സുമതിക്കൊച്ചമ്മ
കോട്ടപ്പുറത്തേക്കുള്ള വഴിയെത്തും മുന്‍പേ, അഴിഞ്ഞ തൊണ്ടിന്റേയും കൂട്ടിയിട്ടിരിക്കുന്ന അറക്കപ്പൊടിയുടേയും ഗന്ധം പേറുന്ന തോടിന്റെ ഓരം ചേര്‍ന്ന്, ചെങ്കല്‍പ്പൊടി വിതറിയ പാതയോരത്ത് കിതച്ച് നില്ക്കും, വടക്കു നിന്നും പാലം കടന്നെത്തുന്ന മൂക്ക് മുറിയന്‍ ലേയ്ലാന്ഡ് ബസ്സുകള്‍ .
ചേനയോ ചേമ്പോ, വിഷുക്കാലമെങ്കില്‍ ചക്കയൊ മാങ്ങയോ നിറച്ച കുട്ടിച്ചാക്ക് തലയില്‍ നിന്നിറക്കി വടക്കേ നടയില്‍ രണ്ട് നിമിഷം കൊടുങ്ങല്ലൂരമ്മയെ ധ്യാനിച്ച് നില്ക്കും. അമ്പലക്കുളം ചുറ്റി, തെങ്ങോലകള്‍ മറച്ച വേലികള്‍ക്കിടയിലൂടെ പടിഞ്ഞാറോട്ടുള്ള കൈവഴിയിലേക്ക് കയറുമ്പോള്‍ , എല്‍ ജി കായത്തിന്റെ പരസ്യമുള്ള സഞ്ചിയും തൂക്കി ഒപ്പമെത്താന്‍ അമ്മ ബദ്ധപ്പെടുന്നുണ്ടാകും. സഞ്ചി ഇടതില്‍ നിന്ന് വലതിലേക്കും തിരിച്ചും കൈ മാറുമ്പോള്‍ ‘നവജീവന്‍‘ പേപ്പറിന്റെ വലയം ഭേദിച്ച്, നെയ്യപ്പത്തിന്റേയും പൂവന് പഴത്തിന്റേയും സമ്മിശ്രഗന്ധം ചുറ്റും പരക്കും.
- അമ്മവീട്ടിലേക്കുള്ള യാത്രകള്‍ എനിക്കെന്നും ഹരമായിരുന്നു. അങ്കക്കലി കൊണ്ട ചേകവനെപ്പോലെ ഉറഞ്ഞ് തുള്ളി, കാലന്‍കുട ആകാശത്തേക്കാഞ്ഞ് വീശി,"ലെഷ്മീ, നിന്നെ പടിയടച്ച് പിണ്ഡം വച്ചിരിക്കുന്നു. നീയും കാര്യേഴുത്ത് തറവാടുമായി മേലില്‍ ഒരു ബന്ധോമില്യാ" എന്ന് കുഞ്ഞമ്മാന് അലറുന്നതിനും അതറിയിച്ച് കൊണ്ടുള്ള തീട്ടൂരം തപാല്‍ വഴി വീട്ടിലെത്തുന്നതിനും മുന്‍പായിരുന്നു, അത്.
അമ്പലക്കുളത്തിന് കാവല്‍ നില്ക്കുന്ന മുത്തശ്ശനാല് കഴിഞ്ഞാല്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടുമുള്ള രണ്ട് തിരിവുകള്‍ കഴിഞ്ഞാല്‍ എത്തി ഞങ്ങളുടെ ഇടത്താവളം: നാരായണിപ്പാട്ടിയുടെ വീട്.
സമൃദ്ധമായ് കായ്ച്ച് നില്ക്കുന്ന ഇരിമ്പന്‍ പുളിയുടെ ചോട്ടിലിട്ട വയസ്സന് ബെഞ്ചിലിരുന്ന് ഇഞ്ചിയും പച്ചമുളകും നാരങ്ങയിലയും ചതച്ചിട്ട മോരുംവെള്ളം കുടിക്കുമ്പോള്‍ പാട്ടിയുടെ അമ്മയും അനിയത്തിമാരും ചുറ്റും കൂടും: കുശലം ചൊല്ലാനും പരദൂഷണം പറയാനും.
നാരായണിപ്പാട്ടിയെ കെട്ടിയിരുന്നന്നത് അവിട്ടത്തൂരിലെ കളമെഴുത്തുകാരന്‍ രാമനാശാനായിരുന്നു. നാട്ടുകാരിയെന്ന പരിഗണന മൂലമാവാം, വെള്ളം നിറഞ്ഞ മുണ്ടോണ്‍ പാടവും പൂജയില്ലാത്ത പുല്‍ക്കുണ്ട ക്ഷേത്രവും പാമ്പുകള്‍ പാര്‍ക്കുന്ന കുണ്ടനിടവഴിയും കടന്ന്, നാരായണിപ്പാട്ടി ഇടക്കിടെ ഞങ്ങളുടെ വീട്ടിലെത്തിയിരുന്നത്.
മുറുക്കാന്‍ ചാറൊഴുകുന്ന വായ് ഇടക്കിടെ തുടച്ച്, അടക്കിയ സ്വരത്തില്‍, നീട്ടിയും കുറുകിയുമുള്ള അവരുടെ സംസാരം ഞങ്ങള്‍ക്കാസ്വാദ്യകരമായിരുന്നു.
മകരസംക്രാന്തിയടുക്കുമ്പോഴാണ് നാരായണിപ്പാട്ടിയുടെ വില നാട്ടുകാരറിയുന്നത്. പാതിരാ കഴിയുമ്പോള്‍ ഓരോ വീട്ടിലുമെത്തി ഉടുക്ക് കൊട്ടി തുയിലുണര്‍ത്തി, “വിഷുഫലം“ പ്രവചിക്കുന്ന നാരായണിപ്പാട്ടി ഗോവിന്ദന് വെളിച്ചപ്പാടിനേകാള്‍ സ്വീകാര്യയാകുന്നത് ആ രാവുകളില്‍ മാത്രം. രാത്രിയുടെ നിശ്ശബ്ദതയില്‍ മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച് പാട്ടിയുടെ ഉടുക്കിന്റെ “ഡൂം ഡുഡുഡൂം ഡും ഡൂം’ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ ഉറക്കം വിട്ടെണീക്കും. 'മക്കള്‍ ഉറങ്ങിക്കോ. നാരായണി പാടത്തിന്നിക്കരേയേ എത്തീട്ടുള്ളു. നമ്മ്ടെ വീട്ടിലെത്താന്‍ ഇനീം മൂന്നാല് ദിവസം പിടിക്കും": അമ്മ ശാസിക്കും.
സുര്യന് മീനരാശിയില്‍ നിന്ന് കാലു മാറിയെന്നും സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റേയും കാലം വരാന്‍ പോകുന്നുവെന്നും അറിയിച്ച് കൊണ്ടുള്ള പാട്ടിയുടെ ഉടുക്കിന്റെ ധ്വനി ഉമ്മറത്ത് നിന്നയരുമ്പോഴായിരിക്കും പിന്നെ ഞാന്‍ ഞെട്ടിയുണരുക. നിലവിളക്കും, നെല്ല് നിറച്ച ഇടങ്ങഴിയും എപ്പോഴാണാവോ അമ്മ ഒരുക്കിയത്? എരിയുന്ന ചന്ദനത്തിരിയുടെ സുഗന്ധം പുണരാന്‍ പുലര്‍കാല കുളിര്‍കാറ്റിനെന്ത് ഹരം!
വാക്കുകള്‍ വ്യക്തമാകാത്ത നാരായണിപ്പാട്ടിയുടെ പാണന് പാട്ട് അമ്മായിത്തള്ള ഏറ്റുപാടുമ്പോള്‍ , ചവിട്ട് പടിയില്‍, തിരി താഴ്ത്തിയ റാന്തല്‍ വിളക്കിന്റെ ചൂടും പറ്റി, ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടാകും പാട്ടിയുടെ മകനും ചേച്ചിയുടെ ക്ലാസ് മേറ്റുമായ മുകുന്ദന് .
