Wednesday, November 20, 2013

പഞ്ചകര്‍മ്മായനം : 3


ദിവസം  6

  

കടിച്ച് പിടിച്ച് കുടിച്ചിറക്കിയ കഷായത്തിന്റെ കയ്പ്പോടെ, മങ്ങിയ  പ്രഭാതത്തിലേക്ക് വാതിൽ‍ 
തുറന്നിറങ്ങിയപ്പോൾ‍   മുഖം നിറയെ  കൽ‍ക്കണ്ടച്ചിരിയുമായി  സഖാവ് മുന്നിൽ.  കൈയിൽ‍‍ തലേന്നത്തെ ദേശാഭിമാനി.  മറ്റാരേയും കൂടെ കണ്ടില്ല. പ്രഭാത കർമ്മങ്ങളിൽ ബിസിയായിരിക്കും. 

പത്രം വന്നോ  എന്ന് ആംഗ്യഭാഷയിൽ ചോദ്യം. കൈയുയർത്തി വാച്ച് കാട്ടി  സമയമായില്ലല്ലോ എന്ന  മറുപടി.

 എണീറ്റയുടനേയുള്ള പത്രം വായന ചെറുപ്പത്തിലേയുള്ള ശീലമാണ്. ചുടുവാർത്തയുടെ മേമ്പൊടിയില്ലെങ്കിൽ‍ ബാത് റൂമിലെ ‘സോളിഡ് ട്രാൻസാക്ഷൻസ്‘ അല്പം അസ്കിതയോടെയായിരിക്കും.   

ലഭ്യമാകുന്ന പത്രങ്ങൾ‍ മനോരമയും  മാതൃഭുമിയും മാത്രം  എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോൾ
കാളിയങ്കാട്ട് നീലിയോ  മൂവാ‍ളംകുഴി  ചാമുണ്ഡിയോ കൂടുതൽ കാമ്യം എന്ന സംശയത്തിൽ‍ അല്പമൊന്നറച്ച് നിന്നു.  പിന്നെ  മനസ്സിൽ നറുക്കിട്ടെടുത്ത് നീലിയെത്തന്നെ തരാക്കാൻ ഏര്‍പ്പാടാക്കി.  തുടന്നുള്ള  നാല് ദിവസവും 7 മണിക്ക് അനുസരണയോടെ ഹാജരായ അവള്‍ അഞ്ചാം ദിനം പണി മുടക്കാനെന്താ കാരണം?
വിഷയം മുഷിഞ്ഞ് കാണുമോ?
ഹരം ഹരണത്തിലായി കാണുമോ?

ഉച്ചയൂണ് കഴിഞ്ഞ് കാന്റീനിൽ നിന്ന് മടങ്ങുമ്പോൾ 
വരുണിന്റെ റൂമിലേക്കത്തി നോക്കി അറിയിച്ചു:
‘ഇന്ന് 
പത്രം കിട്ടിയില്ലല്ലോ, വരുൺ
‘ഛായ്, ലജ്ജാവഹം’ എന്നമറിക്കൊണ്ട് “ആരവിടെ’ എന്ന് ബെല്ലടിച്ചെങ്കിലും  മൈൻഡ് ചെയ്യാനാരുമില്ലാത്തതിനാൽ സുമുഖൻ സ്വയം റിസപ്ഷനിലേക്കൊഴുകി.  അല്പസമയം കഴിഞ്ഞ് കാറ്റ് പോയ ബലൂൺ‍
പോലെ തിരിച്ചെത്തി അരുളി:  ‘അത്....സാർ‍ഇന്നലെ വരെ നൈറ്റ് ഡ്യൂട്ടി സ്വപ്നേച്ചിക്കായിരുന്നുഅവരാണ് സാറിന് പത്രം 
കൊടുത്തയച്ചിരുന്നത്.  ഡ്യൂട്ടി മാറി പകരമെത്തിയ സുധക്ക് ഇക്കാര്യമറിവില്ലായിരുന്നു.  അതാണ്........’
“ഉത്തരവാദി കോൻ‍’? എന്ന ചോദ്യത്തിൽ‍‍ നിന്നൊഴിഞ്ഞ് മാറി ഹിഡുംബന്റെ   വാഗ്ദാനം:
 നാളെ... നാളെ ...നാളെ മുതൽ‍‍ ഉറപ്പ്‍’‍.
‘ വേണ്ടാ,  എനിക്കിനി പത്രം വേണ്ടാ.  ക്യാൻസൽ‍ ചെയ്തോളൂ‍’’ എന്ന എന്റെ പെട്ടെന്നുള്ള പ്രതികരണം  അയാളെ അത്ഭുതപ്പെടുത്തിക്കാണും.

