Wednesday, November 21, 2007

ഉമിത്തീയിലെരിയുന്ന അഗ്നിരേഖ

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വന്തമായി ഒരു കണ്‍സ്ട്രകഷന്‍ കമ്പനി തുടങ്ങാന്‍ മൂത്ത മകന് ചെയര്‍മാന്‍ അനുമതി നല്‍കിയത്.

രണ്ട് നിബദ്ധനകള്‍ മുന്നോട്ട് വച്ചു:
കമ്പനി നടത്തിപ്പിന്റെ മേല്‍നോട്ടം തന്റെ P.A.ക്കായിരിക്കും.
തന്റെ അനുവാദമില്ലാതെ ഒരു പ്രോജെക്റ്റും‍ ഏറ്റെടുക്കരുത്.
-അങ്ങനെയാണ് ഒരു ‘നിര്‍മ്മാണ‘ കമ്പനിക്ക് “ബേബിസിറ്ററാ“യി ഞാന്‍ മാറിയത്.

പ്രശസ്ത ലേബര്‍ സപ്ലൈ ഏജന്‍സിയുടെ മാനേജര്‍ ദേവനെ കൊണ്ട് വന്നത് എഞ്ചിനീയര്‍ മോഹനായിരുന്നു. ഓരോ റിക്രൂട്ടിനും എത്ര ശതമാനം കമ്മീഷന്‍ വേണമെന്ന് ഒരു ചെടിപ്പുമില്ലാതെ അയാള്‍ ചോദിച്ചപ്പോള്‍ വളരെ ശാന്തനായി ഞാ‍ന്‍ പറഞ്ഞു: “ദേവന്‍, ഐ തിങ്ക് ഇറ്റ്സ് ടൈം ഫോര്‍ യു ടു ലീവ്!”

വളിച്ച ഒരു ചിരിയോടെ വാതില്‍ക്കല്‍‍ തിരിഞ്ഞ് നിന്ന്, കൈകള്‍ കൂപ്പി, അയാള്‍ മൊഴിഞ്ഞു: ‘അണ്ണാ, ആളറിയാതെ പറഞ്ഞു പോയതാ; ഷെമീ! ഒരു തെറ്റൊക്കെ ഏത് പോലീസുകാരന്റെ മോനും പറ്റില്ലേ?“

എന്നിട്ട് രഹസ്യം പറയും പോലെ വായ് പൊത്തി, ‘എന്റെ അച്ഛന്‍ ഒരു പോലീസുകാരനായിരുന്നൂ, കേട്ടോ’ എന്ന് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗൌരവത്തിന്റെ നീര്‍ക്കുമിളകള്‍ തകര്‍ന്നു വീണത് സൌഹൃദത്തിന്റെ തെളിനീര്‍ പ്രവാ‍ഹത്തിലേക്കായിരുന്നു.

"ഞങ്ങളുടെ മദ്രാസ് ഓഫീസില്‍‍ ഒരു സെക്രട്ടറിയുണ്ട്. വളരെ ഏബിളാ. അവള്‍ക്ക് ഗള്‍ഫില്‍ വന്നാല്‍ ‍കൊള്ളാമെന്നൊരാശ. നിങ്ങളുടെ കമ്പനിക്കൊരു മുതല്‍ക്കൂട്ടായിരിക്കും, അവള്‍.”

സെക്രട്ടറി പോസ്റ്റിനെത്തിയ ഉദ്യോഗാര്‍ത്ഥിനികളെ ഒന്നൊന്നായി നിരാകരിച്ച എന്നോട് ദേവന്‍ പറഞ്ഞു.


‘നിങ്ങളുടെ കമ്പനി അറിയാതെയോ?’

‘അതെ. വിസിറ്റ് വിസായില്‍ വരുത്തിയാല്‍ മതി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചയക്കാമല്ലോ?”

-വളരെ ഇം‌പ്രസ്സീവ് ആയിരുന്നു, രേഖാ തോമസിന്റെ സീ.വി.യും ഫൊട്ടോയും. ഒരു കൊച്ച് സുന്ദരി. സ്വപ്നങ്ങള്‍ മയങ്ങുന്ന, പാതി വിടര്‍ന്ന അവളുടെ കണ്ണുകള്‍ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.


‘ ദേവന്‍ സാ‍ര്‍ പറഞ്ഞിട്ടുണ്ട്, എല്ലാം. വിസിറ്റ് വിസായില്‍ വരാന്‍ ഞാന്‍ തയ്യാറാണ്.’ : പതിഞ്ഞ, എന്നാല്‍ സ്ഫുടമായ സ്വരം ഫോണിലൂടെ ഒഴുകി വന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് ഹിന്ദി നടി റാണി മുഖര്‍ജിയുടെ മുഖമായിരുന്നു.


*********

‘വിസ എന്റെ കൈയില്‍ തന്നാല്‍ മതി.’ : രേഖയെ സ്വീകരിക്കാന്‍ തയ്യാറായി ദേവന്‍ മുന്നോട്ട് വന്നു.

“താമസസൌകര്യം?”

“അതൊക്കെ ഞാനേറ്റെന്നേ..നാളെ കാലത്ത് അവള്‍ ഓഫീസിലുണ്ടായാല്‍ പോരേ?”: അവന്റെ അര്‍പ്പണബോധത്തില്‍ മതിപ്പ് തോന്നാതിരുന്നില്ല, എനിക്ക്.


ഉച്ചയൂണ് കഴിഞ്ഞ് ഓഫീസിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞു: ‘‍ വിസിറ്റേഴ്സ് ഉണ്ട്, സാറിന്റെ ഓഫീസില്‍.’
അപ്പോയിന്റ്മെന്റില്ലാതെ ആരാ‍ണെന്നത്ഭുതപ്പെട്ടു, ഞാന്‍.


വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് കസേരയില്‍ നിന്നെണീറ്റൂ, ഒരു എണ്ണമൈലി നാടന്‍ പെണ്ണ്; കൂടെ കൊമ്പന്‍ മീശക്കാരന്‍ കഷണ്ടിയും.

ഫോട്ടൊയിലെ മുഖം ഞാന്‍ തിരിച്ചറിഞ്ഞു:‘ മിസ്സിസ് രേഖാ തോമസ്?”

“യസ് സര്‍, ഇതെന്റെ കൊച്ചപ്പന്‍..‍ യോഹന്നാന്‍’ : കൊമ്പന്‍ മീശയെ അവള്‍ എനിക്ക് പരിചയപ്പെടുത്തി.

“ എത്ര വരേയാ ജോലിസമയം? കൊണ്ട് പോകാന്‍ ഞാനെപ്പഴാ വരണ്ടേ?’ : ചിരട്ട നിലത്തുരസും പോലെ അയാളുടെ സ്വരം.

“രാവിലെ എട്ടു മുതല്‍ ഒരു മണി വരേയും, വൈകീട്ട് 4 മുതല്‍ 7 വരേയുമാ ജോലി സമയം. സ്പ്ലിറ്റ് ഷിഫ്റ്റാ” : ഞാനറിയിച്ചു.

‘എന്നാ എഴു മണിക്ക് വരാം“: അയാള്‍ നടന്നകുന്നു.


യാത്രാക്ഷീണമുണ്ടെങ്കിലും, പകുതിയടഞ്ഞതെന്ന് തോന്നിക്കുന്ന, നീണ്ട കണ്‍പോളകള്‍‍ക്കുള്ളില്‍ ഓളം വെട്ടുന്ന തീക്ഷ്ണനയനങ്ങള്‍! വലത് കണ്ണില്‍ ഒളിച്ച് കളിക്കുന്ന തവിട്ട് നിറത്തിലുള്ള ഒരു പാട് എന്റെ ശ്രദ്ധ പിടിച്ച് പറ്റി.


“കണ്ണിലെന്താ?’ : ആദ്യ ചോദ്യം.

‘ഭാഗ്യമറുക്; ജന്മനാല്‍ ഉള്ളതാ.”: ആ മിഴികള്‍ എന്റെ മുഖത്ത് തറച്ച് നിന്നു.

അറ്റം വളഞ്ഞ നാസികക്ക് താഴെ വൃത്താകൃതി തോന്നിക്കുന്ന കനം കുറഞ്ഞ അ‍ധരങ്ങള്‍, കൂര്‍ത്ത താടി, അല്പം നീണ്ട കഴുത്ത്....
പാറിപ്പറന്ന മുടി ഒതുക്കി, തോളിലെ വാനിറ്റി ബാഗ് താഴെ വച്ച്, മുന്നിലെ കസേരയില്‍ അവളിരുന്നപ്പോള്‍ ദൃഷ്ടിയില്‍ തടഞ്ഞത് അല്പം‍ ഉയര്‍ന്ന, ഞൊറികളുള്ള വയറാണ്. പിന്നെ തൂങ്ങിക്കിടക്കുന്ന നീര്‍ക്കുടങ്ങളും.


സ്ത്രീസഹജ സ്വാഭാവികതയോടെ സാരി വലത് ഭാഗത്തേക്ക് വലിച്ചിട്ട് കണ്ണുകളുയര്‍ത്തി എന്നെ നോക്കി, അവള്‍.


പിന്നെ കണ്ണുകള്‍ വിടര്‍ത്തി, ചുണ്ടുകള്‍ പിളര്‍ത്തി, പല്ലുകളുടെ ധവളിമ ചുറ്റും പര‍ത്തി.

*********

പുതിയ കമ്പനിയുടെ സ്ഥിതി, സ്വഭാവം, പ്രവര്‍ത്തനം എല്ലാം അവള്‍ വേഗത്തില്‍ ‍ ഹൃദിസ്ഥമാക്കി. കുഴഞ്ഞ് മറിഞ്ഞ് കിടന്നിരുന്ന കണക്കുകളും ഫയലുകളും ഒരു ജാലവിദ്യക്കാരിയുടെ കൈയടക്കത്തോടെ കൈപ്പിടിയിലൊതുക്കി.


‘നമ്മുടെ കമ്പനിക്ക് യോജിച്ചത് ‘ടാലി‘യാ.’: അവള്‍ നിര്‍ദ്ദേശിച്ചു.

‘ടാലി അറിയാന്മോ?‘ :ഞാന്‍ ചോദിച്ചു.

‘പാക്കേജ് എടുത്താല്‍ ഫ്രീയായി ട്രെയിനിംഗ് തരാമെന്ന് പറയുന്നു. ഉച്ചക്ക് ഞാനിവിടെ വെറുതെയിരിക്കയല്ലേ? നാളെ തുടങ്ങിയാലോ?’

************


ഒരു തിങ്കളാഴ്ച:

ഓഫീസിലെത്തിയപ്പോള്‍ കാത്തിരിക്കുന്നൂ, രേഖ.

ഉറങ്ങാത്ത മുഖം, ഒതുക്കാ‍ത്ത മുടി, കലങ്ങിയ കണ്ണുകള്‍, കണ്ണീര്‍ച്ചാലുകള്‍ വികൃതമാക്കിയ കവിള്‍ത്തടങ്ങള്‍.
‘ഗുഡ് മോണിംഗ് സര്‍” : സ്വരത്തിന് വേദനയുടെ താപം.

