Wednesday, November 20, 2013

പഞ്ചകര്‍മ്മായനം : 3


ദിവസം  6

  

കടിച്ച് പിടിച്ച് കുടിച്ചിറക്കിയ കഷായത്തിന്റെ കയ്പ്പോടെ, മങ്ങിയ  പ്രഭാതത്തിലേക്ക് വാതിൽ‍ 
തുറന്നിറങ്ങിയപ്പോൾ‍   മുഖം നിറയെ  കൽ‍ക്കണ്ടച്ചിരിയുമായി  സഖാവ് മുന്നിൽ.  കൈയിൽ‍‍ തലേന്നത്തെ ദേശാഭിമാനി.  മറ്റാരേയും കൂടെ കണ്ടില്ല. പ്രഭാത കർമ്മങ്ങളിൽ ബിസിയായിരിക്കും. 

പത്രം വന്നോ  എന്ന് ആംഗ്യഭാഷയിൽ ചോദ്യം. കൈയുയർത്തി വാച്ച് കാട്ടി  സമയമായില്ലല്ലോ എന്ന  മറുപടി.

 എണീറ്റയുടനേയുള്ള പത്രം വായന ചെറുപ്പത്തിലേയുള്ള ശീലമാണ്. ചുടുവാർത്തയുടെ മേമ്പൊടിയില്ലെങ്കിൽ‍ ബാത് റൂമിലെ ‘സോളിഡ് ട്രാൻസാക്ഷൻസ്‘ അല്പം അസ്കിതയോടെയായിരിക്കും.   

ലഭ്യമാകുന്ന പത്രങ്ങൾ‍ മനോരമയും  മാതൃഭുമിയും മാത്രം  എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞപ്പോൾ
കാളിയങ്കാട്ട് നീലിയോ  മൂവാ‍ളംകുഴി  ചാമുണ്ഡിയോ കൂടുതൽ കാമ്യം എന്ന സംശയത്തിൽ‍ അല്പമൊന്നറച്ച് നിന്നു.  പിന്നെ  മനസ്സിൽ നറുക്കിട്ടെടുത്ത് നീലിയെത്തന്നെ തരാക്കാൻ ഏര്‍പ്പാടാക്കി.  തുടന്നുള്ള  നാല് ദിവസവും 7 മണിക്ക് അനുസരണയോടെ ഹാജരായ അവള്‍ അഞ്ചാം ദിനം പണി മുടക്കാനെന്താ കാരണം?
വിഷയം മുഷിഞ്ഞ് കാണുമോ?
ഹരം ഹരണത്തിലായി കാണുമോ?

ഉച്ചയൂണ് കഴിഞ്ഞ് കാന്റീനിൽ നിന്ന് മടങ്ങുമ്പോൾ 
വരുണിന്റെ റൂമിലേക്കത്തി നോക്കി അറിയിച്ചു:
‘ഇന്ന് 
പത്രം കിട്ടിയില്ലല്ലോ, വരുൺ
‘ഛായ്, ലജ്ജാവഹം’ എന്നമറിക്കൊണ്ട് “ആരവിടെ’ എന്ന് ബെല്ലടിച്ചെങ്കിലും  മൈൻഡ് ചെയ്യാനാരുമില്ലാത്തതിനാൽ സുമുഖൻ സ്വയം റിസപ്ഷനിലേക്കൊഴുകി.  അല്പസമയം കഴിഞ്ഞ് കാറ്റ് പോയ ബലൂൺ‍
പോലെ തിരിച്ചെത്തി അരുളി:  ‘അത്....സാർ‍ഇന്നലെ വരെ നൈറ്റ് ഡ്യൂട്ടി സ്വപ്നേച്ചിക്കായിരുന്നുഅവരാണ് സാറിന് പത്രം 
കൊടുത്തയച്ചിരുന്നത്.  ഡ്യൂട്ടി മാറി പകരമെത്തിയ സുധക്ക് ഇക്കാര്യമറിവില്ലായിരുന്നു.  അതാണ്........’
“ഉത്തരവാദി കോൻ‍’? എന്ന ചോദ്യത്തിൽ‍‍ നിന്നൊഴിഞ്ഞ് മാറി ഹിഡുംബന്റെ   വാഗ്ദാനം:
 നാളെ... നാളെ ...നാളെ മുതൽ‍‍ ഉറപ്പ്‍’‍.
‘ വേണ്ടാ,  എനിക്കിനി പത്രം വേണ്ടാ.  ക്യാൻസൽ‍ ചെയ്തോളൂ‍’’ എന്ന എന്റെ പെട്ടെന്നുള്ള പ്രതികരണം  അയാളെ അത്ഭുതപ്പെടുത്തിക്കാണും.

സഖാവിന് മാത്രൂഭൂമിയാണ് വരിക.   10 മണിയോടെ വീട്ടിൽ‍‍ നിന്ന് പാര്‍ട്ടി  പത്രവുമായി അനിയൻ വരും.   ഗോപിയേട്ടന്റെ വീട്ടിൽ നിന്ന്  കൌമുദിയെത്താൻ‍  ഉച്ചയാകും.  ഇത്രയും പത്രങ്ങൾ വായിക്കാനുള്ളപ്പോൾ ‍ എനിക്ക് മാത്രം കണി കണ്ടുണരുവാനെന്തിനൊരു സുപ്രഭാതം?

കാലത്ത് ഇലക്കിഴി, വൈകീട്ട് ധാര. ഞങ്ങൾ രണ്ട് പേര്ക്കും ഇതായിരുന്നു ആ ദിവസങ്ങളിൽ.
 ഭാര്യക്ക്ക്ക്  മുട്ട് വേദനക്കുള്ള ലേപനവുമുണ്ടാകും.

ആ ഉച്ച സമയങ്ങളിൽ ഞാനും സഖാവും ഗോപിയേട്ടനും  മണികണ്ഠനെന്നമണൽ മാഫിയാ‍ക്കാരനും മഴയെ അവഗണിച്ച്  നടക്കാനിറങ്ങും. 

അന്ന് ഇലക്കിഴി കഴിഞ്ഞ് തിരിച്ചെത്തിയ  ഭാര്യയുടെ മുഖത്തൊരു ഭാവവ്യത്യാസം.
‘എന്ത് പറ്റി,  ആരോ വേദനിപ്പിച്ച പോലെ
?” ഞാൻ‍‍ കളിയാക്കി.
ചേട്ടാ,‍ ഇതൊന്ന് നോക്കിയേ?
അവൾ‍ ധരിച്ചിരുന്ന പാക്കിസ്താനി സല്‍‌വാർ മുട്ടിലേക്കുയര്‍ത്തി.  വലത്കാൽ മുട്ടിന് മുകളിൽ‍  ഉണ്ണിയപ്പം പോലൊരു കുമിള.
അയ്യോഎന്ത് പറ്റീതാ?“ : എനിക്കാധിയായി.
‘കിഴി വച്ചപ്പോ‍ പൊള്ളിയതാ.
'കിഴി വയ്ക്കുമ്പോൾ‍
‍ പൊള്ളുകയോ??‘
ചൂടായ കിഴി ഉറുളിയിൽ‍‍ നിന്നെടുത്ത് എണ്ണപ്പാത്തിയിൽ‍ അടിച്ച് പതം വരുത്തികൈവെള്ളയിലുരസി,   ചൂട് കൃത്യമാണെന്ന് തിട്ടം  വരുത്തിയിട്ടേ  രോഗിയുടെ ശരീരത്തിൽ‍‍ പ്രയോഗിക്കുകയുള്ളൂ.
കിഴി വയ്ക്കുന്നവർ രണ്ട് പേരും‍ തമ്മിൽ‍ കിന്നരിച്ച് നിന്നതോണ്ട് പറ്റിയതാ’ : ഭാര്യ ചിരിക്കാൻ‍  ശ്രമിച്ചു.
‘വരൂ, നമുക്ക് ഡോക്ടരെ കാണാം”. ഞാനെണീറ്റു.
‘വേണ്ട
പാവം കുട്ടി എന്നോട് സോറി പറഞ്ഞു‘:
ഞാൻ വഴക്കുണ്ടാക്കുമെന്ന കാര്യത്തിലവൾക്ക് സംശയമില്ലായിരുന്നു.

