Wednesday, October 29, 2008

വല്യേച്ചി (ഇന്നലെയുടെ ജാലകങ്ങള്‍ -6)


വല്യേച്ചി

വടക്ക്‌ മുകുന്ദപുരം ക്ഷേത്രം,
പടിഞ്ഞാറു സ്രാമ്പി വളപ്പ്‌,
തെക്ക്‌ നിഞ്ഞൊഴുകുന്ന തോട്‌,
കിഴക്ക്‌ വട്ടത്തിച്ചിറ.
-ഇടക്ക്‌ കൈകാലുകള്‍ നിവര്‍ത്തി നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നു, മൂന്നേരത്ത്‌ പാടം.

ഇരുപ്പൂ നിലത്തിലം ഭൂരിഭാഗവും ചിറയില്‍ തറവാട്ടുകാരുടെ വകയായിരുന്നു. ഭാഗം പിരിഞ്ഞ്‌ വേറിട്ട് താമസിക്കുന്ന വെല്ലിശന്റെയും ഞങ്ങളുടേയും ഒഴിച്ച്‌ ബാക്കി എല്ലാം കൂട്ടുകൃഷി: വല്യാപ്പന്റെ നേതൃത്വത്തില്‍ .‍
വിത്തിറക്കാറാകുമ്പോള്‍ മരക്കമ്പനി പൂട്ടി, കള്ളുഷാപ്പ്‌ വഴി, വെല്ലിശന്റെ ഒരു വരവുണ്ട്, തറവാട്ടിലേക്ക്:  "നാരാണാ, കണ്ടം പൂട്ടിയിടണം. വിതയ്ക്കേണ്ട ദിവസം അറീച്ചാ മതി"

സ്വന്തമായി മൂരികളോ കൃഷിയുപകരണങ്ങളോ ഇല്ലാത്തതിനാല്‍ ‌,അച്ഛന്‍  അമ്മയോട പറയും:‘ നീ ചെന്ന് നാരായണനോട്  പറ‌, കണ്ടം പൂട്ടാന്‍ മൂരികളെ വേണം ന്ന്. ഒരീസത്തേക്ക് മതി"

മനസ്സില്ലാ മനസ്സോടെ പോകുന്ന അമ്മ, കടന്നല്‍ കുത്തിയ മുഖത്തോടെയാണു തിരിച്ച്‌ വരിക.
"പണിയൊക്കെ ഒന്നൊതുങ്ങട്ടെ ന്ന്. പിന്നെ അനിയന്റെ കണ്ടീഷനുകളറിയാല്ലോ ‍: പിണ്ണാക്ക്, പുല്ല്, കാടി  ... മോന്തിക്ക് മുമ്പ് കുളിപ്പിച്ച് തൊഴുത്തില്‍ കെട്ടണം‘

ആറുപറക്കണ്ടം ഒരു ദിവസം കൊണ്ട്‌ രണ്ട്‌ ചാല്‍ ഉഴുത്‌ മറിക്കും, അച്ഛന്‍. പണികള്‍ കൈക്കോട്ടും തൂമ്പയും വച്ച്. വിത്തിറക്കും മുന്‍പ്‌ ഒരിക്കല്‍ കൂടി 'മുട്ടി'യടിച്ച്‌ നിരത്തണം. ചളി നിലമാണെങ്കില്‍ 'മര'മടിച്ചും. നുകത്തില്‍ നിന്നും കെട്ടിയ കയറില്‍ പിടിച്ച്‌, മുട്ടി'മേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കാന്‍ ഞാന്‍ കൂടെ പോകുമായിരുന്നു.

കൊയ്ത്ത്‌ തുടങ്ങും മുന്‍പ്‌ തറവാട്ടില്‍ പിടിപ്പത്‌ ജോലിയുണ്ട്‌. പുല്ലു ചെത്തി, മുറ്റം മെഴുകണം. നടപ്പുര അടിച്ച്‌ തുടക്കണം. പനമ്പ്-കൊട്ട-വട്ടികള്‍ തട്ടിന്‍ പുറത്ത് നിന്നെടുത്ത്‌ കഴുകി വെയിലത്തിട്ടുണക്കണം. കൊയ്യാന്‍ വരുന്നവരെല്ലാം ഈ ജോലികളില്‍ സഹകരിച്ചിരിക്കണം.

മുറുമുറുത്താണെങ്കിലും ചേച്ചിമാരേയും കൂട്ടി അമ്മ തറവാട്ടിലേക്ക്‌ പോകും. പക്ഷെ കാലത്തെ കഞ്ഞിക്ക് മുന്‍പ്   തിരിച്ചു നടക്കും. "കണ്ട പുലച്ചിമാരുടെ ഒപ്പമിരുന്ന് കഞ്ഞി കുടിക്കാന്‍ ‘കാര്യേഴുത്ത്‌‘കാരെ കിട്ടില്ല. വേണങ്ങി നിങ്ങള്‍ കുടിച്ചോ."
കുത്തരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റേം കൊതിപ്പിക്കുന്ന മണത്തെ ഉപരോധിച്ച് ചേച്ചിമാരും മടങ്ങും. ചേട്ടത്തിയേയും മക്കളേയും അടുക്കളയിലിരുത്തി കഞ്ഞി കൊടുക്കാന്‍ ന്മിനക്കെടാറില്ല, ഇളയമ്മ.

കൊയ്ത്ത്‌ നീണ്ടാല്‍ കറ്റ കെട്ടല്‍ രാത്രിയിലാകും. കട പൂട്ടി അച്ഛന്‍ വന്നാലേ ഞങ്ങളുടെ കറ്റകള്‍ വരമ്പത്ത്‌ നിന്നു നീങ്ങൂ. തറവാട്ടിലെ കറ്റകള്‍ കൊണ്ട് പോവുക മാണിക്കുട്ടി മാമന്റെ കാളവണ്ടിയിലാണ്.