‘ഇരിക്കൂ, രേഖേ. എന്തു പറ്റി?‘


അവളുടെ കണ്ണുകള്‍ കാര്‍പെറ്റില്‍ ഉഴറി നടന്നു. പിണഞ്ഞും അഴിഞ്ഞും പരസ്പരം അകന്നും മനസ്സിലെ പ്രക്ഷുബ്ധത പ്രകടമാക്കിക്കൊണ്ടിരുന്നു, കൈവിരലുകള്‍.

ഓഫീസ് ബോയ് കൊണ്ട് വന്ന ചായ കുടിച്ച് തീരും വരെ അവള്‍ ശബ്ദിച്ചില്ല.


‘സര്‍, കുറച്ച് സമയം എനിക്ക് സംസാരിക്കണം. ഡു യു മൈന്‍ഡ്?”

‘നോ പ്രോബ്ലം... പറഞ്ഞോളൂ”

“സാറിനെ മാത്രം വിശ്വസിച്ചാ വിസിറ്റ് വിസയില്‍ ഞാനിവിടെ വന്നത്’: അവള്‍ തുടങ്ങി.

‘അതെങ്ങനെ? ദേവനെയല്ലേ നിനക്ക് പരിചയം?”: ഞാന്‍ ഇടയില്‍ക്കയറി.

“അല്ലാ, സര്‍. ഓഫര്‍ കിട്ടിയതിന്റെ അടുത്ത ദിവസം ഞാന്‍ വേളാങ്കണ്ണിയില്‍‍ പോയി. ധ്യാനിച്ചിരുന്നപ്പോള്‍ മാതാവെന്നോട് പറഞ്ഞു: ‘മോളേ, നീ ധൈര്യമായി പൊയ്ക്കോ. രക്ഷകനായി നിനക്കവിടെ ഒരാളുണ്ടെന്ന്. സാറിന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ ‍ അതാരാണെന്ന് എനിക്ക് ഉറപ്പായി.”

‘എന്ത്?‘ എനിക്ക് ചിരി വന്നു:“മാതാവ് അറിയുമോ എന്നെ?”

“അറിയും സര്‍; എല്ലാം അറിയുന്നവളാ മാതാവ്”


അവളുടെ ദൃഷ്ടികള്‍‍ ദീപ്തമായി. ധ്യാനത്തിലെന്നോണം അവ മുകളിലേക്കുയര്‍ന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ന്നു.


കഴുത്തില്‍, മാറിടങ്ങള്‍ക്കിടയിലൂടെ താഴോട്ടിറങ്ങിക്കിടന്ന, മുത്തുമാലയില്‍ തൂങ്ങുന്ന കുരിശു രൂപം അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.

‘സര്‍, ‘ അവള്‍ തുടര്‍ന്നു: ‍‘സാറിന്റെ കൂട്ടുകാരനാണെങ്കിലും ദേവന്‍ അത്ര നല്ലവനല്ല. വിസയുടെ കോപ്പിയും ടിക്കറ്റും അയക്കും മുന്‍പ് ചില കണ്ടീഷന്‍സ് അയാള്‍ മുന്നോട്ട് വച്ചിരുന്നു. ദുബായില്‍ വന്നാല്‍ കുറച്ച് സോഷ്യല്‍ ആകണം, ബോസിനോട് ഫ്രീ ആയി ഇടപഴകണം, ഒന്നിച്ച് പാര്‍ട്ടികള്‍ക്ക് പോണം എന്നൊക്കെ. ഇതിന്റെയൊക്കെ അര്‍ത്ഥമൂഹിക്കാനാവാത്ത കൊച്ച് കുട്ടിയാണോ ഞാന്‍?”


കസേരയിലേക്ക് ഇറങ്ങിയിരുന്ന്, കൈമുട്ടുകള്‍ മേശയുടെ വശങ്ങളിലൂന്നി, അവള്‍ എന്റെ നേരെ തിരിഞ്ഞൂ:

‘ദുബായില്‍ അയാളുടെ റൂമില്‍ കൂടെ താമസിപ്പിക്കാനായിരുന്നു പ്ലാന്‍. മാതാവ് മുന്നറിയിപ്പ് തന്നത് കൊണ്ടാ കൊച്ചപ്പനോട് എയര്‍പോര്‍ട്ടില്‍ വരാന്‍ ഞാനാവശ്യപ്പെട്ടത്.“


ഒന്ന് നിര്‍ത്തി തലതാഴ്ത്തി, അവള്‍.

മിഴികള്‍ വീണ്ടും തരളിതമായി.

“പക്ഷേ മറ്റൊരു കെണിയിലേക്കാണ് ആ യാത്രയെന്ന് ഞാനൊരിക്കലും കരുതിയിയില്ല. അമ്മച്ചിയുടെ അനിയത്തി....കൊച്ചമ്മ, അവരുടെ ഭര്‍ത്താവ് എനിക്ക് അപ്പച്ചനേപ്പോലല്ലേ?‘ ചോദ്യരൂപത്തില്‍ അവളെന്നെ നോക്കി.


ഞാന്‍ തലയാട്ടി.

‘ഇന്നലെ അന്നമ്മച്ചിയും മോനും പള്ളിയില്‍ പോയിരിക്കുവാരുന്നു. ഞാന്‍ ഓഫീസില്‍ നിന്നെത്തി കുളിക്കാന്‍ കയറിയതാ. ഒന്ന് തള്ളിയാല്‍ ഊരി പോരുന്ന കൊളുത്താ ബാത് റൂമിന്റേത്.“


ആ നിമിഷങ്ങളിലേക്ക് മനസ്സിനെ നയിച്ചപ്പോഴവളുടെ കണ്ണുകള്‍‍ താനെ അടഞ്ഞു.

