Wednesday, March 19, 2008

അപ്പൂപ്പന്‍ ( ഓര്‍മ്മയുടെ ജാലകങ്ങള്‍ 1)



ലക്ഷ്മിക്കുട്ടിടീച്ചറുടെ ക്ലാസ്സിലിരിക്കുക എന്നത്‌ ഒരു ശിക്ഷയാണ്. നരച്ച് സമൃദ്ധമായ മുടി കടന്നല്‍ക്കൂട് പോലെ വലയിട്ട് കെട്ടി, വട്ടക്കണ്ണടയിലൂടെ തുളച്ച്‌ കയറുന്ന നോട്ടവുമായി
ടീച്ചര്‍ ‘2-സി‘-യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ,അവരുടെ കൂര്‍ത്ത മൂക്ക് നരിച്ചീറിന്റേത്‌ പോലെ ഉദ്വിഗ്നമാകും.

കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന ഹാളില്‍ പനന്തട്ടിക കൊണ്ട്‌ മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്‌. ഓട്ടകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍ ‍, രണ്ടായി പകുത്ത്‌, നീല റിബണ്‍ കൊണ്ട്‌ ബന്ധിച്ച നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തില്‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നനുഭവിക്കാം.

ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുത്ത്, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പ്‌ മണികളുതിരുന്ന ആ മുഖത്തിനെന്തഴക്, ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മാടപ്രാവിനെ
ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്?

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച കഞ്ഞിയുടേയും ഉള്ളിച്ചമ്മന്തിയുടേയും പ്രഭവം 12 മണിക്ക് മുന്‍പേ കത്തിയടങ്ങും. കാളുന്ന വയറും മങ്ങുന്ന മനസ്സുമായി, ഒരു മണിക്ക് ശിപായി ശേഖരന്‍ ലോംഗ്‌ ബെല്‍ അടിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും‍. ഒരു മണിക്കൂറിന് ആയിരം മിനിറ്റുകള്‍ വരെ വേണമായിരുന്നു, അക്കാലത്ത് ‍!

കവിടിപ്പിഞ്ഞാണവും പുസ്തകത്തില്‍ സൂക്ഷിച്ച് വച്ച പഴുത്ത പ്ലാവിലയുമായി ഒരോട്ടമാണ് പിന്നെ വെപ്പുപുരയിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് പിഞ്ഞാണം മുന്നില്‍ വച്ച്‌,  പോക്കറ്റില്‍
നിന്നെടുത്ത ഈര്‍ക്കിലുകൊണ്ട്‌ പ്ലാവില കോട്ടി, നാലു നിരകളുടെ ഏത്‌ അറ്റത്ത് നിന്നാണ് വെപ്പുകാരി ഭാര്‍ഗവിയും ക്രാഫ്റ്റ്‌ ടീച്ചര്‍ പീറ്റര്‍മാഷും ഉച്ചക്കഞ്ഞി വിതരണമാരംഭിക്കുക
എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കും.

സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ കൊണ്ട്‌ വരുന്ന ആഹാരം ഭുജിച്ച്,  കഴുകിയിട്ടും വിടാതെ പിന്‍‌തുടരുന്ന കറികളുടെ നറുമണം ചുറ്റും പ്രസരിപ്പിച്ച്  കിളിമാസ്‌ കളിക്കാന്‍ കാത്ത്‌ നില്‍ക്കുകയാകും കാളിദാസനും ദാമുവുമൊക്കെ.

