, May 23, 2010

കനകേച്ചി


കനകേച്ചി



വായനശാലാക്കെട്ടിടത്തിന് വൈദ്യുതി കണെക്‍ഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ 'റൂള്‍ഡ് ഔട്ട്' ആയപ്പോള്‍ ‍, മൂന്നാം വാര്‍ഡിലേക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച റേഡിയോ തന്റെ കടയില്‍ പ്രതിഷ്ഠിക്കാനുള്ള സന്മനസ്സ് കാട്ടി, അച്ഛന്‍ .

ഫുള്‍ വോള്യത്തില്‍ റേഡിയോ ‘തിരുവാ‘ തുറന്നപ്പോള്‍ , കല്ലംകുന്നിന് ചുറ്റുമുള്ള കല്ലുവെട്ട്‌ കുഴികളിലും മാവിന്‍ തോപ്പുകളിലും  അമ്മത്താവഴി പിന്‍തുടര്‍ന്ന് വസിക്കുന്ന കുറുക്കന്‍-കീരി-മരപ്പട്ടികളും കളത്രസന്താനാദികളും, അറിയിക്കാതെത്തിയ ശബ്ദ സുനാമിയില്‍‍ ‘കണ്ഠസ്തംഭിത
ബാഷ്പവൃത്തി, കലുഷഃ ശ്ചിന്താ ജഢം ദര്‍ശനം’ എന്ന മട്ടില്‍ തരിച്ച് നിന്നു. പിന്നെ ആകാശത്തുദിച്ച സുധാധാമത്തെ നോക്കി ‘ തലക്ക് മീതെ വെള്ളം വന്നാ അത്ക്ക് മീ‍തേം നീന്താം’ എന്ന് അന്വയിച്ചാലര്‍ത്ഥം വരുന്ന സംഘഗാനം ഒറ്റക്കും തെറ്റക്കും കൂകിയാര്‍ത്തു.

തെക്കു ദേശത്തായി വര്‍ത്തിക്കുന്ന യക്ഷി കിന്നര ഉരഗാദികളുടെ ആവാസകേന്ദ്രമായ സ്രാമ്പി വളപ്പ് എന്ന കാനനമായിരിക്കും പറ്റിയ ബദല്‍ കേളീസദനമെന്ന് ആസ്ഥാന ജ്യോതിഷപുംഗവന്‍ , തിരുവാല്‍ വല്ലഭന്‍ സാ‍ക്ഷാല്‍ ‍‘കീരി‘ക്കാടന്‍ കവടി നിരത്തി പ്രവചിച്ചതോടെ പ്രീതരായ
അനുചര വൃന്ദം കെട്ടിപ്പിടിച്ച് സന്തോഷാശ്രുക്കള്‍ പൊഴിച്ച്, ആറാടാനൊരു പാറക്കുഴി തേടി.

അനന്തരം.....
ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ ഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്‍ ‍, അവശ്യ സ്ഥാവര ജംഗമ വസ്തുക്കളും കൊച്ചു കുട്ടിപാരാധീനങ്ങളും കൈകളിലും തലയിലുമേറ്റി, മൃഗ ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ ലാലു സൃഗാലന്റെ നേതൃത്വത്തില്‍ ‍, മരപ്പട്ടി മൂപ്പന്‍ മൂക്ക് കാട്ടിയ ഡയറക്‍ഷനില്‍ ഒരു ലൈറ്റനിംഗ് മൈഗ്രേഷന്‍ ‘കൂ‘ നടത്തി!

പ്രഭാതഭേരിയോടെ തുടങ്ങുന്ന ആകാശവാണി തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ നിലയങ്ങള്‍ ‍,‍ കാതിനിമ്പവും കരളിനു കമ്പവുമായി തദ്ദേശവാസികളുടെ തലയില്‍ കയറി ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ ‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര’ ചൊല്ലി ഗ്രാമം സടകുടഞ്ഞെണീറ്റു. മലയാള
പ്രക്ഷേപണ‍ത്തിന്റെ ഇടവേളകളില്‍ ഇലങ്കൈ ഒളിവരപ്പ്‌ കൂട്ടുത്താവളം ‘നോം രച്ചിപ്പോം’ എന്നാര്‍ത്ത് ചാടി വീണ്, തൊഴിലില്ലാ പടകളുടെ ഭാഷാസമ്പത്തിനെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു.

ഒറ്റമുറിപ്പീടികയുടെ ഉത്തരത്തിലുറപ്പിച്ച ‍ കോളാമ്പിയില്‍ നിന്നുതിരുന്ന പ്രകമ്പനങ്ങള്‍ പുല്‍‍ക്കുണ്ട ക്ഷേത്രവും പാടവും കടന്ന്, പുല്ലൂക്കര പോളിന്റെ ചൂളക്ക് മുകളിലൂടെ, കിഴക്കേ കരോട്ടെ വെല്ലിശന്റെ വീട്‌ വരെ എത്തുന്നുണ്ടെന്നാണ് വിശാലേച്ചി അറിയിച്ചത്.

കൈതാരത്ത്‌ കേളുണ്ണിക്കുറുപ്പ് കൊറ്റനെല്ലൂര്‍ ഷാപ്പില്‍ നിന്നുള്ള അന്തി അകത്താക്കി, മണികെട്ടിയ മണികണ്ഠന്‍ വലിക്കുന്ന ഒറ്റക്കാളവണ്ടിയില്‍ വടക്കന്‍ പാട്ടുകളുടെ ശീലുകള്‍ ഉറക്കെ പാടി, കല്ലംകുന്ന് സെന്റര്‍ പൂകുമ്പോള്‍ ആകാശവാണിയില്‍ ‘വയലും വീടും‘ പരിപാടി തകര്‍ക്കുകയായിരിക്കും.