കാര്യസ്ഥന്‍ വേലപ്പന്റെ  മക്കളായ ചന്ദ്രനും നാരായണനും ഞാനുമൊക്കെ അമ്മമാരെ സഹായിക്കാനെന്ന ഭാവേനെ പാടത്ത്‌ പോകുന്നത്‌ മീനും ഞണ്ടും ഞവിണിയുമൊക്കെ  പിടിക്കാനായിരുന്നു. ചിലപ്പോള്‍ വലിയ മുഷുവും കടുവും ബ്രാലുമൊക്കെ തടഞ്ഞെന്ന് വരും. ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ഞണ്ടുകളേയായിരുന്നു എനിക്ക്‌ പേടി. പച്ച ഈര്‍ക്കിലുപയോഗിച്ച് ഞണ്ട്‌ പിടിക്കാന്‍ വിരുതനായിരുന്നു, നാരായണന്‍ ‍.

കാലാകാലങ്ങളില്‍ നിറഗന്ധഭാവഹാവാദികള്‍ മാറി മാറി അണിയുന്ന മൂന്നേരത്ത്‌ പാടം എനിക്കെന്നും ഹരമായിരുന്നു.

-ഇടമഴയില്‍ മിഴികള്‍ തുറന്ന്,  നാവുകളായിരം നീട്ടി സ്തന്യം നുണയും ആരോമലാള്‍ ‍, നവജാത.
-മന്ദമാരുതനില്‍ ‍, പച്ചത്തലപ്പുകളാട്ടി, മദഹാസത്തില്‍ വസന്തം വിതറും ഋതുമതി, ശുഭദതി.
-കാളക്കുളമ്പുകളുടെ മൈഥുനത്തില്‍  രേത്രഹര്‍ഷമേറ്റു വാങ്ങും മേദിനി, വിലാസിനി.
-ചളിയിലമര്‍ന്ന്‌, മൃതിയുടെ ഗന്ധത്തില്‍ താണ്ഡവമാടും ഉഗ്രശാക്രി, ചണ്ഡിക.
-നിറകതിരുകളുടെ ആലസ്യത്തില്‍ ചന്ദ്രാതപമുതിര്‍ക്കും ശങ്കരി, മനോഹരി.
-ഒറ്റപ്പെടലിന്റെ വേപഥുവിലും ജീവജാലങ്ങള്‍ക്കഭയമേകും മനസ്വിനി, തേജസ്വിനി.
-ഊഷരതയിലുരുകി,  മണ്‍‌വാസനകൊണ്ട് കാവിപുതച്ച്‌ കഥ ചൊല്ലിത്തരും പരിത്യാഗിനി, മുത്തശ്ശി.

* * * * * * * *

നടപ്പുരയിലും മുറ്റത്തും കുന്ന് കൂടുന്ന കറ്റകളുടെ മെതി, ദിവസങ്ങള്‍ കഴിഞ്ഞേ തുടങ്ങൂ. കയ്യാലയില്‍ നെല്ല് കുമിയുന്ന ഒരു രാത്രിയില്‍   വേലപ്പേട്ടനെത്തും ‘പതം‘ അളക്കാന്‍ ‍.
പത്ത്‌ പറക്ക്‌ ഒരു പറ പതം!

ഞങ്ങള്‍ കൊയ്ത് മെതിച്ച നെല്ലന്നളക്കുന്നതിന്നിടെ വേലപ്പന്റെ മുന്നിലേക്ക് ഓടിക്കയറി വല്യേച്ചി.
"എണ്ണം തെറ്റി, വേലപ്പേട്ടാ"
"ഇല്ല": വേലപ്പേട്ടന്‍ തല കുലുക്കി.
‘പറ ആറ്...പറ ആറ്' എന്നു അളന്നോണ്ടിരുന്ന വേലപ്പേട്ടന്‍ ഏഴാം പറ കഴിഞ്ഞിട്ടും ‘പറ ആറ്‘എന്ന് തന്നാ പറഞ്ഞയുന്നത്"
‘തെറ്റാന്‍ വഴിയില്ലല്ലോ": വേലപ്പേട്ടന്‍ നടു നിവര്‍ത്തി.
"തെറ്റി, വീണ്ടും അളക്കണം": ചേച്ചി നിര്‍ബന്ധിച്ചു.
"ആര്‍ക്കാടീ വീണ്ടും അളക്കണ്ടേ?"
വല്യാപ്പന്‍ ഒരലര്‍ച്ചയോടെ കയ്യാലയിലേക്ക്‌ ചാടിക്കയറി.
"പാപ്പാ....വേലപ്പേട്ടന്‍ ‍.... എണ്ണം തെറ്റിച്ചു": ചേച്ചി വിക്കി.
"വേലപ്പനല്ലെടീ നിനക്കാ തെറ്റീത്‌": ഒരു മുരള്‍ച്ചയോടെ വല്യാപ്പന്‍ ചേച്ചിയുടെ മുടിയില്‍ പിടിത്തമിട്ടു.

ദുര്‍വാസാവെന്ന് അറിയപ്പെടുന്ന വല്യാപ്പന് വഴക്കിടാന്‍ പ്രത്യേക കാരണമൊന്നും വേണ്ടാ എന്നറിയുമായിരുന്നിട്ടും എല്ലാരും പകച്ച്‌ നിന്നു.
‘ആ പൊങ്ങന്‍ പ്രകാശനും നീയുമായി എന്താടീ.....?‘: ആക്രോശവും അടിയുടെ ശബ്ദവും ഒന്നിച്ച്‌ മുഴങ്ങി.
അപ്രതീക്ഷിത ആക്രമണത്തില്‍ വിഹ്വലയായ ചേച്ചി പിടി വിടുവിച്ച്‌ വടക്കോട്ടോടി.
വല്യാപ്പന്‍ പിന്നാലെ.
കൊച്ചേച്ചിയും അമ്മയും പിന്തുടര്‍ന്നു.

ഒപ്പമെത്താന്‍ പറ്റാത്ത ദ്വേഷ്യത്തില്‍ തിരിഞ്ഞ്‌ നിന്ന് അമ്മയുടെ നേര്‍ക്കായി പാപ്പന്റെ ഭത്സനം.
"മോളോട് പറഞ്ഞേക്ക്‌ കുടുംബത്തിന്റെ മാനം കളയാനാ ഭാവേങ്കി അരിഞ്ഞ്‌ തള്ളുമെന്ന്‍."
ആസുരഭാവത്തില്‍ പല്ലിറുമ്മി തിരിഞ്ഞു നടക്കവെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല."അവളെ മാത്രല്ലാ, അരിയും ഞാനെല്ലാറ്റിനേം!"

