Sunday, May 27, 2007

നിലാവിന്റെ കുളിരുമായി ഒരു ജ്വാല

നിലാവിന്റെ കുളിരുമായി ഒരു ജ്വാല


ചെയര്‍മാന്റെ ഓഫീസിലേക്ക് മറ്റ് സ്റ്റാഫംഗങ്ങള്‍ വിരളമായേ കടന്നു വരാറുള്ളു. എക്സിക്യൂട്ടീവ് സെക്രട്ടറി, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍, പിന്നെ ഞാന്‍ (ഗ്രൂപ് ഇന്റേണല്‍ ആഡിറ്റര്‍) എന്നിവരൊഴിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ അവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

ഒരിടനാഴി കഴിഞ്ഞുള്ള ഹാളിലായിരുന്നു മറ്റുള്ളവരുടെ ഇരിപ്പിടങ്ങള്‍.

കൂട്ടം തെറ്റിയെത്തിയ കുട്ടിയെപ്പോലെ, ഓഫീസ് ബോയ് മമ്മൂട്ടിയോട് എന്തോ തിരക്കുന്ന ആ പെണ്‍കുട്ടിയെ അതുകൊണ്ട്തന്നെ, അല്പം കൌതുകത്തോടെയാണ് ഞാന്‍ ശ്രദ്ധിച്ചത്. മമ്മൂട്ടി എന്റെ ക്യാബിന് നേരെ വിരല്‍ ചൂണ്ടുന്നു.

'മെ ഐ കമിന്‍, സാര്‍?”
വാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു, അവള്‍.
“ഷിപ്പിംഗിലെ പുതിയ സ്റ്റാഫാ... ജോസ്നാ..”
മമ്മൂട്ടി പരിചയപ്പെടുത്തി.

തുടുത്ത വട്ടമുഖം,
കൂട്ടുപുരികങ്ങള്‍,
തിളങ്ങുന്ന കണ്ണുകള്‍,
നിലാവ് പോലത്തെ ചിരി,
ഇടത്തെ കവിളില്‍ ചാര നിറത്തില്‍ ഒരു പാട്.

‘കമിന്‍, പ്ലീസ് ഹാവെ സീറ്റ്.”
ലിഫ്റ്റില്‍ വച്ചോ ഇടനാഴിയില്‍ വച്ചോ എപ്പോഴാണ് ഈ മുഖം മുന്നില്‍ ‍ മിന്നിമറഞ്ഞത് എന്നോര്‍ക്കാന്‍ ശ്രമിച്ചു, ഞാന്‍.

‘അയാം ജ്യോത്‌സ്ന. പ്ലീസ്ഡ് റ്റു മീറ്റ് യൂ”: അവള്‍ കൈ നീട്ടി.
-പഞ്ചാബിയോ സിന്ധിയോ?
-ഗുജറാത്തിയാണോ?
‍ -കാഷ്മീരി ബ്രാഹ്മിന്‍.....?

പുതുമയുള്ള ഏത് മുഖം കണ്ണില്‍ പെട്ടാലും മനസ്സെന്ന സെര്‍ച്ച് എഞ്ചിന്‍ ഒരായിരം ചോദ്യങ്ങളുമായി കുതിച്ച് ചാടും, ‍ ഉത്തരങ്ങള്‍ തേടി.

കാല്‍മുട്ടിന് താഴെയെത്തുന്ന സെല്‍ഫ് ഡിസൈനോട് കൂടിയ വെളുത്ത ഡ്രെസാണവള്‍ ധരിച്ചിരുന്നത്. കാതും കഴുത്തും ശൂന്യം. നീളന്‍ മുടി കഴുത്തിന് താഴെ ഭംഗിയായി കെട്ടി വച്ചിരിക്കുന്നു.
വിശാലമായ ആ നെറ്റിയില്‍ ഒരു ചന്ദനക്കുറി കൂടിയുണ്ടായിരുന്നെങ്കില്‍?

“ചേച്ചിക്ക് കുടിക്കാന്‍ ചായയോ കാപ്പിയോ?”
മമ്മൂട്ടിയുടെ ചോദ്യം കേട്ടെനിക്ക് ചിരി പൊട്ടി.
കൌമാരപ്രായക്കാരിയായ ഈ കുട്ടിയും മമ്മൂട്ടിക്ക് ചേച്ചി തന്നെ.
പക്ഷേ ശുദ്ധ മലയാളത്തിലുള്ള ചോദ്യമോ?
വിഢ്യാസുരന്റെ വങ്കത്തം!
“ഇപ്പോ ഒന്നും വേണ്ടാ, മമ്മൂട്ടി, വേഗം പോണം”
-അപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു.
ഉത്തരേന്ത്യക്കാരിയുടെ സ്ഫുടമായ മലയാളം കേട്ട്!

അറബി ഓഫീസിലേക്കെഴുന്നെള്ളിയത് ആ സമയത്താണ്.
അവള്‍ പെട്ടെന്നെണീറ്റു.
‘സര്‍, എനിക്ക് താങ്കളെ ഒന്ന് കാണണം. നാളെ കാലത്ത് ഫ്രീയാണോ...?”
‘യേസ്..., പക്ഷേ ഒന്നു വിളിച്ചിട്ട് വരൂ” :
നാളെയെങ്കിലും രസം കൊല്ലിയായി അസമയത്ത് അറബി കേറി വരരുതല്ലോ?

-അവള്‍ പോയിട്ടും ഹൃദയഹാരിയായ അവളുടെ ഗന്ധം ക്യാബിനില്‍ തങ്ങി നിന്നു.

************************************************

“മേ ഐ ജോയിന്‍ യൂ ഫോര്‍ യുവര്‍ മോണിംഗ് റ്റീ, സര്‍?”
പരിചിതത്വം സ്ഫുരിക്കുന്ന ചിരി എടുത്തണിഞ്ഞുകൊണ്ട്, പിറ്റേന്ന് കാലത്ത് എട്ടു മണിക്ക് തന്നെ അവള്‍ ഹാ‍ജര്‍!

ആധികാരികതയുടെ അകല്‍ച്ചയോ പ്രായവ്യത്യാസത്തിന്റെ സങ്കോചമോ അലട്ടാത്ത തുറന്ന സംസാരം കൊണ്ട്, പെട്ടെന്ന് തന്നെ ഞാന്‍ അവളുടെ ആരാധകനായി.
പ്രകാശിക്കുന്ന കണ്ണുകള്‍,
ഹൃദ്യമായ ചിരി,
ഒരു ചുഴി വന്നെത്തി നോക്കി പിന്‍ വാങ്ങുന്ന കീഴ്ത്താടി.
-തൊഴുതാരാധിക്കാന്‍ തോന്നുന്ന ചാരുതയാര്‍ന്ന വിഗ്രഹം.

അകലങ്ങള്‍ അര നൊടി കൊണ്ട് അപ്രത്യക്ഷമാക്കി,‍ ചിരികളുടെ തമാശകളുടെ നര്‍മ്മാനുഭവങ്ങുടെ അതിരുകളില്ലാത്ത വിഹായസ്സിലേക്ക് ഞങ്ങള്‍ പറന്നുയരാന്‍‍‍ താമസിച്ചില്ല, പിന്നെ.