നഴ്സ് സ്റ്റേഷനിൽ 
‍ സൂപര്വൈസർ‍‍ ഇന്ദു ഉറക്കം തൂങ്ങിയിരിക്കുകയാണ്.
ഭാര്യയെ കണ്ടപ്പോൾ തന്നെ അവർ  ചാടിയെണീറ്റു.  ‘ സാ
രല്യാ സാർ, ഓയിന്റ്മെന്റ് പുരട്ടിക്കൊടുത്തിട്ടുണ്ട്. പുതിയ കുട്ടിയായതോണ്ട് പറ്റിപ്പോയതാ.  ഞാനവൾക്ക് വാണിംഗ് കൊടുത്തിട്ടുണ്ട്“. അവർ പ്ര്രശ്നം ‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്.

അവരെ തറച്ചൊന്ന് നോക്കി ഞാൻ‍‍ ഡോക്ടറുടെ റൂമിലേക്ക്  നടന്നു.
‘എന്റെ സര്‍വീസിൽ‍ ആദ്യമായാണിങ്ങനെ” ഡോക്ടര്ക്ക് വിശ്വാസം വന്നില്ല.
ഫോണിലദ്ദേഹം “മിസ്സി“നെ വിളിച്ചുതെറാപിസ്റ്റുകളടക്കം നാലുപേര്‍‍ ഹാജരാക്കാൻ ഓർഡറിട്ടു.  .
അനിലും വരുണും സ്ഥലത്തില്ലായിരുന്നു.

മുട്ടു വേദനക്കുള്ള ചികിത്സക്കാണ് ‍ വന്നത്. മുട്ടിലൊന്ന് ‍ തൊടാൻ‍‍  പോലും ഇനി  പറ്റുമോ?   മുറിവുണങ്ങും വരെ വിശ്രമവും വേണ്ടേ?   കണ്‍സ്യൂമർ‍  കോര്‍‍ട്ടിനെ സമീപിക്കാനാണ്   തീരുമാനം:‘  എന്റെ വാക്കുകൾ  വ്യക്ത മാ‍യിരുന്നു.
.
സംഗതിയറിഞ്ഞ് സഖാവും പരിവാരങ്ങളും മറ്റ് ചില ഡോക്ടര്മാരും സ്ഥലത്തെത്തി.
‘സാർ‍
‍ ഇരിക്കൂഞാനൊന്ന് പറയട്ടേ‘: ഡി എം ഓ എണീറ്റരികിലേക്ക്‍ വന്നു.
ആപത് ബന്ധുവായ സഖാവും ഇടപെട്ടു
; ‘ശശിയേട്ടനിരിക്കൂ. ഡോക്ടർ‍  ആ  കുട്ടിയോട് ചോദിക്കട്ടെ‘‍.
‘പുതിയ കുട്ടിയാ.ബദ്ധം പറ്റിയതാ’ ബിന്ദു മാഡത്തിന്റെ ഗ്രാമഫോൺ റെക്കോഡ്  പഴയ പല്ലവി ആവർത്തിച്ചു. അവർ ഒരു പെൺകുട്ടിയെ മുന്നോട്ട് നീക്കി നിർത്തി.

‘സോറി 
സാർ‍, സോറി മാഡം.“:  മെലിഞ്ഞ ഗ്രഹണി പിടിച്ച ഒരു ഷണ്മുഖി  പാതി കുനിഞ്ഞും പാതി കൈ കൂപ്പിയും മുന്നിലേക്ക് വന്നു.
‘ഇനി ഒരറിയിപ്പ് വരെ ഇവള്‍ ജോലിയെടുക്കണ്ടാ’ ഡോക്ടർ മാഡത്തിനോട് കല്‍പ്പിച്ചു.

എന്നിട്ട് ‍ ഒരു പ്രിസ്ക്രിപ്ഷനെഴുതി മിസ്സിന് നേരെ നീട്ടി:  ‘ഈ ഓയിന്റ്മെന്റ്റ്   പുരട്ടിയാൽ‍ മതി.  ദിവസം നാല് നേരം.  പൊള്ളൽ പെട്ടെന്ന് പൊറുത്തോളും’
‘ഈ മരുന്ന് സ്റ്റോക്കില്ലാ ഡോക്ടർ‍:‘:വേഗമെത്തീ ബിന്ദുമേഡത്തിന്റെ ഉത്തരം .
‘എനിക്കറിയാം. ഡ്രൈവറെ വിട്ട് ടൌണിൽ നിന്നും വാങ്ങിപ്പിക്കണം: ഇല്ലെങ്കില്‍ അരുൺ തന്നെ പോയി വാങ്ങി വരട്ടെ” ഡോക്ടരൂടെ ശബ്ദം ക്രമാതീതമായുയര്‍ന്നു: ‘ഇപ്പോ തന്നെ.‘

'മുൻപ് ജോലി ചെയ്തിരുന്ന സ്ഥലത്തെ കാര്യങ്ങൾ സംസാരിച്ചതാ സാർ. ഇക്കാര്യത്തിന് ഇവിടെ നിന്ന് പറഞ്ഞ് വിട്ടാ എനിക്ക് മറ്റൊരു ജോലി കിട്ടില്ല,. എന്റെ ശമ്പളം കൊണ്ടാ ഒരു കുടുംബം മുഴുവൻ...’ വിക്കി വിക്കി പെൺകുട്ടി പറഞ്ഞൊപ്പിച്ചു.
‘പോട്ടെ ചേട്ടാ,  ഈ കുട്ടിയുടെ ജോലി പോകാൻ‍ നമ്മൾ‍  കാരണമാകണ്ടാ:‘  ഭാര്യയുടെ മനസ്സ് അവളുടെ കരച്ചിലിൽ‍ ഉരുകി.

സഖാവു മുന്നോട്ട് വന്ന് എന്റെ തോളിൽ‍ തൊട്ടു. അതിന്റെ അര്‍ത്ഥമെനിക്ക് മനസ്സിലായി.
‘തത്ക്കാലം ആക്‍ഷനൊന്നും എടുക്കണ്ടാ, ഡോക്ടർ:‘ ഞാൻ‍ പറഞ്ഞു. ‘പൊള്ളലിന്റെ കാഠിന്യം നോക്കട്ടെ”
പെൺകുട്ടി കൃതജ്ഞതയോടെ നോക്കി ഞങ്ങളെ നോക്കി. ബിന്ദു മിസ്സ് മാത്രം കടിച്ച് പിടിച്ച ദ്വേഷ്യത്തോടെ തല തിരിച്ചു.

