Monday, October 21, 2013

പഞ്ചകര്‍മ്മായനം: 2


  ദിവസം 4

കണ്ണ് തുറന്ന് ചുറ്റും നോക്കി.
ഇരുട്ടിനോട് താദാത്മ്യം പ്രാപിക്കാൻ മടിച്ച കണ്ണുകൾ മൊബൈലിന്റെ ഡിസ്‌പ്ലേയിൽ തടഞ്ഞ് നിന്നു.
സമയം 6.15.

ആറ് മണിയാകുമ്പോഴേക്കും, അടുത്ത മുറികളീലെ വാതിലുകളിൽ, ഡ്യൂട്ടി നഴ്സിന്റെ ഉച്ചത്തിലുള്ള ‘മുട്ടിന്റെ ശബ്ദം ഉയരുമ്പോൾ, അടിവയറിൽ വരെ പരക്കുന്ന കഷായത്തിന്റെ കയ്പ്  ഉമിരീലലിഞ്ഞ് ചാടിയെഴുന്നേള്‍ക്കാറുള്ളതാണ്.
ഇന്നെന്ത് പറ്റി?
കണ്ണ് തിരുമ്മി വാതിൽ തുറന്നു.  തകര്‍ത്ത് പെയ്യുന്ന മഴപ്പാളികളോട്  കിളിമാസ്‘ കളിക്കുന്ന  സൂര്യരശ്മികൾ . മഴയുടെ ഇരമ്പലൊഴികെ ചുറ്റും  നിശ്ശബ്ദത.
‘ഗുഡ് മോണിംഗ്’‘: 106 ലെ സഖാവ് വായിൽ ടൂത്ത് ബ്രഷുമായി വാതിലിൽ തുറന്നു.
“മോണിംഗ് പീതാബരേട്ടാ’
‘അയ്..എന്താ പറ്റീതാവോ? നഴ്സ് കൊച്ചിനെ കണ്ടില്ലല്ലോ?‘

കേരളത്തിലെ വലിയ രാഷ്ട്രിയ പാര്‍ട്ടിയുടെ ശക്തനായ ആ വക്താവിന് ജീവനക്കാരെല്ലാം കൊച്ചുങ്ങളാണ്. 75-77ലെ എമര്‍ജന്‍സിക്കാലം സമ്മാനിച്ച മര്‍ദ്ദനത്തിന്റെ കാഠിന്യം,   വര്‍ഷങ്ങളായി, ആയുര്‍വേദത്തിൽ അലിയിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കയാണദ്ദേഹം.
ശബ്ദം കേട്ടാകണം 109 ന്റെ വാതിലും തുറന്നു;
“ഗുഡ് മോണിംഗ്’.‘
- ഒരു വശം തളര്‍ന്ന അമ്മായമ്മക്ക് കൂട്ടിരിക്കാൻ വന്നതാണ് കുംബകോണംകാരി സുശീല അളകേശൻ .
“അയ് എന്ന സുശീലാ, കാലയിലെ കുളി, യോഗ എല്ലാം മുടിഞ്ചാച്ചാ?’
പീതാംബരേട്ടന് മലയാളം പോലെ വഴങ്ങും ചെന്തമിഴും.
‘ആ സർ , പാ‍ര് എന്ന മഴൈ. ഇന്നേക്ക് ‘വാക്കിംഗ്’ പോകലെ’
‘ആറരയാകത്. ആരേം കാണാനില്ലല്ലോ”
പീതാംബരേട്ടൻ വരാന്തയിലേക്കിറങ്ങി.
‘കാലയിലെ ഒരു പേഷ്യന്റ് വന്തിരുക്ക്, സർ ..മലേഷ്യാവിൽ നിന്ന്”
ശെല്‍‌വി സുശീലാവുക്ക് എല്ലാ ന്യൂസും ചൂടാറും മുന്‍പേ ലഭിക്കും.

-ശരീരമാകെ തളര്‍ന്ന ഒരു സ്ത്രീ.  വെളുപ്പിന് 3 മണിക്ക് ലാന്‍ഡ് ചെയ്തു. ഒരു ജോലിക്കാരി ഒഴികെ മറ്റാരും കൂട്ടിനില്ലത്രേ.
3 മാസം കൊണ്ട് ‘എഴുന്നേല്‍പ്പിച്ച് നടത്തിക്കാം’ എന്ന  ഗാരന്റിയിലാണ് അവർ വന്നിരിക്കുന്നത്.

അവർ പറഞ്ഞു:‘നൈറ്റ് ഡ്യൂട്ടി നഴ്സ് ഉറങ്ങുകയായിരിക്കും‘

‘അമ്മാ, ഒരു ശുട് കാപ്പി ശാപ്പിടലാമാ?’: പീതാംബരേട്ടൻ .
‘ ഏഴ് മണിയാകലെ സർ ’
ക്യാന്റീൻ ഏഴ് മണിക്ക് ശേഷമേ തുറക്കൂ.

