Monday, November 20, 2006

ആളിയമര്‍ന്ന ഒരു ജ്വാല!

ആളിയമര്‍ന്ന ഒരു ജ്വാല!

ജെന്നിഫെര്‍- അതായിരുന്നു അവളുടെ പേര്‍.

ജോലിയില്‍ ചേര്‍ന്ന അന്നു തന്നെ ഓഫീസിലെ ഏക വര്‍ണത്തിളക്കം എന്റെ കണ്ണുകളില്‍ അലകളുയര്‍ത്തിയിരുന്നു. ‍ നിലവിലുള്ള ടെലിഫോണ്‍ നമ്പറുകള്‍ ഒന്നിപ്പിച്ച് ‍ PBX സ്ഥാപിക്കുന്നതിന്റെ തിരക്കിലും ആവേശത്തിലുമായിരുന്നു ആ ടെലെഫോണ്‍ ഓപറേറ്റര്‍.

ആദ്യജോലിയുമായുള്ള മധുവിധു ആഘോഷത്തില്‍, എന്റെ സാമര്‍ത്ഥ്യവും (ഒടിവൈദ്യം‍‍) കഠിനാധ്വാനവും (ഓവര്‍ ടൈം‍) കൊണ്ടു മേലധികാരികളെ ‘സുഖിപ്പിക്കാന്‍‘‍‍ ശ്രമിക്കുമ്പോഴും, എയര്‍പോര്‍ട്ട് സ്റ്റോറില്‍ നിന്ന് വരുന്ന വിവിധ കറന്‍സികളുമായി മല്ലടിക്കുമ്പോഴും, 10 ഫില്‍‌സിന്റെ ഒളിച്ച് കളിയില്‍ ബാലന്‍‌സ് ‘ടാലി’ യാകാതെ തല പുകക്കുമ്പോഴും, പൂത്തിരി കത്തുന്ന അവളുടെ കണ്ണുകളും മണി കിലുങ്ങുന്ന ചിരിയും മനസ്സില്‍ നിലാമഴയായി പെയ്തു കൊണ്ടിരുന്നു.

-മെലിഞ്ഞു നീണ്ട് ഇരു നിറത്തിലുള്ള ആ ശരീരത്തില്‍ വൈദ്യുതി പോലെ പ്രസരിക്കുന്ന ഓജസ്സൊഴികെ മറ്റെന്തെങ്കിലും സ്ഥാവരജംഗമ വസ്തുക്കള്‍ അത്യാവശ്യത്തിന് പോലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. (‘ടൂണ്ട്തെ ഹി രഹ് ജവോഗെ‘‍ - ‘തപ്പിയാലൊന്നും തടയില്ല മോനെ‘ എന്ന് മലയാളത്തില്‍) പക്ഷേ പിടയ്ക്കുന്ന ആ കണ്ണുകള്‍, തലമുടി നുഴഞ്ഞു കയറി ചുറ്റുവേലി തീര്‍ത്ത നെറ്റിത്തടം, നീണ്ട മൂക്ക്, വിശ്രമമെന്തെന്നറിതെ സദാ ചലിച്ച് കൊണ്ടിരിക്കുന്ന ചായം തേച്ച ചുണ്ടുകള്‍, ചെമ്പന്‍രോമരാജികളുടെ സമൃദ്ധിയില്‍ അഹങ്കരിക്കുന്ന പിന്‍ കഴുത്ത്.....

-ടീനേജ് ചാടിക്കടന്നെന്ന് വിശ്വാസം വരാത്ത, ബെല്‍ബോട്ടവും ‘റ” മീശയുമാണ് ഫാഷന്റെ ‘ത്രിശൂരങ്ങാടി’ എന്ന സങ്കല്‍പ്പമുള്ള, ഒരു നാടന്‍ എല്ലങ്കോരന് മദനോത്സവത്തിന്റെ തൃക്കണിപ്പൂരത്തിന് ഇത് തന്നെ ധാരാളമല്ലേ?

റംസാന്‍ മാസമായതിനാല്‍ തട്ടിന്‍പുറ ‍(mezzanine floor) വാസികളില്‍, ജെന്നിയും ഞാനുമൊഴികെയുള്ളവര്‍ 5 മണിയോടെ, നൊയമ്പ് തുറക്കാന്‍, വീട്ടില്‍ പോകും. ബാക്കിയുള്ള സമയം പിന്നെ ഞങ്ങള്‍ക്കു സ്വന്തം. ഗോവണി കയറി ആരും വരല്ലേ എന്നും ക്ലോക്കില്‍ 7 മണിയടിക്കല്ലേയെന്നും പ്രാര്‍ഥിച്ച്, കൊച്ചുവര്‍ത്തമാനങ്ങളിലും കൊഞ്ചിച്ചിരികളിലും സ്പര്‍ശനങ്ങളിലും തോണ്ടലുകളിലും സായൂജ്യം കണ്ടെത്തിയ ദിവസങ്ങള്‍.....