മഴ പെയ്തുകൊണ്ടിരുന്ന സന്ധ്യ
,  കൊതുക് ശല്യം തീഷ്ണമല്ലാത്തതിനാൽ‍ വരാന്തയിൽ 
‍ ഞങ്ങളുടെ പതിവ്   സദിര് തുടരുകയായിരുന്നു. ഇടക്ക്‍ ഒരു കള്ളിഷേര്ട്ടുകാരൻ‍‍ പയ്യൻ‍‍ സഖാവിന്റെ റൂം തുറന്ന് അകത്ത് പോകുന്നതും അതേ വേഗത്തിൽ‍‍ തിരിച്ച് പോകുന്നതും കണ്ടുസഖാവിന്റെ അനുചരന്മാരിലൊരാൾ‍ എന്നാണു ഞാൻ  കരുതിയത്.

രാത്രി ഭക്ഷണ ശേഷമുള്ള ഗുളിക വിഴുങ്ങുമ്പോൾ ‍
‍ സഖാവ് വാതിലിൽ ‍ മുട്ടി. കൈയിൽ‍‍ രണ്ട് കാപ്സൂളുകൾ‍‍. ‘നോക്കിയേ, ഇത് രണ്ടും ഒന്നല്ലേ ന്നൊരു സംശം.’
നോക്കിയപ്പോൾ അതെ,  രണ്ടും ഒന്ന് തന്നെ. 
‘എന്താ അങ്ങനെ വരാൻ‍
?: സഖാവിന്റെ ആത്മഗതം.
‘കാര്യമെന്താ പീതാംബരേട്ടാ?’
‘അല്ല, രാത്രി ‍ ആറ് ഗുളികകളാ‘
:. സഖാവ് മറുകൈയിലെ നാലെണ്ണം കൂടി അനാവരണം‍ ചെയ്തു. ‘ആ ചെക്കന് തെറ്റ് പറ്റീട്ട്ണ്ടാവും’.
‘ഏത് ചെക്കൻ‍?‘
നമ്മളവിടെ ഇരിക്കുമ്പോ വന്നില്ലേ, ആ ഫാര്മസിക്കാരൻ‍’.

ഞങ്ങൾക്കുള്ള മരുന്നുകൾ ഡ്യൂട്ടി‍ നഴ്സ് ആണ് തന്നിരുന്നത്. അത്കൊണ്ട് ഫാർമസി ചെക്കനെ ഞങ്ങൾക്കറിയുമായിരുന്നില്ല
സഖാവ് ഗുളികകളുമായി ഫാര്‍മസിയിലേക്ക് പോകാനൊരുങ്ങി
.
‘നില്ക്കുപീതാംബരേട്ടാ.‘: ഞാൻ‍ തടുത്തു.
“ഫോൺ ചെയ്യാം”
അല്പസമയത്തിന്നകം “നഴ്സ്കുട്ടി“യോടിയെത്തി. പ്രിസ്ക്രിപ്ഷനുമായി കമ്പയർ‍‍ ചെയ്ത ശേഷം അവർ‍ ‍ അറിയിച്ചു: ‘ ഒരു മരുന്ന് കുറവാണ്.   ഈ  രണ്ട് ക്യാപ്സൂളും ഒന്നു തന്നെ’
അവർ‍ പോയി അല്പസമയത്തിന്നകം ‘ചെക്കൻ’വാതിൽക്കലെത്തി  ‘ഒരു മരുന്ന് ഔട്ട് ഓഫ് സ്റ്റോക്കാ’
.അവനറിയിച്ചു.
എന്നിട്ടെന്താ പറയാതിരുന്നത്ഞാൻ‍ ചോദിച്ചു.
നാളെ വരും’ പയ്യൻ തിരിച്ച് നടക്കാനൊരുങ്ങി.
‘ഒരേ കാപ്സൂൾ‍ 
‍ രണ്ടെണ്ണം വച്ചതെന്തിനാ?‘
ചെക്കന്  മറുപടിയില്ല,
‘ഞങ്ങളിവിടെ ഇരിക്കുമ്പോഴല്ലേ നീ വന്നത്? വാതിൽ‍‍ തുറന്ന്ഇല്ലാത്ത മരുന്നിന് പകരം മറ്റൊരു ടാബ്ലെറ്റ് വച്ച് മിണ്ടാതെ പോയതും?
‘വാതിൽ‍ തുറക്കാനും മരുന്ന് വയ്ക്കാനും ഞങ്ങൾക്ക് 
രോഗിയുടെ അനുവാദം  ആവശ്യമില്ല’അവന്റെ അഹങ്കാരം കലർന്ന സ്വരം.
‘വേണം‘ഞാൻ‍ എണീറ്റു. ‘വാതിലിൽ‍ മുട്ടി അനുവാദം വാങ്ങി  വേണം അകത്ത് വരാനെന്ന് നിങ്ങളെ ആരും പഠിപ്പിച്ചിട്ടില്ലേ?  എണ്ണം ഒപ്പിച്ച് ഗുളിക വച്ചാൽ കുറവുള്ള മരുന്നിന്റെ കാര്യം‍ അറിയില്ലെന്ന് കരുതിയോ?  അഥവാ ഓവര്‍ഡോസ്  കഴിച്ച്  റിയാക്‍ഷനുണ്ടായാൽ? ആരതിന് സമാധാനം പറയും?’
ഒന്നും മിണ്ടാതെ.  മുഖം കറപ്പിച്ചെന്നെ ഒന്ന് നോക്കി  അവൻ‍  സ്ഥലം വിട്ടു.

അല്പം കഴിഞ്ഞപ്പോൾ ഡി എം ഓ കുശലം ചോദിക്കാനെത്തി. സഖാവിനെ ചികിത്സിക്കുന്നത് മറ്റൊരു ഡോക്ടറായിരുന്നു. എങ്കിലും പ്രശ്നം അവതരിപ്പിച്ചപ്പോൾ ഡോക്ടർ പറഞ്ഞു:
‘ഈ മരുന്ന്
 സ്റ്റോക്കില്ലെന്നാരാ പറഞ്ഞത്?‘   

ഫോൺ ചെയ്ത് അല്പം കഴിഞ്ഞപ്പോൾ 
 കള്ളിഷര്ട്ടുകാരൻ ‍ മരുന്നുമായ്  എത്തി.
‘നോക്കിയപ്പോ കണ്ടില്ലാ, അതാ’ എന്ന മുട്ട് ശാന്തിയോടെ മരുന്ന് മേശമേൽ‍ വച്ച് ഞങ്ങൾക്ക്  മുഖം തരാതെ അവനോടി.
‘പോട്ടെ
കുഴപ്പമൊന്നും പറ്റിയില്ലല്ലോ? വല്യ   ആരുടേയോ  റെക്കമെണ്ടേഷനിൽ‍  വന്ന പയ്യനാ . റിപ്പോര്‍ട്ട് ചെയ്തിട്ടും
കാര്യമൊന്നും ഉണ്ടാവാൻ പോകുന്നില്ല.: ഡോക്ടർ ഒഴിഞ്ഞ് മാറി
.

