Wednesday, January 17, 2007

പടിഞ്ഞാറുനിന്ന് ഒരു സുവര്‍ണ്ണ ജ്വാല

പടിഞ്ഞാറുനിന്ന് ഒരു സുവര്‍ണ്ണ ജ്വാല

വര്‍ഷത്തില്‍‍ ഒമ്പത് മാസവും പടിഞ്ഞാറുള്ള ‘ഔട്ട് ഡോറു‘കളിലായിരുന്നു ഞങ്ങളുടെ‍ അറബിപ്പെരുമാളിന്റെ കളി. അതിനാല്‍ ‍ ‘ഇന്‍‌ഡോര്‍’ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഇളമുറപ്പെരുമാളായിരുന്നു.

രണ്ടു വാക്കുരിയാടുന്നതിന്നിടയില്‍ ശരീരമാകെ നാല് വട്ടം കുലുക്കി, ഇടവപ്പാ‍തിയിലെ ഇടിനാദം പോലെ അട്ടഹസിച്ച് ചിരിക്കുന്ന (ആദ്യം സ്ഫുരണം , പിന്നെ മുഴക്കം, അകമ്പടിയായി അനുരണനങ്ങള്‍ ) ഇളമുറപ്പെരുമാളിന്റെ ഒരു പ്രധാന ദൌര്‍ബല്യം ‘മിസ്രി മിസ്സു’കളായിരുന്നു.’ (അക്കാലത്ത് ഈജിപ്ഷ്യന്‍ ടീച്ചര്‍മാരായിരുന്നു അറബിക് സ്കൂളികളിലേറെയും)

പെരുമാളുടെ ക്യാബിനിലേക്ക് ലാസ്യവിലാസലീലാവതികള്‍ അന്നനട നടന്ന് കയറുമ്പോള്‍ കാഷ്യര്‍ സൈഫുഭായ് വിളിച്ചുപറയും: ‘മോനേ... കരീമാ, നഹ്ദാ, ഫര്‍നാസ് എന്നിവരുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കിക്കോ”

-അകത്ത് നിന്നുള്ള വിളി വരിക മണിക്കൂറൂകള്‍ കഴിഞ്ഞായിരിക്കും. പര്‍ചേസിന്റെ പകുതിയിലധികവും ഡികൌണ്ട് ചെയ്തുകൊണ്ടുള്ള പെരുമാളിന്റെ കൈയൊപ്പിന് മിസ്രി അത്തറിന്റെ സുഗന്ധമുണ്ടായിരിക്കും.

8 മണിക്ക് ഓഫീസ് തുറക്കുമ്പോഴേ ‘പൂക്കുറ്റി’യായിരിക്കുന്ന മാനേജര്‍ നമ്പ്യാരാവട്ടെ എപ്പോഴും ‘ക്ലയന്റ് വിസിറ്റി‘ലായിരിക്കും. അദ്ദേഹത്തിന്റെ വിസിറ്റ് അംബാസഡര്‍ ഹോട്ടലിലേയൊ അസ്റ്റോറിയാ ഹോട്ടലിലേയോ ബാറിലേക്കാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഒരിക്കല്‍ ഇതേപ്പറ്റി ബോസ് ചോദിച്ചപ്പോള്‍ അക്ഷോഭ്യനായി നമ്പ്യാര്‍ സാര്‍ പറഞ്ഞു: “കണ്ട മലബാറിക്കടയിലൊക്കെ കേറി ചായ കുടിക്കാന്‍ പറ്റുമോ? കമ്പനിയുടെ സ്റ്റാറ്റസ് കീപ് ചെയ്യേണ്ടേ?”

അക്കൊല്ലം യുറോപ്യന്‍ ടൂര്‍ കഴിഞ്ഞു വന്ന ബോസിനോടൊപ്പമുണ്ടായിരുന്നു രണ്ടു പുതുമുഖങ്ങള്‍. നാല്പതു വയസ്സു തോന്നിക്കുന്ന നീണ്ടു മെലിഞ്ഞ് ക്ലാര്‍ക് ഗാബിളിന്റെ മുഖവും ജിം ബോഡിയുമുള്ള, ചെമ്പന്‍ മുടിക്കാരന്‍ സായിപ്പ്: “ചെമ്പന്‍കുഞ്ഞ്”*.