ഒരു തിങ്കളാഴ്ച:

ഇറാനില്‍ നിന്നും ‘*ഗെരാഷി നാഖുദാ*‘ കൊണ്ടു വന്ന, ‘*ഷാ‍യുടെ‘ ചിത്രങ്ങളാലംകൃതവും ഇറാനികളുടെ വിയര്‍പ്പിനാല്‍ ദുര്‍ഗന്ധപൂരിതവുമായ, *കിഷ് ഐലാന്റില്‍ നിന്നെത്തുന്ന, ‍ *തുമനുകള്‍‍, മൂക്കില്‍ ഒരു തൂവാല കെട്ടി എണ്ണിക്കൊണ്ടിരിക്കെ, ഒരു വീഴ്ച്ചയുടെ ശബ്ദം..... തുടര്‍ന്നൊരു ഞരക്കവും!

ബോധമില്ലാതെ തറയില്‍ കിടന്ന ജെന്നിയെ ആരോ സോഫായിലേക്ക് മാറ്റി. മുഖത്തു വെള്ളം തളിച്ചപ്പോള്‍‍ കണ്ണു‍ തുറന്നു; പിന്നെ എണീറ്റു. ഡോക്ടറെ കാണേണ്ടെന്നവള്‍‍ ശാഠ്യം പിടിച്ചെങ്കിലും *‘അര്‍ബാബ്’ നിര്‍ബന്ധിച്ചു:‘ ഡോക്ടര്‍ക്ക് ഞാന്‍ ഫോണ്‍ ചെയ്യാം, പുറപ്പെട്ടോളു”.

കൂടെ ആര്‍ പോകും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ‍ എല്ലാ കണ്ണുകളും എന്റെ നേര്‍ക്കു നീണ്ടു.

********

“കുഴപ്പമൊന്നുമില്ല. നോമ്പ് എടുക്കുന്നുണ്ടോ? “ :ഡോക്ടര്‍ ആരാഞ്ഞു.
“ഇല്ല”: അവള്‍ പറഞ്ഞു.
“പിന്നെന്താ ഭക്ഷണമൊന്നും കഴിക്കാത്തത്? ഡയറ്റിംഗ് ആണോ?’
‘അല്ലാ’: അവളുടെ മറുപടി.

ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങി, അല്‍ഫഹീദി റോഡില്‍ VV & Sons-ന് പുറകിലുള്ള വീട്ടിലേക്കു നടക്കവേ ഞാന്‍ ചോദിച്ചു: ‘ജെന്നീ, നീ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ?”

നിറഞ്ഞ കണ്ണുകള്‍‍ കൈത്തടം കൊണ്ട് തൂത്ത്, നടത്തത്തിന്നു വേഗത കൂട്ടി, അവള്‍; പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു: ‘നീ ഓഫീസില്‍ പൊയ്ക്കോ, ഞാന്‍ പൊയ്ക്കോളാം’
‘നിന്നെ വീട്ടില്‍ കൊണ്ട് പോയി വിടാനാ അര്‍ബാബിന്റെ ഓര്‍ഡര്‍’: ഞാന്‍ വാശി പിടിച്ചു.

ഒരു തകര ഷെഡ്ഡിന്റെ മുമ്പിലെത്തിയപ്പോഴവള്‍ നിന്നു. പിന്നെ പേഴ്സില്‍ നിന്ന് തക്കോലെടുത്ത് വാതില്‍ തുറന്നു.

അമ്പരന്ന് നിന്നു പോയി,ഞാന്‍ .

ആസ്ബെസ്റ്റോസ് മേഞ്ഞ ഒരു നീളന്‍ ഷെഡ്ഡ്.
അത് നിറയെ ഓയില്‍ ബാരലുകള്‍, തുണിക്കെട്ടുകള്‍, സ്റ്റീല്‍ കമ്പികള്‍, സിമെന്റ് ചാക്കുകള്‍......


ഇടത് വശത്ത് ഏകദേശം ആറടി ഉയരത്തില്‍, പഴയ സാരികള്‍ തുന്നിക്കൂട്ടിയ കര്‍ട്ടന്‍. സമീപം പീഞ്ഞപ്പെട്ടികള്‍ നിരത്തിയിട്ട് വേര്‍ തിരിച്ച ഇടം.
‍ മേശ, പ്ലാസ്റ്റിക്കിന്റെ കസേരകള്‍, അലമാരി, കട്ടില്‍ എന്നിവ നിരത്തിയിട്ടിരിക്കുന്നു.
താഴെ സ്റ്റൌ, അലുമിനിയ പാത്രങ്ങള്‍, ബക്കറ്റ്, ബാഗുകള്‍,ഒരു പെഡസ്റ്റല്‍ ഫാന്‍‍......
പിന്നെ കുറെ ടിന്നുകളും ഒഴിഞ്ഞ മദ്യക്കുപ്പികളും.

