Friday, December 28, 2007

ജ്വാലയായ് പടര്‍ന്ന ശ്രീ

‘ഞാന്‍ ശ്രീദേവി’


തലയുയര്‍ത്തിയപ്പോള്‍, തുറന്നു വച്ച ക്യാബിന്‍ ഡോര്‍ നിറഞ്ഞു നില്‍ക്കുന്നൂ, പൂര്‍ണോദയത്തിന്റെ നവജ്യോതിസ്! പൂത്തിരുവാതിര കുളിക്കുന്ന മാദകത്തിടമ്പിന്റെ പൂമേനിയില്‍ കൌമാരത്തിന്റെ കുസൃതി ചാലിച്ചെടുത്ത ചന്ദനക്കൂട്ടിന്റെ പ്രതിഫലനം.

‘വരൂ’ ഞാന്‍ ക്ഷണിച്ചു: ‘വിനോദ് വിളിച്ചിരുന്നു.’

വെള്ള നിറത്തില്‍ മുക്കൂറ്റിപ്പൂക്കളുടെ ഡിസൈനുകളോട് കൂടിയ‍, സല്‍‌വാറും കമ്മീസും ധരിച്ച, നെയ്യാമ്പല്‍ പോലെ തുടുത്ത, ഒരു പെണ്‍‌കൊടി‍!

ചന്ദനപ്പൊട്ട്,
പീലിക്കണ്ണുകള്‍,
തുടുത്ത ചുണ്ടുകള്‍.
-നീണ്ട് ചുരുണ്ട് ഇടതൂര്‍ന്ന കൂന്തല്‍ ഒരു ക്ലിപ്പിന്റെ ബന്ധനത്തില്‍.

കൈയിലെ ഫയല്‍ തുറന്ന് ബയോഡാറ്റ തിരയുകയായിരുന്നു, അവള്‍.
‘എടുക്കേണ്ടാ, മാനേജര്‍ക്ക് നേരിട്ട് കൊടുത്താല്‍ മതി “
ഞാന്‍ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാനേജര്‍ മന്‍സൂര്‍ ഹക്കീക്കിയുടെ നമ്പര്‍ കറക്കി.
‘നോ പ്രോബ്ലം; സെന്‍ഡ് ഹേര്‍‍’ : അയാള്‍ പറഞ്ഞു.

ഓഫീസ് ബോയ് മമ്മൂട്ടിയുടെ കൂടെ അവളെ സ്റ്റോറിലേക്ക് പറഞ്ഞയക്കുമ്പോള്‍ കണ്ണിനും മനസ്സിനും നിര്‍മാല്യം തൊഴുത കുളിര്‍മ്മ!

************

കസിന്‍ ബ്രദര്‍ വിനോദാണ് ദിയാഫാ സ്ട്രീറ്റിലെ കാ‍സ്പിയന്‍ റെസ്റ്റോറന്റ്റില്‍
കാഷ്യറായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ കദനകഥ പറഞ്ഞത്. വൈകീട്ട് 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ജോലി സമയമെങ്കിലും വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ 2 മണിയെങ്കിലുമാകും. ശംബളം വെരും 900 ദിര്‍ഹം മാത്രം.

അറബിപ്പിള്ളേരുടെ വികൃതികള്‍ ഏറിവരികയാണെന്നും മറ്റൊരു ജോലി ശരിയാക്കിത്തന്ന് തന്നെ രക്ഷിക്കണമെന്നും അവള്‍ വിനോദിനോടഭ്യര്‍ത്ഥിച്ചു.

‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് കേട്ടിട്ടില്ലേ? അത് പോലാ; ആരും ഇഷ്ടപ്പെട്ടുപോകും, അവളെ’ : അവന്‍ വര്‍ണ്ണിച്ചു.
‘ഫാമിലി?’‘
“ഓര്‍മ്മയില്ലേ, ദുബായിലാദ്യമായി ലോട്ടറിക്കമ്പനി നടത്തിയ ചാലക്കുടിക്കാന്‍ അച്ചായനെ? ഓ, ചേട്ടന്റെ സ്റ്റാര്‍ നൈറ്റിന്റെ സ്പോന്‍സര്‍ കൂടിയായിരുന്നല്ലോ, അയാള്‍? ആ ദേഹത്തിന്റെ വലം കൈയായിരുന്നു ഈ ദേഹത്തിന്റെ അച്ഛന്‍. കോടികളുമായി അയാള്‍ മുങ്ങിയപ്പോള്‍ തെരുവിലായത് അയാളുടെ കൂടെ ജോലിചെയ്തിരുന്ന ഇവര്‍ കുറച്ച് പേരാണ്. കേസിപ്പോഴും തീര്‍ന്നിട്ടില്ലത്രേ! വീട് പട്ടിണിയായപ്പോള്‍ പഠിത്തം നിര്‍ത്തി ജോലിക്കിറങ്ങിയതാ, പാവം കുട്ടി!”

’*****************
ലിസ് എന്നും സബാ എന്നും ബെത് എന്നും വിളിക്കുന്ന ഫിലിപ്പിനോ കാഷ്യര്‍ എലിസബെത് ലീവില്‍ പോകുന്ന ഒഴിവില്‍ ഡിപാര്‍ട്മെന്റ് സ്റ്റോറിലെ കാഷ്യര്‍ തസ്തികയില്‍ ‍ ജോലി തുടങ്ങി, ശ്രീദേവി.
‘മിടുക്കിയാ, പെട്ടെന്ന് പഠിച്ചെടുത്തു‍” :‍ ഹക്കീക്കി പറഞ്ഞു.

ക്യാഷും കളക്‍ഷന്‍ റിപ്പോര്‍ട്ടുമായി എക്കൌണ്ട്സില്‍ വരുമ്പോഴെല്ലാം എന്നെ സന്ദര്‍ശിക്കാനവള്‍ മറന്നില്ല. ’സാര്‍’ വിളി ‘ഏട്ടാ’ എന്നാക്കി മാറ്റിയപ്പോള്‍ കുറച്ച് കടുപ്പിച്ച് തന്നെ പറയേണ്ടി വന്നു:“ ശ്രീദേവി, സ്നേഹവും ബന്ധവും ഒക്കെ ഓഫീസിന് പുറത്ത്......’

“പുണ്യം കിട്ടും, ഒരു കുടുംബമാ മോന്‍ രക്ഷിച്ചേ..‍.’ :മാധവിക്കുട്ടിയെന്ന അവളുടെ അമ്മ ഫോണിലൂടെ എന്നെ ആശീര്‍വദിച്ചു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം എലിസബെത്ത് തിരിച്ചുവന്നപ്പോള്‍ ശ്രീദേവിക്ക് പരിഭ്രമമായി.
‘സാര്‍, ഇനി ഞാന്‍..?’
‘’പേടിക്കണ്ടാ, നിന്റെ ജോലിക്ക് കുഴപ്പമൊന്നും വരില്ല’:ഞാന്‍ ആശ്വസിപ്പിച്ചു.

വൈകീട്ട് വീട്ടിലേക്ക് വിളിച്ചു, മാധവിയമ്മ.
“ മോനേ, എന്തെങ്കിലും ചെയ്യണേ...അവള്‍ക്ക് കിട്ടുന്ന ശംബളം കൊണ്ടാ ഞങ്ങള്‍ ജീവിച്ച് പോകുന്നത്...“
‘ശരിയാക്കാം, അമ്മേ’: ഞാനുറപ്പ് കൊടുത്തു.
‘പക്ഷേ മോനേ, ഓഫീസിനകത്ത് ഒരു ജോലി കൊടുക്കാന്‍ മോന്‍ വിചാരിച്ചാ പറ്റില്ലേ? കല്യാണാലോചനകള്‍ വരുന്ന സമയാ. തറവാട്ടില്‍ പിറന്ന കൊച്ച് , ക്യാഷ് കൌണ്ടറില്‍, എല്ലാര്‍ക്കുമൊരു കാഴ്ചവസ്തുവായി.....മോനറിയോ, പറഞ്ഞു വന്നാ എഴുത്തുകാരന്‍‍‍‍ കേശവദേവിന്റെ തറവാട്ടുകാരാ ഞങ്ങള്‍.’