വൈകീട്ട്  അനിലും അരുണും എക്സ്ക്യൂസുകളുമായി ഞങ്ങളുടെ കോൻഫറൻസിൽ പങ്ക് ചേരാനെത്തി.  ‘പ്രായശ്ചിത്തമായി എന്ത് വേണമെന്ന ചോദ്യവുമുയർന്നു.
സാധാരണ ആയുര്‍വേദ റിസോര്‍ട്ടുകളിൽ എനിക്ക് ‍ ലഭിച്ചതും എന്നാൽ ഇവിടെ കിട്ടാത്തതുമായ  കാര്യങ്ങൾ‍ ഞാൻ വിവരിച്ചു.
കാലത്തെയുള്ള ഡോക്ടർ വിസിറ്റ്.
ഭക്ഷണത്തിന്റെയും മരുന്നിന്റേയും ഡെയ്‌ലി ചാര്‍ട്ടുകൾ‍.
ട്രീറ്റ്മെന്റ് ടൈമിംഗ്സ് ഇൻ അഡ്വാൻസ്
തലയിൾ‍ തേക്കാൻ‍ എണ്ണ
ട്രീറ്റ്മെന്റിന് മുന്‍പുള്ള മാസ്സാജ്.
ട്രീറ്റ്മെന്റ് റൂമിൽ, വല്ലപ്പോഴുമെനിലുമുള്ള ഡോക്ടറുടെ സാന്നിധ്യം
രാത്രിയില്‍ ഡ്യൂട്ടി ഡോക്ടരുടെ വിസിറ്റും അസെസ്മെന്റും..


പിന്നെ രാസ്നാദിപ്പൊടി, ടവൽ‍, പയറ് പൊടി, വൃത്തിയുള്ള   ടോയ്ലെറ്റുകൾ, റൂമിലെ വെള്ളം, ഗ്ലാസ്, ബെഡ് ഷീറ്റ്, കൊതുക് തിരി ..

റിസെപ്ഷന്‍,
ഫാര്‍മസി....
ഒടുവിൽ കാന്റീനും...

എല്ലാം അംഗികരിക്കുന്നുവെന്നും നാളെ മുതൽ‍ അവിടം സ്വര്‍ഗമാകുമെന്നുമുള്ള  അര്‍ത്ഥത്തിൽ അനിൽ തലയാട്ടി. അരുൺ അയാൾക്ക് തുണയേകി
 '‍ എല്ലാം മാറും. സാർ, നോക്കിക്കോ സാർ പോകും മുൻപ് തന്നെ‍: ‘  അനിലിന്റെ ഉറപ്പ്.

റിസപ്ഷൻ-  ഫാര്‍മസിക്കാര്യങ്ങൾ‍ ഞാൻ‍  ഹെഡാഫീസിൽ‍  റിപ്പോര്‍ട്ട് ചെയ്യാം.  ക്യാന്റീൻ ‍ കോണ്ട്രാക്ടിലാണ്  നടക്കുന്നത്,  അതിനാൽ‍ തത്ക്കാലം അക്കാര്യത്തിൽ സാർ ക്ഷമിക്കണം....’

Monday, October 21, 2013

പഞ്ചകര്‍മ്മായനം: 2


  ദിവസം 4

കണ്ണ് തുറന്ന് ചുറ്റും നോക്കി.
ഇരുട്ടിനോട് താദാത്മ്യം പ്രാപിക്കാൻ മടിച്ച കണ്ണുകൾ മൊബൈലിന്റെ ഡിസ്‌പ്ലേയിൽ തടഞ്ഞ് നിന്നു.
സമയം 6.15.

ആറ് മണിയാകുമ്പോഴേക്കും, അടുത്ത മുറികളീലെ വാതിലുകളിൽ, ഡ്യൂട്ടി നഴ്സിന്റെ ഉച്ചത്തിലുള്ള ‘മുട്ടിന്റെ ശബ്ദം ഉയരുമ്പോൾ, അടിവയറിൽ വരെ പരക്കുന്ന കഷായത്തിന്റെ കയ്പ്  ഉമിരീലലിഞ്ഞ് ചാടിയെഴുന്നേള്‍ക്കാറുള്ളതാണ്.
ഇന്നെന്ത് പറ്റി?
കണ്ണ് തിരുമ്മി വാതിൽ തുറന്നു.  തകര്‍ത്ത് പെയ്യുന്ന മഴപ്പാളികളോട്  കിളിമാസ്‘ കളിക്കുന്ന  സൂര്യരശ്മികൾ . മഴയുടെ ഇരമ്പലൊഴികെ ചുറ്റും  നിശ്ശബ്ദത.
‘ഗുഡ് മോണിംഗ്’‘: 106 ലെ സഖാവ് വായിൽ ടൂത്ത് ബ്രഷുമായി വാതിലിൽ തുറന്നു.
“മോണിംഗ് പീതാബരേട്ടാ’
‘അയ്..എന്താ പറ്റീതാവോ? നഴ്സ് കൊച്ചിനെ കണ്ടില്ലല്ലോ?‘

കേരളത്തിലെ വലിയ രാഷ്ട്രിയ പാര്‍ട്ടിയുടെ ശക്തനായ ആ വക്താവിന് ജീവനക്കാരെല്ലാം കൊച്ചുങ്ങളാണ്. 75-77ലെ എമര്‍ജന്‍സിക്കാലം സമ്മാനിച്ച മര്‍ദ്ദനത്തിന്റെ കാഠിന്യം,   വര്‍ഷങ്ങളായി, ആയുര്‍വേദത്തിൽ അലിയിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കയാണദ്ദേഹം.
ശബ്ദം കേട്ടാകണം 109 ന്റെ വാതിലും തുറന്നു;
“ഗുഡ് മോണിംഗ്’.‘
- ഒരു വശം തളര്‍ന്ന അമ്മായമ്മക്ക് കൂട്ടിരിക്കാൻ വന്നതാണ് കുംബകോണംകാരി സുശീല അളകേശൻ .
“അയ് എന്ന സുശീലാ, കാലയിലെ കുളി, യോഗ എല്ലാം മുടിഞ്ചാച്ചാ?’
പീതാംബരേട്ടന് മലയാളം പോലെ വഴങ്ങും ചെന്തമിഴും.
‘ആ സർ , പാ‍ര് എന്ന മഴൈ. ഇന്നേക്ക് ‘വാക്കിംഗ്’ പോകലെ’
‘ആറരയാകത്. ആരേം കാണാനില്ലല്ലോ”
പീതാംബരേട്ടൻ വരാന്തയിലേക്കിറങ്ങി.
‘കാലയിലെ ഒരു പേഷ്യന്റ് വന്തിരുക്ക്, സർ ..മലേഷ്യാവിൽ നിന്ന്”
ശെല്‍‌വി സുശീലാവുക്ക് എല്ലാ ന്യൂസും ചൂടാറും മുന്‍പേ ലഭിക്കും.