‘നിങ്ങാടെ നാട്ടിലൊക്കെ എന്തൊക്കെയാണ് പണി?
ഞങ്ങാടെ നാട്ടിലൊക്കെ കറ്റ കൊയ്യലാണ്ടോ....
കറ്റ കൊയ്യലെങ്ങനാണ്ടീ മോതിരക്കുറത്തീ?
കറ്റ കൊയ്യലിങ്ങനെ പിന്നങ്ങനെ പിന്നിങ്ങനെ......‘

വണ്ടി കപ്പേളയുടെ അരികില്‍ പാര്‍ക്ക് ചെയ്ത്, മണികണ്ഠനെ കറുകപ്പുല്ലുകള്‍ വളരുന്ന ഊട് വഴിയിലേക്ക് റിലീസ് ചെയ്ത്, പാട്ടിനൊപ്പം താളം തുള്ളി വരുന്ന കുറുപ്പ്, ജഗന്നാഥന്‍ മുണ്ടൊന്ന് പൊക്കി വിശാലമായ ആസനം പഞ്ചായത്ത്‌ കിണറിന്റെ മതിലിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്താല്‍ ‍‍,
പിന്നെ  എണീക്കുക മിസ്സൈലുകളും റോക്കറ്റുകളും ഭേദിച്ച്, ആരോഹണാവരോഹണങ്ങളോടെ ഡെല്‍ഹിയില്‍ നിന്നും മുഴങ്ങുന്ന രാമചന്ദ്രന്റെ വാര്‍ത്താവായന തീരുമ്പോഴായിരിക്കും.

ആറടി ഉയരവും രോമക്കാടുകള്‍ തിങ്ങിയ ശരീരവുമുള്ള കേളുക്കുറുപ്പിന്റെ പ്രധാന ആകര്‍ഷണകേന്ദ്രം വലത് കാതിലെ പച്ചക്കല്ല് കടുക്കനായിരുന്നു. ജനനം, മരണം, പേരുവിളി, പെണ്ണു കാണല്‍ ‍, കല്യാണം, അയ്യപ്പന്‍ വിളക്ക്‌ തുടങ്ങി നാലാള്‍ കൂടുന്ന എവിടേയും കുറുപ്പിന്റെ
തല ഉയര്‍ന്ന് കാണാം. അഭിപ്രായപ്രകടങ്ങളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കൂടാതെ ‘പരോപകാരാര്‍ത്ഥമിദം ശരീര‘മെന്ന മട്ടില്‍ ആറ് പേരുടെ ജോലി ഒറ്റക്ക് ചെയ്യുന്നതിനാല്‍ ഗ്രാമവാസികള്‍‍ക്കും അയാള്‍ അഭികാമ്യനായിരുന്നു. കഷായങ്ങളില്‍ ത്രിഫലാദിയും, കറികളില്‍ ഇഞ്ചിക്കറിയും, കളികളില്‍ കാല്‍പ്പപ്പന്തുകളിമൊക്കെയായിരുന്നിട്ടും കുറുപ്പ്കുടുംബം വെള്ളത്തില്‍ വീണ നല്ലെണ്ണ പോലെ ആള്‍‍ക്കൂട്ടങ്ങളില്‍ എന്നും ഒറ്റപ്പെട്ട് നിന്നു.

വള്ളുവനാട്ടില്‍ നിന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, കുടുംബത്തിന്റേയോ നാട്ട് കൂട്ടത്തിന്റേയോ നീരാളിപ്പിടുത്തത്തില്‍ നിന്ന് വഴുതി പാലായനം ചെയ്ത കേളുക്കുറുപ്പ്, ഒരു ത്രിസന്ധ്യാ‍നേരത്ത്, മടിശ്ശീലയില്‍ കിലുങ്ങുന്ന പുത്തനും പക്കത്തില്‍ പെണ്ണൊരുത്തിയുമായി, കല്ലംകുന്ന് എന്ന ഓണം
കേറാമൂലയില്‍ അഭയം തേടുകയായിരുന്നു.

‘ആള് കുറുക്കനാ, കണ്ടില്ലേ ശൌര്യം?‘
‘സാ‍മൂരിക്കോലോത്തെ പെണ്ണിനെ കട്ടോണ്ട് വന്നതാത്രേ ‘
‘കൊയ്ലാണ്ടീന്നൊരു തുലുക്കനന്റെ കാശടിച്ച് മുങ്ങീതാന്നും കേക്കണ്.‘
-പരദൂഷണത്തിന്റെ മാരത്തണില്‍ കല്ലംകുന്നുകാരെ വെല്ലാന്‍ ഇഹലോകത്തിലെ ഒരു ‘ഹെയ്ലി സിലാസി‘ക്കും കഴിയില്ല തന്നെ!

ഒഴിവ് ദിവസങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞാല്‍ ഞങ്ങളുടെ വാനരസംഘം, കുറുപ്പിന്റെ കശുമാവിന്‍ തോപ്പില്‍ ഒത്ത് കൂടും. ചേച്ചിമാരും രാധേട്ടനും വിശാലേച്ചിയും, പിന്നെ പൂയ് എന്നൊന്ന് നീട്ടി വിളിച്ചാലോടിയെത്തുന്ന കുറുപ്പിന്റെ ഏക മകള്‍ കനകവും, തെക്കന്‍ തൊമ്മി മാഷിന്റെ ‘നീളം
കാലി‘ സിസിലിയുമാണ് സംഘാംഗങ്ങള്‍ ‍.