സഖാവിന് മാത്രൂഭൂമിയാണ് വരിക.   10 മണിയോടെ വീട്ടിൽ‍‍ നിന്ന് പാര്‍ട്ടി  പത്രവുമായി അനിയൻ വരും.   ഗോപിയേട്ടന്റെ വീട്ടിൽ നിന്ന്  കൌമുദിയെത്താൻ‍  ഉച്ചയാകും.  ഇത്രയും പത്രങ്ങൾ വായിക്കാനുള്ളപ്പോൾ ‍ എനിക്ക് മാത്രം കണി കണ്ടുണരുവാനെന്തിനൊരു സുപ്രഭാതം?

കാലത്ത് ഇലക്കിഴി, വൈകീട്ട് ധാര. ഞങ്ങൾ രണ്ട് പേര്ക്കും ഇതായിരുന്നു ആ ദിവസങ്ങളിൽ.
 ഭാര്യക്ക്ക്ക്  മുട്ട് വേദനക്കുള്ള ലേപനവുമുണ്ടാകും.

ആ ഉച്ച സമയങ്ങളിൽ ഞാനും സഖാവും ഗോപിയേട്ടനും  മണികണ്ഠനെന്നമണൽ മാഫിയാ‍ക്കാരനും മഴയെ അവഗണിച്ച്  നടക്കാനിറങ്ങും. 

അന്ന് ഇലക്കിഴി കഴിഞ്ഞ് തിരിച്ചെത്തിയ  ഭാര്യയുടെ മുഖത്തൊരു ഭാവവ്യത്യാസം.
‘എന്ത് പറ്റി,  ആരോ വേദനിപ്പിച്ച പോലെ
?” ഞാൻ‍‍ കളിയാക്കി.
ചേട്ടാ,‍ ഇതൊന്ന് നോക്കിയേ?
അവൾ‍ ധരിച്ചിരുന്ന പാക്കിസ്താനി സല്‍‌വാർ മുട്ടിലേക്കുയര്‍ത്തി.  വലത്കാൽ മുട്ടിന് മുകളിൽ‍  ഉണ്ണിയപ്പം പോലൊരു കുമിള.
അയ്യോഎന്ത് പറ്റീതാ?“ : എനിക്കാധിയായി.
‘കിഴി വച്ചപ്പോ‍ പൊള്ളിയതാ.
'കിഴി വയ്ക്കുമ്പോൾ‍
‍ പൊള്ളുകയോ??‘
ചൂടായ കിഴി ഉറുളിയിൽ‍‍ നിന്നെടുത്ത് എണ്ണപ്പാത്തിയിൽ‍ അടിച്ച് പതം വരുത്തികൈവെള്ളയിലുരസി,   ചൂട് കൃത്യമാണെന്ന് തിട്ടം  വരുത്തിയിട്ടേ  രോഗിയുടെ ശരീരത്തിൽ‍‍ പ്രയോഗിക്കുകയുള്ളൂ.
കിഴി വയ്ക്കുന്നവർ രണ്ട് പേരും‍ തമ്മിൽ‍ കിന്നരിച്ച് നിന്നതോണ്ട് പറ്റിയതാ’ : ഭാര്യ ചിരിക്കാൻ‍  ശ്രമിച്ചു.
‘വരൂ, നമുക്ക് ഡോക്ടരെ കാണാം”. ഞാനെണീറ്റു.
‘വേണ്ട
പാവം കുട്ടി എന്നോട് സോറി പറഞ്ഞു‘:
ഞാൻ വഴക്കുണ്ടാക്കുമെന്ന കാര്യത്തിലവൾക്ക് സംശയമില്ലായിരുന്നു.

നഴ്സ് സ്റ്റേഷനിൽ 
‍ സൂപര്വൈസർ‍‍ ഇന്ദു ഉറക്കം തൂങ്ങിയിരിക്കുകയാണ്.
ഭാര്യയെ കണ്ടപ്പോൾ തന്നെ അവർ  ചാടിയെണീറ്റു.  ‘ സാ
രല്യാ സാർ, ഓയിന്റ്മെന്റ് പുരട്ടിക്കൊടുത്തിട്ടുണ്ട്. പുതിയ കുട്ടിയായതോണ്ട് പറ്റിപ്പോയതാ.  ഞാനവൾക്ക് വാണിംഗ് കൊടുത്തിട്ടുണ്ട്“. അവർ പ്ര്രശ്നം ‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്.