-ശരീരമാകെ തളര്‍ന്ന ഒരു സ്ത്രീ.  വെളുപ്പിന് 3 മണിക്ക് ലാന്‍ഡ് ചെയ്തു. ഒരു ജോലിക്കാരി ഒഴികെ മറ്റാരും കൂട്ടിനില്ലത്രേ.
3 മാസം കൊണ്ട് ‘എഴുന്നേല്‍പ്പിച്ച് നടത്തിക്കാം’ എന്ന  ഗാരന്റിയിലാണ് അവർ വന്നിരിക്കുന്നത്.

അവർ പറഞ്ഞു:‘നൈറ്റ് ഡ്യൂട്ടി നഴ്സ് ഉറങ്ങുകയായിരിക്കും‘

‘അമ്മാ, ഒരു ശുട് കാപ്പി ശാപ്പിടലാമാ?’: പീതാംബരേട്ടൻ .
‘ ഏഴ് മണിയാകലെ സർ ’
ക്യാന്റീൻ ഏഴ് മണിക്ക് ശേഷമേ തുറക്കൂ.

മഴക്ക് ശമനം വന്നെങ്കിലും കൊതുകുകൾ കാവടിയാട്ടം മതിയാക്കിയിട്ടില്ല..
തലേന്നത്തെ ന്യൂസ് പേപ്പർ കൊണ്ട് കൊതുകുകളെ അകറ്റി,  കൊറിഡോറിലേക്ക് നോട്ടം അയച്ച്,  വരാന്തയിലെ കസേരകളിൽ ഞങ്ങളിരുന്നു. താമസിയാതെ  112 ലെ ഹരിദാസുമെത്തി. ഗവര്‍മെന്റ് സര്‍വീസിൽ നിന്ന് പിരിയും മുന്‍പേ,  ഒരു സ്വാശ്രയ കോളേജ് കൈയ്പ്പിടിയിലൊതുക്കിയ വീരനാണ് ഹരിദാസ്. വാക്പോരിലുമാശാൻ അദ്ദേഹം അതന്നെ.

- ടാര്‍ജറ്റ് കുംബകോണം സുശീല!

ഭര്‍ത്താവ് അളകേശന് തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് ഫാക്റ്ററിയിലാണ് ജോലി. മകൻ ശരവണൻ ‘കോവൈയിലെ സ്കൂൾ’ ഹോസ്റ്റലിൽ  പ്ലസ് ടു വിനു പഠിക്കുന്നു.
 അമ്മയെന്നാൽ അളകേശന് ‘കടവുൾ ‘തന്നെ. ഞായറാഴ്ചകളിൽ വന്നാൽ  അരികിൽ നിന്ന് മാറില്ല.  കുളിപ്പിക്കും, ഭക്ഷണം കൊടുക്കും. കൈ  പിടിച്ച് കോമ്പൌണ്ട് മുഴുവൻ നടത്തിക്കും.
പക്ഷെ മരുമോളോ?
‘അവർ തനിയെ താൻ പ്രാക്ടീസ് പണ്ണ വേണ്ടും, ഇല്ലിയാ?  അല്ലേനക്കാ ‘ട്രീറ്റ്മെന്റ് എതുക്ക്‍’: എന്നാണ് സുശീലയുടെ ചോദ്യം.

മാമിയെ നോക്കാൻ നിക്കുന്നത് കൊണ്ട് തനിക്ക് പെരിയ നഷ്ടം വരുന്നു എന്നതാണ്  കാരണം.  ‘വട്ടി’ക്ക് പണം കൊടുക്കക എന്ന ബിസിനസ്സ് താൻ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നതിന്നിടയിലാണ് ഈ “ശെനി മാമി‘യുടെ വ്യാധി മൂത്തത്.
-‘പത്ത്ക്ക് ഒന്ന്‘ എന്നാ പത്ത് രൂപക്ക്  ഒരു വാരത്ത്ക്ക് 1 രൂപ വട്ടി. മാസം 4 രൂപ. തവണ മുടങ്ങിയാൽ  വട്ടിക്കും വേണം ‘വട്ടി’. അപ്പോൾ ആകെ മൊത്തം എത്ര ശതമാനം വട്ടിയെന്ന്  കേട്ടാൽ അവര്‍ക്ക് ശുണ്ഠി വരും.
‘അതൊന്നും തെരിയാതപ്പാ; നാൻ ഒരു ശുത്ത ഗ്രാമത്ത് പെൺ ‘ എന്ന് ചൊല്ലിയൊഴിയും ആ ബീയെക്കാരി!

ഒരു കാര്യത്തിലാണ് സുശീലാവുക്ക്  മലയാളത്ത് നാട്ടിൽ ‘പ്രച്നം‘; കൊസു!
വന്ന ആദ്യ നാളുകളിൾ  മുറികളിൽ ‘സാമ്പ്രാണി’ പുകയ്ക്കാറുണ്ടായിരുന്നു.  പിന്നെ അത് നിന്നു.  നഴ്സ് കിട്ടെ കേട്ടപ്പോൾ ബജറ്റ് കട്ടിൽ സാമ്പ്രാണിയും 'കട്ട്' ആയി എന്നാണറിയിച്ചതത്രേ'!

ഏഴ് മണിക്ക് മരുന്നെത്തി. പൊതുവേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണിയും എന്ന് പറഞ്ഞപോലെ മെലിഞ്ഞ് വളഞ്ഞ ഒരു സിസ്റ്റർ ‍. പുതിയ രോഗിയുടെ വരവേല്പ്  പ്രമാണിച്ച് രാത്രി ഒന്നിരിക്കാൻ പോലും കഴിഞ്ഞില്ല. പിന്നെ  ‘നഴ്സ് സ്റ്റേഷനിൽ ‘ സ്ഥാപിച്ചിരിക്കുന്ന സര്‍വീലന്‍സ് ക്യാമറയേയും ഭയക്കണ്ടേ?

രാത്രി ഡ്യൂട്ടിക്കാകെ ഒരു സിസ്റ്റർ മാത്രമേയുള്ളോ എന്ന ചോദ്യത്തിന് ദയനീയമായ ഒരു ചിരിയായിരുന്നു, ഉത്തരം.

പഞ്ചകര്‍മ്മയുടെ  രണ്ടാം ദിനം ഓര്‍മ്മയിലെത്തി.
 ഒരു ‘സെറ്റ് ദോശ‘യിൽ വയറിന്റെ കത്തലിനെ ശമിപ്പിച്ച് തിരികെ നടക്കുമ്പോഴാണ് കേരളമാകെ സ്തംഭിപ്പിച്ച ഹര്‍ത്താലാണ് അന്ന് എന്നറിയുന്നത്. രണ്ട് ദിവസമായി ന്യൂസ് പേപ്പറും ടിവിയും അന്യമായിരുന്നല്ലോ?