‘ഒളിച്ചേ കണ്ടേ’ ആണ് കളിക്കുക. മഴക്കോളുണ്ടെങ്കില്‍ അടുക്കളപ്പുരയുടെ ചായ്ച്ചിലിരുന്ന് കവിടി കളിക്കും. കൊത്തന്‍ കല്ല് കളിക്കാനാണ് ചേച്ചിമാര്‍ക്കിഷ്ടം. പക്ഷെ അത് ‘ആണു‘ങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കളിയല്ലാത്തതിനാല്‍ ഞാനും രാധേട്ടനും‍ ഒഴിഞ്ഞ് മാറും.

‘ഒളിച്ച്‘ കളി‘ ടീമില്‍‍ നിന്ന് കനകത്തെ‍ ഞാനെപ്പോഴും ഒഴിവാക്കും. കാരണം തടിച്ചിയും മടിച്ചിയുമായതിനാല്‍ അവളാണ് ആദ്യം പിടി കൊടുക്കുക. ഒരിക്കല്‍ ചേച്ചിയുടെ ചലഞ്ച് ഏറ്റെടുത്ത്, കനകത്തെ ടീമിലുള്‍പ്പെടുത്തേണ്ടി വന്നു. അബദ്ധമെന്ന വകതിരിവുണ്ടായപ്പോള്‍ അവളുടെ കൈ പിടിച്ചോടി ചെന്നത് സര്‍പ്പക്കാവിന്നരികെയുള്ള തെങ്ങ് കുഴിയിലേക്കാണ്. പാമ്പുകളുടെ കേളീകേദാരമെന്ന തിരിച്ചറിവുള്ളതിനാല്‍ നട്ടുച്ചക്ക് പോലും ആ വഴി നടക്കാന്‍ ധൈര്യപ്പെടാറില്ല, ആരും.

ശ്വാസം അടക്കി, തല  താഴ്ത്തി ഞങ്ങള്‍ കാത്തിരുന്നു. അകലെ പൊട്ടിച്ചിരിയുടെ അലകളുയര്‍ന്നപ്പോള്‍ കനകത്തിന്റെ തലയില്‍ കൈയമര്‍ത്തി
ഞാന്‍ മുരണ്ടു: ‘ബബ്ലൂസെ, അനങ്ങരുത്!’
അവള്‍ അനുസരണയോടെ തലയാട്ടി.

തെങ്ങിന്‍ കുഴിയിലപ്പോള്‍ അവാ‍ച്യമായ ഒരു സുഗന്ധം നിറഞ്ഞ് നില്‍ക്കുന്നതായി തോന്നി. കൌതുകത്തോടെ ഒരു പക്ഷെ ആദ്യമായി ഞാനവളെ ശ്രദ്ധിച്ചു. ചകിതയായ ആട്ടിന്‍കുഞ്ഞിന്റേതെന്ന പോല്‍ പടര്‍ന്ന മുടിയിഴകള്‍ക്കിടയിലൂടെ വിടർന്ന രണ്ട് കണ്ണുകള്‍ എന്റെ മുഖത്ത് തറച്ചു നില്‍ക്കുന്നു.
‘ഹായ്...നല്ല മണം’: പരിമളാവാനം നടത്തി ഞാന്‍ ശ്വാസകോശങ്ങള്‍ നിറച്ചു.
‘പൌഡറിന്റേയാ.... ലോഷനുമുണ്ട്‘ : മുഖമടുപ്പിച്ച് അടക്കിയ സ്വരത്തിലവള്‍ മന്ത്രിച്ചു.

‘കനകേ......’: കേളുക്കുറുപ്പിന്റെ ഘനഗംഭീരശബ്ദം ഞങ്ങളെ ഞെട്ടിച്ചു.
തലയുയര്‍ത്തിയപ്പോള്‍ നടന്നടുക്കുന്നു, സാക്ഷാല്‍ ഭീമന്‍ കുറുപ്പ്.
‘ഈ തീ വെയിലത്ത്...അതും സര്‍പ്പക്കാവില്‍...’: വാത്സല്യതിന്റെ പട്ടുനൂ‍ലിഴയിട്ട, നനുത്ത മസൃണ സ്വരം.
മകളെ കുഴിയില്‍ നിന്നുയര്‍ത്തി അയാളവളുടെ മുഖത്തും തലയിലും തലോടി‍.
പേടിച്ചരണ്ട് നിന്ന എന്നെ ഗൌനിച്ചതേയില്ല.
‘കണ്ടാ, ആകെ വെശര്‍ത്തു. മോറാകെ കരുവാളിക്യേം ചെയ്തു. ചൂട് മാറണ വരെ കളിയൊക്കെ ഇനി പത്തായപ്പൊരേല്‍ മതി.’
അപ്പോഴേക്കും സംഘത്തിലെ മറ്റംഗങ്ങളും പമ്മിപ്പമ്മി അടുത്തെത്തിയിരുന്നു.
‘എല്ലാരും?: അവള്‍ക്ക് സംശയം.
തല തിരിച്ച്, നേര്‍ത്ത ചിരിയോടെ അയാള്‍ ഞങ്ങളുടെ അസ്തിത്വവും അംഗീകരിച്ചു: ‘എല്ലാ‍രും.  പക്ഷേ ബഹളം  ണ്ടാക്കരുത്‘

കുറുപ്പിന്റെ കൈയില്‍ തൂ‍ങ്ങി ബബ്ലൂ‍സും പിന്നാലെ ഞങ്ങളും ബാലികേറാമലയായ കനകാലയത്തിലേക്ക് നടന്നു.