ആ തറവാട്ട് പുരാണം, ഞാന്‍ ഒരിക്കല്‍ കൂടി കണ്ണടച്ചിരുന്ന് വിഴുങ്ങീ‍.

ഹക്കീക്കിയുമാലോചിച്ച്, ‘കോ ഓര്‍ഡിനേറ്റര്‍’ എന്ന പുതിയ ഒരു തസ്തികയുണ്ടാക്കി, ശ്രീദേവിയെ ഓഫീസില്‍ പ്രതിഷ്ഠിച്ചു‍. ക്യാഷും റിപ്പോര്‍ട്ടുകളും ടാലി ചെയ്യുക, ടില്ലുകളില്‍ ചില്ലറ ഉറപ്പാക്കുക, റീ ഓര്‍ഡര്‍ ലവല്‍ സൂപ്പര്‍വൈസ് ചെയ്യുക എന്നിവയായിരുന്നു പ്രധാന ജോലികള്‍.

*******************

വിരസമായ ഒരു പ്രവൃത്തി ദിവസം:
ഒരു കോലാഹലം കേട്ട് ഞാന്‍ ക്യാബിന് വെളിയിലിറങ്ങി.
‘ഒരു കള്ളുകുടിയനാ...‍. സാറിനെ കാണണമെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു’ : മമ്മൂട്ടി കൈയില്‍ ട്രേയുമായി ഓടിയെത്തി.

സന്ദര്‍ശകന്‍ കള്ളുകുടിയനാണെങ്കില്‍‍ ഓഫീസിന് പുറത്ത് വച്ച് കാണുന്നതായിരിക്കും ഭദ്രമെന്ന് ചിന്തിച്ചു, ഞാന്‍.

കോറിഡോറില്‍ ലിഫ്റ്റിന്നരികെ ഉലഞ്ഞ വസ്ത്രങ്ങളും കുറ്റിത്താടിയുമായി നില്‍ക്കുന്നൂ, മെലിഞ്ഞ ഒരു മധ്യവയസ്കന്‍.

‘നീയാണോടാ എന്റെ മോള്‍ടെ രഹസ്യക്കാരന്‍?’: ഇഴഞ്ഞ ശബ്ദത്തിലയാള്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിക്ക് പെട്ടെന്ന് കാര്യം പിടി കിട്ടി:
‘നമ്മുടെ ശ്രീദേവീടെ അച്ഛനാ...“
‘സുന്ദരേശന്‍ നായരാണോ.... എന്താ കാര്യം?” : ഞാനല്പം ഗൌരവം നടിച്ചു.
‘ദാ, ഇത് കണ്ടോ?”: പോക്കറ്റില്‍ നിന്ന് അയാ‍ള്‍ എതാനും കടലാസ് കഷണങ്ങള്‍ പുറത്തെടുത്തു.
‘എന്റെ മോള്‍‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളാ......നീയിതിന് സമാധാനം പറയണം‍.’
ഞാന്‍ നോക്കി: ഇംഗ്ലീഷിലാണ്, നല്ല വൃത്തിയുള്ള കൈപ്പട.
‘ഞാനെന്ത് വേണമെന്നാ?’ : കോപത്തേക്കാള്‍ തമാശയാണെനിക്ക് തോന്നിയത്.
‘എന്റെ മോളെ ജോലിക്ക് വച്ചത് നീയല്ലേ, അതോണ്ട് ഇതിന് സമാധാനവും നീ തന്നെയുണ്ടാക്കണം‘: കൈചൂണ്ടിക്കൊണ്ടടുത്തൂ, അയാള്‍.

വളരെ പണിപ്പെട്ടാണ് മമ്മൂട്ടിയും വാച്ച്‌മേനും കൂടി അയാ‍ളെ പിടിച്ച് പുറത്താക്കിയത്.
‘സാറെ, ഇത് പണ്ടാരോ പറഞ്ഞ പോലെ....പാമ്പിനെയെടുത്ത് വേണ്ടാത്ത എവിടെയോ‍ വച്ചു എന്ന് പറഞ്ഞത് പോലായല്ലോ?’ : മമ്മൂട്ടി സഹതപിച്ചു.