അവരെ തറച്ചൊന്ന് നോക്കി ഞാൻ‍‍ ഡോക്ടറുടെ റൂമിലേക്ക്  നടന്നു.
‘എന്റെ സര്‍വീസിൽ‍ ആദ്യമായാണിങ്ങനെ” ഡോക്ടര്ക്ക് വിശ്വാസം വന്നില്ല.
ഫോണിലദ്ദേഹം “മിസ്സി“നെ വിളിച്ചുതെറാപിസ്റ്റുകളടക്കം നാലുപേര്‍‍ ഹാജരാക്കാൻ ഓർഡറിട്ടു.  .
അനിലും വരുണും സ്ഥലത്തില്ലായിരുന്നു.

മുട്ടു വേദനക്കുള്ള ചികിത്സക്കാണ് ‍ വന്നത്. മുട്ടിലൊന്ന് ‍ തൊടാൻ‍‍  പോലും ഇനി  പറ്റുമോ?   മുറിവുണങ്ങും വരെ വിശ്രമവും വേണ്ടേ?   കണ്‍സ്യൂമർ‍  കോര്‍‍ട്ടിനെ സമീപിക്കാനാണ്   തീരുമാനം:‘  എന്റെ വാക്കുകൾ  വ്യക്ത മാ‍യിരുന്നു.
.
സംഗതിയറിഞ്ഞ് സഖാവും പരിവാരങ്ങളും മറ്റ് ചില ഡോക്ടര്മാരും സ്ഥലത്തെത്തി.
‘സാർ‍
‍ ഇരിക്കൂഞാനൊന്ന് പറയട്ടേ‘: ഡി എം ഓ എണീറ്റരികിലേക്ക്‍ വന്നു.
ആപത് ബന്ധുവായ സഖാവും ഇടപെട്ടു
; ‘ശശിയേട്ടനിരിക്കൂ. ഡോക്ടർ‍  ആ  കുട്ടിയോട് ചോദിക്കട്ടെ‘‍.
‘പുതിയ കുട്ടിയാ.ബദ്ധം പറ്റിയതാ’ ബിന്ദു മാഡത്തിന്റെ ഗ്രാമഫോൺ റെക്കോഡ്  പഴയ പല്ലവി ആവർത്തിച്ചു. അവർ ഒരു പെൺകുട്ടിയെ മുന്നോട്ട് നീക്കി നിർത്തി.

‘സോറി 
സാർ‍, സോറി മാഡം.“:  മെലിഞ്ഞ ഗ്രഹണി പിടിച്ച ഒരു ഷണ്മുഖി  പാതി കുനിഞ്ഞും പാതി കൈ കൂപ്പിയും മുന്നിലേക്ക് വന്നു.
‘ഇനി ഒരറിയിപ്പ് വരെ ഇവള്‍ ജോലിയെടുക്കണ്ടാ’ ഡോക്ടർ മാഡത്തിനോട് കല്‍പ്പിച്ചു.

എന്നിട്ട് ‍ ഒരു പ്രിസ്ക്രിപ്ഷനെഴുതി മിസ്സിന് നേരെ നീട്ടി:  ‘ഈ ഓയിന്റ്മെന്റ്റ്   പുരട്ടിയാൽ‍ മതി.  ദിവസം നാല് നേരം.  പൊള്ളൽ പെട്ടെന്ന് പൊറുത്തോളും’
‘ഈ മരുന്ന് സ്റ്റോക്കില്ലാ ഡോക്ടർ‍:‘:വേഗമെത്തീ ബിന്ദുമേഡത്തിന്റെ ഉത്തരം .
‘എനിക്കറിയാം. ഡ്രൈവറെ വിട്ട് ടൌണിൽ നിന്നും വാങ്ങിപ്പിക്കണം: ഇല്ലെങ്കില്‍ അരുൺ തന്നെ പോയി വാങ്ങി വരട്ടെ” ഡോക്ടരൂടെ ശബ്ദം ക്രമാതീതമായുയര്‍ന്നു: ‘ഇപ്പോ തന്നെ.‘

'മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ കാര്യങ്ങൾ സംസാരിച്ചതാ സാർ. ഇക്കാര്യത്തിന് ഇവിടെ നിന്ന് പറഞ്ഞ് വിട്ടാ എനിക്ക് മറ്റൊരു ജോലി കിട്ടില്ല,. എന്റെ ശമ്പളം കൊണ്ടാ ഒരു കുടുംബം മുഴുവൻ...’ വിക്കി വിക്കി പെൺകുട്ടി പറഞ്ഞൊപ്പിച്ചു.
‘പോട്ടെ ചേട്ടാ,  ഈ കുട്ടിയുടെ ജോലി പോകാൻ‍ നമ്മൾ‍  കാരണമാകണ്ടാ:‘  ഭാര്യയുടെ മനസ്സ് അവളുടെ കരച്ചിലിൽ‍ ഉരുകി.