വൈകീട്ട് കളി കഴിഞ്ഞിറങ്ങുമ്പോള്‍ കനകയുടെ അമ്മ, ഇഞ്ചിയും നാരകത്തിന്നിലയും പച്ചമുളകും ചതച്ചിട്ട മോരുംവെള്ളവുമായെത്തി. ഗ്ലാസ് തിരികെ വാങ്ങുമ്പോള്‍ അവൾ ചെവിയിൽ‍ മന്ത്രിച്ചു: ‘വാ‍..ഒരൂട്ടം കാട്ടിത്തരാം‍’

ഇരുട്ട് ഭാഗികമായി കൈയടക്കിയ മുറിയില്‍ വൃത്താകൃതിയിലുള്ള കണ്ണാടിക്ക് മുന്‍പില്‍ സിന്തോള്‍ പൌഡറിന്റെ വലിയ ടിന്‍ . ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കുപ്പിയില്‍ പിങ്ക് നിറത്തിലുള്ള ലോഷന്‍ ‍
വിയര്‍ത്ത് കരുവാളിച്ച എന്റെ മുഖം പാവാടത്തുമ്പുയര്‍ത്തി തുടച്ച് അവള്‍ ലോഷന്‍ പുരട്ടി.
‘ഹൌ..എന്തൊര് തണുപ്പ്’: എനിക്ക് കുളിര് കോരി.
‘ലാക്ടോ കലാമിനാ‘: അവള്‍ പറഞ്ഞു.
പിന്നെ  കൈവെള്ളയിൽ പൌഡര്‍ കുടഞ്ഞിട്ട് മുഖം മിനുക്കി.
‘ഉം...ഇത് തന്നെ ആ മണം!’ : ഞാന്‍ സ്ഥിരീകരിച്ചു.
‘ഇഷ്ടായോ? നോക്കട്ടെ...ആ... ഇപ്പോ നല്ല കുട്ടപ്പനായല്ലോ’: അകലെ മാറി നിന്ന്, എന്നെ നോക്കി അവള്‍ മന്ദഹസിച്ചു.

ആ മന്ദഹാസത്തിന് ചന്ദ്രോദയത്തിന്റെ തിളക്കവും മകരക്കാറ്റിന്റെ തണുപ്പുമുണ്ടായിരുന്നെന്ന് ആദ്യമായി തോന്നി. പോരും മുന്‍പ്, നോട്ട് ബുക്കില്‍ നിന്ന് കീറിയ ഒരു ഏടില്‍ പൌഡർ കുടഞ്ഞിട്ട് ,മടക്കി എന്റെ പോക്കറ്റിലിട്ട് തന്നു. ‘സ്കൂളീ പോവുമ്പോ പൂശിക്കോ ട്ടാ’

അതിന് ശേഷം കനകേച്ചി എന്നല്ലാതെ, ബബ്ലൂസെന്നോ തടിച്ചിയെന്നോ ഞാനവളെ വിളിച്ചിട്ടില്ല. ആദ്യമായി കനകേച്ചി എന്ന് വിളിച്ചപ്പോള്‍  ,ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി, അവിശ്വാസത്തോടെ അവളെന്നെ നോക്കി.
‘എന്താ വിളിച്ചേ?...’
‘കനകേച്ചീ‍ന്ന്. നീ എന്നേക്കാള്‍ മൂത്തതല്ലേ?’
‘ഏച്ചി...കനകേച്ചി!‘: അവള്‍ ഉരുവിട്ടു:‘ ഇനി എപ്പഴും അങ്ങനെ  വിളിക്വോ?’
ഞാന്‍ തല കുലുക്കി.
സന്തോഷം കൊണ്ടവളുടെ മുഖം തുടുത്തു: ‘അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, വടക്കൊക്കെ ഏച്ചീന്നാ വിളീക്യാ, ചേച്ചീന്നല്ല’

എല്ലാ തിങ്കളാഴ്ചയും നോട്ട് ബുക്കിന്റെ താളില്‍ പൊതിഞ്ഞ പൌഡറുമായാണ് കനകേച്ചി വരിക. ചുറ്റും ആരുമില്ലെന്നുറപ്പാക്കി, പാക്കറ്റ് എന്നെയേല്‍പ്പിക്കും; എന്റെ ഒരാഴ്ചത്തെ ക്വോട്ടാ.
‘വീ‍ട്ടീ വച്ച് തരാന്‍ പറ്റില്യ...അച്ഛൻ കണ്ടാലോ?’

അസംബ്ലി കഴിഞ്ഞ് എല്ലാരും ക്ലാസ്സിലെത്തുമ്പോഴായിരിക്കും ചായക്കട ഡ്യൂട്ടി കഴിഞ്ഞ്, ഓടിക്കിതച്ച് ഞാനെത്തുക. അതിനാല്‍ സ്കൂള്‍ വിടുമ്പോള്‍ കൂട്ടുകാരെ ഒഴിവാക്കി, ഞാന്‍ കനകേച്ചിക്ക് അകമ്പടിയാകും. എത്ര കഥകളാണ് കനകേച്ചിക്കറിയുക! അമ്മ പറഞ്ഞ്
കൊടുക്കുന്നതാണത്രേ!