സ്കൂള്‍ വിട്ടാല്‍ കല്ലംകുന്ന് പഞ്ചായത്ത്‌ കിണര്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മത്സര ഓട്ടമാണ്. കുട്ടുകാര്‍ പിരിഞ്ഞാല്‍ പിന്നെ നടത്ത സാവധാനത്തിലാകും. ‘പൊരുമ്പി‘ക്കാരുടെ വേലിയതിരിലെ‍ കാരക്ക പഴുത്തോ എന്നും ‘കൈത‘ക്കാരുടെ തൊഴുത്തിന്നരികിലെ ചാമ്പ പൂത്തോ എന്നും നോക്കി കൈയിലെ വേലിപ്പത്തല്‍ കൊണ്ട് മണ്‍പാതയില്‍ ചിത്രങ്ങള്‍ വരച്ച് നിരങ്ങി നീങ്ങുമ്പോള്‍ ചേച്ചിമാര്‍ രണ്ടും അന്നനട നടന്ന് കൂടെയെത്തിയിരിക്കും. ക്ലാസ് 4 ‌ വരെയുള്ളവര്‍ക്കേ ഉച്ചക്കഞ്ഞിയുള്ളൂ എന്നതിനാല്‍ വിശന്ന് തളര്‍ന്ന് വരുന്ന പാവങ്ങളുമായി ഞാന്‍ വാഗ്വാദത്തിന് നില്‍ക്കാറില്ല.

പുഴുങ്ങിയ കപ്പയും കട്ടനും തയ്യാറാക്കി വച്ച് തറവാട്ടിലെ പുറംജോലികള്‍ക്കായി പോയിട്ടുണ്ടാകും, അമ്മ.
സ്കൂളില്‍ പോകാന്‍ ഇഷ്ടമാണനിയത്തിക്ക്‌.
"അടുത്ത കൊല്ലം പോകാല്ലോ മോള്‍ക്ക്‌ ': അമ്മ ആശ്വസിപ്പിക്കും:" കഞ്ഞി കുടിക്കാന്‍ ഒരു പുതിയ ഒരു പിഞ്ഞാണവും വാങ്ങാം, ട്ടോ"

തറവാട്ട്‌ പറമ്പിലെ വാഴക്കൃഷിക്ക്‌ നനയ്ക്കേണ്ട ചുമതല ചേച്ചിമാര്‍ക്കാണ്. നന അല്‍പം കുറവെന്ന് തോന്നിയാല്‍ പാപ്പന്‍ പിന്നെ ഒരഭിനവ ദുര്‍വാസാവും. ചീത്ത പറച്ചിലോ
ശപിക്കലോ അല്ല, മുടി ചുറ്റിപ്പിടിച്ച് ചെപ്പക്കടിക്കലാണ് പാപ്പന്റെ ഹോബി..

നടപ്പുരയിലെ ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നുണ്ടാവും, അപ്പൂപ്പന്‍ . ചുറ്റിപ്പറ്റി ആരെങ്കിലുമൊക്കെ കാണും. വയസ്സേറെയായെങ്കിലും, നടക്കാന്‍ വയ്യെങ്കിലും തന്റെ
‘പേഷ്കാരുദ്യോഗം‘ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഓരോ പരാതിക്കാരുടേയും വാദങ്ങള്‍‍ വിശദമായി കേട്ട ശേഷം തീര്‍പ്പ്‌ നടപ്പാക്കാന്‍ കാര്യസ്ഥനെ പറഞ്ഞേല്‍പ്പിക്കും: "വേലപ്പാ, എല്ലാം
പറഞ്ഞപോലെ....‘

-ആവലാതിക്കാര്‍‍ താഴ്‌ന്ന ജാതിക്കാര്‍ ആരെങ്കിലുമെങ്കില്‍ ചാരുകസേരയുടെ സ്ഥാനം മുറ്റത്തേക്ക്‌ മാറും. അമ്മൂമ്മയുടെ ആകസ്മിക മരണത്തിന് ശേഷം നടപ്പുരയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല, അപ്പൂപ്പന്‍ .

ചാറ്റല്‍ മഴയും ഇടിമിന്നലുമുള്ള ഒരവധിക്കാല സന്ധ്യക്കാണ് ചക്കിപ്പുലയി ഓടിക്കിതച്ച് ഉമ്മറത്തെത്തിയത്. 'തമ്പ്രാ, മ്പ്രാട്ടിക്ക്‌ ഇടിവെട്ട്‌ കൊണ്ടു."
ഒന്ന് ഞെട്ടിയെങ്കിലും  പെട്ടെന്ന് സമനില വീണ്ടെടുത്ത്‌, കല്ലമ്പറമ്പില്‍ ചെറുമികളോടും മരുമക്കളോടുമൊപ്പം‍ പണിയിലേര്‍പ്പെട്ടിരിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കദ്ദേഹം  കുതിച്ചു.