കടയടച്ച്‌ അച്ഛനെത്തിയപ്പോഴാണ് പതം അളന്ന നെല്ലുമായി അയ്യപ്പുലയിയുടെ വരവ്‌.
‘എന്താമ്പ്രാ പാപ്പനും മോളും തമ്മില്‍ ഒരു ചെകട?‘ : എരിതീയില്‍ എണ്ണയൊഴിക്കാന്‍ പണ്ടേ മിടുക്കിയാണ് അയ്യപ്പുലയി.  മരണവീട്ടിലെന്നോണം നിശ്ശബ്ദരായി ഇരുട്ടിലിരുന്ന ഞങ്ങളെണീറ്റു.
‘കൊട്ട അവിടെ വച്ച്‌ അയ്യ പോ, ഞാന്‍ വന്നല്ലേയുള്ളൂ‘.

അച്ചന്റെ പതിവുള്ള കുളിയും ധ്യാനവും പിന്നെ ഊണും കഴിയും വരെ ആരും ശബ്ദിച്ചില്ല.
ഉറങ്ങാന്‍ പായ വിരിക്കുമ്പോള്‍ വരാന്തയില്‍ നിന്ന് അച്ഛന്റെ വിളിയുയര്‍ന്നു.
"മോളേ..."
വാതില്‍പ്പടിയിലെത്തി വല്യേച്ചി അച്ഛനെ നോക്കി.
"എന്തിനാ മോളേ പാപ്പന്‍ വഴക്കുണ്ടാക്ക്യേ?"
കാത്തിരുന്ന ചോദ്യം.
കനത്തുരുകി മനസ്സിലുറഞ്ഞ ദുഖം മുഴുവന്‍ , അച്ഛന്റെ തോളിലേക്ക്‌ അലിയിച്ചൊഴുക്കി, ചേച്ചി.

കല്ലംകുന്നിന്റെ ആസ്ഥാന ഹാസ്യ താരമായിരുന്നു വടക്കേച്ചെരുവിലെ പൊങ്ങന്‍ എന്നറിയപ്പെട്ടിരുന്ന പ്രകാശന്‍ ‍. പഠിത്തത്തേക്കാള്‍ കാളവണ്ടിയുടെ സാരഥി സ്ഥാനം ഇഷ്ടപ്പെട്ടിരുന്ന അവന്റെ പ്രധാന വിനോദം ചാട്ടയടിച്ചും, വാലില്‍ കടിച്ചും, മര്‍മ്മസ്ഥാനങ്ങളില്‍ കാല്‍വിരല്‍ പ്രയോഗിച്ചും കാളകളെ പായിക്കുക എന്നതായിരുന്നു. ഇടക്ക്‌ കാളക്ക് പകരം പോത്തിനെ പരീക്ഷിക്കും. ചിലപ്പോള്‍ ഒരു മൂരിയും ഒരു പോത്തുമായിരിക്കും നുകത്തിന്നടിയില്‍ ‍. മടിപിടിച്ച് നിന്നാല്‍ പൊങ്ങന്റെ കാന്താരി പ്രയോഗത്തില്‍ ജീവനുള്ള ഏത്‌ പോത്തും പറക്കും‍.

സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും വഴിയില്‍ കാത്ത്‌ നിന്ന് അവന്‍ വല്യേച്ചിയോട്‌ ഇഷ്ടം കൂടാന്‍ ശ്രമിച്ചു. അനുകൂല ഭാവമെല്ലെന്നറിഞ്ഞപ്പോള്‍ 'ലെറ്റര്‍ ‍'വഴിയായി ശ്രമം. ലവ് ലെറ്റര്‍ ചുരുട്ടി ഓടയിലേക്കെറിഞ്ഞ്, കത്തുന്ന കണ്ണുകളോടെ ചേച്ചി അലറി:‘ എടാ പൊങ്ങാ, ഇനി ഇതാവര്‍ത്തിച്ചാല്‍ എന്റെ കൈയുടെ ചൂട് നീയറിയും’

ചെത്തുകാരന്‍ ഇറ്റാമന്‍ തെങ്ങില്‍ നിന്നിറക്കിയ 'അന്തി' മോന്തി പിമ്പിരിയായപ്പോള്‍ പൊങ്ങന്‍ കൂട്ടുകാരോട് വീരസ്യം മുഴക്കി: 'വേലായേട്ടന്റെ മൂത്ത മോളില്ലേ, ആ ശൃംഗാരി; അവളുമായെനിക്ക് 'ലപ്പാ‘..."
കൈമാറിയെത്തിയ ഈ വായ്ത്താരിയുടെ തിരുശേഷിപ്പ്‌ തലയില്ലേറ്റിക്കൊണ്ടാണ് വല്യാപ്പന്‍ കലിതുള്ളിയെത്തിയത്‌.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ....': വല്യേച്ചിക്ക്‌ തേങ്ങല്‍ അടക്കാനായില്ല.
"സാരല്യാ, മോളേ.." അച്ഛന്‍ ആശ്വസിപ്പിച്ചു.“മോള് തെറ്റ് ചെയ്യില്ലെന്നച്ഛനറിയാം. കരയാതെ.’
ചേച്ചി അല്പം ശാന്തയായ പോലെ തോന്നി.

ഗാഢമായാലോചിച്ച്‌ അല്‍പസമയമിരുന്ന ശേഷം അച്ഛന്‍ പറഞ്ഞു: "മോള്‍ നാളെ സ്കൂളി പോണ്ടാ."
"അതെന്താ അച്ഛാ?"
"നാളെ മാത്രല്ലാ,നീയിനി സ്കൂളി പോണ്ടാ":
അച്ഛന്റെ സ്വരത്തിന് ഒരിക്കലുമില്ലാത്ത ഒരപരിചിതത്വം!
ചേച്ചി ഞെട്ടിയെണീറ്റു.
"അച്ഛനെന്താ ഈ പറയണേ? പരീക്ഷയാ വരുന്നേ..’
‘ഞാനെല്ലാം അറിഞ്ഞു, മോളെ." അച്ഛന്‍ തുടര്‍ന്നു: ‘കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്‌:
നല്ലവനും നല്ലവനും വഴി മൂന്ന്,
നല്ലവനും കെട്ടവനും വഴി രണ്ട്‌,
കെട്ടവനും കെട്ടവനും വഴി ഒന്ന്.
പോങ്ങന്‍ കെട്ടവനാ.... നഷ്ടപ്പെടാനൊന്നുമില്ലാത്തോന്‍ ‍. അന്തവും കുന്തവുമില്ലാത്ത അവന്റെ വഴീക്ക് കുറുകെ പോണോ നമ്മള്‍ ? പോയാ‍ലും വന്നാലും നഷ്ടം നമുക്കല്ലേ?."