“കുളിക്കാന്‍ തുടങ്ങിയതും വാതിലില്‍ ശക്തമാ‍യ ഒരു തള്ളല്‍. ഉടുത്ത ഒറ്റമുണ്ടും വിശന്ന ചെന്നായുടെ കണ്ണുകളുമായി കൊച്ചപ്പന്‍ അകത്ത്. ശബ്ദിക്കാന്‍ കഴിയും മുന്‍പേ എന്റെ ബാത് ടവല്‍ അയാള്‍‍ പറിച്ചെറിഞ്ഞൂ.”: അവള്‍ കിതച്ചൂ.“മാതാവിന്റെ കൃപകൊണ്ട് എങ്ങനേയോ അയാളെ തള്ളി മാറ്റി, നൂല്‍ബന്ധം പോലുമില്ലാതെ, ഓടി ഞാന്‍ അന്നമ്മച്ചീടെ മുറിയില്‍ക്കയറി കതകടച്ചു. രാത്രി അന്നമ്മച്ചി പള്ളീന്ന് വന്ന ശേഷമാ കതക് തുറന്നേ..’


ഒരു കാടന്‍ പൂച്ചയെപ്പോലെ മുരളുകയായിരുന്നൂ, അവള്‍.





‘തനിക്ക് സ്വന്തമായി റൂമില്ലേ, അവിടെ?’ : ഞാന്‍ ചോദിച്ചു.






‘ഇല്ലാ സര്‍; പഴയ ഒരു വില്ലയിലെ ഒറ്റ മുറിയിലാ അവര്‍ താമസിക്കുന്നത്. എന്റെ ഇരിപ്പും കിടപ്പുമെല്ലാം കോറിഡോറിലെ സോഫായിലാ‍യിരുന്നു. 300 ദിരംസിന് അതിലും നല്ല സ്ഥലം ദുബാ‍യില്‍ കിട്ടുമോ, സര്‍?’






കരുണയുടേയും സ്നേഹത്തിന്റേയും മഞ്ഞുമലകള്‍ ഒന്നിച്ചുരുകീ, എന്റെ മനസ്സില്‍.






“എനിക്ക് താമസിക്കാനൊരു സ്ഥലം ശരിയാക്കിത്തരണം, ഇന്ന് തന്നെ. ഞാനിനി അവിടെ കാല്‍ കുത്തുന്ന പ്രശ്നമില്ല’.






‘ നിന്റെ സാധനങ്ങളെടുക്കാനെങ്കിലും കാല്‍ കുത്തേണ്ടി വരില്ലേ, അവിടെ?’ : പിരിമുറുക്കം കുറയ്ക്കാന്‍ അല്പം തമാശ കലര്‍ത്തി ചോദിച്ചു, ഞാന്‍.



“ബാഗും എടുത്തോണ്ടാ ഇറങ്ങിയേ. ഓഫീസില്‍‍‍ വച്ചിട്ടുണ്ട്.”

*************
ഗള്‍ഫ് ന്യൂസിന്റേയും ഖലീജ് റ്റൈംസിന്റേയും ക്ലാസ്സിഫൈഡുകള്‍ പരതലായിരുന്നു, പിന്നെ ഞങ്ങളുടെ പണി. വിവരമറിഞ്ഞ മറ്റ് സ്റ്റാഫംഗങ്ങളും കൂടെ കൂടി. അവസാനം കരാമയില്‍ ഷെയ്ക്ക് കോളനിയില്‍ ഒരു ഷയറിംഗ് അക്കൊമൊഡേഷന്‍‍ ഒത്ത് കിട്ടി.

‘കണ്ടോ, മാതാവെന്നെ കൈവിട്ടില്ല”: അഡ്വാന്‍സ് കൊടുത്ത്, ഫ്ലാറ്റുടമയായ ഗോവാക്കാരിയോട് യാത്ര പറഞ്ഞിറങ്ങവേ, രണ്ട് കൈകളും കൂട്ടിപ്പിടിച്ച്, കാതര ‍മിഴികള്‍ എന്റേതിലൂന്നി‍ തേങ്ങി, അവള്‍.
“സാറിന്റെ കടമൊക്കെ ഞാന്‍ എങ്ങനേയാ‍ വീട്ടുക?”
അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നതും വലത് കണ്ണിലെ ചാരനിറമുള്ള മറുക് മേല്‍കീഴ് ചാഞ്ചാടുന്നതും നോക്കി നിന്നു ഞാന്‍.അവളുടെ നിശ്വാസങ്ങള്‍ക്കപ്പോള്‍ പ്രചണ്ഢമായ ഒരു മണ‍ല്‍ക്കാറ്റിന്റെ ചൂരും ചൂടും ചടുലതയും!

*************

ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് ഇടക്കിടെ അവളെന്റെ ക്യാബിനിലെത്തും.
‘ദിവസവും കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, സര്‍: ’ അവള്‍ പറയും.” ഈ ഒറ്റപ്പെട്ട ജീവിതമല്ലെങ്കിലെന്നെ ഭ്രാന്തിയാക്കി മാറ്റും.’

ഓഫീസ് കഴിഞ്ഞ് അവളെ റൂമില്‍ കൊണ്ട് വിടുക എന്നതു കൂടി എന്റെ ദിനചര്യയുടെ ഭാഗമാക്കിത്തീര്‍ത്തു, അവള്‍.

‘രാത്രി ഒറ്റക്ക് പോകാനെനിക്ക് പേടിയാ. പിന്നെ അത്രേം സമയം കൂടി സാറിനോട് സംസാരിക്കാല്ലോ?”

