Sunday, April 19, 2009

ഓര്‍മ്മയില്‍ ഒരു വിഷു

ഉത്തരായനം കഴിഞ്ഞ്‌ തളര്‍ന്ന കണ്ണുകളും ശോഷിച്ച ശരീരവും ഒഴിഞ്ഞ കൈകളുമായി അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയ ഒരു വെളുപ്പാന്‍ കാലത്താണ്, മേടസംക്രാന്തിയെത്തിയെന്ന വിളംബരവുമായി വിഷുപ്പക്ഷി പുരക്ക്‌ മുകളിലൂടെ പറന്നകന്നത്‌.

"ശങ്കരാന്തിയെന്നാ? നാളേയോ മറ്റന്നാളോ? പഞ്ചാംഗമെടുത്ത് നോക്കിയേടാ?"
അമ്മ മുറ്റമടിക്കൊരു ഇടവേള നല്‍കി, നടു നിവര്‍ത്തി, കുറ്റിച്ചൂലില്‍ പറ്റിപ്പിടിച്ച മുടിനാരുകളും പുല്ലുകളും പറിച്ചെടുത്ത്‌ കൊണ്ട്‌ കൂട്ടിച്ചേര്‍ത്തു:

"കാപ്പി കുടി കഴിഞ്ഞ്‌, നീയാ ഉമ്മറോം മുറ്റോം ഒന്ന് ചെത്തി വെടിപ്പാക്ക്"

ചേച്ചിമാര്‍ക്കും കിട്ടി ജോലി:
"പറമ്പിലെ ചപ്പും ചവറുമൊക്കെ അടിച്ച്‌ കൂട്ടണം. ശങ്കരാന്തിക്ക് തീയിടണ്ടേ?"

കുഞ്ഞിക്കൈക്കോട്ടുമായി പടിക്കലെത്തിയപ്പോള്‍ കാനംകുടം ജോസ്‌ വലിയ ഒരു പൊതിക്കെട്ടും താങ്ങി വരുന്നു.
"ചന്തേലെ ചെമ്പന്റെ കടേന്ന് വാങ്ങീതാ....പടക്കോം കമ്പിത്തിരീം മത്താപ്പൂം ഒക്കേണ്ട്‌. റേഷന്‍ കടേടെ മുന്‍പി വച്ച്‌ വിറ്റോളാന്‍ സമ്മതിച്ചൂ അപ്പന്‍."

വൈകീട്ട്‌ അച്ഛന്‍ വന്നപ്പോള്‍ എല്‍ ജീ കായത്തിന്റെ ചാക്കുസഞ്ചി പിടിച്ച്‌ വാങ്ങി പരതി : ഏറുപടക്കം, ലാത്തിരി, പൂത്തിരി, തലചക്രം എന്തെങ്കിലും....

"സാരല്യാ, വിഷൂനു ഇനീം ണ്ടല്ലൊ രണ്ട്‌ ദിവസം കൂടി“: മനസ്സ്‌ മന്ത്രിച്ചു.

സംക്രാന്തി മൂവന്തിക്ക്‌ അടിച്ച്‌ കൂട്ടിയ ചവറും കടലാസുകഷണങ്ങളും കൂട്ടിയിട്ട്‌ തീ കൊളുത്തി. അയല്‍ വീടുകളില്‍ നിന്ന് ഒറ്റക്കും തെറ്റക്കും പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. ആകാശത്തേക്കുയര്‍ന്ന് വിരിയുന്ന ഗുണ്ടുകള്‍, കമ്പിത്തിരി കത്തിച്ച്‌ ചുറ്റിക്കുമ്പോഴുണ്ടാകുന്ന സ്ഫുരണങ്ങള്‍, ശീല്‍ക്കാരങ്ങള്‍...

ഞാന്‍ വല്യേച്ചിയെ ദയനീയമായി നോക്കി.
"അവരേക്കാള്‍ നല്ല പടക്കം നമുക്ക്‌ പൊട്ടിക്കാടാ..... ദാ നോക്ക്‌..."
ഇലഞ്ഞിമരത്തിന്റെ രണ്ട്‌ കമ്പുകളൊടിച്ച്‌ കൊണ്ട്‌ വന്ന് ആളിക്കത്തുന്ന തീയിലേക്കിട്ടു, ചേച്ചി.
'പട്‌..പട്‌.പടടാ.ടടടാ.."

ശബ്ദം കുറവായിരുന്നെങ്കിലും നൂറുനൂറുപടക്കങ്ങള്‍ ഒന്നിച്ച്‌ പൊട്ടി.
'ഇനിയും...ഇനിയും..." : ആവേശത്തോടെ കൈയടിച്ചു ഞാന്‍.
ചേച്ചി മറ്റൊരു ഇലഞ്ഞിക്കൊമ്പിന്മേല്‍ പിടുത്തമിട്ടു.

"മോനേ, ഞാന്‍ പോയി വരാം."
നോക്കിയപ്പോള്‍ അലക്കി വെളുപ്പിച്ച ജഗന്നാഥന്‍ മുണ്ടുടുത്ത്, നീല കരയുള്ള ഈരെഴ തോര്‍ത്ത് തോളിലിട്ട്, അച്ഛന്‍.

'എവിടേക്കാ അച്ഛാ?"
അരികിലേക്കോടി, ഞാന്‍.
"തറവാട്ടിലെ 'വീത്‌ വയ്പ്’ ഇന്നല്ലേ?'

ഞാനത്‌ മറന്ന് പോയിരുന്നു.

അപ്പൂപ്പനുള്ളപ്പോള്‍ സംക്രാന്തി മുതല്‍ വിഷു കഴിയും വരെ എല്ലാരും തറവാട്ടിലായിരിക്കും. സംക്രാന്തി രാത്രിയാണു വീതു വയ്പും കലശവും. കുടുംബക്ഷേത്രത്തിലെ, നീണ്ട ജടയും ഉപ്പന്‍ കണ്ണുകളുമുള്ള, ഗോവിന്ദന്‍ വെളിച്ചപ്പാട്‌ തേരത്തേതന്നെ തറവാട്ടിലെത്തിയിരിക്കും.

കോടിമുണ്ട്‌ കൊണ്ടലങ്കരിച്ച പീഠത്തിനു മുന്‍പില്‍, ഏഴ്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും ജലം നിറച്ച കിണ്ടിയും തുളസിച്ചെത്തിപ്പൂക്കളും പൂജാസാമഗ്രികളും നിരക്കും. നിവേദ്യമായി കദളിപ്പഴം, മലര്‍പ്പൊടി, ഓട്ടട, വറുത്തരച്ച കോഴിക്കറി ...
പിന്നെ മരിച്ച്‌ പോയ കാരണവന്മാരുടെ ഇഷ്ട പാനീയം: കള്ളോ ചാരായമോ...
പട്ടാളക്കാരന്‍ വാസു നാട്ടിലുള്ള സമയമാണെങ്കില്‍ ഒരു കുപ്പി ഹെര്‍ക്യുലീസ്‌ റം രഹസ്യാതിഥിയായെത്തും.

വെളുപ്പിനേയെണീട്ട് വിഷുക്കണി കാണും.
പിന്നെ വിഷുക്കൈനീട്ടം.

അമ്പലക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞ്‌, കോടിയുമുടുത്ത്‌ വന്നാല്‍ വിഷുക്കട്ട* മുറിക്കും.
എണ്ണിയാല്‍ തീരാത്ത വിഭവങ്ങളോടെ ഉച്ചക്ക്‌ വിഷുസ്സദ്യ!
പപ്പടം, പായസം, പഴം, ഉപ്പേരികള്‍....

"പോയിട്ട്‌ വരാം മോനേ..": അച്ഛന്റെ ശബ്ദം, ഭൂതകാലത്തില്‍ മുങ്ങിത്തുടിച്ചിരുന്ന എന്റെ മനസ്സിനെ കരയിലേക്ക് പിടിച്ചുയര്‍ത്തി.

തറവാട് ബഹളമയം.
ഉമ്മറം നിറയെ അതിഥികള്‍...
അടുക്കളയില്‍ നിന്നും ഒഴുകിയെത്തീ കറികളുടെ മോഹിപ്പിക്കുന്ന ഗന്ധം...

ഇതൊക്കെ ഇത്‌ വരെ എന്തേ ശ്രദ്ധയില്‍ പെടാഞ്ഞൂ എന്നത്ഭുതപ്പെട്ടൂ, ഞാന്‍.
"ഞാനും വരട്ടെ, അച്ഛാ?"
അച്ഛന്റെ കൈയില്‍ തൂങ്ങി, ഞാന്‍.
"നിന്നെ ക്ഷണിച്ചിട്ടുണ്ടോ?' :ചേച്ചി ചോദിച്ചു.
'അച്ഛനെ ക്ഷണിച്ചിട്ടുണ്ടല്ലോ?"
"നാണമില്ലല്ലോ വിളിക്കാത്ത സദ്യക്ക്‌ ഉണ്ണാന്‍ പോകാന്‍?"
ചേച്ചി നിരുത്സാഹപ്പെടുത്തി.
"കൊതിച്ചി, വരാന്‍ പറ്റാത്ത ദ്വേഷ്യാ അവള്‍ക്ക്‌...വാ അച്ഛാ,"
ഞാന്‍ അച്ഛന്റെ കൈയില്‍ പിടിച്ച്‌ നടന്നു.

തെക്കിനിയിലായിരുന്നു വീത്‌ വയ്പ്പിനുള്ള സാമഗ്രികള്‍ ഒതുക്കിയിരുന്നത്‌.കൃഷ്ണന്‍ കണിയാനും അന്തോണി മാപ്ലയും വെല്ലിശനും അപ്പോല്‍ തന്നെ നല്ല 'ഫോമി'ലെത്തിയിരുന്നു.

ഗോവിന്ദന്‍ വെളിച്ചപ്പാട്‌ കിടപ്പിലായതിനു ശേഷം 'വീത്‌ വയ്പ്‌' അച്ഛന്റെ ചുമതലയായി മാറിയിരുന്നു. കോഴിക്കറിയും അന്തിക്കള്ളും ചാരായക്കുപ്പിയുമായി അച്ഛന്‍ തെക്കിനിയിലേക്ക്‌ കയറി.
വാതിലടഞ്ഞു.

ജനലിലൂടെ എത്തി നോക്കാന്‍ ശ്രമിച്ച എന്നെ ക്രോസ്‌ പാക്കരന്‍ പിടിച്ച്‌ മാറ്റി.
'ആരെങ്കിലും നോക്കിയാല്‍ കാരണോന്മാരുടെ ആത്മാക്കള്‍ വീത്‌ കൈപ്പറ്റാതെ തിരിച്ച്‌ പോകും': പാക്കരന്‍ തന്റെ വിജ്ഞാനം പങ്ക്‌ വച്ചു.

മിനിറ്റുകള്‍ക്ക്‌ ശേഷം വാതില്‍ തുറന്ന് പ്രസാദവിതരണം നടത്തി, അച്ഛന്‍.
ചാരായക്കുപ്പി വെല്ലിശന്‍ കരസ്ഥമാക്കി.
കള്ള്‌ കുപ്പി റാഞ്ചിയെടുത്ത്‌ കൊച്ചമ്മായി അടുക്കളയിലേക്കോടി.

ആദ്യ പന്തിക്ക്‌ ഇലയിട്ടപ്പോള്‍ അച്ഛന്റെയരികെ തന്നെ ഇരിപ്പുറപ്പിച്ചൂ, ഞാന്‍.
ഒരറ്റത്ത് നിന്ന് കോഴിക്കൂട്ടാനും പത്തിരിയും വിളമ്പിത്തുടങ്ങി.

പെട്ടെന്ന് പിന്നില്‍ നിന്നാരോ എന്നെ പൊക്കിയെടുത്തു.
'കൊച്ചളിയന്‍ ഇപ്പഴാ വന്നേ...നീ അടുത്ത പന്തിക്കിരുന്നാ മതി"
പാപ്പന്റെ സ്വരം:
'എനിക്കച്ഛന്റെ കൂടെയിരിക്കണം':
കുതറിമാറാന്‍ ശ്രമിച്ചു, ഞാന്‍.
“വിളിക്കാതെ വന്നതും പോരാ, ആദ്യ പന്തിക്ക്‌ തന്നെയിരിക്കണം, അല്ലേടാ?": ശബ്ദമമര്‍ത്തി ചെവിയിലമറി പാപ്പന്‍. ബലിഷ്ടബാഹുക്കളുടെ സമ്മര്‍ദ്ദത്തില്‍ എന്റെ തോളെല്ലുകള്‍ ഞെരുങ്ങിയമര്‍ന്നു.

ശപ്തനിമിഷത്തിന്റെ ചോരപൊടിയുന്ന മുറിവ്‌ താങ്ങാനാവാതെ, കയ്യാലയുടെ തിണ്ണയില്‍ അഭയം തേടി എന്റെ മനസ്സും പാദങ്ങളും. അച്ഛന്റെ നോവൂറുന്ന കണ്ണുകള്‍ തൊട്ടുഴിയുന്നതായിക്കൂടി അറിഞ്ഞപ്പോല്‍ വേദന പാരമ്യത്തിലെത്തി.

നടപ്പുരയില്‍ വിളമ്പുകാരുടെ ബഹളങ്ങളും വെല്ലിശന്റെ ഇഴഞ്ഞ സ്വരത്തിലൂള്ള നിര്‍ദ്ദേശങ്ങളും കറികളുടെ ഉന്മാദഗന്ധങ്ങളും മനസ്സില്‍ നിന്നും ക്രമേണ വിട്ടകന്നപ്പോള്‍ ചേച്ചിയുടെ പരിഹാസം തുളുമ്പുന്ന സ്വരം എങ്ങ് നിന്നോ കാതുകളില്‍ അലയടിച്ചൂ: "നാണമില്ലല്ലോ, വിളിക്കാത്ത സദ്യക്ക്‌ ......"

കണ്ണീരടക്കാന്‍ പാട്‌ പെട്ടുകൊണ്ട്‌ വീട്ടിലേക്കോടി, ഞാന്‍.

കാരണം തിരക്കാന്‍ വന്ന ചേച്ചിമാരെ ഒരുകൈ കൊണ്ട്‌ വിലക്കി, മറുകൈകൊണ്ടെന്നെ
കെട്ടിപ്പിടിച്ചൂ, അമ്മ: " വാ മോനെ..അമ്മ കഞ്ഞി വിളമ്പാന്‍ പൂവ്വായിരുന്നൂ..."

കഞ്ഞികുടി കഴിഞ്ഞെഴുന്നേല്‍ക്കുമ്പോഴേക്കും തിരിച്ചെത്തിയ അച്ഛന്‍ ആര്‍ക്കും മുഖം കൊടുക്കാതെ എന്റെ കൈയും പിടിച്ച്, ‌ മുറ്റത്തെ ഇരുളിലേക്കിറങ്ങി.

പടിയ്ക്കല്‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേല്‍ മടിയിലെന്നെ ‍പിടിച്ചിരുത്തി, അച്ഛന്‍.
"നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ചയല്ലേ? നമ്മുടെ പൂവന്‍ കോഴിയെ, അന്ന് കൊന്ന് കറി വച്ചാലോ എന്നാലോചിക്യാ ഞാന്‍?'
അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്ന വാക്കുകള്‍.
'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍?”
അച്ഛന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ, ഞാന്‍.

അപമാനത്തിന്റേയും അവഹേളനത്തിന്റേയും ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ, ഉറക്കം.

അയല്‍പക്കങ്ങളില്‍ നിന്ന് വിഷുവാഘോഷത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരുന്നൂ. മാലപ്പടക്കങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ഗുണ്ടിന്റെ മുഴക്കങ്ങള്‍ നെഞ്ചിനുള്ളില്‍ ഞെട്ടലുകളായി പിടഞ്ഞൂ. കമ്പിത്തിരിയുടെയും മത്താപ്പിന്റേയും ശീല്‍ക്കാരങ്ങള്‍ നിലയ്ക്കാത്ത അലയടികള്‍ ‍ പോലെ കാതുകളില്‍.....

എപ്പോഴോ കേട്ടു അമ്മയുടെ മന്ത്രിക്കും പോലുള്ള സ്വരം :
" നിങ്ങ ഊണു കഴിച്ചില്ല, അല്ലേ?"
അച്ഛന്റെ കടിച്ച്‌ പിടിച്ചുള്ള മറുപടി:
"തൊണ്ടേന്നിറങ്ങണ്ടേടീ? ഇല മടക്കി എണീറ്റ് പോന്നു.”
"കഞ്ഞിയുണ്ട്‌, എടുക്കട്ടേ?"
വീണ്ടും അമ്മ.
"വേണ്ട..മക്കളറിയും. മൊന്തയില്‍ കഞ്ഞിവെള്ളമുണ്ടല്ലോ.... കുടിച്ചോളാം....പിന്നെ."


*വിഷുക്കട്ട:

പിഴിഞ്ഞെടുത്ത നാളികേരത്തിന്റെ രണ്ടാം പാലില്‍ കുത്തരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുന്നു. ‌ വറ്റുമ്പോള്‍, ജീരകവും ചുക്കുപൊടിയും ചേര്‍ത്ത ഒന്നാം പാല്‍ ചേര്‍ക്കണം. കുഴമ്പ്‌ പരുവത്തില്‍ വാഴയിലയില്‍ പരത്തി തണുക്കുമ്പോള്‍ കഷണങ്ങളായി മുറിച്ചെടുക്കുന്നു. (ചിരകിയ തേങ്ങ ഇടക്ക്‌ ചേര്‍ക്കാം.)

ശര്‍ക്കരനീര്, മാങ്ങാക്കറി, പുളിയിഞ്ചി എന്നിവ കൂട്ടി തിന്നാന്‍ നല്ല രസമാണു.

----------------------------------------------------
വിഷു സ്പെഷ്യലായി മഴത്തുള്ളികളില്‍ പോസ്റ്റിയത്.
http://mazhathullikal.ning.com/
----------------------------------------------------

Saturday, January 31, 2009

അമ്മായിഗുണ്ട്

മൂക്കിന്‍ തുമ്പത്ത്‌ ശുണ്ഠിക്കാരനും കയ്യാങ്കളിക്കാശാനുമായ കുഞ്ഞമ്മാന്, കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്ന പോലായിരുന്നു കുഞ്ഞമ്മായി. ഈ 'ഹിറ്റ്ലര്‍ മുസ്സോളിനി' അച്ചുതണ്ടിന്നെതിരെ നിരന്തര ചെറുത്ത്‌ നില്‍പ്‌ നടത്തിക്കൊണ്ടിരുന്ന മൂത്ത പുത്രന്‍ ഭുവന ചന്ദ്രന്‍ അതിനാലവര്‍ക്കെന്നും കണ്ണിലെ കരട്‌....ഒന്‍പതാം കുഴിക്ക്‌ ശത്രു.

സ്കൂളുകള്‍ പെറ്റിബൂര്‍ഷ്വാകളുടെ 'ഹാച്ചിംഗ്‌ സെന്ററുകള്‍' ആണെന്നും വിപ്ലവാചാര്യന്‍ ചെഗുവേരയും തിരുത്തല്‍ വാദി മാവോയുമാണു നന്മയുടെ നൂറു പുഷ്പങ്ങള്‍ വിരിയിക്കുകയെന്നും വിശ്വസിച്ച ഭുവനേട്ടന്‍ ക്ലാസ്സില്‍ കയറാറില്ല. അഥവാ കയറിയാല്‍ സതീര്‍ത്ഥ്യരിലൊരാളിലെങ്കിലും തന്റെ ബൊളീവിയന്‍ ഒളിവിദ്യ പരീക്ഷിച്ചിരിക്കും.

അമ്പേറ്റ ആരെങ്കിലും അന്ന് വൈകീട്ട്‌, രക്ഷിതാവിനോടൊപ്പം, കാര്യേഴുത്ത്‌ തറവാടിന്റെ മുറ്റത്ത്‌ ഹാജരുണ്ടാകും.
വിചാരണ, തെളിവെടുപ്പ്‌ എന്നീ പ്രഹസനങ്ങള്‍ പതിവില്ല; ശിക്ഷ വിധിക്കാനും നടപ്പാക്കാനുമുള്ള കാലതാമസവും.
പിടിച്ച്‌ കെട്ടും പ്രതിയെ മുറ്റത്തെ തൈത്തെങ്ങില്‍.
ഒന്നാം മുറയും രണ്ടാം മുറയും അമ്മായി വക.അമ്മാവനപ്പോള്‍ മൂന്നാം മുറയ്ക്കുള്ള 'വാം അപ്‌' നടത്തുകയായിരിക്കും.

പിറ്റേന്ന് രാവിലെ കട തുറക്കാന്‍ എണീക്കുന്ന ഞങ്ങള്‍ക്ക്‌ കണി, തിണ്ണക്കരികില്‍ 'റ' ഷേപ്പില്‍ ചുരുണ്ട്‌ കിടക്കുന്ന ഭുവനേട്ടനായിരിക്കും.

ഭുവനേട്ടന്റെ അപ്രതീക്ഷിത സാന്നിധ്യം പകരുന്ന ഉത്സവ ലഹരി , അമ്മായിയെത്തി അനുനയിപ്പിച്ച്‌ കുട്ടിക്കൊണ്ട്‌ പോകും വരെ തുടരും.

സ്കൂള്‍ വിട്ട് വന്നാല്‍ തറവാട്ട്‌ പറമ്പില്‍ പടര്‍ന്ന് പന്തലിച്ച്‌ കിടക്കുന്ന കൊടമ്പുളി മരത്തിന്റെ വേരുകളിലും ശിഖിരങ്ങളിലുമായി, ഭുവനേട്ടന്റെ നേതൃത്വത്തില്‍, കുട്ടിക്കുരങ്ങന്മാരുടെ 'ദാവൂസ്‌ ഉച്ചകോടി' ആരംഭിക്കും.

വല്യേച്ചി, കൊച്ചേച്ചി.....
വെല്ലിശന്റെ മക്കള്‍: വിശാലേച്ചി, പദ്മിനിയേച്ചി, പ്രസേനന്‍ എന്ന കൊച്ചേട്ടന്‍.....

വിമുഖതയോടെയാണെങ്കിലും വല്യമ്മായിയുടെ സീമന്ത പുത്രന്‍ നരേന്ദ്രനേയും വിളിക്കും, കോറം തികയ്ക്കാന്‍.
ഇളയച്ചന്മാര്‍ രണ്ടൂം 'ഔട്ട്‌ ഓഫ്‌ സ്റ്റേഷന്‍' ആയതിനാല്‍ ഇളയമ്മമാര്‍ക്ക്‌ 'ബോഡിഗാര്‍ഡായി' നിയത്തിയിരിക്കയാണു നരേട്ടനെ.

കൊച്ചേട്ടന്റേയും ഭുവനേട്ടന്റേയും കുത്തകയായ വാള്‍പ്പയറ്റായിരിക്കും ആദ്യ ഐറ്റം.
അത്‌ കഴിഞ്ഞാല്‍ 'റിഫ്രഷ്‌മന്റ്‌": കല്ലുപ്പും മുളക്‌ ചതച്ചതും ചേര്‍ത്തുള്ള മിശ്രിതത്തില്‍ മുക്കിയ ഇരിമ്പന്‍ പുളി.

"അക്ഷര ശ്ലോകമത്സരം"ആണു അടുത്തത്‌.
അക്ഷരശ്ലോകമെന്ന് വച്ചാല്‍ സിനിമാപ്പാട്ട്‌.

"ആണുങ്ങള്‍ ഒരു ടീം" :കൊച്ചേട്ടന്‍ ഭുവനേട്ടനേയും എന്നേയും സൈഡിലേക്ക്‌ മാറ്റി നിര്‍ത്തും.
'അപ്പോ നരനോ?": ചേച്ചി ചോദിക്കും.
"അതിനവന്‍ ആണാ....?": ഭുവനേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കും.
"അമ്മായി ഗുണ്ട്‌ പെണ്ണുങ്ങള്‍ടെ സൈഡില്‍"

പൊക്കം കുറഞ്ഞ്‌, തുടുത്ത്‌, സ്ത്രൈണത മുറ്റിയ ശരീരവും വിടര്‍ന്ന കണ്ണുകളും നീണ്ട കണ്‍പീലികളുമുള്ള ഗുണ്ട്‌ പോലിരിക്കുന്ന അമ്മായിപുത്രനു കൊച്ചേട്ടനിട്ട പേരാണു: 'അമ്മായി ഗുണ്ട്‌" എന്ന്.

അല്‍പം വിക്കുണ്ട്‌. സംസാരിക്കുമ്പോല്‍ മുഖത്ത്‌ നോക്കില്ല. സ്വയം ഒരു കാര്യവും ചെയ്യില്ല.

"ഊണിനു നായര്‍ മുന്‍പില്‍, പടക്ക്‌ നായര്‍ പിന്നില്‍": കളിയാക്കും കൊച്ചേട്ടന്‍.

എന്തെല്ലാമായിരുന്നൂ, ഭുവനേട്ടന്‍; അതൊന്നുമായിരുന്നില്ല നരേട്ടന്‍.

ഹിന്ദി ഗാനങ്ങളാണു ഭുവനേട്ടന്റെ സ്പെഷ്യാലിറ്റി. തെറ്റ്‌ പറ്റിയാലും പിടിക്കപ്പെടില്ലല്ലോ?

"ഓ ഹോ ഹോ ഹോ....
ഖോയാ ഖോയാ ചാന്ദ്‌,
ഖുലാ ആസ്മാന്‍,
ആങ്ഖോം മേം സാരീ രാത്‌ ജായേഗീ.....
തും കോ ഭീ കൈസേ നീംദ്‌ ആയേഗീ...."

ഇടത്‌ കൈ ചെവിയില്‍ വച്ച്‌, വലത്‌ കൈ ആകാശത്തേക്കുയര്‍ത്തി ഭുവനേട്ടന്‍ നീട്ടിപ്പാടും.

ചേച്ചിയുടെ മറുപടി:
"തലക്ക്‌ മീതെ ശൂന്യാകാശം,
താഴെ മരുഭൂമീ..
തപസ്സ്‌ ചെയ്യും വേഴാമ്പല്‍ ഞാന്‍...."

"സുന്‍ സുന്‍ സുന്‍,
അരേ പ്യാരേ സുന്‍..."
തുടരും ഭുവനേട്ടന്‍.

ചേച്ചിക്കും ചില സ്ഥിരം നമ്പരുകളുണ്ട്‌.

"കടലാസ്‌ വഞ്ചിയേറി,
കടലും കടന്ന് കേറി..."

മത്സരം വല്യേച്ചിയും ഭുവനേട്ടനും കൂടി ഹൈജാക്ക്‌ ചെയ്യുമ്പോള്‍ കുശുമ്പ്‌ കേറുന്ന കൊച്ചേട്ടന്‍ എംജീയാറാകും:
"നാന്‍ ആണയിട്ടാല്
‍അത്‌ നടന്ത്‌ വിട്ടാല്‍....'

കാര്യേഴുത്ത്‌ കിഴക്കേതില്‍ പുതിയതായി താമസമാക്കിയ ബറോഡ റിട്ടേണ്‍ പങ്കജാക്ഷന്‍ നായരുടെ ഗ്രാമഫോണിന്റെ ഊര്‍ജ്ജം ഹിന്ദി ഗാനങ്ങളായി ഭുവനേട്ടന്റെ സ്വരത്തില്‍ ഒഴുകിപ്പരക്കുമ്പോള്‍, റേഡിയോയിലെ ഗാനങ്ങള്‍ കേട്ട്‌ പഠിച്ച്‌ പാടുന്ന ചേച്ചിമാര്‍ പ്രാണവായുവിനായി പിടയും.

"സൈഗളിനെ അറിയോ? ഷംസാദ്‌ ബീഗം, മുകേഷ്‌...റാഫി...?
ഹിന്ദിയിലെ വല്യ പാട്ടുകാരാ...."
-ഭുവനേട്ടന്‍ തന്റെ അറിവുകള്‍ പ്രൗഢിയൊടെ വിളമ്പും.

"കേട്ടിട്ടുണ്ടോ സൊജാ രാജകുമാരി...,
മേരാ പിയാ ഗയാ റംഗൂണ്‍.....,
ആ ലൗട്‌ കെ ആ......,
ഓ ദുനിയാ കെ രഖ്‌വാലേ..."

"ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമന്റെ കൂടെ കൂടാതെ....."

- ഭുവനേട്ടന്‍ പ്രഭാഷണം നിര്‍ത്താന്‍ ഭാവമില്ലെന്ന് കാണുമ്പോള്‍ വിശാലേച്ചി ഇടപെടും.

"അയ്യേ..അത്‌ പദ്യമല്ലേ? പാട്ടല്ലല്ലോ?" : കൊച്ചേട്ടന്‍ കളിയാക്കും.

"നീയെന്‍ ചന്ദ്രനേ,
ഞാന്‍ നിന്‍ ചന്ദ്രികാ......
ഓ..ഓ....."
ചേച്ചി കച്ചേരി തുടരാന്‍ ശ്രമിക്കും.

"തു മേരീ ചാന്ദ്‌,
മേം തേരീ ചാന്ദ്‌നീ...
ദില്‍ കൊ ലഗാനാ കോയി ദില്‍ ലഗീ,
കോയീ ദില്‍ ലഗീ..."

ചേച്ചിയില്‍ നിന്നേറ്റെടുത്ത്‌ അതേ ഈണത്തില്‍ ഗാനം പൂര്‍ത്തിയാക്കി, ഭുവനേട്ടന്‍ പരിഹസിക്കും:
"ഹിന്ദിപ്പാട്ട്‌ കട്ടെടുത്ത്‌ മലയാളത്തിലാക്കി, അല്ലേ? വേറെ സ്റ്റോക്കൊന്നും കൈയിലില്ലല്ലോ?"

ചേട്ടന്മാര്‍ കൂകിയാര്‍ക്കും.
"തോറ്റേ....പെണ്‍പട തോറ്റ്‌ തൊപ്പിയിട്ടേയ്‌"


അപ്പോഴായിരിക്കും വിളിച്ചിട്ടും കേള്‍ക്കാത്ത ഞങ്ങളെത്തേടിയുള്ള അമ്മയുടെ വരവ്‌.
"ചെവി കേക്‌ക്‍ണില്യേ ഒന്നിനും? എത്ര നേരായി വിളിക്‌ക്‍ണൂ...?"

കുഞ്ഞാങ്ങളയുടെ മോനോടുള്ള 'സോഫ്റ്റ്‌ കോര്‍ണര്‍' മൂലമാകണം ശകാരം നീട്ടാതെ, ചേച്ചിയുടെ നേരെ തിരിയും അമ്മ.
"ചെല്ല്..ചെന്ന് വെളക്ക്‌ വയ്ക്ക്‌..ബാക്കിയെല്ലാരും മുഖോം കൈയും കഴുകി നാമം ജപിക്ക്‌"

കാലത്ത്‌ ഞങ്ങളോടൊപ്പം ഭുവനേട്ടും യാത്രയാകും, സ്കൂളിലേക്ക്‌.
ചേട്ടന്മാരുടെ കളിയാക്കലും തോണ്ടലും സഹിക്ക വയ്യാതെ പുസ്തകക്കെട്ടും ചോറ്റ്‌ പാത്രവും തൂക്കി മുന്നില്‍ ഓടും, നരേട്ടന്‍.
"അമ്മായി ഗുണ്ടേയ്‌....അമ്മായിഗുണ്ട്‌ വരണേയ്‌..."
എന്നാര്‍ത്തുകോണ്ട്‌ ചേട്ടന്മാര്‍ പിന്നാലെ.
ഒപ്പമെത്താനോടും ഞാന്‍.

രഹസ്യം പറച്ചിലും അടക്കിയ ചിരികളുമായി ചേച്ചിമാര്‍ വളരെ പിറകിലായിരിക്കും.

ഇന്റവെല്ലിനും ഉണ്ണാന്‍ വിടുമ്പോഴും, കിളിമാസും കുറ്റിയും കോലുമൊക്കെ കളിക്കാന്‍ എല്ലാവരുടെയും മുന്നില്‍ കാണും ഭുവനേട്ടന്‍.

കളികളില്‍ പങ്കെടുക്കാതെ, കൂട്ടുകാരില്ലാതെ, ഡെസ്കില്‍ മുഖമമര്‍ത്തി കണ്ണുകളടച്ച്‌ കിടക്കും നരേട്ടന്‍.

നാലടി പൊക്കവും സ്ഥൂലിച്ച ശരീരവുമുള്ള വല്യമ്മായിക്ക്‌, ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനും തിരച്ചിലിനും ശേഷമാണു രണ്ടാം കെട്ടുകാരനായ വല്യമ്മാനെ കിട്ടിയത്‌.

തന്റെ പൊക്കമില്ലായ്മയുടെ കാരണക്കാരി വയറ്റാട്ടി നാരായണിയാണെന്നാണു വല്യമ്മായി പറയുന്നത്‌.

പേറെടുത്ത്‌ മറുപിള്ള മുറിച്ച്‌ മാറ്റിയിട്ടും, ഒച്ച വച്ച്‌ കരയാത്ത കുഞ്ഞിന്റെ തലയില്‍, നാരായണി ശക്തിയായി അടിച്ചുവത്രേ. ആ അടിയുടെ കാഠിന്യത്താലാണു വളര്‍ച്ച ലംബത്തില്‍ നിന്നും തിരശ്ചീനത്തിലേക്ക്‌ മാറിയതത്രേ!

കുടുംബം, സ്വത്ത്‌, പ്രായം, രണ്ടാം കെട്ട്‌....ദൗര്‍ബല്യങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അമ്മാവനെ തന്റെ സാമന്തനാക്കി, അമ്മായി.

മൂത്ത മോന്‍ നാലാം ക്ലാസ്‌ പാസ്സായപ്പോള്‍ അവനേയും കൊണ്ട്‌ അമ്മായി തറവാട്ടിലെത്തി.
"അവടട്‌ത്ത്‌ ഹൈസ്കൂളില്ല. പിന്നെ ഇവട്‌-ത്തെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളുമായല്ലോ?"