ചെറിയൊരു വിഭാഗം  സ്റ്റാഫ് മാത്രമേ ഡ്യൂട്ടിക്കെത്തിയിരുന്നുള്ളൂ എന്നതിനാൽ ചികിത്സ ഒരു ബോഡി മസാജിലിതൊതുക്കി. ഡോക്ടറുമായി വരാന്തയിൽ സൊറ പറഞ്ഞിരിക്കുമ്പോഴാണ്  ആയുര്‍വേദ കോളേജിലെ  പെണ്‍പട ഒരാരവമായി എത്തിയത്. ഹര്‍ത്താൽ അവരേയും ബാധിച്ചിരിക്കുന്നു

‘നിങ്ങളുടെ ഇന്നത്തെ ക്ലാസ് ഈ സാർ എടുക്കും, വിഷയം നിങ്ങൾ തന്നെ തീരുമാനിച്ചോളു’ എന്ന മുഖവുരയോടെ ഡോക്ടർ എന്നെ അവരെ ഏല്‍പ്പിച്ചു. കൂറ്റുതൽ കസേരകൾ നിരത്തി  ഉച്ച വരെ അവരുമായി സംവദിച്ചത് ‘നല്ല ഒരനുഭവമായി‘ മനസ്സിൽ ശേഷിക്കുന്നു. പുരാണങ്ങളും സാഹിത്യവും രാഷ്ടീയവും എല്ലാം കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി: വളരെ കണ്‍സര്‍വേറ്റീവ് ആയ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ മനസ്സിൽ പോലും എത്ര വിശാലമായ ചിന്തകളാണ് കൂട് കൂട്ടിയിരിക്കുന്നത്!   കോളേജ് മാനെജ്മെന്റും ടീച്ചര്‍മാരും സിലബസും പഠനവും എല്ലാം വിമര്‍ശന പരിധിയിൽ വന്നു. നുകത്തിൽ കെട്ടിയ കാളകളെപ്പോലെ ലക്ഷ്യമറിയാതെ ഭാരം വലിക്കുന്ന തങ്ങളുടെ ദൌര്‍ഭാഗ്യത്തെ ശപിച്ച കണ്ണട വച്ച അമ്പലവാസിക്കുട്ടിയും പാണക്കാട്ടെ കുന്നിന്‍ മുകളിൽ വസിക്കുന്ന ചിലരല്ല തങ്ങളുടെ ഭാവി നിശ്ചയിക്കേണ്ടത് എന്നുറച്ച് പറഞ്ഞ തട്ടമിട്ട ഗൌരവക്കാരിയും മനസ്സിൽ തെളിഞ്ഞ് നില്‍ക്കുന്നു.

സംഭാഷണം ഒടുവിൽ ഇഷ്ടവിഷയമായ ഭക്ഷണത്തിലെത്തി. പാചകം മിക്കവര്‍ക്കും ഇഷ്ടം. പക്ഷെ അടുക്കള ശീലമാക്കിയവരോ വിരളവും.

ഹോസ്പിറ്റൽ കാന്റീനേക്കാൾ പരിതാപകരമാണത്രേ ഹോസ്റ്റൽ കാ‍ന്റീൻ . അടുത്തുള്ള മറ്റൊരു ഹോസ്പിറ്റലിലെ റെസ്റ്റാറന്റ് ആണ് അവർക്ക് ആകെയുള്ള സമാധാനം.
‘ കൈയിൽ പൈസ വച്ചിട്ടെന്തിന് പട്ടിണി നിങ്ങൾ കിടപ്പൂ?  ഉച്ചയിലെ ഭക്ഷണം അവിടെ നിന്നാക്കൂ’ അവർ ഉപദേശിച്ചു.

മധുരമുള്ള ഒരു സര്‍പ്രൈസ് അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു: ഹോസ്പിറ്റാലിറ്റിയിൽ ഉന്നത ബിരുദവുമുള്ള, ദുബാ‍യ് റിട്ടേൺ കാറ്ററിംഗ് മാനേജർ ഒറ്റ നോട്ടത്തിൽ തന്നെ എന്നെ തിരിച്ചറിഞ്ഞു. എത്ര വിലക്കിയിട്ടും ഞങ്ങളുടെ ഇഷ്ട വിഭവങ്ങൾ ചോദിച്ചറിഞ്ഞ് അദ്ദേഹം തന്നെ അവ പാചകം ചെയ്തു തന്നു.

-അന്നു മുതൽ മഴയില്ലാത്ത ദിവസങ്ങളിൽ ഞങ്ങളുടെ ഉച്ച ഭക്ഷണം പീഢനാനുഭവം അല്ലാതായി.
പ്രഭാത ഭക്ഷണം കാന്റീനിൽ നിന്നേ കഴിക്കാനാവൂ. ഇരുട്ടും ഇഴജന്തുക്കളും കൈയേറുന്ന ഇടുങ്ങിയ നടപ്പാതകളും  ചന്നം പിന്നം പെയ്യുന്ന മഴയും വൈകുന്നേരങ്ങളിലെ ഇഷ്ടഭോജന ചിന്തകളിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു.

-ചികിത്സ, അതല്ലേ പ്രധാനമെന്ന പീതാംബരേട്ടന്റെ ആശ്വസിപ്പിക്കലും.

ബ്രേക് ഫാസ്റ്റ് തയ്യാറല്ലാറായിട്ടില്ലാത്തതിനാൽ ഓരോ ‘കാലിച്ചായ‘യും കുടിച്ച് കാന്റിനിൽ നിന്നിറങ്ങുമ്പോൾ ഹോംകോങ്ങുകാരി ‘മിസ് ചായ്’ ഓടി ഒപ്പമെത്തി.

ഹൃദ്യമായ ചിരിയും പ്രസരിപ്പുള്ള ഭാവഹാവാദികളുമുള്ള, ‘മിസ് ചായ്’ രണ്ട് ദിവസം മുന്പാണ് അഡ്മിറ്റ് ആയത്. ആര്‍ക്കും മുഖം കൊടുക്കാത്ത, സ്വന്തം കാര്യത്തിന് മാത്രം സിന്ദാബാദ് വിളിക്കുന്ന മലയാളി നിസ്സംഗതക്ക് വിരുദ്ധമായി ഉയര്‍ന്ന ഞങ്ങളുടെ ‘ഗുഡ് മോണിംഗ് ഗ്രീറ്റിംഗ്’  അവരെ അത്ഭുതപ്പെടുത്തിയത്രേ.

ഹോങ്കോംഗിൽ നിന്ന്, ചിറ്റൂരുള്ള സഹപ്രവര്‍ത്തകന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതാണ് ജെയ്ൻ എന്ന് വിളിക്കുന്ന മിസ് ചായ് ഹ്യൂ ചെൻ .
‘മിസ്റ്റർ നായർ വിവാഹക്കാര്യങ്ങളുമായി സദാ തിരക്കിലാണ്.വീട്ടിലാണെങ്കിൽ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ല.  ബോറടിച്ചപ്പോൾ ഞാനാണ് ‘ആയുര്‍വേദ ട്രീറ്റ്മെന്റ്‘ എന്ന ഐഡിയ അവതരിപ്പിച്ചത്’: അവർ പറഞ്ഞു.