മരത്തണലില്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു, അമ്മൂമ്മ.
ചിലര്‍ വീശുന്നു‌, മറ്റുചിലര്‍ വെള്ളം കൊടുക്കുന്നു.

രംഗമാകെ ഒന്ന് വീക്ഷിച്ച ശേഷം അപ്പൂപ്പന്‍ ഗര്‍ജ്ജിച്ചു:
“എവിടെയാടീ ഇടി വെട്ടിയത്? പണിയെടുക്കാതിരിക്കാനുള്ള  ഓരോ സൂത്രങ്ങളേയ്. വേം ചെല്ല്, ഇരുട്ടും മുന്‍പ്‌ പയറെല്ലാം കുത്തിത്തീര്‍ക്കണം.’
-എന്നിട്ട്‌ അമ്മൂമ്മയെ താങ്ങിയെടുത്ത് വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി അമ്മൂമ്മ മരിച്ചു.
ഇന്നും നാട്ടുകാര്‍ പറയും:‘ഇടിവെട്ടേറ്റാ അമ്മൂമ്മ മരിച്ചേ..” എന്ന്.
ഹാര്‍ട്ടറ്റക്കൊക്കെ പിന്നേയും കുറേക്കാലം കഴിഞ്ഞല്ലേ കണ്ടുപിടിച്ചത്!


മൂത്തകുടിയിലെ മകനെ കൂടാതെ, ‍ 6 ആണും‍ 3 പെണ്ണുമടക്കം 9 മക്കളായിരുന്നു അപ്പൂപ്പന്. ‍ രണ്ടാമനായിരുന്നെങ്കിലും വീട്ട്‌ കാര്യങ്ങള്‍ അച്ഛന്റെ തലയിലായിരുന്നു.  കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞ്‌, രാത്രിയില്‍ ‍,  കാളവണ്ടിയില്‍ കരൂപ്പടന്നയിലേക്ക്‌ വെല്ലിശന്റെ (a) കൊപ്രാക്കളത്തില്‍ നിന്ന് ‘മടല്‍’ (b) കൊണ്ട്‌ പോകുന്ന പണി കൂടി അച്ഛന്‍ ചെയ്തിരുന്നു.

സുഖലോലുപനായ വെല്ലിശന്‍ കടത്തില്‍ മുങ്ങി കൊപ്രക്കളം പൂട്ടിയപ്പോള്‍ ‘വണ്ടിയും മൂരിയും വിറ്റ് കടം വീട്ടിക്കോ’ എന്ന് പറഞ്ഞ് അപ്പൂപ്പന്‍ ഒഴിഞ്ഞ് മാറി.

മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ എന്ന സദുദ്ദേശത്തോടെയാകണം :“ഭാഗം വച്ച് തരാം, തറവാട്ടീന്ന് പൊയ്ക്കോണം എല്ലാരും”, എന്ന് കല്‍പ്പിക്കയും ചെയ്തു.

അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളും ഒരു പോലെയല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ അപ്പൂപ്പനില്‍ നിന്നാണ്.
-ധാരാളിയായിരുന്നതിനാല്‍  15 പറ കണ്ടവും വടക്കേപറമ്പും അതിലെ വീടും മൂത്തമകന്..
-ഉദ്യോഗസ്തരായ  രണ്ട് മക്കളില്‍ നിന്ന് ഇടക്കിടെ ‘അലുവയും പൊകലയും‘ കിട്ടിക്കൊണ്ടിരുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടം പോലെ.
-മൂന്നാമത്തെ മകന്‍ ‘ക്ഷിപ്രകോപി’യായിരുന്നതിനാല്‍ തറവാടും വട്ടത്തിച്ചിറയിലെ ഭൂരിഭാഗം കൃഷിയും അവന്.
- ദേശാടനക്കാരനായ നാലാമനേയും വീട്‌ നോക്കി നടത്തി, ഒന്നും സമ്പാദിക്കാതിരുന്ന രണ്ടാമനേയുമല്ലാതെ മറ്റാരെ അദ്ദേഹം തഴയും?