ഏതോ കമ്പനിയുടെ വെയര്‍ ഹൌസ്!
വാതിലിന്നരികെ കാവല്‍ക്കാരന് ‍വേണ്ടിയുണ്ടാക്കിയ താത്ക്കാലിക ‘കുടികിടപ്പ്!’
......അവിടെയാണ് ജെന്നിയും ഭര്‍ത്താവും!

-ഉള്ളില്‍ കയറിയതും കട്ടിലില്‍ വീണവള്‍ മുളപൊട്ടും പോലെ കരഞ്ഞു....
ഉറക്കെയുറക്കെ, ഏങ്ങലടിച്ച്..
അതിന്നിടയിലും എന്നോടവള്‍‍ യാചിച്ചു:
‘പോ.....ഒന്നു പോകൂ...പ്ലീസ്!’

സഹപ്രവര്‍ത്തകരോടിക്കാര്യം‍ വിവരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നൂ, തൊണ്ടയിടറിയിരുന്നു.
പക്ഷേ അവരില്‍ പലര്‍ക്കും ഇത് ഒരു ‘സംഭവമേ‘ അല്ലായിരുന്നു.
കസ്റ്റംസ് ക്ലെര്‍ക് ഉബൈദുള്ള വിശദീകരിച്ചു:
“ജെന്നിയുടെ സ്ഥിതി ഞങ്ങള്‍ക്കൊക്കെ അറിയാം, കുട്ടീ. നീ പുതിയതല്ലേ, അതോണ്ടാ ഈ വിഷമം.“
അയാള്‍ തുടര്‍ന്നു:
‘ജെന്നി മാംഗളൂര്‍ക്കാരിയാ. ബോംബേല് ചേച്ചീടെ ഒപ്പമായിരുന്നൂ, താമസം. ചേച്ചീടെ ഭര്‍ത്താവാണ് ഡെന്നീസ് എന്ന ഗോവക്കാരന്‍‍. മഞ്ഞപ്പിത്തം പിടിച്ച് ചേച്ചി മരിച്ചപ്പോള്‍ അനിയത്തിയെ കീഴ്പ്പെടുത്തി ഭാര്യയാക്കീ, അയാള്‍.
ഇപ്പോ ഷാര്‍ജയിലെ‍ ഒരു സിന്ധിക്കമ്പനിയില്‍ ഡ്രൈവര്‍. കമ്പനിയുടെ വെയര്‍ഹൌസിലാ അവര്‍ താ‍മസിക്കുന്നത്. അവനാണെങ്കില്‍ 24 മണിക്കൂറും ‘തണ്ണി’യില്‍! രണ്ടു പേരുടെ ശംബളോം കുടിച്ച് തീര്‍ക്കും. പിന്നെ ‍ദിവസോം ജെന്നീനെ തല്ലുകേം ഇടിക്യേം ഒക്കെ ചെയ്യും. ആരൊക്കെയോ ആയി അവള്‍ക്ക് രഹസ്യബന്ധമുണ്ടെന്നാ പറച്ചില്‍!”

- ഇതാണോ ചിത്രശലഭം പോലെ പാറിനടക്കുന്ന, തേന്‍കുരുവിയേപ്പോലെ കിന്നാരം പറയുന്ന ജെന്നിയെന്ന പ്രസരിപ്പിന്റെ മറുവശം?
വിശ്വസിക്കാനായില്ല, എനിക്ക്!

പിറ്റേന്നവള്‍ ഓഫീസില്‍ വന്നില്ല.
അതിന്‍റെ പിറ്റേന്നും.

ആരും ആവശ്യപ്പെടാതെ തന്നെ, ഒരു ദിവസം ഞാന്‍ അവളുടെ കൂടാരത്തിലെത്തി. കുറച്ച് നേരം തട്ടിവിളിച്ചപ്പോള്‍ കറുത്തു തടിച്ച ഒരു കുടവയറന്‍ വാതില്‍ തുറന്നു:
‘ആരാ, എന്താ കാര്യം? ‘
“ജെന്നീടെ ഓഫീസിന്നാ” :ഞാന്‍ പറഞ്ഞു.
“ജെന്നിഫര്‍ ഇനി ജോലിക്കു വരുന്നില്ല. ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നല്ലോ. “
“ഒന്ന് കാണണമല്ലോ?” : ഞാനകത്തേക്ക് എത്തി നോക്കാന്‍ ശ്രമിച്ചു.
“കടന്നു പോ...Get lost, you b....."
ക്രുദ്ധനായി അയാള്‍ അലറി.
പിന്നെ വാതില്‍ ശബ്ദത്തോടെ അടച്ചു.

അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ അകത്തുനിന്നുയര്‍ന്നു.
-എന്റെ തോന്നലായിരുന്നോ അത്?