ഗ്രൌണ്ട് ഫ്ലോറിൽ  ഓഫീസിനോടടുത്ത മുറിയാണ് അവര്‍ക്കനുവദിച്ചിരുന്നത്.  പക്ഷേ ഇന്നലെ 111 ലേക്ക് ഷിഫ്റ്റ് ചെയ്തു. കൊതുക് ശല്യം കുറയ്ക്കാൻ എന്ന കാരണമാണ് വരുൺ പറഞ്ഞത്. പക്ഷേ  മദുരയിൽ നിന്ന്, സ്ട്രെച്ചറിൽ വന്ന രോഗിയുടേയും ഒപ്പം ഹോസ്പിറ്റൽ സ്റ്റാഫിന്റേയും സൌകര്യാര്‍ത്ഥമായിരുന്നു ഈ അറേഞ്ച്മെന്റ് എന്ന് ശെല്‍‌വി സുശീല പിന്നീട് റിപോര്‍ട്ട് ചെയ്തു.

കൊതുക് ശല്യം കുറഞ്ഞില്ലെന്ന് മാത്രമല്ല, ‘മിസ് ചായ്’യുടെ പുറം ലോകവുമാ‍യുള്ള കമ്മൂണിക്കേഷന്റെ ചരടും അതോടെ മുറിഞ്ഞു. wi-fi കട്ടായി, whats app പ്രവര്‍ത്തിക്കാതായി. താഴെയും മുകളിലും കയറിയിറങ്ങി, പലവട്ടം വരുണിനെ വണങ്ങിയെങ്കിലും  ‘ദാ ഇപ്പോ ശര്യാക്കിത്തരാം’ എന്ന കുതിരവട്ടം പപ്പു ശൈലി ആവര്‍ത്തിച്ചതല്ലാതെ, ഒന്നും സംഭവിച്ചില്ല.

വൈകുന്നേരമായപ്പോഴേക്കും ഭദ്രകാളിയായി മാറി അവർ കലിതുള്ളാൻ തുടങ്ങി.
-നാട്ടിൽ കൌമാരക്കാരായ രണ്ട് പെണ്മക്കളും വയസ്സായ അമ്മയും വറീഡ് ആണെന്നും തന്റെ എമര്‍ജന്‍സി ഓഫീസ് കമ്മ്യ്യൂണിക്കേഷനുകളെല്ലാം മുറിഞ്ഞിരിക്കയാണെന്നും കരഞ്ഞുകൊണ്ടവർ അറിയിച്ചു.  ലാന്‍ഡ് ഫോണിൽ സംസാരിക്കാനുള്ള കണെക്‍ഷനോ അതിന് വേണ്ട പണമോ താൻ കൈയിൽ കരുതിയിട്ടില്ലല്ലോ?

‘ഇന്ദീ-ചീനി’ ബായ് ഭായ്’ എന്ന് വിശ്വസിക്കുന്ന നേതാവിനാണു ഏറെ വിഷമമായത്.  നമ്മുടെ സമത്വ സുന്ദര കേരളത്തിൽ ഒരു ചൈനക്കാരി അബലക്ക് ഇങ്ങനെ സംഭവിക്കാൻ പാടുണ്ടോ?

പതിവ് പോലെ അനിൽ  എവിടെയോ ‘ജനസംബര്‍ക്ക’ പരിപാടിയിൽ ബിസിയാണെന്നും അരുണിന്റെ മൊബൈൽ ഔട്ട് ഓഫ് റീച്ച് ആണെന്നും റിസെപ്ഷനിസ്റ്റ് അറിയിച്ചു. കമ്യൂണിക്കേറ്റ് ചെയ്യാൻ ആരുമില്ലാത്ത അവസ്ഥ.

താമസസ്ഥലത്തിന്റെ ക്ലീന്‍നെസ്സിനെപ്പറ്റിയും ഭക്ഷണത്തിന്റെ ഹൈജീനിനെപ്പറ്റിയുമായിരുന്നു, ഇത് വരെ അവർ കമ്പ്ലൈന്റ് ചെയ്തിരുന്നത്. ‘എന്റെ ഫ്രന്‍ഡ് മിസ്റ്റർ നായർ പറഞ്ഞത് കേരളീയർ വളരെ  സത്കാരപ്രിയരാണെന്നാണ്.  അതിഥി അവർ ദൈവത്തേപോലെയാണ് കാണുന്നതെന്നും’ : അവർ കത്തിക്കയറി.

പിറ്റേന്ന് വിശദീകരണം തേടി, വരുണിനെ സമീപിച്ച ഞാൻ കരയണോ ചിരിക്കണോ എന്നറിയാനാവാത്ത അവസ്ഥയിലായി.
‘ചൈനക്കാരിയല്ലേ? അവരുടെ ഇന്റര്‍നെറ്റ് കണെക്ഷൻ എപ്പോഴും ഓൺ ആയിരിക്കുന്നതാണ് സംശയത്തിന് കാരണം.  വല്ല കുഴപ്പവുമൊപ്പിച്ചാൽ ആരാണതിന് മറുപടി പറയുക?‘

അര മണിക്കൂർ ക്ലാസെടുത്തിട്ടും അഡ്മി മാനേജരുടെ മുഖം തെളിഞ്ഞില്ല.
ഉച്ചയോടെ ‘ചായ്’ അറിയിച്ചു ‘വൈഫൈ’ ഓൺ ആയി യെന്ന്. വരുൺ
ഹേഡ്ഡാപ്പീസിൽ നിന്നും നിയമോപദേശം തേടിക്കാണുമായിരിക്കും.

ഉച്ചക്കുള്ള ഇലക്കിഴി കഴിഞ്ഞ് റൂമിലെത്തുമ്പോൾ മുറിക്ക് പുറത്ത് വരുൺ.  ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പരിചിത ഭാവമെങ്കിലും ആ മുഖത്ത് തെളിഞ്ഞ് കണ്ടില്ല.
രണ്ട് പേർ ധൃതിയിൽ മുറിയിലെ കൊതുകു വലയും സ്റ്റാന്റും അഴിച്ചെടുക്കുന്നു.
‘എന്താ?’ സോഫയിലിരുന്ന് ‘പ്യാർ കാ ദര്‍ദ് ഹേ’ കാണുന്ന ഭാര്യയോട് ഞാൻ തിരക്കി.
‘പകരം വേറെ ഒന്ന് ഫിറ്റ് ചെയ്യാനാണത്രേ’: ഭാര്യ മൊഴിഞ്ഞു: ‘വരുൺ പറഞ്ഞില്ലേ?’
‘ഇതിനെന്താ കുഴപ്പം? എന്നത്ഭുതപ്പെട്ടു കൊണ്ട് ഞാൻ ബാത് റൂമിൽ കയറി.

അഞ്ചരയോടെ ഇരുട്ടിനോടൊപ്പം മഴയും തിരിച്ചെത്തി. കൂടെ വിവിധ ഇനങ്ങളിലും  വലിപ്പങ്ങളിലുമുള്ള കൊതുകുകളും.

വരാന്തയിലെ സമ്മേളനം പിരിച്ച് വിട്ട് ഓരോരുത്തരായി അവരവരുടെ റൂമുകളിലേക്ക് പിൻ വാങ്ങി.
‘എന്താ ശശിയേട്ടാ, നിങ്ങടെ വല വന്നില്ലല്ലോ?’
സഖാവ് ഓര്‍മ്മിപ്പിച്ചു. വീട്ടിൽ നിന്ന് കൊണ്ട് വന്ന്, സ്വയം ഫിറ്റ് ചെയ്ത കൊതുക് വലക്കുള്ളിൽ സുരക്ഷിതാണ് സഖാവ്.
ഫോൻ ചെയ്തപ്പോൾ  ‘ദാ, വരുന്നു‘ എന്ന് വരുൺ.
കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു. വരുൺ പരിധിക്ക് പുറത്ത്.
വല തേടി പോയിരിക്കയാണോ?