ചേച്ചി കുറേ വാദിച്ചു, കരഞ്ഞു, പട്ടിണി കിടന്ന് മരിക്കുമെന്ന ഭീഷണി മുഴക്കി.
പക്ഷെ അച്ഛന്‍ ഇളകിയില്ല.
നെറ്റി ചുളിച്ച്‌, പല്ലു കടിച്ച്‌, കവിളെല്ലുകളുടെ ദൃഢത പുറത്ത്‌ കാണും വിധം ചുമരില്‍ ചാരി ഒരേ ഇരിപ്പിരുന്നു.

പിറ്റേന്ന് പതിവില്ലാതെ ആ വഴി വന്ന വല്യാപ്പന്റെ മുഖത്ത്‌ തലേന്നത്തെ കത്തിവേഷത്തിന്റെ നിഴല്‍പ്പാടുകള്‍ ഒന്നുമില്ലായിരുന്നു.
"സ്കൂളീ പോകാത്തേന് മോള്‍ക്ക് വെഷമം ണ്ട്‌, ല്ലേ? സാരല്യാ. പെങ്കുട്യോള്‍ ഇത്രേം പഠിച്ചാ മതി. പിന്നെ ഒരു കാര്യം: ആ പൊങ്ങന്‍ ഈ വഴിക്കെങ്ങാനിനി വന്നാ...., മോള് വല്യാപ്പാ എന്നൊന്ന് വിളിച്ചാ മതി; അരിഞ്ഞെറിയും ഞാനവനെ."

എട്ടാം ക്ലാസ് പരീക്ഷക്ക്‌ മുന്‍പ് അവസാനിച്ചു വല്യേച്ചിയുടെ സ്കൂള്‍ ജീവിതം.
മിടുക്കിയായിരുന്നു ചേച്ചി. രമണനും കരുണയും മാമ്പഴവും വാഴക്കുലയുമൊക്കെ ഹൃദിസ്ഥമാണ് ചേച്ചിക്ക്.  ഏതു വിഷയത്തെക്കുറിച്ച് വേണമെങ്കിലും  ചോദിച്ചോളു, ഉത്തരം റെഡി. പാട്ടിനും പ്രസംഗത്തിനും മോണോ ആക്ടിനുമൊക്കെ എത്ര സമ്മാനങ്ങളാ ചേച്ചി വാരിക്കൂട്ടിയിരുന്നത്!.

-ആശിക്കാറുണ്ട്: വല്യേച്ചി പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ ‍!

* * * * * *
അടുത്ത വര്‍ഷമായിരുന്നു വല്യേച്ചിയുടെ കല്യാണം:

നാരായണിപ്പാട്ടി കൊണ്ട്‌ വന്ന ആലോചന. ബോംബെയില്‍ വല്യ കമ്പനിയില്‍ വല്യ ജോലിയുള്ള ചെക്കനാത്രെ.. കടുപ്പശ്ശേരിയിലെ വീട്ടില്‍ അമ്മയും ഒരനിയനും മാത്രം.

പെണ്ണു കാണാന്‍ ചെറുക്കന്‍ വന്ന ദിവസം ആദ്യമായി ചേച്ചി അച്ഛനോട്‌ കയര്‍ത്തു: "എനിക്ക് വേണ്ടാ ഈ വയസ്സനെ.....കാക്കക്കറുമ്പനെ...."
‘പിന്നെ നീയൊരു വെള്ളരിക്കൊക്കല്ലേ‌!": അമ്മ എറ്റു പിടിച്ചു.
"30 വയസ്സേ അയിട്ടുള്ളു. കുടുംബം നോക്കിയതോണ്ടാ കല്യാണം വൈകിയേ. എന്നാലെന്താ... നല്ല തറവാട്‌, നല്ല ജോലി, നല്ല സ്വഭാവം. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിന്റെ ഇഷ്ടം ചോദിച്ചില്ലല്ലോ?" എന്നിട്ട് ചേച്ചി കേള്‍ക്കാന്‍ വേണ്ടി ഉറക്കെ ഒരാത്മഗതവും:"‍ ചോതിക്കുന്ന സ്ത്രീധനം കൊടുത്ത്‌ കെട്ടിക്കാന്‍ ഞാനാര്? ഈ ദേശത്തെ പേഷ്കാരാ?"

കല്യാണച്ചിലവുകള്‍ക്ക് തെക്കു വശത്തെ 24 സെന്റ്‌ സ്ഥലം വിലക്കാന്‍  ധാരണയായി. വെല്ലിശന്‍ പറഞ്ഞു:"നമ്മുടെ തറവാട്ട്‌ പറമ്പില്‍ അന്യനൊരുത്തന്‍ കൈ വയ്ക്കാന്‍ ഇട വരരുത്‌. മാര്‍ക്കറ്റ്‌  അനുസരിച്ച്‌ 24 സെന്റിനു കിട്ടുന്ന വില പരമൂന്റെ കൈയീന്ന് വാങ്ങാം."
ബോംബെയില്‍ ഡ്രാഫ്റ്റ്‌സ്‌ മാനായി ജോലി നോക്കുന്ന അനിയനെപ്പറ്റി എല്ലാര്‍ക്കും  മതിപ്പായിരുന്നു.
കൈവശം പണമില്ലെന്ന മറുപടി വന്നപ്പോള്‍ വെല്ലിശന്‍ അതിനും കണ്ടെത്തീ പരിഹാരം.
വില്‍ക്കുന്ന സ്ഥലത്തേയും തറവാട്ടു പറമ്പിലേയും കുറച്ച് മരങ്ങള്‍ മുറിച്ച്‌ വില്‍ക്കുക. ബാക്കി തുക അഡ്ജസ്റ്റ് ചെയ്താല്‍ മതിയല്ലോ?
മരക്കമ്പനി മുതലാളിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞ വിലയ്ക്കനുസരിച്ച്‌ ആഞ്ഞിലി, ഈട്ടി, പ്ലാവു, മാവുകള്‍ മുറിഞ്ഞ്‌ വീണു.