******************

അടുത്തയാഴ്ച ഉബൈദുള്ള‍ പറഞ്ഞാണറിഞ്ഞത് : എയര്‍പോര്‍ട്ട് റോഡിലുള്ള കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിരിക്കുന്നു, ജെന്നി.
ടെലഫോണ്‍ ഡയറക്റ്ററിയില്‍ നിന്ന് കമ്പനിയുടെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു.
ശബ്ദം തിരിച്ചറിഞ്ഞായിരിക്കണം, അവള്‍ ലൈന്‍ കട്ട് ചെയ്തു.
വീണ്ടും വിളിച്ചു.
കട്ട്!
ദിവസങ്ങളോളം ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം ധൈര്യം സംഭരിച്ച്, ഒരു സെയിത്സ് മാന്റെ ഔദാര്യത്തില്‍, ഞാന്‍‍ അവളുടെ ഓഫീസിലെത്തി.
“ഹായ്, ഗുഡ് മോണിംഗ്....ആരാ ഈ വന്നിരിക്കുന്നേ?“ : പ്രസരിപ്പുള്ള കിലുങ്ങുന്ന സ്വരം.
വിടര്‍ന്ന, മനോഹരമായ ചിരി.
പ്രകാശിക്കുന്ന, കുസൃതി നിറഞ്ഞ കണ്ണുകള്‍.


-മാറ്റമില്ല, ഒന്നിനും.

‘ഞാന്‍ ഫോണ്‍ ചെയ്യാം, ട്ടോ; നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍. നീ ഇങ്ങോട്ടു വിളിച്ചാല്‍ എനിക്ക് സംസാരിക്കാനൊക്കില്ലാ. അവിടത്തെപ്പോലല്ല, ബോര്‍ഡ് എപ്പോഴും ബിസിയാ......’
-അവള്‍ സമാധാനിപ്പിച്ചൂ.
തിരിഞ്ഞു നടക്കുമ്പോള്‍ ഇത്ര കൂടി കേട്ടു: “ ഇനി കാണാന്‍ വരരുത്; എന്നോടല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍! പുതിയ സ്ഥലമാ. എന്തിനാ ആള്‍ക്കാരെക്കൊണ്ട് പറയിക്കണേ.”
അവള്‍ വിളിച്ചില്ല,
ഞാന്‍ കാണാന്‍ പോയുമില്ല!

*********************
അനുബന്ധം:

മലബാറി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ അന്നത്തെ ഹെഡ് ലൈന്‍:
‘ജെന്നി കോണ്ട്രാക്റ്റിംഗ് കമ്പനിയിലെ പാക്കിസ്ഥാനി‍ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. ‍ കറാച്ചിയിലേക്കു പറന്നു. ‍ മതം മാറിയതായും മറിയയെന്ന പേര്‍ സ്വീകരിച്ചതായും സൂചന.‘

മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു: കമ്പം തീര്‍ന്ന‍‍ പാക്കി അവളെ‍ ഉപേക്ഷിച്ചെന്നും തിരിച്ചെത്തിയ അവള്‍ മാംഗളൂരിലേക്ക് പോയെന്നും.

പ്രിയ ജെന്നീ,
നീ ജീവിച്ചിരിക്കിന്നു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
-കാരണം എന്റെ ഓര്‍മ്മകളില്‍ ചോര പൊടിയുന്ന ഒരു മുറിവായി ഇന്നുമുണ്ടല്ലോ നീ!



---------------------------------------------------------------------------
*ഗെരാഷി: ഇറാനിലെ ഗെരാഷ് പ്രവിശ്യയില്‍ നിന്ന് വരുന്നവര്‍.


*നാഖുദ: പത്തേമാരിയുടെ ക്യാപ്റ്റന്‍.


*ഷാ: ഇറാനിലെ അവസാന ചക്രവര്‍ത്തി. (Shah Mohammend Reza pehlavi)



*തുമന്‍: 10 ഇറാനിയല്‍ റിയാല്‍ ഒരു തുമന്‍.



*കിഷ് ഐലാന്റ്: വിപ്ലവത്തിന് മുന്‍പ്, ഇറാനിലെ ഏക ഡ്യൂട്ടി ഫ്രീ ഷോപ് ഇവിടെയായിരുന്നു, ഞങ്ങള്‍ നടത്തിയിരുന്നത്.



*അര്‍ബാബ്: അറബികളായ തൊഴില്‍ ദാതാക്കളെ, പൊതുവെ, അങ്ങനെയാണ് സംബോധന ചെയ്യുന്നത്.

Sunday, November 19, 2006

പഴകിയെങ്കിലും.... ജ്വാല!

പഴകിയെങ്കിലും.... ജ്വാല!

ബോംബെയുടെ തുറന്ന വിഹായസ്സില്‍ നിന്നും ഞാന്‍ പറന്നണഞ്ഞത് സുകുവേട്ടന്റെ ഏകാധിപത്യം നിലനിന്നിരുന്ന ഒരു ഇരുമുറി കാരാഗൃഹത്തിലേക്കാണ്. ബര്‍ ദുബായ്
‘ഗള്‍ഫ് ഏജന്‍സി ഷിപ്പിംഗിന്റെ പുറകിലുള്ള ആ കൊച്ചു വില്ലയില്‍ ആര്‍ എപ്പോള്‍ എണീക്കണം, കുളിക്കണം, ഓഫീസില്‍ പോണം എന്നു തുടങ്ങി പാചകം, ക്ലീനിംഗ്, വായന, കത്തെഴുതല്‍, പണമയക്കല്‍‍ എന്നീ കാര്യങ്ങളില്‍ വരെ നിശ്ചയവും നടത്തിപ്പും സുകുവേട്ടന്‍ കുത്തകയാക്കി വച്ചിരുന്നു. അതിനാല്‍ തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ഹിറ്റ്ലര്‍, സ്റ്റാലിന്‍, സര്‍ സീപി‍ എന്ന പല പേരുകളില്‍‍ പുകള്‍ കൊണ്ടൂ.