അവിലും ശര്‍ക്കരക്കാപ്പിയും കഴിച്ച ശേഷമാണ് പാട്ടിയുടെ വിഷുഫല പ്രവചനം. അടുത്ത ഒരു കൊല്ലത്തെ കാലാവസ്ഥ, വര്‍ഷം, വിളവ്, രോഗപീഢ, യുദ്ധം, മരണം എന്നിവ ആദ്യം. പിന്നെ ജന്മനാളനുസരിച്ച് ഓരോരുത്തരുടേയും ഭാവി .....
എല്ലാവരേയും സന്തോഷിപ്പിച്ച് വെറ്റിലയടക്കയും നെല്ലും ദക്ഷിണയും വാങ്ങിയിട്ടേ പാട്ടിയും പരിവാരങ്ങളും മടങ്ങൂ.
പാട്ടികുടുംബത്തോട് യാത്ര പറഞ്ഞ് പിന്നേയും ഒന്നൊന്നര ‘മൈലീസ്’ നടന്ന് വേണം ഞങ്ങള്‍ക്ക് മാടവനയില്‍ വാഴും നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍ .തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക് കുറുകെ വച്ച തെങ്ങിന് തടിപ്പാലങ്ങളിലൂടെ ബാലന്‍സ് ചെയ്ത്, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും മറച്ചിട്ടും മറയാത്ത മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ ‘വഴിയില്ലാ വഴി യാത്രകള്‍ ഏറെ കുതൂഹലം നിറഞ്ഞതായിരുന്നു. വേലിയില്ല, അതിര്‍ത്തിരേഖകളില്ല, കുളങ്ങള്‍ക്ക് ചുറ്റും പടര്‍ന്ന് കിടക്കുന്ന കൈതക്കാടുകല്ലാതെ. പരിഭവങ്ങളൊ പരിദേവനങ്ങളൊ ദ്യോദിപ്പിക്കുന്ന ഒരു നോട്ടം പോലും ആരില്‍ നിന്നുമുണ്ടാവില്ല.
അമ്മവീടെത്തും മുന്‍പാണ് സുമതിക്കൊച്ചമ്മയുടെ വീട്. ദേശത്തെ ഏക വാര്‍ക്ക കെട്ടിടമെന്ന ബഹുമതി കൂടിയുണ്ടതിന്. അടുക്കളത്തിണ്ണയുടെ തൂണും ചാരി, ശോകച്ഛവിയാര്‍ന്ന കണ്ണുകളെ ആകാശനീലിമയില്‍ അലയാന്‍ വിട്ട്, താടിക്ക് കൈയും കൊടുത്തിരിക്കുന്ന കൊച്ചമ്മ "സുമേ" എന്ന അമ്മയുടെ വിളി കേള്‍ക്കുമ്പോള്‍ ചാടിയെണീക്കും.
ഇരുണ്ട നിറം,
കുറഞ്ഞ ഉയരം,
ഒതുങ്ങിയ ശരീരം,
-കാഴ്ചയില്‍ ഒരു സ്കൂള്‍കുട്ടി.
പക്ഷേ നക്ഷത്രങ്ങള്‍ ഒളിപ്പിച്ച് വച്ച വലിയ കണ്ണുകളും വട്ടമുഖവും ചുരുചുരുണ്ട നീണ്ട മുടിയും കൊച്ചമ്മയെ തികച്ചും വ്യത്യസ്ഥയാക്കിയിരുന്നു.
കുട്ടിച്ചാക്ക് വാങ്ങി താഴെ വച്ച്, കെട്ടിപ്പിടിച്ച് ഇരു കവിളുകളിലും മാറി മാറി ചുംബിക്കും, കൊച്ചമ്മ. സംസാരിക്കാന്‍ തുടങ്ങും മുമ്പേ കണ്ണുകള്‍ സജലമാകും. പിന്നെ വായല്പം തുറന്നു പിടിച്ചുള്ള തേങ്ങലുകള്‍ .
'കൊച്ചമ്മയെന്ത വീട്ടീ വരാത്തേ?'
അനവസരത്തിലുള്ള എന്റെ ചോദ്യം ആ തേങ്ങലിന് പാഴ്മുള പൊളിയും പോലുള്ള താള ഗതിയേകും. ഉമ്മറത്ത് നിന്ന് കാരണവരുടെ നീണ്ട മൂളല്‍ മുഴങ്ങുമ്പോള്‍ ഇരു കൈ കൊണ്ടും വായ് പൊത്തി അവര്‍ തേങ്ങലടക്കും.
"പോട്ടെ മോളെ, ഊണിനു മുന്‍പെത്തണം. ഇന്ന് തന്നെ തിരിച്ച് പോകാനുള്ളതാ": അമ്മ എണീക്കും.
മുണ്ടിന്റെ കോന്തല കൊണ്ട് മുഖം തുത്തുടച്ച് കുട്ടിച്ചാക്കും തൂക്കി പറമ്പിന്റെ അതിരുവരെ അനുഗമിക്കെ അവര്‍ പരിതപിക്കും: മോനൊരു ചായ ഇട്ട് തരാന്‍ മറന്നല്ലോ കൊച്ചമ്മ"
ഒന്ന് കൂടി കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോള്‍ പായല്‍ കുളത്തിലെ കുമിള പോലൊരു തെളിമ ആ മുഖത്ത് മിന്നും.
"എന്താ അമ്മേ, കൊച്ചമ്മ വരാത്തേ?" അമ്മയോട് ഞാന്‍ ചോദ്യമാവര്‍ത്തിക്കും.
"കൊച്ചച്ഛനുമായി വഴക്കിട്ട് വന്നതല്ലേ? കൊച്ചച്ഛനോട് മോന് പറയണം വിളിച്ചോണ്ട് വരാന്‍ "
പ്രതീക്ഷകള്‍ തകിടം മറിഞ്ഞ ആ ദിനം:
തറവാട്ടിലെ നടപ്പുര.
വീട്ടിലെ തലമൂത്തവരും പ്രമാണിമാരും ഒരു വശത്ത്.
കൊച്ചമ്മയുടെ അച്ഛനും ബന്ധുക്കളും മറുവശത്ത്.
നടപ്പുരയുടെ തെക്ക് പടിഞ്ഞാറെ കോണില്‍ തലയും താഴ്ത്തി കൊച്ചച്ഛന് .
ഇറയത്തും കയ്യാലയിലുമായി മറ്റുള്ളവര്‍ .
പൂരപ്പാട്ടും ഉറഞ്ഞ് തുള്ളലും ചില കൈക്രിയകളും കഴിഞ്ഞപ്പോള്‍ , നനുത്ത ചീനപ്പേപ്പറിന്റെ പൊതിയഴിച്ച് ഒരു താലിമാല കൊച്ചമ്മയുടെ അച്ഛന് മേശപ്പുറത്ത് വച്ചു. ജാതകക്കെട്ടും മോതിരവും ഏതാനും സ്വര്‍ണാഭരണങ്ങളും തിരിച്ച് വച്ചു, വെല്ലിശന് .
എല്ലാരും എണീറ്റു.
"അല്പം വെള്ളമെങ്കിലും കുടിച്ചിട്ട് ..." : നാട്ടുപ്രമാണിമാരിലാരുടെയോ തണുപ്പിക്കാനുള്ള ശ്രമത്തിന് കാര്‍ക്കിച്ച് ഒരു തുപ്പ് കൊണ്ട് മറുപടി പറഞ്ഞ് ജാതകവും ആഭരണങ്ങളും പൊതിഞ്ഞെടുത്ത് കാരണവര്‍ പടിയിറങ്ങി.
തട്ടകക്കാര്‍ പിന്നാലെയും.
അല്പനേരം കൂടി നിന്ന് പരസ്പരം നോക്കി നാട്ടുകാരും പിരിഞ്ഞു.
"രാമന്‍കുട്ടീ, നാളെ എടക്കാരന്‍ കുഞ്ഞിച്ചെക്കന് വരും. അവന്റെ കൂടെ നീ ചെന്ത്രാപ്പിന്നി വരെ പോണം. ‘
അപ്പൂപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്ത വെല്ലിശന്റെ കല്പന!
കൊച്ചച്ഛന് പുതിയ കൊച്ചമ്മയെ കൊണ്ടുവരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല.
"അപ്പൊ സുമതിക്കൊച്ചമ്മയോ?"