നൂറ്റാണ്ടുകളായി ഇരുട്ടിന്റെ അടിമത്തത്തിലമര്‍ന്ന് കിടന്ന തറവാട്ട് പറമ്പില്‍ വെള്ളിവെളിച്ചമായി സൂര്യന്‍ ഇരച്ച് കയറി.

 * * * * * *

സംഭഷണങ്ങള്‍ക്കിടയില്‍ 'ജീ ജീ, ടീക്കെ..ടീക്കെ' എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്ന അളിയന്‍ ഒരു രസികനായിരുന്നു.
"ബോബേലെല്ലാവരും ഹിന്ദിയാ സംസാരിക്കുക. കോറേക്കാലായില്ലേ അവിടെ. അതോണ്ട്‌ ചേട്ടന്റെ മലയാളത്തില്‍ ഇടക്കിടെ ഹിന്ദി കേറി വരും. ഇംഗ്ലീഷ്‌ പച്ചവെള്ളം പോലെയാ. മറാട്ടീം അറിയാത്രേ!"

ചേച്ചിയുടെ കണ്ണുകളില്‍ ആരാധനയുടെ കമ്പിത്തിരികള്‍ ജ്വലിക്കുന്നു. എത്ര വേഗത്തിലാണ് ചേച്ചിയുടെ കാലുമാറല്‍ എന്നോര്‍ത്ത്‌ ഞാനും കൊച്ചേച്ചിയും പരസ്പരം കണ്ണിറുക്കി.

അധികവും ഭര്‍തൃഗൃഹത്തില്‍ തന്നെയായിരുന്നൂ ചേച്ചി. ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ വരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ പോസ്റ്റ്‌ മാന്‍ അളിയന്റെ കത്തും 'ബുക്‌ പോസ്റ്റാ'യി വരുന്ന മനോരമ വാരികയുമായെത്തും.

കത്തുമായി വല്യേച്ചി പറമ്പിലേക്കോടുമ്പോള്‍ വാരികയ്ക്കായി ഞാനും കൊച്ചേച്ചിയും കടിപിടികൂടും.

* * * * * *

വയറ്റാട്ടി കൊച്ചമ്മിണിയായിരുന്നൂ ചേച്ചിയുടെ ആദ്യ പ്രസവമെടുത്തത്‌.
പാവക്കുട്ടി പോലൊരു പെണ്‍കുട്ടി.
ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍ ‍, റിസര്‍വേഷന്‍ ഇല്ലാതെ, രണ്ടര ദിവസം തീവണ്ടിയില്‍ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്ത്‌ വന്നു, അളിയന്‍ ‍.
യുവതുര്‍ക്കിയായ കൊച്ചനുജന്റെ നിര്‍ദ്ദേശപ്രകാരം മോള്‍ക്ക്‌ അയിഷയെന്ന് പേരിട്ടു, ഞങ്ങള്‍ക്ക് പ്രത്യേകിച്ച്‌ അമ്മക്ക്‌, ആ പേരത്ര ബോധിച്ചില്ലെങ്കിലും.
“നല്ല പേരാണമ്മേ. അനിയന്റെ കൈയിലുണ്ട് ആയിഷ എന്ന വയലാറിന്റെ പുസ്തകം‌.
എന്ത്‌ രസാണെന്നോ ആ കാവ്യം?
നാടകീയതോടെ ചേച്ചി പാടി:

“വേദന ചിന്തും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ!

രണ്ടാമത്തെ കുട്ടിയും പെണ്ണായപ്പോള്‍ അമ്മായമ്മ സമാധാനിപ്പിച്ചു:
"സാരല്യാ, അവന്റെ ജാതകമെഴുതിയ അപ്പുപ്പണിക്കര്‍ പറഞ്ഞേക്ക്ണ്, കുട്ടികള്‍ മൂന്നാ...ന്ന്... ഒരാണ്, രണ്ട്‌ പെണ്ണ്.‘

ചേച്ചി മൂന്നാമതും ഗര്‍ഭിണിയായിരിക്കുമ്പോഴാണു അളിയന്റെ ജോലി നഷ്ടപ്പെട്ടത്‌.
ശിവസേനക്കാര്‍ മുംബൈ കൈയടക്കിയപ്പോള്‍ അളിയനുള്‍പ്പെടെ ഒട്ടേറെ മദ്രാസികള്‍ക്ക് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
"അല്ലെങ്കില്‍ ഞങ്ങളെ നായ്ക്കളെപ്പോലെ വെട്ടിക്കൊല്ലുമായിരുന്നു, അവര്‍ ": അളിയന്‍ വിശദീകരിച്ചു.

സെറ്റില്‍മെന്റായി കിട്ടിയ കാശിന് ഒരംബാസഡര്‍ മാര്‍ക്‌ 2 കാറും വാങ്ങിയായിരുന്നൂ, അളിയന്റെ വരവ്.
"ടാക്സിയായോടിക്കാം, വീട്ടിലെ കൃഷീം നോക്കാം‘

സാങ്കേതികകാരണത്താല്‍‍ ആ കാര്‍ ടാക്സിയായി റെജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല പകുതി വിലക്ക്‌ വില്‍ക്കേണ്ടതായും വന്നു.

പ്രതീക്ഷകള്‍ക്കും ആകാംക്ഷകള്‍ക്കും അറുതിയായി ഞങ്ങളുടെ ചായിപ്പില്‍ നിന്ന് ചേച്ചിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കരച്ചിലുമുയര്‍ന്നു.
പതിച്ചി പോലും മടിച്ച്‌ മടിച്ചാണറിയിച്ചത്:
"പെണ്‍ കുഞ്ഞ്..."

'നിന്റെ കുറ്റമാ..., ഒരാണ്‍കുഞ്ഞിനെ തരാന്‍ പറ്റാത്ത നിന്നെ എനിക്ക്‌ വേണ്ടാ;" സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അളിയനലറി.
ജോലി പോയതടക്കമുള്ള തന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ചേച്ചിയുടെ വയറ്റിലൂറിയ ഈ കുഞ്ഞാണ് കാരണമെന്നയാള്‍ വിശ്വസിച്ചു.