-ഇന്ത്യന്‍ സ്കൂളില്‍ നിന്ന് +2 പാസായതേയുള്ളു, ജ്യോത്സ്ന. ഡിഗ്രിക്ക് പ്രൈവറ്റായി പഠിക്കാന്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. പപ്പ ഇന്‍ഷൂറന്‍സ് കമ്പനിയില്‍, മമ്മ ഇന്ത്യന്‍ സ്കൂളില്‍ ടീച്ചര്‍. ചേട്ടന്‍ ബാംഗളൂരില്‍ പഠിക്കുന്നു.

പോകാനെണീറ്റപ്പോള്‍ ഞാന്‍ ചോദിച്ചു: “ജ്യോതീ, ചാരുതയുള്ള ഈ കാതുകളുടെ ഭംഗിക്ക് ഒരു റിംഗ് പോലും നിഷേധിച്ചിരിക്കുന്നത് ശരിയാണോ?”
“ഓ, മനസ്സിലായില്ല, അല്ലേ? ഞങ്ങള്‍ പെന്തിക്കോസ്തുകാരാ. ആഭരണങ്ങള്‍ ഞങ്ങള്‍ക്ക് വര്‍ജ്യം.”
“എന്തതിശയമേ, ദൈവത്തിന്‍ നാമം എത്ര മനോഹരമേ....”: ഞാന്‍ കൈകൊട്ടി, നീട്ടീപ്പാടി. ‍ മണികിലുങ്ങും പോലെ അവള്‍ പൊട്ടിച്ചിരിച്ചു.
-അപ്പുറത്തെ ക്യാബിനില്‍ നിന്നും സെക്രട്ടറി രേഷ്മാ എത്തി നോക്കി, എല്ലാം ഭദ്രമെന്നുറപ്പാക്കി തിരിച്ചു പോയി.

“സര്‍, വന്ന കാര്യം പറയാന്‍ മറന്ന് പോയി..“ : അവള്‍ സീരിയസ്സായി. ഞാനെന്റെ ചെവികള്‍ അവള്‍ക്കടിയറ വച്ചു.
-ഒരാഴ്ചയായി ‍ ഷിപ്പിംഗില്‍ ട്രെയിനിയായി ജോലിക്ക് ചേര്‍ന്നിട്ട്. വന്ന അന്ന് മുതല്‍ കാര്‍ഗോ മാനേജര്‍ സൈമണ്‍ പൊദ്ദാ‍റുടെ ശ്രദ്ധ‍ അവളിലാണ്. വളിച്ച ചിരിയും അതിലും വഷളമായ സംസാരവുമായി ചുറ്റിപ്പറ്റി നടക്കും, ഷിപ്പിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കാനെന്ന ഭാവത്തില്‍. അതിനിടെ അറിയാതെയെന്ന വണ്ണം ചില സ്പര്‍ശങ്ങള്‍‍, തോണ്ടലുകള്‍...
അവളതത്ര കാര്യമായെടുത്തില്ല. പക്ഷെ ഇന്നലെയാണ് സംഭവം വഷളായത്.


“ലിഫ്റ്റില്‍ വച്ചവനെന്നെ ചുംബിക്കാന്‍ ശ്രമിച്ചൂന്നേ...” :അവളുടെ തുടുത്ത മുഖത്തേക്ക് രോഷം കറുത്ത നിഴലുകളായി ഇരച്ചു കയറി.

“ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ്. അപ്പോഴാ അമ്മ പറഞ്ഞത്, നമ്മുടെ കൈത ആ ഓഫീസലല്ലേ, ഒന്ന് പോയി കാണരുതോ എന്ന്”


“അമ്മ? പേരെന്താ?”: ഞാന്‍ ചോദിച്ചു.

“സൂസമ്മ..സൂസന്‍ മാത്യൂസ്! അമ്മക്കറിയാം കൈതയേ”
പെട്ടെന്നെനിക്കോര്‍മ്മ വന്നു:
‘സ്റ്റേജ് ദുബായ്‘ എന്ന ഞങ്ങളുടെ ഗ്രൂപ്പ് ‍ ഓര്‍ഗനൈസ് ചെയ്ത പ്രശസ്ത സിനിമാ താരങ്ങള്‍ പങ്കെടുത്ത മെഗാ സ്റ്റേജ് ഷോ. അതിന് മുന്നോടിയായി താരങ്ങള്‍‍ക്കും സ്പോണ്‍സേഴ്സിനുമായി നടത്തിയ ക്രൂയിസ് ഡിന്നര്‍ പാര്‍ട്ടി.


അല്പം ലഹരി അകത്തുചെന്നപ്പോള്‍ ഒരു പ്രമുഖ താരത്തിന്, പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതിയായ വീട്ടമ്മയുടെ അരക്കെട്ടിന്റെ അളവെടുക്കാനൊരാശ! ‍ എന്റെ ‘നല്ല പാതി‘ സമീപത്തുതന്നെയുണ്ടായിരുന്നതിനാല്‍ ‘പ്രശ്നം‘ വഷളാകാതെ ഒതുക്കിത്തീര്‍ത്തു.

സൂസമ്മടീച്ചറായിരുന്നു ആ വീട്ടമ്മ!
മധ്യവയസ്കയെങ്കിലും വെളുത്ത് തുടുത്ത്, മാദകത്വം‍ വിടപറയാത്ത ആ ശരീരം ആരുടെ കണ്ണിലും ഇത്തിരി നേരത്തേക്കെങ്കിലും പൂത്തിരി കത്തിച്ചെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. വെറുതേയാണോ കഥ, തിരക്കഥ, സംവിധാനം വരെയെത്തി നില്‍ക്കുന്ന സഹനടന്‍ ഒരു നിമിഷത്തേക്ക് പതറിയത്?


ക്രൂയിസ് പാര്‍ട്ടി തീരുംവരെ ഞങ്ങള്‍ സൂസമ്മാടീച്ചറോട് സംസാരിച്ചിരുന്നു. ജീര്‍ണിച്ച മതവികാരങ്ങള്‍ക്കും അടിച്ചേല്‍പ്പിക്കപ്പെട്ട അനാചാരങ്ങള്‍ക്കും മതമേധാവികളുടെ സങ്കുചിത താല്പര്യങ്ങള്‍ക്കുമെതിരെ അവരുടെ ധാര്‍മിക രോഷം അണപൊട്ടിയൊഴുകുന്നത് കുതൂഹലത്തോടെ കേട്ടിരുന്നൂ‍!

“ ബാംഗ‍ളൂരുനിന്ന് മോന്‍ വന്നിട്ടുണ്ട്. സിനിമാ കമ്പക്കാരനാ. അവന്റെ നിര്‍ബന്ധം കൊണ്ടാ ഞാന്‍ വന്നത്. സഭക്കാരറിഞ്ഞാ.....അവര്‍ക്കിതൊക്കെ ‘ടാബൂ’ ആണ്.“ : അവര്‍ വിശദീകരിച്ചു.