ജാള്യതയോടെ ഒരു ചിരി പാസ്സാക്കി തിരിച്ച് നടക്കവെ ഞാന്‍ ചുറ്റും നോക്കി: ശ്രീദേവിയുടെ നിഴല്‍ പോലുമില്ല, എങ്ങും.

ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ ‘ഗസ്റ്റപോ’കള്‍ താമസിയാതെ തന്നെ കാമുകനെ കണ്ടുപിടിച്ചു: സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന കണ്ണൂര്‍ക്കാരന്‍ നൌഷാദ്. ഉച്ചക്കുള്ള ബ്രേക്കിന് അവന്റെ വാനില്‍ കയറി ശ്രീദേവി പോകുന്നതും വൈകീട്ട് തിരിച്ച് വന്നിറങ്ങുന്നതുമൊക്കെ പലരും കണ്ടിരിക്കുന്നു.

‘അവനെപ്പിടിച്ച് രണ്ട് പൊട്ടിച്ച് വിട്ടാലോ സാറെ?’: മമ്മൂട്ടി ചോദിച്ചു.
‘എന്തിന്? അവളെ പറഞ്ഞു വിട്ടാല്‍ തീരില്ലേ പ്രശ്നം?‘ :ഞാന്‍ പ്രതിവചിച്ചു.

********************
ആഴ്ചകള്‍ക്ക് ശേഷം ഒരു മെട്രിക് ടണ്‍ പ്രസരിപ്പും ഊര്‍ജ്ജവും 55 കിലോയിലൊതുക്കി ശ്രീദേവി ‍എന്റെ ഓഫീസിലെത്തി. സാരിയും ബ്ലൌസുമണിഞ്ഞപ്പോള്‍ അവളൊരു ഒത്ത പെണ്ണായി മാറി.

‘എന്തായാലും ഏട്ടനെ മറക്കാന്‍ പറ്റ്വോ, എനിക്ക്?’ : അവള്‍ കൊഞ്ചി.
‘ജോലി കിട്ടി അല്ലേ?‘: ഞാന്‍ ഒരു മഞ്ഞച്ചിരി ചിരിച്ചു.
‘ഇവിടെ അടുത്താ... സെക്രട്ടറിയായി’ : അഭിമാനത്തോടെ അവള്‍ പുതിയ കമ്പനിയുടെ കാര്‍ഡെടുത്ത് നീട്ടി.
‘വെരി ഗുഡ്! അമ്മക്ക് സുഖമല്ലേ?’
‘അതെ, ഇന്നലെ അനിയത്തി വന്നിട്ടുണ്ട്, മദ്രാസീന്ന്”
ഗാനഗന്ധര്‍വനില്‍ നിന്ന് നേരിട്ട് സംഗീതം ‘കത്താന്‍’ വേണ്ടി മദിരാശിയിലേക്ക് ‘വാസം’മാറ്റിയ ‘ശെല്‍‌വി’യെപ്പറ്റി അമ്മയും മകളും വാചാലരാകാറുള്ളതോര്‍ത്തൂ, ഞാന്‍.
‘അവള്‍ടെ പഠിത്തം കഴിഞ്ഞോ?’ : ഞാന്‍ ചോദിച്ചു.
‘ഇല്ല, മലയാളിസമാജത്തിന്റെ പ്രോഗ്രാമിന് പാടാന്‍ വന്നതാ. ഏട്ടന്‍‍ തീര്‍ച്ചയായും വരണം, ‍ ഞാന്‍ VIP പാസ്സ് കൊടുത്ത് വിടാം’

*****************

അമ്മയും മകളും കൂടി വീട്ടിലെത്തിയപ്പോള്‍‍ ഇനിയെന്ത് പുലിവാലാണോ എന്നത്ഭുതപ്പെട്ടു, ഞാന്‍.
‘ഏട്ടന്റെ കൂട്ടുകാരനല്ലേ മോഹന്‍‌ദാസ്?’ :അവള്‍ ചോദിച്ചു.
‘ഏത് മോഹന്‍‌ദാസ്?’
‘ഫിലിം ഡയരക്റ്റര്‍ മോഹന്‍‌ദാസ്. ദേരയില്‍ അഡ്‌വെര്‍ടൈസിംഗ് കമ്പനിയുള്ള....”
‘അതെ’ : ഞാന്‍ സമ്മതിച്ചു.