ആര്‍ക്കും ഒരു ശല്യമാകാതെ തെക്കിനിയില്‍ ഒതുങ്ങിക്കൂടി നരേട്ടന്‍. ശമ്പളമില്ലാതെ ഒരു വേലക്കാരനെ കിട്ടിയതില്‍ ഇളയമ്മമാര്‍ക്കും സന്തോഷം.

മോന്‍ പത്ത്‌ പാസ്സായപ്പോള്‍ ബോംബെയിലുള്ള അനിയന്റെ അടുത്തേക്കയക്കാനായിരുന്നു വല്യമ്മായിയുടെ പ്ലാന്‍. കുറച്ച്‌ 'കൊട്ടും പാട്ടും' പഠിച്ചാലേ ബോംബെയില്‍ ജോലി കിട്ടൂ എന്ന അനിയന്റെ അഭിപ്രായത്തെ മാനിച്ച്‌ നരേട്ടന്‍ ഇരിഞ്ഞാലക്കുട മിനര്‍വ ഇന്‍സ്റ്റിട്യൂട്ടില്‍ ഷോര്‍ട്ട്‌ ഹാന്‍ഡും റ്റൈപ്‌ റൈറ്റിംഗും പഠിക്കാന്‍ ചേര്‍ന്നു.

തമ്മില്‍ കാണുമ്പോള്‍ മുഖത്തെ മംസപേശികളുടെ സങ്കോച വികാസങ്ങളില്‍ വിരിയുന്ന മന്ദഹാസത്തിനപ്പുറം കടന്നിരുന്നില്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം.

ബോംബെയില്‍ ജോലി കിട്ടി, കൊല്ലങ്ങള്‍ക്ക്‌ ശേഷവും നാടോ വീടോ ഒന്ന് സന്ദര്‍ശിക്കാന്‍ പോലും മിനക്കെടാതെ, ഈവനിംഗ്‌ ക്ലാസുകളില്‍ ചേര്‍ന്ന് പഠിച്ചു വലിയ ഉദ്യോഗസ്ഥനായി, നരേട്ടന്‍.

കാരുമാത്ര, വല്യമ്മായിയുടെ വീട്ടിനടുത്ത്‌ തന്നെയാണു കൊച്ചമ്മായിയേയും കെട്ടിച്ചയച്ചിരിക്കുന്നത്‌. പക്ഷെ അവര്‍ക്കിടയിലെന്നും തകര്‍ക്കപ്പെടാനാവാത്ത ഒരു 'ബെര്‍ലിന്‍ വാള്‍' നില കൊണ്ടിരുന്നു.

കൊച്ചമ്മായിയുടെ വീട്ടില്‍ പോകാന്‍ ഇഷ്ടമായിരുന്നു, എനിക്ക്‌. കാണുമ്പോഴേക്കും ഓടി വരും, നിറചിരിയോടെ കെട്ടിപ്പിടിക്കും. വിശേഷങ്ങള്‍ ചോദിച്ചറിയും.പിന്നെ വയര്‍ നിറയെ പാല്‍ക്കാപ്പിയും പൂവടയും തന്ന് സത്കരിക്കും.

കൂടെ നടന്ന് വന്ന് വല്യമ്മായിയുടെ വീട്‌ അകലെ നിന്ന് കാട്ടിത്തരും, കൊച്ചമ്മായി.

പുല്ലാനിക്കാടുകളും തൊട്ടാവാടിക്കൂട്ടങ്ങളും കല്ലുവെട്ട്‌ മടയുമൊക്കെ നിറഞ്ഞ കുന്നിന്‍പുറത്ത്‌ കൂടെയുള്ള ആ നാട്ടുവഴി ഇന്നും എനിക്കപരിചിതം.

കോലായിലെ ചാരുകസാലയില്‍ കണ്ണുകളടച്ച്‌ കിടപ്പുണ്ടാകും, പഞ്ഞി പോലെ നരച്ച മുടിയും നീണ്ട താടിരോമങ്ങളുമുള്ള വല്യമ്മാന്‍. പാളവിശറി, വെറ്റിലച്ചെല്ലം, വെള്ളം നിറച്ച കിണ്ടി എന്നിവ കാണും കൈയെത്തും ദൂരത്ത്‌.

"ആരാ?"

വെയിലില്‍ നിന്നും ചാവടിയിലേക്ക്‌ കയറുന്ന രൂപവുമായി താദാത്മ്യം പ്രാപിക്കുന്ന കണ്ണുകളൊന്ന് തിളങ്ങും.
"വേലായീടെ മോനല്ലേ?"
പേരിനു പ്രസക്തിയില്ലാത്തതിനാല്‍ 'അതെ'യെന്ന് തലയാട്ടും, ഞാന്‍.

പടിഞ്ഞാറെ വെപ്പുപുരയില്‍ നിന്നും വല്യമ്മായിയുടെ ഭാരിച്ച ശരീരം കോലായിലെത്തിയിരിക്കും, അപ്പോഴേക്കും.
"എന്താടാ വിശേഷിച്ച്‌?"
കോമളഭാവങ്ങള്‍ വിരുന്ന് വരാത്ത മുഖത്ത്‌, പരിചിതത്വത്തിന്റെ ഒരു നിഴലാട്ടമെങ്കിലും പ്രതീക്ഷിച്ചുകൊണ്ട്‌, വന്ന കാര്യം അവതരിപ്പിക്കും, ഞാന്‍.

"കാലത്തെ എത്തി നീ അവള്‍ടട്‌ത്ത്‌, അല്ലേ?"
ഞളുങ്ങിയ ഒരു ചിരിയുമായി നിന്ന് പരുങ്ങും, ഞാന്‍.
'പാലില്ല, കട്ടനെടുക്കട്ടേ?"
"വേണ്ടാ, വേം ചെല്ലാന്‍ പറഞ്ഞിട്ടുണ്ടച്ഛന്‍."
"എന്നാ ചെല്ല്."
തിരിഞ്ഞ്‌ നടക്കും അവര്‍.

യാത്ര പറയാന്‍ നോക്കുമ്പോല്‍ അമ്മാവന്‍ കിടന്ന കസാല ശൂന്യമായിരിക്കും.പെണ്മക്കളാരെങ്കിലും അടുക്കളയില്‍ നിന്നെത്തി നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചാലായി.തനയന്മാര്‍ പശുപാലകരായി പാടത്തോ പറമ്പിലോ കറങ്ങുകയാകും.

ഉദ്യോഗം തേടി ബോംബെയിലെത്തിയ ഞാന്‍ പരിചയക്കാരെയൊക്കെ ഒരു വട്ടമെങ്കിലും സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നൂ. പക്ഷേ നരേട്ടന്റെ പേര്‍ എന്റെ മനസ്സിന്റെ ഡയറക്റ്ററിയില്‍ എവിടേയും ലിസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നില്ലല്ലോ?

ഏട്ടന്‍ പിന്നീട്‌ നാട്ടിലെത്തിയെന്നും വിവാഹം കഴിച്ചെന്നുമുള്ള വാര്‍ത്തകള്‍, കത്തുകളിലെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് രൂപരഹിതമായി കിടന്നു.

അക്കാലത്ത്‌ ദുബായില്‍ നിന്നും നാട്ടിലേക്കുള്ള ഓരോ യാത്രയും വൃതാനുഷ്ടാനങ്ങളോടെ നടത്തുന്ന ശബരിമല തീര്‍ത്ഥാടനം പോലെ ദുഷ്കരമായിരുന്നു.
വ്രതശുദ്ധി ബോധ്യപ്പെട്ടാലേ 'അര്‍ബാബ്‌'പെരിയസ്വാമിയുടെ അനുഗ്രഹം ലീവായി മാറൂ.
യാത്രയുടെ തലേന്ന് ഗംഭീരമായ 'കെട്ടുമുറുക്കല്‍' ചടങ്ങും 'വിളക്കും പാട്ടും" നടക്കും.
മല കയറാത്ത അയ്യപ്പന്മാരുടെ 'നേര്‍ച്ചകള്‍'കൊണ്ട്‌ സമ്പന്നമായിരിക്കും 'ഇരുമുടിക്കെട്ട്‌".
എക്സെസ്‌ ബാഗേജെന്ന പമ്പയില്‍ മുങ്ങി,
എയര്‍ ഇന്ത്യയുടെ കരിമല കയറി,
ബോംബെ കസ്റ്റംസിലെ മാളികപ്പുറത്തമ്മയുടെ മുന്നിലെത്തി തേങ്ങയടിക്കുമ്പോഴേക്കും മനസ്സും ശരീരവും 'ദിവ്യ ദര്‍ശനങ്ങള്‍' പലവട്ടം നടത്തിക്കഴിഞ്ഞിരിക്കും.

'ഓള്‍ഡ്‌ ഗഡീസിനെ' ഒന്ന് സത്ക്കരിക്കണം, പണ്ടത്തെ മുതലാളി ദൊരൈസ്വാമി അയ്യരുടെ സുഖമില്ലാതെ കിടക്കുന്ന അമ്മ്യാരെ ഒന്ന് കാണണം എന്നീ ലക്ഷ്യങ്ങളോടെയാണു രണ്ട്‌ ദിവസത്തെ 'ബോംബെ ബ്രേക്‌' പ്ലാന്‍ ചെയ്തത്‌.


മലബാര്‍ ഹില്ലിലെ ഇടത്താവളത്തിലെത്തിയപ്പോള്‍ കാത്തിരിക്കുന്നൂ ഒരു വിശിഷ്ടാതിഥി: നരേട്ടന്‍.
"നീ വരുന്ന വിവരം ഞാനാ പറഞ്ഞേ": പഴയ സഹമുറിയന്‍ രാജേട്ടന്‍ അറിയിച്ചു.
"ഹലൊ"
ഷേക്‌ ഹാന്‍ഡിന്നായി കൈ നീട്ടി, നരേട്ടന്‍.

അല്‍പം കൂടി തടിച്ചിട്ടുണ്ട്‌.
വെളുത്ത മുഖത്തെ കരയന്‍ മീശ ആകര്‍ഷകമായി തോന്നി.
ഔപചാരികത കലര്‍ന്ന, നിസ്സംഗമായ ഒരു ചിരി ചുണ്ടില്‍.

പിന്നെ നിശ്ശബ്ദത.

പരസ്പരം നേരിടാന്‍ അറച്ച്‌, മൂന്ന് ജോഡി കണ്ണുകള്‍ ആ കൊച്ചുമുറിയിലങ്ങോളമിങ്ങോളം ഉഴറി നടന്നു.

ഘനീഭവിച്ച അന്തരീക്ഷത്തെ ഒരു ചുടുനിശ്വാസത്താലലോസരപ്പെടുത്തി, നരേട്ടന്റെ ലോല സ്വരം:"എഴുത്തൊക്കെ നിര്‍ത്തിയോ? പണ്ട്‌ നീ ബോംബെ നാദത്തില്‍ എഴുതിയതൊക്കെ വായിച്ചിട്ടുണ്ട്‌."
ഞാന്‍ ഹൃദയപൂര്‍വം ഒരു ചിരി സമ്മാനിച്ചു.

ബാബുല്‍നാഥ്‌ കവലയില്‍, റോഡിലേക്ക്‌ വൃത്താകൃതിയിലിറങ്ങി നില്‍ക്കുന്ന റെസ്റ്റാറന്റില്‍ മൂന്ന് ബോംബെ ബീറുകള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി, രാജേട്ടന്‍.
"ഞാന്‍ കഴിക്കാറില്യാ": നരേട്ടന്‍ വിമ്മിഷ്ടത്തോടെ തല ഒരു വശത്തേക്ക്‌ ചരിച്ചു.
"സാരല്യാ..."., രാജേട്ടന്‍ പ്രോത്സാഹിപ്പിച്ചു.
" നീലക്കുറിഞ്ഞി പൂക്കും പോലെയുള്ള ഒരപൂര്‍വ സംഭവമല്ലേ നരാ ഈ ഒത്തുചേരല്‍?"

"അല്ല രാജാ, അവള്‍ തനിച്ചല്ലേ റൂമില്‍? മാത്രല്ലാ...",അര്‍ദ്ധോക്തിയില്‍ നിര്‍ത്തി, ഒരു കള്ളച്ചിരി മുഖത്ത്‌ പടര്‍ത്തി പൂരിപ്പിച്ചൂ, നരേട്ടന്‍:" പറയാന്‍ മറന്നതാ ട്ടാ, സോറി, അവള്‍ പ്രെഗ്നന്റാ...ആറു മാസായി."

"കള്ള ഗുണ്ടപ്പാ, അപ്പോ നീ ഒപ്പിച്ചു, അല്ലേ?" രാജേട്ടന്‍ ചാടിയെണീട്ട്‌ നരേട്ടനെ കെട്ടിപ്പിടിച്ചു."കണ്‍ഗ്രാജുലേഷന്‍സ്‌"

എന്നിട്ട്‌ കൗണ്ടറിലിരുന്ന പാര്‍സി ബാബയോട്‌ വിളിച്ച്‌ പറഞ്ഞൂ:" ഭയ്യാ, തീന്‍ ബൈദാ ആമ്ലേറ്റ്‌ ഭീ ബോലൊ, ഡബിള്‍"

"അഭിനന്ദനങ്ങള്‍": രണ്ട്‌ കൈകളും നീട്ടീ ഞാന്‍.
കളവ്‌ പിടിക്കപ്പെട്ട കുട്ടിയുടെ പരുങ്ങലോടെ നരേട്ടന്‍ മൊഴിഞ്ഞൂ:"താങ്ക്സ്‌"

നിറഞ്ഞ മഗ്ഗില്‍ നിന്നും ആര്‍ത്തിയോടെ ബീര്‍ മൊത്തിക്കുടിക്കുന്ന നരേട്ടനെ സാകൂതം നോക്കിയിരുന്നൂ, ഞാന്‍.

പിന്നെ ചൗപ്പാട്ടിയില്‍ ചാഞ്ഞു കിടക്കുന്ന മരങ്ങളിലൊന്നിന്റെ നിഴലിലേക്ക്‌......

രണ്ട്‌ ബീറിന്റെ ലാഘവത്വം തലയില്‍ മാത്രമല്ല അന്തരീക്ഷത്തിലും പടര്‍ന്നതായി തോന്നി.
കടലിന്റെ മണമുള്ള തണുത്ത കാറ്റ്‌ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിച്ച്‌ കളി നടത്തി.

നരിമാന്‍ പോയിന്റിലെ കൂറ്റന്‍ സൗധങ്ങളില്‍ അന്തി വിളക്ക്‌ തെളിഞ്ഞ്‌ തുടങ്ങി. മറുവശത്ത്‌ മലബാര്‍ ഹില്ലിന്റെ പാര്‍ശ്വത്തില്‍ "സെഞ്ച്വറിയുടെ' പരസ്യത്തിലെ ഹെര്‍ക്കുലീസ്‌, ഭൂഗോളം തന്റെ ചുമലുകളിലേക്കുയര്‍ത്തി, നിന്ന് കിതച്ചു.

"എന്റെ അനിയനല്ലേടാ നീ? ന്ന് ട്ടെന്താ അന്യനേപ്പോലെ ഇത്ര അകലേ?"
അരികിലേക്ക്‌ നീങ്ങി എന്റെ തോളില്‍ കൈയിട്ടൂ, നരേട്ടന്‍.എന്നിട്ട്‌ രാജേട്ടന്റെ നേരെ തിരിഞ്ഞു:
"അടുത്തിരുന്നിട്ടെന്താ കാര്യം? ഞങ്ങള്‍ക്കിടയില്‍ ഒരു ജനറേഷന്‍ ഗാപ്‌ തന്നെയുണ്ട്‌....കുഞ്ഞായിരുന്നപ്പോല്‍ എത്ര എടുത്ത്‌ നടന്നിട്ടുള്ളതാ ഞാനിവനെ. എന്നിട്ട്‌ ഒരിക്കല്‍ പോലും ഇവനെന്നെ നരേട്ടാ എന്ന് വിളിച്ചിട്ടുണ്ടോ? ഇല്ലാ, വിളിച്ചത്‌ അമ്മായി ഗുണ്ട്‌ എന്നാ"

പൊള്ളയായ ഒരു ചിരിയുമായി, ഇരു കൈകളും മണലിലൂന്നി പിന്നിലേക്ക്‌ ചാഞ്ഞിരുന്നൂ, നരേട്ടന്‍. ആകാശത്ത്‌ ഇനിയും ഉദിച്ചുയരാത്ത താരകളെ തേടുകായിരുന്നൂ, ആ കണ്ണുകള്‍.

ആത്മഗതം പോലെയുയര്‍ന്നൂ ആ ശബ്ദം:

"ദാദ്രിദ്ര്യകുക്ഷികളാ ഞങ്ങള്‍. അല്ലേ രാജാ?
അമ്മവീട്ടുകാരുടെ കാരുണ്യത്തിന്റെ എച്ചില്‍ തിന്നു വളര്‍ന്ന പിച്ചക്കാര്‍! കൊയ്ത്ത്‌ കഴിയുമ്പോല്‍ തറവാട്ടീന്ന് നെല്ല് വന്നില്ലെങ്കി പുകയില്ലാ ഞങ്ങളുടെ അടുപ്പ്‌. കൊച്ചമ്മാന്റെ മണിയോര്‍ഡര്‍ വൈകിയാ മുടങ്ങും എല്ലാ കാര്യങ്ങളും.ഓണവും വിഷുവുമൊക്കെ ഞാനറിഞ്ഞത്‌ തറവാട്ടില്‍ താമസമാക്കിയതിനു ശേഷമാണു. എല്ലാര്‍ക്കുമൊപ്പമിരുന്ന് ഓരോ ഉരുള ചോറിറക്കുമ്പോഴും വീട്ടിലെ പഞ്ഞത്തിന്റെ ഓര്‍മ്മകള്‍ തൊണ്ടയില്‍ തറച്ച മീന്‍ മുള്ളുകള്‍ പോലെ എന്നെ കുത്തി നോവിച്ചിരുന്നു."

നനുത്ത ആ സ്വരം മുറിഞ്ഞു.

"പോട്ടെ നരേട്ടാ, അതൊക്കെ കഴിഞ്ഞ കാലം," ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

"ഇല്ലെടാ, നിനക്കറിയില്ലാ. തറവാടിന്റെ തെക്കിനിയില്‍, വക്കുകള്‍ കീറിയ തഴപ്പായും മുഷിഞ്ഞ്‌ കൂറയായ തലയിണയും കുടിച്ച എന്റെ കണ്ണുനീരിന്റെ അളവ്‌....
ഇടിയും മഴയുമുള്ള രാത്രികളില്‍, പേടിച്ച്‌ വിറച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ച്‌ കിടക്കുമ്പോള്‍, പാളികളില്ലാത്ത ജനലിലൂടെ, മിന്നലിനോപ്പം എന്നെത്തേടിയെത്തിയ ആയിരം കൈകളുള്ള പ്രേതാത്മക്കളൂടെ അട്ടഹാസങ്ങള്‍....."

നോവിന്റെ നിറം നീലിപ്പിച്ച മുഖം.

"അമ്മായിമാര്‍ക്ക്‌ ഞാന്‍ വെറുമൊരു വേലക്കാരനായിരുന്നൂ. സ്കൂളില്‍ പോകുന്നതിനു മുന്‍പും വന്ന ശേഷവും ചെയ്യേണ്ട പണികളുടെ ഒരു നീണ്ട ലിസ്റ്റുണ്ടായിരുന്നൂ.
പശു, മൂരികള്‍, തൊഴുത്ത്‌....
പിന്നെ വെള്ളം കോരല്‍, തുണിയലക്കല്‍,ഇസ്തിരിയിടല്‍, വിറക്‌ കീറല്‍, കടയില്‍ പോക്ക്‌....
എന്തിനു, രാത്രി അമ്മായിമാര്‍ക്ക്‌ കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കുന്നത്‌ വരെ....

അമാന്തിച്ചാ അടി ഉറപ്പ്‌. ദാ, നോക്ക്‌; ഈ ചെവികള്‍ക്കിത്ര നീളം കൂടിയത്‌ അമ്മായിമാരുടെ കൈമിടുക്ക്‌ കൊണ്ടാ എന്ന് പറഞ്ഞാല്‍ വിശ്വസിക്വോ,നീയ്‌?"

ചിരിക്കാനുള്ള ശ്രമത്തില്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടു, നരേട്ടന്‍.

"ഇഷ്ടമില്ലാക്കുട്ടി തൊട്ടതൊക്കെം കുറ്റം എന്നല്ലേ? സ്നേഹത്തോടെ 'നരാ' എന്നൊരു വിളി കേള്‍ക്കാന്‍ അന്നൊക്കെ എത്ര കൊതിച്ചിട്ടുണ്ട്‌ ഞാന്‍?

സഹിക്കാന്‍, ക്ഷമിക്കാന്‍ പരിശീലിപ്പിച്ചൂ മനസ്സിനെ. പരിഹാസത്തിന്റേയും അവഗണനയുടെയും ഓരോ ചാട്ടുളിയും, അടിച്ച്‌ പരത്തി, വാശിയുടേയും ദൃഢനിശ്ചയത്തിന്റേയും പാളികളാക്കി നെഞ്ചിലൊളിപ്പിച്ചൂ."

അറിഞ്ഞിട്ടും മനസ്സിലാക്കാത്ത കണ്ടിട്ടും തിരിച്ചറിയാത്ത പുതിയ ആ നരേട്ടനെ ഞാന്‍ അത്ഭുതത്തോടെ നൊക്കിയിരുന്നൂ.

"വല്ലപ്പോഴുമൊന്ന് വീട്ടില്‍ പോയാലോ:ഇഹലോകബന്ധങ്ങളില്‍ നിന്ന് മുക്തി നേടി, പരലോകത്തേക്ക്‌ നോക്കിയിരിക്കുന്ന അച്ഛന്‍, ഉറഞ്ഞു തുള്ളിയിട്ടും തീരാത്ത കലിയുടെ ഉടവാളും ചിലങ്കയുമേന്തി അമ്മ, അതിന്നിടയില്‍ അതിര്‍ത്തികള്‍ അറിയാത്ത അഭയാര്‍ത്ഥികളെപ്പോലെ കുറെ സഹജന്മങ്ങള്‍....."

അല്‍പനേരം മിണ്ടാതിരുന്ന ശേഷം നിവര്‍ന്ന് കൈകളിലും ഷര്‍ട്ടിലും പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ കുടഞ്ഞു കളഞ്ഞൂ, നരേട്ടന്‍; വായനയുടെ കാലപുസ്തകത്തില്‍ അവശേഷിച്ച ദ്രവിച്ച ഏതാനും ഏടുകളെയെന്നോണം.

"ഇതാ ഇന്ന് ഞാന്‍ സ്വന്തം കാലില്‍. നല്ല ജോലി, നല്ല ശമ്പളം, സ്വന്തമായി ഫ്ലാറ്റ്‌, സ്നേഹം പങ്ക്‌ വയ്ക്കാനൊരു ഭാര്യ....ഒരച്ഛന്‍ കൂടിയായി ജീവിതം പൂര്‍ണമാകാന്‍ ഇനി മൂന്ന് മാസങ്ങള്‍ മാത്രം...."

അഭിമാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മധുരം പുരണ്ട വാക്കുകള്‍ക്ക്‌ പ്രതികാരസാഫല്യത്തിന്റെ മൂര്‍ച്ച കൂടിയുണ്ടെന്ന് തോന്നി.

ഇരുട്ടിന്റെ കരിമ്പടമെടുത്ത്‌ പുതച്ച ചൗപ്പാട്ടി ജനനിബിഢമായിക്കഴിഞ്ഞിരുന്നു. അങ്ങിങ്ങ്‌ മിന്നി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ ഇരുട്ടിനെ പ്രതിരോധിക്കാനാവാതെ, ലജ്ജിച്ച്‌ തല താഴ്ത്തി നിന്നു.

ചന, ഐസ്‌ ക്രീം ബലൂണ്‍ വാലകളും തേല്‍ മാലീഷ്‌കാരും ശബ്ദമലിനീകരണത്തിന്നാക്കം കൂട്ടി ചുറ്റും ഓടി നടന്നു

."നരാ, നമുക്ക്‌ പോണ്ടേ?", രാജേട്ടന്‍ ചോദിച്ചു.
"പോവാം. അതിനു മുന്‍പ്‌ എനിക്കിവനോടൊരു സ്വകാര്യം പറയാനുണ്ട്‌."

വീണ്ടും ആ പൊള്ളച്ചിരി.

"മനുഷ്യനെത്ര സ്വാര്‍ത്ഥന്‍, അല്ലേ രാജാ? വര്‍ഷങ്ങള്‍ക്ക്‌ ശേഷമാ ഞാനിവനെ കാണാന്‍ വരുന്നേ. എന്തിനെന്നോ.... സ്വന്തം കാര്യ സിദ്ധിക്ക്‌."

എന്റെ നേരെ തിരിഞ്ഞ്‌, എന്നാല്‍ ദൃഷ്ടികള്‍ മുഖത്തുറപ്പിക്കാതെ നരേട്ടന്‍ തുടര്‍ന്നു:

"നിനക്കറിയാല്ലോ എന്റെ അമ്മേടെ സ്വഭാവം. അമ്മ കണ്ടുവച്ച പെണ്ണിനെ തള്ളിക്കളഞ്ഞ്‌, സ്ത്രീധനം വാങ്ങാതേയാ ഞാന്‍ കല്യാണം കഴിച്ചത്‌. അതിന്റെ ശിക്ഷ കിട്ടിയത്‌ എന്റെ പാവം ഭാര്യക്ക്‌. സഹികെട്ടപ്പഴാ ഞാനവളെ ബോംബേക്ക്‌ കൊണ്ട്‌ വന്നത്‌.

ആദ്യ പ്രസവം സ്വന്തം വീട്ടില്‍, തന്റെ അമ്മയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? പക്ഷെ അമ്മക്ക്‌ നിര്‍ബന്ധം എന്റെ ആദ്യ കുഞ്ഞിന്റെ പ്രസവം അമ്മയുടെ അടുത്താവണമെന്ന്.

അടുത്ത മാസം നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഇയര്‍ എന്‍ഡ്‌, ക്ലോസിംഗ്‌ ഒക്കെക്കാരണം അധികം ലീവെടുക്കാനാവില്ലെനിക്ക്‌.

ഇവിടെയാണു നിന്റെ സഹായം:

എന്റമ്മക്ക്‌ ലോകത്ത്‌ ആരേയെങ്കിലും പേടിയും ബഹുമാനവും ഉണ്ടെങ്കില്‍ അത്‌ നിന്റെ അച്ഛനെയാണു. അതിനാല്‍ നീ നാട്ടില്‍ ചെന്നാല്‍ നിര്‍ബന്ധിച്ചാണെങ്കിലും അച്ഛനേയും കൂട്ടി വീട്ടില്‍ പോണം. നരന്റെ ഭാര്യേടെ ആദ്യ പ്രസവം അവള്‍ടെ വീട്ടില്‍ തന്നെയായിക്കൊള്ളട്ടേയെന്ന് അമ്മയെക്കൊണ്ട്‌ സമ്മതിപ്പിക്കണം."

ശ്രമിക്കാമെന്നേറ്റു, ഞാന്‍.

ചര്‍ണി റോഡ്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ചൂ, നരേട്ടന്‍. തടിച്ച്‌ പളപളാ തുളുമ്പുന്ന ആ ശരീരത്തില്‍ നിന്നും ചൂടുള്ള ഒരൂര്‍ജ്ജം എന്നിലേക്ക്‌ പ്രവഹിക്കുന്നതായി തോന്നി.


മാസങ്ങള്‍ക്ക്‌ ശേഷം രാജേട്ടന്റെ ടെലിഫോണ്‍, ദുബായിലെ എന്റെ ഓഫീസിലേക്ക്‌.
"എന്താ രാജേട്ടാ, വിസ കിട്ടിയോ?“
രാജേട്ടന്‍ സൗദി വിസക്ക്‌ ശ്രമിച്ച്‌ കൊണ്ടിരിക്കയായിരുന്നൂ, അപ്പോള്‍.
"ഒരു സാഡ്‌ ന്യൂസ്‌ പറയാനാടാ....നമ്മുടെ നരന്‍ മരിച്ചു."
"നരന്‍?"
ഉള്‍ക്കൊള്ളാനായില്ല എനിക്ക്‌.
"അതെ, നിന്റെ നരേട്ടന്‍. ആത്മഹത്യയാ. തീവണ്ടിയുടെ മുന്‍പില്‍ ചാടി...."അത്രയേ രാജേട്ടനറിയുമായിരുന്നുള്ളൂ.

കുവൈറ്റിലുള്ള ഇളയച്ഛനും കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല.

ആഴ്ചകള്‍ക്ക്‌ ശേഷം, അയല്‍ക്കാരന്‍ വശം, വല്യേച്ചി കൊടുത്തയച്ച നീണ്ട കത്തിലുണ്ടായിരുന്നു മുഴുവന്‍ ചരിത്രവും:

നരേട്ടന്റെ ഭൗതികവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്‌ ഭുവനേട്ടനായിരുന്നു. ബോംബേക്ക്‌ തിരിച്ച്‌ പോകും മുന്‍പ്‌ അമ്മാവന്റെ വീട്ടിലെത്തിയ ഭുവനേട്ടന്‍ തന്റെ കളിക്കൂട്ടുകാരിയുടെ മുന്‍പില്‍ മനസ്സ്‌ തുറന്നു.

ജോലി സംബന്ധമായി എജീസ് ഓഫീസിന്റെ അഹമ്മദാബാദ്‌ ബ്രാഞ്ചിലേക്ക് പോയതായിരുന്നു, നരേട്ടന്‍. ദിവസങ്ങള്‍ക്ക്‌ ശേഷവും അവിടെ റിപ്പോര്‍ട്ട്‌ ചെയ്യാതിരുന്നപ്പോള്‍ ഔദ്യോകികമായ എന്‍ക്വയറി ആരംഭിച്ചു.

നരേട്ടന്റെ വിവരണങ്ങളുമായി സാമ്യമുള്ള ഒരു 'ബോഡി' മോര്‍ഗില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ലോണവാല പോലീസാണു വിളിച്ചറിയിച്ചത്‌.

ഭുവനേട്ടനും സഹപ്രവര്‍ത്തകരും മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങളുടെ പഴക്കമുള്ളതിനാല്‍ ശവം അവിടെ തന്നെ സംസ്ക്കരിച്ചു.

ലോണവാലക്കടുത്ത ഖണ്ടാല സ്റ്റേഷനില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായ ടിക്കറ്റ്‌ ക്ലെര്‍ക്കിന്റെ വിവരണമനുസരിച്ച്‌ "ഡെക്കാന്‍ ക്വിന്‍ 2123 ഡൗണ്‍" സ്റ്റേഷനടുത്തപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഒരു 'പാഗല്‍' ട്രെയിനു മുന്നിലേക്ക്‌ എടുത്ത്‌ ചാടുകയായിരുന്നുവത്രേ.

‘ബോഡി'യോടൊപ്പം 'ഹാന്‍ഡ്‌ ഓവര്‍" ചെയ്ത സ്യൂട്ട്‌ കേയ്സില്‍ നിന്ന്, മറ്റാരേയും കാട്ടാതെ എടുത്ത്‌ വച്ചിരുന്ന ചില കത്തുകള്‍ ചേച്ചിക്ക്‌ വായിക്കാന്‍ കൊടുത്തൂ, ഭുവനേട്ടന്‍.

ഭാര്യയുടെ പരിദേവനങ്ങള്‍: ( 3 കത്തുകള്‍)

-ഭര്‍തൃഗൃഹത്തില്‍ കഴിയുന്ന ഓരോ കറുത്ത ദിവസത്തിന്റേയും വര്‍ണനകള്‍.

-മനുഷ്യസ്വഭാവമുള്ള ഒരാളെങ്കിലും എന്തേ ചേട്ടന്റെ വീട്ടില്‍ ജനിക്കാതെ പോയതെന്ന രോദനം.

-ഉടന്‍ കൂട്ടിക്കൊണ്ട്‌ പോയില്ലെങ്കില്‍ ശവം പോലും കാണില്ലെന്ന മുന്നറിയിപ്പ്‌.


അമ്മയുടെ വീക്ഷണങ്ങള്‍: (2 ഇന്‍ലാന്‍ഡ്‌ ലറ്ററുകള്‍)

-പ്രസവിച്ച്‌ പച്ച മാറും മുന്‍പേ തുടങ്ങി നിന്റെ യക്ഷിയുടെ ആണ്‍ വേട്ട.

-അവളെ ഉപേക്ഷിക്കുക. മറ്റൊരു മാര്‍ഗവും നിന്റെ മുന്‍പിലില്ല.

-ഒരു പേരക്കിടാവിനെ പോറ്റി വളര്‍ത്താനുള്ള ആരൊഗ്യമൊക്കെ ഇപ്പോഴും തനിക്കുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും.


ഒരഭ്യദയകാംക്ഷിയുടെ സംശയങ്ങള്‍: (പോസ്റ്റ്‌ കാര്‍ഡ്‌)

- നിന്റെ ഭാര്യേടെ പേര്‍ പാഞ്ചാലീന്നാണോ?
(അനിയന്മാര്‍ക്കൊപ്പം പങ്കിടുകയാണെന്ന് കേട്ടു.)

-നീ ഓഫീസിലായിരിക്കുമ്പോള്‍ ബോംബേലെ നിന്റെ ഫ്ലാറ്റില്‍ മേയാന്‍ വന്നിരുന്ന ആരേയെങ്കിലും ഓര്‍മ്മയുണ്ടോ?
(കുഞ്ഞിന്റെ പൂച്ചക്കണ്ണിനു പുറകിലുള്ള രഹസ്യം കണ്ട് പിടിക്കുക!)