ദാരിദ്ര്യത്തിന്റെ പാരമ്യത്തില്‍‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും കണ്ണൂരിലെ പെരളശ്ശേരിയില്‍ കുടിയേറിപ്പാര്‍ത്ത അവളുടെ പ്രപിതാക്കന്മാരെപ്പറ്റിയും മദ്രാസില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ജോലി നോക്കുന്ന ഭര്‍ത്താവ് തോമസ് ഇടിക്കുളയെന്ന ടോമിച്ചനെപ്പറ്റിയുമൊക്കെ ഞാന്‍ അടുത്തറിയുന്നത് ആ യാത്രകളിലാ‍ണ്.

“ടോമിച്ചന്‍ സ്നേഹമുള്ളോനാ‘: ഭര്‍ത്താവിനെപ്പറ്റി പറയുമ്പോള്‍ അവളുടെ സ്വരം‍ അനുരാഗത്തിന്റെ തേനുറവകളുതിര്‍ന്ന് കുതിരും.
“ഒരു ജോലി ശരിയാക്കി അച്ചായനേം ഇങ്ങോട്ട് കൊണ്ട് വരണം. സാറെന്നെ സഹായിക്കില്ലേ?’
ആ കണ്ണുകള്‍ തുറന്നടഞ്ഞു.
വലത് കണ്ണിലെ മറുക് ഒളിച്ചുകളി തുടര്‍ന്നു.

കണ്ണില്‍ മറുകുകളൊ പ്രകടമായ ചിഹ്നങ്ങളോ ഉള്ളവര്‍ അമാനുഷശക്തിയും അതീന്ദ്രീയജ്ഞാനവും ഒക്കെ ഉള്ളവരാ‍യിരിത്തീരുമെന്ന് എവിടെയാണ് വായിച്ചത് എന്നോര്‍ക്കാന്‍ ശ്രമിക്കയായിരുന്നൂ, ഞാനപ്പോള്‍.
**************

‘ഇന്നെന്റെ വെഡ്ഡിംഗ് ആന്നിവേഴ്സറിയാ’..
കൈയില്‍ ഒരു ടിന്‍ ചോക്കളേറ്റുമായിട്ടായിരുന്നു രേഖയുടെ വരവ്.കൈയില്‍ ഭര്‍ത്താവയച്ച ‘ഹാപ്പി ആനിവേഴ്സറി‘ കാര്‍ഡുമുണ്ടായിരുന്നു. ’മിസ് യു, മിസ് യു’ എന്ന് ചുവന്ന മഷിയില്‍ എഴുതിയിരിക്കുന്നൂ, ‍ കാര്‍ഡിന്റെ നാലു മൂലകളിലും.

“പ്രസവത്തിലേ കുഞ്ഞ് മരിച്ചില്ലായിരുന്നുവെങ്കില്‍ നാട് വിടുകയോ ടോമിച്ചനെ പിരിയുകയോ ചെയ്യേണ്ടി വരില്ലായിരുന്നു.“
ആഹ്ലാദം ജ്വലിച്ച് നിന്ന ആ മുഖത്ത് വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നത് പെട്ടെന്നാണ്.
“അതോടെ ജീവിതം മടുത്തു, സര്‍! ഒളിച്ചോടണമെന്നും സന്യാസിനിയാകണമെന്നും ഒക്കെ തോന്നി. അപ്പോഴാണ് സാറിന്റെ ഓഫര്‍ വന്നത്.’
‘എത്ര കാലമായി‍?’ : ഞാന്‍ ചോദിച്ചു.
“ആറു മാസം. കുഞ്ഞ് വയറ്റില്‍ വച്ചേ മരിക്കയായിരുന്നൂ.”

സാരി അല്പം മാറ്റി, ഞൊറികളുള്ള വലിയ തന്റെ വയര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ പറഞ്ഞു: ‘ഇത് കണ്ടോ..... മരുന്നുകളേറെ കഴിച്ചിട്ടും ചുരുങ്ങിയിട്ടില്ലിത് വരെ.“




പിന്നെ ഒരു ചെറുചിരിയോടെ ഒളികണ്ണിട്ടെന്നെ നോക്കി, കൈ മാറിടത്തിലേക്കുയര്‍ത്തി ബാക്കി സംശയവും ദൂരീകരിച്ചു: “ ദാ, ഇതിന്റെ സ്ഥിതിയും അങ്ങനെ തന്നെ. ഇപ്പഴും ‍ പാല്‍ ചുരത്തും‍.”



***************

ഒരു വെള്ളിയാഴ്ച വൈകുന്നേരം:
കൂട്ടുകാരന്റെ വീട്ടില്‍ സൊറപറച്ചിലും സുരപാനവും റമ്മികളിയുമൊക്കെയായി ഒത്ത് കൂടിയിരിക്കയായിരുന്നു, ഞങ്ങള്‍.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവഗണിച്ചു. പക്ഷേ നിര്‍ത്താതെ അത് ചിലച്ചപ്പോള്‍ പ്രിയതമ തന്നെ അതെടുത്ത് തന്നു: “ നോക്ക്, വല്ല അത്യാവശ്യകാര്യവുമാണെങ്കിലോ?”

ഗോവക്കാരി ആന്റിയായിരുന്നു, ലൈനില്‍. രേഖ കാലത്തേമുതല്‍ മുറിക്കുള്ളിലാണത്രേ. ആദ്യം മൌനവൃതത്തിലായിരുന്നെങ്കില്‍‍ ഇപ്പോള്‍ വയലന്റ് ആയിരിക്കുന്നു. മുറിയിലെ സാധനങ്ങള്‍ ഒന്നൊന്നായി എറിഞ്ഞുടക്കയാണവള്‍. ‘സര്‍‘ വന്നാലേ കതക് തുറക്കൂ എന്നാണ് നിലപാട്.