പുതുവത്സരത്തലേന്ന് രാത്രി.
കടപൂട്ടി  അച്ഛനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന്നടുത്ത കലുങ്കില്‍ രണ്ട് രൂപങ്ങള്‍ ‍.അരണ്ട വെളിച്ചത്തിലും ഞാനവരെ തിരിച്ചറിഞ്ഞു: കുഞ്ഞയ്യപ്പനും ബാലനും.
‘എന്താ...വീട്ടീ പൂവാറായില്ലേടാ? ‘: അച്ഛന്‍ ചോദിച്ചു.
എണീറ്റ് മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ബഹുമാനപൂര്‍വം കുഞ്ഞയ്യപ്പന്‍ പറഞ്ഞു: ‘പോവാന്‍ പുവ്വായിരുന്നു...അല്ല, വേലായേട്ടന്‍ അറിഞ്ഞില്ലേ,
നമ്മടെ കുറുപ്പിന്റെ മോള്‍ടെ കാര്യം?’
കുറുപ്പിന്റെ വീ‍ട്ടിലെ വെളിച്ചവും അനക്കവും അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ചൂ‍ട്ട് വീശി ആരൊക്കേയോ പറമ്പിലേക്ക് കയറുന്നു.
‘സ്കൂളീ പോയ കനകം തിരിച്ച് വന്നില്ലാ. തോട്ടിലും കിണറ്റിലും ഒക്കെ തപ്പി നടക്വാ...’
ഏത് ന്യൂസും ആ‍ദ്യമെത്തുന്ന കല്ലംകുന്ന് സെന്ററില്‍ ഈ വാര്‍ത്തയെന്തേ ഇത് വരെ എത്താതിരുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
കുഞ്ഞയ്യപ്പന്‍ തുടര്‍ന്നു: ‘കുറുപ്പ് രഹസ്യായി വച്ചിരിക്യായിരുന്നു. സരോജിനി തമ്പ്രാട്ടി ബഹളം വച്ചപ്പഴാ എല്ലാരുമറിഞ്ഞേ...’
‘നീ നടന്നോ. ഞാനിപ്പോ വരാം’
ചാക്ക് സഞ്ചിയും അരിക്യേന്‍ ലാമ്പും എന്നെയേല്‍‍പ്പിച്ച് തെക്കേ വേലിയിലെ കഴയിലൂടെ അച്ഛന്‍ കുറുപ്പിന്റെ പറമ്പിലേക്ക് കേറി.

‘കനകേച്ചിക്ക് എന്താ പറ്റ്യേ?’: ഞാന്‍ പരിഭ്രാന്തിയോടെ തിരക്കി.
‘എന്ത് പറ്റാനാ? ഒളിച്ചോടിയതാ ആ മേനക‍; മിലിട്ടറി കറപ്പന്റെ മോൻ‍‍ ചന്ദ്രനൊപ്പം. നാളെ അമ്പലത്തില്‍ വച്ച് കല്യാണാ...‘ : തീരാറായ ബീഡിയില്‍ നിന്ന് അവസാനപുകയും എടുക്കുന്ന ബാലന്റെ വസൂരിക്കല നിറഞ്ഞ മുഖം പുച്ഛരസത്തില്‍ കൂടുതല്‍ വികൃതമായി.
വിശ്വസിക്കാനാവാതെ, വേപഥു പൂണ്ട മനസ്സുമായി ഞാന്‍ വീ‍ട്ടിലേക്കോടി.

കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛനെത്തി, ഒരു പിതാവിന്റെ ദുഃഖം മുഴുവന്‍ ഹൃദയത്തിലേറ്റിക്കൊണ്ട്.
‘കേട്ടത് ശരിയാ‍. അവളും ചന്ദ്രനും വേലിക്കല്‍ നിന്ന് സംസാരിക്കുന്നത് കണ്ട പലരുമുണ്ട്. കുറുപ്പ് തന്നെ പലവട്ടം ഉപദേശിച്ചിട്ടുണ്ടത്രേ. പാവം, അയാടെ വിഷമം കണ്ട് നിക്കാനായില്ല. ’
-മുഖം കൈയില്‍ താങ്ങി അച്ഛന്‍ കുനിഞ്ഞിരുന്നു.
‘കുരുന്ന് പെണ്ണ്...അതും തൊഴിലില്ലാതെ തെക്ക് വടക്ക് നടക്കുന്ന ചന്ദ്രന്റെ കൂടെ....വയസ്സെത്രയാ അവൾക്കെന്നറിയോ?’: ചേച്ചിമാരുടെ നേര്‍ക്ക് പാളി നോക്കിക്കൊണ്ടമ്മ അതിശയപ്പെട്ടു.

പിറ്റേന്ന് ചായക്കട സജീവമായിരുന്നു. സാധാരണ വരാത്തവര്‍ പോലും ചായ കുടിക്കാനെത്തിയതിനാല്‍ എട്ട് മണിക്ക് മുന്‍പേ പാല്‍ തീര്‍ന്നു.
അച്ഛനെ സഹായിക്കാന്‍ മറന്ന്, നാട്ടുകാരുടെ കുശുകുശുപ്പുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും കാത് കൊടുത്ത്, ഞാന്‍ ചുമരും ചാരി നിന്നു.

ആര്‍മിയില്‍ നിന്ന് വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലെത്തിയ കറപ്പന് തോന്നി, തന്റെ ഭാര്യ കാത്തക്ക് പണ്ടത്തെ ഗ്ലാമറില്ലല്ലോ എന്ന്.അയല്‍വീട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന മാദകക്കനി അമ്മാളുവിന്റെ കണ്ണുകളില്‍ നിന്ന് പാഞ്ഞ ടോര്‍പിഡോകളെ‍ ചെറുക്കാന്‍ വേണ്ട ആര്‍മറി
തന്റെ സ്റ്റോക്കിലില്ലെന്ന് തിരിച്ചറിഞ്ഞ ആ ധീരജവാന്‍  നിരുപാധികം വെള്ളക്കൊടി ഉയര്‍ത്തി.