മഴക്ക് ശമനം വന്നെങ്കിലും കൊതുകുകൾ കാവടിയാട്ടം മതിയാക്കിയിട്ടില്ല..
തലേന്നത്തെ ന്യൂസ് പേപ്പർ കൊണ്ട് കൊതുകുകളെ അകറ്റി,  കൊറിഡോറിലേക്ക് നോട്ടം അയച്ച്,  വരാന്തയിലെ കസേരകളിൽ ഞങ്ങളിരുന്നു. താമസിയാതെ  112 ലെ ഹരിദാസുമെത്തി. ഗവര്‍മെന്റ് സര്‍വീസിൽ നിന്ന് പിരിയും മുന്‍പേ,  ഒരു സ്വാശ്രയ കോളേജ് കൈയ്പ്പിടിയിലൊതുക്കിയ വീരനാണ് ഹരിദാസ്. വാക്പോരിലുമാശാൻ അദ്ദേഹം അതന്നെ.

- ടാര്‍ജറ്റ് കുംബകോണം സുശീല!

ഭര്‍ത്താവ് അളകേശന് തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് ഫാക്റ്ററിയിലാണ് ജോലി. മകൻ ശരവണൻ ‘കോവൈയിലെ സ്കൂൾ’ ഹോസ്റ്റലിൽ  പ്ലസ് ടു വിനു പഠിക്കുന്നു.
 അമ്മയെന്നാൽ അളകേശന് ‘കടവുൾ ‘തന്നെ. ഞായറാഴ്ചകളിൽ വന്നാൽ  അരികിൽ നിന്ന് മാറില്ല.  കുളിപ്പിക്കും, ഭക്ഷണം കൊടുക്കും. കൈ  പിടിച്ച് കോമ്പൌണ്ട് മുഴുവൻ നടത്തിക്കും.
പക്ഷെ മരുമോളോ?
‘അവർ തനിയെ താൻ പ്രാക്ടീസ് പണ്ണ വേണ്ടും, ഇല്ലിയാ?  അല്ലേനക്കാ ‘ട്രീറ്റ്മെന്റ് എതുക്ക്‍’: എന്നാണ് സുശീലയുടെ ചോദ്യം.

മാമിയെ നോക്കാൻ നിക്കുന്നത് കൊണ്ട് തനിക്ക് പെരിയ നഷ്ടം വരുന്നു എന്നതാണ്  കാരണം.  ‘വട്ടി’ക്ക് പണം കൊടുക്കക എന്ന ബിസിനസ്സ് താൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് ഈ “ശെനി മാമി‘യുടെ വ്യാധി മൂത്തത്.
-‘പത്ത്ക്ക് ഒന്ന്‘ എന്നാ പത്ത് രൂപക്ക്  ഒരു വാരത്ത്ക്ക് 1 രൂപ വട്ടി. മാസം 4 രൂപ. തവണ മുടങ്ങിയാൽ  വട്ടിക്കും വേണം ‘വട്ടി’. അപ്പോൾ ആകെ മൊത്തം എത്ര ശതമാനം വട്ടിയെന്ന്  കേട്ടാൽ അവര്‍ക്ക് ശുണ്ഠി വരും.
‘അതൊന്നും തെരിയാതപ്പാ; നാൻ ഒരു ശുത്ത ഗ്രാമത്ത് പെൺ ‘ എന്ന് ചൊല്ലിയൊഴിയും ആ ബീയെക്കാരി!

ഒരു കാര്യത്തിലാണ് സുശീലാവുക്ക്  മലയാളത്ത് നാട്ടിൽ ‘പ്രച്നം‘; കൊസു!
വന്ന ആദ്യ നാളുകളിൾ  മുറികളിൽ ‘സാമ്പ്രാണി’ പുകയ്ക്കാറുണ്ടായിരുന്നു.  പിന്നെ അത് നിന്നു.  നഴ്സ് കിട്ടെ കേട്ടപ്പോൾ ബജറ്റ് കട്ടിൽ സാമ്പ്രാണിയും 'കട്ട്' ആയി എന്നാണറിയിച്ചതത്രേ'!

ഏഴ് മണിക്ക് മരുന്നെത്തി. പൊതുവേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും എന്ന് പറഞ്ഞപോലെ മെലിഞ്ഞ് വളഞ്ഞ ഒരു സിസ്റ്റർ ‍. പുതിയ രോഗിയുടെ വരവേല്പ്  പ്രമാണിച്ച് രാത്രി ഒന്നിരിക്കാൻ പോലും കഴിഞ്ഞില്ല. പിന്നെ  ‘നഴ്സ് സ്റ്റേഷനിൽ ‘ സ്ഥാപിച്ചിരിക്കുന്ന സര്‍വീലന്‍സ് ക്യാമറയേയും ഭയക്കണ്ടേ?

രാത്രി ഡ്യൂട്ടിക്കാകെ ഒരു സിസ്റ്റർ മാത്രമേയുള്ളോ എന്ന ചോദ്യത്തിന് ദയനീയമായ ഒരു ചിരിയായിരുന്നു, ഉത്തരം.

പഞ്ചകര്‍മ്മയുടെ  രണ്ടാം ദിനം ഓര്‍മ്മയിലെത്തി.
 ഒരു ‘സെറ്റ് ദോശ‘യിൽ വയറിന്റെ കത്തലിനെ ശമിപ്പിച്ച് തിരികെ നടക്കുമ്പോഴാണ് കേരളമാകെ സ്തംഭിപ്പിച്ച ഹര്‍ത്താലാണ് അന്ന് എന്നറിയുന്നത്. രണ്ട് ദിവസമായി ന്യൂസ് പേപ്പറും ടിവിയും അന്യമായിരുന്നല്ലോ?