*  * * * * *

ചായക്കടയില്‍ തിരക്കില്ലാത്ത ഒരു വൈകുന്നേരം.
ഓടി വന്ന ഒരപരിചിതന്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
"വീട്ടിലൊന്ന് പോയി വരാം.‘
പ്രക്ഷുബ്ധമായിരുന്നു അച്ഛന്റെ മുഖം.
"എന്താ അച്ഛാ?"
"വന്നിട്ട്‌ പറയാം": തോര്‍ത്തെടുത്ത്‌ മുഖം തുടച്ച്, ഓടുകയല്ല, നടക്കുകയുമല്ല എന്ന മട്ടില്‍ വളവു തിരിഞ്ഞ്‌,  ആ മെലിഞ്ഞ രൂപം അപ്രത്യക്ഷമായി.

8 മണിയായിട്ടും അച്ഛന്‍ തിരിച്ച്‌ വന്നില്ല.
അനിയത്തിമാര്‍ അരിക്കേന്‍ ലാമ്പുമായി വന്നു.
"അമ്മ പറഞ്ഞു, കട പൂട്ടി വരാന്‍ ‍"

അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി പലചരക്ക്‌ കടയില്‍ കൊടുത്ത്‌ പിറ്റന്നേക്കുള്ള ചായപ്പൊടിയും പഞ്ചസാരയും വാങ്ങുമ്പോള്‍ പലചരക്ക് കട നടത്തുന്ന രാമേട്ടന്‍ ചോദിച്ചു: " എന്താടാ, കളക്ഷന്‍ കുറവായതോണ്ടാ, അച്ഛന്‍ മുങ്ങിയേ..‌?"

കൊച്ചേച്ചിയും അമ്മയും വേവലാതിയോടെ പടിക്കല്‍ കാത്ത്‌ നിന്നിരുന്നു.
"വല്യേച്ചീടെ വീട്ടീ പോയതാ... കണ്ടില്ലാ ഇത് വരെ"
ആധി കയറിയാല്‍ അമ്മയുടെ ശബ്ദം പുറത്ത്‌ വരില്ല: "തെക്കേലെ ജോസിനെ വിളിച്ചാലോ? അവനറിയില്ലേ ചേച്ചീടെ വീട്‌?"
‘എന്തിനാമ്മേ, ഞാന്‍ പോവാല്ലോ": കടയുടെ താക്കോല്‍ ഞാന്‍ അമ്മയുടെ നേര്‍ക്ക്‌ നീട്ടീ‍.
" ഒറ്റക്ക്‌..രാത്രി ‍...ഇത്ര ദൂരം...": അമ്മ വിക്കി.
"സരല്യാമ്മേ, എപ്പഴും പോണ വഴിയല്ലേ?"
മറ്റൊരു മാര്‍ഗവും മനസ്സില്‍ തെളിയാത്തത്‌ കൊണ്ടാകണം, തിരി നീട്ടി റന്തലില്‍ ആവശ്യത്തിനു മണ്ണെണ്ണയുണ്ടോ എന്ന് നോക്കി, അമ്മ.
"പാടത്തൂടെ പോണ്ടാ മോനേ. വഴിയല്‍പം വളഞ്ഞാലും റോട്ടീക്കൂടെ പോയാ മതി"

കിഴക്കേ പാടം കയറി സെമിത്തേരിയും പള്ളിയും കടന്ന് അവിട്ടത്തൂര്‍ സെന്ററിലൂടെ കിഴക്കോട്ട്‌.
ഇരുട്ട്‌ കൈയടക്കിയ വിജനമായ വഴി.
വീടുകളിലെ‍ ശബ്ദവും വെളിച്ചവും എപ്പഴേ പൊലിഞ്ഞിരുന്നു.
ദൂരെയെവിടെ നിന്നോ ഒരു നായുടെ ഓരിയിടല്‍ മുഴങ്ങി.
ചുറ്റുപാടുമുള്ള സഖാക്കള്‍‍ ഏറ്റെടുത്ത് അതൊരു സംഘഗാനമാക്കി.
അകമ്പടിയായി ചിവീടുകളുടെ സിം‌ഫണി.
കാനയിലെ നനവുള്ള പൊത്തുകളില്‍ വിശ്രമിച്ചിരുന്ന മാക്രികള്‍ അരിക്കേന്‍ ലാമ്പിന്റെ വെട്ടത്തിലേക്ക് എടുത്ത് ചാടി എന്നെ പേടിപ്പിച്ചു.

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴി.

ഓങ്ങിച്ചിറയുടെ അടുത്തെത്താറായപ്പോള്‍ അകലെ ഒരു ചൂട്ട്‌ വെട്ടം മിന്നി.
അടുത്തെത്തും മുന്‍പ് തന്നെ മനസ്സിലായി:
ഇടത്തോട്ട്‌ ചരിഞ്ഞുള്ള നടപ്പ്‌,
ഒരു കൈകൊണ്ടുയര്‍ത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല,
ചെരിപ്പണിയാത്ത കാലുകള്‍ .

ചൂട്ട്‌ തല്ലിക്കെടുത്തി, അച്ഛന്‍ അരിക്കേന്‍ ലാമ്പേറ്റു വാങ്ങി‍.
"ഇത്ര വഴി.... മോനൊറ്റക്ക്‌....!’
ഇത്തിരിവെട്ടത്തില്‍ മുഖം വെളിപ്പെട്ടില്ലെങ്കിലും സ്വരത്തിലെ അടര്‍ച്ച വ്യക്തമായനുഭവപ്പെട്ടു.
"എന്താ അച്ഛാ ചേച്ചീടെ വീട്ടില്‍ ‍?"
"മോന്‍ നടക്ക്‌,"
അച്ഛനെന്റെ കൈ പിടിച്ചു.
ചുട്ടു പഴുത്ത കൈത്തടങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

നിഴലുകളിഴയുന്ന ആ മുഖത്തെ ഭാവങ്ങള്‍ വായിക്കാന്‍ കണ്ണുകള്‍ വെമ്പി.
അത്‌ മനസ്സിലാക്കിയാവണം അച്ഛന്‍ തുടങ്ങി:
"എത്ര ബുദ്ധിമതിയാ എന്റെ മോള്‍. എന്നിട്ടും... ഇത്ര വല്യ ഒരു പോഴത്തരമവള്‍ ......"
-കരയുകയാണോ അച്ഛന്‍ ‍?