വ്യാഴാഴ്ച രാത്രികളില്‍ മാത്രമായിരുന്നു ഇതിനൊരയവ്. അന്തേവാസികള്‍ക്ക് മനം മറന്നാഘോഷിക്കാന്‍ ഒരു വിസ്ക്കിയും ഒരു കാര്‍ട്ടന്‍ ബീറും എത്തും. കൂടെ ചിക്കന്‍ ഫ്രൈ, മട്ടന്‍ കറി, ഇഷ്ടം പോലെ ബ്രഡ്ഡും ഖുബൂസും..

- ജൂനിയര്‍ സീനിയര്‍ ഗ്രൂപ്പുകളായി തരം തിരിഞ്ഞുള്ള ചീട്ട് കളിയാണ് പിന്നെ. ഇത് പുലരും വരെ നീണ്ടാലും മിണ്ടില്ല, സുകുവേട്ടന്‍.

-വെള്ളിയാഴ്ച ഉച്ചയൂണു കഴിഞ്ഞ് പ്ലാസാ സിനിമയിലെ മാറ്റിനി (അന്ന് മലയാളം ഫിലിം ആഴ്ചയില്‍ ഒരു ഷോ) യോടെ ഒഴിവ് ദിനത്തിന് തിരശ്ശീല വീഴും.

ജൂനിയര്‍ ഗ്രൂപ് ലീഡര്‍ സുകുവേട്ടന്റെ അനിയന്‍ മനു (ലീഡര്‍ഷിപ്പ് അന്നും കുടുംബസ്വത്ത് തന്നെ, മകനല്ലെങ്കില്‍ അനിയന്‍) അന്ന് ഓഫീസില്‍ നിന്ന് വന്നത് കലങ്ങിയ കണ്ണുകളും ചീര്‍ത്ത മുഖവുമായിട്ടായിരുന്നു. തലവേദനയെന്ന് പറഞ്ഞെങ്കിലും കാരണം മറ്റെന്തോ ആണെന്ന് സ്പഷ്ടമായിരുന്നു.

സസ്പെന്‍സ് അധികം നീണ്ടു നിന്നില്ല. രാത്രി ഭക്ഷണശേഷം മനു എന്നെ ടെറസ്സിലേക്കു പിടിച്ച് കൊണ്ട് പോയി‍. എന്നിട്ട് തന്റെ മനസ്സിന്റെ വാതായനങ്ങള്‍ മെല്ലെ മെല്ലെ തുറന്നു.

-അവരുടെ ഓഫീസിലെ സ്റ്റെനോയാണ്, ലീല. (‘വിജയശ്രീ’ എന്ന് വിളിപേരുള്ള അവളുടെ ചരിത്രവും ഭൂമിശാസ്ത്രവും ഞങ്ങള്‍ക്ക് മനഃപ്പാഠം) ഒരു മാസം മുന്‍പ് അനിയത്തി ലീനയെ അവള്‍ വിസിറ്റ് വിസയില്‍ കൊണ്ട് വന്നു. ‍ റ്റെലെഫോണ്‍ ഓപറേറ്ററുടെ താത്ക്കാലിക ഒഴിവില്‍ തന്റെ ഓഫീസില്‍ തന്നെ ജോലിയുമാക്കി.

ഇതിന്നിടയില്‍ എപ്പോഴോ മനുവിന്റേയും ലീനയുടേയും കണ്ണുകള്‍ തമ്മില്‍ കൊരുത്തു. വിട്ട് കൊടുത്തില്ല, രണ്ട് പേരും. മത്സരിച്ച് വലിച്ച് വലിച്ച് അതൊരു അഴിയാക്കുരുക്കായി.

പ്രേമം.... കാന്തിക ശക്തിയുള്ള, വിറപ്പിക്കുന്ന ജ്വരമുള്ള, ജ്വലിക്കുന്ന കനലായ ദിവ്യ മധുര പ്രേമം...