Tuesday, December 16, 2008

പാക്കരചരിതം - മൂന്ന് ഭാഗം

നനുത്ത മഞ്ഞിന്റെ മൂടുപടവും ഉല്‍ക്കുളിരിന്റെ പുളകവുമണിഞ്ഞ് പ്രഭാതം സവാരിക്കിറങ്ങി.

കിഴക്കെ കുണ്ടനിടവഴിയില്‍ നിന്ന് കലുങ്കിന്റെ ചരിവിലൂടെ ചെമ്മണ്‍ പാതയിലേക്ക്‌ കയറി, ഒരു സ്ത്രീ രൂപം. നീല പാണ്ടിച്ചേലയുടെ അരികുകളിലെ വെള്ളിക്കസവിന്റെ തരികള്‍ ഇനിയും ചൂട്‌ പിടിക്കാത്ത സൂര്യ രശ്മികളില്‍ മിന്നിത്തിളങ്ങി; ഒപ്പം ഒളിച്ച്‌ കളിച്ചൂ മുക്കൂത്തിയിലെ ചുവന്ന രശ്മിക്കുരുന്നുകള്‍!

ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍ ചെരിപ്പണിയാത്ത ആ കാലുകള്‍ക്ക്‌ അകാരണമായ ഒരു തിടുക്കം. പരുഷമായ മുഖത്തെ തീഷ്ണ ദൃഷ്ടികള്‍ നടപ്പാത കീറി മുറിച്ചു.

കൂടെയെത്താന്‍ വെമ്പുന്ന കൊലുസ്സണിഞ്ഞ രണ്ട്‌ കൊച്ച്‌ പാദങ്ങള്‍ പിന്നെയാണു കണ്ണില്‍ പെട്ടത്‌.
-ഫ്രില്ലു വച്ച ചുവന്ന ഫ്രോക്ക്‌,
-നീണ്ട കോലാന്‍ മുടിയില്‍ ബട്ടര്‍ഫ്ലൈ റിബ്ബണ്‍.
-നാലു ചുറ്റും പാറുന്ന വലിയ കണ്ണുകള്‍.
-വെളുത്ത്‌ തുടുത്ത മുഖം.

പത്രത്തില്‍ നിന്നും തലയുയര്‍ത്തി കണിയാന്‍ കൃഷ്ണന്‍ ഒന്നിരുത്തി മൂളി.
ആപ്പിള്‍ ബീഡി ആഞ്ഞ്‌ വലിച്ച്‌ കുഞ്ഞയ്യപ്പന്‍ കാറിത്തുപ്പി.
കോതത്തള്ളയുടെ മകന്‍ ബാലനു 'വില്ലന്‍ ചുമ'.

ഒരു കൊതുമ്പ്‌ അടുപ്പിലേക്ക്‌ തിരുകി ഊതിപ്പെരുപ്പിക്കയായിരുന്ന അച്ഛനിലായിരുന്നു എല്ലാവരുടേയും ശ്രദ്ധ.

ഒന്നും ഗൗനിക്കാതെ 'ഇനി നീ നോക്കിക്കോ'യെന്ന മൗനസന്ദേശം എനിക്ക്‌ കൈമാറി, പുറകിലെ വാതിലിലൂടെ അച്ഛന്‍ വീട്ടിലേക്ക്‌ നടന്നു.

തെക്കേ വളവ്‌ തിരിഞ്ഞ്‌ മറഞ്ഞിട്ടും കുറച്ച്‌ നേരം കൂടി കണ്ണുകളില്‍ തങ്ങി നിന്നൂ നീല ചുവപ്പു വര്‍ണങ്ങള്‍.
'എന്താ നോക്കുന്നേ, അന്യത്ത്യേ ഇഷ്ടായോ?" :കണിയാന്‍ കണ്ണിറുക്കി ചോദിച്ചു.
"അന്യത്തിയോ?"
"നെനക്കറീല്യാ, ല്ലേ?"

മണ്ടനെപ്പോലെ ഓരോ മുഖത്തും മാറി മാറി നോക്കി, ഞാന്‍.
- ഉയര്‍ന്ന കൂട്ടച്ചിരി മന്ദാകിനി പാലുമായെത്തുന്ന വരെ പതഞ്ഞുയര്‍ന്നുകൊണ്ടിരുന്നു.

കടംകഥക്കുത്തരം തേടി പലരേയും സമീപിച്ചെ‍ങ്കിലും ആശാരി കുഞ്ഞൂട്ടനാണു ‍ സഹായത്തിനെത്തിയത്‌.
"കല്യാണം കഴിക്കാണ്ട്‌ അവള്‍‌ക്ക്‍ണ്ടായ കുട്ട്യാടാ അത്‌"
മനസ്സിലായില്ലെന്ന് തലയാട്ടീ, ഞാന്‍.
"ബുദ്ദൂസെ, കുട്ടീണ്ടാവണെങ്കി കല്യാണം കഴിക്കണ്ടേ?"
"വേണം"
"എന്നാ കേട്ടോ, അവള്‍ കല്യാണം കഴിച്ചിട്ടില്ല. പക്ഷേ വയറ്റ്‌ലുണ്ടായി.. സംഗതി നാട്ടീ പാട്ടായപ്പോ നെന്റച്ചനാ അതിനു കാരണം എന്നവള്‍ പറഞ്ഞു"
കുഞ്ഞൂട്ടന്‍ വിശദീകരിച്ചു.
"ഇതറിഞ്ഞ നെന്റമ്മ കൊടുങ്ങല്ലൂരു ഭഗോതിയായി ഉറഞ്ഞ്‌ തുള്ളി അവള്‍ടെ വീട്ടിലേക്ക്‌ പാഞ്ഞു ചെന്നു. കൊരവള്ളിക്ക്‌ പിടുത്തമിട്ടപ്പോള്‍ അവള്‍ സത്യം തുറന്ന് പറഞ്ഞു."

സ്വതേയുള്ള വിഡ്ഢിച്ചിരി ഒന്നുകൂടി മുഖത്ത്‌ പരത്തി, സസ്പെന്‍സ്‌ നിലനിറുത്തിക്കൊണ്ട്‌, കുഞ്ഞൂട്ടന്‍ തുടര്‍ന്നൂ:
"ഞങ്ങടെ പറമ്പിന്റെ വടക്കോശത്തുള്ള പട്‌ളും കൂട്ടത്തിന്റെ മറവില്‍ വച്ചാണല്ലോ അവള്‍ടെ ഒളിസേവ. ഒരു നട്ടപ്പാതിരക്ക്‌ വെട്ടോം കൂക്കിവിളീം കേട്ട്‌ ഞാന്‍ ഓടിചെന്നപ്പോ....", ഒന്ന് നിര്‍ത്തി ചുറ്റും നോക്കി അയാള്‍ മുഴുമിപ്പിച്ചു:"ദാ, നിക്കണു നെന്റെ വെല്ലിശന്‍...ചോര പൊടിഞ്ഞ ചന്തിയും കീറിപ്പറഞ്ഞ മുണ്ടും..ഞാനല്ലേ വിറക്‌ പുരയിലൊളിപ്പിച്ച്‌ അന്ന് അങ്ങേരെ രക്ഷിച്ചേ..."

ഒരേകദേശരൂപം തെളിഞ്ഞൂ എന്റെ മനസ്സില്‍.

"അല്ല, അവളേം കുറ്റം പറയാന്‍ പറ്റ്വോ? ഈ നാട്ടിലെ ഒരുവിധം പിള്ളാരൊക്കെ സൈക്കിളുചവിട്ട്‌ പഠിച്ചത്‌ അവള്‍ടട്‌ത്ത്‌ നിന്നല്ലേ?"
തലയിളക്കിച്ചിരിച്ചൂ, അയാള്‍; എന്നിട്ട്‌ കൂട്ടിച്ചേര്‍ത്തു:
"നെന്റച്ഛനടക്കം".

കുഞ്ഞൂട്ടന്‍ സൈക്കിളുചവിട്ട്‌ പഠിച്ചിട്ടുണ്ടോ എന്ന് ഞാന്‍ തിരക്കിയില്ല. കാരണം അന്ന് സൈക്കിള്‍ സ്വപ്നം പോലും കണ്ട്‌ തുടങ്ങിയിരുന്നില്ലല്ലോ, ഞാന്‍!

“അവരടെ വീട്‌ നമ്മടട്‌ത്താ?"
"എടാ, നമ്മ്ടെ ക്രോസ്‌ പാക്കരന്റെ ചേച്ചിയാടാ അവള്‍: വിലാസിനീന്നാ പേര്. പാലക്കാട്ടെങ്ങാണ്ട്‌ ഒരു പോസ്റ്റ്‌ മാഷ്‌ടെ വീട്ടില്‍ ശമ്പളത്തിനു നില്‍ക്ക്വാ. അമ്മേക്കാണാന്‍ വീട്ടീ വരും, വല്ലപ്പോഴും; പിറ്റേന്ന് പോകേം ചെയ്യും"

സൃഷ്ടാവിനു പറ്റിയ ഒരമളിയായിരുന്നൂ പാക്കരന്‍!
കൂരന്‍ തല,
മുള്ളന്‍ പന്നി മുടി,
ചുണങ്ങന്‍ ദേഹം,
കുടുക്ക വയര്‍....

ഒരിക്കലും കൂട്ടുകൂടാത്ത പരന്ന പാദങ്ങളും കാല്‍മുട്ടുകളും..
അത്‌ കൊണ്ട്‌ തന്നെ പാക്കരന്റെ ഉയരം ഊഹിക്കുകയെ നിവൃത്തിയുള്ളൂ!
-പ്രായവും!

ദൃഷ്ടികള്‍ സമദൂരസിദ്ധാന്തത്തില്‍ വിശ്വസിക്കാത്തതിനാല്‍'ക്രോസ്‌ പാക്കരന്‍' എന്നാണു പൊതുവെ അറിയപ്പെട്ടിരുന്നത്‌.
തേങ്ങയും പങ്ങയും പെറുക്കാന്‍, ചക്ക മാങ്ങാ പച്ചക്കറികള്‍ അടുക്കളയിലെത്തിക്കാന്‍, കടയില്‍ പോകാന്‍, മീന്‍ വാങ്ങാന്‍....തറവാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും പാക്കരന്‍ വേണം.
അവിടെ സ്ഥിരം പണിക്കാരിയാണു പാക്കരന്റമ്മ, കൗസല്യ.അന്യേത്തി പാറോതീം കാണും കൂടെ.
-ജോലിക്ക്‌ കൂലി ഭക്ഷണം മാത്രം.

പാക്കരന്റെ ഇരട്ട സഹോദരന്റെ പേരു 'വിശപ്പ്‌' എന്നായിരുന്നു. രണ്ടാം ക്ലാസിലേ പഠിപ്പ്‌ നിര്‍ത്താനിടയായ 'ബാലഭാസ്കരലീല' അല്‍പം വീരസ്യം കലര്‍ത്തി പാക്കരന്‍ തന്നെ വിവരിക്കും:

സ്കൂളില്‍ ആദ്യ ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ ക്ലാസ്സിലെത്താന്‍ അല്‍പം വൈകും, പാക്കരന്‍. ആരുടേയെങ്കിലും ചോറ്റുപാത്രം കാലിയാക്കാനെടുക്കുന്നത്ര സമയം. ഇത്‌ തുടര്‍ക്കഥയായി മാറിയപ്പോള്‍ പരമേശ്വരന്‍ മാഷ്‌ സ്വയം സി ഐ ഡി ചമഞ്ഞു.
ചോറും തൈരും ചമ്മന്തിയും കൂട്ടിക്കുഴക്കുന്ന പാക്കരന്റെ വലത്‌ കൈ മാഷ്‌ടെ ഉരുക്കു മുഷ്ടിയിലമര്‍ന്നു. തുടര്‍ന്ന് അവന്റെ ഇരു ചന്തികളേയും മാറി മാറി ആശ്ലേഷിച്ചു, മാഷ്‌ടെ തടിയല്‍ ചൂരല്‍.
"എന്‍ കെ ഭാസ്കരന്‍, നീയിനി ക്ലാസ്സിനു പുറത്ത്‌": മാഷ്‌ കല്‍പിച്ചൂ.

"ക്ലാസ്സീ കേറിയിട്ടെന്തിനാ? ചന്തി ബെഞ്ചീ വയ്ക്കാന്‍ പറ്റാണ്ടാക്കീല്ലേ, മാഷ്” :അവന്‍ പിറുപിറുത്തു.

മാഷ്‌ടെ ശ്രദ്ധ ക്ലാസ്സിലേക്ക്‌ തിരിഞ്ഞപ്പോള്‍ പാക്കരന്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ വച്ചടിച്ചൂ. പരമേശ്വരന്‍ മാഷ്‌ടെ പിച്ചള ചോറ്റ്‌ പാത്രം കണ്ട്‌ പിടിക്കാനധികം ബദ്ധപ്പെടേണ്ടി വന്നില്ല. കാലിയായ പാത്രത്തില്‍ ചോക്ക്‌ കഷണങ്ങളും ഡസ്റ്ററും കുത്തി നിറച്ച്‌, സ്ലേറ്റ്‌ പോലുമെടുക്കാതെ വീട്ടിലേക്കോടിയ പാക്കരന്‍ ശിഷ്ടകാലം സ്കൂളിനു നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല.

പത്ര വായന കേള്‍ക്കാനിഷ്ടമായിരുന്നൂ പാക്കരന്.
മൗന വായനക്കാരെ അവന്‍ ചൊടിപ്പിക്കും:
"നെങ്ങക്കെന്താ, മലയാളം അറീല്യേ?"

ബീഡി തെറുപ്പുകാരന്‍ പപ്പു കടയില്‍ വരാന്‍ തുടങ്ങിയപ്പോള്‍ പാക്കരന്റെ സാന്നിധ്യം സ്ഥിരമായി.
അവനച്ഛനോടാവശ്യപ്പെട്ടു:
"അയാളോട്‌ പറ എന്നേം കൂടി തെറുപ്പ്‌ പഠിപ്പിക്കാന്‍"

"പഠിച്ചോടാ,നിനക്ക്‌ പറ്റിയ തൊഴിലാ": അച്ഛന്‍ പ്രോത്സാഹിപ്പിച്ചു.

വെള്ളം തളിച്ച്‌ വെട്ടിയിട്ട ബീഡിയില അടുക്കിവയ്ക്കല്‍, സുക്ക അരിച്ച്‌ പാകപ്പെടുത്തിക്കൊടുക്കല്‍, തെറുത്തിട്ട ബീഡി മുറത്തില്‍ നിരത്തി വെയിലത്തോ അടുപ്പത്തോ വച്ചുണക്കിയെടുക്കല്‍ തുടങ്ങി തെറുത്ത്‌ കെട്ടിയിടുന്ന ബീഡികളുടെ തലയും വാലും മടക്കിക്കുത്തുന്ന ജോലി വരെ പഠിച്ച പാക്കരന്‍ പെട്ടെന്നൊരു ദിവസം മുതല്‍ കടയില്‍ വരാതായി.

തറവാട്ടു പടിക്കല്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചൂ:
"പാക്കരാ, എന്തുപറ്റി? തെറുപ്പ്‌ പഠിക്കണ്ടേ?'
"വരില്ല ഞാന്‍", മുഖത്ത്‌ നോക്കാതെ, തലതിരിച്ച്‌, ചുട്ട്‌ പൊള്ളുന്ന സ്വരത്തില്‍ അവന്‍ മുരണ്ടൂ:
"ആ വൃത്തികെട്ട ശവം, ആ തെറുപ്പുകാരന്‍ പപ്പു അവടെ ഉള്ളടത്തോളം കാലം."

-----------------------

ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോള്‍ ചായക്കടക്കും കിട്ടി പ്രൊമോഷന്‍: കല്ലം കുന്നു സെന്ററിലേക്ക്‌.

നാലുമുറിപ്പീടികയുടെ കിഴക്കെ അറ്റത്ത്‌ ചായക്കട, അടുത്ത്‌ മൈക്കിളിന്റെ തുണിക്കട, പിന്നെ അമ്പട്ടന്‍ കേശുവിന്റെ ബാര്‍ബര്‍ ഷാപ്പ്‌, മറ്റേ അറ്റത്ത്‌ രാമേട്ടന്റെ പലചരക്ക്‌ കട.

കവലയിലെ പഞ്ചായത്ത്‌ കിണറിന്റെ അരമതിലിനു മുകളില്‍ പരദൂഷണവും രാഷ്ട്രീയവുമായി സ്ഥിരം കാണും ഒരു സംഘം.
തൈയില്‍ വീട്ടിലെ രാജന്‍, ചുമട്ടുകാരന്‍ കുഞ്ഞയ്യപ്പന്‍, ചെത്തുകാരന്‍ കുഞ്ഞന്‍, കണിയാന്‍ കൃഷ്ണന്‍....

ആഫ്റ്റര്‍ ഷേവിന്റെ മണവും പളപള ഷര്‍ട്ടുമായി ബോംബെയില്‍ നിന്ന് ലീവിനെത്തുന്ന വി.ഐ.പികള്‍ അവര്‍ക്ക്‌ ക്വാര്‍ട്ടര്‍ കുപ്പികളില്‍ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കും.

ലഹരി തലക്ക്‌ പിടിച്ചാല്‍, കണിയാന്‍ കൃഷ്ണന്റെ സര്‍ഗവൈഭവം ശ്ലോകങ്ങളായി പ്രവഹിക്കും.

"കല്ലംകുന്ന് മഹാദേശം,
നന്ദികേടിന്നുറവിടം,
അന്നം നാസ്തി, ഫലം നാസ്തി,
മദ്യപാനം മഹോത്സവം!"

അന്യരാരെങ്കിലും ആ വഴി വന്നാല്‍, സദിരിനു ഇടവേള കൊടുത്ത്‌ മുഖാഭിമുഖം തുടങ്ങും:

‘ആരാ, മന്‍സിലായില്യാ?"
"----"
"നമ്മ്ടെ പെട്ട ഔസേപ്പിന്റെ ...?"
"----"
"ആ..പെട്ടേടെ മോള്‍ സിസിലീടെ അമ്മായപ്പനാ, ല്ലെ? നാടെവിടാ?"
"---"
"ഹല്ല പിന്നെ...അറിയില്ലേയെന്നോ? മഹാകവി പോലും പുകഴ്ത്തിപ്പാടിയ മറ്റത്തൂരിനെപ്പറ്റി അറിയാത്തവരാരാ?

കേട്ടിട്ടില്ലേ?

മറ്റത്തൂരു മഹാദേശം,
നന്ദികേടിന്നുറവിടം.........."

സന്ദര്‍ശകരുടെ നാടുകള്‍ മാറിക്കൊണ്ടിരിക്കും, പക്ഷേ കണിയാന്റെ ശ്ലോകത്തിനൊരിക്കലും മാറ്റമുണ്ടാകാറില്ല!

ചമ്മിയ മുഖവുമായി അതിഥി നടന്ന് നീങ്ങുമ്പോള്‍ കൂട്ടച്ചിരിവും പൂച്ചകരച്ചിലുമുയരും കിണറിന്നു ചുറ്റും.

വൈകുന്നേരങ്ങളിലെ പ്രധാന വിനോദം ചീട്ട്‌ കളി.
കൈയില്‍ കാശുണ്ടെങ്കില്‍ പന്നിമലത്ത്‌,
കുറവാണെങ്കില്‍ പരല്‍,
തീരെ വറുതിയാണെങ്കില്‍ ഇരുപത്തെട്ട്‌....

ബീഡി, സിസ്സര്‍സ്‌,ചായ, വെള്ളം ഇത്യാദികളുടെ സുഗമമായ സപ്ലൈ ഉറപ്പ്‌ വരുത്തുന്നത് ‍ 'എവറെഡി'പാക്കരന്‍!

ജയിക്കുന്നവര്‍ പാക്കരനെ പ്രത്യേകം ഗൗനിക്കാതിരിക്കില്ല.

ഞായറാഴ്ച, കൊറ്റനല്ലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക്‌ പോകുന്നവരുടെ മുന്‍പില്‍ അറവുകാരന്‍ അന്തപ്പന്‍ ആട്ടിന്‍ തലക്ക്‌ പകരം പോത്തിന്‍ തല കെട്ടിത്തൂക്കുന്ന ദിവസം ഓടിക്കിതച്ചെത്തും, പാക്കരന്‍.

"അന്തപ്പനിന്നൊരു സ്വയമ്പന്‍ പോത്തും കുട്ടിയേയാ വെട്ടിയിരിക്കുന്നേ. രണ്ട്‌ കിലോക്കുള്ള കാശെടുക്ക്‌..“

തൊഴില്‍ രഹിത സംഘത്തിന്റെ 'അവൈലബിള്‍ കമ്മിറ്റി' അടിയന്തിരയോഗം വിളിക്കും. കൂക്കിവിളിച്ചും സൈക്കിളിലും ദൂതന്മാര്‍ പായും.

വീട്ടില്‍ പോത്തിറച്ചി വര്‍ജ്യമായതിനാല്‍ ‘പാര്‍ട്ടിയില്‍’ ചേരാന്‍ വെപ്രാളപ്പെടും, ഞാന്‍.

"ആളോഹരി കാശ് കൊടുത്താണെങ്കി നീയും കൂടിക്കോ": അച്ഛന്‍ സമ്മതിക്കും.
അല്ലെങ്കിലും എന്റെ എതാഗ്രഹത്തിനാണു അച്ഛന്‍ തടസ്സം നിന്നിട്ടുള്ളത്‌?

പാക്കരനിലെ നളന്‍ അരങ്ങു തകര്‍ക്കുന്ന ദിവസമാണത്‌.

കിണറിനു പുറകില്‍ ദേവസ്യാപ്ലയുടെ പറമ്പില്‍ അടുപ്പൊരുങ്ങും. മസാല, പാത്രങ്ങള്‍, അരപ്പ്‌, വിറക്‌ ഇവയൊക്കെ ഒരുക്കാന്‍ പാക്കരനാരുടേയും സഹായം തേടാറില്ല.

കറിക്കലം അടുപ്പത്തായാല്‍ കമ്മിറ്റിക്കാര്‍ ഡബിളും ത്രിബിളും വച്ച്‌ സൈക്കിളില്‍ 'അപിറ്റൈസര്‍' കഴിക്കാനിറങ്ങും. തിരിച്ച്‌ വരുമ്പോഴേക്കും വിജനമായ കല്ലംകുന്ന് സെന്ററില്‍, ഉരുളക്കിഴങ്ങും പോത്തിറച്ചിയും മസാലകളും കലര്‍ന്ന മിശ്രിതത്തിന്റെ ഹൃദയഹാരിയായ മണം പരന്നൊഴുകുന്നുണ്ടാകും.

-വാഴയിലയില്‍ ചൂടോടെ ചിരട്ടത്തവികൊണ്ട്‌ വിളമ്പുന്ന ഇറച്ചിക്കറി,
സവാളയും കാന്താരിയും വട്ടത്തിലരിഞ്ഞ്‌ ഉപ്പും വെളിച്ചെണ്ണയും ഞരടിയ കൂട്ട്‌,
അടുപ്പിലിട്ട്‌ ചുട്ടെടുത്ത, വെണ്ണ പോലെ മൃദുവായ കൊള്ളിക്കിഴങ്ങു........

ഓര്‍ക്കുമ്പോഴിന്നും രസമുകുളങ്ങള്‍ക്ക്‌ ത്രസനം!

"ഇന്ന് രാത്രി പാടത്തെ നടുത്തിരിപ്പുലയന്റെ മാടത്തിനു മുന്‍പില്‍ പൊറോട്ട്‌ നാടകമുണ്ട്‌. പുവ്വാം നമക്ക്‌..."
ഒരു വൈകുന്നേരം പാക്കരനോടി വന്നു.

"നാടകോം ന്ന് പറഞ്ഞ്‌ എപ്പോഴൊക്കെ അവര്‍ കൂടീട്ടുണ്ടോ, അപ്പോഴൊക്കെ അടീം നടന്നട്ട്ണ്ട്‌. നീ പോണ്ടാ" :അച്ഛന്‍ വിലക്കി.
"ന്നാലും നാടകല്ലേ അച്ഛാ..ഇത്തിരി കണ്ടിട്ട്‌ വേഗം തിരിച്ച്‌ വരാം"

മൗനം സമ്മതമാക്കി ഞാനും പാക്കരനും പാടത്തേക്കും, കട പൂട്ടി അച്ഛന്‍ വീട്ടിലേക്കും നടന്നു.

അടക്കാമരക്കാലുകളില്‍ പലകകള്‍ നിരത്തിയ സ്റ്റേജ്‌ കുരുത്തോലകള്‍ കൊണ്ടലങ്കരിച്ചിരുന്നു. കുലയില്ലാത്ത രണ്ട്‌ വാഴകള്‍ ബന്ധികളായി ഞങ്ങളെ എതിരേറ്റു.

പഴയ സാരികള്‍ തുന്നിച്ചേര്‍ത്ത തിരശ്ശീലക്ക്‌ മുന്‍പില്‍ കണ്ണന്‍ ആന്‍ഡ്‌ കമ്പനിയുടെ "ചെട്ടിമദ്ദളം ചവിട്ടിപ്പൊട്ടിക്കും" എന്ന താളത്തിലുള്ള തപ്പു മേളം.

പുലയമഹസഭയുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ധാരാളം നസ്രാണി മാപ്ലാരും കൊട്ടി ചോന്‍മാരും ചൊക്ലി നായന്മാരും....... കൂട്ടത്തില്‍ വേലന്‍ കണ്ണപ്പനേയും അമ്പട്ടന്‍ വേലുവിനേയും കണ്ടു.കരയിലെ ഏക ഉള്ളാട ഫാമിലി അല്‍പം മാറി ഒരു തെങ്ങിന്‍ തറയില്‍ തമ്പടിച്ചിരുന്നു.

- പരസ്ത്രീകള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചതിനാലാകണം സദസ്സിനു വര്‍ണപ്പൊലിമ തീരെ കുറവു!

തപ്പുമേളം നിലച്ചതും സ്റ്റേജിന്റെ തെക്കുവശത്തെ 'ഗ്രീന്‍ റൂമി'നരികെ നിന്ന് ഒരു നിലവിളി!

"എന്താ ...എന്താ": എല്ലാരും ചുറ്റും കൂടി.
കാളിപ്പെലിയുടെ ഏക പുത്രി ശൃംഗാരി ദേവുവായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം.

കൂട്ടത്തില്‍ കാര്‍ണോരായ അയ്യപ്പന്‍ പുലേന്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

"എന്താടീ നീ ഒച്ചവച്ചേ?"
'ആരാണ്ട്‌...ദാ, ഇവടെ എന്റെ നെഞ്ചത്ത്‌ പിടിച്ചു":
അവള്‍ കിണുങ്ങി.
"ആരാന്ന് കണ്ടില്ലേ?"
"ഇല്ല, ഇവനാന്നാ സംശം..."
അവള്‍ ചൂണ്ടിയ വിരലിന്റെ അറ്റത്ത്‌ നിന്നയാളെ കണ്ട്‌ പൊതുജനം ഞെട്ടി:
ക്രോസ്‌ പാക്കരന്‍!

-എപ്പോഴാണു എന്റെ കൈവിട്ട്‌, പാക്കരന്‍ സ്റ്റേജിന്നരികെയെത്തിയത്‌?

"അല്ല...ഞാനല്ലാ": രണ്ട്‌ കൈകളുമുയര്‍ത്തി പാപക്കറ തന്റെ കൈകളില്‍ പുരണ്ടിട്ടില്ലെന്ന് സ്ഥാപിക്കാന്‍ യത്നിച്ചു, അവന്‍.
കുറിയ കണ്ണുകളിലെ കൃഷ്ണമണികള്‍ വിപരീത ദിശകളിലേക്ക്‌ കുതിക്കാന്‍ വെമ്പി.

"പാക്കരനോ....ഏയ്‌, ...ഇവനാവാന്‍ വഴിയില്ല": അയ്യപ്പന്‍ പുലേന്‍ വിശ്വാസപ്രമേയമവതരിപ്പിച്ചു.
"ഇവനാ അടുത്തുണ്ടായിരുന്നേ": ദേവൂ വീണ്ടും ചിണുങ്ങി.
"പെണ്ണച്ചു ദേവൂനെ പിടിച്ചേ..." തള്ളേടെ ബാലന്‍ അട്ടഹസിച്ചു.
കൂട്ടുകാര്‍ ഏറ്റു വിളിച്ചു:"പെണ്ണച്ചു...പെണ്ണച്ചു...."

പാക്കരന്റെ വിളര്‍ത്ത മുഖത്തേക്ക്‌ കാളിമ ഇരച്ച്‌ കേറി.
"ഞാന്‍ പെണ്ണച്ചുവല്ലാ" : അവന്‍ ചീറി.
"അല്ലെങ്കി ഒന്ന് പിടിച്ച്‌ കാട്ടറാ": ബാലന്‍ പാക്കരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു.
"പിടിക്കും ഞാന്‍, വേണോങ്കി നിങ്ങടെ മുന്നിലിട്ട്‌ പിടിക്കും!"
അവന്‍ നിന്ന് വിറച്ചു:
" പക്ഷേ കല്യാണം കഴിച്ചിട്ട്‌..."

കരയുന്ന ശബ്ദത്തില്‍ ഒരു വെല്ലുവിളി നടത്തി, തെക്കോട്ടുള്ള കയറ്റം ബദ്ധപ്പെട്ട്‌ ഓടിക്കയറി, പാക്കരന്‍.

കുറെ ദിവസത്തേക്ക്‌ പാക്കരനെ കവലയില്‍ കണ്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു: തകൃതിയായ പെണ്ണന്വേഷണവുമായി ഊരു ചുറ്റുകയാണെന്ന്.

തന്നേക്കാള്‍ പഴക്കവും വലിപ്പവുമുള്ള കൈയില്ലാത്ത തിരുപ്പൂര്‍ ബനിയനും കള്ളിമുണ്ടും ധരിക്കാറുള്ള പാക്കരന്‍, അലക്കിത്തേച്ച വെള്ള ഷര്‍ട്ടും ജഗന്നാഥന്‍ മുണ്ടും അണിഞ്ഞാണു അന്ന് കവലയില്‍ വന്നത്‌.
"ടാ...എന്റെ കല്യാണം ഒറച്ചു" : സന്തോഷം നിറച്ച മുഖത്തോടെ പാക്കരന്‍ സ്വകാര്യം പറഞ്ഞു.
"എവ്‌ടന്നാ?"
"പട്ടേപ്പാടത്ത്‌ ന്ന്. ഇവിടടുത്താ"
"പെണ്ണെങ്ങിനെ?" ഞാന്‍ ഉത്സുകനായി.
"നല്ല ചന്തണ്ട്‌ കാണാന്‍. എന്നേക്കാ അല്‍പം തടി കൂടും. ഉയരം എന്റത്രേള്ളൂന്നാ തോന്നണേ"
"എന്നാ?"
"അട്‌ത്ത മാസം ഏഴാന്തി."

വീട്ടിത്തടിയുടെ കരുത്തുള്ള പെണ്ണായിരുന്നു പാക്കരന്റെ മണവാട്ടി, സരള.

ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ മൂത്ത പെങ്ങള്‍ തലെന്നേ വന്നിരുന്നുവെങ്കിലും രംഗത്ത്‌ വരുന്നതില്‍ നിന്നും പാക്കരന്‍ അവരെ വിലക്കി.

കൊലുസ്സിട്ട, വിടര്‍ന്ന കണ്ണുകളോട്‌ കൂടിയ ഒരു പെണ്‍കുട്ടിയെ കൂട്ടത്തില്‍ എവിടേയോ കണ്ടതായി ഓര്‍ക്കുന്നൂ, ഞാന്‍.

അമ്മായിയമ്മയുടെ സത്ക്കാരവും ബന്ധുക്കളുടെ വിരുന്നും കഴിഞ്ഞപ്പോള്‍ പാക്കരനൊന്ന് കൊഴുത്തുരുണ്ടു.

"കല്യാണം കഴിഞ്ഞിട്ട്‌ ഒരാഴ്ച്യായില്ലേ, പാക്കരാ, നടന്നോ വല്ലതും?" :
പാക്കരന്റെ കണ്ണുകളില്‍ അതുവരെയില്ലാത്ത നാണം.

കൈകള്‍ കൂട്ടിപ്പിരിച്ച്‌, ഒളികണ്ണിട്ട്‌ ചോദ്യകര്‍ത്താവിനെ നോക്കി പാക്കരനൊരു ചിരി പാസ്സാക്കി.

"അതിനു പാക്കരന്‍ പണിയൊന്നും ചെയ്യണ്ടല്ലോ, സരളക്ക്‌ നല്ല മുന്‍പരിചയമാണെന്നാണല്ലോ കേള്‍വി"

വിടുവായര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയെന്നോണം താമസിയാതെ തന്നെ 'പാക്കരന്റെ പെണ്ണിനു വയറ്റ്‌ലുണ്ട്‌' എന്ന വാര്‍ത്തയെത്തി!

പ്രസവമെടുത്ത വയറ്റാട്ടി നാരായണി പോലും അത്ഭുതം കൂറി: 'ഒരു കൊഴപ്പോല്യാത്ത തനി തങ്കം പോലത്തെ ഒരു കൊച്ച്‌!"

തലയിലൊരു തോര്‍ത്തു കെട്ടി, കാലുകള്‍ തറയില്‍ ഭദ്രമായമര്‍ത്തി, ചുണ്ടിലൊരു ഗൂഢസ്മിതവുമായി കല്ലംകുന്ന് മുഴുവന്‍ കറങ്ങി നടന്നൂ, പാക്കരന്‍.

"മോന്‍ അമ്മേടേയോ അതോ അച്ഛന്റേയോ?": കന്നത്തരവും കുശുമ്പും കുത്തകയാക്കിയ ബാലനു നാവടക്കി വയ്ക്കാനായില്ല.

'അല്ലടാ, നെന്റെ ചത്ത്‌ പോയ തന്ത കോന്നന്റെ": ക്രുദ്ധനായി പല്ലുകടിച്ച്‌, കൈകള്‍ ചുരുട്ടി ബാലന്റെ നേരെ ഓടിയടടുത്തൂ, പാക്കരന്‍.