“സുമതിക്കൊച്ചമ്മ ഇനി വരില്ല"
"അതെന്താ?"
ചേച്ചി എന്നെ പറമ്പിന്റെ വടക്ക് കിഴക്കേ മൂലയില്‍ പന്തലിച്ച് കിടക്കുന്ന കൊടമ്പുളിമരത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോയി. താഴ്ന്ന ഒരു ശിഖരത്തില്‍ എന്നെയിരുത്തി, സ്വയം നിലത്ത് ചമ്രം പടിഞ്ഞിരുന്ന്, സംഭവങ്ങള്‍ സവിസ്തരം എന്നിലേക്ക് പകരാന്‍ ശ്രമിച്ചു.
-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നയുടനെയാണ് കൊച്ചച്ഛന് കല്യാണാലോചന വന്നത്. "കാണാനത്ര പോരാ എന്നാലും നല്ല ഐശ്വര്യം. ഏഴാം ക്ലാസിലാ പഠിക്കുന്നത്. നമ്മളെ വച്ച് നോക്കിയാ അവര്‍ കുബേരന്മാരാ. പിന്നെ ലെക്ഷ്മീടെ തറവാട്ടുകാരും."
അപ്പൂപ്പന് സുമതിക്കൊച്ചമ്മയേയും വീട്ടുകാരേയും “ക്ഷ” പിടിച്ചു. അപ്പൂപ്പന്റെ ഇഷ്ടത്തിനെതിരെ ചിന്തിക്കാന്‍ പോലും ആരും ധൈര്യപ്പെടില്ലല്ലോ.
ആദ്യ കാര്‍ യാത്ര എനിക്കോര്‍മ്മയുണ്ട്. കൊച്ചച്ചന്റെ കല്യാണ ദിനത്തില്‍ .കരുവന്നൂര്‍ പുഴ, പുല്ലൂറ്റ് പാലം, കൊടുങ്ങല്ലൂരമ്പലം, കാട്ടാകുളം, പടാകുളം ഒക്കെ കടന്ന് ഒരു ചായക്കടയുടെ മുന്പില് കാര്‍ നിന്നു. ആരുടെയൊക്കേയൊ മുറ്റത്തു കൂടെ നടന്നപ്പോള്‍ അലങ്കരിച്ച ഒരു പന്തല്‍ . കൊട്ട് കുരവാദികളുടെ അകമ്പടിയോടെയുള്ള താലികെട്ട്.
സന്തോഷകരമായിരുന്നൂ അവരുടെ ദാമ്പത്യം.
ശനിയാഴ്ച ജോലി സ്ഥലത്ത് നിന്നു വരുന്ന കൊച്ചച്ഛന് തിങ്കളാഴ്ച തിരിച്ച് പോകും വരെ തറവാടിനൊരു ഉത്സവഛായ കൈവരും. കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ചിരിയും ഭവ്യത കലര്‍ന്ന പെരുമാറ്റവും അടുക്കള ജോലിയിലുള്ള സാമര്‍ത്ഥ്യവും കൊച്ചമ്മയെ അപ്പൂപ്പന്റെ അരുമയാക്കി.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ‘കുഞ്ഞിക്കാലൊന്ന്’ കാണാത്തതെന്ത് എന്ന് മുറുമുറുപ്പുകള്‍ ചുറ്റും. പക്ഷേ സംഗതികള്‍ വഷളാക്കിയത് കാര്യേഴുത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന് കുഞ്ഞമ്മാനും കൊച്ചമ്മയുടെ അച്ഛനും തമ്മില്‍ നടന്ന അടിപിടിയാണ്.
പതിവില്ലാതെ ‘വിസിറ്റി‘നെത്തിയ കുഞ്ഞമ്മാനും കൊച്ചമ്മായിയും കൂടി ‘കുടുംബശ്രീ‘ യോഗം വിളിച്ച് ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തി:
വിവാഹത്തിനു മുന്‍പ് സുമതിക്കൊച്ചമ്മക്കൊരു രഹസ്യബന്ധമുണ്ടായിരുന്നു,അവിടത്തെ ‘കറവുകാരന്‍ ‘ നാണപ്പനുമായി. ഒന്നിച്ച് ഒളിച്ചോടാന്‍ പ്ലാനിട്ടപ്പോഴാണ് പഠിത്തം നിര്‍ത്തിച്ച്, കാരണവര്‍ ‘പിടീ’ന്നവളുടെ വിവാഹം നടത്തിയത്. മാത്രോല്ല, അവള് മച്ചിയാ. അല്ലെങ്കില്‍ ഇതിനിടെ എത്ര പെറേണ്ടതാ”
ഉരസിയിട്ട ആ തീപ്പെട്ടിക്കമ്പ് അസൂയയുടെ ഊഷരതയില്‍ വിളഞ്ഞ് കിടന്നിരുന്ന പെണ്മനസ്സുകളില് പെട്ടെന്ന് കത്തിപ്പടര്‍ന്നു. ഒടുവില്‍ വാര്‍ത്ത അപ്പൂപ്പന്റെ ചെവിയിലുമെത്തി.
"ശവം, കണ്‍വെട്ടത്ത് കണ്ട് പോകരുത് അവളെയിനി!‘ വെട്ടൊന്ന്, മുറി രണ്ട് എന്ന മട്ടുകാരനായ അപ്പൂപ്പന് പൊട്ടിത്തെറിച്ചു: "രാമന്‍കുട്ടീ, അവളെ അവള്ടെ വീട്ടീ കൊണ്ടാക്ക്."
അനുസരണയുള്ള മകനായത് കൊണ്ടോ കൊച്ചമ്മായിയുടെ ‘കുനിഷ്ട്’ ഫലിച്ചത് കൊണ്ടോ എന്നറിയില്ല, വലിയ മനസ്സാക്ഷിക്കുത്തില്ലാതെ കൊച്ചച്ഛന് ആ കൃത്യം നിര്‍വഹിച്ചു.
"വീട്ടില്‍ കൊണ്ടാക്കിയപ്പോ പാവം കൊച്ചമ്മ വിചാരിച്ച് കാണില്ല തന്നെ എന്നെന്നേക്കുമായി ഉപേക്ഷിക്കയാണെന്ന്." വല്യേച്ചിയുടെ സ്വരത്തില്‍ നനവ് പടര്‍ന്നു. "ഒരു പക്ഷേ അപ്പൂപ്പന് മരിച്ചില്ലായിരുന്നെങ്കി, സത്യം മനസ്സിലാക്കി എല്ലാം നേരെയായേനെ.‘
ചെന്ത്രാപ്പിന്നിക്കാരി കൊച്ചമ്മ, ഒത്ത ഉയരവും നല്ല തടിയും വെളുത്ത നിറവുവുമൊക്കെ ഉള്ള ഒരു ‘മേനക’യായിരുന്നുവെങ്കിലും അവരെ സുമതിക്കൊച്ചമ്മക്ക് പകരമായി കാണാന്‍ ഞങ്ങളാരും തയ്യാറായില്ല.
പിന്നെ അമ്മവീട്ടില്‍ പോയപ്പോള്‍ കൊച്ചമ്മയുടെ വീടൊഴിവാക്കി ഏതോ വളഞ്ഞ വഴിയില്‍ കൂടിയാണമ്മ എന്നെ കൊണ്ട് പോയത്. അടുക്കളയില്‍ വച്ച് കൊച്ചമ്മായി അമ്മയോട് വിസ്തരിക്കുന്നത് കേട്ടു:" നാത്തൂനറിയോ, രാമന്‍കുട്ടീടെ കല്യാണത്തിന്റെ അന്ന് തന്നെ ആ മുഷ്കന്‍ കാരണോര് അവള്‍ടേം കല്യാണം നടത്തീ. ചെക്കനാരാന്നറിയോ: കറവക്കാരന് നാണപ്പന് ! ഇപ്പഴെങ്കിലും മനസ്സിലായൊ കുശുമ്പും കുന്നായ്മേം ഒന്നുമല്ല സത്യാ ഞാന്‍ പറഞ്ഞേന്ന്"
തിരിച്ചുള്ള യാത്രയില്‍ അതേപ്പറ്റി ചോദിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ മൂടിക്കെട്ടിയ മുഖവും കലങ്ങിയ കണ്ണുകളും എന്നെ വിലക്കി.
വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ ആകസ്മികമായാണ് ഞാന്‍ സുമതിക്കൊച്ചമ്മയെ വീണ്ടും കാണുന്നത്.
ക്ലാസ് കട്ട് ചെയ്ത് ‘മാറ്റിനി‘ കാണാന്‍ എസ്സെന്‍ തിയേറ്ററില്‍ പോയതായിരുന്നു. അവസാന സീനില്‍ നായകന് വില്ലനെ ചകിരി തല്ലുമ്പോലെ തല്ലിച്ചതക്കുമ്പോള്‍ , അല്ലെങ്കില്‍ ഏറ്റുപറച്ചിലുകളുടെ കുടുംബസംഗമം തുടങ്ങുമ്പോള്‍ ‘എക്സിറ്റ്‘ ഗേറ്റിലേക്കോടും, ഞാന്‍ . ‘ജനഗണമന‘ക്ക് മുന്‍പേ ഇറങ്ങി ഓടിയാല്‍ കിഴക്കെ നടയില്‍ നിന്ന് ഇരിഞ്ഞാലക്കുടക്കുള്ള ബസ് പിടിക്കാം.
രാത്രി തന്നെയിരുന്ന് എഴുതി പിറ്റേന്ന് തപാല്‍പ്പെട്ടിയില്‍ നിക്ഷേപിച്ചാലേ അടുത്ത ലക്കം വാരികയില്‍ ‘മിസ്.അംബിളി എം.എ‘. എന്ന പേരില്‍ എന്റെ “ഫിലിം റിവ്യൂ” വരൂ.
"കുട്ടാ, ഒന്ന് നിക്കൂ"
ഓട്ടം നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ റോഡിന്റെ മറുവശത്ത് പരിചയമുള്ള ഒരു മുഖം. കറുത്ത് മെലിഞ്ഞ്, മുള്ളമ്പന്നി മുടിയോട് കൂടിയ ഒരു ഗ്രഹണിപ്പയ്യനുണ്ട്, കൂടെ.
"സുമതിക്കൊച്ചമ്മ!”
-ഞാന്‍ ഓടി അടുത്ത് ചെന്നു.
അടി മുതല്‍ മുടി വരെ നോക്കി, കവിളത്തൊന്ന് തലോടി, ചിരിക്കാന്‍ ശ്രമിച്ചു അവര്‍ .
'വല്യ ചെക്കനായല്ലൊടാ കുട്ടാ, മീശയൊക്കെ മുളച്ച്.."
തിരിഞ്ഞ് കൂടെയുള്ള പയ്യനോട്: "മോനറിയോ, അമ്മ പറയാറുള്ള ഏട്ടനാ ഇത്"
കൊച്ചമ്മയെ കെട്ടിപ്പിടിക്കാനും തോളില്‍ മുഖമമര്‍ത്തി ഒന്നുറക്കെ കരയാനും മനസ്സ് വെമ്പി. കൊച്ചമ്മക്ക് ഒരു മകനുണ്ടെന്നുള്ള അറിവോ അതോ താന്‍ വലിയവനായെന്ന ഈഗൊയോ;എന്താണ് അങ്ങനെ ചെയ്യുന്നതില്‍ നിന്നും എന്നെ വിലക്കിയത്?
'അച്ഛന്റെ വാശി കൊണ്ട് മാത്രാ കുട്ടാ, ഞാനാ മനുഷ്യനെ കെട്ടിയത്.' : നിര്‍വികാരത പാര്‍പ്പുറപ്പിച്ച കണ്ണുകളുയര്‍ത്തി എന്നെ നോക്കിക്കൊണ്ടവര്‍ തുടര്‍ന്നു.
‘ഒരു വേലക്കാരന് എന്ന നിലയിലേ ഞാനയാളെ കണ്ടിട്ടുള്ളൂ. അല്ലാതെ നിന്റെ അമ്മായി പറഞ്ഞുണ്ടാക്കിയ പോലെ...." തൊണ്ടയിടറി, ഒന്ന് നിര്‍ത്തി നിലത്ത് ദൃഷ്ടിയുറപ്പിച്ച് അല്പനേരം നിന്നൂ അവര്‍ . "കല്യാണം കഴിഞ്ഞ് അയളുടെ വീടിന്നരികെ, മേത്തലയില്‍, വീടും വസ്തുക്കളും ഒക്കെ അച്ഛന് മേടിച്ച് തന്നു. പക്ഷേ കുടുംബജീവിതമെന്തന്ന് അയാള്‍ക്കറിയില്ലായിരുന്നു. ഇവന് ഒരു വയസ്സുള്ളപ്പോ, ഒരു ദിവസം ആരോടും പറയാതെ ഇറങ്ങിപ്പോയതാ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല.”
അക്ഷമയോടെ വാച്ചില്‍ നോക്കുകയായിരുന്നൂ, ഞാനപ്പോള്‍ .
നേരം വൈകുന്നു.
അച്ഛനറിയാതെ പെട്ടിയില്‍ നിന്നെടുത്ത കാശ്,
ക്ലാസ് കട്ട് ചെയ്തുള്ള സിനിമ കാണല്‍ ,
സ്പെഷ്യല്‍ ക്ലാസ്സെന്ന നുണ.
-കുറ്റബോധങ്ങള്‍ തലക്കകത്ത് താണു പറക്കുകയാണ്.
“കൊച്ചമ്മേ, പോട്ടെ“, ആ മുഖത്ത് ഒന്നുകൂടി നോക്കാന്‍ ധൈര്യപ്പെടാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഞാന്‍ ഓടി.
"മോനൊരു ദിവസം വീട്ടില്‍ വാ....മേത്തല സെന്ററില്‍ വന്ന് ആരോട് ചോദിച്ചാലും കാണിച്ച് തരും... ‘.
പിന്നില്‍ നിന്നും അവര്‍ വിളിച്ച് പറയുന്നത് കേള്‍ക്കാമായിരുന്നു.
‘വരണേ. ഞാന്‍ കാത്തിരിക്കും..'
-ഒരിക്കലും നിറവേറ്റാന്‍ കഴിയാതിരുന്ന ആ അപേക്ഷ ചെവികളില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
46 comments:
ഇടത്തോട്ട് തിരിഞ്ഞ്, കോട്ടപ്പുറത്തേക്ക് പോകുന്ന വഴിക്ക് മുന്‍പായി, അഴിഞ്ഞ തൊണ്ടിന്റേയും കൂട്ടിയിട്ടിരിക്കുന്ന അറക്കപ്പൊടിയുടേയും മണമൊഴുകുന്ന തോടിന്റെ ഓരം ചേര്‍ന്നുള്ള ചെങ്കല്‍പ്പൊടി നിരത്തിയ സമതലത്തില്‍ കിതച്ച് നില്ക്കും, വടക്കുനിന്നുള്ള ബസ്സുകള്‍. ചേനയോ ചേമ്പോ, വിഷുക്കാലമെങ്കില്‍ ചക്കയൊ മാങ്ങയോ നിറച്ച കുട്ടിച്ചാക്ക് തലയിലേറ്റി, വടക്കേ നടയില്‍ ചെന്ന് രണ്ട് നിമിഷം കൊടുങ്ങല്ലൂരമ്മയെ ധ്യാനിച്ച് നില്ക്കും.
------
മകള്‍ വെക്കേഷന് വന്നതിനാല്‍ ഒരു മാസം പെട്ടെന്ന് കടന്ന് പോയി. അതിനാല്‍ വൈകിപ്പോയ ഒരു പോസ്റ്റ് : സുമതിക്കൊച്ചമ്മ.
'തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക് കുറുകെ വച്ച തെങ്ങിന് തടിപ്പാലങ്ങളിലൂടെ ബാലന്‍സ് ചെയ്ത്, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും ഓലമറച്ച മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ വഴിയില്ലാ വഴി യാത്രകള്‍..'
അതുവഴിയൊക്കെ ഞാനുമൊന്നു മേഞ്ഞു..
ശശിയേട്ടന്റെ ചെറുപ്പകാലഘട്ടം ഒരു പരിധിവരെ എന്റെ തലമുറകള്‍ക്ക് അപരിചിതം തന്നെ..