അങ്ങനെ ഒന്നും രണ്ടും പിന്നെ മൂന്നും കല്‍പ്പിച്ച്, കുറുപ്പിന്റെ വീടിനു താഴെയുള്ള പാടത്തെ രണ്ട് പറ കണ്ടം വിലക്ക് വാങ്ങി, മണ്ണിട്ട് നികത്തി, കറപ്പനവിടെ രഹസ്യമായി ഒരു കൂര തട്ടിക്കൂട്ടി.

നടവരമ്പ് പള്ളിയിലെ അമ്പ് പെരുന്നാളിന്റന്ന് രാത്രി, കോളനിയാകെ കള്ളിലും കനാൽ പരുങ്ങിയിലും കുളിച്ച് നിൽക്കെ, അണ്‍ ഒഫിഷ്യല്‍ ആയി ‘കറപ്പന്‍ ആന്‍ഡ് അമ്മാളു കമ്പനി‘ ഇങ്കോര്‍പറേറ്റ് ചെയ്യപ്പെട്ടു.

‘സന്തോഷത്തിന്റെ ദിനങ്ങള്‍ക്ക് മണിക്കൂറുകള്‍ കുറവാണ്,
സന്താപത്തിന്റെ രാത്രികള്‍ എത്ര ഉറങ്ങിയാലും തീരുകയുമില്ല‘
തത്വചിന്താപരമായ  ഈ ഗാനത്തിന്റെ ശീലുകള്‍ , തനിക്ക് ഒരു മകളെ സമ്മാനിച്ച ശേഷം അകാലത്തില്‍ പരലോകത്തേക്ക് പറന്ന് പോയ ‘സിപോയ് കറപ്പന്‍‘ വേണ്ടി അമ്മാളു പാടിയതാണ്.

കഥാനായകന്‍ ചന്ദ്രനപ്പോള്‍ തൃശ്ശൂര്‍ ലളിതകലാ അക്കാഡമിയില്‍ ചിത്രം വര പഠിക്കയായിരുന്നു. അമ്മയുടെ കലശലായ എതിര്‍പ്പിനേയും ഭീഷണിയേയും അവഗണിച്ച്, അനാഥരായ തന്റെ ഇളയമ്മയേയും അനിയത്തിയേയും സന്ദര്‍ശിക്കാനവന്‍ മനസ്സ് കാട്ടി. ഇരുളിനേയും ഇഴ
ജന്തുക്കളേയും ഭയമുള്ളതിനാലും രണ്ടാനമ്മയുടെ സ്നേഹത്തിന്റെ പാരമ്യത കൊണ്ടും വാരാന്ത്യ രാത്രികളിലെ കിടപ്പും അവന്‍ അവിടെത്തന്നെയാക്കി.

മുള്‍വേലിക്കപ്പുറം,രണ്ട് കഴുക്കോല്‍ ദൂരത്ത്, തുള്ളിത്തുളുമ്പുന്ന  ഒരു ചക്കരഭരണിയെ കണ്ടില്ലെന്ന് നടിക്കാനായില്ലവന്. കൈമാടി വിളിച്ചപ്പോല്‍  ശങ്ക ലേശമില്ലാതവള്‍ ഓടി വന്നു.
കിണറിന്റെ തുടിയില്‍ പിടിച്ച്,  അകലേക്ക് നോക്കി നില്‍ക്കുന്ന അവളുടെ ഒരു പെന്‍സില്‍ സ്കെച്ചവന്‍ സമ്മാനിച്ചു. ഈ ചിത്രത്തില്‍ കാണുന്ന സുന്ദരി താനാണോ? വിശ്വസിക്കാനായില്ലവള്‍ക്ക്.
അവന്‍ കയ്യിലടിച്ച് സത്യം ചെയ്തു : ‘അതെ, നിന്നേപ്പോൽ ചേലുള്ള ഒരു മനോഹരാംഗിയെ ഈ ജമ്മം ഞാന്‍ കണ്ടിട്ടില്ല.’
-ഏത് പെണ്ണും കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ ‍. നിറം കറുത്തതെങ്കിലും, കാണാന്‍ ചേലുള്ള, പഴുതാര മീശയുള്ള, സഹൃദയനായ ഒരു ചെറുപ്പക്കാരനില്‍ നിന്ന്.

അന്ന് മുതല്‍ അവളുടെ ഇഷ്ടനിറം കറുപ്പായി.
അവന്റെ തിരുമൊഴികള്‍ അവള്‍ക്കമൃതായി.
അവന്റെ വരകള്‍ അവളുടെ മനസിന്റെ കാന്‍വാസിലായി.

‘കുറ്റം കുറുപ്പിന്റേതാ. മക്കളെ ആവശ്യത്തിലധികം കൊഞ്ചിക്കുന്ന എല്ലാ തന്തമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ’: കണിയാന്‍ കൃഷ്ണന്‍ കണ്ണട

മുഖത്ത് ഫിറ്റ് ചെയ്ത് ചര്‍ച്ചകള്‍ ഉപസംഹരിച്ചതായി പ്രഖ്യാപിച്ച് ദിനപ്പത്രം കൈയിലെടുത്തു.