ചെറിയൊരു വിഭാഗം  സ്റ്റാഫ് മാത്രമേ ഡ്യൂട്ടിക്കെത്തിയിരുന്നുള്ളൂ എന്നതിനാൽ ചികിത്സ ഒരു ബോഡി മസാജിലിതൊതുക്കി. ഡോക്ടറുമായി വരാന്തയിൽ സൊറ പറഞ്ഞിരിക്കുമ്പോഴാണ്  ആയുര്‍വേദ കോളേജിലെ  പെണ്‍പട ഒരാരവമായി എത്തിയത്. ഹര്‍ത്താൽ അവരേയും ബാധിച്ചിരിക്കുന്നു

‘നിങ്ങളുടെ ഇന്നത്തെ ക്ലാസ് ഈ സാർ എടുക്കും, വിഷയം നിങ്ങൾ തന്നെ തീരുമാനിച്ചോളു’ എന്ന മുഖവുരയോടെ ഡോക്ടർ എന്നെ അവരെ ഏല്‍പ്പിച്ചു. കൂറ്റുതൽ കസേരകൾ നിരത്തി  ഉച്ച വരെ അവരുമായി സംവദിച്ചത് ‘നല്ല ഒരനുഭവമായി‘ മനസ്സിൽ ശേഷിക്കുന്നു. പുരാണങ്ങളും സാഹിത്യവും രാഷ്ടീയവും എല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി: വളരെ കണ്‍സര്‍വേറ്റീവ് ആയ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ മനസ്സിൽ പോലും എത്ര വിശാലമായ ചിന്തകളാണ് കൂട് കൂട്ടിയിരിക്കുന്നത്!   കോളേജ് മാനെജ്മെന്റും ടീച്ചര്‍മാരും സിലബസും പഠനവും എല്ലാം വിമര്‍ശന പരിധിയിൽ വന്നു. നുകത്തിൽ കെട്ടിയ കാളകളെപ്പോലെ ലക്ഷ്യമറിയാതെ ഭാരം വലിക്കുന്ന തങ്ങളുടെ ദൌര്‍ഭാഗ്യത്തെ ശപിച്ച കണ്ണട വച്ച അമ്പലവാസിക്കുട്ടിയും പാണക്കാട്ടെ കുന്നിന്‍ മുകളിൽ വസിക്കുന്ന ചിലരല്ല തങ്ങളുടെ ഭാവി നിശ്ചയിക്കേണ്ടത് എന്നുറച്ച് പറഞ്ഞ തട്ടമിട്ട ഗൌരവക്കാരിയും മനസ്സിൽ തെളിഞ്ഞ് നില്‍ക്കുന്നു.

സംഭാഷണം ഒടുവിൽ ഇഷ്ടവിഷയമായ ഭക്ഷണത്തിലെത്തി. പാചകം മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ അടുക്കള ശീലമാക്കിയവരോ വിരളവും.

ഹോസ്പിറ്റൽ കാന്റീനേക്കാൾ പരിതാപകരമാണത്രേ ഹോസ്റ്റൽ കാ‍ന്റീൻ . അടുത്തുള്ള മറ്റൊരു ഹോസ്പിറ്റലിലെ റെസ്റ്റാറന്റ് ആണ് അവർക്ക് ആകെയുള്ള സമാധാനം.
‘ കൈയിൽ പൈസ വച്ചിട്ടെന്തിന് പട്ടിണി നിങ്ങൾ കിടപ്പൂ?  ഉച്ചയിലെ ഭക്ഷണം അവിടെ നിന്നാക്കൂ’ അവർ ഉപദേശിച്ചു.

മധുരമുള്ള ഒരു സര്‍പ്രൈസ് അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു: ഹോസ്പിറ്റാലിറ്റിയിൽ ഉന്നത ബിരുദവുമുള്ള, ദുബാ‍യ് റിട്ടേൺ കാറ്ററിംഗ് മാനേജർ ഒറ്റ നോട്ടത്തിൽ തന്നെ എന്നെ തിരിച്ചറിഞ്ഞു. എത്ര വിലക്കിയിട്ടും ഞങ്ങളുടെ ഇഷ്ട വിഭവങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം തന്നെ അവ പാചകം ചെയ്തു തന്നു.

-അന്നു മുതൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളുടെ ഉച്ച ഭക്ഷണം പീഢനാനുഭവം അല്ലാതായി.
പ്രഭാത ഭക്ഷണം കാന്റീനിൽ നിന്നേ കഴിക്കാനാവൂ. ഇരുട്ടും ഇഴജന്തുക്കളും കൈയേറുന്ന ഇടുങ്ങിയ നടപ്പാതകളും  ചന്നം പിന്നം പെയ്യുന്ന മഴയും വൈകുന്നേരങ്ങളിലെ ഇഷ്ടഭോജന ചിന്തകളിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു.

-ചികിത്സ, അതല്ലേ പ്രധാനമെന്ന പീതാംബരേട്ടന്റെ ആശ്വസിപ്പിക്കലും.

ബ്രേക് ഫാസ്റ്റ് തയ്യാറല്ലാറായിട്ടില്ലാത്തതിനാൽ ഓരോ ‘കാലിച്ചായ‘യും കുടിച്ച് കാന്റിനിൽ നിന്നിറങ്ങുമ്പോൾ ഹോംകോങ്ങുകാരി ‘മിസ് ചായ്’ ഓടി ഒപ്പമെത്തി.