പഴമയുണര്‍ത്തുന്ന അവിടേക്കെത്തിച്ചതിന് ഒരുപാടു നണ്ട്രി..
ഈ എഴുത്താണ് ഇതുവരയും കാത്തിരുന്നത്. :)
നന്നായിരിക്കുന്നൂ ശശിയേട്ടാ ഈ ലക്കവും.
കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം വഴിയുള്ള യാത്രകള്‍ ഒരു നിമിഷം ഓര്‍ത്തുപോയി, ആ അഴിഞ്ഞ തൊണ്ടിന്റേയും, മറ്റും വിവരണം.
പാവം സുമതിക്കൊച്ചമ്മ. കാരണവന്മാരുടെ വാശിക്കുമുന്നിലും, കെട്ടിലമ്മമാരുടെ കുനുഷ്ട് മൂലവും എത്രയോ വേരുകളറ്റുപോയിരുന്നു അല്ലെ അക്കാലത്ത്.
കാലം മാറി, കഥ മാറി, സംഭവാമി യുഗേ യുഗേ (ഇതെന്തിനാ ഞാന്‍ ഇവിടെ എഴുതിയതെന്ന് എനിക്ക് തന്നെ അറിയില്ല്യാട്ടോ)
ഞാനേ ആ ആദ്യഭാഗത്തേക്കും നോക്കി വെള്ളമീറക്കി വായില്‍നോക്കി ഇരിക്കാന്‍ തൊടങ്ങീട്ടെത്രനേരായെന്നറിയോ? പരീക്ഷ അടുത്തിരിക്കുന്ന കുട്ട്യോളെ ഇങ്ങനെ നൊസ്റ്റാള്ജിപ്പിച്ച് സ്വന്തം ബ്ലോഗ്ഗില്‍ കുറേനേരം കെട്ടിയിട്ടാല്‍ ദൈവകോപംണ്ടാവുംട്ടാ കൈതേട്ടാ..
രക്തബന്ധത്തേക്കാള്‍ നെഞ്ചിലേറ്റുന്ന,പേരിടാനിഷ്ടമില്ലാത്ത ഒരുപാട് ഒര്മകള് നെഞ്ചിലേറ്റുന്ന എനിക്ക് ഒരുപാടിഷ്ടമായി ഈ പോസ്റ്റ്.
ഹൃദയസ്പര്‍ശിയായ അവതരണം. സുമതിക്കൊച്ചമ്മയ്ക്ക് നല്ലത് വരട്ടെ.
കൈതമുള്ളെ, ഇഷ്ടപ്പെട്ടു.
സുമതിക്കൊച്ചമ്മക്ക് മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞു.
ഓര്‍മ്മയിലുള്ള നാട്ടിന്‍പുറങ്ങളിലൂടെയും പരിചയമുള്ള ഗന്ധങ്ങളിലൂടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി മനസ്സ്,ഇതു വായിച്ചപ്പോള്‍,ശശിയേട്ടാ.
വായിച്ചപ്പോള്‍ ഡോക്കുമെന്ടറി കാണുന്നതു പോലെ തോന്നി.
പഴയതറവാടും...!
നടവഴികളും...!
ഇടനാഴികളും.
സ്വന്തം ബാല്യത്തിലേക്കൊന്നു കൂടി പാളിനോക്കാന്‍ തോന്നുന്ന വിധത്തില്‍ ഗ്രാമ വര്‍ണ്ണനയും.
നന്നായി.
ശശ്യേട്ടാ..!
ആഗ്നേ,
- ജ്വാലാ സീരീസ് ഞാന്‍ നിറുത്തീത് തന്നെ ആഗ്ന മര്യാദക്കിരുന്ന് പഠിച്ചോട്ടെ ന്ന് കരുതിയാ..!
പോയിരുന്ന് പഠിക്ക്...
(അല്ല, ഇന്നെന്താ കറി?)
രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചെത്തുന്ന മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച് പാട്ടിയുടെ ഉടുക്കിന്റെ താളം ദൂരെ മുഴങ്ങുമ്പോള്‍ ഉറങ്ങാന്‍ വിസമ്മതിച്ച് മുറ്റത്തേക്കിറങ്ങും ഞാന്‍.
മനോഹരശൈലി!!!!!!!!! നല്ല പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു
ഹായ് മാഷെ എനിക്ക് ഗൃഹാതുരതവന്നുട്ടൊ..
ഈ നാടും വീടും നാട്ടുകാരേയും ബാല്യകാലസ്മരണകളും ഒക്കെ മലയാളമണ്ണില്‍ നിന്നും അകന്നുനില്കുന്നവരാണൊ മാഷെ ഓറ്ക്കുന്നത് നമ്മുടെ നാട്ടുകാര്‍ ഇതൊന്നും ഓര്‍ക്കുന്നത് പോലും ഇല്ല ഈ ബൂലോകം ഇല്ലാരുന്നേല്‍ ഞാന്‍ വല്ല ഗൃഹാതുരതമൂത്ത് വട്ടായിപ്പോയേനെ അല്ല ഇപ്പൊ അത് ഇല്ലന്നല്ലെ ന്നാലും മനസ്സില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദനം നല്കി ഈ കുറിപ്പ്..
അഭിന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നേരുന്നൂ..
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ശുദ്ധമായ ,സുന്ദരമായ ഒരു നാട്ടുമ്പുറത്തു കൂടെ നടന്ന ഒരു സുഖം.വര്‍ഷങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ആ ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടാതെ സൂക്ഷിച്ചു വച്ചു കണുമ്പോഴൊക്കെ അതു നിര്‍ലോഭം പ്രകടിപ്പിക്കുന്ന സുമതിക്കൊച്ചമ്മ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.അനിയന്റെ ഭാര്യാപദം ഒഴിഞ്ഞു പോയിട്ടും സ്വന്തം വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പലവഴികളിലും കൂടെ ചുറ്റി കറങ്ങി ആ അനിയത്തിയെ കണ്ടിട്ടു പോകാം എന്നുള്ള ആ അമ്മയും ..........നന്നായിരിക്കുന്നു ശശിയേട്ടാ.
രാവിലേ വായിച്ചിരുന്നു. എന്തു മിണ്ടണമെന്നറിയില്ല.
ജ്വാലാ സീരീസ് വായിച്ചപ്പോഴും അതേ, ഒരു ശൂന്യതയായിരുന്നു മനസ്സില്‍. വായന കഴിഞ്ഞും സ്ക്രീനിലേക്കു വെറുതേ നോക്കിയിരിക്കേണ്ടി വരാറുള്ളത് അപൂര്‍വ്വം, ഇവിടെ അത് നിത്യം.
എഴുത്ത്, ശൈലി ഒക്കെ ഇഷ്ടമായാല്‍ സ്ഥിരം പറയാന്‍ പല്ലവികളുണ്ട്. ഇത്രക്കിഷ്ടമായാല്?
വായിച്ചു മാഷെ. അവസാനമായപ്പോള്‍ വിങ്ങിപ്പൊട്ടി കരയണമെന്നു തോന്നി. അത്രക്കു ഹൃദയദ്രവീകരണശക്തിയുണ്ട് ആ അനുഭവത്തിനും അതിന്റെ വര്‍ണ്ണനക്കും.
നാരായണിപ്പാട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ബാല്യകാലത്തെക്കുറിച്ചോര്ത്തുപോയി. തൃക്കളത്തൂരെ അമ്മവീട്ടിലേക്കുള്ള യാത്ര വല്ലം കടത്തു കടന്നു ചെമ്മണ്‍പാതയിലൂടെ പെരുമ്പാവൂരു വരെ നടന്നായിരുന്നു.
കൊല്ലാവസാനപ്പരീക്ഷ കഴിഞ്ഞ് അഛനും അമ്മയും അനിയത്തിയും ഞാനും അതിരാവിലെ വീട്ടില്‍ നിന്നു നടപ്പാരംഭിക്കും. അപ്പോള്‍ “ഖമാന്” എന്നുപേരുള്ള ഞങ്ങളുടെ പട്ടിയും കൂടെ വരും. റോഡരികിലുള്ള മരങ്ങളീല്‍ ഇടതുകാല് പൊക്കി മൂത്രമൊഴിച്ചിട്ടാണു മൂപ്പരുടെ നടപ്പ്.