അന്ന് വൈകീട്ട് നടവരമ്പ് കോളനിയില്‍ പുലയമഹാസഭയുടെയും മിശ്രവിവാഹ സംഘത്തിന്റേയും നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ മുന്മന്ത്രിയടക്കമുള്ള വി ഐ പികള്‍ പങ്കെടുത്തുവത്രേ!

നാളുകള്‍ ഏറെ കഴിഞ്ഞില്ല.
ഒരു ദിവസം രാത്രി.
ഭക്ഷണശേഷം, ചാരുകസാലയില്‍ ആലോചനാമഗ്നനായി കിടന്ന് ദീ‍ർഘശ്വാസം വിട്ട് കൊണ്ടുള്ള അച്ഛന്റെ ആത്മഗതം ഉറക്കെയായിരുന്നു: ‘പാവം കേളുക്കുറുപ്പ്‘
‘എന്താ ഇപ്പോ, വിശേഷിച്ച് കേളുക്കുറുപ്പിന് ?’ :വെളുപ്പിന് പശുവിനെ കറക്കാൻ അലുമിനിയപ്പാത്രത്തിൽ വെള്ളമെടുത്ത് വയ്ക്കുന്ന അമ്മ തിരക്കി.
ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ ശ്രദ്ധയും അങ്ങോട്ടേക്കായി.
‘പോവുകയാ അയാള്‍ , ഈ നാട് വിട്ട്’ .
ചോദ്യരൂപത്തില്‍ നോക്കിയ അമ്മയോട് അച്ഛന്‍ വിശദീകരിച്ചു: ‘കുറുപ്പ് ഇന്ന് കടയില്‍ വന്നിരുന്നു . വീടും സ്ഥലവും പത്ത് പറ കണ്ടവും തൊമ്മാന പാവു മാപ്ലക്ക് വിറ്റു. സാധനങ്ങള്‍ ലോറിയിൽ കേറ്റി ഇന്ന് രാത്രി അയാള്‍ സ്ഥലം വിടും‍. ’
‘ആപ്പോ മണികണ്ഠനും വണ്ടിയും?’ : എനിക്കതറിയാനായിരുന്നു ജിജ്ഞാസ.
‘കാള വണ്ടിയിലാ മൂപ്പര്ടെ യാത്ര. പാതിരാത്രി പുറപ്പെട്ടാ വെളുക്കുമ്പോള്‍ തൃശ്ശൂര് പിടിക്കാം ന്നാ പറഞ്ഞേ.’
‘പാവം കുറുപ്പ്. വന്ന പോലെ ഒരു തിരിച്ച് പോക്ക്’‘: അമ്മക്ക് സങ്കടം തികട്ടി.
‘വന്ന പോലെയല്ല,’ അച്ഛന്‍ തിരുത്തി: ‘എന്തും നേരിടാനുള്ള ചങ്കുറപ്പോടെ, ഒരൊറ്റയാനായിട്ടായിരുന്നു അയാൾടെ വരവ്. പോകുന്നതോ ഹൃദയം തകര്‍ന്ന്, എല്ലാം നഷ്ടപ്പെട്ട്....ജീ‍വശ്ശവമായി!‘

രാത്രി വൈകും വരെ ഞാന്‍ ഉറങ്ങാതെ കിടന്നു: ലോറിയുടെ ഹോണ്‍ മുഴങ്ങുന്നുണ്ടോ?
മണികണ്ഠന്റെ കണ്ഠമണികളുടെ കിലുക്കമുയരുന്നുണ്ടോ?

-കണ്ണ് തുറന്നപ്പോള്‍ പ്രഭാതത്തിന്റെ ഭേരികള്‍ ‍‍, പകലോന്റെ പ്രഭാപൂരം!

അനുബന്ധം:

ചങ്ങനാശ്ശേരി ഗീഥയുടേയും കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റേയും നാടകങ്ങള്‍ വിസ്മയത്തിന്റെ വിത്തുകളായി മനസ്സില്‍ പൊട്ടി മുളച്ച കാലം. ‘വീ‍നസ് ആര്‍ട്ട്സ് ക്ലബ്ബ്‘ എന്ന പേരില്‍ ‍, ആരംഭിച്ച കലാസമിതിയുടെ ആദ്യ നാടകം പറവൂര്‍ ജോര്‍ജ്ജിന്റെ ‘ചെകുത്താന്‍ കയറിയ വീട്’ ആയിരുന്നു.

ക്ലബ്ബിന്റെ ലോഗോ, ബോര്‍ഡ് എന്നിവയുണ്ടാ‍ക്കാനും നോട്ടീസ് ഡിസൈന്‍ ചെയ്യാനും ഒരാര്‍ട്ടിസ്റ്റിനെ തേടി നടക്കുമ്പോഴാണ് തുണിക്കട മൈക്കള്‍ പറഞ്ഞത്: ‘വെണ്ണയുണ്ടെങ്കില്‍ നറുനെയ് എന്തിന് വേറെ? നടവരമ്പ് കോളനീല്‍ ഒരാര്‍ട്ടിസ്റ്റിട്ടുണ്ടല്ലോ:  ചന്ദ്രശേഖരന്‍ ‍. നക്കാപ്പിച്ച
വല്ലതും കൊടുത്താ മതി.’

ലക്ഷം വീട് കോളനിയിലെ കൊച്ച് കുടിലിന് മുന്‍പില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്തതേയില്ല. 4 വയസ്സ് പ്രായമുള്ള പെണ്‍ങ്കുട്ടി ചിരട്ടകള്‍ കൂട്ടിവച്ച് വീടുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇറയത്ത് കെട്ടിയിട്ടിരിക്കുന്ന ആ‍ട്ടിന്‍ കുട്ടിയുമായി ഗുസ്തി പിടിക്കയാണ്
കീറിയ ട്രൌസറിട്ട അവളുടെ ചേട്ടന്‍ ‍‍.