--------------

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതിന്റെ പിറ്റേന്ന് പുറത്തെ ചാറ്റല്‍മഴയുടെ കുളിരില്‍ മുങ്ങിക്കിടക്കുമ്പോള്‍ അമ്മയുടെ സ്വരം:
" എണീക്കടാ, പാക്കരന്‍ കാത്തിരിക്കാന്‍ തൊടങ്ങീട്ട്‌ കുറെ നേരായി."
അലോസരത്തോടെ, കൈകള്‍ രണ്ടും തലക്ക്‌ മുകളിലേക്കുയര്‍ത്തി, കോട്ടുവായിട്ട്‌ താഴെയിറങ്ങി.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നൂ, പാക്കരന്‍.
"എന്താടാ ഊരേലു വെയിലടിച്ചിട്ടും ഒറങ്ങ്വാ?"
'എന്താ പാക്കരേട്ടാ വിശേഷങ്ങള്‍? ചായ കുടിച്ചോ?"
- കുശലമന്വേഷിച്ചു, ഞാന്‍.

"ചായകുടി കാലത്തേ കഴിഞ്ഞൂ, കൂനന്‍ വര്‍ഗീസിന്റെ കടേന്ന്." പാക്കരന്റെ മുഖത്തിനപ്പോള്‍ അല്‍പം പോലും അഭംഗി തോന്നിയില്ല.
"നീ വന്നൂന്ന് ഇന്നലെയേ അറിഞ്ഞിരുന്നൂ."

നാട്ടിലെ വിശേഷങ്ങളുടെ കെട്ടഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല, പ്രത്യേകിച്ച്‌ എനിക്ക്‌ മാത്രം താത്പര്യമുള്ള, പാക്കരനു മാത്രം അറിയാവുന്ന, ചിലരുടെ.

അമ്മ പലപ്രാവശ്യം വന്നെത്തിനോക്കി. പിന്നെ അടുക്കളയില്‍ നിന്നായി വിളി.
"പല്ല് തേച്ച്‌ ചായ കുടിച്ചിട്ടാവാടാ ബാക്കി."

നിലത്ത്‌ മുട്ടിപ്പലകയില്‍ ഇരുന്നേ പാക്കരന്‍ കഞ്ഞികുടിക്കൂ. അതും കോട്ടിയ പഴുത്ത പ്ലാവില കൊണ്ട്‌.

"പാക്കരന്‍ വരുമ്പോഴാ മുട്ടിപ്പലക ഇവിടെ ഒള്ള കാര്യം തന്നെ ഓര്‍ക്കുന്നേ": അമ്മ പറഞ്ഞു.

"ഇപ്പഴത്തെ പരിഷ്കാരൊന്നും എനിക്ക്‌ പറ്റില്യാ, ലെഷ്മ്യെച്ച്യേ":
ഒരു പ്ലാവില നിറയെ ഒടിപ്പയറിന്റെ ഉപ്പേരി വായിലാക്കിക്കൊണ്ട്‌ പാക്കരന്‍ തുടര്‍ന്നൂ:
"പഴേതൊക്കെ മറക്കാന്‍ പറ്റ്വോ എനിക്ക്‌?"

വാതില്‍പ്പടിയിലിരുന്ന് റോത്‌മാന്‍ സിഗരറ്റിന്റെ പുക ആവേശപൂര്‍വം ആസ്വദിച്ചുകൊണ്ടിരുന്ന പാക്കരന്‍ പെട്ടെന്നെണീറ്റു.
"അയ്യോ..മറന്ന് പോയി. പാറേക്കാടന്‍ ചുമ്മാരാപ്ലേടെ പശൂനെ ചവിട്ടിക്കാന്‍ കൊണ്ട്‌ പോകാന്ന് ഏറ്റിരുന്നതാ."

അമ്പത്‌ രൂപാനോട്ട്‌ കൈവെള്ളയില്‍ തിരുകിയപ്പോള്‍ പാക്കരന്റെ ചിരിയുടെ രേഖകള്‍ മുഖത്തിന്റെ അതിരുകള്‍ ഭേദിച്ചൂ.

നടക്കാന്‍ തുടങ്ങിയ പാക്കരന്‍ തിരിഞ്ഞ്‌ നിന്നു:
"അല്ല, നീ ബ്ലേഡൊന്നും കൊണ്ട്‌ വന്നിട്ടില്ലേ?"

"പാക്കരാ, മോത്ത്‌ ആകെ പത്ത്‌ രോമം പോലൂല്യാലോ? പിന്നെന്തിനാ?": പാക്കരനു അമ്പത്‌ രൂപ കൊടുത്തത്‌ അമ്മക്കത്ര പിടിച്ചില്ലെന്നതിന്റെ സൂചനയാണത്‌.

"ലെഷ്മ്യേച്ചിക്കങ്ങനെ പറയാം. ആഴ്ചേലൊരിക്കെ ഷേവ്‌ ചെയ്തില്ലെങ്കി എന്റെ മോറാകെ ചൊറിയാന്‍ തൊടങ്ങും"

നെയ്ത്ത്‌ കമ്പനിയില്‍ ജോലിക്ക്‌ പോകുന്ന അനിയത്തി പാര്‍വതിക്ക്‌ എന്നും അകമ്പടി പോകുമത്രേ പാക്കരന്‍.

"ചേച്ചീടന്തി വല്ല കുരുട്ട്‌ ബുദ്ധീം മനസ്സീ തോന്നിയാ, പറഞ്ഞേക്കാം, വട്ടത്തിച്ചെറേലു കെട്ടിത്താഴ്ത്തും ഞാന്‍": എന്ന മുന്നറിയിപ്പ്‌ അവളോട് ആവര്‍ത്തിച്ചു കൊണ്ടിരുന്നൂ, അയാള്‍.

"പണ്ടത്തേപ്പോലെയല്ല, പാക്കരനിപ്പോ":
അമ്മക്ക്‌ പോലും പാക്കരനോടൊരു ചായ്‌വ്‌!
"ചന്ത ദിവസം നാട്ടുകാരുടെ കോഴി, താറാവ്‌, ചക്ക, പച്ചക്കറികള്‍ എല്ലാം കൊണ്ട്‌ പോയി വില്‍ക്കും. പായ പനമ്പ്‌ കലം തുടങ്ങി പലവ്യഞ്ജനങ്ങളെല്ലാം വാങ്ങിക്കൊണ്ട്‌ വരും."

പറമ്പുകളില്‍ നിന്ന് വാഴയില വെട്ടി ഹോട്ടലുകാര്‍ക്ക്‌ സപ്ലൈ ചെയ്യലായിരുന്നൂ, പാക്കരന്റെ മറ്റൊരു വരുമാന മാര്‍ഗം.
വിവാഹമോ മരണമോ : ആദ്യാവസാനക്കാരനായി പാക്കരന്‍ കാണും അവിടെ‍.
"ആര്‍ക്ക്‌ എവിടെയൊക്കെ ബന്ധുക്കളുണ്ടെന്ന് നല്ല തിട്ടാ പാക്കരനു. അത്‌ പോലെ തന്നെ ആര്‍ക്ക്‌ ആരോടൊക്കെ പകയും വൈരാഗ്യവുമുണ്ടെന്നും":അമ്മ വിശദീകരിച്ചു.

വര്‍ഷങ്ങളേറെ കഴിഞ്ഞു.
വീണ്ടുമൊരിക്കല്‍ കൂടി ഭാര്യയും മക്കളുമൊത്ത്‌, സമ്മര്‍ വെക്കേഷനു നാട്ടില്‍.
ഉറക്കമുണര്‍ന്ന് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാതെ ജനലിലൂടെ നാട്ടിലെ പ്രഭാതമാസ്വദിക്കുകയായിരുന്നൂ, ഞാന്‍.
പെട്ടെന്നോര്‍മ്മ വന്നൂ:
പാക്കരന്‍ വന്ന് കാണുമോ?

അടുക്കളയില്‍ അമ്മ മണിപ്പൂട്ടുണ്ടാക്കുന്നത്‌ കൗതുകത്തോടെ നോക്കിയിരിക്കുന്നൂ, മക്കള്‍.
"അമ്മെ, പാക്കരനെ കണ്ടില്ലല്ലോ?"
"ഓ, പറയാന്‍ മറന്നു, അവന്റെ മോന്റെ കല്യാണം കഴിഞ്ഞു. ചന്തേലെ പലചരക്ക്‌ കടേലാണല്ലോ അവനു ജോലി. അതിന്റെ എതിര്‍ വശത്തുള്ള ഒരു മുട്ടക്കച്ചവടക്കാരന്റെ മോളെ ഒരൂസം രാത്രി വിളിച്ചെറക്കിക്കോണ്ട്‌ വരികേര്‍ന്നൂ, അവന്‍.

മോനോട്‌ പിണങ്ങി കുറേ ദിവസം വീട്ടില്‍ കേറിയില്ല, പാക്കരന്‍. അടുത്തുള്ള ചായക്കടയിലായിരുന്നൂ പൊറുതി. പിന്നെ മോന്‍ വന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച്‌, കാലില്‍ വീണു മാപ്പ്‌ പറഞ്ഞ ശേഷമാണവന്‍ തിരിച്ച്‌ പോയത്‌."

അമ്മ പറയാന്‍ മറന്ന ഭാഗം കൊച്ചേച്ചി പൂരിപ്പിച്ചു:

ഒരു ദിവസം തന്റെ പതിവ്‌ സര്‍ക്കീറ്റ്‌ കഴിഞ്ഞ്‌ , പാക്കരന്‍ വിട്ടീ വന്ന് കേറുമ്പോള്‍ മരുമോള്‍ ആരോടോ സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുന്നു. ചെന്നപാടെ അവളെ തലങ്ങും വിലങ്ങും പ്രഹരിച്ചൂ. പിന്നെ മുടിക്ക്‌ പിടിച്ച്‌ ‌ പടിക്ക്‌ പുറത്താക്കി.

-എന്നിട്ട് ‌ ഒരു വടിയുമായി പടിക്കല്‍ കാവല്‍ നിന്നു.

ഭാര്യയും അയല്‍ക്കാരുമൊക്കെ എത്ര കെഞ്ചിയിട്ടും പാക്കരന്‍ അയഞ്ഞില്ല. രാത്രി മോന്‍ വന്നപ്പോഴാണറിഞ്ഞത്‌: അച്ഛനിഷ്ടമുള്ള കണമ്പ്‌ വാങ്ങി, ചീയും മുന്‍പത് വീട്ടിലെത്തിക്കാന്‍ കൂട്ടുകാരനെ പറഞ്ഞ്‌ വിട്ടത് അവനാണത്രേ!

അടുത്ത കടയിലെ ജോലിക്കാരനല്ലേ, മരുമോളുടെ വിശേഷം പറച്ചിലും അല്പം നകൂടിയെന്ന് വച്ചോളു!

വൈകീട്ട്‌ വന്നൂ പാക്കരന്‍.
ഒന്നുകൂടി കൂനിയിട്ടുണ്ട്‌.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരൂന്നുവടിയുടെ സഹായത്തോടെയാണു നടത്തം.

"വരുന്ന ദെവസം എനിക്കറ്യായിരുന്നു ട്രാ! പക്ഷെ വയ്യാ. പണ്ടത്തേപ്പോലെ യാത്രയൊന്നും ഇല്യാ. ഇപ്പോത്തന്നെ വെളയനാട്‌ വരെ ഒരു ഓട്ടോ കിട്ടീപ്പ പോന്നതാ": ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞ്‌ നിലത്തിരുന്ന് കിതച്ചൂ, പാക്കരന്‍.

"അതിനെന്താ പാക്കരേട്ടാ, ഇന്നൂടെ കണ്ടില്ലെങ്കി ഞാനങ്ങോട്ട്‌ വന്നേനെ": ഭംഗി വാക്ക്‌ പറഞ്ഞൂ, ഞാന്‍.

കുറച്ചേ സംസാരിച്ചുള്ളു.
ഭക്ഷണത്തോട്‌ പണ്ടത്തെ ആര്‍ത്തിയില്ല.
സംസാരത്തിനും ഓര്‍മ്മക്കും പതറല്‍.

പക്ഷേ നൂറു രൂപയുടെ നോട്ട്‌ കണ്ടപ്പോഴാ മുഖം വികസിച്ചു.
അപ്പഴും അമ്മ പറഞ്ഞൂ: "അവനെന്തിനാടാ കാശ്‌? പൊന്നു പോലല്യോ അവന്റെ മോനവനെ നോക്കുന്നേ."

"ഞാന്‍പോവ്വാ മോനേ" പാക്കരനെണീറ്റു."മാലക്കണ്ണാ, രാത്ര്യായാ പിന്നെ തീരെ കാഴ്ചയില്യാ.....എനിക്കൊരു ഓട്ടൊ പിടിച്ച്‌ താ... പിന്നൊരു ബ്ലേഡ്..... മറക്കാതെ"

അക്കൊല്ലം മരിച്ചൂ, പാക്കരന്‍.

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പാക്കരന്റെ കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരന്നു പോയി, എല്ലാരും:
-തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍.
-ഫോറിന്‍ ബ്ലേഡുകള്‍,
-അമ്പതിന്റേയും നൂറിന്റേയും നോട്ടുകളൂടെ രണ്ട്‌ കെട്ടുകള്‍......

Wednesday, October 29, 2008

വല്യേച്ചി

വടക്ക്‌ മുകുന്ദപുരം ക്ഷേത്രം,
പടിഞ്ഞാറു സ്രാമ്പി വളപ്പ്‌,
തെക്ക്‌ നിറഞ്ഞ്‌ കവിഞ്ഞൊഴുകുന്ന തോട്‌,
കിഴക്ക്‌ വട്ടത്തിച്ചിറ.
-ഇടക്ക്‌ കൈകാലുകള്‍ നിവര്‍ത്തി നീണ്ട്‌ നിവര്‍ന്ന് കിടന്നൂ, മൂന്നേരത്ത്‌ പാടം.

ഇരുപ്പൂ നിലത്തിലെ ഭൂരിഭാഗവും ചിറയില്‍ തറവാട്ടുകാരുടെ കൈവശമായിരുന്നു. ഭാഗം വാങ്ങി പിരിഞ്ഞ്‌ പോയ വെല്ലിശന്റെയും ഞങ്ങളുടേയും ഒഴിച്ച്‌ ബാക്കി എല്ലാം കൂട്ടുകൃഷി, വല്യാപ്പന്റെ നായകത്വത്തില്‍.

വിത്തിറക്കേണ്ട സമയമാകുമ്പോള്‍ മരക്കമ്പനി പൂട്ടി, കള്ളുഷാപ്പ്‌ വഴി, വെല്ലിശന്‍ വരും,തറവാട്ടിലേക്ക്‌."നാരായണാ, പാടത്തെ പണിയൊക്കെ എന്നാ തൊടങ്ങുന്നേ? എന്റെ കണ്ടം കൂടി ഒന്ന് പൂട്ടിയിട്ടേക്കണം. വിത്തിറക്കേണ്ട ദിവസം അറീച്ചാ മുളപ്പിച്ച്‌ വയ്ക്കാം."

സ്വന്തമായി മൂരികളോ കൃഷിയുപകരണങ്ങളോ ഇല്ലാത്തത്‌ കൊണ്ട്‌, അച്ഛന്‍ അമ്മയോട്‌ പറയും:" നീ തറവാട്ടീ പോയ്‌ ചോയ്‌ക്ക്‌,നിലം പൂട്ടാന്‍ മൂരികള്‍ക്കെന്നാ ഒഴിവെന്ന്?"

മനസ്സില്ലാ മനസ്സോടെ പോകുന്ന അമ്മ, കടന്നല്‍ കുത്തിയപോലെ വീര്‍ത്ത മുഖത്തോടെയാണു തിരിച്ച്‌ വരിക."അവടത്തെ പണിയൊക്കെ കഴിയട്ടേന്ന്. പിന്നെ കേട്ടോ അനിയന്റെ കല്‍പനകള്‍: മൂരികള്‍ക്കുള്ള കാടി, പുല്ലു ഒക്കെ നമ്മ്ടെ വക. കുളിപ്പിച്ച്‌ മോന്തിക്ക്‌ മുന്‍പേ തൊഴുത്തിലാക്കണം. പിന്നെ ഈ കൊല്ലം കുത്തുന്ന നെല്ലിന്റെ മുഴോന്‍ തവിടും കൊടുക്കണം"

ആറുപറക്കണ്ടം ഒറ്റ ദിവസം കൊണ്ട്‌ രണ്ട്‌ ചാല്‍ ഉഴുത്‌ തീര്‍ക്കും, അച്ഛന്‍. ബാക്കിയുള്ള പണികള്‍ കൈക്കോട്ട്‌ കൊണ്ട്‌ കിളച്ചും തൂമ്പ കൊണ്ട്‌ മാടിയും തീര്‍ക്കും. വിത്തിറക്കും മുന്‍പ്‌ ഒരിക്കല്‍ കൂടി 'മുട്ടി'യടിച്ച്‌ നിരത്തണം. ചളി നിലമാണെങ്കില്‍ 'മര'മടിച്ചും.

നുകത്തില്‍ നിന്നും കെട്ടിയ കയറില്‍ പിടിച്ച്‌, മുട്ടി'മേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കാന്‍ വാശി പിടിച്ചിരുന്നൂ,ഞാന്‍.

കൊയ്ത്ത്‌ തുടങ്ങും മുന്‍പ്‌ തറവാട്ടില്‍ പിടിപ്പത്‌ ജോലിയുണ്ട്‌. മുറ്റം പുല്ലു ചെത്തി വൃത്തിയാക്കി, പച്ചച്ചാണകം കൊണ്ട്‌ മെഴുകണം. നടപ്പുര അടിച്ച്‌ കഴുകണം. പനമ്പുകളും കൊട്ടകളും വട്ടിയുമെല്ലാം തട്ടിന്‍പുറത്ത്‌ നിന്നെടുത്ത്‌ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്‌ വെയിലത്തിട്ടുണക്കണം. കൊയ്യാന്‍ കൂട്ടണമെങ്കില്‍ ഈ ജോലികളിലിലെല്ലാം സഹകരിച്ചിരിക്കണമെന്നാണു നിയമം.

മുറുമുറുത്താണെങ്കിലും ചേച്ചിമാരേയും കൂട്ടി കാലത്തേ തന്നെ തറവാട്ടിലേക്ക്‌ പോകും, അമ്മ. പക്ഷെ കഞ്ഞികുടിയുടെ നേരമാകുമ്പോള്‍ വീട്ടിലേക്ക്‌ തിരിച്ചു നടക്കും.

"കണ്ട പുലച്ചിമാരുടെ ഒക്കെ ഒപ്പം ഇരുന്ന് കഞ്ഞി കുടിക്കാന്‍ കാര്യേഴുത്ത്‌ തറവാട്ടില്‍ പിറന്ന എന്നെ കിട്ടില്ല. വേണോങ്ങി നിങ്ങ കുടിച്ചോ."

കുത്തരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റേം കൊതിപ്പിക്കുന്ന മണത്തെ അവഗണിച്ച്‌ ചേച്ചിമാരും നടക്കും അമ്മക്കു പിന്നാലെ.

-ചേട്ടത്തിയമ്മയും മക്കളുമാണെങ്കിലും കഞ്ഞി കുടിക്കാന്‍ അടുക്കളയിലേക്ക്‌ വിളിക്കാറില്ല ഇളയമ്മ.

കൊയ്ത്ത്‌ നീണ്ടുപോയാല്‍ രാത്രിയിലാകും കറ്റ കെട്ടല്‍. കട പൂട്ടി അച്ഛന്‍ വന്നാലേ ഞങ്ങളുടെ കറ്റകള്‍ പാടവരമ്പത്ത്‌ നിന്നു നീങ്ങൂ. തറവാട്ടിലെ കറ്റകള്‍ മാണിക്കുട്ടി മാമന്റെ കാളവണ്ടിയിലാവും കൊണ്ട്‌ വരിക.

വേലപ്പേട്ടന്റെ മക്കളായ ചന്ദ്രനും നാരായണനും കോതത്തള്ളയുടെ ബാലനും ഞാനുമൊക്കെ പാടത്ത്‌ പോകുന്നത്‌ അമ്മമാരെ സഹായിക്കാനല്ല; മീനും ഞണ്ടും ഞവിണിയുമൊക്കെ പിടിക്കാനാണു. സാമാന്യം വലിപ്പമുള്ള മുഷുവും കടുവും ബ്രാലുമൊക്കെ കൈയില്‍പ്പെടാറുണ്ട്‌. പ്രതീക്ഷിക്കാതെ മുഖം കാണിക്കുന്ന ഞണ്ടുകളേയായിരുന്നു എനിക്ക്‌ പേടി. പച്ച ഈര്‍ക്കില്‍ കൊണ്ട്‌ ഞണ്ട്‌ പിടിക്കാന്‍ വിരുതനായിരുന്നു, നാരായണന്‍.

കാലാകാലങ്ങളില്‍ നിറഗന്ധഭാവഹാവാദികള്‍ മുഖത്ത്‌ മാറി മാറി എടുത്തണിയുന്ന മൂന്നേരത്ത്‌ പാടം എന്നും എനിക്കൊരത്ഭുതവും ഹരവുമായിരുന്നു.

-ഇടമഴയില്‍ ഒരായിരം നാമ്പുകള്‍ നീട്ടി കുസൃതിയോടെ, മുലപ്പാല്‍ മണത്തിലേക്ക്‌ കണ്ണുകള്‍ മിഴിക്കുന്ന നവജാത, കുഞ്ഞനിയത്തി.

-മന്ദമാരുതനില്‍, പച്ചത്തലപ്പുകളെ, ഊഞ്ഞാലാട്ടി മദഹാസത്തോടെ കടക്കണ്ണുകളില്‍ പൂക്കാലം വിരിയിക്കുന്ന പാവാടക്കാരി, ഋതുമതി.

-കാളക്കുളമ്പുകളുടെ മര്‍ദ്ദനവും കലപ്പയുടെ കീറലുകളും നെഞ്ചിലേറ്റുവാങ്ങി ആദ്യ മൈഥുനത്തിന്റെ രേത്രം ഹര്‍ഷത്തോടെ ഏറ്റു വാങ്ങുന്ന രാഗിണി, വിലാസിനി.

-ചളിയില്‍ പുതഞ്ഞ്‌, ചത്ത്‌ പൊങ്ങിയ പൊടിമീനുകളുടേയും ഞണ്ട്‌ ഞവിണികളുടേയും ഗന്ധത്തിലലിഞ്ഞ്‌ ശവനര്‍ത്തനമാടുന്ന ഉഗ്രശാക്രി, ചണ്ഡിക.

-നിറകതിരുകളുടെ മഞ്ഞപ്പട്ടണിഞ്ഞ്‌ ഗര്‍ഭാലസ്യത്തില്‍ വിളറിയ ചന്ദ്രാതപമുതിര്‍ക്കുന്ന പ്രൗഢയായ ശങ്കരി, മനോഹരി.

-ആരവങ്ങളൊഴിയുമ്പോള്‍ വിരഹത്തിന്റെ വേപഥുവിലും വിഹഗമൃഗാദികള്‍ക്ക്‌ ഹൃദയപൂര്‍വം ആതിഥ്യമരുളുന്ന കുടുംബിനി, തേജസ്വിനി.

-ചുടുകാറ്റ്‌ കൊണ്ട്‌ കാവിപുതച്ച്‌, ഉടഞ്ഞ മണ്‍കട്ടകളുടെ ഊഷര ഗന്ധത്തിലേക്കിറങ്ങി, കൈപിടിച്ച്‌ കൂടെ കളിക്കാനിറങ്ങുന്ന അമ്മൂമ്മ, ആശാട്ടി.

****************

നടപ്പുരയിലും മുറ്റത്തും കൂട്ടിരിക്കുന്ന കറ്റകള്‍ രണ്ടോ മുന്നോ ദിവസങ്ങള്‍ കഴിഞ്ഞേ മെതിച്ച്‌ തുടങ്ങൂ. കയ്യാലയില്‍ നെല്ല് കുമിഞ്ഞു കൂടുന്ന ഒരു രാത്രി വേലപ്പന്റെ വക പതം അളക്കല്‍.

പത്ത്‌ പറക്ക്‌ പതം ഒരു പറ!

'വേലപ്പേട്ടാ, നെല്ലമര്‍ത്തി അളക്കല്ലേ...പറ കുലുക്കി നിറക്കല്ലേ....." -ചുറ്റും നിന്ന് പെണ്ണുങ്ങള്‍ ബഹളമുണ്ടാക്കും.

അന്നു, മെതിച്ച്‌, മുറം കൊണ്ട്‌ ചേറ്റി വൃത്തിയാക്കിയ ഞങ്ങളുടെ പൊലി അളന്നുകൊണ്ടിരിക്കയായിരുന്നു വേലപ്പന്‍.പെട്ടെന്ന് പിന്നില്‍ നിന്നിരുന്ന വല്യേച്ചി മുന്നിലേക്ക്‌ കയറി.
"വേലപ്പേട്ടാ, എണ്ണം തെറ്റി"
"ഇല്ലല്ലോ", എന്നു വേലപ്പേട്ടന്‍.
"നേരത്തേ അഞ്ച്‌ കഴിഞ്ഞ്‌ ' പറ ആറ്...പറ ആറ്' എന്നു പറഞ്ഞോണ്ടിരുന്നതാ... ഇപ്പോ ഏഴു പറ അളന്ന് കഴിഞ്ഞ്‌ വീണ്ടും 'പറ ആറ്..... പറ ആറ്... എന്നു പറയുന്നു"
"ഏയ്‌.. തെറ്റാന്‍ വഴിയില്ല": വേലപ്പേട്ടന്‍ നടു നിവര്‍ത്തി.
"തെറ്റി, വീണ്ടും അളക്കണം": ചേച്ചി നിര്‍ബന്ധം പിടിച്ചു.

"ആര്‍ക്കാടീ വീണ്ടും അളക്കണ്ടേ?"

എവിടെനിന്നോ പ്രത്യക്ഷപ്പെട്ട വല്യാപ്പന്‍ ഒരലര്‍ച്ചയോടെ കയ്യാലയിലേക്ക്‌ ചാടിക്കയറി.
"പാപ്പാ....വേലപ്പേട്ടനു എണ്ണം തെറ്റീ.....":ചേച്ചി വിക്കി.
"വേലപ്പനല്ലെടീ നിനക്കാ തെറ്റീത്‌":
ഒരു മുരള്‍ച്ചയോടെ ചേച്ചിയുടെ മുടിക്കെട്ടില്‍ പിടിത്തമിട്ടൂ, പാപ്പന്‍.

ദുര്‍വാസാവെന്ന് അറിയപ്പെടുന്ന വല്യാപ്പനു വഴക്കിടാന്‍ വല്യ കാരണമൊന്നും വേണ്ടാ എന്നറിയാമായിരുന്നെങ്കിലും പകച്ച്‌ നിന്നു എല്ലാവരും.

"ആ പൊണ്ണന്‍ പ്രകാശനുമായി നിനക്കെന്താടീ ബന്ധം?": ആക്രോശവും അടിയുടെ ശബ്ദവും ഒന്നിച്ച്‌ മുഴങ്ങി.

അപ്രതീക്ഷിത ആക്രമണത്തില്‍ വിഹ്വലയായ ചേച്ചി എങ്ങനേയോ പാപ്പന്റെ പിടി വിടുവിച്ച്‌ ഇരുട്ടിലൂടെ വടക്കോട്ടോടി.

വല്യാപ്പന്‍ പിന്നാലെ.
ഞാനൊപ്പം.
കൊച്ചേച്ചിയും അമ്മയും പിന്തുടര്‍ന്നു.

ഇരുട്ടില്‍ ചേച്ചിയുടെ ഒപ്പമെത്താന്‍ പറ്റാത്ത ദ്വേഷ്യത്തില്‍ തിരിഞ്ഞ്‌ നിന്ന് അമ്മയുടെ നേരെയായി പാപ്പന്റെ ഭത്സനം."അവളോട്‌ പറഞ്ഞേക്ക്‌ കുടുംബത്തിന്റെ മാനം കളയാനാ ഭാവേങ്കി അരിഞ്ഞ്‌ തള്ളും, ഞാന്‍."

ആസുരഭാവത്തില്‍ പല്ലിറുമ്മി തിരിഞ്ഞു നടക്കവെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല."അവളെ മാത്രല്ലാ, കൊല്ലും ഞാന്‍ എല്ലാറ്റിനേം!"

കടയടച്ച്‌ അച്ഛന്‍ പടിക്കലെത്തിയപ്പോഴാണു പതം അളന്ന നെല്ലുമായി അയ്യപ്പുലയിയുടെ വരവ്‌.

"എന്താമ്പ്രാ പാപ്പനും മോളും തമ്മില്‍ ഒരു ചെകട?"

മരണവീട്ടിലെന്നോണം നിശ്ശബ്ദരായി,പരസ്പരം നോക്കാതെ, പാതിയിരുട്ടിലിരുന്ന ഞങ്ങളെണീറ്റു.

"അയ്യ കൊട്ട അവിടെ വച്ച്‌ പോ, ഞാന്‍ വന്നല്ലേയുള്ളൂ....ചോദിക്കട്ടെ":
അച്ഛന്‍ അകത്തേക്ക്‌ കയറി.

പതിവുള്ള കുളിയും ധ്യാനവും പിന്നെ ഊണും കഴിയും വരെ ആരും ഒന്നും മിണ്ടിയില്ല.

ഉറങ്ങാന്‍ പായ വിരിക്കുമ്പോള്‍ വരാന്തയില്‍ നിന്ന് അച്ഛന്റെ വിളിയുയര്‍ന്നൂ.
"മോളേ..."
വാതില്‍പ്പടിയില്‍ നിന്ന് ഇറയത്തേക്ക്‌ കാലെടുത്ത്‌ വച്ച്‌ അച്ഛനെ നോക്കി, വല്യേച്ചി.
"എന്തിനാ മോളേ പാപ്പന്‍ വഴക്കുണ്ടാക്ക്യേ?"
കാത്തിരുന്ന ചോദ്യം.

സങ്കടം മുഴുവന്‍ ഒരു വിങ്ങിപ്പൊട്ടലിലൂടെ അച്ഛന്റെ തോളിലേക്ക്‌ ചോര്‍ത്തി, ചേച്ചി.

കല്ലംകുന്നിലെ പ്രശസ്തതാരമായിരുന്നു വടക്കേച്ചെരുവിലെ പൊണ്ണന്‍ പ്രകാശന്‍.
ആറാം ക്ലാസില്‍ പലവട്ടം തോറ്റ്‌ പഠിത്തം നിര്‍ത്തേണ്ടിവന്നപ്പോള്‍ വീട്ടിലെ കാളവണ്ടിയുടെ സാരഥ്യം പിടിച്ചെടുത്ത പ്രകാശന്റെ പ്രധാന വിനോദം മൂരികളെ ചാട്ടക്കടിച്ചും വാലില്‍ കടിച്ചും നാട്ടുവഴികളിലൂടെ പായിക്കുക എന്നതായിരുന്നു.

ഇടക്ക്‌ മൂരികള്‍ക്ക്‌ പകരം പോത്തിനെ പരീക്ഷിക്കും. ചിലപ്പോള്‍ ഒരു മൂരിയും ഒരു പോത്തുമായിരിക്കും നുകത്തില്‍. പോത്ത്‌ മടികാട്ടി വഴിയില്‍ കിടന്നാല്‍ പ്രകാശന്റെ വക ഒരു കാന്താരി പ്രയോഗമുണ്ട്‌- അല്‍പമെങ്കിലും ജീവനുള്ള ഏത്‌ പോത്തും പറക്കും അപ്പോള്‍.

സ്കൂളില്‍ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും വഴിയില്‍ കാത്ത്‌ നിന്ന് വല്യേച്ചിയോട്‌ സൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നൂ, പ്രകാശന്‍. അനുകൂല ഭാവമല്ലെന്നു കണ്ടപ്പോള്‍ ഒരു ദിവസം 'ലവ്‌ ലെറ്റര്‍' പുസ്തകക്കെട്ടിനു മേലേ വച്ചു.

അതെടുത്ത്‌ ഓടയിലേക്കിട്ട്‌, തിരിഞ്ഞ്‌ നിന്നു ഭീഷണിപ്പെടുത്തി വല്യേച്ചി: "എടാ പൊങ്ങാ, ഇനി നീയിതാവര്‍ത്തിച്ചാ അച്ഛനോട്‌ പറയും, ഞാന്‍."

ചെത്തുകാരന്‍ ഇറ്റാമന്‍ തെങ്ങില്‍ നിന്നിറക്കിയ 'അന്തി' മോന്തി പിമ്പിരിയായി നില്‍ക്കുമ്പോള്‍ ഒരു രഹസ്യം പോലെ പൊങ്ങന്‍ കൂട്ടുകാരോട്‌ പറഞ്ഞു:
'ചെറേലെ വേലായേട്ടന്റെ മൂത്ത മോളില്ലേ? അവളും ഞാനുമായി 'ലപ്പിലാ'..., കല്യാണമുണ്ടാകും അടുത്ത്‌ തന്നെ...."

ആരോ പറഞ്ഞു കേട്ട ഈ ഡയലോഗിന്റെ തിരുശേഷിപ്പ്‌ തലയിലേറ്റിക്കൊണ്ടാണു വല്യാപ്പന്‍ കലിതുള്ളിയെത്തിയത്‌.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ....':
വല്യേച്ചിക്ക്‌ കരച്ചില്‍ നിര്‍ത്താനായില്ല.
"സാരല്യാ, മോളേ.." അച്ഛന്‍ ആശ്വസിപ്പിച്ചു.
"നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ...പിന്നെന്തിനാ കരയുന്നേ?"

ചേച്ചി അല്‍പം ശാന്തയായത്‌ പോലെ തോന്നി.