മൂത്തകുടിയിലെ അവിവാഹിതനായ മകനെ കാരണവര്‍ മറന്നെന്ന് പറയാനാവില്ല:
കയ്യാല(c)മുറിയില്‍ വാടകയില്ലാത്ത സ്ഥിര താമസം. ചായബീഡി ചിലവുകള്‍ക്ക് തറവാട്ട് വളപ്പിലെ ‍രണ്ട്‌ തെങ്ങുകളില്‍ നിന്ന് വിളവെടുക്കാനുള്ള ആജീവനാന്ത അവകാശവും!

ഭാഗം വച്ച ശേഷം, വടക്കെ പറമ്പിലെ വീട്ടിലേക്ക് താമസം മാറ്റിയ മൂത്ത മോന്‍ മരക്കച്ചവടത്തിലേക്ക്‌ തിരിഞ്ഞു.
കിട്ടിയ 40 സെന്റില്‍  ഒരൊറ്റമുറി വിട് പണിത്,  പലചരക്ക്‌ കട  തുടങ്ങാണാണു അച്ഛന്‍ തീരുമാനിച്ചത്‌. വീട്ടിലെ പ്രാരാബ്ധങ്ങളും, സ്വന്തക്കാരുടെ പറ്റുപടിയും നാട്ടുകാരുടെ കടം
പറച്ചിലും ഒക്കെക്കൂടി ആ ബിസ്നെസിന് അധികകാലം പിടിച്ച് നില്‍ക്കാനായില്ല.

ഇളയച്ഛന്മാരെപ്പോലെ നഗരത്തിലെവിടെയെങ്കിലും പോയി, മാസശംബളക്കാരനായാലേ ഗതി പിടിക്കൂ എന്ന ചിന്ത അച്ഛനെ ബാധിച്ചതപ്പോഴാണ്.  ഏകാവലംബമായിരുന്ന പശുവിനെ വിറ്റ്, ഒരു മാസത്തെക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങി അമ്മയെ ഏല്‍പ്പിച്ച്, വടക്കോട്ടുള്ള ഏതോ തീവണ്ടിയില്‍ കയറി, ജോലി തേടി  അച്ഛന്‍ യാ ത്രയായി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ‘ഫ്രം’ അഡ്രസ്സില്ലാതെ ഒരു കാര്‍ഡ്‌ വന്നു:" ജോലി കിട്ടി, ജോലാര്‍പെട്ട എന്ന സ്ഥലത്തെ  ഹോട്ടലില്‍ . സുഖം. മക്കള്‍ക്ക് ഉമ്മ."

എത്ര വലിച്ച്‌ നീട്ടിയിട്ടും അച്ഛന്റെ ‘സ്റ്റോക്ക്‌‘ ഒരു മാസത്തേക്ക് തികഞ്ഞില്ല.
-അനിയത്തിക്കും എനിക്കും ചോറ്, ബാക്കി കഞ്ഞി എന്ന ആദ്യ നില മാറ്റി എല്ലാര്‍ക്കും കഞ്ഞിയായി.
-മൂന്ന് നേരത്തെ ഭക്ഷണം രണ്ട് നേരവും പിന്നെ രാത്രി മാത്രവുമായി.
-പിടിയരിയിലായി പിന്നെ പിടി.
-അവസാനം ‘കിഴിയരി‘യിട്ട കഞ്ഞിവെള്ള ‘സൂപ്പും’, ചേമ്പിന്‍ താളും വാഴപ്പിണ്ടിയുമടങ്ങുന്ന ‘മെയിന്‍ കോഴ്സും’ ശര്‍ക്കരവെല്ലത്തിന്റെ ‘ഡെസര്‍ട്ടു’മായപ്പോള്‍ പിടിച്ച് നില്‍‍ക്കാനായില്ല.