ഹിപ്പിത്തലമുടിയും കാതിലൊരു വളയവുമൊക്കെയിട്ട നീളം കൂടിയ ഒരു ചെറുപ്പക്കാരനെ അവര്‍ പരിചയപ്പെടുത്തിത്തരികയും ചെയ്തു: “മോന്‍ ഹാരി.”

സൈമണ്‍ പൊദ്ദാറിന് കടിഞ്ഞാണിടുക പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷേ അതോടെ ജ്യോതിയും ഞാനുമായി വളരെ അടുത്തു. ദിവസവും കാണണം, ടെലിഫോണിലായാലും കുറച്ചു നേരം സംസാ‍രിക്കണം... പിടിവാശിയായിരുന്നൂ അവള്‍ക്ക് ഇക്കാര്യങ്ങളില്‍‍.
സര്‍ വിളിയും ബഹുമാനവുമൊക്കെ എവിടെയോ പോയ് മറഞ്ഞു. കൈതേ എന്നും നീയെന്നുമൊക്കെയായി സംബോധന.

***********************************
ഇയര്‍ എന്‍ഡിംഗ്ന്റെ തിരക്കിലായിരുന്നു, ഞാന്‍.
സ്റ്റോക്കെടുപ്പ്, ബുക്ക് ക്ലോസിംഗ്, ക്യാഷ് വേരിഫിക്കേഷന്‍..
പെട്ടെന്ന് പുറത്തൊരു ബഹളം കേട്ടു.
എല്ലാരും ഫോട്ടോകോപ്പി റൂമിലേക്കോടുന്നു.

ക്യാബിനില്‍ നിന്നും പുറത്തിറങ്ങി ഞാന്‍ വിളിച്ചൂ: “മമ്മൂട്ടീ...“

“നമ്മുടെ ജോസ്നയാ..എന്താണാവോ ...”: മമ്മൂട്ടി വിളിച്ച് പറഞ്ഞു.

“എല്ലാരും ഒന്ന് മാറി നില്‍ക്ക്... കാറ്റു കിട്ടട്ടേ, ഭയക്കാനൊന്നുമില്ലാ.....ഷി ഈസ് ഫൈന്‍!" ഓഫീസിലെ കാരണവരായ സൈഫു ഭായിയാണത് പറഞ്ഞത്.

പിടക്കുന്ന ഹൃദയവുമായി ഫോട്ടോകോപ്പി റൂമിലേക്കോടീ, ഞാന്‍.

നിലത്ത് കിടക്കുന്നൂ, ജ്യോത്സ്ന!

തല ഒരു വശത്തേക്ക് തിരിഞ്ഞ്, മിഴികള്‍ മറഞ്ഞ്, മുടി നീണ്ട് പരന്ന്...

കോടി വികൃതമായ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്നൂ. കടിച്ച് പിടിച്ച കീഴ്ചുണ്ടില്‍ നിന്ന് ഇറ്റ് വീഴുന്ന ചോര...കൈകളില്‍ ആരോ പിടിപ്പിച്ച ഒരു താക്കോല്‍ക്കൂട്ടം.....

-സ്കൂളില്‍ എന്റെ ബെഞ്ചില്‍ ഇരിക്കാറുള്ള കൂട്ടുകാരന്‍ അബ്ദുല്‍ മജീദിനെ ഇടക്കിടെ പിടികൂടാറുള്ള ആ അസുഖം എനിക്ക് അപരിചിതമായിരുന്നില്ല:

അപസ്മാരം അഥവാ ചുഴലി!

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ സ്വയം എണീറ്റിരുന്നു. ആരോ കുറച്ച് വെള്ളം കൊടുത്തു. ആ കണ്ണുകള്‍ എന്നെ തിരഞ്ഞു.

“എന്നെ വീട്ടിലെത്തിക്കാവോ, കൈതേ?”

ഞാനവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

-സത്‌വാ കോളനിയിലെ ഫ്ലാറ്റിലെത്തുന്ന വരെ നിശ്ശബ്ദരായിരുന്നു, ഞങ്ങള്‍!
പക്ഷേ സൂസമ്മ ടീച്ചര്‍ക്ക് ഞാന്‍ പ്രതീക്ഷിച്ചത്ര പരിഭ്രമമൊന്നും കണ്ടില്ല. “നീ വീണ്ടും മരുന്ന് മുടക്കി, അല്ലേ?”:എന്നു മാത്രം ചോദിച്ചു, അവര്‍.

ജ്യോതിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി മരുന്നു കൊടുത്ത് കിടത്തി, അവര്‍ തീ‍രിച്ച് വന്നു. “കൈതേ, ധൃതിയുണ്ടോ, ഒരു ചായയെടുക്കട്ടേ?”

ഞാന്‍ തലയാട്ടി.

ഓഫീസിലെത്തി ജോലികളില്‍ മുഴുകണമെന്നുണ്ടായിരുന്നെങ്കിലും പ്രക്ഷുബ്ധമായ മനോനില അതില്‍ നിന്നെന്നെ വിലക്കി.
“ജ്യോത്സ്നക്ക് 5 വയസ്സുള്ളപ്പോഴാണാ സംഭവം.”

ചായ കുടിക്കാതെ കപ്പ് തെരുപ്പിടിച്ചുകൊണ്ടിരുന്ന എന്നോടവര്‍ പറഞ്ഞ് തുടങ്ങി:
“ ഒരു നോട്ടപ്പിശക്...അല്ല, എന്റെ പിഴ, എന്റെ വലിയ പിഴ...”

ട്രിനിറ്റി ചര്‍ച്ചിലെ പ്രെയര്‍ ഹാളില്‍ നിന്നും പെന്തിക്കോസ്തുകാരുടെ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയതായിരുന്നു, അവര്‍. സഹ സഭക്കാരുടെ കുടുംബവിശേഷങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ ചര്‍ച്ച ചെയ്ത് നില്‍ക്കെ മകള്‍ ‍റോഡിലേക്കിറങ്ങിയതാരും ശ്രദ്ധിച്ചില്ല.

തിരിച്ച് പോരാന്‍ നേരമാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. നിലവിളിയും നെട്ടോട്ടവുമായി, പിന്നെ. പള്ളിക്കാരും പ്രാര്‍ത്ഥനക്കെത്തിയവരും കാല്‍നടയായും കാറിലും നാലുപാടും പാഞ്ഞു.

-അവസാനം, രാത്രിയിലെപ്പോഴോ പോലീസിന്റെ പട്രോള്‍ പാര്‍ട്ടിയാണ് റഷീദിയായിലെ അധികമാരും സഞ്ചരിക്കാത്ത ഊടുവഴിയില്‍ നിന്ന് മുക്കാലും നഗ്നമായ ആ കൊച്ച് കുഞ്ഞിന്റെ അബോധാവസ്ഥയിലുള്ള ശരീരം കണ്ടെടുത്തത്.