അനേക ചിത്രങ്ങളില്‍ പി.ജി.വിശ്വംഭരന്റെ അസിസ്റ്റന്റായിരുന്നു, മോഹന്‍ദാസ്. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ചിരകാലാഭിലാഷം സഫലമാക്കാന്‍ സ്ഥാവരജംഗമ സ്വത്തുക്കളെല്ലാം വിറ്റ് തുലക്കേണ്ടി വന്ന ഹതഭാഗ്യന്‍. അവശേഷിച്ച ചില സ്നേഹിതരുടെ സഹായത്തോടെ ‍ ഒരു അഡ്‌വെര്‍ടൈസിംഗ് കമ്പനിയുമായിദുബായില്‍ കൂടിയിരിക്കയാണിപ്പോള്‍.

‘അവര്‍ ഒരു മോഡലിനെ തേടുകയാണെന്നറിഞ്ഞു. വിനോദാ പറഞ്ഞത് ഏട്ടന് മോഹന്‍ ദാസിനെ അറിയാമെന്ന്.‘
‘അതിനെന്താ? ചോദിക്കാമല്ലോ?”

ഒരു സ്വര്‍ണക്കടയുടെ പരസ്യത്തിന് വേണ്ടിയായിരുന്നൂ, മോഡല്‍.
“മലയാളിത്തമുള്ള മുഖമാണോ?’ : മോഹന്‍ ദാസ് ചോദിച്ചു.
‘അതെ’
‘എന്നാ നാളെ വൈകീട്ട് വരാന്‍ പറയൂ. ഒരു സ്ക്രീന്‍ ടെസ്റ്റ് നടത്തി നോക്കാം”

***************

പിറ്റേന്ന് 5 മണിക്ക് തന്നെയെത്തി ശ്രീദേവി.
‘നീ തനിയെ പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘ഇല്ല, ഏട്ടന്‍ വരണം’ :അവള്‍ വാശി പിടിച്ചു.”അല്ലെങ്കി പോവില്ല, ഞാന്‍”

അല്‍ നാസര്‍ സ്ക്വയറില്‍ ബ്രിട്ടീഷ് ബാങ്കിന്റെ മുകളിലുള്ള മോഹന്‍ ദാസിന്റെ സ്റ്റുഡിയോക്ക് താഴെ കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ അവള്‍ വീണ്ടും ചിണുങ്ങി:
‘ എന്റെ ഒപ്പം നില്‍ക്കണം, ഏട്ടന്‍. ആദ്യമായാ ഞാന്‍ ക്യാമറക്ക് മുന്‍പില്‍...’

മോഹന്‍ ദാസ് പരസ്യത്തെപ്പറ്റി ഒരു ലഘുവിവരണം നല്‍കി.
ആദ്യം ഭരതനാട്യം പോസില്‍ ചില സ്റ്റില്ലുകള്‍,
പിന്നെ മുലക്കച്ച കെട്ടിയ മലയാളിമങ്കയായി,
അവസാനം ആഭരണങ്ങളണിഞ്ഞ് കടല്‍ത്തീരത്ത് കൂടെ സ്ലോ മോഷനില്‍...

മേക്കപ്പ് തുടങ്ങിയപ്പോള്‍ പുറത്ത് കടക്കാനൊരുങ്ങീ, ഞാന്‍. പക്ഷേ അവളെന്നെ പിടിച്ച് നിര്‍ത്തി.
‘നാലു വര്‍ഷം ഡാന്‍സ് പഠിച്ചതാ’ : ഭരതനാട്യം പോസില്‍ നില്‍ക്കാനാവശ്യപ്പെട്ടപ്പോള്‍‍ അവള്‍ അവകാശപ്പെട്ടു.