ഹൃദ്യമായ ചിരിയും പ്രസരിപ്പുള്ള ഭാവഹാവാദികളുമുള്ള, ‘മിസ് ചായ്’ രണ്ട് ദിവസം മുന്പാണ് അഡ്മിറ്റ് ആയത്. ആര്‍ക്കും മുഖം കൊടുക്കാത്ത, സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന മലയാളി നിസ്സംഗതക്ക് വിരുദ്ധമായി ഉയര്‍ന്ന ഞങ്ങളുടെ ‘ഗുഡ് മോണിംഗ് ഗ്രീറ്റിംഗ്’  അവരെ അത്ഭുതപ്പെടുത്തിയത്രേ.

ഹോങ്കോംഗിൽ നിന്ന്, ചിറ്റൂരുള്ള സഹപ്രവര്‍ത്തകന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതാണ് ജെയ്ൻ എന്ന് വിളിക്കുന്ന മിസ് ചായ് ഹ്യൂ ചെൻ .
‘മിസ്റ്റർ നായർ വിവാഹക്കാര്യങ്ങളുമായി സദാ തിരക്കിലാണ്.വീട്ടിലാണെങ്കിൽ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല.  ബോറടിച്ചപ്പോൾ ഞാനാണ് ‘ആയുര്‍വേദ ട്രീറ്റ്മെന്റ്‘ എന്ന ഐഡിയ അവതരിപ്പിച്ചത്’: അവർ പറഞ്ഞു.

ഗ്രൌണ്ട് ഫ്ലോറിൽ  ഓഫീസിനോടടുത്ത മുറിയാണ് അവര്‍ക്കനുവദിച്ചിരുന്നത്.  പക്ഷേ ഇന്നലെ 111 ലേക്ക് ഷിഫ്റ്റ് ചെയ്തു. കൊതുക് ശല്യം കുറയ്ക്കാൻ എന്ന കാരണമാണ് വരുൺ പറഞ്ഞത്. പക്ഷേ  മദുരയിൽ നിന്ന്, സ്ട്രെച്ചറിൽ വന്ന രോഗിയുടേയും ഒപ്പം ഹോസ്പിറ്റൽ സ്റ്റാഫിന്റേയും സൌകര്യാര്‍ത്ഥമായിരുന്നു ഈ അറേഞ്ച്മെന്റ് എന്ന് ശെല്‍‌വി സുശീല പിന്നീട് റിപോര്‍ട്ട് ചെയ്തു.

കൊതുക് ശല്യം കുറഞ്ഞില്ലെന്ന് മാത്രമല്ല, ‘മിസ് ചായ്’യുടെ പുറം ലോകവുമാ‍യുള്ള കമ്മൂണിക്കേഷന്റെ ചരടും അതോടെ മുറിഞ്ഞു. wi-fi കട്ടായി, whats app പ്രവര്‍ത്തിക്കാതായി. താഴെയും മുകളിലും കയറിയിറങ്ങി, പലവട്ടം വരുണിനെ വണങ്ങിയെങ്കിലും  ‘ദാ ഇപ്പോ ശര്യാക്കിത്തരാം’ എന്ന കുതിരവട്ടം പപ്പു ശൈലി ആവര്‍ത്തിച്ചതല്ലാതെ, ഒന്നും സംഭവിച്ചില്ല.

വൈകുന്നേരമായപ്പോഴേക്കും ഭദ്രകാളിയായി മാറി അവർ കലിതുള്ളാൻ തുടങ്ങി.
-നാട്ടിൽ കൌമാരക്കാരായ രണ്ട് പെണ്മക്കളും വയസ്സായ അമ്മയും വറീഡ് ആണെന്നും തന്റെ എമര്‍ജന്‍സി ഓഫീസ് കമ്മ്യ്യൂണിക്കേഷനുകളെല്ലാം മുറിഞ്ഞിരിക്കയാണെന്നും കരഞ്ഞുകൊണ്ടവർ അറിയിച്ചു.  ലാന്‍ഡ് ഫോണിൽ സംസാരിക്കാനുള്ള കണെക്‍ഷനോ അതിന് വേണ്ട പണമോ താൻ കൈയിൽ കരുതിയിട്ടില്ലല്ലോ?

‘ഇന്ദീ-ചീനി’ ബായ് ഭായ്’ എന്ന് വിശ്വസിക്കുന്ന നേതാവിനാണു ഏറെ വിഷമമായത്.  നമ്മുടെ സമത്വ സുന്ദര കേരളത്തിൽ ഒരു ചൈനക്കാരി അബലക്ക് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ?

പതിവ് പോലെ അനിൽ  എവിടെയോ ‘ജനസംബര്‍ക്ക’ പരിപാടിയിൽ ബിസിയാണെന്നും അരുണിന്റെ മൊബൈൽ ഔട്ട് ഓഫ് റീച്ച് ആണെന്നും റിസെപ്ഷനിസ്റ്റ് അറിയിച്ചു. കമ്യൂണിക്കേറ്റ് ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ.

താമസസ്ഥലത്തിന്റെ ക്ലീന്‍നെസ്സിനെപ്പറ്റിയും ഭക്ഷണത്തിന്റെ ഹൈജീനിനെപ്പറ്റിയുമായിരുന്നു, ഇത് വരെ അവർ കമ്പ്ലൈന്റ് ചെയ്തിരുന്നത്. ‘എന്റെ ഫ്രന്‍ഡ് മിസ്റ്റർ നായർ പറഞ്ഞത് കേരളീയർ വളരെ  സത്കാരപ്രിയരാണെന്നാണ്.  അതിഥി അവർ ദൈവത്തേപോലെയാണ് കാണുന്നതെന്നും’ : അവർ കത്തിക്കയറി.