“പോലീസ് പറഞ്ഞത് കാലിക്കുപ്പികളും കടലാസുമൊക്കെ ശേഖരിച്ച് നടക്കുന്ന ഏതോ ബലൂചിയാണെന്നാ..പക്ഷേ പള്ളിയില്‍ നിന്നും എത്ര അകലേയാണ് റഷീദിയ? എങ്ങനെ അയാള്‍ അവളെ അവിടെ....... ഒരു വിശദീകരണവും തന്നില്ല, അവര്‍.”

നനഞ്ഞ കണ്ണുകള്‍ തുറന്നു കിടന്ന ജനലിലൂടെ ദിയാഫാ തെരുവിലെ വാഹന‍ക്കൂട്ടങ്ങളില്‍ മേയാന്‍ വിട്ട് സോഫയില്‍ ചാരിയിരുന്നൂ, അവര്‍.

“ആ ഒരു പിഴ...എന്റെ നോട്ടക്കുറവ്....അതിന് ശേഷമാണ് അവള്‍ക്കീ അസുഖം തുടങ്ങിയത്.”

അവര്‍ പിറുപിറുത്തു.

******************************
അദൃശ്യമായ ഒരു പ്രതിരോധ വ്യൂഹം തീര്‍ത്ത്, അതിന് പിന്നില്‍ മറഞ്ഞിരിക്കാന്‍ വെമ്പീ, ‍ മനസ്സ്. ഓഫീസ് ജോലികള്‍ ‍ തികച്ചും യാന്തികമായി. ജ്യോത്സ്നയെ കാണാറുണ്ടെങ്കിലും സംസാരിക്കാറുണ്ടെങ്കിലും ഒരു വിളിപ്പാടകലെ ഒളിച്ചു നിന്നൂ, എന്റെ ഹൃദയം.

വ്യാഴാഴ്ച.

‘ഹാഫ്ഡെ‘ ആയിരുന്നെങ്കിലും ഓഫീസില്‍ നിന്നിറങ്ങാന്‍ വൈകി. പാര്‍ക്കിംഗില്‍ കാത്തുനില്‍ക്കയായിരുന്ന്യൂ, ജ്യോത്സ്ന!

“കൈതേ, അയാം കമിങ് വിത്ത് യൂ. ഐ ഫീല്‍ ലൈക് ഹാവിങ് ഫിഷ് കറി ഫോര്‍ ലഞ്ച്!”

എന്റെ ഹൃദയമിടിപ്പിന് വേഗത കൂടി. ദേഹമാകെ ഒരു വിറയല്‍. തലേന്ന്, അമ്മക്കസുഖം മൂര്‍ച്ഛിച്ചതിനാല്‍, ഭാര്യ നാട്ടില്‍ പോയതും, രാത്രി സ്വയം പാചകത്തില്‍ പുതിയ ഒരു ഫിഷ് കറി പരീക്ഷിച്ചതുമെല്ലാം ഞാനവളോട് പറഞ്ഞതാണല്ലോ?

അപ്പോള്‍ ....

എന്റെ ഭാവമാറ്റം മനസ്സിലാക്കിയാകണം കൈയില്‍ പിടിച്ച് ഞെക്കിക്കൊണ്ടവള്‍ പറഞ്ഞു: “ “കമോണ്‍, സ്റ്റാര്‍ട്ട് ദ് കാര്‍, യാര്‍! ഇറ്റ്സ് ഹൈ റ്റൈം വി ഹാഡ് എ ചാറ്റ്...ഹാര്‍ട്ട് ടു ഹാര്‍ട്ട്!”

ഫ്ലാറ്റിലെത്തിയപ്പോള്‍ അവള്‍ ഒരു വീട്ടമ്മയായി മാറി. ഫ്രിഡ്ജില്‍ നിന്നും ചോറും കറികളും എടുത്ത് ചൂടാക്കി, പ്ലേറ്റുകള്‍ കഴുകി, വിളമ്പി തരിക കൂടി ചെയ്തു.

മീന്‍ കറിയെ വാനോളം വാഴ്ത്തി.

“ കൈത ഈ റെസിപി എന്റെ മമ്മക്കൊന്നു പറഞ്ഞു കൊടുക്കണം, കേട്ടൊ. മമ്മ എങ്ങനെ വച്ചാലും മീന്‍ കറിക്ക് ഒരേ ടേസ്റ്റാ...”

ഭക്ഷണം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകിയ ശേഷം ഒരു നാരങ്ങയെടുത്ത് തൊലികളഞ്ഞുകൊണ്ട് സോഫാ‍യില്‍ ചാരിക്കിടന്നൂ, അവള്‍.

“കൈതേ, ഇവിടെ വന്നിരിക്കൂ, ദാ, നമുക്കീ നാരങ്ങ തിന്നാം. ആദ്യ അല്ലി ഞാന്‍, പിന്നെ നീ. അങ്ങനെ അവസാന അല്ലി കിട്ടുന്നയാള്‍ തോല്‍ക്കുന്നു. ശിക്ഷ എന്താണെന്നോ: ടെല്‍ എ ജോക് ... ഒരു തമാശ പറയുക!”

-സോഫക്കു താഴെ കാര്‍പെറ്റില്‍ ഇരുന്ന് ഞാനവളുടെ മുഖത്തേക്കു നോക്കി : ‘ദൈവമേ, മാലാഖ പോലുള്ള ഈ കുട്ടിക്കിങ്ങനെയൊരസുഖം....?‘

“അവസാന അല്ലി എനിക്കാ....ശരി, ഞാനൊരു തമാശ പറയാം“ താഴെയിറങ്ങി എന്റരികിലിരുന്നു, അവള്‍.

“ അല്ലെങ്കി വേണ്ടാ, ഒരു കഥ തന്നെ പറയാം, അല്ലേ? വലിയ തമാശായി മാറിയ എന്റെ കഥ. അതിനു മുന്‍പ് ഒരു കാര്യം.....സംസാരിച്ചിരിക്കെ‍ ഉറക്കം തൂങ്ങിയാല്‍ ഉറങ്ങാന്‍ സമ്മതിക്കരുതെന്നെ. പിഞ്ച് മി.... സ്ലാപ് മി...ഡു എനിതിംഗ്“

വരണ്ട ഒരു ചിരി ആ ചുണ്ടുകളില്‍ വെന്നെത്തി നോക്കി മടങ്ങി.

“ഞാന്‍ കഴിക്കുന്ന മരുന്നിന്റെ കുഴപ്പമാ.....എല്ലാ വ്യാഴാഴ്ചയും മരുന്ന് കഴിച്ച് കിടന്നുറങ്ങുന്ന ഞാന്‍ പിന്നെ എഴുന്നേല്‍ക്കുന്നത് വെള്ളിയാഴ്ച രാത്രിയിലോ ശനിയാഴ്ച കാലത്തോ ആയിരിക്കും. സഭക്കാര്‍ക്കൊക്കെ കെറുവാ എന്നോട്. വെള്ളിയാഴ്ച പള്ളിയിലെത്താത്ത ഞാന്‍ അവിശ്വാസിയാണെന്നാ അവര്‍ പറയുന്നത്.