ഗാഢമായെന്തോ ആലോചിച്ച്‌ അല്‍പനേരമിരുന്നു, അച്ഛന്‍.
എന്നിട്ട്‌ പറഞ്ഞു:"മോള്‍ നാളെ സ്കൂളില്‍ പോണ്ടാ."
"അതെന്താ അച്ഛാ?"
"നാളെ മാത്രല്ലാ, ഇനി നീ സ്കൂളില്‍ പോണ്ടാ":
അച്ഛന്റെ സ്വരത്തില്‍ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ഊഷരത, അപരിചിതത്വം!
ചേച്ചി ഞെട്ടിയെണീറ്റു.
"അച്ഛനെന്താ ഈ പറയുന്നേ?"
"ഞാനെല്ലാം അറിഞ്ഞു, മോളെ."
അച്ഛന്‍ തുടര്‍ന്നു:
"കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്‌:
നല്ലവനും നല്ലവനും വഴി മൂന്ന്,
നല്ലവനും കെട്ടവനും വഴി രണ്ട്‌,
കെട്ടവനും കെട്ടവനും വഴി ഒന്നു....എന്ന്.
കെട്ടവനാ അവന്‍‍. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്‍. അന്തവും കുന്തവുമില്ലാത്തവന്‍! അവന്റെ വഴിയുടെ കുറുകേ നാം പോണ്ടാ....., നമ്മുടെ വഴിക്ക്‌ ‍ കുറുകേ അവന്‍ വന്നാലും നഷ്ടം നമുക്കാ മോളേ."

ചേച്ചി കുറേ വാദിച്ചൂ, കരഞ്ഞൂ, പട്ടിണി കിടന്ന് മരിക്കുമെന്ന ഭീഷണി മുഴക്കി.
പക്ഷെ അച്ഛന്‍ ഇളകിയില്ല.
നെറ്റി ചുളിച്ച്‌, പല്ലു കടിച്ച്‌, കവിളെല്ലുകളുടെ ദൃഢത പുറത്ത്‌ കാണും വിധം ചുമരില്‍ ചാരി ഒരേ ഇരിപ്പിരുന്നു.

പിറ്റേന്ന് പതിവില്ലാതെ ആ വഴി വന്ന വല്യാപ്പന്റെ മുഖത്ത്‌ തലേന്നണിഞ്ഞ കത്തിവേഷത്തിന്റെ ചായം അശേഷം പോലുമില്ലായിരുന്നു.

"സ്കൂളീ പോകാത്തേനു നെനക്ക്‌ വെഷമം ണ്ട്‌, ല്ലേ? സാരല്യാ. പെങ്കുട്യോളു ഇത്രേക്കൊ പഠിച്ചാ മതി. പിന്നെ ഒരു കാര്യം: ആ പൊണ്ണന്‍ ഈ വഴിയെങ്ങാനുമിനി വന്നാ....വല്യാപ്പാ എന്നൊന്ന് വിളിച്ചാ മതി. വച്ചേക്കില്ല ഞാനവനെ..."

8 ലെ പരീക്ഷക്ക്‌ തയ്യാറെടുത്ത്‌ കൊണ്ടിരുന്ന ചേച്ചിയുടെ സ്കൂള്‍ ജീവിതം അവിടെ അവസാനിച്ചു.

മിടുക്കിയായിരുന്നൂ, വല്യേച്ചി. രമണനും കരുണയും മാമ്പഴവും വാഴക്കുലയുമൊക്കെ ഹൃദിസ്ഥമായിരുന്ന വല്യേച്ചി, ഒഴിവു സമയങ്ങളില്‍ ഞങ്ങളെ പാടി കേള്‍പ്പിക്കുമായിരുന്നു.

ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന, പാട്ടിനും പ്രസംഗത്തിനുമൊക്കെ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന സകലകലാവല്ലഭയയിരുന്നൂ, വല്യേച്ചി.

ഏന്റെ സ്കൂള്‍ ജീവിതത്തിലും അതിനു ശേഷവും എപ്പോഴെങ്കിലും അല്‍പം തിളങ്ങാനെനിക്കായിട്ടുണ്ടെങ്കില്‍ അതിന്റെ പ്രഭവകേന്ദ്രം വല്യേച്ചിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നൂ.

-ആശിക്കാറുണ്ട്‌, ഞാന്‍: വല്യേച്ചി പഠനം തുടര്‍ന്നിരുന്നുവെങ്കില്‍!

******************

രണ്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌, ഏറെ പെണ്ണു കാണല്‍ നാടകങ്ങളില്‍ വേഷം കെട്ടിയ ശേഷമാണു വല്യേച്ചിയുടെ വിവാഹം ഉറപ്പിച്ചത്‌.

വേലത്തിക്കല്യാണി കൊണ്ട്‌ വന്ന ആലോചനയായിരുന്നു: ബോംബെയില്‍ വല്യ കമ്പനിയില്‍ വല്യ ജോലിയുള്ള ചെക്കന്‍. കടുപ്പശ്ശേരിയിലെ വീട്ടില്‍ അമ്മയും സ്കൂളില്‍ പഠിക്കുന്ന അനിയനും മാത്രം. മറ്റൊരനിയന്‍ പുറത്ത്‌ ജോലി ചെയ്യുന്നു.

പെണ്ണു കാണാന്‍ ചെറുക്കന്‍ വന്ന ദിവസം ജീവിതത്തിലാദ്യമായി ചേച്ചി അച്ഛനോട്‌ കയര്‍ത്തു:
"വേണ്ടാ എനിക്കീ വയസ്സനെ.....കാക്കക്കറുമ്പനെ...."
"ഓ, നീയൊരു വെള്ളരിക്കൊക്ക്‌!",അച്ഛനും അരിശം കേറി.
"30 വയസ്സേ ആയിട്ടുള്ളൂ, അവന്. ഒരു കുടുംബം നോക്കി നടത്തേണ്ടി വന്നതോണ്ടാ കല്യാണം വൈകിയേ. എന്നാലെന്താ, നല്ല തറവാട്‌, നല്ല ജോലി, നല്ല സ്വഭാവം. ഞാനിത്‌‍ തീരുമാനിച്ചു കഴിഞ്ഞു. നിന്റെ ഇഷ്ടം ആരു ചോദിച്ചൂ?"

എനീട്ടാത്മഗതം:"‍ ചോദിക്കുന്ന സ്ത്രീധനോം കൊടുത്ത്‌ കെട്ടിച്ച്‌ വിടാന്‍ ഞാനാരാ ..ഈ ദേശത്തെ പേഷ്കാരോ?"

പുരയുടെ തെക്കു ഭാഗത്തെ 24 സെന്റ്‌ സ്ഥലം വിറ്റ്‌ കല്യാണച്ചിലവുകള്‍ നടത്താന്‍ കുടുംബയോഗത്തില്‍ ധാരണയായി.

വെല്ലിശന്‍ പറഞ്ഞു:"നമ്മുടെ തറവാട്ട്‌ പറമ്പില്‍ അന്യനൊരുത്തന്‍ കേറാന്‍ ഇട വരരുത്‌. ഇപ്പഴത്തെ മാര്‍ക്കറ്റ്‌ റേറ്റ്‌ അനുസരിച്ച്‌ 24 സെന്റിനു എന്ത് വില കിട്ടുമെന്ന് നോക്കി വയ്ക്ക്‌. ഞാന്‍ പരമൂനോട്‌ ഒന്നാലോചിക്കട്ടെ."

ബോംബെയില്‍ ഡ്രാഫ്റ്റ്‌സ്‌ മാനായി ജോലി നോക്കുന്ന ഇളയ അനുജനെപ്പറ്റി വലിയ മതിപ്പായിരുന്നു എല്ലാര്‍ക്കും. തന്റെ കൈവശം അത്ര തുക കാണില്ലെന്ന് കത്ത്‌ വന്നപ്പോള്‍ വെല്ലിശന്‍ അതിനും കണ്ടെത്തീ പരിഹാരം.

ഞങ്ങള്‍ വില്‍ക്കാനുദ്ദേശിച്ച സ്ഥലത്തേയും തറവാട്ടു പറമ്പിലേയും വലിയ കുറേ മരങ്ങള്‍ മുറിച്ച്‌ വില്‍ക്കുക. ബാക്കി തുക രണ്ടനിയന്മാര്‍ കൂടി അഡ്ജസ്റ്റ്‌ ചെയ്യുക.

മരക്കമ്പനി മുതലാളിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞ വിലയ്ക്കനുസരിച്ച്‌ ആഞ്ഞിലി, ഈട്ടി, പ്ലാവു, മാവുകള്‍ ഒക്കെ മുറിഞ്ഞ്‌ വീണു. നൂറ്റാണ്ടുകളായി ഇരുട്ടിലമര്‍ന്ന് കിടന്ന തറവാട്ട്‌ പറമ്പിലങ്ങോളമിങ്ങോളം വെള്ളിവെളിച്ചം ഇരച്ച്‌ കയറി താണ്ഡവമാടി.

വെല്ലിശന്‍ കൊണ്ട്‌ വന്ന അസാമാന്യ വലിപ്പമുള്ള നൂറിന്റെ നോട്ടുകള്‍ അത്ഭുതത്തോടെയും ആരാധനയോടെയും തൊട്ട്‌ നോക്കി ആത്മഹര്‍ഷമടഞ്ഞതായോര്‍ക്കുന്നൂ, ഞാന്‍.

***************

രസികനായിരുന്നൂ, അളിയന്‍. സംസാരിക്കുമ്പോള്‍ ഇടക്കിടെ 'ജീ ജീ, ഐസക്യാ' എന്നൊക്കെ പറയും. പിന്നെ 'ടീക്കെ, ടീക്കെ' എന്നും.

"ബോബേലെല്ലാവരും ഹിന്ദി മാത്രേ സംസാരിക്കൂ. കുറേക്കാലായില്ലേ അവിടെ. അതോണ്ട്‌ ചേട്ടന്‍ മലയാളം പറയുമ്പോഴൊക്കെ ഹിന്ദി കേറി വരും! പക്ഷേ ഇംഗ്ലീഷ്‌ വെള്ളം വെള്ളം പോലെ പറയും. മറാട്ടീം അറിയാത്രേ!"

ചേച്ചിയുടെ കണ്ണില്‍ ആരാധനയുടെ വെള്ളിനക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങീ!

എത്ര വേഗമാ ചേച്ചി കാലുമാറിയത്‌ എന്നോര്‍ത്ത്‌ പരസ്പരം നോക്കി ചിരിക്കാതിരിക്കാനായില്ല, കൊച്ചേച്ചിക്കും എനിക്കും.

അധികവും ഭര്‍തൃഗൃഹത്തില്‍ തന്നെയായിരുന്നൂ ചേച്ചി. ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ വരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ അളിയന്റെ കത്തുമായി പോസ്റ്റ്‌ മാനെത്തും. കൂടെ 'ബുക്‌ പോസ്റ്റാ'യി മനോരമ വാരികയുടെ രണ്ടോ മൂന്നോ ലക്കങ്ങളും.

കത്തുമായി വല്യേച്ചി പറമ്പിലേക്കോടുമ്പോള്‍ വാരികള്‍ക്കായി കടിപിടികൂടുകയായിരിക്കും ഞാനും കൊച്ചേച്ചിയും.

"ചേച്ചി വരുന്ന ദിവസം തന്നെ കത്ത്‌. ഇതെന്ത്‌ മറിമായം? നാലു ദിവസേങ്കിലും വേണ്ടേ ബോംബേന്നൊര് കത്ത് നാട്ടിലെത്താന്‍?"

തങ്ങളുടെ രഹസ്യ അജണ്ട വെളിവാക്കില്ലെന്ന മട്ടില്‍ ചുണ്ടുകളകത്താതെ മുഖം വികസിപ്പിച്ച്‌ ചിരിയുടെ ഒരു ചെറുതിരി തെളിയിച്ചൂ, ചേച്ചി.

****************

വയറ്റാട്ടി നാരായണിയായിരുന്നൂ ചേച്ചിയുടെ ആദ്യ പ്രസവമെടുത്തത്‌.

പാവക്കുട്ടി പോലൊരു പെണ്‍കുട്ടി.

ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍, റിസര്‍വേഷന്‍ സീറ്റ്‌ കിട്ടാത്തതിനാല്‍, രണ്ടര ദിവസം തീവണ്ടിയില്‍ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്ത്‌ വന്നൂ, അളിയന്‍.

വിപ്ലവകാരിയായ കൊച്ചനുജന്റെ നിര്‍ദ്ദേശപ്രകാരം മോള്‍ക്ക്‌ അയിഷയെന്ന് പേരിട്ടു.
ഞങ്ങള്‍ക്കാര്‍ക്കും പ്രത്യേകിച്ച്‌ അമ്മക്ക്‌, ആ പേരത്ര ബോധിച്ചില്ല
“നല്ല പേരാണമ്മേ. അനിയന്റെ കൈയില്‍ ആയിഷ എന്ന പുസ്തകമുണ്ട്‌. വയലാര്‍ രാമവര്‍മ്മയുടേതാ, എന്ത്‌ രസാണെന്നോ ആ കാവ്യം?"
ചേച്ചി എണീറ്റ്‌ നിന്ന്, നാടകീയതോടെ ആ കവിതയിലെ ചില വരികള്‍ ചൊല്ലീ:

“വേദന ചിന്തും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ!


രണ്ടാമത്തെ കുട്ടിയും പെണ്ണായപ്പോള്‍ അമ്മായ്‌‌യമ്മ ആശ്വസിപ്പിച്ചു:
"സാരല്യാ, അവന്റെ ജാതകമെഴുതിയ അപ്പുപ്പണിക്കര്‍ പറഞ്ഞിട്ടുണ്ട്‌, അവനു കുട്ടികള്‍ മൂന്നാ... ഒരാണ്... രണ്ട്‌ പെണ്ണ്..."

ചേച്ചി മൂന്നാമതും ഗര്‍ഭിണിയായിരിക്കുമ്പോഴാണു അളിയന്റെ ജോലി നഷ്ടപ്പെട്ടത്‌.

കമ്പനിയില്‍ ശിവസേനക്കാരുടെ യൂണിയന്‍ ശക്തി പ്രാപിച്ചപ്പോള്‍ അളിയനുള്‍പ്പെടെ ഭൂരിഭാഗം മദ്രാസികള്‍ക്കും ജോലി രാജി വച്ച്‌ പോരികയല്ലാതെ മറ്റ്‌ ഗതിയില്ലായിരുന്നു.

"അല്ലെങ്കിലവര്‍ നായ്ക്കളെപ്പോലെ തെരുവിലിട്ട്‌ ഞങ്ങളെ വെട്ടിക്കൊല്ലുമായിരുന്നു": അളിയന്‍ വിശദീകരിച്ചു.

പിരിഞ്ഞ്‌ പോന്നപ്പോല്‍ കിട്ടിയ കാശിനു ഒരംബാസഡര്‍ മാര്‍ക്‌ 2 കാറും വാങ്ങിയായിരുന്നൂ, അളിയന്റെ വരവ്.

"ടാക്സിയായോടിക്കാമല്ലോ? വീട്ടിലെ കാര്യങ്ങള്‍ നോക്കാം, എനിക്കൊരു തൊഴിലുമായി"
ഏതോ സാങ്കേതികകാരണത്താല്‍‍ ആ കാര്‍ ടാക്സിയായി റെജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയില്ല. മാത്രമല്ല മാസങ്ങള്‍ക്ക്‌ ശേഷം, വാങ്ങിയതിന്റെ പകുതി വിലക്ക്‌ വില്‍ക്കേണ്ടതായും വന്നു.

പ്രതീക്ഷകള്‍ക്കും ആകാംക്ഷകള്‍ക്കും അറുതിയായി ഞങ്ങളുടെ ചായിപ്പില്‍ നിന്ന് ചേച്ചിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കരച്ചിലുയര്‍ന്നു.

പതിച്ചി പോലും മടിച്ച്‌ മടിച്ചാണാ വിവരം അറിയിച്ചത്‌:
"ഇതും പെണ്ണാ..."

'നിന്റെ കുറ്റമാ..., ഒരാണ്‍കുഞ്ഞിനെ തരാന്‍ പറ്റാത്ത നിന്നെ എനിക്ക്‌ വേണ്ടാ;" സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അളിയനലറി.

ജോലി പോയതടക്കമുള്ള തന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കാരണം ചേച്ചിയുടെ വയറ്റിലൂറിയ ഈ മൂന്നാമത്തെ കുഞ്ഞാണെന്നയാള്‍ വിശ്വസിച്ചു.

***************

ചായക്കടയില്‍ തിരക്കില്ലാത്ത ഒരു വൈകുന്നേരം.
ഓടി വന്ന ഒരപരിചിതന്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിക്കുന്നത്‌ കണ്ടു.
"ഞാന്‍ വീട്ടിലൊന്ന് പോയി വരാം. നീ കളിക്കാനൊന്നും പോകരുത്‌":
പ്രക്ഷുബ്ധമായിരുന്നു, അച്ഛന്റെ മുഖം.
"എന്താ അച്ഛാ?"
"വന്നിട്ട്‌ പറയാം": തോളില്‍ നിന്ന് തോര്‍ത്തെടുത്ത്‌ മുഖം തുടച്ച്, ഓടുകയുമല്ല, നടക്കുകയുമല്ല എന്ന മട്ടില്‍ വളവു തിരിഞ്ഞ്‌ ആ മെലിഞ്ഞ രൂപം അപ്രത്യക്ഷമായി.

8 മണിയായിട്ടും അച്ഛന്‍ തിരിച്ച്‌ വന്നില്ല.
അനിയത്തിമാര്‍ രണ്ടും ഒരു അരിക്കേന്‍ ലാമ്പുമായി എത്തി.
"കട പൂട്ടി പോരാന്‍ പറഞ്ഞൂ, അമ്മ"

അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി രാമേട്ടന്റെ പലചരക്ക്‌ കടയില്‍ കൊടുത്ത്‌ പിറ്റന്നേക്കുള്ള ചായപ്പൊടിയും പഞ്ചസാരയും തൂക്കി വാങ്ങുമ്പോള്‍ രാമേട്ടന്‍ ചോദിച്ചു: " എന്താ കളക്ഷന്‍ കുറവായതോണ്ടാ മോനെ ഏല്‍പ്പിച്ച്‌ അച്ഛന്‍ മുങ്ങിയേ..‌?"

കൊച്ചേച്ചിയും അമ്മയും വേവലാതിയോടെ പടിക്കല്‍ കാത്ത്‌ നിന്നിരുന്നൂ.
"വല്യേച്ചീടെ വീട്ടീന്ന് ആള്‍ വന്നിട്ട്‌ പോയതാ അച്ഛന്‍. ഇത്‌ വരെ കണ്ടില്ലാ"
ആധി പിടിച്ചാല്‍ പിന്നെ അമ്മയുടെ ശബ്ദം പുറത്ത്‌ വരില്ല.
" ഞാനാലോചിക്യായിരുന്നു, തെക്കേലെ ജോസിനെ വിളിച്ച്‌ ഒന്ന് വിട്ടാലോ? അവനറിയാമോ ചേച്ചീടെ വീട്‌?"
"അതെന്തിനാമ്മേ, ഞാന്‍ പോവാല്ലോ":
വീട്ടില്‍ കയറാതെ കടയുടെ താക്കോലെടുത്ത്‌ അമ്മയുടെ നേര്‍ക്ക്‌ നീട്ടീ ഞാന്‍.
"നീ ഒറ്റക്ക്‌...ഈ രാത്രിയില്‍...ഇത്ര ദൂരം...": അമ്മ വിക്കി.
"സരല്യാമ്മേ, ഞാനെപ്പോഴും പോകുന്ന വഴിയല്ലേ?"
മറ്റൊരു മാര്‍ഗവും മനസ്സില്‍ തെളിയാത്തത്‌ കൊണ്ടാകണം, തിരി നീട്ടി ലാമ്പില്‍ ആവശ്യത്തിനു മണ്ണെണ്ണയുണ്ടോ എന്ന് ചെക്ക്‌ ചെയ്തൂ അമ്മ.
"പാടത്തൂടെ പോണ്ടാ മോനേ. വഴിയല്‍പം കൂടിയാലും റോട്ടീക്കൂടെ മതി"

കിഴക്കേ പാടം കയറി സെമിത്തേരിയും പള്ളിയും കടന്ന് അവിട്ടത്തൂര്‍ സെന്ററിലൂടെ കിഴക്കോട്ട്‌.

ഇരുട്ട്‌ കട്ട പിടിച്ച വിജനമായ വഴിത്താര.

റോഡരികിലെ വീടുകളിലെ‍ ശബ്ദവും വെളിച്ചവും വും പൊലിഞ്ഞ്‌ കഴിഞ്ഞിരുന്നു.
ദൂരെയെവിടെ നിന്നോ ഒരു നായ്‌ ഓരിയിടാന്‍ തുടങ്ങി.
കുറേ സഖാക്കള്‍‍ ഏറ്റെടുത്ത് അതൊരു സമൂഹഗാനമാക്കി.
അകമ്പടിയായി ചിവീടുകളുടെ സിം‌ഫണി.
കാനയിലെ നനവുള്ള പൊത്തുകളില്‍ വിശ്രമിച്ചിരുന്ന മാക്രികള്‍ പരിഭ്രമിച്ച് അരിക്കേന്‍ ലാമ്പിന്റെ വെട്ടത്തിലേക്ക് എടുത്ത് ചാടി.

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴി ....

മനസ്സില്‍ നിന്നുയര്‍ന്ന് തൊണ്ടയിലെത്തി നിന്നൂ കഴപ്പിക്കുന്ന കുറേ ചോദ്യങ്ങള്‍. മസ്തിഷ്ക്കത്തില്‍ പമ്പരങ്ങള്‍ വട്ടം‌ കറങ്ങീ.

ഓങ്ങിച്ചിറയുടെ അടുത്തുള്ള കപ്പേള എത്താറായപ്പോള്‍ അകലെ ഒരു ചൂട്ട്‌ വെട്ടം മിന്നി.
അടുത്തെത്തും മുന്‍പ് തന്നെ മനസ്സിലായി:
ഇടത്തോട്ട്‌ ചരിഞ്ഞുള്ള നടപ്പ്‌,
ഒരു കൈകൊണ്ടുയര്‍ത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല,
ചെരിപ്പണിയാത്ത കാലുകള്‍......

ചൂട്ട്‌ തല്ലിക്കെടുത്തി അരിക്കേന്‍ ലാമ്പേറ്റു വാങ്ങി അച്ഛന്‍.
"ഇത്ര വഴി മോനൊറ്റക്ക്‌ പോന്നോ?"
ഇത്തിരിവെട്ടത്തില്‍ മുഖം വെളിപ്പെട്ടില്ലെങ്കിലും സ്വരത്തിലെ അടര്‍ച്ച എന്നെ തളര്‍ത്തി.
"എന്താ അച്ഛാ ചേച്ചീടെ വീട്ടില്‍?"
"മോന്‍ നടക്ക്‌,"
അച്ഛനെന്റെ കൈ പിടിച്ചു.
ചുട്ടു പഴുത്ത കൈത്തടങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

എന്റെ ദൃഷ്ടികള്‍, നിഴലുകളാടിയിളകുന്ന ആ മുഖത്തെ ഭാവങ്ങള്‍ വായിക്കാന്‍ വെമ്പി.
അത്‌ മനസ്സിലാക്കിയാവണം അച്ഛന്‍ തുടങ്ങി:
"എത്ര ബുദ്ധിമതിയാ എന്റെ മോള്‍. എന്നിട്ടും അവള്‍ ഇത്ര വല്യ ഒരു പൊട്ടത്തരം......"
-കരയുകയാണോ അച്ഛന്‍?

അവിട്ടത്തൂര്‍ സെന്റര്‍ എത്തും മുന്‍പ്‌ വലത്ത്‌ വശത്തുള്ള കലുങ്കില്‍
അരിക്കേന്‍ ലാമ്പ്‌ വച്ച്‌, രണ്ട്‌ കൈകള്‍ കൊണ്ടും എന്റെ മുഖം താങ്ങി അച്ഛന്‍ പറഞ്ഞു:
"നീ ബഹളമൊന്നും ഉണ്ടാക്കരുത്‌. ആരോടും ഒന്നും ഇപ്പോ പറയുകയും അരുത്‌"
"ഇല്ലച്ഛാ": ഞാന്‍ തലയാട്ടി.

അച്ഛന്റെ കണ്ണുകളില്‍ പ്രതിഫലിച്ച വെട്ടത്തുള്ളികളില്‍ തീ നിറമുള്ള കഴുകന്മാര്‍ ചിറകടിച്ചുയര്‍ന്നു.
ഒരാഴ്ച മഴക്കമുള്ള താടി രോമങ്ങള്‍ എഴുന്ന് നിന്നൂ.
ശുഷ്കമായ നെഞ്ചിന്‍കൂട്‌ ഉയര്‍ന്നു താണു.

ഏതോ ഗഹ്വരത്തില്‍ നിന്നെന്നോണം പ്രതിധ്വനിച്ചു ചില വാക്കുകള്‍:
"വല്യേച്ചി ഒരു വിഡ്ഢിത്തം കാട്ടി........ ‍ കെട്ടിത്തൂങ്ങി മരിക്കാന്‍ നോക്കി."
"അച്ഛാ.....": കര്‍ണപടങ്ങളില്‍ പതിച്ച വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ അലറി വിളിച്ചൂ, ഞാന്‍.
"ഇല്ല മോനേ, അവള്‍ക്കൊന്നും പറ്റിയിട്ടില്ല."
അച്ഛന്റെ പിടിത്തം കുടുതല്‍ മുറുകി.
"തക്ക സമയത്ത്‌ കണ്ടത്‌ കൊണ്ട്‌ രക്ഷപ്പെട്ടു."

എന്ത് പറയണമെന്നറിയാതെ, ശൂന്യമനസ്സുമായി, അല്പനേരം നിന്നു, ഞങ്ങള്‍.
"എനിക്കിപ്പ ചേച്ചിയെ കാണണം"
അരിക്കേന്‍ ലാമ്പ്‌ കൈയിലേടുത്തൂ, ഞാന്‍.
"വേണ്ട മോനെ...ഇപ്പോ വേണ്ടാ. അവള്‍ വിശ്രമിക്കട്ടേ....... നാളെ അമ്മേം മോനും കൂടെ പൊയ്ക്കോ....“
പിന്നെ പെട്ടെന്ന് എന്തോ ഓര്‍ത്ത മട്ടില്‍ അരിക്കേന്‍ ലാമ്പ് എന്റെ കൈയില്‍ നിന്ന് വാങ്ങി: “വാ, വേഗം നടക്ക്‌; നമ്മളെ കാണാതെ പേടിച്ചിരിക്യായിരിക്കും വീട്ടിലെല്ലാരും"

"ഓ, അമ്മായ്‌യമ്മേം അവളും തമ്മിലൊരു കശപിശ. അവനവളെ ഒന്നടിച്ചു. അത്രേള്ളു കാര്യം".
-വീട്ടിലെത്തിയപ്പോള്‍ ഒഴുക്കന്‍ മട്ടിലത്രയും പറഞ്ഞ്‌ കുളിക്കാന്‍ പോയി, അച്ഛന്‍.

എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്‍ അമ്മയെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതും ശബ്ദമുണ്ടാക്കാതെ അമ്മ ഏങ്ങലടിക്കുന്നതും കേട്ടൂ, ഞാന്‍.

പിറ്റേന്ന് അമ്മയും ഞാനും കൂടി ചെല്ലുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ മുഖം നിറച്ച ചിരിയുമായി ഓടി വന്നൂ, ചേച്ചി. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ തളര്‍‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല.
അളിയന്‍ പുറത്ത്‌ പോയിരുന്നു.
അമ്മായ്‌യമ്മ പതിവില്ലാത്ത ഭവ്യതയോടെ ചായ തന്ന് സല്‍ക്കരിച്ച്‌, ഞങ്ങളെ സംസാരിക്കാന്‍‌ വിട്ട്‌, പറമ്പിലേക്കിറങ്ങി.

"മോളേ, എന്തിനാ നീ...": അമ്മ വിങ്ങിപ്പൊട്ടി.
"അതൊക്കെ ഒരു തമാശയല്ലേ അമ്മേ..": വികലമായി ഉറക്കെ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചൂ, ചേച്ചി. പിന്നെ അമര്‍ന്ന സ്വരത്തില്‍ മുറുമുറുത്തൂ:
"എത്രേന്ന് വച്ചാ അമ്മേ സഹിക്കുക..."

അരികെ വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട്‌, നിറകണ്ണുകളോടെ, ചേച്ചി പറഞ്ഞ്‌ തുടങ്ങി:
"മൂന്നാമത്തേതും പെണ്ണായതു മുതല്‍ തുടങ്ങീതാ രാവും പകലുമില്ലാതുള്ള ചീത്ത‌ പറച്ചില്‍. മോനല്ലെങ്കി അമ്മ, അല്ലെങ്കി ഇടക്കിടെ വിരുന്ന് വരുന്ന അമ്മായി‍....... ജോലി പോയത്‌, കാര്‍ വിറ്റത്‌, സൂക്കേടുകള്‍ വരുന്നത്‌, അനിയന്‍ കാശയക്കാത്തത്‌, ദാ, ഇപ്പോ തെങ്ങിനു മണ്ടരോഗം വന്നത്‌ വരെ എന്റേം മോള്‍ടേം കുഴപ്പം കൊണ്ടാത്രേ!"

ഒന്ന് നിര്‍ത്തി സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌ തുടര്‍ന്നൂ, ചേച്ചി.
"ഇന്നലെ വടക്കെ പറമ്പില്‍ ചെറു കിഴങ്ങിനു വാരം കോരുകയായിരുന്നു. കൊച്ചിനെന്തോ ഒരു ശീലായ്മ. ഉറക്കെ കരയുകയായിരുന്ന അവളെ എടുത്ത് മുല കൊടുക്കാന്‍ തുടങ്ങിയതും കൈക്കോട്ട് പിടി കൊണ്ടൊരടി, എന്റെ പുറത്ത്‌.
പിന്നെ തോടങ്ങീ പതിവുള്ള പ്രാക്കും തെറീം.
നശൂലം... പണ്ടാരം ... അസുരവിത്ത്‌... നെലോളിച്ച്‌ ചാവട്ടെടീ.....അല്ലെങ്കി എന്റെ കൈയോണ്ടാ ചാവുക‍....എന്നൊക്കെ.

എന്തോ തറുതല പറഞ്ഞു, ഞാന്‍. എന്താണെന്ന് ഇപ്പഴും ഓര്‍മ്മയില്ല.

അപ്പോ ചോദിക്യാ: എടീ, ഇതെന്റെ കൊച്ച്‌ തന്നെയണോടീ...അതോ നിന്റെ ആ പഴേ ലൈന്‍ പൊണ്ണന്‍ പ്രകാശന്റേതോ എന്ന്. കല്ലംകുന്നില്‍ നീ ഇടക്കിടെ പോകുന്നത്‌ അവനെ കാണാനല്ലേടീ എന്ന്.

ചെകുത്താന്‍ തലയില്‍ ‍ കയറിയിരുന്ന് പല്ലിളിക്കുന്ന പോലെ തോന്നി.
കൊച്ചിനെയുമെടുത്ത്‌ ഓടി മുറിയില്‍ കയറി വാതിലടച്ചു, ഞാന്‍."

ഒന്ന് നിര്‍ത്തി, എന്റെ മുഖത്ത് നോക്കി ഒരു വെളുത്ത ചിരി പരത്തിക്കൊണ്ട് ചേച്ചി പറഞ്ഞു:
“മോനറിയോ, എനിക്കപ്പോ ഓര്‍മ്മ വന്നത്‌ ഒരു ഇടപ്പള്ളിക്കവിതയാണ്:

‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം,
മധുരം വരുന്നൂ, ഞാന്‍.......

ഉറക്കെ പാടീ, ഞാനാ കവിത..... വീണ്ടും വീണ്ടും.

കുറച്ച്‌ നേരം കഴിഞ്ഞ് പാട്ട്‌ നിന്നതിനാലോ കൊച്ച്‌ വിണ്ടും കരച്ചില്‍ തുടങ്ങിയയതിനാലോ എന്നറിയില്ല, ചേട്ടന്‍ വന്ന് ജനലിലൂടേ നോക്കിയപ്പോ തൂങ്ങി നില്‍ക്കയാണു ഞാന്‍. പഴക്കൊല കെട്ടിത്തൂക്കാന്‍ ഞാത്തിയിരുന്ന കയറില്‍ സാരി കെട്ടി.....ദാ...ഇത്‌ കണ്ടോ...."

കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറ്റിയപ്പോല്‍, സ്തംഭിച്ചിരുന്ന് പോയി:
- കഴുത്തിന്റെ മുന്നിലും രണ്ട്‌ വശങ്ങളിലും തൊലി പോയി രക്തമുതിര്‍ന്ന് തിണര്‍ത്ത്‌......

അനന്തരം:

ഒരാണ്‍കുട്ടി പിറന്നപ്പോള്‍ അളിയന്‍ വീണ്ടും സന്തോഷവാനായി. താഴത്തും തോളിലും വയ്ക്കാതെ കൂടെ കൊണ്ട്‌ നടന്നൂ.
"നാലാം കാല്‍ പിറന്നവന്‍ നാട്‌ വാഴുമെന്നാ": കാണുന്നോരോടൊക്കെ പറഞ്ഞൂ, അളിയന്‍.

പെണ്മക്കളെ ‍ മുന്നില്‍ കാണുന്നത്‌ പോലും കലിയായിരുന്നൂ, ആ മനുഷ്യന്.
മൂത്ത മോള്‍ പത്താം ക്ലാസ് പാസ്സായപ്പോള്‍ കെട്ടിച്ച്‌ വിട്ടു.
തുടര്‍ന്ന് പഠിക്കണമെന്ന് വാശി പിടിച്ച രണ്ടാമത്തെ മോളെ നോക്കി‍ ഗര്‍ജ്ജിച്ചൂ: ‘ആരുടേയെങ്കിലും അടുക്കളേല്‍ മതി ഇനി നിന്റെ പഠിത്തമൊക്കെ."