‘ശരീരഭാഗങ്ങള്‍... വിവിധ ആംഗിളുകളില്‍”
-സാരിയഴിച്ച്, ബ്ലൌസുയര്‍ത്തിയും താഴ്ത്തിയും അതിര്‍ത്തിരേഖകളെക്കുറിച്ച് ആശങ്കയുളവാക്കുന്ന ഷോട്ടുകള്‍,
-പാവാടയുടെ ചരടഴിച്ച്, എത്ര ഊളിയിട്ടാളും അടി കാണാത്ത കയങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങള്‍,
-നനുത്ത ചെമ്പന്‍ രോമങ്ങള്‍ എഴുന്ന് നില്‍ക്കുന്ന കണങ്കാലുകളുടേയും മിനുപ്പും കൊഴുപ്പും തുടിക്കുന്ന തുടയുടേയും സ്നാപ്പുകള്‍....

സ്റ്റുഡിയോയുടെ മൂലയിലെ‍ ചുമരില്‍ ചാരി, യോഗനിദ്രയില്‍ അഭയം തേടി ഞാന്‍.

‘ഇനി കടല്‍ക്കരയിലൂടെ സ്ലോമോഷനില്‍ ഓടുന്നത്. ബ്രാ‍ വേണ്ടാ ട്ടോ. നല്ല മൂവ്മെന്റ് കിട്ടണം; സ്കിപ് ചെയ്യുന്ന പോലെ...”

മോഹന്‍ ദാസിന്റെ ശബ്ദം വിദൂരതയില്‍ നിന്നെന്ന പോലെ കര്‍ണപുടങ്ങളില്‍ ...പിന്നെ നുരയുന്ന അലയൊലി‍ പോലെ കരയെ പുണര്‍ന്ന് അകന്ന് പോയി.

******************
“മോനേ, ഇന്ന് ഫ്ലാറ്റിന്റെ വാടക കൊടുക്കേണ്ട ദിവസാ... ദേവി മോന്റടുത്ത് വരുന്നെന്ന് പറഞ്ഞു. പക്ഷെ എനിക്കറിയാം, അവള്‍ മോനോട് ചോദിക്കില്ലെന്ന്. ഒരയ്യായിരം ദിര്‍ഹം കൊടുത്ത് വിടണം. കുറേശ്ശെയായി തന്ന് തീര്‍ത്തോളാം‍‍.’

മാധവിയമ്മ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ പരുങ്ങീ, ഞാന്‍.
‘അതിനമ്മേ, എന്റെ കൈയില്‍ പൈസയൊന്നുമില്ലല്ലോ. കൂടി വന്നാ ഒരായിരം..”
“മോന്‍ എങ്ങനെയെങ്കിലും അറേഞ്ച് ചെയ്തേ പറ്റൂ. അല്ലെങ്കി പെരുവഴിയിലാ ഇന്ന് രാത്രി ഞങ്ങളുറങ്ങുക.“
അവര്‍ ഫോണ്‍ കട്ട് ചെയ്തു.

കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീദേവി വന്നു.
‘മോഹനേട്ടന്‍ വിളിച്ചിരുന്നു. ജ്വല്ലറിയുടെ കൊണ്ട്രാക്റ്റ് ഉറപ്പായെന്ന്. ഏട്ടനെ നേരിട്ടറിയിക്കാന്‍ വന്നതാ’
അവളുടെ കവിളുകളില്‍ അഭിമാനത്തിന്റേയും ആഹ്ലാദത്തിന്റേയും റോസാദലങ്ങള്‍! ‘കണ്‍ഗ്രാജുലേഷന്‍സ്‘: ഞാന്‍ കൈ നീട്ടി.
‘ഏട്ടനാ ഇതിന്റെ ക്രെഡിറ്റ്...’ : ആരാധന നിറഞ്ഞ മിഴികള്‍ കൊണ്ടവളെന്നെ തഴുകി:“ഇനി പോകാം’
‘എവിടെ?”
‘എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമല്ലേ? അതോണ്ട് ഏട്ടന്‍ വേണം ഇന്നെന്നെ വീട്ടീ‍ല്‍ വിടാന്‍. വഴി നീളെ സംസാരിക്കേം ചെയ്യാല്ലോ. “
‘പക്ഷെ ജോലി...?’
‘ഒരു ജോലിക്കാരന്‍! നാളെ ചെയ്താ പോരേ? .....പ്ലീസ്, എനിക്കു വേണ്ടി”
അവള്‍ കൈയില്‍ പിടിച്ചൂ.
“ശരി, പോകും വഴി‍ ATM ല്‍ നിന്ന് ക്യാഷെടുക്കാം. വാടക കൊടുക്കേണ്ട ദിവസമല്ലേ?’ ഞാന്‍ ചോദിച്ഛു.
“ഓ, ഈയമ്മ....ഞാന്‍ പറഞ്ഞതാ ഏട്ടനെ ബുദ്ധിമുട്ടിക്കരുതെന്ന്.’ : കപടരോഷത്തോടെ ചുണ്ട് കോട്ടി, അവള്‍.