വല്ലം കടവിലെത്തി വഞ്ചിയില്‍ കയറിയാല്‍ ഞങ്ങള്‍ അക്കരെ എത്തുന്നതുവരെ അവന് ആ പുഴയുടെ തീരത്തു ഞങ്ങളെത്തന്നെ നോക്കി നില്ക്കും. പിന്നെ പതുക്കെ മനസ്സില്ലാമനസ്സോടെ വീട്ടിലേക്കു തിരിച്ചു പോകും.
പെരുമ്പാവൂരെത്തിയിട്ടു വേണം ബസ്സു കയറാന്‍. അവിടെയെത്തുന്നതിനു മുമ്പാണു നാരായണി അമ്മായിയുടെ വീട്. എല്ലാവരും പ്രായം ചെന്ന ആ സ്ത്രിയെ അങ്ങിനെയാണു വിളീക്കുക.
ഞങ്ങള്‍ വരുന്നതു കാണുമ്പോള്‍ ഉടന്‍ അമ്മായി പടിക്കലേക്കു വരും. ഞങ്ങള്‍ കുറേ നേരം അവരുടെ ഇറയത്തിരിക്കും. അഛന് , അമ്മായി നീട്ടിയ ചെല്ലത്തില്‍ നിന്നു മുറുക്കാനെടുത്തു മുറുക്കി മുറ്റത്തിനരികിലെ തെങ്ങിന് ചുവട്ടിലേക്കു നീട്ടി തുപ്പും.
മുറ്റത്തെ കിണറില്‍ നിന്നു അമ്മ വെള്ളം കോരിയെടുക്കും. ഞങ്ങള്‍ ആ തണുത്ത വെള്ളം കുടിക്കും..... പിന്നെ യാത്ര പറഞ്ഞു പെരുമ്പാവൂര്‍ ലക്ഷ്യമാക്കി നടപ്പു തുടരും.
...............
ജീവിതത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നിര്‍വഹിക്കാന്‍ കഴിയാതെ പലതും നീക്കി വക്കേണ്ടി വരുന്നു. അവസാനം സമയവും സൌകര്യവും ഒത്തു വരുമ്പോള്‍ നമുക്കതിനു കഴിയാത്ത ഒരു സാഹചര്യം സംജാതമാവുകയും ചെയ്യാറുണ്ട്.
പിന്നെ മനസ്സിന്റെ ഉള്ളറയില്‍ ഖനീഭവിച്ച ദു:ഖമായി അതു പരിണമിക്കുന്നു. എന്തേ ഇത്രയും നീട്ടി വച്ചത്? കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എങ്ങിനെയെങ്കിലും സമയമുണ്ടാക്കി പോകാന്‍ കഴിയാഞ്ഞിട്ടല്ലല്ലോ? ഒരു നൂറായിരം ചോദ്യശരങ്ങള്‍ നമ്മളെത്തന്നെ വേട്ടയാടും. മനസ്സു തേങ്ങും... ഉത്തരം കിട്ടാതെ.
വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു മാഷെ.
സസ്നേഹം
ആവനാഴി.
ശശിയേട്ടാ...
വളരെ നന്നായി ഇതും.മനസ്സിലൊരു വിമ്മിഷ്ടം അനുഭവിച്ചു.
വളരെ നന്നായി..സുമതികൊച്ചമ്മക്കു നല്ലതു മാത്രം വരട്ടേ
നമ്മുടെ പുതുതലമുറയ്ക്ക് നഷ്ടമാകുന്ന പലതീലേയ്ക്കുമുള്ള ഒരു ചൂണ്ടുവീരല്..
നഷ്ടപ്പെട്ട, ആ പഴയ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഈ യാത്രക്കുറിപ്പ് വളരെ നന്നായിട്ടുണ്ട് കൈതമുള്ളേ..കൂടെ ഞാനും ഉണ്ടായിരുന്നത് ഓര്‍മ്മയില്ലേ...!!??
ശശിയേട്ടാ വളരെ ഇഷ്ടമായ ഒരു കഥ. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു നാട്ടിന്പുറത്തേക്കുള്ള ഈ യാത്ര വളരെ ഹൃദ്യമായിരുന്നു.
“തലങ്ങും വിലങ്ങും ഒഴുകുന്ന കൈത്തോടുകള്‍ക്ക് കുറുകെ വച്ച തെങ്ങിന് തടിപ്പാലങ്ങളിലൂടെ ബാലന്‍സ് ചെയ്ത്, മീന്‍ മണക്കുന്ന അടുക്കളകള്‍ക്കും ഓലമറച്ച മറപ്പുരകള്‍ക്കുമിടയിലൂടെയുള്ള ആ വഴിയില്ലാ വഴി യാത്രകള്‍ കൗതുകകരമായിരുന്നു.അതിര്‍ത്തിരേഖകള്‍ ഒന്നുമില്ല, അങ്ങുമിങ്ങും പടര്‍ന്ന് കിടക്കുന്ന കൈതക്കാടുകളല്ലാതെ.പരിഭവങ്ങളൊ പരിദേവനങ്ങളൊ ഒരു തുറിച്ച് നോട്ടം പോലുമുണ്ടാവില്ല, ആരില്‍ നിന്നും“
ഇപ്പോഴെല്ലായിടത്തും മതിലുകളല്ലേ. പറമ്പുകളെയും, വീടുകളെയും, മനുഷ്യരേയും തമ്മില്‍ വേര്‍തിരിക്കുന്ന മതിലുകള്‍.
കഥയുടെ ഏറ്റവും അവസാനഭാഗം, (സിനിമതിയേറ്ററില്നിന്നിറങ്ങിയതുമുതല്) അതിനുമുമ്പുള്ള വിവരണങ്ങളില്‍നിന്ന് വേറിട്ടു നില്ക്കുന്നതായി തോന്നി. അത് അല്‍പ്പം കൂടെ മനോഹരമായി അവസാനിപ്പിക്കുവാന്‍ ശശിയേട്ടന് കഴിയില്ലേ...? കഴിയും!
പാതിരാ കഴിയുമ്പോഴാണു മകന് മുകുന്ദനും രാമന് പാണന്റെ അമ്മയുമൊത്ത്, തുകിലുണര്ത്താനും വിഷുഫലം പ്രവചിക്കാനുമായി നാരായണിപ്പാട്ടിയിറങ്ങുക. രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചെത്തുന്ന മാക്രികളുടെ കോറസ്സിനേയും നായ്ക്കളുടെ സദിരിനേയും ഭേദിച്ച് പാട്ടിയുടെ ഉടുക്കിന്റെ താളം ദൂരെ മുഴങ്ങുമ്പോള്‍ ഉറങ്ങാന്‍ വിസമ്മതിച്ച് മുറ്റത്തേക്കിറങ്ങും ഞാന്‍.
നല്ലൊരു എം.ടി കഥ വായിച്ച സുഖം..
:)
അഴിഞ്ഞ തൊണ്ടിന്റെയും അറക്കപ്പൊടിയുടെയും മണമുള്ള തോട്... ഉണ്ണിയപ്പത്തിന്റെയും പാളയന്തോടന്റെയും മണം ... മുറുക്കാന്റെ മണം, കത്തിയെരിയുന്ന ചന്ദനത്തിരിയുടെ മണം... തിരി താഴ്ത്തിയ റാന്തല്‍ വിളക്കിന്റെ മണം....
നൊസ്റ്റാള്‍ജിയ....
ശശിയേട്ടാ, ഗംഭീരം.
വൈകി എത്തിയതാണെങ്കിലും നല്ല പോസ്റ്റ്....ആശംസകള്‍
വഴിയില്ലാ വഴികളിലെ യാത്രകള്‍ ഇഷ്ടമായി മാഷേ.:)
സുമതിക്കൊച്ചമ്മയുടെ കഥ ഇതിലും നന്നായി ഇനി വേറെ രീതിയില്‍ പറയാനില്ല. എം.ടി കൃതികളിലെ പോലെ പഴയ കാലത്തെ അതിഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. മനസ്സില്‍ ഒരു കിച്ച് കിച്ച് കുരുങ്ങികിടക്കുന്നതായി ഇത് വായിക്കുമ്പോള്‍ അനുഭവപ്പെട്ടു. ശശിയേട്ടാ ബ്രേവോ ജീ.. :)
പാവം തന്നെ സുമതിക്കൊച്ചമ്മ. എന്തേ പിന്നെ പോകാതിരുന്നത്?