കൂടെ കടലാസു പോലെ വെളുത്ത്, തക്കാളി പോലെ തുടുത്ത, കൂര്‍ത്ത മുഖമുള്ള സ്വര്‍ണത്തലമുടിക്കാരി‍: ‘സൂചിമുഖി’ *

*(ഞങ്ങളിട്ട വിളിപ്പേരുകള്‍)

“ഇദ്ദേഹം മിസ്റ്റര്‍ ക്രിസ്റ്റിയന്‍ ഫ്ലെമിംഗ് - നിങ്ങളുടെ പുതിയ മാനേജര്‍. ഇവള്‍ പ്രൈവറ്റ് സെക്രട്ടറി സൂസന്‍ ജെന്‍സന്‍”.

ഞങ്ങളെ ത്രിശങ്കുവിലാക്കി ബോസിന്റെ പരിചയപ്പെടുത്തല്‍!
കുശുകുശുപ്പുകള്‍ ചുറ്റും പടര്‍ന്നു.‍ എല്ലാ കണ്ണുകളും നമ്പ്യാര്‍ സാറിലേക്ക്. സംയമനം നഷ്ടപ്പെടും മുമ്പ്, ഒരക്ഷരമുരിയാടാതെ നമ്പ്യാര്‍ ഒരു വാക് ഔട്ട് നാടകം നടത്തി. (‘ടോപ് അപ്’‘ ചെയ്യാന്‍ അടുത്ത ബാറിലേക്കാണെന്ന് ഉബൈദുള്ള.‍)

പിറ്റേന്ന് ഒരാട്ടിന്‍‌കുട്ടിയേപ്പോലെ ശാന്തനായി വന്ന നമ്പ്യാരെ ബോസ് അനുനയിപ്പിച്ചു: “മിസ്റ്റര്‍ നമ്പ്യാര്‍, യുവാര്‍ സ്റ്റില്‍ ദ മാനേജര്‍; മിസ്റ്റര്‍ ഫ്ലെമിങ്ങ് വില്‍ ബി ജസ്റ്റ് എ ജീയെം ടു ദ ഗ്രൂപ്. യു ആര്‍ ടു ഗൈഡ് ഹിം”.


മൂന്നു മാസങ്ങള്‍ക്ക് ശേഷം, കാലാവസ്ഥ പിടിക്കാഞ്ഞോ, ശംബളം പോരാഞ്ഞോ, കാലുവാരല്‍ സഹിക്കാഞ്ഞോ യാത്ര പൊലും പറയാതെ ചെമ്പന്‍‍ തിരിച്ച് ലണ്ടനിലേക്ക് പറന്നൂ.

സൂസന്‍ അപ്പോഴേക്കും കമ്പനിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരുന്നു. കൊടുക്കല്‍, വാങ്ങല്‍, ബാങ്കിംഗ് എന്നിവ കൂടാതെ പേഴ്സണല്‍, അഡ്മിനിസ്ട്രേഷന്‍‍, ഓഡിറ്റ് എന്നീ വിഭാഗങ്ങളും ഒരു സ്ഥാപനത്തിന്റെ അടിസ്ഥാനശിലകളാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയതവളാണ്.

മിതത്വത്തിലൂന്നിയുള്ള യൂറോപ്യന്‍ വസ്ത്രധാരണം മുഴുവന്‍ ശ്രദ്ധയും‍ പിടിച്ചെടുക്കുന്നത് കൊണ്ടാകാം അവളുടെ ‘മണിപ്രവാളഭാഷ’ ഞങ്ങളുടെ പിടിയിലൊതുങ്ങാതിരുന്നത്. പക്ഷേ ഹൃദ്യമായ പുഞ്ചിരിയും മസൃണമായ പെരുമാറ്റവും കൊണ്ട് മിസ് സൂസന്‍ ജെന്‍സന്‍ ഞങ്ങള്‍ക്ക് വെറും സൂസനും പിന്നെ സൂസിയും, ഗസല്‍ ഗായകന്‍ പാടിയ പോലെ, പിന്നെപ്പിന്നെ ‘സൂ‘വുമായി മാറി.

ഗോഡൌണിലെ ഇറാനി, പാക്കിസ്താനി ഡ്രൈവര്‍മാരും മലയാളി, ബലൂചി കൂലികളുമൊക്കെയായിരുന്നു ‘സൂ’വിന്റെ തോഴന്മാര്‍. (ജന്മനാട്ടില്‍ ചെയ്തിരുന്ന തൊഴിലിന്റെ സ്റ്റാന്‍ഡാര്‍ഡ് മനസ്സിലായല്ലോയെന്ന് ഉബൈദുള്ള).