‘ആരൂല്യേ ഇവ്‌ടെ?’: എനിക്ക് കൂട്ടായി വന്ന കണിയാന്‍ കൃഷ്ണന്റെ മകന്‍ പ്രകാശന്‍ വിളിച്ച് ചോദിച്ചു.
ഈണത്തിലുള്ള ഭരണിപ്പാട്ടിന്റെ വായ്ത്താരികളുയരുന്നുണ്ടായർന്നു അകത്ത് നിന്ന്.
‘ചന്ദ്രന്റമ്മയാ...’ : അവന്‍ പറഞ്ഞു: ‘നേരം വെളുത്താ രാത്രി ഉറങ്ങും വരെ, ഇത് തന്നാ പരിപാടി... ’

അല്പം കഴിഞ്ഞപ്പോള്‍ വാതിൽക്കൽ ‍ഒരു സ്ത്രീ‍ രൂപം.
കുടുക്കുകളടര്‍ന്ന വരയന്‍ ഷര്‍ട്ട്,
മുഷിഞ്ഞ കള്ളിമുണ്ട്,
ശുഷ്കിച്ച മുടി,
കഴുത്തില്‍  ചരടില്‍ കോര്‍ത്ത താലി.
ദൈന്യതയുടെ ആള്‍രൂപമായ ആ എല്ലിന്‍ കൂട് ശബ്ദിച്ചു :‘ചന്ദ്രേട്ടന്‍ പുറത്ത് പോയിരിക്യാ. ആറ് മണിക്കേ വരൂ’
അപ്പോഴാണവര്‍ എന്നെ ശ്രദ്ധിച്ചത്.
ഒന്നേ നോക്കിയുള്ളൂ, ആ ദൃഷ്ടികള്‍ താഴോട്ട് പതിച്ചു.

ചിരിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നുറപ്പുള്ളത് കൊണ്ടാകാം, അമര്‍ത്തിപ്പിടിച്ച ഒരു തേങ്ങലുമായി അകത്തേക്കോടി, കനകേച്ചി.

Saturday, May 1, 2010

കോഴിക്കോടനങ്കം- വീഡിയോ

യു.എ. ഖാദര്‍ മാഷ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡിന്റെ തിളക്കവുമായി കഴിഞ്ഞാഴ്ച (രണ്ട് ദിവസമേ ഉണ്ടായുള്ളു) വന്ന് പോയി. ഖാദര്‍ മാഷ് പോയ ദിവസം കൊച്ച് കഥകളുടെ സുല്‍ത്താനായ പി കെ. പാറക്കടവ് മാഷെത്തി. കഥയുടെ കുലപതിയായ പത്മനാഭനും മറ്റൊരു ‘അവാര്‍ഡി‘യായ ടി എന്‍ പ്രകാശന്‍ മാഷുമൊത്തപ്പോള്‍ രംഗം സജീവമായി.അപ്പോഴാണ് ‘ന്റെ പുസ്തകപ്രകാശനത്തിന്റെ വിഡിയോ എവിടെ‘ എന്ന ചോദ്യമുയര്‍ന്നത്.

പാറക്കടവ് മാഷ് സ്ഥലം വിടും മുന്‍പ് എന്ന നിര്‍ബന്ധത്തോടെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ശ്രീരാഗിനേം കൂട്ടി യു-ട്യൂബില്‍ ‍ കയറുന്നു, ആദ്യമായി.

താത്പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം, ട്ടോ!

കാര്യപരിപാടി:

സ്വാഗതം, പ്രകാശനം:

http://www.youtube.com/watch?v=AA2ijBLHe30&feature=digest

ശ്രീ. യു ഏ ഖാദര്‍ (അദ്ധ്യക്ഷന്‍) :
http://www.youtube.com/watch?v=gOX3jAUUqf4&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (1) :
http://www.youtube.com/watch?v=RAcAkPxdBk8&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (2) :
http://www.youtube.com/watch?v=IJJfPzhfcuY&feature=digest

ഡോ. സുകുമാര്‍ അഴീക്കോട് (3) :
http://www.youtube.com/watch?v=Xjv-xjFkiHI&feature=digest

ശ്രീ. പി.കെ.പാറക്കടവ്:
http://www.youtube.com/watch?v=xm81MFtjJUk&feature=digest

സിസ്റ്റര്‍ ജെസ്മി:

http://http//www.youtube.com/watch?v=f99VZaTW9wc

ഡോ: അസീ‍സ് തരുവണ:

http://http//www.youtube.com/watch?v=zltpZWlOXHY

Tuesday, April 27, 2010

ദേ കൈത ടിവീ‍ലും!

എന്‍ ടിവിയില്‍ ഏറെക്കാലം മുന്‍പ് വന്ന ഒരഭിമുഖം:

റെക്കോഡിംഗ് എങ്ങു നിന്നോ സംഘടിപ്പിച്ച് ഇപ്പോഴാണ് ഒറ്റക്കണ്ണന്‍ ഷിജു (പകല്‍ക്കിനാവന്‍) ട്യൂബില്‍ കയറ്റിത്തന്നത്.
ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല ഇത് വരെ!

നിങ്ങളാദ്യം, അതല്ലേ ശരി?

പാര്‍ട്ട്:1

http://www.youtube.com/watch?v=yMenIHIu9ZM

പാര്‍ട്ട്::2

http://www.youtube.com/watch?v=jkEJOIsPpF0