‘ഓഫീസ് കാര്യമാ‍, ഇപ്പോ വരാം’: എന്ന് പറഞ്ഞ് ഞാന്‍ പെട്ടെന്നിറങ്ങി.

ഞാന്‍ വിളിച്ചതും വാതില്‍ തുറന്നു, അവള്‍. എന്നിട്ട് ഒരു കുഞ്ഞിന്റെ നിഷ്കപടതയോടെ ഓടി വന്നെന്റെ തോളില്‍ ചാരി, തേങ്ങി.

‘സാറിനോട് സംസാരിക്കാതിരുന്നിട്ട് വട്ട് പിടിക്കുന്ന പോലെ... എന്നെ ഈ ഗുഹയില്‍ നിന്നെങ്ങോട്ടെങ്കിലും കൊണ്ട് പോകാമോ?‘

ദുബായ് ക്രീക്കില്‍, വളരെ വൈകും വരെ, കപ്പലണ്ടി കൊറിച്ചും തമാശകള്‍‍ പറഞ്ഞും നടന്നൂ, ഞങ്ങള്‍.
******************
രേഖയുടെ എമ്പ്ലോയ്മെന്റ് വിസ അപ്ലിക്കേഷന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് റിജെക്റ്റ് ചെയ്തു.
ക്വാളിഫൈഡ് ആയ ധാരാളം പേര്‍ ദുബായില്‍ തന്നെ‍ ‍ ഉള്ളപ്പോള്‍‍ എന്തിന് പുറത്ത് നിന്ന് കൊണ്ട് വരുന്നൂ എന്നായിരുന്നു അവരുടെ ചോദ്യം.

‘സാരമില്ല, റീസബ്മിറ്റ് ചെയ്താല്‍ മതി. ഇതൊക്കെ പതിവാ”: പി ആര്‍ ഒ ആശ്വസിപ്പിച്ചു.
പക്ഷെ അതൊരനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയത്. രേഖയുടെ സ്വഭാവത്തിലെ പെട്ടെന്നുള്ള നിറം മാറ്റങ്ങള്‍ അപ്പോഴേക്കും ആശങ്കയുടെയും ഭീതിയുടെയും മുള്ളുവേലികള്‍ പടര്‍ത്തിയിരുന്നു, എന്റെ മനസ്സില്‍.

‘ഒരു മാസത്തിന് ശേഷം റീ അപ്ലൈ ചെയ്യാം, രേഖാ; കിട്ടാതിരിക്കില്ല. PRO പറഞ്ഞത് നീയും കേട്ടതാണല്ലോ?’ : അവളെ എയര്‍പോര്‍ട്ടില്‍ വിടുമ്പോള്‍ ഞാനുറപ്പ് നല്‍കി.

മദ്രാസില്‍ എത്തിയ ശേഷം രേഖയുടെ ഫോണ്‍ കോളുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. അപ്ലിക്കേഷന്‍ വീണ്ടും റിജെക്റ്റ് ആയി എന്ന നുണ എനിക്ക് പലവട്ടം ആവര്‍ത്തിക്കേണ്ടി വന്നൂ.
‘വിസ കിട്ടും വരെ ഇവിടെ മറ്റൊരു ജോലി നോക്കിയാ‍ലോ?’: അവള്‍ ചോദിച്ചു.
‘അതെ, വീട്ടില്‍ വെറുതെയിരിക്കേണ്ടല്ലോ?” ഞാന്‍ പിന്താങ്ങി.

********
"സര്‍, ടോമിച്ചന്‍ അബുദാബിയിലുണ്ട്, ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനീടെ വിസയിലാ“ : ഒരു രാത്രിയില്‍, രേഖയുടെ ഫോണ്‍ കോള്‍.
“ഓ, അഭിനന്ദനങ്ങള്‍’: ഞാന്‍ പ്രതിവചിച്ചു.
“പക്ഷെ ടോമിച്ചന്‍ അത്ര ഹാപ്പിയല്ലെന്ന് തോന്നുന്നു. സാര്‍ ഈ നമ്പറിലൊന്ന് വിളിച്ച് സംസാരിക്കാമോ?”
75000 രൂപാ കൊടുത്ത് ഒരു മലയാളിയുടെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലാണ് തോമസ് എത്തിയിരിക്കുന്നത്. പക്ഷേ തന്റേത് ‍ വിസിറ്റ് വിസയാണെന്ന് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ശേഷമാണയാള്‍ മനസ്സിലാക്കുന്നത്.

ദിവസം 16 മണിക്കൂര്‍ ജോലി. വര്‍ക്ക് ഷോപ്പിന്നകത്താണ് ഓഫീസ്. അതും വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത, ടാക്സി പോലും ചെന്നെത്താത്ത ‘മുസഫ‘യിലെ ഒരു റിമോട്ട് ഏരിയായില്‍.

തിരിച്ച് പോകണമെന്ന് വാശി പിടിച്ചപ്പോള്‍‍ മുതലാളി‍ പറഞ്ഞത്രേ: ‘തന്ന പണം തിരിയെ പ്രതീക്ഷിക്കണ്ടാ. മാത്രമല്ല വിസക്കും ടിക്കറ്റിനുമായി ചിലവാക്കിയ 5000 ദിര്‍ഹം നഷ്ടപരിഹാരമായി തരികയും വേണം!‘

മുതലാളിയോട് സംസാരിച്ചപ്പോല്‍ നഷ്ടപരിഹാ‍രം 3000 ദിര്‍ഹമില്‍ ഒതുക്കാന്‍ അയാള്‍ തയ്യാറായി. ദുബായില്‍ വന്ന് പൈസ വാങ്ങിപ്പോകാന്‍‍‍ തോമസിന് ഒരു ദിവസത്തെ ലീവും അനുവദിച്ചു.