വെള്ളിയാഴ്ചകളില്‍ ഗോഡൌണിലെ സ്റ്റാഫ് മെസ്സില്‍ അവള്‍ ബിരിയാണി കഴിക്കാനെത്തും. ഷിരാസ് ഫുട്ബോള്‍ ക്ലബ്ബിന്റെ(ഇറാന്‍) ഗോള്‍കീപ്പറെന്നു സ്വയം പരിചയപ്പെടുത്തുന്ന റേസാ‍ ഖുദാദാദ് എന്ന ചുരുണ്ടിടതൂര്‍ന്ന മുടിയുള്ള കറമ്പന്‍ ഡ്രൈവറുടെ പിക്കപ്, ‍ അലൈന്‍, അബുദാബി, ഖോര്‍ഫക്കാന്‍, രാസല്‍ ഖൈമ സഞ്ചാരത്തിനായി അവള്‍ തന്റെ ‘കാരവന്‍‘ ആക്കി മാറി. ( യൂറോപ്പില്‍ നിന്നും എത്തിയ അന്ന് കാറും പിറ്റേന്ന് ലൈസന്‍സുമൊക്കെ കിട്ടുന്ന കാലമല്ലായിരുന്നു എന്നോര്‍ക്കുക)

ബാച്ചലര്‍ ജീവിതം അവസാനിപ്പിച്ചതോടെ ഞാനും സൂസനും കൂടുതല്‍ അടുക്കാന്‍ ഇടയായി. കരാമയിലെ ഷൈക് റാഷിദ് കോളനിയില്‍ അടുത്തടുത്ത ബിള്‍ഡിംഗുകളിലായിരുന്നല്ലോ ഞങ്ങള്‍ താമസിച്ചിരുന്നത്. എന്റെ പത്നിയുടെ തൃശ്ശൂര്‍ മലയാളം ആക്സെന്റും സൂസന്റെ ബിര്‍മിംഹാം ആംഗലേയ ആക്സെന്റും ഒത്തുചേര്‍ന്നപ്പോള്‍ അരങ്ങേറിയത് എത്ര മനോഹരവും കുതൂഹലകരവുമായ കഥയില്ലാകഥകളികള്‍!

കാലത്തിന്റെ പൊണ്ണമരത്തില്‍ പിടിച്ചു കുലുക്കി സംഭവങ്ങളുടെ കുറച്ച് പാഴിലകള്‍ ഞാന്‍ പൊഴിച്ച് കളയട്ടെ!

സൂസന്റെ വിവാഹതീരുമാനം അടുത്ത സുഹൃത്തായ എന്നെപ്പോലും അത്ഭുതപ്പെടുത്തി. കുള്ളനും വെളുത്തു തടിച്ച് കഷണ്ടിക്കാരനുമായ മദ്ധ്യവയസ്ക്കനായിരുന്നു പ്രതിശ്രുതവരന്‍: ദുബായ് ഡ്രൈഡോക്സില്‍ ജോലി ചെയ്യുന്ന ബോബ്.

അസ്റ്റോറിയ ഹോട്ടലില്‍ സ്റ്റാഫിനും ബോബിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ ഒരു ചെറിയ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ ഒതുക്കി, സൂസന്‍.

സഹൃദയനായിരുന്ന ബോബിന് (മുഴുവന്‍ പേര്‍ ഇപ്പോഴുമറിയില്ലെനിക്ക്) ഞങ്ങളുമായി ഇഴുകിച്ചേരാന്‍ എളുപ്പം കഴിഞ്ഞൂ. വ്യാഴാഴ്ചകളില്‍ ബോബിന്റെ ട്വിന്‍ കാബിന്‍ ‘ഷെവി’യില്‍ ഹോട്ടലിലോ ക്ലബ്ബുകളിലോ കറങ്ങുന്ന അവര്‍ വെള്ളിയാഴ്ച രാത്രിയില്‍‍ എന്റെ ഫ്ലാറ്റില്‍ ഒത്ത്‍ കൂടും; അല്ലെങ്കില്‍ അങ്ങോട്ട് ക്ഷണിക്കും‍.

ആ ഇണക്കിളികളുടെ മധുരമനോജ്ഞ മധുമയ ജീവിതത്തില്‍ അസൂയപ്പെടാത്തവര്‍ ചുരുക്കമായിരുന്നു.