കഥ നന്നായിയിട്ടുണ്ട്.
sumathikochamma kollaam...
ശശിയേട്ടാ..,
വളരെ നന്നായിരിക്കുന്നു ‘സുമതിക്കൊച്ചമ്മ’.
ഈ എഴുത്തിനെ ഇതുവരെ ആരും തിരിച്ചറിയാതിരുന്നതെന്തേന്ന് അതിശയപ്പെട്റ്റുകയും ചെയ്യുന്നു.
എഴുത്തിലെ ഓരോ വരികളിലും അനുഭവത്തിന്റെ തീക്ഷ്ണത, ഉള്‍ക്കരുത്ത്, ഏറെ പ്രകടമാണ്.
പഴമയുടെ സുഗന്ധം പേറുന്ന സുമതിക്കൊച്ചമ്മയും അതു പോലെ എല്ലാ കഥാപാത്രങ്ങളും ജീവിതത്തിലെ നിത്യതയിലേക്ക് ചിരിക്കുകയും കരയുകയും പയ്യാരം പറയുകയും ചെയ്യുന്നത് വായനയെ ധന്യമാക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ജ്വാലാ സീരിസില്‍ വളിപ്പുമിട്ട് പോകാറുള്ള ഞാന്‍ ഇവിടെ തോറ്റു...
എത്ര പറഞാലും എഴുതിയാലും തീരാത്ത നൊസ്റ്റാള്‍ജിയ ഒരു വല്ലാത്ത ചങ്കു വേദന തരും ചിലപ്പോള്‍....
ശശിച്ചേട്ടന്റെ കയ്യില്‍ ഭാഷയുണ്ട്....
കമെന്റുകള്‍ കൊണ്ടൊരു മരുപടി:
-----
ദിനേഷ്:
“....ഈ എഴുത്താണ് ഇതുവരയും കാത്തിരുന്നത്. :)“
കുറു:
“...കാരണവന്മാരുടെ വാശിക്കുമുന്നിലും, കെട്ടിലമ്മമാരുടെ കുനുഷ്ട് മൂലവും എത്രയോ വേരുകളറ്റുപോയിരുന്നു അല്ലെ അക്കാലത്ത്.“
ആഗ്ന:
“...കൈതേട്ടാ..
രക്തബന്ധത്തേക്കാള്‍ നെഞ്ചിലേറ്റുന്ന,പേരിടാനിഷ്ടമില്ലാത്ത ഒരുപാട് ഒര്മകള് നെഞ്ചിലേറ്റുന്ന എനിക്ക് ഒരുപാടിഷ്ടമായി ഈ പോസ്റ്റ്.“
കുട്ടന് മേനൊന്:
“...ഹൃദയസ്പര്‍ശിയായ അവതരണം.“
റീനി:
“..സുമതിക്കൊച്ചമ്മക്ക് മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞു.“
മുസാഫിര്‍:
..”ഓര്‍മ്മയിലുള്ള നാട്ടിന്‍പുറങ്ങളിലൂടെയും പരിചയമുള്ള ഗന്ധങ്ങളിലൂടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി മനസ്സ്“
കരീം മാഷ്:
...”സ്വന്തം ബാല്യത്തിലേക്കൊന്നു കൂടി പാളിനോക്കാന്‍ തോന്നുന്ന വിധത്തില്‍ ഗ്രാമ വര്‍ണ്ണനയും.“
വിവേക്:
..”മനോഹരശൈലി!!!!!!!!! “
മിന്നാമിനുങ്ങുകള്‍/സജി:
...”ഹായ് മാഷെ എനിക്ക് ഗൃഹാതുരതവന്നുട്ടൊ..“
കിലുക്കാംപെട്ടി:
...”വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ശുദ്ധമായ ,സുന്ദരമായ ഒരു നാട്ടുമ്പുറത്തു കൂടെ നടന്ന ഒരു സുഖം.“
പപ്പൂസേ:
....”എഴുത്ത്, ശൈലി ഒക്കെ ഇഷ്ടമായാല്‍ സ്ഥിരം പറയാന്‍ പല്ലവികളുണ്ട്. ഇത്രക്കിഷ്ടമായാല്?“
ആവനാഴി:
“വായിച്ചു മാഷെ. അവസാനമായപ്പോള്‍ വിങ്ങിപ്പൊട്ടി കരയണമെന്നു തോന്നി. അത്രക്കു ഹൃദയദ്രവീകരണശക്തിയുണ്ട് ആ അനുഭവത്തിനും അതിന്റെ വര്‍ണ്ണനക്കും......”
അത്ക്കന്‍:
...”മനസ്സിലൊരു വിമ്മിഷ്ടം അനുഭവിച്ചു.“
കാന്താരിക്കുട്ടി:
“വളരെ നന്നായി...”
അപ്പൂ:
....”വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു നാട്ടിന്പുറത്തേക്കുള്ള ഈ യാത്ര വളരെ ഹൃദ്യമായിരുന്നു. “
ജി.മനു:
.....”
നല്ലൊരു എം.ടി കഥ വായിച്ച സുഖം..“
കലേഷ്കുമാര്‍:
......”നൊസ്റ്റാള്‍ജിയ....
ശശിയേട്ടാ, ഗംഭീരം.“
അരീക്കോടന്‍:
..”വൈകി എത്തിയതാണെങ്കിലും നല്ല പോസ്റ്റ്....“
വേണു:
“...വഴിയില്ലാ വഴികളിലെ യാത്രകള്‍ ഇഷ്ടമായി മാഷേ.:)“
സലിഹ്(ഏറനാടന്‍)
....”മനസ്സില്‍ ഒരു കിച്ച് കിച്ച് കുരുങ്ങികിടക്കുന്നതായി ഇത് വായിക്കുമ്പോള്‍ അനുഭവപ്പെട്ടു. ശശിയേട്ടാ ബ്രേവോ ജീ.. :)“
പൊറാടത്ത്:
...”നഷ്ടപ്പെട്ട, ആ പഴയ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഈ യാത്രക്കുറിപ്പ് വളരെ നന്നായിട്ടുണ്ട് കൈതമുള്ളേ..കൂടെ ഞാനും ഉണ്ടായിരുന്നത് ഓര്‍മ്മയില്ലേ...!!??“
താരകം:
..”എന്തേ പിന്നെ പോകാതിരുന്നത്?
കഥ നന്നായിയിട്ടുണ്ട്.“
ക്രാക്ക് (എന്തരോ“)
“sumathikochamma kollaam...“
ഞാന്‍ ഇരിങ്ങല്‍:
...”ഈ എഴുത്തിനെ ഇതുവരെ ആരും തിരിച്ചറിയാതിരുന്നതെന്തേന്ന് അതിശയപ്പെട്റ്റുകയും ചെയ്യുന്നു.
എഴുത്തിലെ ഓരോ വരികളിലും അനുഭവത്തിന്റെ തീക്ഷ്ണത, ഉള്‍ക്കരുത്ത്, ഏറെ പ്രകടമാണ്. “
----
നന്ദി, കൂട്ടരേ...മനസ്സ് നിറഞ്ഞൂ!
പുതിയൊരു ബ്ലോഗുണ്ടാക്കി അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി..
ഇവിടുന്നൊക്കെ പഠിക്കുന്നതാണ് അവിടെ പയറ്റിനോക്കുന്നത്..
ഇത്രയും സിനിമാറ്റിക്കായ എഴുത്ത് ശൈലി അപൂര്‍വമാണ്..ഈ ബ്ലോഗ് ഒരു പാഠപുസ്തകമല്ല;പാഠശാലയാണ്!
ശിഷ്യപ്പെടാന്‍ അനുവദിച്ചാലും ഗുരോ..അനുഗ്രഹിച്ചാലും!!
രണ്ടൂസം മുന്‍പേ വായിച്ചിരുന്നുവെങ്കിലും, അപ്പൊ ഒന്നു മിണ്ടിപ്പറയാന്‍ പറ്റീല്ല.