വിവരമറിഞ്ഞ‍പ്പോള്‍ ഞാന്‍ എഴുതി: 'ചേച്ചി, ഞാന്‍ പഠിപ്പിക്കാം അവളെ'.
പക്ഷേ അളിയന്‍ സമ്മതിച്ചില്ല. "പഠിക്കാനെന്നും പറഞ്ഞ് വീട്‌ വിട്ടിറങ്ങിയാ പിന്നെ തിരിച്ച് കേറില്ല, ഇവിടെ."

അവള്‍ പറഞ്ഞൂ: "അമ്മാവാ, കോളേജീ പൂവണ്ടാ....പെട്ടെന്ന് ജോലി കിട്ടുന്ന ഏതെങ്കിലും കോഴ്സ്‌...."
-അങ്ങനെയാണവള്‍ നഴ്സിംഗിനു ചേര്‍ന്നത്‌.

കല്യാണം കഴിച്ച്‌ ആ നരകത്തീന്ന് രക്ഷപ്പെട്ടാ മതീന്നായിരുന്നു, മൂന്നാവത്തവള്‍ക്ക്.

മകനെ മാത്രം അളിയന്‍ രാജകുമാരനേപ്പോലെ വളര്‍ത്തി.
അവന്റെ വാക്കുകള്‍ കല്പനകളായി.
അവന്റെ ഇഷ്ടങ്ങള്‍ സ്വന്തം ഇഷ്ടങ്ങളായി.

ഡിഗ്രി കഴിഞ്ഞ് ജോലി കിട്ടിയ ഉടന്‍ തന്നെ മകനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു.

-അതിന് ശേഷം ആ വീട് മരുമകളുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായി!

70-മത്തെ വയസ്സില്‍ തനിക്ക് ബ്ലഡ്‌ ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അളിയന്‍ ചിരിച്ചു: " എനിക്കറിയായിരുന്നൂ, എന്റെ ജാതകം എഴുപത് വയസ്സ് വരേയേയുള്ളൂ. ശേഷം ചിന്ത്യം എന്നാ എഴുതിയിരിക്കുന്നേ"

മുടങ്ങാതെ മരുന്നുകള്‍ കഴിക്കണമെന്ന് ‍ നിര്‍ബന്ധിച്ചപ്പോള്‍ തളര്‍ന്ന മനസ്സില്‍ നിന്നും ഉറക്കെയുയര്‍ന്നൂ ഒരേങ്ങലടി:" മറന്ന കടങ്ങളും ചെയ്യാത്ത കടമകളും വീട്ടാന്നുള്ള ആയുസ്സുണ്ടോ എനിക്കിനി. ജീവിക്കാന്‍ വേണ്ടി മാത്രം ‍ ജീവിക്കണോ, ഞാന്‍?"

പെണ്മക്കള്‍ ഊഴമെടുത്ത് ശുശ്രൂഷിക്കാനെത്തിയപ്പോള്‍ അവരുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകളിറുക്കിയടച്ചൂ, ആ മനുഷ്യന്‍.
-പശ്ചാത്താപത്തിന്റേയും ഏറ്റുപറച്ചിലുകളുടേയും കാലം!

"ഇപ്പഴാ മോനേ, ഞാന്‍ ശരിക്കും ദാമ്പത്യമാസ്വദിക്കുന്നത്‌":
മങ്ങിയ ചിരിയോടെ അല്പം ഹാസ്യം കലര്‍ത്തി ചേച്ചി പറഞ്ഞപ്പോള്‍ ‌ സത്യമാണല്ലോ അത് എന്ന് ഒരു നടുക്കത്തോടെ ഓര്‍ത്തു, ഞാന്‍.

അളിയന്‍ മരിച്ചു, കഴിഞ്ഞ കൊല്ലം.

-ഭാഗികമായി ശയ്യാവലമ്പിയെങ്കിലും കാണുമ്പോള്‍ സംസാരിക്കാന്‍ നൂറു നാവാ വല്യേച്ചിക്കിന്നും!

Sunday, September 28, 2008

സെലീനാ ടീച്ചര്‍

മുന്നറിയിപ്പില്ലാതെ, നേരത്തെയെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള പ്രഭാതം. മുഖം കറുപ്പിച്ച്‌ ചിണുങ്ങി നിന്ന ആകാശത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ നിന്ന്, ഉണര്‍ന്നിട്ടും കിടക്ക വിട്ടെഴുന്നേല്‍ക്കാത്ത ആദിത്യനെ കളിയാക്കി പിണരുകള്‍ പായിച്ച്‌ രസിച്ചൂ മഴമേഘങ്ങള്‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതീദേവി കണ്ണീര്‍ വാര്‍ക്കുന്നത്‌, തോറ്റ്‌ അതേ ക്ലാസ്സില്‍ തുടരാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടിയോ?

നെല്ലിമരച്ചോട്ടിലുള്ള VII C-യില്‍ നിന്ന് പതിവായി ഉയരാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്‌, വാടകക്കെടുത്ത ഒരു പ്ലാസ്റ്റിക്‌ ചിരി മുഖത്ത്‌ ഫിറ്റ്‌ ചെയ്ത്‌, വാര്യര് മാഷ്‌ ജയിച്ച 32 പേരുടെ ലിസ്റ്റ്‌ വിളംബരം ചെയ്തു. തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ ഹാജരുണ്ടായിരുന്നുള്ളു. വിഷമമോ ചമ്മലോ പുറത്ത്‌ കാണിക്കാതെ, അവര്‍ ഞങ്ങളെ ചിരിച്ച്‌ കൈവീശി യാത്രയാക്കി.

സ്കൂളിന്റെ നാലുകെട്ടിനു വടക്ക്‌ പുതുതായി പണി കഴിച്ച രണ്ട്‌ നില കെട്ടിടത്തിലെ മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട്‌, മാഷ്‌ ഞങ്ങളെ നയിച്ചത്‌ പഴയ ഒരു ക്ലാസ്‌ റൂമിലേക്കാണു. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍ കുതറിത്തെറിച്ചെത്തിച്ചേരുന്ന ആ ക്ലാസ്സ്‌ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.


കഴിഞ്ഞ കൊല്ലം ഇരുന്നിരുന്ന ഓര്‍ഡറില്‍ വലിയ മാറ്റമൊന്നും വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റു കിടക്കുന്നവര്‍ക്ക്‌ റിസര്‍വ്‌ ചെയ്ത്‌ ഞങ്ങളിരുന്നപ്പോള്‍, ഒരിക്കലും ഉണങ്ങാത്ത വലത്‌ കാലിലെ വൃണം മൂടിക്കെട്ടി വെളുത്ത കുറ്റിത്തലമുടി തടവിക്കൊണ്ട്‌, കേറി വന്നൂ, ഇഗ്നേഷ്യസ്‌ സാര്‍.

"സാറാണോ ഞങ്ങടെ ക്ലാസ്‌ ടീച്ചര്‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ്‌ വീണ പോലെ ആരുടേയോ രോദനമുയര്‍ന്നു.
"ങാ"
-കാലുകള്‍ മേശ‌ മുകളിലേറ്റി, ഉടുമുണ്ടല്‍പമുയര്‍ത്തി കണങ്കാലിലെ കറുത്ത പാടുകള്‍ക്കിടയിലെ രക്തശോഥം പ്രകാശനം ചെയ്ത്‌, അലക്ഷ്യമായി മൂളി, അദ്ദേഹം.

"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌....., അല്ലേ?": തുറന്ന വേഗത്തില്‍ തന്നെ മസ്റ്റര്‍ റോള്‍ അടഞ്ഞു.

"ഏതെങ്കിലും പുസ്തകമെടുത്ത്‌ വായിക്ക്‌. ക്ലാസ്സൊക്കെ പിന്നെ...."

തല കസേരയിലേക്ക്‌ ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ മുഴങ്ങി.
"തോറ്റ്‌ ഏഴില്‍ തന്നെ കെടന്നാ മത്യാര്‍ന്നു": പിന്നില്‍ രണ്ടാമത്തെ ബെഞ്ചിലിരുന്ന ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ കുറച്ചുറക്കെ ആത്മഗതം ചെയ്തു.
" ഒരു കൊല്ലം മുഴുവന്‍ എങ്ങനെ സഹിക്കും നമ്മളീ ചൊറിയനെ?"

വരാന്തയില്‍ ചെരിപ്പിന്റേയും വസ്ത്രങ്ങളുലയുന്നതിന്റേയും ശബ്ദം.

ഉറക്കം ഞെട്ടിയ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ മുരണ്ടൂ: "സൈലന്‍...സൈലെന്‍സ്‌"

ഇഗ്നേഷ്യസ്‌ സാറിനെ പാടെ അവഗണിച്ച് മേശക്ക്‌ മുന്‍പിലേക്ക് ‍ കയറി വന്നൂ, വാര്യര് മാഷ്‌. ‌ സാറാകട്ടെ, കാലുകള്‍ സാവധാനം പിന്‍വലിച്ച്‌, കസേരയില്‍ നിവര്‍ന്നിരുന്ന് കൗതുകത്തോടെ മാഷുടെ ചലനങ്ങള്‍ വീക്ഷിച്ചു.

വലത്‌ വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകള്‍ കാലിയാക്കി അതിലിരുന്നവരെ മറ്റ്‌ ബെഞ്ചുകളിലേക്ക്‌ മാറ്റിയശേഷം, പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചൂ:

"കേറി വരൂ"

അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍.

5,6,7....ആകെ എട്ടെണ്ണം.

"ദാ, ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

- എന്നിട്ട്‌ സര്‍വാണി സദ്യക്ക്‌ എത്തിയവരോട് വീട്ട് കാര്യസ്ഥനെന്നപോലെ ഞങ്ങളെ ഉഴിഞ്ഞൊന്ന് നോക്കി ഒരു വിശദീകരണവും:
"VIII D-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇന്ന് മുതല്‍ നിങ്ങളുടേത്‌ മിക്സഡ്‌ ക്ലാസ്‌"

"സ്റ്റീഫന്‍, കൊച്ചുമോന്‍, പ്രകാശ്‌...മൂന്ന് പേരും പുസ്തകമെടുത്തോ. നിങ്ങളിനി VIII A-യില്‍.'
കൈയിലെ ഔദ്യോഗിക രേഖ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി 3 പ്രിയകൂട്ടുകാരെ അടര്‍ത്തി മാറ്റി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ വാര്യര് മാഷ്‌ നടന്നകന്നു.

"അനിതാ, മേഴ്സി, ശാന്തകുമാരി.....'

ശലഭങ്ങളെ ഓരോരുത്തരേയായി ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ഹൈക്കമാണ്ടിന്റെ അവസാന ഇണ്ടാസും വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ഇതാ ഇവന്‍..."
സാര്‍ എന്റെ നേരെ കൈചൂണ്ടി.
"അസിസ്റ്റന്റ്‌ ലീഡര്‍ ശാന്തകുമാരി":
അല്‍പം തടിച്ച്‌, വാലിട്ട്‌ കണ്ണെഴുതി, മഞ്ഞ പാവാടയും ഇറക്കം കൂടിയ മഞ്ഞ ബ്ലൗസും ധരിച്ച ഒരു പെണ്‍കുട്ടി എഴുന്നേറ്റ്‌ നിന്നു.

ശാന്തകുമാരിയെ അല്‍പവും ഇഷ്ടമായില്ല, എനിക്ക്‌. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും, വഴിതെറ്റി ദൃതഗതിയിലൊരു കടാക്ഷം ഇടത്‌ വശത്തേക്ക്‌ പായിച്ചാലും ഉച്ചസ്ഥായിയിലൊരു തബല മേളിക്കുമായിരുന്നു, മനസ്സിനുള്ളില്‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ പാഠങ്ങള്‍ തുടങ്ങാത്തതെന്തെന്ന സംശയം പിറുപിറുക്കലായുര്‍ന്നപ്പോള്‍, മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ്‌ സഹായത്തിനെത്തി.
"നമുക്ക്‌ ക്ലാസ്‌ ടീച്ചര്‍ വേറെ വരും. ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോകാനിരിക്യാ"

ഫസ്റ്റ്‌ ബെല്ലടിക്കുമ്പോള്‍ അസംബ്ലിക്കായി എല്ലാരും വരാന്തയില്‍ നിരന്ന് നില്‍ക്കണമെന്നാണു നിയമം. ക്ലാസ്‌ ലീഡര്‍ മുന്‍പില്‍. ടീച്ചര്‍ ഏറ്റവും പിറകില്‍.

സെക്കന്റ്‌ ബെല്ലടിക്കുമ്പോള്‍ കമലാക്ഷി ടീച്ചര്‍ ഓഫീസിനു വെളിയിലിറങ്ങും. സമീപത്ത്‌ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കുമായി വാര്യര് മാഷ്.
‌. പിന്നെ വനജ ശ്രീദേവിമാരുടെ പ്രാര്‍ത്ഥന. തുടര്‍ന്ന് അറിയിപ്പുകള്‍.....

ഇഗ്നേഷ്യസ്‌ സാര്‍ തല കാണിക്കാത്തതിനാല്‍ അന്ന് ക്ലാസ്‌ അല്‍പം ശബ്ദമുഖരിതമായിരുന്നു.
അടുത്ത ക്ലാസ്സിലെ ജോസഫ്‌ മാഷ്‌ വന്നെത്തി നോക്കി.
"ആരാ ക്ലാസ്‌ ലീഡര്‍?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ശബ്ദമുണ്ടാക്കുന്നവരുടെ പേരെഴുതി വയ്ക്ക്‌. ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

ക്ലാസ്‌ നിശ്ശബ്ദമായി, പക്ഷെ അല്‍പ സമയത്തേക്ക്‌ മാത്രം.

ചുറ്റമ്പലത്തില്‍ പ്രവേശിക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ അനുഭവിക്കുന്ന അസ്പൃശ്യവും അദൃശ്യവുമായ ഒരു പരിവേഷം ചുറ്റും പരക്കുന്നതായി തോന്നിയപ്പോള്‍ എന്റെ കണ്ണുകള്‍ പുറത്തേക്ക്‌ നീണ്ടു.

നിശ്വാസങ്ങള്‍ പോലും ശബ്ദമായുയരുന്ന പ്രശാന്തത പരന്നിരുന്നൂ, ക്ലാസില്‍.

ആദ്യം കണ്ടത്‌ പടി മറി കടക്കുന്ന വെളുത്ത്‌ തുടുത്ത പാദം.
മൂത്താശാരി ചിന്തേരിട്ട്‌ മിനുക്കി ഇളം ചുവപ്പു വാര്‍ണീഷടിച്ച ലക്ഷണമൊത്ത കാല്‍നഖങ്ങള്‍.
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍, വിദഗ്ദ്ധ ഹസ്തങ്ങള്‍ മെനഞ്ഞ ഞൊറികള്‍....
നെഞ്ചോടടുക്കിപ്പിടിച്ച റെജിസ്റ്ററും പാഠപുസ്തകവുമായി, കോളേജ്‌ കുമാരിയുടെ പ്രസന്നതയോടെ വാതില്‍ക്കല്‍ ഒരു കൃശാംഗിനി.

കണിക്കൊന്നയുടെ നൈര്‍മല്യം.
കൈതപ്പൂവിന്റെ സൗരഭ്യം.

സ്ലോ മോഷനില്‍ എണീറ്റു, എല്ലാരും.
"സിറ്റ്‌ ഡൗണ്‍"
ഇതളുകള്‍ വിടര്‍ന്നു, അരുണിമ ചുറ്റും പടര്‍ന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍. പേരു സെലീന"

-നെറ്റിയില്‍ ചന്ദനക്കുറി,
-കഴുത്തിലും ചന്ദന സ്പര്‍ശം,
-വിതര്‍ത്തിട്ട ചുരുണ്ട മുടിയില്‍ മുല്ലപ്പൂ.
പക്ഷെ സെലീനയെന്ന പേര്‍?

"ടീച്ചര്‍ ക്രിസ്ത്യാനിയാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"
കസേരയില്‍ ഇരുന്ന് കൊണ്ട്‌ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"വീടെവിടാ?"
"പറയാം. ആദ്യം നിങ്ങള്‍ സ്വയം പരിചയപ്പെടുത്തൂ"

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ വീട്‌.
അച്ഛന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്.
സെലീനയെന്ന പേരിന്റെ പിന്നിലെ രഹസ്യം അതാണ്.
ബി എഡ്‌ പാസായ ശേഷം കിട്ടുന്ന ആദ്യ ജോലി.. ...
കരൂപ്പടന്നയിലെ അമ്മായിവീട്ടിലാണു തത്ക്കാലം താമസം.

എല്ലാരും തൃപ്തരായെന്ന് തോന്നി.

"ടീച്ചര്‍ കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ബാറ്റുമായി ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ ആലോചിക്കണമെന്നുണ്ടോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞളിച്ച മുഖമൊളിപ്പിക്കാനാവാതെ നിന്ന് വിയര്‍ത്തു.

9.30നു സ്കൂളിനു മുന്‍പിലെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ 9 ലേയും 10-ലേയും ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ കാത്ത്‌ നില്‍ക്കും. ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌ കൊണ്ടുള്ള ആ നടത്തം അനുകരിക്കാന്‍ മത്സരിച്ചൂ, പെണ്‍കുട്ടികള്‍.

സ്കൂളിലെ ഏറ്റവും നല്ല ക്ലാസ്സിനു എവര്‍ റോളിംഗ്‌ ട്രോഫി കൊടുക്കുമെന്ന പ്രഖ്യാപനം നടന്നത്‌ ആയിടെയാണ്. അസംബ്ലിക്ക്‌ ശേഷം കമലാക്ഷി ടീച്ചര്‍ അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക പ്രദര്‍ശിപ്പിക്കയും ചെയ്തു.

ക്ലാസ്‌ റൂമിന്റെ വൃത്തി, അലങ്കാരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എന്നിവ നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌, മലയാളം ടീച്ചര്‍, ഡ്രില്‍ മാഷ്‌ എന്നിവരടങ്ങിയ കമ്മറ്റിയാണു ഓരോ മാസവും വിജയികളെ പ്രഖ്യാപിക്കുക.

അസംബ്ലിയില്‍ പ്രാര്‍ത്ഥനക്ക്‌ ശേഷം, വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ അഭിമാനപൂര്‍വം ട്രോഫി എന്നും തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സ്കൂളാകെ ഒന്നുണര്‍ന്ന പോലെ.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച ശുചീകരണ ദിനമായി ആചരിച്ചു. ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടായില്ലെന്നതാണു സത്യം.

-ഉച്ചക്ക് സുഖിയനും പരിപ്പുവടയുമടങ്ങുന്ന ടീ പാര്‍ട്ടി അറേഞ്ച് ചെയ്തിരുന്നൂ, ടീച്ചര്‍.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മുറിയുടെ മൂലയില്‍‍ വെള്ളം നിറച്ച കൂജയും മേശപ്പുറത്ത്‌ പൂക്കളും പ്രത്യക്ഷപ്പെട്ടു.

ക്ലാസ്‌,ഡിവിഷന്‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി എന്റേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം മാത്രം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡര്‍ എന്ന നിലയില്‍ മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും എന്നോട്‌ പ്രത്യേക വാത്സല്യവും അടുപ്പവും കാണിച്ചിരുന്നൂ, ടീച്ചര്‍. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും ചാര്‍ട്ടുകള്‍, ചോക്ക്‌ എന്നിവ പരതി ഓഫീസ്‌ റൂമിന്നരികെ പരുങ്ങി നില്‍ക്കുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌ സ്റ്റുഡെന്റ്‌' കാത്ത്‌ നില്‍ക്കുന്നു."

പത്തിലേയും ഒന്‍പതിലേയും തടിയന്‍ ചേട്ടന്മാര്‍ ഒഴിവ്‌ സമയങ്ങളില്‍ സെലീന ടീച്ചറെ ‌ കാണാന്‍ ജനാലക്കരികില്‍ വന്ന് നില്‍ക്കും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരെ കാണുന്ന മാത്രയില്‍ ജനല്‍ക്കതകുകള്‍ വലിച്ചടക്കും, ഞാന്‍.

ചേട്ടന്മാരുടെ ശത്രുത ഏറ്റുവാങ്ങിയാലും ടീച്ചര്‍ വിളമ്പിത്തരുന്ന വശ്യസ്മിതത്തിന്റെ മധുരിമയുണ്ടല്ലോ കൂട്ടിന്!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, സെലീനാ ടീച്ചര്‍.
താഴെ വീണ ചോക്കെടുക്കാന്‍ കുനിഞ്ഞപ്പോള്‍, മാത്ര നേരത്തേക്ക്, ടീച്ചറുടെ സാരി ശരീരത്തോട്‌ പിണങ്ങിയകന്നു. ‍ അത്‌ വരെ അഗോചരമായ ചില ശരീരഭാഗങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ മിന്നിത്തെളിഞ്ഞൂ.

'ടാ...ആ പൊക്കിളു കണ്ടാ. എന്തൊരു ഷേയ്‌പാ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌..." : ഞാന്‍ ചീറി.
-എന്നിട്ട്‌ തെറ്റ്‌ ചെയ്ത കുട്ടിയുടെ കുറ്റബോധത്തോടെ ചുവന്ന മുഖം ഡെസ്കിലേക്ക്‌ പൂഴ്ത്തി.
"എന്താ അവിടെ?" ടീച്ചര്‍ തിരക്കി.
"ഒന്നൂല്യാ,": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച എന്നോട്‌ മിണ്ടാതെ നടന്നു, ഏയെമ്മെസ്‌.
-കൂടെക്കൂടെയുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പ്രാകി, ടീച്ചറുടെ മുന്‍പില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു, രണ്ട്‌ ദിവസം.

ഒടുവില്‍ ടീച്ചര്‍ ചോദിക്ക തന്നെ ചെയ്തു.
" എന്തു പറ്റി? എന്നോട്‌ പിണക്കാ?'
"അല്ല,"
ഇടംകണ്ണുകൊണ്ട്‌ ടീച്ചറെ നോക്കി മന്ത്രിക്കും പോലെ പറഞ്ഞൂ, ഞാന്‍. "എനിക്ക്‌ ടീച്ചറോട്‌ പിണങ്ങാനാകുവോ?"

വര്‍ഷാവസാനം:
‘റിവിഷന്‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചക്ക്‌ ഊണു കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ രഹസ്യം പൊട്ടിച്ചത്‌:
'സെലീനാ ടീച്ചറുടെ കല്യാണമാ... ഈ വെക്കേഷന്"
"പിന്നെ... ഇത്ര ചെറുപ്പത്തില്‍ കല്യാണം കഴിക്കാന്‍ ടീച്ചര്‍ക്കെന്താ വട്ടാ?"
എനിക്കത്രവേഗം ദഹിച്ചില്ല ആ വാര്‍ത്ത.
"സത്യാടാ...അമ്മ പറഞ്ഞതാ. ടീച്ചര്‍ ഇപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാത്രേ കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടെയൊക്കേയോ ഉരുള്‍ പൊട്ടല്‍ നടന്നു.
മുഖത്തിരച്ച്‌ കയറിയ കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍ വെമ്പി.

രോഹിണി ടീച്ചറുടെ സാമൂഹ്യപാഠ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു, ഞാന്‍. ജനലിലൂടെ നോക്കിയപ്പോള്‍ ഒരു കസേരയിലിരുന്ന് കോമ്പോസിഷന്‍ ബുക്കുകള്‍ നോക്കുന്നു, ടീച്ചര്‍. കുറച്ചകലെയായി മറ്റ് രണ്ട്‌ ടീച്ചര്‍മാര്‍ ആരുടെയൊക്കെയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിച്ച് പങ്കു വയ്ക്കുന്ന തിരക്കിലും.

"രോഹിണി ടീച്ചറുടെ ക്ലാസ്സല്ലേ, ഇപ്പോള്‍?" ടീച്ചര്‍ ചോദിച്ചു.
"അതെ"
"അറ്റ്‌ലസ്സോ മാപോ എടുക്കാന്‍ വന്നതാ?"
"അല്ല": ഞാന്‍ മേശക്കരികിലേക്ക്‌ നീങ്ങി തലയുയര്‍ത്താതെ, കൈകള്‍ തെരുപ്പിടിച്ച്‌ നിന്നു.

ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തറച്ച്‌ നില്‍ക്കുന്നത്‌ ഞാനറിഞ്ഞു. വിതുമ്പാന്‍ വെമ്പുന്ന മുഖഭാവം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.

"എന്താ പറ്റീത്‌?"
ഒരു കൈ കൊണ്ട്‌ എന്റെ മുഖം പിടിച്ചുയര്‍ത്തി, ടീച്ചര്‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
കഷ്ടപ്പെട്ട്‌ വെളിയില്‍ വന്നൂ, വാക്കുകള്‍.
"എന്താ.... വേണ്ടേ?"
ഞാനാ മുഖത്ത്‌ പാളി നോക്കി. പുഞ്ചിരിയുടെ തെളിച്ചത്തോടൊപ്പം സങ്കോചത്തിന്റെ മിന്നല്‍പ്പിണരുകളുണ്ടോ അവിടെ?
"വേണ്ട, ഇപ്പോ കഴിക്കണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ആ ശബ്ദം മറ്റ്‌ ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

ഒരു സ്റ്റൂള്‍ നീക്കിയിട്ട്‌ തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇവിടെ ഇരിക്ക്‌. എന്നിട്ട് ഞാന്‍ പറയുന്നത്‌ കേള്‍ക്ക്‌..."
"ടീച്ചര്‍ സമ്മതിച്ചോ?"
അതാണെനിക്കറിയേണ്ടിയിരുന്നത്‌.
അവര്‍ തലയാട്ടി.

വാത്സല്യം നിറഞ്ഞൊഴുകിയ ആ കണ്ണുകളില്‍ അനുകമ്പയുടെ നിറം തെളിഞ്ഞ്‌ നിന്നു.

കല്യാണം വീട്ടുകാര്‍ തീരുമാനിച്ചതാണ്. അമ്മായിയുടെ മകന്‍...മുറച്ചെറുക്കന്‍. നേവിയിലായിരുന്ന അയാള്‍, തന്നെ കെട്ടാന്‍ വേണ്ടിയാണ് റിട്ടയര്‍മെന്റ് വാങ്ങി‌ നാട്ടിലേക്ക് വന്നത്‌. അല്‍പം പ്രായക്കൂടുതലുണ്ടെങ്കിലും സ്നേഹമുള്ള മനുഷ്യനാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക്‌ അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

അടുത്ത അദ്ധ്യയനവര്‍ഷം ഏതാനും മാസങ്ങള്‍ മാത്രമേ ടീച്ചര്‍ ഞങ്ങളുടെ സ്കൂളിലുണ്ടായിരുന്നുള്ളു. സ്ഥലം മാറ്റം വാങ്ങി, ഒരു വിട വാങ്ങലിന് പോലും നില്‍ക്കാതെ, പെട്ടെന്ന് പോവുകയായിരുന്നു.

വെളുത്ത്‌ തുടുത്ത ആ നെറ്റിയില്‍ പുതുതായി പ്രത്യക്ഷപ്പെട്ട സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് തോന്നി, എനിക്ക്‌.

സംഭവബഹുലങ്ങളായ വര്‍ഷങ്ങള്‍ ദിശഗതികള്‍ വിഗണിച്ച്‌, ചുങ്കമോ കടത്ത്‌ കൂലിയോ നല്‍കാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നൂ.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: "ചുമതലകളൊക്കെ ഒരു വിധം തീര്‍ന്നില്ലേ? ഇനി ഞങ്ങള്‍ക്കൊരു മരുമകളെ കൊണ്ട്‌ താ."

കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വീട്ടീ വന്നാ മതി. കാണിച്ച്‌ തരാം."

കോണത്ത്‌ കുന്ന് കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നടുത്ത്‌ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടി പാടത്തിറങ്ങിയാല്‍ കാണാം കാരുമാത്രയിലുള്ള കൊച്ചമ്മായിയുടെ വീട്‌.

ബസ്സിറങ്ങിയയുടനെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌ കൊച്ചമ്മായിയുടെ ഇളയ സന്തതി കാന്താരി. സ്കൂള്‍ യൂണിഫോമില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"ഇങ്ങ്‌ താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, നാളേം വരോ ഈ സമയത്ത്‌ ബാഗ്‌ താങ്ങാന്‍? എന്നാ തരാം":
എന്നായി കാന്താരി.

"ചേട്ടനെ പഠിപ്പിച്ച ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
അവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.

ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള ഒരു ഗന്ധം ചുറ്റും പടര്‍ന്നു.
'സെലീനാടീച്ചര്‍, എന്റെ പ്രിയപ്പെട്ട ടീച്ചര്‍,':
ചുണ്ടുകളുരുവിട്ടു.

" ഇപ്പോ ഞങ്ങടെ ക്ലാസ്‌ ടീച്ചറാ"
അഭിമാനത്തോടെ എന്നെ നോക്കി, അവള്‍.

മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചു.
പ്രാവുകള്‍ കുറുകി.

" കരൂപ്പടന്ന സ്കൂളിലാ ടീച്ചറിപ്പോ?"
"അതെ.മൂന്നാലു കൊല്ലായി..... ടീച്ചറെപ്പഴും പറയും പഴേ കാര്യങ്ങള്‍. ആദ്യ ജോലി...
ആദ്യ സ്കൂള്‍.... ആദ്യ ക്ലാസ്‌...
പിന്നെ കൂടുതല്‍ പറയുക ചേട്ടനെപ്പറ്റിയാ.
നന്നായി പഠിക്കും, എഴുതും, പ്രസംഗിക്കും എന്നൊക്കെ....... ഒടുവില്‍ ട്രന്‍സ്ഫര്‍ കിട്ടിയപ്പോള്‍ യാത്ര പോലും പറയാതെ പോന്നത്‌ വരെ....."
അവള്‍ തുടര്‍ന്നൂ:
"ഒരിക്കല്‍ പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, എന്റെ ചേട്ടനാ അതെന്ന്....അപ്പോ ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളെല്ലാം വിശദമായി ചോദിച്ചു. എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌"
"എന്നാ നീ ടീച്ചറോട്‌ പറയൂ നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നുണ്ടെന്ന്.."
"ഉവ്വോ? സത്യായും.....? ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഹെഡ്‌ മാസ്റ്ററുടെ ഓഫീസില്‍ ആരുമില്ലായിരുന്നു. വരാന്തയില്‍ കണ്ട ഒരു കുട്ടി എതിര്‍ വശത്തുള്ള ഒരു ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അതിനിടെ കാന്താരി എന്നെ കണ്ട്‌ കഴിഞ്ഞിരുന്നു. ക്ലാസ്സില്‍ ശ്രദ്ധിക്കാതെ എന്റെ വരവും നോക്കിയിരിക്കയായിരുന്നോ അവള്‍?

ടീച്ചര്‍ വാതില്‍ക്കലെത്തി.
വര്‍ഷങ്ങള്‍ ആ മുഖത്തും ശരീരത്തിലും വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.പക്ഷെ പ്രകാശം പരത്തുന്ന ചിരി,വാത്സല്യം കോരി നിറച്ച കണ്ണുകള്‍,ആ പ്രത്യേക പരിവേഷം...

"വാ", എന്നില്‍ തന്നെ നോട്ടമുറപ്പുച്ച്‌ കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഒന്നും ഉരിയാടാതെ കുറെ നേരം പരസ്പരം നോക്കിയിരുന്നൂ, ഞങ്ങള്‍.
പിരീഡവസാനിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന എല്ലാ ടീച്ചര്‍മാര്‍ക്കും എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, .... നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 39 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ രേഖപ്പെടുത്തിയിരിക്കുക?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍:മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ല്‍

ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, അല്‍പം വിരസതയോടെ അവര്‍ പറഞ്ഞൂ:“ ഓ, സുഖമായിരിക്കുന്നൂ. ഇന്‍ഷൂറന്‍സുമായി നാടു തെണ്ടലല്ലേ പണി.”

ഉച്ചയൂണിനു സ്മയമാകും വരെ സംസാരിച്ചിരുന്നു, ഞങ്ങള്‍.
'എന്റെ ഊണു ഷെയര്‍ ചെയ്യുന്നോ?": ടീച്ചര്‍ ചോദിച്ചു.
"വേണ്ടാ ടീച്ചര്‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടാ പോന്നത്‌."
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ ഒരു കടലാസ്‌ കഷണം എന്റെ പോക്കറ്റില്‍ തിരുകി, അവര്‍.
"പിന്നെ കല്യാണത്തിനു ക്ഷണിക്കാതിരിക്കില്ലല്ലോ, അല്ലേ?”
കുസൃതിയോടെ തലയല്‍പം താഴ്ത്തി, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി എന്നെ നോക്കി
നിഗൂഢമായൊന്ന് ചിരിച്ചു, ടീച്ചര്‍.

പിന്നെ കാണാനൊത്തില്ല, ടീച്ചറെ. ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ അഡ്രസിനെപ്പറ്റി ഓര്‍ത്തതുമില്ല.

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്. ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.

കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യം പോലെ എന്റെ ചെവിയില്‍ മൊഴിഞ്ഞൂ:"ടീച്ചറും ഭര്‍ത്താവുമായി തീരെ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലെന്ന് പറഞ്ഞ്‌ അടിയും ബഹളവുമായിരുന്നു, എന്നും. ബൈക്കപകടത്തില്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാരെല്ലാം കൂടി തല്ലിക്കൊന്നേനെ അയാളെ...."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞൂ കൂടി.
ശ്വാസനാളം പിടഞ്ഞൂ.
കണ്ണുകള്‍ മങ്ങി.

ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ വിവിധ മുഖഭാവങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരുന്നൂ; പക്ഷേ അതില്‍ ഒന്നു പോലും ദുഃഖത്തിന്റെ കരി പുരണ്ടതായിരുനില്ല.

അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നൂ:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെട്ടതാ. വലിയൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടിയത്‌"

Thursday, August 7, 2008

ഹരിയുടെ ജ്വാല, എന്റേയും!

ഗള്‍ഫ് ഏജന്‍സിയുടെ പുറകിലുള്ള വില്ലയെ ഞങ്ങള്‍ തറവാട് എന്നാണ് വിളിച്ചിരുന്നത്.

സുകുവേട്ടന്‍ കാര്‍ണോരുടെ എമര്‍ജന്സിക്കാല നിയമങ്ങള്‍, പുകവലി നിരോധനം, പാട്ടുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള അസൌകര്യം, ബന്ധുക്കളെന്ന വെട്ടുകിളികളുടെ ശല്യം - എല്ലാം അസഹനീയമായപ്പോഴാണ് ‘കമ്പനി എക്കമഡേഷന്‍’ എന്ന ആശയം ഓഫീസില്‍ അവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
പിതൃതുല്യമായ വാത്സല്യം മൂലമാകാം അക്കൌണ്ടന്റ് ഹാത്തിഭായ് അത് നിരസിച്ചില്ല.

ഒരു വെള്ളിയാഴ്ച പെട്ടിയും കിടക്കയുമെടുത്ത്, അല്‍ ഫഹീദി സ്ട്രീറ്റിലെ രണ്ട് മുറി ഫ്ലാറ്റില്‍‍, ഞങ്ങള്‍ നാ‍ലു പേര്‍ കുടിയേറി- സെയിസ് മാന്‍ ഹരിഹരനും ഞാനും ഒരു മുറിയില്‍, സെക്രട്ടറി മാധവന്‍‌കുട്ടിയും സ്റ്റോര്‍ കീപ്പര്‍ റഷീദും മറ്റേതില്‍‍.

മയ്യഴിക്കാരനായ റഷീദിനു അടുക്കള നന്നായി വഴങ്ങുമെന്നതിനാലും വര്‍ക്കലക്കാരന്‍ ഹരിക്ക് മാര്‍ക്കറ്റ് സുപരിചിതമായിരുന്നതിനാലും ഗൃഹപ്രവേശം സുഗമമായി നടന്നു.

ഒരു അഴകൊഴമ്പന്‍ സോപ്പുകുട്ടപ്പനായിരുന്നു, ഹരി. വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടിമീശയുമുള്ള സുഭഗന്‍. വര്‍ക്കല ഹോസ്പിറ്റലിന്നടുത്തുള്ള മേലായില്‍ തറവാട്ടിലെ ഇളയ സന്തതി. ചേട്ടന്മാര്‍ രണ്ടും പണ്ടേതന്നെ അബുദാബിയില്‍ തമ്പടിച്ചിരുന്നതിനാല്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ സന്ദര്‍ഭം ലഭിക്കാതിരുന്ന ഹതഭാഗ്യന്‍.കൂട്ടത്തില്‍ കഞ്ഞി എടപ്പാളുകാരന്‍ മാധവന്‍ കുട്ടിയായിരുന്നു. അഞ്ച് ഫിത്സിന് വരെ അറുത്ത് മുറിച്ച് കണക്ക് പറയുന്ന ‘അര്‍ക്കീസ്‘ . മാഹിക്കാരന്‍ ‘പുയ്യാപ്ല’ റഷീദാകട്ടെ മൃദുഭാഷിയായിരുന്നു, പഴയ ഹിന്ദി ഗാനങ്ങള്‍ മൂളി നടക്കുന്ന ഒരു സ്വപ്നജീവി.

0--0--0--0

ശനിയാഴ്ച എക്കൌണ്ട്സിലുള്ളവര്‍ക്ക് തിരക്കിന്റെ തിരുവാതിരകളിയാ‍ണ്. സ്റ്റോറുകളില്‍ ‍നിന്നും മാര്‍ക്കറ്റില്‍ നിന്നുമുള്ള ക്യാഷ് കളക്‍ഷന്‍, ചെക്കുകള്‍, വീക്‍ലി റിപ്പോര്‍ട്ടുകള്‍, ബാങ്കിംഗ്.....
ഫോണ്‍ ശബ്ദിച്ചപ്പോള്‍‍ അലോസരത്തോടെ കൈയെത്തിച്ച് റസീവറെടുത്തു:‘ഹലോ’ : ഇമ്പമാര്‍ന്ന സ്ത്രീസ്വരം.‘കൈതയല്ലേ?’
‘അതെ"
"മനസ്സിലായോ ആരെന്ന്?"
-ബന്ധുക്കളും പരിചയക്കാരുമായി ദുബായിലുള്ള പലരുടേയും മുഖങ്ങള്‍ മനസ്സില്‍ മിന്നി മാഞ്ഞു.
‘ആലോചിച്ച് സമയം കളയണ്ടാ‍.... സീനയാ..’
‘സീന?’ :ഏത് സീന? കബളിപ്പിക്കാനുള്ള ശ്രമമാണോ?
‍‘ഹരി പറഞ്ഞിട്ടില്ലേ?’
‘ഇല്ല’‘ഹരിയുടെ ഫ്രണ്ട്... ഹരിയുമായി നീ ഇത്ര ക്ലോസ് ആയിരുന്നിട്ടും എന്നെ അറിയില്ല?’
ആ നീ വിളി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തിരിച്ച് ചോദിച്ചു:‘എന്നെ അറിയുമോ?’
"പിന്നേ...ഹരിയെപ്പോഴും പറയും, നിന്റെ കാര്യം.’
‘ഹരിയുടെ ആരാ?’
‘അത് പിന്നെപ്പറയാം. എന്റെ ഓഫ് നാളെയാണ് എന്ന് ഹരിയോട് പറയുമോ? അതിനാ വിളിച്ചത്.’

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലായിരുന്ന അക്കാലങ്ങളില്‍ അത്യാവശ്യ സന്ദേശങ്ങള്‍ ദൂതന്‍‌മാര്‍ വഴിയും കൈമാറിയിയിരുന്നു.
"ഹോസ്പിറ്റലില്‍‍ നഴ്സാ‍’ :ഹരി വിശദീകരിച്ചു.
‘നിന്റെ?’ : ഞാന്‍ തിരക്കി.
‘കാമുകി", അവനൊന്നിളകി ചിരിച്ചു: "കടുത്തുരുത്തക്കാരി അച്ചായത്തിയാ. പേര് സീനാ പൌലോസ്. റാഷിദ് ഹോസ്പിറ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓര്‍ഡറെടുക്കാന്‍ പോയപ്പോ അബദ്ധത്തില്‍ കൂട്ടിമുട്ടിയതാ. പിന്നെ വിട്ടുപിരിയാനാവാത്ത വിധം ഒട്ടിപ്പിടിച്ചു’
‘അപ്പൊ പ്രേമമാ, അല്ലേ?’
‘പ്രേമമോ? ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റ് അല്ലേ, മോനേ?’ : ഒരു‍ വിടന്റെ ഭാവഹാവാദികള്‍ ഉള്‍ക്കൊണ്ടൂ, അവന്‍.
‘നാളെയാണ് അവള്‍ടെ വീക്‍ലി ലീവ്! ‘ഓഫ് ദിവസം‘ അവളെ പുറത്ത് കൊണ്ട് പോണം, മോട്ടോര്‍ സൈക്കിളില്‍ ഒന്ന് കറക്കണം. ഇതാ കാര്യം.‘

ഹരിയുടെ പതിവ് ചിക്കന്‍ കറിക്ക് പകരം, പിറ്റേന്ന് ലഞ്ചിന് ഞങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ ഡിഷ് ഉണ്ടായിരുന്നു: പറ്റിച്ച് വച്ച അയലക്കറി.
‘എങ്ങനെ ഒപ്പിച്ചു, നീ ഇത്?’.
ഞങ്ങള്‍ക്കത്ഭുതമായി.
‘കൂട്ടുകാരനും ഭാര്യയും വന്നിരുന്നു. അവരുണ്ടാക്കിത്തന്നതാ’ : ഹരി പറഞ്ഞു.

സ്വാദിഷ്ടമായ മീന്‍കറി മാത്രമല്ല, മുറിയില്‍ തങ്ങി നിന്നിരുന്ന ജാസ്മീന്‍ മണവും കുളിമുറിയിലെ മുടിനാരുകളും സീനയുടെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായനുഭവപ്പെട്ടു.

0--0--0--0

പിറ്റേ ആഴ്ചയും അവള്‍ വിളിച്ചു, ‘ഓഫി‘ന്റെ വിവരം പറയാന്‍‍.
‘വീട്ടില്‍ വന്ന കാര്യം എന്നോട് പറയുന്നില്ല, അല്ലേ?’ :ഞാന്‍ പരിഭവിച്ചു.
‘മീന്‍ കറി ഇഷ്ടായോ’ : മറുചോദ്യം.
‘ഒത്തിരിയൊത്തിരി’ : ഞാനറിയിച്ചു.

ഏറെ നേരം സംസാരിച്ചു ഞങ്ങള്‍.ഹോസ്റ്റലില്‍ ഫോണ്‍ ഇല്ല. മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുമ്പോഴേ വിളിക്കാനൊക്കൂ. ഹരിയാണെങ്കില്‍ കാലത്ത് മാത്രമല്ലേ ഓഫീസില്‍ കാണൂ? ‘അത് കൊണ്ടാ നിന്നെ ഞങ്ങളുടെ ‘ഹംസ’മാക്കിയത്’:അവള്‍ വിശദീകരിച്ചു.

പാവപ്പെട്ട ഒരു കുടും‌ബത്തിലെ മൂത്ത മകളാണ് സീന. SSLC പാസായപ്പോള്‍ ഇടവക പള്ളി വികാരിയുടെ സഹായത്താല്‍‍ ഭരണങ്ങാനത്തെ നഴ്സിംഗ് സ്കൂളില്‍ കയറിപ്പറ്റി. പ്രമേഹ രോഗിയായ അപ്പച്ചനും സ്കൂളില്‍ പഠിക്കുന്ന രണ്ടനിയത്തിമാരും ഒരനിയനും അവളുടെ സംരക്ഷണയിലാണ്. വര്‍ഷങ്ങള്‍‍ക്ക് മുന്പ് മരിച്ച് പോയ അമ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറി.

പിറ്റേന്നും പറ്റിച്ച് വച്ച മീന്‍ കറി കൂട്ടി ചോറുണ്ണാന്‍ ഭാഗ്യമുണ്ടായി, ഞങ്ങള്‍ക്ക്.
പരസ്പരം നോക്കി കണ്ണിറുക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അപ്പം തിന്നാ പോരേ, കുഴിയെണ്ണണോ എന്ന ചിന്തയാലാവാം.

മുറിയില്‍ തങ്ങി നിന്ന സുഗന്ധം ശ്വാസകോശങ്ങളിലേക്കാവാഹിച്ച് ആ ഗന്ധത്തിന്നുടമയുടെ രൂപം നിനവില്‍ മെനയാന്‍ കൊതി പൂണ്ടൂ, മനസ്സ്.

ഒട്ടും പ്രതിക്ഷിക്കാതെ പിറ്റേന്ന് അവളുടെ ഫോണ്‍ എന്നെത്തേടിയെത്തി‍.‘എന്താ സീനേ, ഈയാഴ്ച രണ്ട് ഓഫുകളുണ്ടോ?‘‘
‘ഇല്ല കുട്ടാ, നിന്നോട് സംസാരിക്കണമെന്നൊരാശ.’

സ്നേഹം മൂക്കുമ്പോള്‍ അമ്മ എന്നെ കുട്ടാ എന്ന് വിളിക്കാറുണ്ടെന്നോര്‍ത്തപ്പോള്‍ മനസ്സ് കാന്തമായി, എവിടെയോ ഉള്ള ഒരു പച്ചിരുമ്പിന് തുരുമ്പിന് വേണ്ടി പനിച്ചു.

‘ഓ, എന്നതാ കാര്യം?’ :ഞാ‍നവളുടെ സംസാരരീതി അനുകരിക്കാന്‍ ശ്രമിച്ചു.
‘അപ്പച്ചനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് പറഞ്ഞൂ ഡോക്ടര്‍. മനസ്സിനൊരു സമാധാനവുമില്ല"
‘ വിഷമിക്കാതെ, സീനേ; പ്രമേഹം മുര്‍ച്ഛിച്ചാല്‍ പിന്നെന്ത് ചെയ്യും? ഒരു നഴ്സായ നിനക്കറിയാത്തതല്ലല്ലോ ഇതൊന്നും?’

അപ്പച്ചന്‍ കിടപ്പിലായാല്‍ സഹോദരങ്ങളുടെ കാര്യം അവതാളത്തിലാകുമല്ലോയെന്നായിരുന്നു, അവളുടെ ഉല്‍ക്കണ്ഠ‍. കരഞ്ഞും തേങ്ങിയും മൂക്ക് പിഴിഞ്ഞും അവളേറെനേരം സംസാരിച്ചു.
"നിന്നോട് സംസാരിച്ചപ്പോള്‍ അല്പം സമാധാനം തോന്നുന്നു. എനിക്കിങ്ങനെ പതം പറയാനും കരയാനും വേറെയാരുമില്ലല്ലോ?’
‘അല്ല, ഇത്ര നേരമായിട്ടും ആരും ഫോണ്‍ ചെയ്യാ‍ന്‍ വന്നില്ലേ?’ : ഞാന്‍ ചോദിച്ചു.
‘മെസ്സില്‍ ഭയങ്കര ശല്യമാ. ഒരു മിനിറ്റ് തികച്ചും സംസാരിക്കാന്‍ പറ്റിത്തില്ല. അടുത്തുള്ള ഒരു ബൂത്തീന്നാ ഞാന്‍ വിളിക്കുന്നേ"

0--0--0--0
അതൊരു പതിവായി. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ അവള്‍ കാലത്ത് തന്നെ വിളിക്കും, ഏറെ നേരം സംസാരിക്കും.നല്ലൊരു വായനക്കാരി കൂടിയായിരുന്ന അവളുടെ പല അഭിരുചികളും എന്റേത് കൂടിയാണല്ലോ എന്നത്ഭുതപ്പെട്ടൂ, ഞാന്‍.

‘ നീ സീനയുമായി സൊള്ളാറുണ്ട്, അല്ലേ?’ : ഒരു ദിവസം ഹരി ചോദിച്ചു.
‘ഉം’: ഒന്ന് പതറിയെങ്കിലും ഞാന്‍ സമ്മതിച്ചു.
‘ബോറഡിക്കുമ്പോള്‍ പാവം പിന്നെന്ത് ചെയ്യും? നീയാണെങ്കി പിടികിട്ടാപ്പുള്ളിയല്ലേ?’ : ഒരു‍ വിശദീകരികരണത്തിന് മുതിര്‍ന്നൂ, ഞാന്‍.
‘എന്താ, ‍ നിങ്ങള്‍ തമ്മില്‍ ലൈനായോ?‘ : അവന്‍ കണ്ണിറുക്കി:‘ അവള്‍‍ക്ക് നിന്നെപ്പറ്റി വല്യ മതിപ്പാണല്ലോ?‘
‘ എന്ത് ചെയ്യാം; എനിക്കല്പം ബുദ്ധി കൂടുതല്‍ തന്നു ദൈവം. പിന്നെ ലൈന്‍....നിന്റെ പെണ്ണിനെ ഞാനെങ്ങനാടാ ലൈനടിക്കുക?’

വാചകമടിച്ച് ഒഴിഞ്ഞു മാറിയെങ്കിലും എനിക്കല്പം കുറ്റബോധം തോന്നാതിരുന്നില്ല.

"വേണമെങ്കില്‍ ആയിക്കോടാ...എനിക്കവളൊരു മുട്ടുശാന്തി മാത്രമാ, അറിയാല്ലോ?"
‘കെട്ടാമെന്ന് വാക്ക് കൊടുത്തതോ?’‘
"കെട്ടാമെന്ന് പറഞ്ഞാലല്ലേ ഇവളുമാരൊക്കെ......ശ്ശെ, നിന്നെപ്പോലൊരു ശുദ്ധന്‍! ഞാനവളെ കെട്ടുക, എന്താ, സ്വപ്നം കാണുകയാ?’ : അവന്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് തുടര്‍ന്നു:
‘ നിനക്കറിയാമോ എട്ടുവീട്ടില്‍ പിള്ളമാരുടെ താവഴിയില്‍പ്പെട്ട തറവാടാ ഞങ്ങടേത്. ആ തറവാട്ടിലേക്ക് ഒരു പീറ അച്ചായത്തിയെ ഞാന്‍ കെട്ടിക്കൊണ്ട് ചെല്ലുക..... ഹാ‍..ഹാ....’: തലയറഞ്ഞ് ചിരിച്ചു, അവന്‍.

ഭാവി ജീവിതത്തിലെ പ്രശ്നങ്ങളും മതപരവും സാമൂഹ്യവും സാമ്പത്തികവുമായ ഭിന്നതകളും എടുത്ത് പറഞ്ഞ് അവനോടുള്ള പ്രേമത്തിന്റെ ഗാഢത അല്പമെങ്കിലും കുറയ്ക്കാനായിരുന്നു പിന്നെ എന്റെ ശ്രമം.
"ആഴ്ച തോറുമുള്ള കൂടിക്കാഴ്ചകളെങ്കിലും ഒഴിവാക്കിക്കൂടെ?" : ഞാന്‍ ചോദിച്ചു.
‘എന്താ കുട്ടാ ഒരു സ്വരം മാറ്റം? നിനക്കെന്നോട് പ്രേമമാണോ?’ : അവള്‍ തിരിച്ച് ചോദിച്ചൂ‍.
‘ഒന്ന് കാണുക പോലും ചെയ്യാത്ത നിന്നോടെനിക്ക് പ്രേമമോ?’ :എന്നായി ഞാന്‍.
അല്പമാലോചിച്ച ശേഷമവള്‍ പറഞ്ഞു:‘എനിക്കും കാണണം, നിന്നെ. വ്യാഴാഴ്ച എനിക്കോഫാ. നമുക്കൊരു സിനിമക്ക് പോയാലോ?’

0--0--0--0
അല്‍‌ഷാബ് സിനിമയില്‍‍ ഒരു നല്ല മലയാള പടമുണ്ട്‍, നേരത്തേ ഓഫീസീന്നിറങ്ങൂ; ഞാന്‍ പിക്ക് ചെയ്യാം’ : ഹരി വിളിച്ചപ്പോള്‍ മനസ്സിലായി അവള്‍ വാക്ക് പാലിച്ചിരിക്കുന്നു.‍

ബൈക്ക് പാര്‍ക്ക് ചെയ്ത്, ടിക്കറ്റെടുക്കാന്‍ ഹരി കൌണ്ടറിലേക്ക് നീങ്ങിയപ്പോള്‍‍ എന്റെ കണ്ണുകള്‍ സീനയെത്തേടി. ബെഞ്ചില്‍ സൊറ പറഞ്ഞിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിചയഭാവത്തില്‍ നോക്കി ചിരിച്ചു. കാഴ്ച്ച മറച്ച് മുന്നില്‍ നിന്ന മുഴുത്ത ഒരു ഇടമുത്തിയെ ഒഴിവാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തൂണിന്റെ മറവില്‍ നിന്നും രണ്ട് കൈകള്‍ മുന്നോട്ട് നീണ്ടു:‘ഹലോ കുട്ടാസ്’

-വെളുത്ത സാരി, വെളുത്ത ബ്ലൌസ്, വെളുത്ത ഹാന്‍ഡ് ബാഗ്, വെളുത്ത സാന്‍ഡല്‍‌സ്...... നിര‍ തെറ്റിച്ച് നില്‍ക്കുന്ന കോമ്പല്ല് തുടുത്ത മുഖത്തിന് ഒരു പ്രത്യേക പരിവേഷം നല്‍കി. കുസൃതി നിറഞ്ഞ വലിയ കണ്ണുകള്‍കൊണ്ടെന്നെ അടിമുടി ഉഴിയുകയാണവള്‍.
‘ഹലോ മാലാഖേ’ : ആ കൈകള്‍ എത്തിപ്പിടിച്ചൂ ഞാന്‍.

മുത്തുമണികള്‍ വീണു ചിതറും ശബ്ദത്തോടെ ശരീരം ഇളക്കി ചിരിച്ചൂ, അവള്‍.
‘നോക്കൂ, ചിറകുകള്‍ രണ്ടും അഴിച്ച് വച്ചാ മാലാഖ വന്നിരിക്കുന്നേ’ : തിരിഞ്ഞ് പിന്‍‌വശം പ്രദര്‍ശിപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

വടിവൊത്ത ശരീരം, വിടര്‍ത്തിയിട്ട ഇടതൂര്‍ന്ന മുടി.
‘എന്നെ എങ്ങിനെ മനസ്സിലായി?’ :ഞാന്‍ ചോദിച്ചു.
‘ബുദ്ദൂസേ, ഹരിയുടെ ബൈക്കിലല്ലേ നീ വന്നത്? പിന്നെ ആല്‍ബത്തിലുള്ള എല്ലാ ഫോട്ടോകളും കണ്ടിട്ടുണ്ട്, ഞാന്‍.’

സിനിമ തീരും വരെ അവളിലായിരുന്നൂ എന്റെ ശ്രദ്ധ‍. ഹരിയുടെ കൈ ആ ശരീരത്തില്‍ ഇഴയുന്നതും ഇക്കിളികൊണ്ടവള്‍ പുളയുന്നതും ഒരു തരം നിസ്സഹായാവസ്ഥയില്‍ നോക്കിയിരുന്നൂ, ഞാന്‍.
-ഇവന്റെ പൊയ്മുഖം എങ്ങനെ തുറന്ന് കാട്ടാന്‍ കഴിയും എന്ന ചിന്തയായിരുന്നു, മനസ്സ് നിറയെ.

പിറ്റേന്നവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ വീണ്ടും വിളിച്ചു.
‘പിണക്കമാണോ?’
‘പിണങ്ങാന്‍ ഞാന്‍ നിന്റെ ആരാ?‘
‘എന്റെ കുട്ടന്‍! അല്ലാതാരാ?" :കുസൃതിയോടെ അവളുടെ മറുചോദ്യം.
‘വേണ്ടാ’ :ഞാന്‍ പൊട്ടിത്തെറിച്ചു.
’ എനിക്ക് നിന്റെ ആരുമാകണ്ടാ.’
‘എന്റെ കുശുമ്പന്‍ കുട്ടാ, കൂട്ടുകാരന്റെ പെണ്ണിനെ മോഹിക്കുന്നത് തെറ്റല്ലേടാ’ :അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ തളര്‍ത്തിക്കളഞ്ഞു.

മനസ്സറിയും യന്ത്രമുണ്ടോ ഇവള്‍ടെ കൈയില്‍?
‘എടീ മണക്കൂസേ, ഹരി നിന്നെ കെട്ടാന്‍ പോകുന്നില്ല..... ഒരിക്കലും’ : ശുണ്ഠി പിടിച്ച് ‍ ഞാന്‍ വിളിച്ച് പറഞ്ഞൂ.
അവള്‍ക്ക് ചിരിയടക്കാനായില്ല.
‘എന്ന് ഹരി പറഞ്ഞോ?"
‘പറഞ്ഞു. മാത്രമല്ല നാട്ടില്‍ അവന് വിവാഹാലോചനകള്‍ നടക്കുന്നൂ."
‘ഓ, അതാണോ? ഹരി പറഞ്ഞായിരുന്നു.
‘ അവള്‍ നിസ്സാര മട്ടിലോതി:
‘വീട്ടുകാരങ്ങനൊക്കെയാ‍... പക്ഷേ ഹരിയെ എനിക്കറിയാം.‘
’‘കാത്തിരുന്നോ’ : ഞാന്‍ പുച്ഛിച്ചു: ‘വീട്ടുകാ‍ര്‍ പെണ്ണിനെ വരെ ഉറപ്പിച്ച് കഴിഞ്ഞു.‍ ചെന്നാലുടനെ കല്യാ‍ണമാ.‘
‘ എങ്കി ഞാന്‍ സഹിച്ചു. നീ എന്തിനാ ചൂടാവുന്നേ?’ : അവളുടെ സ്വരം മാറിയപ്പോള്‍ അനുനയത്തിലേക്ക് മാറി, ഞാന്‍.
‘എന്റെ മാലാഖക്കൊച്ചേ, നിന്നോടത്ര സ്നേഹമുള്ളതുകൊണ്ടല്ലേ പറയുന്നത്? അവന്റെ പ്രേമം വെറും നാട്യമാണ്; കാര്യസിദ്ധിക്ക് വേണ്ടിയുള്ള അഭിനയം."
‘ഹരിക്കുള്ളതിനേക്കാള്‍ കൂടുതല്‍ സനേഹമോ നിനക്കെന്നോട്?’ : അവള്‍ ചോദിച്ചു.
"സംശയമുണ്ടോ?’"എന്നാല്‍ ഹരി കൈവിട്ടാലും പേടിക്കണ്ടല്ലോ? നീയില്ലേ എനിക്ക്?"
-സ്വരത്തില്‍ പുരണ്ടിരുന്ന അപഹാസം മനസ്സിലാക്കാന്‍ കഴിയാത്തത്ര വികാരഭരിതനായിരുന്ന ഞാന്‍ ആവേശം കൊണ്ടു:
’അതെ, നീയെനിക്ക് വാക്ക് തരണം, ഹരിയുടെ തനിനിറം മനസ്സിലായ ആ നിമിഷം മുതല്‍ നീ എന്റേതായിരിക്കുമെന്ന്’
‘വാക്ക് തരുന്നൂ,": ചിരിയുടെ നനവുള്ള സ്വരത്തോടെ അവള്‍ പറഞ്ഞു: ‘ ഇനി എന്റെ കുട്ടന്‍, വേണ്ടാത്തതൊന്നും ആലോചിക്കാതെ, സമാധാനമായിരുന്ന് ജോലി ചെയ്യ്"

0--0--0--0

അടുത്ത മാസം ഹരി നാട്ടില്‍ പോയി. ദിവസങ്ങള്‍ക്കകം പെണ്ണ് കാണലും വിവാഹനിശ്ചയവും നടന്നു.

സീന മിക്ക ദിവസങ്ങളിലും വിളിക്കും. പക്ഷെ സംഭാഷണങ്ങളില്‍ ഹരി കടന്നുവരാതിരിക്കാന്‍ മനഃപ്പൂര്‍വം ശ്രദ്ധിച്ചു ഞാന്‍.

ഒരു ദിവസം പരിഭ്രാന്തിയും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു:‘കൂട്ടുകാരിക്ക് നാട്ടില്‍ നിന്നൊരു ന്യൂസ്....ഹരിയുടെ കല്യാണം നിശ്ചയിച്ചെന്ന്. നിനക്കറിയാമോ എന്തെങ്കിലും? കത്തിനൊന്നും മറുപടിയില്ല. ഫോണ്‍ ചെയ്തിട്ടും കിട്ടുന്നില്ല’

-ആ നമ്പര്‍ ഒരു പബ്ലിക് ബൂത്തിന്റേതാതെന്ന് ഞാനെങ്ങനെ അവളോട് പറയും?

0--0--0--0

ഗണപതിയുടെ ചിത്രം കൊണ്ടലംകൃതമായ, Hari weds Sobhana എന്നെഴുതിയ, മനോഹരമായ കല്യാണക്കുറി കിട്ടിയ ദിവസം വിവശനും വിക്ഷുബ്ധനുമായിരുന്നു, ഞാന്‍. പെണ്ണിന്റെ ഗുണഗണങ്ങളുടെ വര്‍ണനയും സ്ത്രീധനത്തിന്റെ തരം തിരിച്ചുള്ള കണക്കുമടങ്ങിയ കത്തും കൂടെയുണ്ടായിരുന്നു.

എങ്ങിനെ സീനയോട് പറയും ഇക്കാര്യം എന്നാലോചിച്ചിരിക്കുമ്പോള്‍‍ സീനയുടെ ഫോണ്‍.
"നാളെ ഓഫാ എനിക്ക്’ : അവള്‍ പറഞ്ഞു: "മനസ്സാകെ കലങ്ങി മറഞ്ഞിരിക്യാ. ലീവെടുക്കാനാവുമോ,നിനക്ക്? എവിടെയെങ്കിലും പോയി സ്വൈര്യമായി അല്പം സംസാരിച്ചിരിക്കാം.’

എന്റെ പ്രജ്ഞയുടെ ഇരുള്‍ തിങ്ങിയ കോണിലെവിടേയോ മുഴക്കമുള്ള ചീറ്റലോടെ ഒരൊറ്റക്കണ്ണന്‍ സാത്താന്‍ പ്രലോഭനത്തിന്റെ പത്തിയുയര്‍ത്തി.
‘എങ്കിലെന്റെ മാലാഖേ, നാളെ നീ വീട്ടില്‍ വരുമോ? ഞാനോഫെടുക്കാം. നിന്റെ മീന്‍ കറി കഴിക്കാനൊരാശ.’
‘ശരി,’ അവള്‍ സമ്മതിച്ചു: ‘ഞാനും നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ടൊത്തിരി നാളായി. കാലത്ത് 9 മണി, ഓക്കേ?’

വയറിന്നസുഖമെന്ന് കളവ് പറഞ്ഞ് റഷീദിനേയും മാധവന്‍‌കുട്ടിയേയും ഓഫീസിലേക്ക് പറഞ്ഞയച്ച്, കുളിച്ച് റെഡിയായിരുന്നൂ, ഞാന്‍.കൃത്യ സമയത്ത് തന്നെ അവളെത്തി. പാറിപ്പറന്ന അളകങ്ങള്‍ ഒതുക്കിയപ്പോള്‍‍ നക്ഷത്രശോഭ ഒളിവിതറിയിരുന്ന കണ്ണുകളില്‍ ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നത് കാണായി.

കാല്‍ മുറിച്ച് മാറ്റി ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ അപ്പച്ചന്റെ മുന്‍‌കോപവും നഴ്സിംഗ് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ അനിയത്തിയുടെ നൈരാശ്യവും വിവരിച്ചൂ, അവള്‍.പിന്നെ ചോദിച്ചു:
‘എന്താ ഹരിയുടെ വിശേഷങ്ങള്‍? കല്യാണം നടക്കുമോ?’

"മാലാഖേ, കുറച്ച് നേരമായി മീന്‍ വെള്ളത്തില്‍ കിടന്ന് നീന്തുന്നൂ":വിഷയം മാറ്റിക്കൊണ്ട് ഞാനെണീറ്റു:
‘സംസാരമൊക്കെ പിന്നെ..."
‘ഇനി മീന്‍ കറി കഴിക്കാന്‍ തോന്നിയാല്‍ എന്നെ കാത്തിരിക്കരുത്. സ്വയം ഉണ്ടാക്കണം; വാ, ഞാന്‍ പഠിപ്പിച്ച് തരാം’
‘ശരി’ : സന്തോഷമായെനിക്ക്.

അവള്‍ സാരി അഴിച്ച് ഭദ്രമായി മടക്കി, കിടക്കയില്‍ വച്ചു.എന്നിട്ട് ഷെല്‍ഫിന് മുകളില്‍ നിന്നൊരു തോര്‍ത്തെടുത്ത് മാറത്തിട്ടു.

അപ്പോഴാണവളുടെ ശരീരത്തിന്റെ അസാധാരണ മുഴുപ്പുകളില്‍‍ മിഴികളുടക്കിയത്.
-ഈ പരുക്കന്‍ കോട്ടന്‍ സാരിക്കടിയില്‍ നിന്നൊളിഞ്ഞ് നോക്കിയിരുന്നത് ഇത്ര മേനിക്കൊഴുപ്പുള്ള വെള്ളരിപ്രാവുകളോ?
-പൃഥുല പുരോഭാഗമിത്ര താളനിബദ്ധമോ?
-ആഴമേറും നാഭീച്ചുഴിക്കാ‍ധാരം ചുറ്റും തുളുമ്പും പ്രതലങ്ങളോ?

‘എന്താ, ഒരു കള്ള നോട്ടം?’ : അവളുടെ ശബ്ദം, ശൂന്യതയിലേക്കുയര്‍ന്ന എന്റെ മനസ്സിനെ ഭൂമിയിലേക്ക് തിരിച്ച് വിളിച്ചു.

നേരെ നോക്കാതെ ഞാന്‍ പറഞ്ഞു: ‘വസ്ത്രങ്ങളുപയോഗിക്കാത്ത മാലാഖമാരുടെ രൂപം ഒന്ന് സങ്കല്‍പ്പിച്ചതാ’
‘ തത്ക്കാലം നമുക്കീ പാവം മീനുകളെ പറ്റി ചിന്തിക്കാം‘
കൈപിടിച്ച് എന്നെ അടുക്കളയിലേക്ക് നയിക്കുന്നതിന്നിടയില്‍ അവള്‍ വിശദീകരിച്ചു:
‘അടുക്കളയില്‍ കയറിയാല്‍ വിയര്‍ക്കില്ലേ? തിരിച്ച് പോകുമ്പോള്‍ ഉടുക്കാന്‍ വേറെ സാരിയൂണ്ടോ കൈയില്‍‍? അതുകൊണ്ടാ ഈ അഡ്ജസ്റ്റ്മെന്റ്"
‘ഇവിടെ വരുമ്പോഴൊക്കെ ഇതാണോ നിന്റെ വേഷം?’ : ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
"പിന്നല്ലാതെ?’

-ഹരിയോട് എന്തെന്നില്ലാത്ത പക തോന്നി.
അതോടൊപ്പം ‍ തിളച്ചു മറിയുന്ന മറ്റൊരു വികാരവും: അസൂയ.