പിറ്റേന്ന് വിശദീകരണം തേടി, വരുണിനെ സമീപിച്ച ഞാൻ കരയണോ ചിരിക്കണോ എന്നറിയാനാവാത്ത അവസ്ഥയിലായി.
‘ചൈനക്കാരിയല്ലേ? അവരുടെ ഇന്റര്‍നെറ്റ് കണെക്ഷൻ എപ്പോഴും ഓൺ ആയിരിക്കുന്നതാണ് സംശയത്തിന് കാരണം.  വല്ല കുഴപ്പവുമൊപ്പിച്ചാൽ ആരാണതിന് മറുപടി പറയുക?‘

അര മണിക്കൂർ ക്ലാസെടുത്തിട്ടും അഡ്മി മാനേജരുടെ മുഖം തെളിഞ്ഞില്ല.
ഉച്ചയോടെ ‘ചായ്’ അറിയിച്ചു ‘വൈഫൈ’ ഓൺ ആയി യെന്ന്. വരുൺ
ഹേഡ്ഡാപ്പീസിൽ നിന്നും നിയമോപദേശം തേടിക്കാണുമായിരിക്കും.

ഉച്ചക്കുള്ള ഇലക്കിഴി കഴിഞ്ഞ് റൂമിലെത്തുമ്പോൾ മുറിക്ക് പുറത്ത് വരുൺ.  ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പരിചിത ഭാവമെങ്കിലും ആ മുഖത്ത് തെളിഞ്ഞ് കണ്ടില്ല.
രണ്ട് പേർ ധൃതിയിൽ മുറിയിലെ കൊതുകു വലയും സ്റ്റാന്റും അഴിച്ചെടുക്കുന്നു.
‘എന്താ?’ സോഫയിലിരുന്ന് ‘പ്യാർ കാ ദര്‍ദ് ഹേ’ കാണുന്ന ഭാര്യയോട് ഞാൻ തിരക്കി.
‘പകരം വേറെ ഒന്ന് ഫിറ്റ് ചെയ്യാനാണത്രേ’: ഭാര്യ മൊഴിഞ്ഞു: ‘വരുൺ പറഞ്ഞില്ലേ?’
‘ഇതിനെന്താ കുഴപ്പം? എന്നത്ഭുതപ്പെട്ടു കൊണ്ട് ഞാൻ ബാത് റൂമിൽ കയറി.

അഞ്ചരയോടെ ഇരുട്ടിനോടൊപ്പം മഴയും തിരിച്ചെത്തി. കൂടെ വിവിധ ഇനങ്ങളിലും  വലിപ്പങ്ങളിലുമുള്ള കൊതുകുകളും.

വരാന്തയിലെ സമ്മേളനം പിരിച്ച് വിട്ട് ഓരോരുത്തരായി അവരവരുടെ റൂമുകളിലേക്ക് പിൻ വാങ്ങി.
‘എന്താ ശശിയേട്ടാ, നിങ്ങടെ വല വന്നില്ലല്ലോ?’
സഖാവ് ഓര്‍മ്മിപ്പിച്ചു. വീട്ടിൽ നിന്ന് കൊണ്ട് വന്ന്, സ്വയം ഫിറ്റ് ചെയ്ത കൊതുക് വലക്കുള്ളിൽ സുരക്ഷിതാണ് സഖാവ്.
ഫോൻ ചെയ്തപ്പോൾ  ‘ദാ, വരുന്നു‘ എന്ന് വരുൺ.
കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു. വരുൺ പരിധിക്ക് പുറത്ത്.
വല തേടി പോയിരിക്കയാണോ?

അനിൽ തൃശ്ശിവപേരൂരിൽ നിന്നും വിളി കേട്ടു.
“സാർ ‍, ഞാനല്പം ബിസിയാണ്. വരുണിനെ വിളിക്കൂ.‘

6.30.
വരൂണിന്റെ നിഴൽ പോലുമില്ല, എങ്ങും.
അനിൽ ‘ദാ  ദാ’ എന്ന് ആവര്‍ത്തിക്കുന്നു.
ഡോക്ടർ ക്വാര്‍ട്ടേഴ്സിൽ നിന്നറിയിച്ചു: ‘ഫോളോ ചെയ്യുന്നുണ്ട് സർ . ഡോണ്ട് വറി.’

പെട്ടെന്ന്, അതെ, പെട്ടെന്ന് കോറിഡോറിൽ വരുണിന്റെ ‘ഇരുണ്ട‘ മുഖവും ‘തുളുമ്പുന്ന‘ ശരീരവും പ്രത്യക്ഷമായി.
‘സർ . കോട്ടേജ് റെഡി’.
‘കോട്ടേജോ?’
‘അനിൽ പറഞ്ഞു സാറിനെ കോട്ടേജിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ”

ഭാര്യക്ക് സന്തോഷമായി. “പോകാം, അവിടെ ഇതിലും സൌകര്യമുണ്ടാകുമല്ലോ?’
അവളുടെ മനസ്സിൽ രണ്ട് കൊല്ലം മുൻപ് ഞങ്ങൾ താമസിച്ച ‘ഭൂര്‍ജപത്രം‘എന്ന രാജ റെസോർട്ടിന്റെ ഓർമ്മ ഒഴിഞ്ഞിട്ടില്ലെന്ന് തോന്നി..