’അമ്പതും നൂറുമായി ഏട്ടന്റെ കൈയീന്ന് വാങ്ങീത് തന്നെ ഇപ്പോ ഒരു തുകയായിട്ടുണ്ടാവും.‍”

****************

“മോനെ ശല്യപ്പെടുത്തുകയാണെന്നറിയാം”: പൈസ വാങ്ങുമ്പോള്‍ മാധവിയമ്മയുടെ കണ്ണുകള്‍ നിറയുകയും കണ്ഠമിടറുകയും ചെയ്തു. “ഞങ്ങള്‍ക്ക് ചോദിക്കാന്‍ വേറെ ആരാ ഉള്ളത്? അങ്ങേര്‍ക്കിതെന്തെങ്കിലുമറിയണോ? കുടിച്ച് കൂത്താടി....ഇപ്പോ വല്ലപ്പോഴൊക്കെയാ വീട്ടീ വരുന്നത് തന്നെ“
എന്നിട്ട് തിരിഞ്ഞ് മോളോട് പറഞ്ഞു:‘ പെട്ടെന്ന് തന്നെ സാറിന് തിരിച്ച് കൊടുക്കണം, ട്ടാ!”
ശ്രീദേവി തന്ന ചായയും കായ വറുത്തതും ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍‍ അണിഞ്ഞൊരുങ്ങി വന്നൂ, അവര്‍.
“മോനിരിക്ക്, ട്ടാ! അമ്മ ഈ പൈസ അറബിക്ക് കൊടുത്തിട്ട് വരാം’ : എന്നിട്ട് തലയില്‍ കൈ വച്ച് പിരാകി. “കാലമാടന്‍, ഒരു ദിവസം വൈകിയാ മതി, വന്നു കേറും വീട്ടില്‍‍. പിന്നെ ആ വര്‍ത്താനോം നോട്ടവും വെടലച്ചിരീം....കുടുംബത്തീപ്പിറന്നോര്‍ക്ക് സഹിക്കാനാവ്വോ മോനേ, അതൊക്കെ?’
അമ്മ പോയപ്പോള്‍‍ ശ്രീദേവി അരികെ വന്നിരുന്നു.
‘ഞാനൊരിക്കലും മറക്കില്ലാട്ടോ’ : അവളുടെ വിടര്‍ന്ന കണ്ണുകളിലെ നീണ്ട പീലികള്‍ കൂട്ടിമുട്ടി, പലവട്ടം. നനഞ്ഞ ചുണ്ടുകള്‍ക്കും നിരയൊത്ത പല്ലുകള്‍ക്കും ഇടയില്‍ ചുവന്ന നാവിന്റെ അറ്റം ത്രസിച്ചു.
ആ കൈകള്‍ എന്റെ കൈകളെ തേടി.
“അമ്മ ...’ : ഞാന്‍ വാതിലിലേക്ക് നോക്കി.
‘അമ്മയിനി വരണമെങ്കില്‍ രണ്ട് മണിക്കൂറെങ്കിലും കഴിയും.’
എഴുന്നേറ്റ് വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടൂ, അവള്‍. എന്നിട്ട് തിരിഞ്ഞ് നിന്ന്, ദഹിപ്പിക്കുന്ന ഒരു ചിരിയോടെ, എന്നെ തന്നിലേക്കാവാഹിച്ചു.