സഖാവു മുന്നോട്ട് വന്ന് എന്റെ തോളിൽ‍ തൊട്ടു. അതിന്റെ അര്‍ത്ഥമെനിക്ക് മനസ്സിലായി.
‘തത്ക്കാലം ആക്‍ഷനൊന്നും എടുക്കണ്ടാ, ഡോക്ടർ:‘ ഞാൻ‍ പറഞ്ഞു. ‘പൊള്ളലിന്റെ കാഠിന്യം നോക്കട്ടെ”
പെൺകുട്ടി കൃതജ്ഞതയോടെ നോക്കി ഞങ്ങളെ നോക്കി. ബിന്ദു മിസ്സ് മാത്രം കടിച്ച് പിടിച്ച ദ്വേഷ്യത്തോടെ തല തിരിച്ചു.

മഴ പെയ്തുകൊണ്ടിരുന്ന സന്ധ്യ
,  കൊതുക് ശല്യം തീഷ്ണമല്ലാത്തതിനാൽ‍ വരാന്തയിൽ 
‍ ഞങ്ങളുടെ പതിവ്   സദിര് തുടരുകയായിരുന്നു. ഇടക്ക്‍ ഒരു കള്ളിഷേര്ട്ടുകാരൻ‍‍ പയ്യൻ‍‍ സഖാവിന്റെ റൂം തുറന്ന് അകത്ത് പോകുന്നതും അതേ വേഗത്തിൽ‍‍ തിരിച്ച് പോകുന്നതും കണ്ടുസഖാവിന്റെ അനുചരന്മാരിലൊരാൾ‍ എന്നാണു ഞാൻ  കരുതിയത്.

രാത്രി ഭക്ഷണ ശേഷമുള്ള ഗുളിക വിഴുങ്ങുമ്പോൾ ‍
‍ സഖാവ് വാതിലിൽ ‍ മുട്ടി. കൈയിൽ‍‍ രണ്ട് കാപ്സൂളുകൾ‍‍. ‘നോക്കിയേ, ഇത് രണ്ടും ഒന്നല്ലേ ന്നൊരു സംശം.’
നോക്കിയപ്പോൾ അതെ,  രണ്ടും ഒന്ന് തന്നെ. 
‘എന്താ അങ്ങനെ വരാൻ‍
?: സഖാവിന്റെ ആത്മഗതം.
‘കാര്യമെന്താ പീതാംബരേട്ടാ?’
‘അല്ല, രാത്രി ‍ ആറ് ഗുളികകളാ‘
:. സഖാവ് മറുകൈയിലെ നാലെണ്ണം കൂടി അനാവരണം‍ ചെയ്തു. ‘ആ ചെക്കന് തെറ്റ് പറ്റീട്ട്ണ്ടാവും’.
‘ഏത് ചെക്കൻ‍?‘
നമ്മളവിടെ ഇരിക്കുമ്പോ വന്നില്ലേ, ആ ഫാര്മസിക്കാരൻ‍’.