വെല്ലിശന്റേം ഇളയച്ഛന്മാരുടേം മക്കള്‍ മീനും ഇറച്ചിയും കൂട്ടി മൂന്ന് നേരവും ഭുജിക്കുമ്പോള്‍ നമുക്ക് മാത്രം എന്താ ഇങ്ങനെ?

എല്ലാം അറിഞ്ഞായിരിക്കണം ഒരു ദിവസം അപ്പൂപ്പന്‍ വിളിപ്പിച്ചു.
നടപ്പുരയുടെ വടക്ക് ഭാഗത്തുള്ള കയ്യാലമേല്‍‍ ശരീരമര്‍പ്പിച്ച് തല താഴ്ത്തി നിന്നൂ അമ്മ.
"വേലായീടെ(d) കത്തൊന്നും പിന്നെ വന്നില്ലേ?"
"ഇല്ല"
"പഷ്ണിയായിട്ടും എന്താ പറയാഞ്ഞേ?"
അമ്മ മിണ്ടിയില്ല.
"നാളെ മുതല്‍ നീയും പിള്ളേരും തറവാട്ടീ വാ. ഉള്ള പണി, കണ്ടും അറിഞ്ഞും എടുത്ത്‌, കൂടിക്കോ"
മറുപടി പറയാനാവാതെ അമ്മ നിന്ന് തേങ്ങി.

"പണിയെടുപ്പിച്ച് കൊല്ലും നമ്മളെ”: വല്യേച്ചിക്കതായിരുന്നൂ പേടി.
“മൂന്ന് നേരം കഞ്ഞിയെങ്കിലും കിട്ടുമല്ലോ?” കൊച്ചേച്ചി ആശ്വാസം കൊണ്ടു.
"അച്ഛനൊന്ന് വന്നാ മത്യാര്‍ന്നൂ” എന്നായിരുന്നു എന്റെ ആത്മഗതം.

കിഴക്കേ കരോട്ടെ അപ്പു മാഷ്‌ടെ വീട്ടില്‍ പാല്‍ വിതരണം നടത്തുന്നുവെന്ന് കാര്യസ്ഥന്‍ വേലപ്പനാണ് പറഞ്ഞത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളോട് ദയ തോന്നി അമേരിക്കന്‍  സായിപ്പന്മാര്‍ ‍ സൌജന്യമായി അയച്ച് തരുന്നതാണത്രേ ടണ്‍‍ കണക്കിന് വരുന്ന പാല്‍പ്പൊടിച്ചാക്കുകള്‍ . നാട്ടില്‍ അതിന്റെ വിതരണച്ചുമതല ഗ്രാമസേവികയായ അപ്പുമാഷ്‌ടെ മകള്‍ ബേബിയേച്ചിക്കായിരുന്നു.

"എന്തോരം പേരാന്നോ പാല്‍ വാങ്ങാന്‍ പോണത്. നാളെ തൊട്ട് നീയും പൊയ്ക്കോടാ. ബേബിയോട്‌ ഞാ‍ന്‍ പ്രത്യേകം പറയാം“: വേലപ്പന്‍ നല്ല ശമരിയക്കാരനായി.

പിറ്റേന്ന് മുതല്‍ സ്കൂള്‍ വിട്ട് വന്നാല്‍ അനിയത്തിയുടെ കൈയും പിടിച്ച്‌, അലുമിനിയപ്പാത്രവുമായി ഞാനിറങ്ങും, ബേബിയേച്ചിയുടെ വീട്ടിലേക്ക്. വിശാലമായ പാടവും തടിപ്പാലം പോലുമില്ലാതെ നിറഞ്ഞൊഴുകുന്ന തോടുകളും കടന്ന് വേണം ‘കിഴക്കെകരോട്ടെ‘ത്താന്‍ ‍.

അല്പം മാത്രം വെള്ളം ചേര്‍ത്ത് കലക്കിയ കട്ടിയുള്ള പാലാണ് വിതരണം നടത്തുന്നത്. കാലന്‍കുടയും ചൂടി, അനിയത്തിയെ ചേര്‍ത്ത് പിടിച്ച്, ‍ മഴയത്ത് നടന്ന് വീട്ടിലെത്തുമ്പോഴേക്കും പാല്‍ പാത്രം നിറഞ്ഞ് കവിഞ്ഞിരിക്കും.

വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌, ഓട്ട്‌ ഗ്ലാസിലേക്ക് പകര്‍ന്ന പാലുമായി ഞങ്ങള്‍ ഓടും അപ്പൂപ്പന്നരി‍കിലേക്ക്‌. മയങ്ങുന്ന അപ്പൂപ്പനെ ശബ്ദമുണ്ടാക്കി ഉണര്‍ത്തും.

ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ , ഒന്ന് മുരണ്ട്, തലയുയര്‍ത്തുന്ന അപ്പൂപ്പന്റെ കോപം പാല്‍ ഗ്ലാസ്‌ കാണുമ്പോള്‍ അടങ്ങും. സാമാന്യം വലിയ തന്റെ വെറ്റിലപ്പെട്ടി തുറന്ന് അതില്‍ നിന്ന് രണ്ട്‌ കഷണം കല്‍ക്കണ്ടമെടുത്ത്‌ നീട്ടി തലയാട്ടി വിളിക്കും” വാ...”
കല്‍ക്കണ്ടം നുണഞ്ഞ്‌, ഞങ്ങള്‍ ചേച്ചിമാരുടെ അരികിലേക്കോടും;  അവരെ കൊതിപ്പിക്കാന്‍ ‍. മധുരമിട്ട‌ പാലിന്റെ രുചി അവര്‍ക്കറിയില്ലല്ലോ?
- ഈ കലാപരിപാടികളില്‍ തനിക്കൊരു പങ്കുമില്ല എന്ന മട്ടിലാണമ്മ പെരുമാറുക.

ശനിയാഴ്ച തോറും എണ്ണ തേച്ച്‌ വിസ്തരിച്ചൊരു കുളിയുണ്ടപ്പൂപ്പന്.തിരുമ്മ് വിദഗ്‌ധന്‍ എടക്കുളം പരമു കാലത്തെ തന്നെ എത്തും. കൊട്ടന്‍ ചുക്കാദിയും ധന്വന്തരം കുഴമ്പും സമാസമം ചേര്‍ത്ത്, ചൂടാക്കി, ആ വലിയ ദേഹത്ത്‌ കുറേശെയായി അയാള്‍ തേച്ച്‌ പിടിപ്പിക്കും. തലയില്‍ തടവുന്നത് ബലഗുളിച്യാദി എണ്ണയാണ്.

വടക്കു വശത്തെ വെപ്പുപുരയുടെ മുന്‍പില്‍ ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സ്റ്റൂളില്‍ ‍, ഈരെഴതോര്‍ത്ത്‌ മാത്രമുടുത്ത്, അപ്പൂപ്പന്‍ ഇരിക്കുമ്പോള്‍ ‍, നിലത്തേക്കിഴയുന്ന ചുവന്ന ‘കോണാന്‍ വാല്‍‘ കാണാന്‍  ഞങ്ങള്‍ ഒളിഞ്ഞ് നില്‍ക്കും.

- ആര്യവേപ്പില, പുളിയില, അവണക്കില, എരുക്കിന്‍ തൊലി, മുരിക്കിന്‍ തൊലി അങ്ങനെ ഏതൊക്കെയൊ ഇലകളും തൊലികളും‍ ഒക്കെ ഇട്ടാണു വെള്ളം തിളപ്പിക്കുക. വെള്ളം
തണുക്കുന്നത് വരെ പരമുവിന്റെ കൈകള്‍ അപ്പൂപ്പന്റെ ശരീരഭാഗങ്ങളില്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കും.

താളി, ചെമ്പരത്തി, കടലപ്പൊടി, ചന്ദനപ്പൊടി ഇവയൊക്കെ ചാലിച്ച മിശ്രിതം തേച്ചാണു കുളിപ്പിക്കുക. കുളിക്ക് ശേഷം നെറുകയില്‍ രാസ്നാദി പൊടിയും നെറ്റിയില്‍ ഭസ്മവും പൂശി വര്‍ദ്ധിത തേജസ്സോടെ ഗുരുവായൂരപ്പനെ പല പേരുകളില്‍ സംബോധന ചെയ്ത്  കോലായിലെത്തുമ്പോഴേക്കും മുട്ടിപ്പലകക്കു മുന്‍പില്‍ മൃഷ്ടാന്നം  റെഡിയായിരിക്കും.