സന്ധ്യയാകാറായിരുന്നു തോമസ് ദുബായിലെത്തിയപ്പോള്‍. മിടുക്കനും മിതഭാഷിയുമായ ഒരു ചെറുപ്പക്കാരന്‍. ടാക്സി സ്റ്റാന്‍ഡില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഞാന്‍ പറഞ്ഞു: ‘രാത്രിയായല്ലോ തോമസ്, ഇനി നാളെയേ പോകാനൊക്കൂ”
‘സാറിനെ ബുദ്ധിമുട്ടിക്കരുതെന്ന് രേഖ പ്രത്യേകം പറഞ്ഞിട്ടുണ്ട്’: അയാളുടെ ശബ്ദത്തില്‍ കുറ്റബോധം.
‘അബുദാബിയിലെത്തിയാല്‍ പോരല്ലോ? ആ മണല്‍ക്കാട്ടിലെത്തിപ്പെടണ്ടേ?”: എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചൂ, അയാള്‍.

രാ‍ത്രി:

രണ്ട് പെഗ്ഗ് മദ്യം അകത്ത് ചെന്നപ്പോഴേക്കും തോമസ് ഇടിക്കുള ഫ്ലാറ്റായി. കുഴഞ്ഞ ശബ്ദത്തില്‍ അയാള്‍ സംസാരിച്ച് ‍ തുടങ്ങി.

“നല്ലൊരു കുടുംബത്തില്‍ പിറന്നോനാ സാറെ ഞാന്‍. MSc പാസ്സാ, അതും ഫസ്റ്റ് ക്ലാസ്സില്‍. പ്രേമിച്ച് , വീട്ടുകാരെയൊക്കെ പിണക്കിയാ, ഞാന്‍ രേഖയെ കല്യാണം കഴിച്ചത്. അന്നൊക്കെ ഞങ്ങടെ വീടൊരു സ്വര്‍ഗമായിരുന്നു. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും ആധിക്യമൊഴിച്ചാല്‍ ഒരു പച്ചപ്പാവമായിരുന്നൂ, അവള്‍.’

നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നൂ, ഞാന്‍.

“പക്ഷെ നാളുകള്‍ ചെല്ലുന്തോറും ഞങ്ങടെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങി. എന്നും അവള്‍ക്ക് പള്ളിയില്‍ പോണം. മാസത്തിലൊരിക്കല്‍ വേളാങ്കണ്ണീലും. പല രാത്രികളിലും ഉറങ്ങുകയേ ഇല്ല. എണീറ്റിരുന്ന് പ്രാര്‍ത്ഥിക്കും, ബൈബിള്‍ വായിക്കും, ഗീതങ്ങള്‍ ആലപിക്കും. മാതാവ് ശരീരത്തില്‍ അവേശിച്ചെന്നോണം കല്പനകള്‍ പുറപ്പെടുവിക്കും. എല്ലാം ഞാന്‍ അനുസരിക്കണം; അല്ലേലവള്‍ അക്രമാസക്തയാകും‍.”
ഒരു പെഗ്ഗ് കൂടി വിഴുങ്ങി, തല കുടഞ്ഞു കൊണ്ടയാള്‍ തുടര്‍ന്നു:

‘മദ്രാസില്‍ ജോലിയുള്ള എന്റെ അനിയത്തി, ഞങ്ങളോടൊപ്പമാണ് താമസിച്ചിരുന്നത്. ‍ ഒരു ദിവസം രാത്രി, രേഖ അവളെ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. കാരണമറിയോ: എനിക്ക് പെങ്ങളുമായി ലൈംഗിക ബന്ധമുണ്ടത്രേ!

അപ്പോഴേക്കും സഹനശക്തിയുടെ നെല്ലിപ്പലകയും കണ്ടിരുന്ന ഞാന്‍, നിര്‍ബന്ധിച്ച് അവളെ ഒരു മനഃശ്ശാസ്ത്രജ്ഞനെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞപ്പോഴാണറിഞ്ഞത്, ‍ ഏറെക്കാലമായി അവള്‍ സ്കിസോഫ്രീനിയ എന്ന മനോരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് കൊണ്ടിരിക്കയായിരുന്നെന്ന്. ‘




മദ്യക്കുപ്പിയേയും ഗ്ലാസ്സിനേയും മാറി മാറി നോക്കി കുറച്ച് നേരം മിണ്ടാതിരുന്നു, അയാള്‍. ഒരു പെഗ് കൂടിയായാലോ എന്നാലോചിക്കയാ‍യിരുന്നിരിക്കാം.

‘മരുന്ന് കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ നോര്‍മലായി. പിന്നെ ഗര്‍ഭധാരണം, പ്രസവം, കുട്ടിയുടെ മരണം.....വിഷാദരോഗം വീണ്ടും തലപൊക്കി. ഭക്തിജ്വരത്തില്‍ വീണ് അവളെനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ടു.‍ കുറച്ച് നാള്‍ മാറിനിന്നാല്‍ ശരിയായേക്കുമെന്ന പ്രതീക്ഷയിലാണ് അവളെ ദുബായ്ക്ക് അയച്ചത്. മരുന്നുകള്‍ മുടങ്ങാതിരുന്നാല്‍ പ്രശ്നമില്ലെന്ന് ഡോക്ടറും പറഞ്ഞു.