**************

വ്യാജമദ്യവില്‍പ്പന നടത്തിയതിന് സുന്ദരേശന്‍ നായരെ പോലീസ് അറസ്റ്റ് ചെയ്തു. 6 മാസം ജയിലും ഡീപോര്‍ട്ടേഷനും‍. ഫാമിലി വിസയിലായതിനാല്‍ അമ്മക്കും മകള്‍ക്കും അയാളോടൊപ്പം ഗള്‍ഫ് വിടേണ്ടി വന്നു.

ജുവല്ലറിയുടെ പരസ്യം കാണുമ്പോഴൊക്കെ മധുരിക്കുന്ന ഓര്‍‍മ്മയും പുളകം വിടര്‍‍ത്തുന്ന ഉന്മാദവുമായി ശ്രീദേവി മനസ്സില്‍ വന്ന് നിറയും.
വിനോദ് ഓര്‍മ്മിപ്പിക്കും: ‘ചേട്ടാ, നമുക്കവളെ കമ്പനി വിസയില്‍ കൊണ്ട് വന്നാലോ?’
“നോക്കാം”: ഞാനെതിരു പറയാറില്ല.

വിവാഹക്ഷണക്കത്ത് വന്നത് പിന്നേയും ഒരു കൊല്ലം കഴിഞ്ഞാണ്, കൂടെ ഒരു കത്തും.


എന്റെ നാടിന്നടുത്ത് പുല്ലൂര്‍ എന്ന സ്ഥലത്താണ്, മസ്കറ്റില്‍ ജോലിയെടുക്കുന്ന പ്രതിശ്രുത വരന്‍ സതീശന്റെ വീടെന്നവള്‍ അറിയിച്ചു.

എന്നിട്ടെഴുതി: ‘കണ്ടോ, ഏട്ടന്റെ അരികില്‍ തന്നെ ഞാന്‍ ഉണ്ടാകണമെന്നാ ദൈവത്തിനും.”

വിവരമറിഞ്ഞപ്പോള്‍ വിനോദ് പറഞ്ഞു: ‘ഓ, അപ്പോ അവളും പോയി. കാശെത്ര തിന്നതാ തള്ളേം മോളും കൂടി.”

മോഹന്‍‍ ദാസിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല: ‘രണ്ട് ആഡ് കാമ്പെയിനുകള്‍ക്കുള്ള തുക അവള്‍ അഡ്വാന്‍സ് ആയി വാങ്ങിയിരുന്നൂ!‍‍.’

***************
വാല്‍ക്കഷ്ണം:

കഴിഞ്ഞ കൊല്ലം നാട്ടില്‍ പോയപ്പോള്‍ വല്യേച്ചിയുടെ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു രമ്യഹര്‍മ്മ്യം എന്റെ ശ്രദ്ധയാകര്‍ഷിച്ചു.

‘ചേച്ചി, നമ്മുടെ റപ്പായി മാപ്പിളയുടെ മകന്‍ ആന്‍ഡ്രു ഇത്ര വല്യ വീട് വച്ചോ? ബാംഗ്ലൂരല്ലേ അവനിപ്പോഴും?’ ഞാന്‍ ചോദിച്ചു.

‘ ആന്‍ഡ്രു സ്ഥലം വിറ്റ് അമ്മേനേം കൊണ്ട് ബംഗളൂരീ പോയെടാ. ഈ വീട് പതിയാരത്തെ സുഭദ്രാമ്മേടെ മോന്‍ സതീശന്റേയാ. നീയറിയോ ആവോ. മസ്ക്കറ്റില്‍‍ ബാങ്കിലോ മറ്റോ ആണ് ജോലി. സുഭദ്രാമ്മേം മരുമോളും കൂടിയാ ഇവിടെ താമസം. മരുമോള്‍ ആളല്പം പെശകാന്നാ ജനസംസാരം. പോരാത്തതിന് യേശുദാസിന്റൊപ്പം പിന്നണി പാടാന്‍ പോയ അനിയത്തീം വന്നിട്ടുണ്ടിപ്പോ. എന്ത് പറയാനാ..... നമ്മുടെ നാടന്‍ പാണന്‍‌മാര്‍ക്ക് പാടി നടക്കാന്‍ കിട്ടുന്ന ഓരോരോ പുരാണങ്ങളേയ്.......!”