‘ജന്നത്ത് അല്‍ഫിര്‍ദൌസിന്റെ‘ പരസ്യം പോലെ, മൂടിവച്ചിട്ടും മറഞ്ഞിരിക്കാതെ ആ പ്രേമത്തിന്റെ പരിമളം നാലുപാടും പരന്നു. പരിചയസമ്പന്നയായ ചേച്ചി ലീലയുടെ നാസാരന്ധ്രങ്ങള്‍ക്കാ മണം അപരിചിതമായിരുന്നില്ല. പെണ്‍കോന്തന്‍ ചേട്ടച്ചാരുടെ മൂക്കും സഭയുടെ കാര്യക്കാരനായ അമ്മാച്ചന്റെ മൂക്കും ആ ഡയറക്‍ഷനിലേക്ക് തിരിഞ്ഞതോടെ പള്ളി വികാരിയുടെ മൂക്കും അസ്വസ്ഥമാകുന്നു.

സാമഭേദദണ്ഡ പ്രയോഗങ്ങള്‍ക്ക്, ദിവ്യപ്രണയത്തിന്റെ സുഗന്ധപൂരിതമായ ഏദന്‍ തോട്ടത്തില്‍ പാടിപ്പറന്ന് നടന്നിരുന്ന അവളുടെ നിറയൌവനം വഴങ്ങിക്കൊടുക്കാതിരുന്നപ്പോള്‍‍, എല്ലാരും കൂടി തീരുമാനിച്ചൂ: ‘‍ എങ്കിലവന്‍ കൊന്തയിട്ട് മതം മാറട്ടെ!‘

- അമ്മാച്ചന്‍‍ തന്നെ നേരിട്ടുതന്നെ വന്ന് മനുവിനാ സന്ദേശം കൈമാറിയ ദിവസമായിരുന്നു അന്ന്.
‘ചേട്ടനറിഞ്ഞാല്‍...‘
-മനുവിനതാലോചിക്കാന്‍ വയ്യാ!
ജീവിതം ‘കട്ടപ്പുക‘!
വീട്ടിലറിഞ്ഞാലോ?
നാല്കെട്ട് തകര്‍ന്നമ്പും.
ആരെങ്കിലും വാര്‍ത്ത ചോര്‍ത്തിയാല്‍‍?
നാടൊരു ‘ചെര്‍ണോബില്‍‘ ദുരന്തത്തിലമരും.

‘ശരിക്കും നീയവളെ പ്രേമിക്കുന്നുണ്ടോ?’: ഞാന്‍ ചോദിച്ചു.
“ അത് പറയാന്‍ പറ്റില്ല;“ അവന്‍ പറഞ്ഞു: “ കാണുമ്പോള്‍ ഒരു ‘ഇതൊക്കെ’യുണ്ട്. ‍ ‘കിടിലന്‍’ ഉരുപ്പടിയാ‍. കണ്ണില്‍ ഒരു ഞെക്ക് വിളക്കുള്ളത് കൊണ്ടും, ചെറുപ്പത്തിന്റെ കിറുക്ക് തലക്ക് കേറിയത് കൊണ്ടും ഒന്നു നോക്കിപ്പോയി.
അത് തെറ്റാണോ?
ആര്‍ക്കും സംഭവിക്കാവുന്ന ഒരു തെറ്റ് മാത്രമല്ലെ അത്?“
-നിഷ്കളങ്കന്‍ നിന്ന് തേങ്ങി.

ഒരു കാര്യം അവനുറപ്പിച്ച് പറഞ്ഞൂ: ‘കല്യാ‍ണം...ഒരിക്കലുമില്ല; അതും മതം മാറി. എനിക്കിതില്‍ നിന്ന് തലയൂരിയേ പറ്റൂ. അല്ലെങ്കി മരിക്കണം!‘

ഇരുന്നും നിന്നും നടന്നും തല ചൊറിഞ്ഞും ആലോചിച്ചു:
എന്താ ഒരു വഴി?
അനേകം ‘റോത്‌മാനുകള്‍’ ചുണ്ടുകളിലൊട്ടി, പുകഞ്ഞ്, എരിഞ്ഞ് ഭസ്മമായൊടുങ്ങി.
ഒടുവില്‍:
“യുറേക്കാ!”
-കൈകള്‍ രണ്ടും ആകാശത്തേക്കുയര്‍ത്തി, ടെറസ്സില്‍ രണ്ട് പ്രദക്ഷിണം വച്ചു, ഞാന്‍.
‘പ്രശ്നം സിമ്പിള്‍, ഡോണ്ട് യു വറി! ഒക്കെ ശരിയാക്കിത്തരാം, നാളെത്തന്നെ.പ്ലീസ് നോട്ട് ദി ‍ കോഡ് ഓഫ് ഓപറേഷന്‍: ‘ഡിലീഷന്‍‍ ലീലീന!‘
‘ലിലീന?”
“ലീല + ലീന“
ഞാനൊരു വില്ലന്‍ ചിരി പാസ്സാക്കി.
“എങ്ങനെ?’ അവന്‍ ഉത്സുകനായി.
-തിയറിയും സ്ട്രാറ്റെജിയും ‘മോഡസ് ഓപെരാണ്ടി’യും ഡിറ്റെയില്‍ ആയി വര്‍ക്കൌട്ട് ചെയ്തപ്പോഴേക്കും ഉറക്കം പാതി രാത്രിയോടൊപ്പം പമ്പ കടന്നിരുന്നു.