ഇന്ത്യന്‍ കറികള്‍ ബോബിന്റെ ദൌര്‍ഭല്യമായിരുന്നു. സ്വതേ ചുവന്നുതുടുത്ത ബോബ് എന്റെ ധര്‍മദാരം ‘കുക്കിയ‘ കാന്താരി ചിക്കന്‍ വായിലൊതുക്കി, കണ്ണുകളില്‍ നിന്നുതിരുന്ന പ്രവാഹത്തിനാണോ കഷണ്ടിയില്‍ നിന്നൊഴുകുന്ന മുത്തുമണികള്‍ക്കാണോ ആദ്യ ശ്രദ്ധ നല്‍കേണ്ടതെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ‍ കൌതുകത്തോടെ നോക്കിയിരിക്കും, ഞങ്ങള്‍.

- എന്നെക്കൊണ്ട് ആദ്യമായി ‘കൊണ്യാക്‘ കുടിപ്പിച്ചതും ആല്‍കഹോള്‍ അല്ല എന്ന് വിശ്വസിപ്പിച്ച് പത്നിയെക്കൊണ്ട് ‘ഷെറി‘ ടേസ്റ്റ് ചെയ്യിച്ചതും ബോബായിരുന്നു.

താനൊരച്ഛനാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത അനൌണ്‍സ് ചെയ്തുകൊണ്ടായിരുന്നു അടുത്ത ആഴ്ച അവര്‍ വീട്ടിലെത്തിയത്. കയ്യില്‍ ഷാമ്പെയ്ന്‍, കൂടയില്‍ പഴവര്‍ഗങ്ങള്‍, പിന്നെ പ്രിയഭക്ഷണമായ ഓട്ടോമാറ്റിക് റെസ്റ്റാറന്റില്‍ നിന്നുള്ള ‘മിക്സ് ഗ്രില്‍ പ്ലാറ്റര്‍‘.

-പാട്ടും കൂത്തും തീറ്റയും കുടിയുമായി പുലരും വരെ ആഘോഷിച്ചു ഞങ്ങള്‍.

ആദ്യപ്രസവം മമ്മപപ്പയുടെ അടുത്തു തന്നെ വേണമെന്ന് നിര്‍ബന്ധമായിരുന്നു, സൂസന്. ഗംഭീരമായ യാത്രയയപ്പു പാര്‍ട്ടിക്കു ശേഷം നിറഞ്ഞ പുഞ്ചിരിയോടെ, സമ്മാനപ്പൊതികളടങ്ങിയ ബാ‍ഗുകളുമായി, യാത്ര പറഞ്ഞു പോയ സൂസനെ പിന്നൊരിക്കലും കാണില്ലെന്ന് ഞങ്ങളെങ്ങനെ അറിയാന്‍?

ലീവു കഴിഞ്ഞു തിരിച്ചെത്തിയ ബോബ് ഞങ്ങളെ കാണാനെത്തിയില്ല. ബില്‍ഡിംഗില്‍ പോയി നോക്കിയെയെങ്കിലും ഫ്ലാറ്റ് പൂട്ടിക്കിടന്നു. പിന്നീടൊരിക്കല്‍ വാച്ച്‌മാന്‍ ചോദിച്ചൂ, നിങ്ങടെ ‘ഗോരാദോസ്ത്’ ഫ്ലാറ്റൊഴിഞ്ഞുപോയതറിഞ്ഞില്ലേ എന്ന്.

മാസങ്ങള്‍ക്കു ശേഷം ബര്‍ദുബായിലെ പയനീര്‍ ഷോറൂമില്‍ വച്ച് ബോബിനെ കാണാനിടയായി; കൂടെ ഒരു ‘മിനി ആന്‍ഡ് സ്ലിം‘ ഫിലിപ്പിനൊ ബ്യൂട്ടിയുമുണ്ടായിരുന്നു. അടുത്തു ചെന്നപ്പോള്‍, കളവു ചെയ്ത് പിടിക്കപ്പെട്ട കുട്ടിയുടെ മുഖഭാവത്തോടെ, പാടുപെട്ട് ഒരു ചിരി മുഖത്തു വരുത്തി, ഞങ്ങളെ ഗ്രീറ്റ് ചെയ്തു.