ഞാനൊരു നോര്‍മല്‍ ഗേള്‍ അല്ല കൈതേ, ഒരു തരത്തിലും. ബട്ട് ഐ വാണ്ട് ടു ബി വണ്‍. ഐ വാണ്ടൂ ലീഡ് എ നോര്‍മല്‍ ലൈഫ്.

എല്ലാ പ്രാവശ്യവും ഡോക്ടര്‍ ഉറപ്പ് തരും: “ജ്യോത്സ്നാ, ദേര്‍ ഈസ് പ്രോഗ്രസ്...യൂ ക്യാന്‍ ഡൂ ഇറ്റ്” എന്ന്. കഴിക്കുന്ന മരുന്നിന്റെ ഡോസിപ്പൊ ഏകദേശം പകുതിയായി കുറച്ചിട്ടുണ്ട്.

കൈതേ, എന്റെ കൈയേലൊന്ന് പിടിക്കാവോ? ഐ വില്‍ ടെല്‍ യു എ സീക്രറ്റ്. സെക്സില്‍ ഒരു താല്പര്യവുമില്ലെനിക്ക്. ആരൊക്കെ എവിടെയൊക്കെ തൊട്ടാലും പിടിച്ചാലും ഒന്നും തോന്നില്ലെനിക്ക്.

പക്ഷേ എനിക്ക് നിന്നെ ഇഷ്ടമാ...എന്താന്നറിയോ?

ജാഢകളില്ലാത്ത പെരുമാറ്റം, നര്‍മ്മബോധം... മുന്നില്‍ വരുന്ന ഏത് പെണ്ണിനേയും കണ്ണ് കൊണ്ട് വിവസ്ത്രയാക്കുന്ന തരത്തിലല്ല നിന്റെ നോട്ടം. അത് മനസ്സില്‍ നിന്ന് വരുന്നതാണ്....സ്നേഹത്തിന്റേതാണ്.

നിനക്കറിയോ: ചിരിയോ കളിയോ സ്നേഹമോ ലാളനയോ അറിയാതെ വളര്‍ന്ന ഒരു കുട്ടിയാണ് ഞാന്‍. മൈ പപ്പ ഈസ് നോട്ട് ഹ്യൂമന്‍. തിന്നാന്‍ മാത്രം വാ തുറക്കുന്ന, വികാരമോ വിചാരമോ പ്രകടിപ്പിക്കാത്ത, വീടിന്റെ മൂല അലങ്കരിക്കുന്ന പുരാവസ്തുവാണാ ജീവി!

ഐ ഫീല്‍ പിറ്റി ഫോര്‍ മൈ മമ്മ. ജീവിതത്തില്‍ എന്നെങ്കിലും അവര്‍ ഭര്‍തൃസുഖം അനുഭവിച്ചു കാണുമോ? ഒരിക്കല്‍, പപ്പ മുന്‍പിലിരിക്കെ, ‍ ഞാന്‍ ചോദിച്ചു: ‘മമ്മാ, സത്യം പറ; ആരാ എന്റെ ശരിക്കുള്ള പപ്പ?‘ എന്ന്.

-അര്‍ഥഗര്‍ഭമായ ഒരു ചിരിയിലൊതുക്കീ, മമ്മ അതിന്റെ ഉത്തരം.

കൈതേ, അതിനാല്‍ നീയെനിക്ക് എന്റെ പപ്പയാണ്, സഹോദരനാണ്, ഗുരുവാണ്.... പിന്നെ ഒരിക്കലും വേര്‍പിരിയാനാവാത്ത സ്നേഹിതനും. ഇംഗ്ലീഷിലെന്താ പറയാ: friend, philosopher and guide എന്ന്. അതില്‍ father എന്ന് കൂടി ചേര്ക്കാം, അല്ലേ?

അവള്‍ പറഞ്ഞുകൊണ്ടേയിരുന്നൂ.

-സമയം ഏറെ വൈകിയിരുന്നു. അല്പം പാടുപെട്ടാണെങ്കിലും ഉറങ്ങും മുമ്പ് താങ്ങി ഞാനവളെ വീട്ടീലെത്തിച്ചു.

*********************
അധികകാലം ഞങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്തില്ല, അവള്‍. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഓഫീസില്‍ സെക്രട്ടറിയായി ചേര്‍ന്ന ശേഷവും ഞങ്ങളുടെ സൌഹൃദം അഭംഗുരം തുടര്‍ന്നു.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അവളുടെ വിവാഹം. തന്റെ അസുഖത്തിന്റെ ഡിറ്റെയിത്സ് അവള്‍ തന്നെ പ്രതിശ്രുതവരനെ അറിയിച്ചു. രണ്ടാളും ഒന്നിച്ച് വെല്ലൂര്‍ പോയി ഡോക്ടറെ കണ്ട്, ഒരു മാസം നീണ്ട കൌണ്‍സിലിംഗിന് നടത്തിയ ശേഷമായിരുന്നൂ വിവാഹം.

ദുബായില്‍ തിരിച്ചെത്തിയ ഉടനെ അവളെന്നെ വിളിച്ചു. ആദ്യരാത്രിയെപ്പറ്റിയാണ് ഞാന്‍ ചോദിച്ചത്. “ഓ, എന്നാ പറയാനാ, എന്റെ കൈതേ... ഡോക്ടര്‍ ഉപദേശിച്ച പോലെ കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നെ ഞാനെപ്പോഴോ ഉറങ്ങിപ്പൊയി.“

ഇപ്പോ ഒരു മാസമാകുന്നല്ലോ, എന്നിട്ടും.....ഒന്നും...?“

ഒരു പ്രത്യേക ഈണത്തില്‍ നീട്ടിയൊന്നു ചിരിച്ചു, അവള്‍:

“മാനസികമായ റെസിസ്റ്റന്‍സ് ഇപ്പോഴുമുണ്ട്. പക്ഷേ എത്ര നാളാന്നു വച്ചാ....മനസ്സു സമ്മതിച്ചില്ലെങ്കിലും വേദന തോന്നിയാലും കിടന്ന് കൊടുക്കും. ബാക്കിയൊക്കെ അവന്‍ നോക്കിക്കൊള്ളും.“

ഭര്‍ത്താവും ഒരോമന മകളുമൊത്ത് ജ്യോത്സ്ന ഇപ്പോള്‍ ഖത്തറില്‍.

കഴിഞ്ഞ കൊല്ലം DSF ന് ദുബായില്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ല. തടിച്ച് കൊഴുത്ത് ഒരാനക്കുട്ടിയേപ്പോലെ..

“ഏയ്, വെള്ള ഹിപ്പോ...” : ഞാന്‍ വിളിച്ച് കൂവി.

“പോ കൈതേ, ഹോര്‍മോണ്‍ ചികിത്സയും ഡെലിവറിയുമൊക്കെക്കൂടി ഈ ഷേപ്പായി...ഇനി ഈ ജന്മത്തില്‍ തടി കുറയ്ക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല!“

Wednesday, May 2, 2007

കൊള്ളിയാന്‍ പോലെ ഒരു മഗ്‌രിബി ജ്വാല

കൊള്ളിയാൻ പോലെ ഒരു മഗ്രിബി ജ്വാല


ഞങ്ങളുടെ എംഡി തന്റെ രണ്ടാമത്തെ ‘ബീവി’യെ രാത്രിക്ക് രാത്രി നാട് കടത്തിയ കാലം.