നല്ല ഉയരവും അതിനൊത്ത തടിയുമുണ്ടായിരുന്ന അപ്പൂപ്പന്റെ തലയില്‍ ഒറ്റ രോമം പോലുമുണ്ടായിരുന്നില്ല. തലയുടെ പിന്‍‌വശവും കഴുത്തും കൂടിച്ചേരുന്ന ഭാഗത്ത്‌ സാമാന്യം

വലിയ, കാറുത്ത ഒരു തടിപ്പുണ്ടായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവിടെ ചൊറിഞ്ഞ്‌ രസിക്കുക അപ്പൂപ്പന്റെ വിനോദമായിരുന്നു. ചൊറിച്ചില്‍ അസഹ്യമാകുന്ന ദിവസം അപ്പൂപ്പന്റെ ശബ്ദമുയരും:“ വേലപ്പാ, പരമൂനെ വിളി”

പരമു വരുന്നത് 'അട്ട' (e) ചികിത്സ നടത്താനാണ്.
വായ്‌വട്ടമുള്ള ചില്ല് കുപ്പിയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന നിറമുള്ള, രണ്ട് തലകളുള്ള അട്ടകളുമായായിരിക്കും പരമു വരിക. അവയെ ഒന്നൊന്നായി എടുത്ത് ‌, ശ്രദ്ധയോടെ അപ്പൂപ്പന്റെ കഴുത്തില്‍ വയ്ക്കും. തല താഴ്ത്തി കണ്ണുകളടച്ച് നിര്‍വൃതിയില്‍ മുഴുകി ഇരിക്കും അപ്പൂപ്പന്‍ ‍. അല്പസമയം കഴിയുമ്പോള്‍ ചോര കുടിച്ച്‌ വീര്‍ത്ത അട്ടകള്‍ തനിയെ താഴെ വീഴും. രക്തം കിനിയുന്ന കഴുത്ത്‌ തുടയ്ക്കാനും തൈലം പുരട്ടാ‍നും തെയ്യാറായി വേലപ്പനും കാത്തു നില്‍ക്കുന്നുണ്ടാവും.

സകലകലാവല്ലഭനായ പരമു  തന്നെയായിരുന്നു, ഉറക്കം കിട്ടാന്‍ അപ്പൂപ്പന്‍ പതിവായി കഴിച്ചു കൊണ്ടിരുന്ന 'കറുപ്പിന്റെ' (f)  സപ്ലൈയറും.

സന്ധ്യക്ക്‌ സൂര്യനസ്തമിക്കുമ്പോഴായിരിക്കും അപ്പൂപ്പന്റെ അത്താഴം. കട്ടത്തൈരും നെയ്യും നിര്‍ബന്ധം.  പിന്നെ മുളകൂഷ്യമോ ഉപ്പേരിയോ…
"സ്..സയീ....' എന്ന നീട്ടിയുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ വാതില്‍ മറഞ്ഞ്‌ നില്‍ക്കും ഞാന്‍ . മുന്‍വശത്തെ പല്ലുകളുടെ മറയില്ലാത്തതിനാല്‍ വായില്‍ നിന്നും പുറത്തു ചാടും  മുന്‍പ് തന്നെ കാറ്റില്‍ ലയിക്കുന്ന ‘ശ” യുടെ കുസൃതിയാണീ പേര്‍ മാറ്റം.  വലിയ ഒരു ഉറുള ചോറ് രണ്ട്‌ കൈകളിലും കൂടി വച്ച് തരും, അപ്പൂപ്പന്‍ ‍. അനിയത്തിക്കൊരു പങ്ക് കൊടുക്കാന്‍ മാത്രം ഞാന്‍ മടിക്കാറില്ല.