“നീ നാടകവും സാഹിത്യവുമൊക്കെ പയറ്റിയിട്ടുള്ളതിനാല്‍ വിജയിക്കുമെടാ... മംഗളാനി ഭവന്തു. എന്നെ ഒന്ന് രക്ഷിച്ചെടുക്കെടാ അളിയാ’: ഉള്‍ക്കടലിലെ വേണു നാഗവള്ളിയെപ്പോലെ ദീര്‍ഘനിശ്വാസമുതിര്‍ത്ത് ഇല്ലാത്ത താടി തടവി, താഴേക്കിറങ്ങീ ആ നിരാശാ(?)കാമുകന്‍!
“കാലത്ത് തന്നെ പറയണം, അവളോട്, ചേട്ടന്റെ ഫോണ്‍ വരുമെന്ന്. “
ഞാനോര്‍മ്മിപ്പിച്ചൂ.
“ഓ യെസ്...ബെസ്റ്റ് ഓഫ് ലക്ക്”: അവന്‍ കൈചുരുട്ടി കാട്ടി: തമ്പ്സ് അപ്!

റമദാന്‍ കാലം.
പക്ഷെ ഓഫീസ് സമയങ്ങളില്‍ മാറ്റമില്ലായിരുന്നു.
നോമ്പ് നോല്‍ക്കുന്നവര്‍ ഇഫ്താറിന് സമയമാകുമ്പോള്‍ വീട്ടില്‍ പോകും, അല്ലാത്തവര്‍ ഇരുന്നു പണി ചെയ്യും.

പലവട്ട റിഹേഴ്സലുകല്‍ക്ക് ശേഷം, മനുവിന്റെ കമ്പനിയുടെ നമ്പര്‍ കറക്കി, ഞാന്‍:
‘ലീനാ പ്ലീസ്‘
- കാത്തിരുന്ന പോലെ ലൈനില്‍ അവള്‍:
‘സുകുവേട്ടനാണോ? “
’‘അതെ, മനുവിന്റെ ചേട്ടന്‍... സുകു’ : ശബ്ദത്തിനല്പം ദൃഢത വരുത്തി, ഞാനൊന്ന് മുരടനക്കീ.

കുടുംബബന്ധങ്ങളുടെ ദൃഢതയെന്ന സത്യത്തില്‍ തുടങ്ങി, ജാതിഭേദങ്ങളുടെ സാധുതയില്‍ പിടിച്ച് കയറി, ലീലേച്ചിയുടെ ലീലാവിലാസങ്ങളിലൂടെ‍ കത്തിപ്പടര്‍ന്ന്, ചേട്ടച്ചാരുടെ കള്ള്, വിസക്കച്ചവടങ്ങളുടെ കാതടപ്പന്‍ ആകാശത്തേക്കുയര്‍ത്തി, പാറേമക്കാവിന്റേയും തിരുവംബാടിയുടെയും സ്റ്റോക്കുകള്‍, പത്ത് മിനിറ്റിനുള്ളില്‍‍, ‍ ഒന്നിച്ച് പൊട്ടിച്ച് തീര്‍ത്തു ഞാന്‍.

“ഇനി എന്റെ അനിയനെ ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ശല്യപ്പെടുത്തിയാല്‍‍... സീ ഐ ഡിയിലും ദീവാനിലും (sheikh office) എനിക്കുള്ള ‘പിടി’ നിനക്കറിയില്ലെങ്കിലും നിന്റെ ചേച്ചിക്കും ചേട്ടച്ചാര്‍ക്കുമറിയാം. ചോദിച്ച് നോക്ക്....എല്ലാറ്റിനേം രാത്രിക്ക് രാത്രി നാട് കടത്തും; അറിയാമോ?’
ഭീഷണിയോടെ നിര്‍ത്തീ, ഞാന്‍.
-ഒരു തേങ്ങല്‍ കേട്ടുവോ, മറുപടിയായി?
“ഒരു പട്ടിയും വരില്ല ഈ സുകുവിനോട് ചോദിക്കാന്‍, മനസ്സിലായോടീ?”
ഫോണ്‍ കട്ട് ചെയ്ത്, കണ്ണുകളടച്ച്, ഒരു ദീര്‍ഘശ്വാസമെടുത്തൂ, ഞാന്‍!

‘അളിയാ, സംഗതി ഏറ്റൂന്നാ തോന്നുന്നേ, പെണ്ണു കരച്ചിലോടു കരച്ചില്‍... എന്നെ ഒന്ന് നോക്കിയത് പോലുമില്ല!’ ഓഫിസില്‍ നിന്നെത്തിയ മനു ഒരു ഗൂഢ്സ്മിതത്തോടെ ചെവിയില്‍ മന്ത്രിച്ചു.
‘ദുഷ്ടാ, ഇതോ നിന്റെ പ്രേമം?’

ഞാന്‍ കണ്ണുരുട്ടി.


-അവന് മഞ്ഞച്ചിരി.