‘മിഡിലീസ്റ്റ് എയറിന്റെ’ ഫ്ലൈറ്റില്‍ ‘ഡമാസ്കസില്‍’ കൊണ്ടുപോയി കണ്ണ് കെട്ടി, കയറൂരി വിടുകയായിരുന്നത്രേ! അവളുടെ ഹാന്‍ഡ് ബാഗില്‍  ദുബായ് കോര്‍ട്ടില്‍ നിന്ന് പ്രത്യേകസ്വാധീനമുപയോഗിച്ചു വാങ്ങിയ ‘തലാക്ക് ഡോക്യുമെന്റ്‘ വച്ചിട്ടാണ് വന്നിരിക്കുന്നതെന്നും അത്‍ വായിക്കുമ്പോള്‍‍ ‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവഭേദങ്ങള്‍ കാണാനുള്ള ഭാഗ്യം തനിക്കില്ലാതെ പോയതില്‍ ദുഃഖമുണ്ടെന്നും പറഞ്ഞദ്ദേഹം പൊട്ടിച്ചിരിച്ചു.

എന്തായാലും ഇനി സ്വന്തം വീട്ടില്‍ നിശ്ചിന്തം കിടന്നുറങ്ങാമെന്നും ഓഫീസ് റൂമിലെ സോഫയുടെ രാത്രി ഡ്യൂട്ടിക്ക് വിരാമമായെന്നും   കൂട്ടിച്ചേര്‍ത്തപ്പോള്‍, അവളുടെ ‘ശീലങ്ങള്‍‘ കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള എനിക്ക് ആ ചിരിയില്‍ പങ്കുചേരാതിരിക്കാനായില്ല..

ഈയവസരത്തിലാണ് ഹാനാന്‍ ഹക്കീമയെന്ന മൊറോക്കോക്കാരിയുടെ രംഗപ്രവേശം. ഒര മേരിക്കന്‍ ബാങ്കിന്റെ കാസബ്ലാങ്കാ ഓഫീസില്‍ ‘ഉയര്‍ന്ന ഉദ്യോഗസ്ഥ‘യാണ് താനെന്നും അബുദാബിയില്‍ വസിക്കുന്ന ‍ ചേച്ചിയെ വിസിറ്റ് ചെയ്യാനെത്തിയപ്പോൾ ചേച്ചിയാണ് തന്നെ ഈ ‘അബദ്ധ‘ത്തിൽ   കുരുക്കിയതെന്നും അവള്‍ വിശദീകരിച്ചു.

പുതിയ അറബിക് സെക്രട്ടറിക്ക് വേണ്ടി  പുതിയ ക്യാബിനൊരുങ്ങി.
ഫാന്‍സി ഫര്‍ണീച്ചര്‍‍, ഇന്‍ഡോര്‍ പ്ലാന്റ്സ്, അക്വേറിയം, കമ്പ്യൂട്ടര്‍....

ഓഫീസൊരു പൂങ്കാവനമായി മാറി; ഹാനാന്‍ ഹക്കീമ അവിടത്തെ ‘ക്യൂന്‍ ബീ‘ യും.

-കമ്പനിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി രേഷ്മ വാധ്‌വാ എക്കൌണ്ട് സെക്‍ഷ്ന്റെ  മൂലയിൽ  വെറും സെക്രട്ടറിയായൊതുങ്ങി.

സുന്ദരിയായിരുന്നു, ഹാനാന്‍.
ഉയരക്കുറവൊഴിച്ചാല്‍, പ്രസിദ്ധ മോഡല്‍ ‘ലിന്ഡാ ഇവാന്‍‌ജെലിസ്റ്റാ’ യുടെ ‘ട്രൂ കോപ്പി‘. 86/60/86 - അളവുകള്‍ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങളെ ധരിക്കൂ. ഇളം റോസ് നിറത്തില്‍, ‘ഹ്‌വര്‍ ഗ്ലാസ്’ ഫിഗറുള്ള, ‘ബട്ടര്‍ ഫിനിഷ്‘ തനുവുള്ള, ‘മോണാലിസ‘ ചിരിയുള്ള ഒരു തരുണീമണിയെ ആദ്യമായാണു  ‘ലൈവ്’ ആയി കാണുന്നത്.

നിറത്തിന് കാന്തികൂട്ടുവാനുതകുന്ന മസ്കര തേച്ച് വിടര്‍ത്തിയ പൂച്ചക്കണ്ണുകള്‍, തോളിന് താഴെയെത്തുന്ന തീ‍ നിറമുള്ള മുടിയഴക്, ചിരിക്കുമ്പോള്‍ വിടരുന്ന നുണച്ചുഴികള്‍, മലര്‍ന്ന മധു പുരണ്ട ചെഞ്ചുണ്ടുകള്‍, അകക്കഴുത്തില്‍  ചാമ്പക്കാ നിറമുള്ള ഒരു മറുകും.

-അടുത്ത് നില്‍ക്കാനും സംസാരിച്ചുകൊണ്ടേയിരിക്കാനും കാരണങ്ങൾ തേടണോ?

സ്നേഹത്തോടെ എത്ര തഴുകുന്നോ അരുമയോടെ അത്ര ചേര്‍ന്നു നില്‍ക്കും, അബദ്ധത്തില്‍ നഖമൊന്നുരസിയാല്‍‍ ദംഷ്ട്രകള്‍ നീട്ടി മാന്തിക്കീറും എന്ന് പറഞ്ഞത് പൂച്ചകളെപ്പറ്റിയല്ല, നാരീമണികളെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ മഹാനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന  ഞാന്‍ ഈ ‘ബാ‍ര്‍ബിഡോളിനെ’  ചുറ്റിപറ്റി നടക്കാന്‍ തുടങ്ങിയപ്പോള്‍ അദേഹത്തെ തള്ളിപ്പറഞ്ഞു.

ഭരണം കൈയിലൊതുക്കിയ ‘ഹാനാന്‍ ഖാനം‘ ആദ്യമായി കൈ വച്ചത് അഡ്മിനിസ്ട്രേഷനിലാണ്. പഴയ സുഡാനി PRO  യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ട് കെട്ടിച്ചു. പകരം ഒരു മൊറോക്കോക്കാരൻ  PRO ആയി നിയമിതനായി. പഴയ സുഡാനി PRO യെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് കെട്ടുകെട്ടിച്ചു.

പോകെപ്പോകെ ഞങ്ങളുടെ ഓഫീസ് ‘മഗ്രിബി’കളുടെ (മൊറോക്കോ,ആൾജീരിയ, ടുണീഷ്യ എന്നീ രാജ്യക്കാർ)  കൂടാരമായി മാറി.
-ഒരു മാസത്തിനുള്ളില്‍ 6 പുതിയ അപ്പൊയിന്റ്മെന്റ്സ്‍.