ഇതാ സര്‍, ഇപ്പോത്തന്നെ നോക്കൂ. റിക്രൂട്ട്‌മെന്റില്‍ എക്സ്പെര്‍ട്ട് ആയ രേഖയാണ് എന്നെ ഇങ്ങോട്ടയച്ചത്. കൈയിലുള്ള പണമെല്ലാം കൊടുത്ത്, ജോലിയെന്തെന്നറിയാതെ, വിസിറ്റ് വിസയാണെന്നറിയാതെ.....

അവള്‍ ചെയ്യുന്നത്, അതെന്തായാലും, അതാണ് ശരി... ആരും ചോദ്യം ചെയ്യാന്‍ പാടില്ല“: അയാള്‍ മുറുമുറുത്തു.

***************
രേഖയെ അവസാനമായി കണ്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഒരു പ്രോപെര്‍ട്ടിയുടെ സെയിത്സ് ഡീഡില്‍ ഒപ്പ് വയ്ക്കാന്‍ ചെന്നൈയിലെത്തിയപ്പോള്‍.

ഫോണ്‍ ചെയ്തപ്പോഴവള്‍ വാചാലയായി:
“എന്നെ കാണാതെ പൊയ്ക്കളയരുത്. പിന്നെ ടോമിച്ചന് സാറന്ന് കൊടുത്ത പൈസയും തിരിച്ച് തരണ്ടേ?’
അവള്‍ തുടര്‍ന്നു:
“ഹോട്ടല്‍ സവേരയില്‍ തന്നെ മുറി കിട്ടിയത് നന്നായി. അതിനടുത്താ എന്റെ ഓഫീസ്. ഓഫീസിലേക്ക് പോകും വഴി ഞാന്‍ ഹോട്ടലില്‍ വരാം, കാലത്ത് 8 മണിക്ക്. ഒരു കണ്ടീഷന്‍: ‘മാല്‍‍ഗുഡി‘യില്‍ നിന്ന് എനിക്ക് മസാലദോശ വാങ്ങി തരണം.”

8 മണിക്കവള്‍‍ വന്നപ്പോള്‍ റെസ്റ്റോറന്റില്‍ പോകാന്‍ തയ്യാറായിരിക്കയായിരുന്നു, ഞാന്‍.
പക്ഷെ എന്തോ ഒരു പന്തികേടു പോലെ.....
ഉച്ചിയില്‍ കെട്ടിയ മുടി, ഉടഞ്ഞ വസ്ത്രങ്ങള്‍, ഉറപ്പില്ലാത്ത നോട്ടം,
-ഉറക്കത്തില്‍ നിന്നെണിറ്റ് വരും പോലെ.

“എന്താ രേഖേ, സുഖമില്ലേ? “: ഞാന്‍ ഉത്കണ്ഠാകുലനായി.
“ഒന്നുമില്ല“: വാ തുറന്നപ്പോള്‍ അസഹ്യമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ കലര്‍ന്നു.
വാതിലടച്ച് അവള്‍ കട്ടിലില്‍ വന്നിരുന്നു.


എന്നെ തറച്ച് നോക്കി എന്തോ പിറുപിറുത്തു.
പിന്നെ ഒരു കവറെടുത്ത് എനിക്ക് നീട്ടി: ‘ ഇതാ പൈസ, ഇപ്പഴത്തെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം.”

വികാരമറ്റ വാക്കുകള്‍!
പിന്നെ എന്തോ ഓര്‍ത്തെന്നപോലെ പെട്ടെന്നെഴുന്നെറ്റു:“പോട്ടെ, ഓഫീസിലെത്താന്‍ വൈകി’
“ഓഫീസോ..ഇത്ര നേരത്തേയോ?”: ഞാനത്ഭുതപ്പെട്ടു.
കേള്‍ക്കാത്ത മട്ടില്‍, തിരിഞ്ഞ് നോക്കാതെ നടന്നു, അവള്‍.
************
റജിസ്ട്രാഫീസിലെ ജോലി തീര്‍ത്ത് ഹോട്ടലിലെത്തി, റൂം വെക്കേറ്റ് ചെയ്യും മുന്‍പ് എനിക്ക് തോന്നി അവളെ ഒന്ന് വിളിക്കണമെന്ന്.


ഓഫീസില്‍ അവള്‍ തന്നെയാണ് ഫോണെടുത്തത്.
“രേഖേ, എന്താണ് പ്രശ്നം? : ഞാന്‍ ചോദിച്ചു.
‘പ്രശ്നമോ, എന്ത് പ്രശ്നം? സാറെപ്പോഴാ പോകുന്നേ? ‘
‘പുറപ്പെടുകയായി. രേഖേ, നിനക്കെന്ത് പറ്റി? ഏത് കോലത്തിലാ നീയിന്ന് ഹോട്ടലില്‍ വന്നത്?“
“അതോ” : വരണ്ട ഒരു ചിരിയും അതിന്റെ പ്രതിധ്വനികളും കര്‍ണ്ണങ്ങളില്‍ അലയടിച്ചു. “ഇന്നലെ രാത്രി മാതാവ്‍ എന്റെ സ്വപ്നത്തില്‍ വന്നിരുന്നു. മാതാവ് പറയുകയാ... മോളെ, ഈ ലോകത്തില്‍ ഒരു പുരുഷനെപ്പോലും വിശ്വസിക്കരുത്; നിന്റെ സാറിനെപ്പോലും. ഹോട്ടലില്‍‍ നീ ഒറ്റക്കല്ലേ പോകുന്നത്. സൂക്ഷിക്കണം... എന്ന്.

അതാ രാവിലെ എണീറ്റപടി, പല്ലുതേക്കാതെയും കുളിക്കാതെയും വന്നത്. പ്രാകൃതമായ ആ കോലത്തില്‍ ‍ എന്നെ പ്രാപിക്കാന്‍ ഒരു പുരുഷനും ശ്രമിക്കയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു!”