ഞങ്ങൾക്കുള്ള മരുന്നുകൾ ഡ്യൂട്ടി‍ നഴ്സ് ആണ് തന്നിരുന്നത്. അത്കൊണ്ട് ഫാർമസി ചെക്കനെ ഞങ്ങൾക്കറിയുമായിരുന്നില്ല
സഖാവ് ഗുളികകളുമായി ഫാര്‍മസിയിലേക്ക് പോകാനൊരുങ്ങി
.
‘നില്ക്കുപീതാംബരേട്ടാ.‘: ഞാൻ‍ തടുത്തു.
“ഫോൺ ചെയ്യാം”
അല്പസമയത്തിന്നകം “നഴ്സ്കുട്ടി“യോടിയെത്തി. പ്രിസ്ക്രിപ്ഷനുമായി കമ്പയർ‍‍ ചെയ്ത ശേഷം അവർ‍ ‍ അറിയിച്ചു: ‘ ഒരു മരുന്ന് കുറവാണ്.   ഈ  രണ്ട് ക്യാപ്സൂളും ഒന്നു തന്നെ’
അവർ‍ പോയി അല്പസമയത്തിന്നകം ‘ചെക്കൻ’വാതിൽക്കലെത്തി  ‘ഒരു മരുന്ന് ഔട്ട് ഓഫ് സ്റ്റോക്കാ’
.അവനറിയിച്ചു.
എന്നിട്ടെന്താ പറയാതിരുന്നത്ഞാൻ‍ ചോദിച്ചു.
നാളെ വരും’ പയ്യൻ തിരിച്ച് നടക്കാനൊരുങ്ങി.
‘ഒരേ കാപ്സൂൾ‍ 
‍ രണ്ടെണ്ണം വച്ചതെന്തിനാ?‘
ചെക്കന്  മറുപടിയില്ല,
‘ഞങ്ങളിവിടെ ഇരിക്കുമ്പോഴല്ലേ നീ വന്നത്? വാതിൽ‍‍ തുറന്ന്ഇല്ലാത്ത മരുന്നിന് പകരം മറ്റൊരു ടാബ്ലെറ്റ് വച്ച് മിണ്ടാതെ പോയതും?
‘വാതിൽ‍ തുറക്കാനും മരുന്ന് വയ്ക്കാനും ഞങ്ങൾക്ക് 
രോഗിയുടെ അനുവാദം  ആവശ്യമില്ല’അവന്റെ അഹങ്കാരം കലർന്ന സ്വരം.
‘വേണം‘ഞാൻ‍ എണീറ്റു. ‘വാതിലിൽ‍ മുട്ടി അനുവാദം വാങ്ങി  വേണം അകത്ത് വരാനെന്ന് നിങ്ങളെ ആരും പഠിപ്പിച്ചിട്ടില്ലേ?  എണ്ണം ഒപ്പിച്ച് ഗുളിക വച്ചാൽ കുറവുള്ള മരുന്നിന്റെ കാര്യം‍ അറിയില്ലെന്ന് കരുതിയോ?  അഥവാ ഓവര്‍ഡോസ്  കഴിച്ച്  റിയാക്‍ഷനുണ്ടായാൽ? ആരതിന് സമാധാനം പറയും?’
ഒന്നും മിണ്ടാതെ.  മുഖം കറപ്പിച്ചെന്നെ ഒന്ന് നോക്കി  അവൻ‍  സ്ഥലം വിട്ടു.

അല്പം കഴിഞ്ഞപ്പോൾ ഡി എം ഓ കുശലം ചോദിക്കാനെത്തി. സഖാവിനെ ചികിത്സിക്കുന്നത് മറ്റൊരു ഡോക്ടറായിരുന്നു. എങ്കിലും പ്രശ്നം അവതരിപ്പിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:
‘ഈ മരുന്ന്
 സ്റ്റോക്കില്ലെന്നാരാ പറഞ്ഞത്?‘   

ഫോൺ ചെയ്ത് അല്പം കഴിഞ്ഞപ്പോൾ 
 കള്ളിഷര്ട്ടുകാരൻ ‍ മരുന്നുമായ്  എത്തി.
‘നോക്കിയപ്പോ കണ്ടില്ലാ, അതാ’ എന്ന മുട്ട് ശാന്തിയോടെ മരുന്ന് മേശമേൽ‍ വച്ച് ഞങ്ങൾക്ക്  മുഖം തരാതെ അവനോടി.
‘പോട്ടെ
കുഴപ്പമൊന്നും പറ്റിയില്ലല്ലോ? വല്യ   ആരുടേയോ  റെക്കമെണ്ടേഷനിൽ‍  വന്ന പയ്യനാ . റിപ്പോര്‍ട്ട് ചെയ്തിട്ടും
കാര്യമൊന്നും ഉണ്ടാവാൻ പോകുന്നില്ല.: ഡോക്ടർ ഒഴിഞ്ഞ് മാറി
.