പെട്ടെന്നുള്ള ഈ മാറ്റത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ എന്നെ ഒന്ന് തറച്ചു നോക്കി അറബി‍; പിന്നെ പൊട്ടിച്ചിരിച്ചു.

“ ഡോണ്ട് വറി, മാന്‍; കുറച്ച് നാള്‍ കാര്യങ്ങളെല്ലാം അവളുടെ ഇഷ്ടം പോലെ നടക്കട്ടെ‍! എത്ര സുന്ദരിയാ അവള്‍‍, അല്ലേ? ഉടലഴകിലും രതിലീലകളിലും ‘മഗ്രിബി‘കളെ തോല്‍പ്പിക്കാന്‍ ലോകത്ത് മറ്റാരുമില്ല തന്നെ”

ഗൌരവത്തില്‍, അളന്ന് മുറിച്ച് സംസാരിക്കുന്ന സ്വഭാവമായിരുന്നു ഹാനാന്റേത്. എങ്കിലും ഞാനടുത്ത് ചെല്ലുമ്പോള്‍ ചെല്ലക്കുട്ടിയെപ്പോലെ കൊഞ്ചും.  അറബിയും ഞാനുമായുള്ള പ്രത്യേക അടുപ്പത്തെപ്പറ്റി അറിയുന്നത് കൊണ്ടായിരിക്കാം ഈ ഭാവമാറ്റം.
-പിന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അവളുടെ  വൌച്ചറുകൾ എത്തുന്നത് എന്റെ മേശപ്പുറത്താണല്ലോ?

ആയിടെ ഞങ്ങള്‍ക്ക് പുതിയ ഒരു സെയിത്സ് മാനേജരെ കിട്ടി. ഈജിപ്ഷ്യന്‍ ബോണ്‍ അമേരിക്കന്‍: മിസ്റ്റര്‍ ബിഷാര ഹാമര്‍ണ.
സുന്ദരന്‍, സുഭഗന്‍,സുഭാഷിതന്‍, സുകുമാരകളേബരന്‍.
മാത്രമല്ല,
അറിയപ്പെടുന്ന ഡിസ്കോ ജോക്കി, അഭിനേതാവ്.....

എത്ര പണിപ്പെട്ടാ‍ണ് ഇത്ര ഗുണഗണങ്ങളുള്ള ഒരാളെ താന്‍ കണ്ടെത്തിയതെന്ന്, പരിചയപ്പെടുത്തല്‍ ചടങ്ങില്‍, ബോസ് വിശദീകരിച്ചു; ബിസിനസ് ഇനി റോക്കറ്റ് പോലെ കുതിച്ചുയരുമെന്ന ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു, അദ്ദേഹം.

(ഓഫീസ് ബോയ് മമ്മൂട്ടിയുടെ കമെന്റ്: ‘ ആദ്യം ഹവ്വാ വന്നു; ഇപ്പോ ആദമും! സൈത്താനെത്താനിനി താമസമില്ല) 

ഉറങ്ങിക്കിടന്ന ഓഫീസൊന്നുണർന്നു.  കിച്ചണില്‍ നിന്ന് അറബിക് ഗാവയുടേയും സ്‌ആത്തറിന്റേയും ടര്‍ക്കിഷ് കോഫിയുടേയും ഗന്ധമുയര്‍ന്നു. ഓട്ടോമാറ്റിക് റെസ്റ്റാറണ്ടിന്റേയും ലെബണീസ് റോസ്റ്റ്രിയുടെയും ഡെലിവറി വാനുകള്‍ ഓഫീസിനുചുറ്റും 'പാര്‍ക്കിം‌ഗ് സ്പേസ്’ തേടിയലഞ്ഞു. ‘പ്രൊമോട്ടേര്‍സ്, മെര്‍ചാന്‍ഡൈസേര്‍സ്, കോ ഓര്‍ഡിനേറ്റേര്‍സ്’ എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ അല്പവസ്ത്രധാരിണികളായ കൃശഗാത്രികള്‍ ‍ ഡിസൈനര്‍ ഡ്രസ്സുകളിൽ, ക്യാബിനുകൾ  നിറഞ്ഞ് തുളുമ്പി.

-പൊട്ടിച്ചിരികള്‍, കുശലങ്ങൾ,തലോടലുകള്‍...
‘ഇവിടെ കാറ്റിന് സുഗന്ധം, ഇതിലേ പോയത് വസന്തം....’ എന്ന ഗാനം ചുണ്ടിലൂറുമായിരുന്ന ദിനങ്ങള്‍.

പിന്നാലെ വന്നു ഡിന്നര്‍ പാര്‍ട്ടികള്‍, ബിസിനസ് ട്രിപ്പുകള്‍‍, പ്രൊമോഷൻ മെറ്റീരിയത്സ്.....
-ബില്ലുകള്‍ മേശപ്പുറത്ത് കുമിഞ്ഞുകൂടി.

അറബി സസന്തോഷം അതിലെല്ലാം തുല്യം ചാര്‍ത്തിക്കൊടുക്കുമ്പോള്‍ ‍ ഞാന്‍ മാത്രമെന്തിന് മുറുമുറുക്കണം?

ഒരു ശനിയാഴ്ച്ച:

ഓഫീസിലെത്തുമ്പോള്‍, പതിവ് പോലെ, വൈകി.

എം ഡിയുടെ ക്യാബിന്റെ ഡോര്‍ തുറന്ന് കിടക്കുന്നു.
മുന്നറിയിപ്പെന്ന പോലെ ഗാവയുടെയും സിഗാറിന്റേയും മണം ഓഫീസും കടന്ന് പുറത്തേക്കൊഴുകി.
അടക്കിപ്പിടിച്ച സംസാരങ്ങള്‍,
എല്ലാരുടെയും മുഖത്ത് പരിഭ്രമം, ഭീതി.

‍ പൂച്ചക്കണ്ണിയുടെ ക്യാബിന്‍ ‘കാലി‘
.
കാത്തിരുന്ന പോലെ മമ്മൂട്ടി ഓടി വന്നു.

“ ഭയങ്കര ചൂടിലാ മൂപ്പര്, ഇങ്ങളെ തിരക്കിയായിരുന്നു. ദാ, ഇപ്പൊ വരും വിളി.’
പറഞ്ഞു തീരും മുന്‍പേ ഫോണ്‍ ശബ്ദിച്ചു.
“ കൈതേ, ആ മഗ്രിബി ‘ശര്‍മൂത്ത‘യുടെ എക്കൌണ്ട് കൊണ്ട് വാ, ഉടന്‍”
-അല്പവും മയമില്ലാത്ത സ്വരം.

 കം‌പൂട്ടറൈസേഷന്‍ പൂര്‍ത്തിയായിട്ടില്ലാതിരുന്നതിനാല്‍‍ കുറച്ച് സമയമെടുത്തു, എല്ലാം കൂടി അടുക്കിപ്പെറുക്കിയെടുക്കാന്‍. അപ്പോഴേക്കും അറബിയുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരുന്നു.