എന്തെന്നില്ലാത്ത ഒരു കുറ്റബോധവും തോന്നി, എനിക്ക്.

വിസിറ്റ് വിസ തീരും മുന്‍പേ ലീന‍ നാട്ടില്‍ പോയതായി അറിഞ്ഞു.
സിറ്റിബാങ്കിലേക്ക് ‍ ജോലി മാറിയതോടെ ‘ലീല-ലീന‘പര്‍വമെന്ന മനുവിന്റെ യുദ്ധകാണ്ഢത്തിനും പര്യാവസാനമായി.

**********************
കമ്പനിയില്‍ Receptionist പോസ്റ്റിലേക്ക് ഇന്റെര്‍വ്യൂ.


പ്രൈമറി അസ്സെസ്മെന്റിനു വേണ്ടി എന്റെ അടുത്തേക്കയച്ചതായിരുന്നു വെളുത്തു മെലിഞ്ഞ്, കറുത്തിടതൂര്‍ന്ന മുടിയോടു കൂടിയ ആ സുന്ദരിക്കുട്ടിയെ.
പേര് : ലീന ഡയസ്.
വിദ്യാഭ്യാസം: ബി എ.
ഗള്‍ഫ് എക്സ്പീരിയന്‍സ് : 3 മാസം‍. അതും 4 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
കമ്പനി‍: ജനറല്‍........കോ.

-മസ്തിഷ്ക്കത്തില്‍ ഒരു മിന്നല്‍പ്പിണര്‍ ഉണര്‍ന്നു. പാഞ്ഞ് വന്നതെന്റെ നെഞ്ചില്‍ തന്നെ തറച്ചു.
‘അവിടെ ജോലി ചെയ്തിരുന്ന ഒരു മനുവിനെ ഓര്‍മ്മയുണ്ടോ?’ : പോഴത്തം നാവിന്‍‍ തുമ്പില്‍ മൂധേവിയായി വന്ന് വിളയാടി.
പെട്ടന്നവളുടെ മുഖം കൂമ്പി, തല താഴ്ന്നു.
-ദൈവമേ, ദീപ്തമായ നീലത്തടാകങ്ങള്‍ നിറഞ്ഞ് തുളുമ്പുന്നൂ.
ഏതാനും നിമിഷങ്ങള്‍ നിശ്ശബ്ദയായിരുന്ന ശേഷം അവള്‍ ചോദിച്ചു: ‘സാറിനറിയാമോ മനുവിനെ?’
ഞാന്‍ തപ്പിത്തടഞ്ഞു: ‘ങാ, അറിയും.....എന്റെ നാട്ടുകാരനാ..’

അവസാന മൂന്ന് പേരിലൊരാളായി സെലെക്റ്റ് ചെയ്തെങ്കിലും ഇന്റര്‍വ്യൂവിനവള്‍ ‍ വന്നില്ല.
‍ മനുവിന്റെ പേരോര്‍മ്മിപ്പിച്ചതിനാലാണോ?
അതൊ മനുവിന്റെ നാട്ടുകാരനോടുള്ള വെറുപ്പോ?

ഭഗ്ന പ്രണയത്തിന്ടെ വ്യഥ പേറി നാട്ടിലെത്തിയ അവള്‍ BA ക്ക് പഠിച്ചതും secretarial training course ചെയ്തതും biodata യിലൂടെ ഞാന്‍ വായിച്ചെടുത്തു.

തന്ന നമ്പറില്‍ ‍ പലവട്ടം വിളിച്ചെങ്കിലും ഒരിക്കല്‍പ്പോലും‍ ലൈനില്‍ കിട്ടിയില്ല, അവളെ.

ഉദ്വേഗം നിറഞ്ഞ എന്റെ ആ വിളികളില്‍ പഴയ കുറ്റബോധത്തിന്റെ വ്യഥയോ പ്രഥമദര്‍ശനത്തില്‍ മനസ്സില്‍‍ കുരുത്ത മറ്റേതോ വികാരത്തിന്റെ സ്ഫുരണമോ മുന്നിട്ട് നിന്നിരുന്നത് എന്ന കാര്യം ഇന്നും അവ്യക്തമാണ്.

**************

അനുബന്ധം:

കഥാനായികയെ കണ്ടാലറിയില്ല, ഇപ്പോള്‍. വെളുത്ത് തടിച്ച ഒരു ‘ഷക്കീല’. എഞ്ചിനീയറായ‍ ഭര്‍ത്താവും, കോളേജില്‍ പഠിക്കുന്ന ‍ സുന്ദരിയായ മകളുമൊത്ത്, ‘എലീറ്റ് ക്ലാസ്സുകാര്‍’ മാത്രം വസിക്കുന്ന ഏമിറേറ്റ്സ് ഹില്‍‍സിലെ വില്ലയില്‍ സസുഖം വാഴുന്നു.


കഥാനായകന്‍ ബാങ്കില്‍ തന്നെ! ഇപ്പോള്‍ സൌത്താഫ്രിക്കയില്‍‍‍!