മീന്‍ കഴുകി ചട്ടിയിലിട്ട്, സ്റ്റൌവ് ഓണ്‍ ചെയ്തു.
‘ഇനി നീ ചെയ്യണം എല്ലാം‍. ഞാന്‍ ഗുരു, നീ ശിഷ്യന്‍’
‘ഓം ഗുരുവായ നമഃ’
-മുന്നില്‍ ചെന്ന് കുനിഞ്ഞ് അവളുടെ കാല്‍ തൊടുന്നതായി നടിച്ചു, ഞാന്‍.
ആ ശരീരത്തില്‍ നിന്ന് പ്രസരിക്കുന്ന ഇളം ചൂടിനുണ്ടൊരു സുഗന്ധം!
കൈകളിലുരസിയ സാറ്റിന്‍ പാവാടക്കു ചുറ്റും കാന്തിക പ്രളയം!
തലയിലുരസിയ മാറിടത്തിലെ മിനുപ്പിനെന്തൊരു താളവേഗം!
-ഹരം പിടിപ്പിക്കുന്ന സ്പുല്ലിംഗങ്ങള്‍ ശരീരമാകെ മേഞ്ഞു നടക്കുന്ന പോലെ!

‘വെളിച്ചെണ്ണ രണ്ട് സ്പൂണ്‍’ : അവള്‍‍ തുടങ്ങി.
‘കടുക്, ഉലുവ.....ഉണക്കമുളക് മൂന്നെണ്ണം, പൊട്ടിച്ചിടണം‘
അനുസരിച്ചു, ഞാന്‍.
‘നല്ലവണ്ണം പൊട്ടിക്കഴിഞ്ഞല്ലോ? ഇനി അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്......ദാ, ഇളക്കണം. അല്ലെങ്കില്‍ കരിയും.ഇനി രണ്ട് സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി, അര സ്പൂണ്‍ മഞ്ഞള്‍...വറുത്ത മണം വരും വരെ....ഇങ്ങ് താ ഞാന്‍ ഇളക്കാം"
അരികില്‍ ചേര്‍ന്ന് നിന്ന് നസാരന്ധ്രങ്ങള്‍ വിടര്‍ത്തി മണം പിടിച്ചൂ, അവള്‍.
അവളുടെ തോള്‍ എന്റെ തോളിലുരസി, പാറുന്ന മുടിയിഴകള്‍ കഴുത്തിലിക്കിളി പടര്‍ത്തി.
‘എടാ കുട്ടാസേ, ഏത് ലോകത്താ നീ...ദാ കരിയുന്നൂ. അല്പം വെള്ളമൊഴി...ഇനി ഉപ്പ്, വേപ്പില....പുളിയെവിടെ?‘
ഞാന്‍ കൊടമ്പുളി എടുത്ത് കൊടുത്തു.
‘ഒന്ന് തിളയ്ക്കട്ടെ, എന്നിട്ട് ചേര്‍ക്കാം മീന്‍"

0--0--0--0

വിയര്‍പ്പകറ്റാന്‍ സ്പീഡ് കൂട്ടിയ ഫാനിനു കീഴെ ബെഡ്ഡിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: ‘മാലാഖമാരുടെ മടിയില്‍ തല വച്ച് കിടക്കാമോ മനുഷ്യര്‍ക്ക്?‘
എന്റെ നേരെ നോക്കി, കണ്ണുകള്‍ പലവട്ടം തുറന്നടച്ച്, കുസൃതിച്ചിരിയോടെ അവള്‍ തലയാട്ടി.
‘വേണ്ടാ കുട്ടാ, അത് വേണ്ടാ. ആദ്യം തോന്നും മടിയില്‍ തല വയ്ക്കാന്‍ ....പിന്നെ വേറെ പലതും ....നിന്റെ ഇന്നത്തെ നോട്ടവും പെരുമാറ്റവും അത്ര ശരിയല്ലല്ലോ?"
‘അതല്ലാ‘: ഞാന്‍ പറഞ്ഞു:
‘നീയെനിക്ക് തന്ന പ്രോമിസ് ഓര്‍മ്മയില്ലേ?’
‘ഏത് പ്രോമിസ്?’‘
"ഹരി പെണ്ണ് കെട്ടിയാല്‍ പിന്നെ നീ എന്റേതാണെന്ന്.’

-പെട്ടെന്നെന്തോ ഓര്‍ത്തപോലെ ആ മിഴികളിരുണ്ടു.
‘‘കെട്ടട്ടെ. എന്നിട്ടാലോചിച്ചാ പോരേ?’ : അവള്‍ മന്ത്രിച്ചു.
"എന്റെ പൊട്ടിപ്പെണ്ണേ, ഹരിയുടെ വിവാഹമാ ഈ മാസം 21 ന്. വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍. മുഹൂര്‍ത്തം 8.30 നും 9.00 നും മധ്യേ..."

നാടകീയമായി, എന്നാല്‍ അല്‌പത്തം നിറഞ്ഞ ഒരു ചിരിയോടെ, മേശയുടെ ഡ്രോയര്‍ തുറന്ന്, ഹരിയുടെ വിവാഹക്ഷണപത്രിക കാട്ടീ ഞാന്‍.
ആദ്യം തമാശ മട്ടിലും പിന്നെ തികഞ്ഞ അവിശ്വസനീയതയോടെയും അവളാ പത്രിക വാങ്ങി.

ഒരലര്‍ച്ച മുഴങ്ങീ, അവളില്‍ നിന്ന്.കട്ടിലില്‍ കിടന്നവള്‍ ഉരുണ്ടൂ, മുരണ്ടൂ.ഞാന്‍ ഭയത്തോടെ ചുറ്റും നോക്കി.ആരെങ്കിലും വാതിലില്‍ ‍ മുട്ടുന്നുണ്ടോ?

-ബാച്ച്‌ലേഴ്സിന്റെ മുറിയില്‍ നിന്നുയരുന്ന സ്ത്രീവിലാപത്തിന് എന്തര്‍ത്ഥമായിരിക്കും അവര്‍ നല്‍കുക?

അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്, മാറോടണച്ച് ആശ്വസിപ്പിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ ഈ ഉന്മാദാവസ്ഥയില്‍ അവളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയില്ലല്ലോ?

അല്പസമയത്തിന് ശേഷം അവള്‍ എഴുന്നേറ്റു.
ബാത് റൂമില്‍ പോയി മുഖം കഴുകി.
തലമുടി ചീകിയൊതുക്കി.
പിന്നെ സാരിയെടുത്തുടുക്കാന്‍‍ തുടങ്ങി.
‘പോകയാണോ?’ : ഞാന്‍ ചോദിച്ചു.
അവള്‍ തലയാട്ടി.
‘കുറച്ച് നേരം കൂടി ഇരിക്കൂ, എന്നിട്ട് പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘വേണ്ടാ’‘എന്നാലൂണ് കഴിച്ചിട്ട്....’ : ഞാനഭ്യര്‍ത്ഥിച്ചു.

എന്റെ മുഖത്ത് തന്നെ ദൃഷ്ടിയുറപ്പിച്ച് അവളല്പനേരം നിന്നൂ.
ജലാശയങ്ങളായി മാറിയ നയനങ്ങളില്‍ നിന്നുള്ള കുത്തൊഴുക്ക് നിലച്ചിരുന്നില്ല.
സാവധാനം അടുത്ത് വന്ന് വാത്സ്യല്യത്തോടെ എന്റെ മുഖത്തും തലയിലും തലോടി, അവള്‍.

പിന്നെ ചെരിപ്പെടുത്ത് വാതില്‍ തുറന്ന് അപ്രത്യക്ഷയായി.

0--0--0--0

‘കോളൊണി‘ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ ഒരു ഫ്രഞ്ച് ഡിസ്ട്രിബ്യൂട്ടറുടെ അതിഥിയായി ജര്‍മ്മനിയിലെത്തിയതായിരുന്നൂ, ഞാന്‍.ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിലും എന്റെ ‘ജര്‍മ്മന്‍കാരി‘ ചേച്ചി സമ്മതിച്ചില്ല.

" ഞാനിവിടെയുള്ളപ്പോഴോ?"
പച്ചക്കറികളും മസാലകളും നിറച്ച സ്യൂട്ട് കേസ്‍ വലിച്ചിഴച്ച് ഫ്രാന്‍‌ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ട്രെയിന്‍ കയറി‍, എസ്സെന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നൂ.

താമസസ്ഥലമായ ഗ്ലാഡ്ബെക്കിലേക്ക് ഡ്രൈവ് ചെയ്യവെ ചേച്ചി പറഞ്ഞു: ‘ ഇവിടന്ന് ദിവസോം കോളോണില്‍ പോയി വരാന്‍ പാടാ...അത് കൊണ്ട് ഫെയര്‍ തീരും വരെ കോളോണിലുള്ള ഒരു ഫ്രണ്ടിന്റെ വീട്ടിലാ നിന്റെ താമസം.‘’
‘ചേച്ചീ, ഒരു പരിചയവുമില്ലാത്തവരുടെ കൂടെ...?‘
‘സിസിലിയെ നിനകോര്‍മ്മയില്ലേ, ‘ലൂര്‍ദ്ദിലെ‘ എന്റെ റൂം‍ മേറ്റ്? അവളിപ്പോള്‍ ‍ലീവെടുത്ത് വീട്ടിലിരിക്യാ. അതോണ്ട്‍ ഭക്ഷണക്കാര്യവും പേടിക്കണ്ടാ. ഫെയര്‍ തീരുന്ന അന്ന് ഞാനങ്ങ് വരാം. നമുക്കൊരുമിച്ച് പോവാം, സ്വിസ്സിലേക്ക്’

എന്റെ റിട്ടേണ്‍ ടിക്കറ്റ് സൂറിക്കില്‍ നിന്നായിരുന്നു. കസിന്‍ ബ്രദറിന്റെ (കേരള റെസ്റ്റോറണ്ട്, സൂറിക്ക്) കൂടെ അടിച്ച് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷം തിരിച്ച് പോരാനായിരുന്നൂ, പ്ലാന്‍.

0--0--0--0

യൂറൊ റെയിലില്‍ സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ ചേച്ചി ചോദിച്ചു:
‘ നീ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, നമ്മുടെ ടിക്കറ്റ് സൂറിക്കിലേക്കല്ല, ബാസിലിലേക്കാ "‘അതെന്താ?’
"ഇന്ന് രാത്രി നാം ബാസിലില്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുന്നു. സൂറിക്കിലേക്ക് നാളെ!’

(*ബാസില്‍: ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലണ്ടിന്റേയും അതിര്‍ത്തികള്‍ സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ വലിയ സിറ്റി).

‘സ്റ്റൈന്‍ബെര്‍ഗ്’
സ്റ്റേഷന് പുറത്ത് കാത്ത് നിന്നിരുന്ന ടാക്സിക്കാരന് ചേച്ചി നിര്‍ദ്ദേശം നല്‍കി.
എന്നിട്ടെന്റെ നേരെ തിരിഞ്ഞു:‘എടാ‍, ഒരുങ്ങിയിരുന്നോ, നിനക്ക് മറക്കാനാവാത്ത ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു"
‘ഓ, ചേച്ചീടെ വല്ല പഴേ ‘ഗഡി’കളുമാകും’ : ചിന്തിച്ചൂ, ഞാന്‍.

സാമാന്യം വലിയ ഒരു ബില്‍ഡിംഗിന് മുന്‍പില്‍ കാര്‍ നിന്നു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ സ്പീക്കറിലൂടൊരു സ്ത്രീസ്വരം: ‘ചേച്ചിയെത്തിയോ?’

ഒരു കള്ളച്ചിരിയോടെ എന്നെ വാതിലിന് മുന്‍പിലേക്ക് നീക്കി നിര്‍ത്തി, ചേച്ചി:‘കണി നീ തന്നെയാവട്ടെ!’
‘കണിയൊ, ഇന്നെന്താ വിഷുവാണോ?": ചേച്ചിയെ സംശത്തോടെ നോക്കി ഞാന്‍.

വാതില്‍ തുറന്നു.
ഹൃദയമിടിപ്പ് നിലച്ച്, അത്ഭുതസ്തബ്ധനായി നിന്നൂ പോയീ ഞാന്‍.

തടിച്ച ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത ഗൌണ്‍,
കഴുത്തറ്റം വെട്ടിയ മുടിക്ക് ചെമ്പന്‍ നിറം,
പക്ഷേ വിടര്‍ന്ന പീലിക്കണ്ണുകളില്‍ കുസൃതി നിറഞ്ഞ അതേ നോട്ടം,
ചെഞ്ചുണ്ടുകളില്‍ വശ്യമായ ചിരി,
മുഖം നിറയെ പൂത്ത് നില്ക്കുന്ന പൂനിലാവ്....

"മാലാഖ!’: ഞാന്‍ മന്ത്രിച്ചു.
എന്നെ വട്ടം കെട്ടിപ്പിടിച്ച് ഇരുകവിളുകളിലും‍ മാറി മാറി ചും‌ബിച്ചുകൊണ്ടവള്‍ പ്രതിവചിച്ചു: ‘അതേ കുട്ടാ, മാലാഖ, നിന്റെ പഴയ മാലാഖ’

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേമഭംഗമെന്ന ബുള്‍ഡോസര്‍ ഞെരിച്ചമര്‍ത്തിയ ഹൃദയത്തിന്റെ ശകലങ്ങളും പെറുക്കി, അജ്ഞാതവാസത്തിന് ജര്‍മ്മനിയിലെത്തിയ കാലം മുതലേ ചേച്ചിക്കവളെ അറിയാമായിരുന്നു. പക്ഷെ അടുത്ത കാലത്ത് മാത്രമാണ്, തന്റെ ദുബായ് പ്രവാസത്തിന്റെ അടച്ച് മൂടിയ രഹസ്യ അറ, അവള്‍ തുറന്ന് കാട്ടിയത്.

'എന്റെ അനിയന്‍ ദുബായിലുണ്ട്’: ചേച്ചി അഭിമാനപൂര്‍വം പറഞ്ഞു.
‘ഓഹൊ : അവള്‍ തലയാട്ടി.
മുന്‍ കൊല്ലം താന്‍ നടത്തിയ ‘ദുബായ് ട്രിപ്പിന്റെ‘ ഫോട്ടോകള്‍ കാട്ടി ദുബായ് പ്രതാപങ്ങളുടെ വിവരണം ചേച്ചി തുടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ലാ അവള്‍ക്ക്.വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ പറഞ്ഞൂ:
‘എനിക്കറിയാം ചേച്ചിയുടെ അനിയനെ, ഞങ്ങള്‍ പരിചയക്കാരാ"

-ഒരു കുമ്പസാരമായ് മാറി, അവളുടെ മൊഴികള്‍.

‘അപ്പോ ചേച്ചിക്കും രഹസ്യങ്ങള്‍‍ സൂക്ഷിക്കാനറിയാം അല്ലേ?’വായാ‍ടിയെന്ന് പരക്കെ അറിയപ്പെടുന്ന ചേച്ചിയെ കളിയാക്കി, ഞാന്‍.

0--0--0--0

കേരളീയ വിഭവങ്ങള്‍ നിരത്തിയ ഡൈനിംഗ് ടേബിളിന് മുന്‍പിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;‘ അല്ല മാലാഖേ, നിന്റെ ഗന്ധര്‍വനെവിടെ?’
‘ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റിയാ പുള്ളി. ഗന്ധര്‍വനായതോണ്ട് സ്ഥിരം നൈറ്റ്ഡ്യൂട്ടിയാ‍....’
അവളുടെ സ്വരത്തിലെ മരവിപ്പും ഉദാസീനതയും എന്നെ അത്ഭുതപ്പെടുത്തി.

ഭക്ഷണം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍, ചേച്ചി അറിയിച്ചു:
‘എടാ, എന്തോ കൊടുക്കല്‍-വാങ്ങല്‍ ഇടപാടുകള്‍ നിങ്ങള്‍ തമ്മിലുണ്ടെന്നാ ഇവള്‍ പറയുന്നത്. അതിന്ഇടനിലക്കാരിയാകാന്‍ ഞാനില്ല. ഗുഡ് നൈറ്റ്. ഉറക്കം വരുന്നു"

ചേച്ചി സോഫയിലേക്ക് ചാഞ്ഞു.മഞ്ഞ്

മണമുള്ള രാത്രിയില്‍, മങ്ങിയ നീലവെളിച്ചം വിതറിയ മുറിയില്‍, പതുപതുത്ത കിടക്കയില്‍ എന്നെപ്പിടിച്ചിരുത്തീ, അവള്‍.
‘ മാലാഖക്കൊച്ചേ, ചേച്ചിയെന്താ പറഞ്ഞേ?": കാല്പനികതയുടെ കത്തിവേഷങ്ങള്‍ സ്മൃതിമണ്ഢലം നിറഞ്ഞാടിയപ്പോള്‍ വരണ്ട തൊണ്ടയില്‍ നിന്നും പൊഴിഞ്ഞ വാക്കുകള്‍ക്കും അവ്യക്തതയുണ്ടായിരുന്നു.
"നീ എനിക്ക് മാപ്പു തരണം."
‘മാപ്പോ, എന്തിന്?’
‘എന്റെ പൊന്നേ"‍ : എന്നെ പിടിച്ച് കട്ടിലില്‍ കിടത്തീ, അവള്‍ അരികിലിരുന്നൂ.
പിന്നെ എന്റെ ശിരസ്സെടുത്ത് സമൃദ്ധമായ ആ മടിയില്‍ വച്ചു.
രണ്ട് കൈകള്‍ കൊണ്ടും എന്റെ മുഖം കോരിയെടുത്തു.
‘ മാപ്പ്, കാക്കത്തൊള്ളായിരം മാപ്പ്.
-നിന്നെ അവിശ്വസിച്ചതിന്....
-തമ്മില്‍ കാണാന്‍ വിസമ്മതിച്ചതിന്...
-അറിയിക്കാതെ ഒളിച്ചോടിയതിന്....
-കത്തുകള്‍ക്ക് മറുപടി തരാതിരുന്നതിന്!‘

അവള്‍ തുടര്‍ന്നു:" കല്യാ‍ണം കഴിഞ്ഞു, ഒരു കുട്ടിയുമായി.
എന്നിട്ടും നിന്നെ ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ?’

കൈകളിലും മുഖത്തും ചുണ്ടിലുമായി ഇടറിവീണ അവളുടെ അശ്രുകണങ്ങള്‍ തുടച്ച് മാറ്റാന്‍ ഞാന്‍‍ ബദ്ധപ്പെട്ടില്ല, അവളും.

-സംസാരിച്ച് കൊണ്ടിരുന്നു, അവള്‍ഭര്‍തൃഗൃഹത്തില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി,ഭര്‍ത്താവിന്റെ ആല്‍കഹോളിസത്തെപ്പറ്റി,ഇറ്റലിയില്‍ ജോലിയാക്കിക്കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത അനിയത്തിയെപ്പറ്റി,കോളേജില്‍ പോകാതെ മയക്കുമരുന്നും ഗുണ്ടായിസവുമായി നടക്കുന്ന അനിയനെപ്പറ്റി....

അവളുടെ വയറിന്റെ ചൂട് പറ്റി,കൈകള്‍ പിടിച്ച് നെഞ്ചില്‍ ചേര്‍ത്ത്,ആ മുഖത്ത് തന്നെ ദൃഷ്ടികളൂന്നി, അവളുടെ വികാരങ്ങളുടെ തീഷ്ണതയുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നൂ, ഞാന്‍.

Monday, July 14, 2008

പിതാവും പുത്രനും പിന്നെ.....

"നാളെ ഇന്‍സ്പെക്‍ഷന്‍ ഡേയാ, ലീവ്‌ തരാന്‍ പറ്റില്യാ.."
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ അല്‍പം പോലും മയമില്ലായിരുന്നു.
"ഏട്ടന്റെ കല്യാണമാ, ലീവ്‌ വേണം", ഞാന്‍ വാശി പിടിച്ചു.
“കാലത്ത്‌ സ്കൂളീ വാ..ഡീ ഈ ഓ വന്ന് പോയ ശേഷം ലീവെടുത്തോളു..." ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍.

"മുഹൂര്‍ത്തം 9.30 നു. 7 മണിക്ക്‌ വരന്റെ പാര്‍ട്ടി വധൂഗൃഹത്തിലേക്ക്‌ പുറപ്പെടും" ക്ഷണക്കത്തിലെ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ട്‌ അഭിമാനം മെഴുകിച്ചേര്‍ത്ത മുഖവുമായി, മേശമേല്‍ കൈമുട്ടുകളൂന്നി, 45 ഡിഗ്രി തിരിഞ്ഞ്‌, ഇടം കണ്ണു കൊണ്ട്‌ ക്ലാസ്സിനെയാകെ ഒന്നുഴിഞ്ഞു, ഞാന്‍.

"ഒരു ബസ്സും ആറു കാറുകളുമാ ബുക്ക്‌ ചെയ്തിരിക്കുന്നേ.."വെല്ലിശന്റെ (വല്യച്ഛന്‍) മൂത്തമോന്‍ ഗിരീശന്‍ ബോംബേയില്‍ നിന്ന് വന്നിട്ട്‌ ഒരാഴ്ചയായി. കൂടെ അനിയന്‍ രാധേയനുമുണ്ട്‌.

"കല്യാണത്തിനുള്ള വരവല്ലേ, എല്ലാര്‍ക്കും എന്തെങ്കിലുമൊക്കെ കൊണ്ട്‌ വന്ന് കാണും, ഒന്ന് പോയി നോക്കടാ:' വീട്ടില്‍ വല്യേച്ചിക്ക്‌ മാത്രമാണു ഗിരീശേട്ടനോട്‌ അല്‍പം ചായവ്‌.

കാലത്തേ എണീറ്റ്‌ ഓടിച്ചെന്നപ്പോള്‍ എനിക്കും അനിയത്തിക്കും കിട്ടിയതോ വായിലിട്ടാലൊട്ടുന്ന രണ്ട്‌ നാരങ്ങാ മുട്ടായികള്‍!

മിടുക്കനായിരുന്നൂ, ഗിരീശേട്ടന്‍. പത്താം ക്ലാസ്‌ പാസായ ഉടനെ ബോംബേക്ക്‌ വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിച്ച്‌ നടക്കുന്ന കാലം. റെയിവേയുടെ തലപ്പത്ത്‌ മുഴുവന്‍ മലയാളികള്‍. അത്‌ കൊണ്ട്‌ ജോലി തേടി അധികം അലയേണ്ടിവന്നില്ല, ഗിരീശേട്ടനു.

സ്വല്‍പം സ്റ്റാറ്റസ്‌ ഉള്ള ജോലിയും ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ച രണ്ട്‌ മൂന്ന് കവിതകളുടെ പരിവേഷവുമൊക്കെയുള്ള ഗിരീശേട്ടന്‍, പഠിപ്പ്‌ പൂര്‍ത്തിയാക്കാതെ ഒളിച്ചോടിയെത്തിയ സ്വന്തം അനിയന്‍ രാധേയനെ കൂടെ താമസിപ്പിച്ചില്ല, പക്ഷെ ജോലി വാങ്ങിക്കൊടുത്തൂ: റെയില്വ്‌ഏ യാര്‍ഡില്‍ ഹെല്‍പറായി.

നാടടക്കം വിളിച്ച്‌, നാലു ചുറ്റും പന്തലിട്ട്‌, നാലു തരം പായസം വിളമ്പി ഗംഭീരമായിത്തന്നെ വേണം രണ്ടാം തലമുറയിലെ ആദ്യവിവാഹം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു, വെല്ലിശനു.

കണ്മഷിയെഴുതി, ചാന്ത്‌ പൊട്ട്‌ തൊട്ട്‌, ഹാഫ്‌ സാരി ചുറ്റി, സുന്ദരികളായി പെണ്‍വീട്ടില്‍ പോകാന്‍ ഒരുങ്ങിവന്നൂ വല്യേച്ചിയും ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും.
"ഞങ്ങള്‍ ബസ്സിലാ കേറുന്നേ. കടംകഥകള്‍ പറഞ്ഞ്‌, പാട്ടു പാടി പോകാം...എന്താ കൂടുന്നോ?" വല്യേച്ചി വിളിച്ചു.
"ഹേയ്‌, ഇല്ല. ഏറ്റം മുന്‍പിലെ കാറിലാ ഞാന്‍ കേറുന്നേ...നിങ്ങ പിന്നാലെ വാ...." ഞാന്‍ വീമ്പടിച്ചു.

എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ചു പേര്‍ പിന്നേയും ബാക്കി വന്നപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡര്‍ കാറില്‍ നിന്നും ഗിരീശേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതും കല്യാണച്ചെറുക്കനു കലിയിളകി:
"നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ വിവാഹ പാര്‍ട്ടിക്ക്‌ ക്ഷണിച്ചിട്ടുള്ളു. ഇറങ്ങടാ കാറീന്ന്.." എന്റെ കൈയില്‍ പിടിച്ച്‌ പുറത്തേക്ക്‌ വലിച്ചൂ, ഗിരീശേട്ടന്‍.

അപ്പോഴാണു ഞാന്‍ ധരിച്ചിരുന്ന നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട്‌ ദൃഷ്ടിയില്‍ പെട്ടത്‌.
" ഡ്രസ്‌ കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ? കല്യാണവീട്ടില്‍ പോകാനുള്ള വേഷമാണോടാ ഇത്‌?"

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, കരക്കാരുടെ മുന്‍പില്‍ അപമാനിതനായതിന്റെ ദുഃഖം ഹൃദയത്തിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കരങ്ങള്‍ താങ്ങി ബസ്സിനുള്ളിലേക്ക്‌ നയിച്ചു.
"മോന്‍ വെഷമിക്കണ്ടാ ട്ടോ. നമുക്കാരുടേം സീറ്റ്‌ വേണ്ടാ. ബസ്സില്‍, നിന്ന് പോകുന്നതിനു ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പെണ്‍വീട്ടിലെത്തി പന്തലില്‍ കയറും മുന്‍പ്‌ ചേച്ചിയുടെ നിഴലായി നടന്നിരുന്ന എന്നെ വീണ്ടും പിടികുടി, ഗിരീശേട്ടന്‍.
"വരണ്ടാന്ന് പറഞ്ഞിട്ട്‌ ....നാശം....പിന്നിലെങ്ങാനും പോയി നിന്നോണം; മുന്‍ നിരയില്‍ കണ്ട്‌ പോകരുത്‌"

ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍, ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ മാലയിടുന്ന ചിത്രത്തില്‍, രണ്ട്‌ പേര്‍ക്കും നടുവിലായി, മേലോട്ട്‌ നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്ന, കള്ളി ലിനന്‍ ഷര്‍ട്ട്‌ ധരിച്ച ഒരൊന്‍പത്‌ വയസ്സുകാരനെ കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.

അഞ്ചിലും പത്തിലും സ്കോളര്‍ഷിപ്‌ ലഭിച്ചിരുന്നതിനാല്‍ എന്നെപ്പറ്റി വലിയ പ്രതീക്ഷകളായിരുന്നൂ, വീട്ടുകാര്‍ക്ക്‌.
പത്തിലെ റിസല്‍റ്റ്‌ വന്നപ്പോള്‍, അത്‌ വരെ മുറുകെ പിടിച്ചിരുന്ന അഭിമാനബോധമൊക്കെ കളഞ്ഞ്‌ ചേട്ടന്മാര്‍ക്കും ഇളയച്ചന്മാര്‍ക്കും പ്രത്യേകം പ്രത്യേകം കത്തുകളെഴുതി, അച്ഛന്‍:

"..നല്ല മാര്‍ക്കുണ്ട്‌, അവനു. സ്കൂളില്‍ ഫസ്റ്റാ. കോളേജില്‍ ചേര്‍ക്കണമെന്നുണ്ട്‌. പക്ഷെ എന്നെക്കൊണ്ട്‌ തനിയെ ഒക്കില്ല...."

ഗിരീശേട്ടന്റെ മറുപടി:"അവനോട്‌ ചാലക്കുടി ഐ ടി ഐയില്‍ അപ്ലൈ ചെയ്യാന്‍ പറയൂ, സീറ്റ്‌ കിട്ടാതിരിക്കില്ല, നല്ല മാര്‍ക്കുള്ളതല്ലേ? പിന്നെ അടുത്തായത്‌ കൊണ്ട്‌ ദിവസവും പോയ്‌ വരാം, പാപ്പന്റെ ചായക്കടയും മുടങ്ങില്ല."

ബാലപംക്തികളില്‍ പിച്ച വച്ച്‌ തുടങ്ങിയ എന്റെ 'എഴുത്ത്‌ രോഗം' അതിന്റെ പാരമ്യത്തിലെത്തിയത്‌ ഇംഗ്ലീഷ്‌ ലെക്ചറര്‍ ആയി സച്ചി മാഷ്‌ (കെ.സച്ചിദാനന്ദന്‍)ക്രൈസ്റ്റ്‌ കോളേജിലെത്തിയതോടെയാണു.അക്കാലത്ത്‌ കൂണുപോലെ മുളച്ച്‌ പൊന്തിയ ഇന്‍ലാന്‍ഡ്‌ മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികയില്‍ തുടര്‍ച്ചയായി സിനിമാനിരൂപണങ്ങളും കഥകളും പ്രസിദ്ധീകരിച്ചു വന്നു. കുങ്കുമത്തിലും വന്നൂ കുറെ ലേഖനങ്ങള്‍.

അക്കാലത്ത്‌ ഗിരീശേട്ടന്റെ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ വീണ്ടും എന്നെ തേടിയെത്തി.
"മലയാളത്തില്‍ അറിയപ്പെടുന്ന ഒരു കവിയാണു ഞാനെന്ന് നിനക്കറിയാമല്ലോ? പലരും ചോദിക്കുന്നൂ ആരാണീ പുതിയ 'അവതാരം' എന്ന്? ഞാനുപയോഗിക്കുന്ന നമ്മുടെ വീട്ടുപേര്‍ ഒപ്പം ചേര്‍ത്ത്‌ എന്നെ നാറ്റിക്കരുത്‌. പേരിനൊപ്പം നിനക്ക്‌ ദേശപ്പേര്‍ ചേര്‍ക്കരുതോ?"


അടുത്ത ആഴ്ച മുതല്‍ സിനിമാനിരൂപണം തൂലികാനാമത്തിലാക്കി, ഞാന്‍. പക്ഷേ കഥയെഴുത്ത്‌ സ്വന്തം പേരില്‍ തന്നെ തുടര്‍ന്നു.

വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശനു പക്ഷെ ആ ജീവിതം അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളുടെ മുകളില്‍, ഒരു ദിവസം തളര്‍ന്ന് വീണൂ ആ പരാക്രമി.

പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍,
ആണ്മക്കള്‍ കുടുംബസമേതം ബോംബെയിലും.
-കുടിക്കാനല്‍പം വെള്ളമെടുത്ത്‌ കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വീട്ടുകാരുടേയും നാട്ടുകാരുടേയും നിരന്തര പ്രേരണകള്‍ക്ക്‌ വഴങ്ങി, മനസ്സില്ലാ മനസ്സോടെ അച്ഛനെ ചികില്‍സക്കായി ബോംബെക്ക്‌ കൊണ്ട്‌ പോയി, മകന്‍ രാധേയന്‍.

ഡിഗ്രി കഴിഞ്ഞ്‌ ജോലി തേടി ഞാന്‍ ബോംബെക്ക്‌ വണ്ടി കയറിയത്‌ ആ കാലത്തായിരുന്നു. മറൈന്‍ ഡ്രൈവില്‍ നിന്ന് മലബാര്‍ ഹില്ലിലേക്ക്‌ കയറുന്ന സിരി റോഡിലെ ഒരു ഗാരേജിലായിരുന്നു വാസം.

കല്ലംകുന്നുകാരന്‍ കൂടിയായ ഡ്രൈവര്‍ കുമാരേട്ടന്റെ അനിയന്‍ രാജന്‍ എന്നോട്‌ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാ നിനക്ക്‌ ജോലിക്കൊരു പ്രയാസവുമില്ല. ഒന്ന് പോയി കാണരുതോ?"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശന്‍ ഇപ്പോ ഗിരീശേട്ടന്റെയൊപ്പമാ. രോഗമെല്ലാം മാറി. അടുത്താഴ്ച നാട്ടീ പോവുമെന്ന് കേട്ടു. കാണണ്ടേ?"
"ശരിയാ, ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ?"
ഞാന്‍ തയ്യാറായി.
"എങ്കില്‍ നാളെത്തന്നെ പോകാം. കൂട്ടത്തില്‍ നിന്റെ ജോലിക്കാര്യവും അവതരിപ്പിക്കാം, എന്താ?“

തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ്‌ പാക്ക റ്റെടുത്ത്‌ നീട്ടി രാജേട്ടന്‍:
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോവണ്ടാ. ദാ, ഒരു കാഷ്മീര്‍ ഷാളാ. നാട്ടീ പോവുമ്പോ അമ്മൂമ്മക്ക്‌ കൊടുക്കാന്‍ വാങ്ങിയതാ, ഞാന്‍. കുറഞ്ഞ വിലയേയുള്ളു."


കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ്‌ ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്‌.
"ഓ, നീയും ഇങ്ങ്‌ വന്നോ, ആരും പറഞ്ഞ്‌ കേട്ടില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ ചോദിച്ചു, കൗമുദിച്ചേച്ചി.

സോഫയില്‍ ചാരിക്കിടന്ന് മാസിക വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, രാജാ, കണ്ടിട്ടൊരു പാട്‌ നാളായല്ലോ? ഇവന്‍ നിങ്ങടെ കൂടെയാണോ?"
ചിരിച്ചു കാണിച്ചൂ, ഗിരിശേട്ടന്‍.
"വെല്ലിശന്‍?" കസേരയിലിരിക്കവെ ഞാന്‍ ചോദിച്ചു.
“ഊണു കഴിഞ്ഞ്‌ കിടന്നതാ.ഉറക്കമായിരിക്കും"
"മക്കള്‍?"
"സ്കൂളീന്ന് വരാറായിട്ടില്ല. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക്‌ വലിഞ്ഞു.

"ചേട്ടന്‍ മഫത്‌ലാലില്‍ തന്നെയല്ലേ? നീ ഇപ്പഴും മേക്കര്‍ ഭവനിലാ? അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ അല്ലേ?" എന്നെ പാടെ അവഗണിച്ച്‌ കൊണ്ട്‌ ഗിരീശേട്ടന്‍ രാജേട്ടനുമാ