സ്റ്റേറ്റ്മെന്റ് കണ്ടമാത്രെ ചാടിയെണീറ്റ്, മൂര്‍ച്ചയുള്ള വാക്കുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ എന്റെ മുഖത്തേക്കെറിഞ്ഞു, അയാള്‍:
“വാട്ടീസ് ദിസ്, യൂ സ്റ്റുപിഡ്; ഒരു സ്റ്റാഫിന്റെ ബാലന്‍സോ ഇത്ര? ഇത്ര കൊടുക്കാന്‍ നിനക്കെന്തധികാരം? അവളീ പൈസ തിരികെ തരുമെന്ന് കരുതുന്നോ?’

“അങ്ങ്  ഒപ്പിട്ട ചെക്കുകളാ”:ഞാന്‍ സൌമ്യമായി ഓര്‍മ്മിപ്പിച്ചു.
“ പെറ്റിക്യാഷില്‍ നിന്നോ ..?”
‘ അപ്രൂവലുമായി വന്നാല്‍ കൊടുക്കാതിരിക്കാനാവുമോ?‘
‘സാലറിയില്‍ നിന്നെന്ത് കൊണ്ട് കട്ട് ചെതില്ല?”
“കഴിഞ്ഞ മാസവും കൂടി താങ്കള്‍ പറഞ്ഞില്ലേ അവളുടെ സാലറിയില്‍‍ ഡിഡക്‍‌ഷന്‍ പാടില്ലെന്ന്!”
“യൂ ഗെറ്റൌട്ട്!”
-ലെഡ്ജര്‍ എടുത്തെറിഞ്ഞുകൊണ്ടലറി അയാള്‍.

-ഭൂമികുലുക്കത്തിനുശേഷമുള്ള തുടര്‍ചലനങ്ങള്‍ പോലെ പിന്നേയുമേറെ നേരം  മുരള്‍ച്ചകള്‍ നീണ്ട് നിന്നു; യൂസ്‌ലസ്സിന്റേയും ബ്ലഡിയുടേയും സ്റ്റുപ്പിഡിന്റേയുമൊക്കെ ധാരാളിത്തത്തോടെ!

ഒരു വ്യാഴവട്ടം നീണ്ട സര്‍വീസില്‍ ആദ്യമായി ബോസ്സ് കുറ്റപ്പെടുത്തിയതും തെറി വിളിച്ചതും ഓര്‍ത്ത് മേശമേല്‍‍ മുഖമമര്‍ത്തി കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നൂ, ഞാന്‍.

അല്പം കഴിഞ്ഞപ്പോള്‍ വിളര്‍ത്ത മുഖവും കലങ്ങിയ കണ്ണുകളുമായി അറബിയും സ്ഥലം വിട്ടു. പോകും മുന്‍പ് എന്റെ ക്യാബിനു മുന്‍പില്‍ വന്നിത്ര കൂടി പറഞ്ഞു: “ ആ ശര്‍മൂത്ത മഗ്രിബിയെയും ഗൌവാദ് മിസ്രിയേയും ഓഫീസിൽ കേറാനനുവദിക്കരുത്”

( ശർമൂത്ത, ഗൌവാദ് : രണ്ടാമത് കേള്‍ക്കാനിഷ്ടപ്പെടാത്ത അറബിഭാഷയിലെ ചില നല്ല വാക്കുകള്‍....)

******************

നിറം പിടിപ്പിച്ച, അതിശയോക്തി‍ കലര്‍ന്ന ചില വാര്‍ത്തകള്‍, പിന്നീട്  അരിച്ചരിച്ച്, ഞങ്ങളുടെ ചെവികളിലെത്തി.

പിരിച്ചുവിടപ്പെട്ട PRO സുഡാനി തിരിച്ചെത്തിയപ്പോഴാണ് മുഴുവന്‍ വാര്‍ത്തകളും ആസ്വദിക്കാനൊത്തത്.

-ഹാനാന്‍ വിവാഹിതയായിരുന്നു, മാത്രമല്ല രണ്ടു കുട്ടികളുടെ അമ്മയും!
കുട്ടികള്‍‍ അബുദാബിയില്‍ ചേച്ചിയുടെ സംരക്ഷണയിലായിരുന്നു.
(മമ്മൂട്ടി:“ എല്ലാ വെള്ളിയാഴ്ചയും ചേച്ചീനെ കാണാനുള്ള അവള്‍‌ടെ ഓട്ടത്തിന്റെ ഗുട്ടന്‍സ് ഇപ്പളല്ലേ പുടി കിട്ടീത്...!“)

-PRO ആയി നിയമിതനായ ‘ഫാത്വി‘യെന്ന ‘ചാന്തുപൊട്ടാ‘യിരുന്നു അവളുടെ യഥാര്‍ത്ഥ ഭര്‍ത്താവ്.
(മമ്മൂട്ടി: “ വാതിലടച്ചുള്ള ഡിസ്കഷന്‍ ഒക്കെ പബ്ലിബ് അല്ല, സ്വന്തം റിലേഷനുകളെപ്പറ്റിയായിരുന്നൂ ല്ലേ?“)

-അവസാന നാളുകളില്‍ ഹാനാന്റെ താമസം ബിഷാരയുടെയൊപ്പമായിരുന്നു.
(മമ്മൂട്ടി: “ഇതിനേയാ ബിസിനെസ് സീക്രട്ട് എന്ന് പറയുന്നേ.!”)

-ബിഷാര അറബികളുടെയിടയില്‍ അറിയപ്പെട്ടിരുന്നത് ‘ഗൗവാദ്’ (പിമ്പ്) എന്ന പേരിലായിരുന്നുവത്രെ!
(മമ്മൂട്ടി: “വെറുതെയല്ലാ ഇത്രേം ഹൂറികളെ അവൻ സ്റ്റോക്ക് ചെയ്തിരിക്കുന്നത്)

തലേന്ന് അബുദാബിയിലെ ഒരു നൈറ്റ് ക്ലബ്ബില്‍, ഹാനാന് വേണ്ടി രണ്ടറബികള്‍ തമ്മില്‍ നടന്ന തർക്കത്തിൽ, പോലീസിനിട പെടേണ്ടീ വന്നപ്പോഴാണ് ഞങ്ങളുടെ എം ഡിക്ക്  യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകുന്നത്.

- ഭേദിക്കപ്പെടാനാവാത്ത ഏതോ മന്ത്രികവലയത്തിന്നകത്തായിരുന്നല്ലോ അത് വരെ അദ്ദേഹത്തിന്റെ താമസം!

****************

ബിഷാരയേയോ ഹാനാനെയോ അതിനുശേഷം കണ്ടിട്ടില്ല. ബിഷാര കുറച്ച് കാലം ദുബായില്‍ ഒരു ‘ഇവന്റ് മാനേജ്മെന്റ്‘ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി അറിയാം.

ഹാനാന്‍ ഒരു അറബിയെ വളച്ചെടുത്ത്, ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ച്, കുവൈറ്റിലേക്ക് പൊറുതി മാറ്റിയതായും കേട്ടു.