നാല്‍ക്കവല എത്തും മുന്‍പ്‌ വലത്ത്‌ വശത്തുള്ള പഴഞ്ചന്‍ കലുങ്കില്‍ അരിക്കേന്‍ ലാമ്പ്‌ വച്ച്‌, രണ്ട്‌ കൈകള്‍ കൊണ്ടും അച്ഛനെന്റെ മുഖം താങ്ങി.
"ബഹളൊന്നും ഉണ്ടാക്കരുത്‌. ആരോടും ഒന്നും പറയേം അരുത്‌"
"ഇല്ലച്ഛാ": ഞാന്‍ തലയാട്ടി.

അച്ഛന്റെ കണ്ണുകളില്‍ പ്രതിഫലിച്ച വെട്ടത്തുള്ളികള്‍ തീ തുപ്പുന്ന വ്യാളികളെപ്പോലെ പറന്നു.
ഒരാഴ്ച പഴക്കമുള്ള, നരച്ച് തുടങ്ങിയ താടി രോമങ്ങള്‍ എഴുന്ന് നിന്നു.
ശുഷ്കമായ ആ നെഞ്ചിന്‍കൂട്‌ ഒന്നുയര്‍ന്നു താണു.
ഒരു ഗഹ്വരത്തില്‍ നിന്നെന്നോണം വാക്കുകള്‍ ചെവിയില്‍ പ്രതിധ്വനിച്ചു‍:
"വല്യേച്ചി ഒരു വിഡ്ഢിത്തം കാട്ടി, മോനേ..... ‍ കെട്ടിത്തൂങ്ങി മരിക്കാന്‍ നോക്കി."
"അച്ഛാ.....": കേട്ട വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ ഞാനലറി വിളിച്ചു.
"ഇല്ല മോനേ, അവക്കൊന്നും പറ്റീട്ടില്യ."
അച്ഛന്റെ പിടിത്തം കുടുതല്‍ മുറുകി: ‘തക്ക സമയത്ത് കണ്ടത്‌ കൊണ്ട്‌ രക്ഷപ്പെട്ടു."

പ്രതികരിക്കാനാവാതെ, ശൂന്യമനസ്സുമായി ഞാന്‍ നിന്ന് വിറച്ചു.
"എനിക്കെന്റെ ചേച്ചിയെ കാണണം"
ഞാന്‍ അരിക്കേന്‍ ലാമ്പെടുത്തു.
"വേണ്ട മോനെ...ഇപ്പോ വേണ്ടാ. നാളെ കാലത്ത് അമ്മേം മോനും കൂടെ പൊയ്ക്കോ....“
പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ അരിക്കേന്‍ ലാമ്പ് എന്റെ കൈയില്‍ നിന്ന് വാങ്ങി:
“വാ, വേഗം  നടക്ക്‌, വീട്ടിലെല്ലാരും കാത്തിരിക്യാവും"

"ഓ, അമ്മായമ്മേം അവളും തമ്മിലൊരു കശപിശ. അവനവളെ ഒന്നടിച്ചു. അത്രേള്ളു കാര്യം".
- ഒഴുക്കന്‍ മട്ടിലത്രയും പറഞ്ഞ്‌ അച്ഛന്‍ കുളിക്കാന്‍ പോയി.

എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്‍ അമ്മയെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതും ശബ്ദമുണ്ടാക്കാതെ അമ്മ ഏങ്ങലടിക്കുന്നതും കേട്ടു‍.

പിറ്റേന്ന്, അമ്മയും ഞാനും ചെല്ലുമ്പോള്‍ ‍, ഒന്നും സംഭവിക്കാത്ത പോലെ, മുഖം നിറഞ്ഞ ചിരിയുമായി  വല്യേച്ചി ഓടി വന്നു. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ തളര്‍‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല.
അളിയന്‍ പുറത്ത്‌ പോയിരുന്നു.
അമ്മായമ്മ പതിവില്ലാത്ത ഭവ്യതയോടെ ചായ തന്ന് സല്‍ക്കരിച്ച ശേഷം പുറത്തേക്കിറങ്ങി.

"മോളേ, എന്തിനാ നീ...": അമ്മ ഒരിക്കല്‍ കൂടി വിങ്ങി.
"അതൊക്കെ ഒരു തമാശയല്ലേ അമ്മേ.." ചേച്ചി ഒന്നുററക്കെ ചിരിക്കാന്‍ ശ്രമിച്ചൂ.
പിന്നെ അമര്‍ന്ന സ്വരത്തില്‍ മുറുമുറുത്തു: "എത്രയാന്ന് വച്ചാ സഹിക്കുക..."

അരികെ വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട്‌, ചേച്ചി പറഞ്ഞ്‌ തുടങ്ങി:
"മൂന്നാമത്തേം പെണ്ണായപ്പോ തുടങ്ങീതാ എന്തും ഏതിനുമുള്ള ചീത്ത‌ വിളി‍. മോനല്ലെങ്കി അമ്മ. ജോലി പോയത്‌, കാര്‍ വിറ്റത്‌, സൂക്കേട് വന്നത്‌, അനിയന്‍ കത്തയക്കാത്തത്‌, ദാ, ഇപ്പോ തെങ്ങിനു മണ്ടരോഗം വന്നത്‌ വരെ എന്റേം മോള്‍ടേം ജാതകദോഷം കൊണ്ടാ ത്രേ....!"
 പൊള്ളച്ചിരി ചിരിച്ച്, ഒന്ന് നിര്‍ത്തി സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ചേച്ചി തുടര്‍ന്നു: "ഇന്നലെ പറമ്പില്‍ കിഴങ്ങ് നടാന്‍ വാരം കോരുകായിരുന്നു. കാലത്തേ മുതലുള്ള ശീലായ്മ കൂടി കൊച്ച് കരയാന്‍ തുടങ്ങി. മുല കൊടുക്കാന്‍ തുടങ്ങിയതും പുറത്ത് കൈക്കോട്ട് പിടി കൊണ്ടൊരടി‌. കൂടെ നശൂലം... പണ്ടാരം ... അസുരവിത്ത്‌... എന്നൊക്കെ പ്രാകലും.
സഹി കെട്ടപ്പോ ഞാനെന്തോ തറുതല പറഞ്ഞു‍. എന്താന്ന് ഓര്‍മ്മയില്ല. അപ്പോ ചോദിക്യാ: എടീ, ഇതെന്റെ കൊച്ച്‌ തന്നെയണോടീ...അതോ കല്ലംകുന്നിലുള്ള നിന്റെ പഴേ ലൈന്‍ പൊങ്ങന്റേതോ ന്ന്. കാരണം ജാതകവശാല്‍ മൂന്നാമതൊരു പെണ്ണില്ലത്രേ!