വൈകീട്ട്  അനിലും അരുണും എക്സ്ക്യൂസുകളുമായി ഞങ്ങളുടെ കോൻഫറൻസിൽ പങ്ക് ചേരാനെത്തി.  ‘പ്രായശ്ചിത്തമായി എന്ത് വേണമെന്ന ചോദ്യവുമുയർന്നു.
സാധാരണ ആയുര്‍വേദ റിസോര്‍ട്ടുകളിൽ എനിക്ക് ‍ ലഭിച്ചതും എന്നാൽ ഇവിടെ കിട്ടാത്തതുമായ  കാര്യങ്ങൾ‍ ഞാൻ വിവരിച്ചു.
കാലത്തെയുള്ള ഡോക്ടർ വിസിറ്റ്.
ഭക്ഷണത്തിന്റെയും മരുന്നിന്റേയും ഡെയ്‌ലി ചാര്‍ട്ടുകൾ‍.
ട്രീറ്റ്മെന്റ് ടൈമിംഗ്സ് ഇൻ അഡ്വാൻസ്
തലയിൾ‍ തേക്കാൻ‍ എണ്ണ
ട്രീറ്റ്മെന്റിന് മുന്‍പുള്ള മാസ്സാജ്.
ട്രീറ്റ്മെന്റ് റൂമിൽ, വല്ലപ്പോഴുമെനിലുമുള്ള ഡോക്ടറുടെ സാന്നിധ്യം
രാത്രിയില്‍ ഡ്യൂട്ടി ഡോക്ടരുടെ വിസിറ്റും അസെസ്മെന്റും..


പിന്നെ രാസ്നാദിപ്പൊടി, ടവൽ‍, പയറ് പൊടി, വൃത്തിയുള്ള   ടോയ്ലെറ്റുകൾ, റൂമിലെ വെള്ളം, ഗ്ലാസ്, ബെഡ് ഷീറ്റ്, കൊതുക് തിരി ..

റിസെപ്ഷന്‍,
ഫാര്‍മസി....
ഒടുവിൽ കാന്റീനും...

എല്ലാം അംഗികരിക്കുന്നുവെന്നും നാളെ മുതൽ‍ അവിടം സ്വര്‍ഗമാകുമെന്നുമുള്ള  അര്‍ത്ഥത്തിൽ അനിൽ തലയാട്ടി. അരുൺ അയാൾക്ക് തുണയേകി
 '‍ എല്ലാം മാറും. സാർ, നോക്കിക്കോ സാർ പോകും മുൻപ് തന്നെ‍: ‘  അനിലിന്റെ ഉറപ്പ്.

റിസപ്ഷൻ-  ഫാര്‍മസിക്കാര്യങ്ങൾ‍ ഞാൻ‍  ഹെഡാഫീസിൽ‍  റിപ്പോര്‍ട്ട് ചെയ്യാം.  ക്യാന്റീൻ ‍ കോണ്ട്രാക്ടിലാണ്  നടക്കുന്നത്,  അതിനാൽ‍ തത്ക്കാലം അക്കാര്യത്തിൽ സാർ ക്ഷമിക്കണം....’

8 comments:

Kaithamullu said...

തിരക്കുകള്‍ക്കിടയില്‍ മൂന്നാം ഭാഗം വൈകി. അവസാനഭാഗം ഉടനെ എഴുതാന്‍ നോക്കാം.

paarppidam said...

sasyettan ithezhuthan thodangyethondakum diabetic treatmentinte parasyam idakkide theli vishanil prathyaskhapedunnu. sukhachikithsakkarude avastha itanenkil premeharogyolde oru avasthaye?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇപ്പൊ ശരിയാക്കി തരാം അല്ലെ പപ്പു സ്റ്റയിൽ

ആവനാഴി said...

അഞ്ചുകർമായനം മൂന്നാം അദ്ധ്യായവും വായിച്ചു . സർവത്ര കുഴപ്പം തന്നെ ! കിഴി വച്ച വാറെ കിട്ടിയത് ഉണ്ണിയപ്പസമാനമായൊരു കുമിള ! ശിവ ശിവ. ഇതാണ് സുഖചികിൽസ... ഇതു തന്നെയാണ് സുഖിയൻ ചികിത്സ.

എം പി.ഹാഷിം said...

:)

ajith said...

മൂന്നാം ഭാഗം ഇന്നാണ് വായിക്കുന്നത്. ഞാനെന്തായാലും അങ്ങോട്ടില്ല!!

കുഞ്ഞൂസ് (Kunjuss) said...

പഴയ പോസ്റ്റ്‌ കാണിച്ചു വിളിച്ചതാ ല്ലേ.... :)

എന്നിട്ട് പോരുന്നതിനു മുന്നേ അവിടെ കാര്യങ്ങളൊക്കെ ശരിയായോ... ?

സുധി അറയ്ക്കൽ said...

baakki enthaayi???