‘വെയ്റ്റ്..സം തിംഗ് ഈസ് റോംഗ്...”വിവേകബുദ്ധി എന്നോട് മന്ത്രിച്ചു.
സംശയങ്ങൾ പലപ്പോഴും  വെളിപാടായി  തെളിയുക ഇംഗ്ലീഷിലാണ്.
‘വേണ്ടാ, വരുൺ “ ഞാൻ പറഞ്ഞു.
‘സാർ വന്നപ്പോൾ ആവശ്യപ്പെട്ടതല്ലേ കോട്ടേജ്? ഇപ്പോഴത് അറേഞ്ച് ചെയ്തിട്ടാ ഞാൻ വന്നിരിക്കുന്നത്’
 എങ്കിൽ പിന്നെ നോക്കാം. ഇന്ന് വേണ്ടാ’ എന്നായി ഞാൻ  ‍.
‘സാർ വരൂ,  ഒന്ന് കണ്ടിട്ട് വരാം. താഴെ കാർ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരിക്കയാണ്”
‘ഇപ്പോഴാവശ്യം ഒരു കൊതുക വലയാണു, കോട്ടേജ് അല്ല”: എനിക്കരിശം വന്നു.

ഈ നിര്‍ബന്ധം പിടിക്കലിന്റെ പിന്നിലുള്ള മനഃശ്ശാസ്ത്രം പിടി കിട്ടാൻ ഡോ. പീയെം മാത്യൂവിനെ കണ്‍സല്‍റ്റ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. കൊതുക വല അവൈലബിൾ അല്ല. അത് തന്നെ.

ഷിഫ്റ്റ് ചെയ്താൽ പ്രോബ്ലം സോള്‍വ്ഡ്. ഇല്ലെങ്കിൽ കുറ്റം, ഷിഫ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന എന്റെ തലയിലും .
ഒന്നുമറിയാത്ത പോലെ പാവം മിസ്റ്റർ അനിൽ ഫോണിൽ: ‘സാർ , ഞാൻ എത്താറായി. കോട്ടേജിൽ വച്ച് കാണാം.’
‘കൊതുക് വല അവിടെയാണോ, മിസ്റ്റർ അനിൽ ?”
ചോദ്യത്തിന്റെ സര്‍ക്കാസം പിടി കിട്ടാതെ അനിൽ പ്രതിവചിച്ചു: ‘എന്തിന് കൊതുക് വല,  അവിടെ ഒറ്റ കൊതുക് പോലുമില്ല.’

-ഒന്നുറക്കെ ഒന്ന് ചിരിക്കാനാണ് തോന്നിയത്.

അല്പസമയത്തിന്നകം വരുൺ വീണ്ടുമെത്തി; കൂടെ  കൊതുക് വലയുമായി രണ്ട് ജോലിക്കാരും.
മൂളിപ്പറന്ന് സിംഫണിയൊരുക്കുന്ന  കൊതുകുകളെ വക വയ്ക്കാതെ നാടകം വീക്ഷിച്ച് കൊണ്ടിരുന്ന അയൽക്കാർ ആശ്വാസത്തോടെ റൂമുകളിലേക്ക് തിരിച്ച് കയറി.
അവർ മനസ്സിലാക്കിയില്ലല്ലോ ‘സ്റ്റാന്‍ഡ് സ്റ്റിൽ മിസ്സിംഗ്‘ എന്ന്.

കൊതുക് വലയുടെ മൂലകൾ കയർ കൊണ്ട് വരിഞ്ഞ്, ആണിയടിച്ച് ചുമരിൽ വലിച്ച് കെട്ടാനാണ് അവരുടെ പ്ലാൻ എന്ന് മനസ്സിലായപ്പോൾ മനസ്സ് വീണ്ടും പുകഞ്ഞു.
വില കൂടിയ ടൈത്സ് പതിച്ച ചുമരിൽ ചുറ്റിക ആഞ്ഞ് പതിച്ചു. മുറിയാകെ പൊടി പടലമുതിർന്നു.

നാട്ടിൽ സെറ്റിൽ ചെയ്യുന്ന കാര്യം പറയുമ്പോൾ ഭാര്യക്ക് ആകെയുള്ള പേടി കൊതുകുകളെയാണ്.  തലേന്നത്തെ സമയം കൊല്ലി സംഭാഷണങ്ങള്‍ക്കിടയിൽ ഡോക്ടർ ഓര്‍മ്മിപ്പിച്ചതും അത് തന്നെ: 
രാജകീയമായി ഗള്‍ഫിൽ കഴിയുന്ന നിങ്ങൾ എന്തിനാണ് തക്കാളിപ്പനിയും ഡെംഗിപ്പനിയും കുരങ്ങ് പനിയുമൊക്കെ  പിടിച്ച് മരിക്കാൻ വേണ്ടി നാട്ടിൽ വരുന്നത് എന്നാണദ്ദേഹം ചോദിച്ചത്.

വരുണിന്റെ ആണിപ്രയോഗം പരാജയമെന്ന് കൂടെ വന്നവർ സ്ഥിരീകരിച്ചു.. രണ്ട് വശങ്ങൾ ഓക്കെ, പക്ഷേ ചതുരത്തിലൊതുങ്ങാത്ത  മറ്റ് രണ്ട് വശങ്ങളും തീരെ സഹകരിക്കുന്നില്ല.