തലക്കുള്ളില്‍ ഒരായിരം ചെകുത്താന്മാര്‍ ഇരുന്ന് അട്ടഹസിക്കുന്ന പോലെ തോന്നി. കൊച്ചിനെയുമെടുത്ത്‌ മുറിയില്‍ കയറി കതകടച്ചു."

എന്നെ നോക്കി, മുഖത്ത് ഒരു മഞ്ഞച്ചിരി പരത്തിക്കൊണ്ട് , ചേച്ചി തുടര്‍ന്നു: “മോനറിയോ, എനിക്കപ്പോ ഓര്‍മ്മ വന്നത്‌ ഒരു ഇടപ്പള്ളിക്കവിതയാണ്:

‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം,
മധുരം വരുന്നൂ, ഞാന്‍ ....

ഉറക്കെ പാടീ, ഞാനാ കവിത..... പലവട്ടം.
പാട്ട്‌ നിന്നതിനാലോ കൊച്ചിന്റെ കരച്ചില്‍ കൂടിയതിനാലോ എന്നറിയില്ല, ജനലിലൂടേ നോക്കിയ ചേട്ടന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന എന്നെയാണ്. പഴക്കുല ഞാത്താനുള്ള കൊളുത്തില്‍ സാരി കെട്ടി.....ദാ, ഇത്‌ കണ്ടോ"
ചേച്ചി കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറ്റി.
- കഴുത്തിന് മുന്നിലും രണ്ട്‌ വശങ്ങളിലും തൊലി പോയി രക്തമുതിര്‍ന്ന് തിണര്‍ത്ത്‌......

 * * * * * *

അനന്തരം:

ഒരാണ്‍കുട്ടി പിറന്നപ്പോള്‍ അളിയന്‍ വീണ്ടും സന്തോഷവാനായി.
നാലാം കാല്‍ പിറന്നവന്‍ നാട്‌ വാഴുമെന്നത്രേ പ്രമാണം!

പെണ്മക്കളെ കാണുന്നത്‌ പോലും കലിയായിരുന്നതിനാല്‍ പത്താം ക്ലാസ് പാസ്സായ ഉടന്‍ മൂത്ത മകളെ കെട്ടിച്ചയച്ചു. പഠിക്കണമെന്ന് വാശി പിടിച്ച രണ്ടാമത്തെ മോളോട്, അടുക്കളേല്‍ മതി ഇനി നിന്റെ പഠിത്തമെന്ന് മുരണ്ടു.

ധര്‍മ്മസങ്കടമറിഞ്ഞ ഞാനെഴുതി, എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്ന്.
അവളളെഴുതി:"അമ്മാവാ, കോളേജിലൊന്നും ചേരണ്ടാ. പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ്‌ മതി"
-അങ്ങനെയാണവള്‍ നഴ്സിംഗിനു ചേര്‍ന്നത്‌.
കല്യാണം കഴിച്ച് മൂന്നാവത്തവളും രക്ഷപ്പെട്ടു‍.

മകനെ മാത്രം അളിയന്‍ രാജകുമാരനേപ്പോലെ വളര്‍ത്തി.
അവന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തിന് കല്പനകളായി, ഇഷ്ടങ്ങള്‍ അരുളപ്പാടുകളും.
പഠനം കഴിഞ്ഞ് ജോലി കിട്ടിയയുടന്‍ മകന്റെ കല്യാണവും നടത്തി.
വലത് കാല്‍ വച്ച് കയറി വന്ന പുന്നാര മരുമോള്‍ ഭരണമേറ്റേടുത്തയുടനെ ‘ ഇന്‍ ഹൌസ് എമര്‍ജെന്‍സി’ ഡിക്ലയര്‍ ചെയ്തു.

65-)മത്തെ വയസ്സില്‍ ബ്ലഡ്‌ ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അളിയന്‍ ചിരിച്ചു: ‘അറിയായിരുന്നു. 66 വരേയേ എഴുതിയിട്ടുള്ളു എന്റെ ജാതകം. ശേഷം ചിന്ത്യം എന്നാണ്"

മരുന്നുകള്‍ മുടക്കരുതെന്ന്‍ നിര്‍ബന്ധിച്ചപ്പോള്‍ തളര്‍ന്ന മനസ്സില്‍ നിന്നും ഉറക്കെ ഒരേങ്ങലടി ഉയര്‍ന്നു: ‘മറന്ന കടങ്ങളും ചെയ്യാത്ത കടമകളും നിറവേറ്റാനുള്ള ആയുസ്സ് കാണില്ലല്ലോ, എനിക്കിനി. ജീവിക്കാന്‍ വേണ്ടി മാത്രം ഞാനെത്ര കാലം‍ ജീവിക്കണം?"

ഊഴമിട്ട് ശുശ്രൂഷിക്കാനെത്തിയ പെണ്‍ മക്കളുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകളിറുക്കിയടച്ചൂ, ആ മനുഷ്യന്‍ ‍. പക്ഷേ കവിളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണൂനീര്‍ത്തുള്ളികള്‍ നിശ്ശബ്ദമായി അവരോട് മാപ്പിരന്നു.

"ഇപ്പഴാ മോനേ, ഞാന്‍ ശരിക്കും ദാമ്പത്യമാസ്വദിക്കുന്നത്‌": മങ്ങിയ ചിരിയില്‍ ഹാസ്യം കലര്‍ത്തി വല്യേച്ചി പറഞ്ഞപ്പോള്‍ അതാണല്ലോ സത്യം എന്ന് ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി‍.

അളിയന്‍ മരിച്ചു, കഴിഞ്ഞ കൊല്ലം.
-ശയ്യാവലമ്പിയെങ്കിലും സംസാരിക്കാന്‍ നൂറു നാവാണ് വല്യേച്ചിക്കിന്നും!