‘സൂസന്‍ പ്രസവിച്ചോ‘ എന്നറിയാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. ‘ങാ, ആണ്‍കുട്ടിയാ’: എന്ന ഒരൊഴുക്കന്‍ മറുപടിയോടെ ബദ്ധപ്പെട്ട് മിസ് ‘മിനി‘യേയും കൂട്ടി സ്ഥലം വിട്ടു, ബോബ്.

ആന്വല്‍ ലീവും മറ്റേര്‍നിറ്റി ലീവും വിത്തൌട്ട് പേ ലീവും കഴിഞ്ഞിട്ടും സൂസന്റെ വിവരമൊന്നുമറിഞ്ഞില്ല. കത്തുകള്‍ പലത് പോയി, ടെലഗ്രാമുകളും.

apply apply, no reply‍!

ആകാംക്ഷാഭരിതരായിരുന്നു ഞങ്ങളെല്ലാം: എന്ത് പറ്റീ, സൂസന്?

-നിര്‍ബന്ധിത പട്ടാളസേവനത്തിന് ഇറാനിലേക്കു തിരിക്കും മുമ്പ്, യാത്ര പറയാ‍ന്‍ വന്ന റേസാ ഖുദാദാദ്, കരച്ചിലിന്റെ സ്വരത്തില്‍ ആവര്‍ത്തിച്ചത് ഞങ്ങളുടെ മനസ്സായിരുന്നൂ: ‘ ഒന്നു കണ്ടാല്‍ മതിയായിരുന്നു!”

ആ ന്യൂഇയറിന് എനിക്ക് സൂസന്റെ ഒരു കാര്‍ഡ് കിട്ടി.

അതിലെഴുതിയിരുന്നു : ‘എനിക്കും മകന്‍‍ ജെറി ആദമിനും സുഖം. ദുബായിലെ ജോലി തുടരേണ്ടെന്നും കുറച്ച് നാള്‍ മകനെ ശുശ്രൂഷിച്ച് കഴിയണമെന്നും മമ്മിക്ക് നിര്‍ബന്ധം. ബോസിനോട് ‘സോറി‘ പറയുക. തനിക്കും മിസ്സിസിനും സുഖമല്ലേ?’.

ഫ്രം അഡ്രസ് ഇല്ലാതിരുന്നതിനാല്‍ പേഴ്സണല്‍ ഫയലില്‍ നിന്നെടുത്ത അഡ്രസ്സില്‍ ഞാനും അയച്ചു ഒരു ന്യൂ ഇയര്‍ കാര്‍ഡ്. ജെറി ആദമിന്റെ ഫോട്ടോ അയച്ചു തരാനുള്ള ഭാര്യയുടെ പ്രത്യേക റിക്ക്വസ്റ്റും അതിലുണ്ടായിരുന്നു!
മറുപടി വന്നില്ല.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വിവാഹവാര്‍ഷികത്തിനൊരു ഗ്രീറ്റിംഗ് കാര്‍ഡ് വന്നു. പിന്നെ അടുത്തത് ന്യൂ ഇയറിന്.
-രണ്ടേ രണ്ട് വാചകങ്ങള്‍:: ‘ഞങ്ങള്‍ക്കു സുഖം, നല്ലതു നേരുന്നു‘.

ഞങ്ങള്‍ക്കൊരു മകന്‍‍‍ പിറന്നപ്പോള്‍ ഫോട്ടോ അയച്ചുകൊടുത്തു, ഞാന്‍. എന്നിട്ടാവശ്യപ്പെട്ടു: ‘ദയവായി ജെറിയുടെ ഫോട്ടൊ... ‘

മറുപടിയായി വന്ന ഗ്രീറ്റിംഗ് കാര്‍ഡിനൊപ്പമുണ്ടായിരുന്നൂ, ഒരു ഗ്രൂപ് ഫോട്ടോ: ‘എന്റെ കുടുംബം’ എന്ന തലക്കെട്ടോടെ.

-വെളുത്ത് തടിച്ച് വെഞ്ചാമരത്തലമുടിയോടുകൂടി ‘മമ്മപപ്പമാര്‍’ ഇടത്തും വലത്തും. ‍ സുവര്‍ണത്തലമുടിയും വായ് തുറന്നുള്ള ചിരിയുമായി സൂചിമുഖി, സൂസന്‍ നടുവില്‍.
സൂസന്റെ മടിയില്‍ ജെറി ആദം:
നീലക്കണ്ണുകള്‍,
കറുത്തിരുണ്ട ചുരുണ്ട മുടി,
അത്ര തന്നെ കറുപ്പല്ലാത്ത നിറം!