‘ദാ വരുന്നു’ എന്ന് പറഞ്ഞ് വരുൺ ഓടി.
കൂടെ വന്നവർ വലയുമായി പിന്നാലെ.
പോകും മുൻപ് അവവരിലൊരാൾ പറഞ്ഞു; ‘ഞങ്ങൾ വെറും ജോലിക്കാറ്രല്ലേ?  പറയുന്നത് അനുസരിക്കുക, അതിനാണ് കൂലി. സാർ ക്ഷമിക്കണം”

വരുൺ പക്ഷെ, തിരിച്ചെത്തിയില്ല.
ഫോൺ വിളികൾ തുടര്‍ന്നു. അനിൽ ‍, ഡോക്ടർ ...പിന്നെ ദുബായിലെ എന്റെ കോണ്ടാക്ടും.

സമീപവാസികളെല്ലാം വീണ്ടും  വരാന്തയിൽ ഹാജരായി.
ഇത്തവണ അനിലിന്റെ ‘ ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ കേള്‍ക്കാൻ ഞാൻ തയ്യാറായില്ല.
‘ഒരു കാര്യം മാത്രം ചെയ്ത് തന്നാൽ മതി, ’ഞാനറിയിച്ചു: ‘ഉടനെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്ത് തരിക. ഇരിഞ്ഞാലക്കുടയിൽ നിന്ന് കാർ വരുത്തി തിരിച്ച് പോകാനുള്ള സമയമില്ലാത്തത് കൊണ്ടാണത്. രാത്രി ഞങ്ങൾ ഏതെങ്കിലും ഹോട്ടലിൽ തങ്ങിക്കൊള്ളാം. കൊതുക് കടി കൊണ്ട് ഡെങ്കിപ്പനി പിടിക്കാതിരിക്കാൻ അതേ വഴിയുള്ളു’

‘‘സാർ , പത്ത് മിനിറ്റ് കൂടി”
ഞാൻ വഴങ്ങിയില്ല.
നല്ല പാതി, അപ്പോഴെക്കും സുശീലയുടെ സഹായത്തോടെ സാധനങ്ങൾ പാക്ക് ചെയ്ത് കഴിഞ്ഞു.
‘അനിലോ വരുണോ എന്നെ ഡ്രോപ് ചെയ്താൽ ഏറെ സന്തോഷം.“:ഞാൻ കട്ട് ചെയ്തു

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അനിൽ വീണ്ടും വിളിച്ചു.
‘അനിൽ ‍’, ഞാൻ നയം വ്യക്തമാക്കി: ‘ടാക്സി അയച്ചില്ലെങ്കിലും അനിൽ വന്നില്ലെങ്കിലും എനിക്ക്  നോ പ്രൊബ്ലം!. തൊഴിലാളി നേതാവും പിന്നൊരു കോളേജ് മുതലാളിയും കൂടെ ഉള്ളപ്പോൾ  കാറിനാണോ പഞ്ഞം? കാശ് തരാതെ കടന്ന് കളഞ്ഞു എന്നാരോപിക്കാതിരിക്കാൻ ലഗേജ് ഞാൻ കൊണ്ട് പോകുന്നില്ല. ഹോട്ടലിൽ വച്ച് ‘പ്രിന്റ് ഏന്‍ഡ് വിഷ്വൽ മീഡിയ‘യിലെ ചിലരെ കാണാനാണ് തീരുമാണം. ഇവിടുത്തെ വിശേഷങ്ങൾ നാട്ടുകാർ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? കുറച്ച് സ്നേഹിതർ ഈ ലൈനിലും എനിക്കുണ്ടെന്ന് താങ്കൾ മനസ്സിലാക്കിക്കാണുമല്ലോ?

പീതാംബരേട്ടൻ തന്റെ അനിയനെ വിളിച്ച് കാറുമായെത്താൻ ചട്ടം കെട്ടി. അവശ്യം വേണ്ട തുണിയും ബ്രഷും പേസ്റ്റും മറ്റും ബാഗിലാക്കി,  വാതിലടക്കാൻ തുടങ്ങുമ്പോൾ, അഴിച്ച്കൊണ്ട് പോയ  സ്റ്റാന്‍ഡും കൊതുക് വലയുമായി അതാ വരുന്നു രണ്ട് പേർ. (ഒരാൾ അവിടത്തെ എലക്ട്രീഷ്യനും മറ്റെയാൾ പ്ലംബ്ബറുമെന്ന് പിന്നീടറിഞ്ഞു.)

അപഹാസം തുളുംബുന്ന ചിരി മറച്ഛ്, ഒരു  ഗ്ഗൂഡസ്മിതവുമായി. സ്റ്റാന്‍ഡ് ഫിറ്റ് ചെയ്ത് അവർ പോകുമ്പോൾ ശെല്‍‌വി സുശീല കൈ ചൂണ്ടി: ‘അതാ പാര്‍......നമ്മ വരുൺ  അങ്കെ’.
കോറിഡോറിന്റെ തിരിവിൽ ജോലിക്കാര്‍ക്കൊപ്പം അയാൾ അപ്രത്യക്ഷനായപ്പോൾ ചുറ്റും  കൈയടികളുയര്‍ന്നു.