സത്യത്തില്‍, പഴുത്ത കുടമ്പുളിയുടെ അല്ലി വായിലിട്ട പ്രതീതിയായിരുന്നു...
പുളിമധുരസമ്മിശ്രം. കൊതിപ്പിയ്ക്കുന്ന ഓര്‍മ്മകളുടെ സുഖരുചിയ്ക്കൊടുവില്, പല്ലില്‍ പറ്റിനില്ക്കുന്ന ദു:ഖത്തിന്റെ കറ.
ഓരോ പൂഴിത്തരിയേയും കണ്ടും, പരിചയപ്പെടുത്തിയും ഉള്ള യാത്രയായതുകൊണ്ട്...
മുഖങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞുകിടക്കുന്നു.
പിന്നെ... 'പായലുള്ള കുളത്തില്‍ കല്ലിട്ടപോലെ' എന്ന പ്രയോഗം, വല്ലാണ്ടങ്ങ്ട് ഇഷ്ടായി.
സാന്‍ഡോസെ,
എന്തേ ‘ഉലഗ‘ത്തിലൊന്നും കാണാത്തേ?
‘റിയലി മിസ് യു ഡാ!’
ഹരി(യണ്ണാ),
പാഠവും പാഠശാലയും ഒക്കെ പോട്ടെ, മാഷെ എന്ന് വിളിച്ചാ തന്നെ സന്തോഷം.(അണ്ണാ എന്നായാലും അസ്കിതയൊന്നും തോന്നൂലാ ട്ടാ)
ചന്ദ്രേ,
കൊടമ്പുളിയുടെ ഉപമ ഏറെ ‘നൊവോല്ജിക്’ ആയി. പകരം മാന്ഗോസ്റ്റീന് വാങ്ങി തിന്ന് ആതുരത അകറ്റുകയാ ഇപ്പോ.
-ദാങ്ക്സ് ണ്ട്, രണ്ട് വട്ടം!
കൈതച്ചേട്ടാ, ജ്വാല വായിച്ച് സുഖിച്ച് ഇരിക്കുകയായിരുന്നു. ഒരു ബ്ലോഗ് തുടങ്ങിയിട്ടും കമന്റിയില്ലെങ്കില്‍ മോശക്കാരനാക്കില്ലെ എന്നെ. ശരിക്കും ബോധിച്ചു. സംഭവങ്ങളെക്കാള്‍ യാത്രാവിവരണമാണ് എനിക്ക് ഇഷ്ടമായത്. അതിര്‍ത്തികളില്ലാത്ത ചോദ്യങ്ങളുടെ നോട്ടം ഇല്ലാത്ത വഴികളിലൂടെയുള്ള ആ യാത്രകളുടെ സുഖം ഇന്നത്തെ തലമുറയ്ക്കന്ന്യം. നാട്ടില്‍ പോയപ്പോള്‍ ഇത്തരം വഴികളിലൂടെ കുറച്ചു നടന്ന് ഓര്‍മ്മ പുതുക്കിയിരുന്നു. ഈഗോയ്ക്ക് ക്ഷതം വരുത്തുന്നതെന്തും വിലക്കപ്പെട്ടതാണെന്ന ചിന്താഗതി ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടോ ?
റ്റച്ചിങ്ങ് ശശിയേട്ടാ... നൈസ്.
വായനയുടെ വഴികളില്‍ വിങ്ങത്സ് ഫീല്‍ ചെയ്തു. കൈതമുള്ള് കൊണ്ടിട്ടാവും!
---
“പാട്ടികുടുംബത്തോട് യാത്ര പറഞ്ഞ് പിന്നേയും ഒന്നൊന്നര ‘മൈലീസ്’ നടന്ന് വേണം ഞങ്ങള്‍ക്ക് മാടവനയില്‍ വാഴുന്ന നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍“
ശശിയേട്ടന് ആരോമല്‍ ചേകവരുടെ ആരായിട്ടു വരും ന്ന്? :)
അപ്പൂ,
പറഞ്ഞപോലെ അവസാനഭാഗം ഒന്ന് മിനുക്കിയിട്ടുണ്ട്, ചുരുക്കി തന്നെ. നോക്കുമല്ലോ?
പാര്‍ത്ഥാ,
‘ഈഗോ’ ഒരു വല്ലാത്ത സാധനമാ...എന്നെ കൈവിട്ട് പോയെന്ന് ബോധ്യമില്ല, ഇന്നും.
-താങ്ക്സ് ണ്ട് ട്ടാ!
വിശാലാ,
ആരോമല്‍ അമ്മാവന്റെ അയല്‍ക്കാരനും വീട്ടുകാരനുമായിരുന്നു. പാവം,അങ്കം വെട്ടാന്‍ ആര്‍മിയില്‍ ചേര്‍ന്ന് പോയതാ. ആസാമിലായിരുന്നു. ഇപ്പോ ..അറിയില്ല.
വിങ്ങത്സും മുള്സുമായി ബന്ധമുണ്ടോ, ആവോ?
നന്ദി..നി!
ശശിയേട്ടാ...ഇടയ്ക്കിടെ ഇവിടെ വന്നു നോക്കി ‘പുതിയ പോസ്റ്റ് ഇട്ടോ’ എന്ന് നോക്കിയിരുന്നതാ. പക്ഷെ ഇത് ഇപ്പോഴാ കണ്ടത്. ഇതും അടിപൊളി. ആരൊക്കെയോ മുന്നേ പറഞ്ഞപോലെ ഒരു എം.ടി കഥ വായിച്ച സുഖം. തുടരുമല്ലോ. വെറുതെ പറഞ്ഞതല്ല, അത്രയ്ക്കിഷ്ടമായി ഈ പോസ്റ്റ്.
kollaam nannaayittundu...sukhamulla ezhuthu...
ഷാരു,
നന്ദി.
my c.r.a.c.k,
ഒരു ക്രാക്കിംഗ് താങ്ക്സ്!
നല്ലൊരു ഓര്‍മ്മക്കുറിപ്പ് തന്നെ മാഷേ... സുമതിക്കൊച്ചമ്മ മനസ്സില്‍ നിന്നും മാഞ്ഞു പൊകുന്നില്ല.
ഓ.ടോ.
“-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നയുടനെയാണ്...”
ഇപ്പറഞ്ഞ കൊരട്ടി ഞങ്ങളുടെ അടുത്താണ് ട്ടോ മാഷേ.
ശ്രീ,
ചെറിയച്ഛന്റെ കൂടെ ചെറുപ്പത്തില്‍ പലവട്ടം പോയിട്ടുണ്ടവിടെ.
(ഇപ്പോ അത് മദുരൈ കോട്ട്സ് ആണു അല്ലെ?)
താങ്ക്യൂ!
kaithamulle.............
vaayichu............
ennittu sumathikochammede veetil onnu pokoodayirunno?..............
pattilla alle............
chilappol angineyanu naamriyatha chila vilakukal...........
angine vilakil petta oru famiyile angamayirunnu njaanum.............
enikkannum innum bandhukal ennal.....nammalku statusum panavum mathram ullappolmathram nammale aavashyamullar ennu mathram aanu...............
shariyakanamennilla ennalum........
അതെ പിരിക്കുട്ടീ,
സത്യം.
സ്വന്തം സഹോദരങ്ങള്‍ വരെ അന്യരായ് നിന്ന നിമിഷങ്ങളിലൂടെ കടന്ന് ഇത്ര വരെ എത്തിയ ഒരാളെന്ന് നിലയില്‍ എനിക്കത് തറപ്പിച്ച് പറയാനാകും.
(ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ അമ്മയെയും കൂട്ടി ഒന്ന് പോകണമെന്നുണ്ട് സുമതിക്കൊച്ചമ്മയെ കാണാന്‍!)
താങ്ക്സ് ട്ടാ!
പാവം സുമതിക്കൊച്ചമ്മ...
അവര്‍ മനസ്സില്‍ നിന്നും പോകുന്നില്ല...കൈതമുള്ളിന്റെ എഴുത്തും
Shasheekka,
How could u write all these? You type with your heart throbs. I'm as usual a late comer . Still, better late than never!
Post a Comment