ഇടവപ്പാതി കലാശക്കൊട്ട് നടത്തിയ ഒരു ഏകാദശി ദിവസം വൈകുന്നേരമാണ് അപ്പൂപ്പന്‍ മരിച്ചത്.

സ്കൂള്‍ വിട്ട് മഴ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ വീട്‌ വിജനം. വിജയകരമായ തന്റെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ച്‌, നാടോടി പൂശാരിയുടെ വേഷത്തില്‍ അച്ഛന്‍ അപ്പോഴേക്കും നാ‍ട്ടില്‍ തിരിച്ചെത്തിയിരുന്നു.

തറവാടില്‍ നിന്നും ഉയര്‍ന്ന ആരോഹണാവരോഹണക്രമത്തിലുള്ള നിലവിളി കേട്ട് ഞാനങ്ങോട്ടോടി.
ജനസമുദ്രംമാണവിടം.
കൂട്ടുകാര്‍ ‍,
വീട്ടുകാര്‍
അയല്‍ക്കാര്‍ ‍,
ബന്ധുക്കള്‍ ‍.....
സഹതാപത്തിന്റെ തവിട്ട് നിറം കലര്‍ന്ന ഒട്ടേറെ ദൃഷ്ടികള്‍ എന്നെ വലയം ചെയ്യുന്നതായി ഞാനറിഞ്ഞു.

കയ്യാലപ്പുരയില്‍ കയറി അകത്തേക്കെത്തിനോക്കാന്‍ ശ്രമിച്ച എന്നെ രണ്ട് കൈകള്‍ വന്ന് പുണര്‍ന്നു.
-കൊച്ചമ്മായിയുടെ മകന്‍ അന്നാസ്‌!
കണ്ണീര്‍ച്ചാലുകള്‍ വീണ് അവ്ന്റെ മുഖം വികൃതമായിരുന്നു.
“അപ്പുപ്പന്‍ മരിച്ചു':  അവന്‍ പറഞ്ഞു."കുളിപ്പിക്കാന്‍ കൊണ്ടോയിരിക്യാ"
"മരിക്യേ", എനിക്ക്‌ വിശ്വസിക്കാനായില്ല.
"ദേ, തെക്കോറത്തെ ഗോമാവ്‌ മുറിക്കുന്ന കണ്ടില്ലേ? ദഹിപ്പിക്കാനാ"
അച്ഛനെവിടെ?
അമ്മ,
സഹോദരങ്ങള്‍ ‍....
-എനിക്ക്‌ പെട്ടെന്ന് ഉറക്കെ കരയണമെന്ന് തോന്നി.
"കരയാതെ, നമശിവായ നമശിവായ എന്ന് പറ‌. എന്നാലേ അപ്പൂപ്പനു മോക്ഷം കിട്ടൂ":
മുതിര്‍ന്ന ഒരാളെപ്പോലെ അവനെന്റെ തോളില്‍ തട്ടി; എന്നിട്ട് ജപിച്ചു:“നമ:ശ്ശിവായ….നമ:ശ്ശിവായ”

കണ്ണുകളില്‍ നിന്നുറവയെടുത്ത ക്രമാതീതമായ ഒരു പ്രവാഹം എന്റെ കാഴ്ചയെ മറച്ചു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അപ്പൂപ്പന്റെ നറുനെയ്മണമുള്ള ഉറുളച്ചോറിന്റെ രുചിയും

കല്‍ക്കണ്ടത്തുണ്ടുകളുടെ കിനിഞ്ഞിറങ്ങുന്ന മധുരവും അടിവയറ്റില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തേങ്ങലിന്റെ കനപ്പില്‍ ഒടുങ്ങി!

----------------------------------------------
(a) വെല്ലിശന്‍ - വല്യച്ഛന്‍
(b) മടല്‍ -  തേങ്ങ പൊതിച്ച മടല്‍
(c) കയ്യാല - കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് കൂട്ടിയിടുന്ന പുര. .
(d) വേലായി - വേലായുധന്‍
(e) അട്ട - Leech
(f) കറുപ്പ് - Opium