അത്താഴത്തിനായി ഞങ്ങൾ കാന്റീനിലെത്തുമ്പോൾ അവിടെ രണ്ടോ മൂന്നൊ പേർ മാത്രം.
ഞങ്ങൾ അഞ്ച് പേരും ചെന്ന വിവരം ആരും അറിഞ്ഞ മട്ടില്ല.
അടുക്കളയിലേക്കെത്തി നോക്കി: ഒരു തടിയൻ  കുക്കും ബാലവേലനും മാത്രം.
‘മീത്സ്...അഞ്ച് പേരുണ്ട്”: ഞാനറിയിച്ചു.
9 മണിക്ക് കാന്റീൻ അടയ്ക്കും, അറിയില്ലേ?‘
‘9 മണിയായിട്ടില്ല,  8.30 മാത്രം.’

അല്പനേരത്തെ കുശുകുശുപ്പിന് ശേഷം മറ്റൊരാൾ പ്രത്യക്ഷപ്പെട്ടു:
‘കാ‍പ്പിയും ബ്രെഡും മതിയോ’

കാന്റീന്  പുറത്ത് വന്ന്  നോക്കി.
ആരുമില്ല.
എങ്ങും നിശ്ശബ്ദത.
 റിസപ്ഷനിൽ ഇത് വരെ കാണാത്ത ഒരു പെണ്‍കൊടി, ഗേറ്റില്‍ ഒരു സെക്യൂരിറ്റിയും.

ഒരു യുദ്ധം കഴിഞ്ഞതേയുള്ളു. വരുണിനേയും അനിലിനേയും വീണ്ടും വിളിക്കാൻ  വിമുഖത തോന്നി.

അപ്പോഴാണ് ആറരയടി ഉയരമുള്ള ഒരാജാനബാഹു ഫാര്‍മസിക്കരികെ നില്‍ക്കുന്നത് കണ്ടത്.
കണക്ക് പുസ്തകവും കാല്‍കുലേറ്ററുമായി, സദാ കൌണ്ടറിൽ കാണാറുള്ള അയാൾ കാന്റീൻ മാനേജരെന്ന് തോന്നി.

ഗ്രീറ്റ് ചെയ്യും മുന്‍പേ തന്നെ അയാൾ പറഞ്ഞു: ‘മോളിലെ സ്യൂട്ടി‘ൽ താമസിക്കുന്ന സാറല്ലേ?’‘
തലേന്ന് ചപ്പാത്തിക്കായി അടിയുണ്ടാക്കിയപ്പോൾ ഒന്നും മിണ്ടാതെ നോക്കിയിരുന്ന മനുഷ്യൻ താനല്ലേ എന്ന്  തിരിച്ച് ചോദിക്കണമെന്ന് തോന്നി.

പ്രശ്നം അവതരിപ്പിച്ചപ്പോൾ അയാൾ കൂടെ വന്നു.
‘ഒരു  പത്ത് മിനിറ്റ് ചെയ്റ്റ് ചെയ്യാമോ?‘
‘ഓ...അതിനെന്താ” പാലക്കാടൻ മട്ടിൽ  ഞാൻ നീട്ടി മൂളി.

പത്ത് മിനിറ്റിന് ശേഷം  ചൂടുള്ള ചപ്പാത്തിയും ഉള്ളിത്തക്കാളിക്കറിയും മേശമേൽ നിരന്നു.
കൂടാതെ, ബോണസായി എല്ലാര്‍ക്കും ഓരോ ഗ്ലാസ് ചൂടു പാലും.

‘കൊള്ളാല്ലോ, ശശിയേട്ടാ. കരയുന്ന കുട്ടിക്കേ പാലുള്ളൂ ന്ന് പറയുന്നത് വെറുതേയല്ല,  അല്ലേ?‘ എന്ന് തൊഴിലാളി നേതാവിന്റെ കമെന്റ്..

തിരിച്ച് നടക്കുമ്പോൾ വരയൻ ഷര്‍ട്ടിട്ട എലക്ട്രീഷ്യൻ  സെക്യൂരിറ്റിയുമായി കുശലം പറഞ്ഞു നിൽക്കുന്നു.

‘ഹലോ’ ഞാൻ കൈയുയര്‍ത്തി.
‘ഓ. സാറോ?’; മുഖത്തപ്പോഴുമുണ്ടൊരു ചമ്മൽ ‍.
പെരും നാടുമൊക്കെ ചോദിച്ച് ശേഷം,  മയത്തിൽ ഞാൻ ചോദിച്ചു:
‘അല്ല, ലത്തീഫേ, കൊതുക് വലയും സ്റ്റാന്‍ഡും ഇത്ര തത്രപ്പെട്ട് എങ്ങോട്ടാ കൊണ്ട് പോയത്?’


‘അതോ സാറെ, ഗസ്റ്റ് ഹൌസിൽ കമ്പനിയുടെ മുതലാളി വന്നിട്ടുണ്ട്. സാധാരണ അദ്ദേഹം താമസിക്കുക സാറിപ്പോ താമസിക്കുന്ന സൂട്ടിലാ. അതോണ്ടാ  ആകെയുള്ള ഒരു കൊതുകു വല ഇവിടെ നിന്നഴിച്ച് അവിടെ കൊണ്ട് പോയി ഫിറ്റ് ചെയ്തത്.  ഇപ്പോ അതവിടന്ന് പിന്നേം  അഴിച്ച്  കൊണ്ട് വന്നിട്ടാ  സാറിന് ഫിറ്റ് ചെയ്ത് തന്നത് !’