അനിൽ തൃശ്ശിവപേരൂരിൽ നിന്നും വിളി കേട്ടു.
“സാർ ‍, ഞാനല്പം ബിസിയാണ്. വരുണിനെ വിളിക്കൂ.‘

6.30.
വരൂണിന്റെ നിഴൽ പോലുമില്ല, എങ്ങും.
അനിൽ ‘ദാ  ദാ’ എന്ന് ആവര്‍ത്തിക്കുന്നു.
ഡോക്ടർ ക്വാര്‍ട്ടേഴ്സിൽ നിന്നറിയിച്ചു: ‘ഫോളോ ചെയ്യുന്നുണ്ട് സർ . ഡോണ്ട് വറി.’

പെട്ടെന്ന്, അതെ, പെട്ടെന്ന് കോറിഡോറിൽ വരുണിന്റെ ‘ഇരുണ്ട‘ മുഖവും ‘തുളുമ്പുന്ന‘ ശരീരവും പ്രത്യക്ഷമായി.
‘സർ . കോട്ടേജ് റെഡി’.
‘കോട്ടേജോ?’
‘അനിൽ പറഞ്ഞു സാറിനെ കോട്ടേജിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ”

ഭാര്യക്ക് സന്തോഷമായി. “പോകാം, അവിടെ ഇതിലും സൌകര്യമുണ്ടാകുമല്ലോ?’
അവളുടെ മനസ്സിൽ രണ്ട് കൊല്ലം മുൻപ് ഞങ്ങൾ താമസിച്ച ‘ഭൂര്‍ജപത്രം‘എന്ന രാജ റെസോർട്ടിന്റെ ഓർമ്മ ഒഴിഞ്ഞിട്ടില്ലെന്ന് തോന്നി..

‘വെയ്റ്റ്..സം തിംഗ് ഈസ് റോംഗ്...”വിവേകബുദ്ധി എന്നോട് മന്ത്രിച്ചു.
സംശയങ്ങൾ പലപ്പോഴും  വെളിപാടായി  തെളിയുക ഇംഗ്ലീഷിലാണ്.
‘വേണ്ടാ, വരുൺ “ ഞാൻ പറഞ്ഞു.
‘സാർ വന്നപ്പോൾ ആവശ്യപ്പെട്ടതല്ലേ കോട്ടേജ്? ഇപ്പോഴത് അറേഞ്ച് ചെയ്തിട്ടാ ഞാൻ വന്നിരിക്കുന്നത്’
 എങ്കിൽ പിന്നെ നോക്കാം. ഇന്ന് വേണ്ടാ’ എന്നായി ഞാൻ  ‍.
‘സാർ വരൂ,  ഒന്ന് കണ്ടിട്ട് വരാം. താഴെ കാർ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരിക്കയാണ്”
‘ഇപ്പോഴാവശ്യം ഒരു കൊതുക വലയാണു, കോട്ടേജ് അല്ല”: എനിക്കരിശം വന്നു.

ഈ നിര്‍ബന്ധം പിടിക്കലിന്റെ പിന്നിലുള്ള മനഃശ്ശാസ്ത്രം പിടി കിട്ടാൻ ഡോ. പീയെം മാത്യൂവിനെ കണ്‍സല്‍റ്റ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. കൊതുക വല അവൈലബിൾ അല്ല. അത് തന്നെ.

ഷിഫ്റ്റ് ചെയ്താൽ പ്രോബ്ലം സോള്‍വ്ഡ്. ഇല്ലെങ്കിൽ കുറ്റം, ഷിഫ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്ന എന്റെ തലയിലും .
ഒന്നുമറിയാത്ത പോലെ പാവം മിസ്റ്റർ അനിൽ ഫോണിൽ: ‘സാർ , ഞാൻ എത്താറായി. കോട്ടേജിൽ വച്ച് കാണാം.’
‘കൊതുക് വല അവിടെയാണോ, മിസ്റ്റർ അനിൽ ?”
ചോദ്യത്തിന്റെ സര്‍ക്കാസം പിടി കിട്ടാതെ അനിൽ പ്രതിവചിച്ചു: ‘എന്തിന് കൊതുക് വല,  അവിടെ ഒറ്റ കൊതുക് പോലുമില്ല.’

-ഒന്നുറക്കെ ഒന്ന് ചിരിക്കാനാണ് തോന്നിയത്.

അല്പസമയത്തിന്നകം വരുൺ വീണ്ടുമെത്തി; കൂടെ  കൊതുക് വലയുമായി രണ്ട് ജോലിക്കാരും.
മൂളിപ്പറന്ന് സിംഫണിയൊരുക്കുന്ന  കൊതുകുകളെ വക വയ്ക്കാതെ നാടകം വീക്ഷിച്ച് കൊണ്ടിരുന്ന അയൽക്കാർ ആശ്വാസത്തോടെ റൂമുകളിലേക്ക് തിരിച്ച് കയറി.
അവർ മനസ്സിലാക്കിയില്ലല്ലോ ‘സ്റ്റാന്‍ഡ് സ്റ്റിൽ മിസ്സിംഗ്‘ എന്ന്.

കൊതുക് വലയുടെ മൂലകൾ കയർ കൊണ്ട് വരിഞ്ഞ്, ആണിയടിച്ച് ചുമരിൽ വലിച്ച് കെട്ടാനാണ് അവരുടെ പ്ലാൻ എന്ന് മനസ്സിലായപ്പോൾ മനസ്സ് വീണ്ടും പുകഞ്ഞു.
വില കൂടിയ ടൈത്സ് പതിച്ച ചുമരിൽ ചുറ്റിക ആഞ്ഞ് പതിച്ചു. മുറിയാകെ പൊടി പടലമുതിർന്നു.

നാട്ടിൽ സെറ്റിൽ ചെയ്യുന്ന കാര്യം പറയുമ്പോൾ ഭാര്യക്ക് ആകെയുള്ള പേടി കൊതുകുകളെയാണ്.  തലേന്നത്തെ സമയം കൊല്ലി സംഭാഷണങ്ങള്‍ക്കിടയിൽ ഡോക്ടർ ഓര്‍മ്മിപ്പിച്ചതും അത് തന്നെ: 
രാജകീയമായി ഗള്‍ഫിൽ കഴിയുന്ന നിങ്ങൾ എന്തിനാണ് തക്കാളിപ്പനിയും ഡെംഗിപ്പനിയും കുരങ്ങ് പനിയുമൊക്കെ  പിടിച്ച് മരിക്കാൻ വേണ്ടി നാട്ടിൽ വരുന്നത് എന്നാണദ്ദേഹം ചോദിച്ചത്.

വരുണിന്റെ ആണിപ്രയോഗം പരാജയമെന്ന് കൂടെ വന്നവർ സ്ഥിരീകരിച്ചു.. രണ്ട് വശങ്ങൾ ഓക്കെ, പക്ഷേ ചതുരത്തിലൊതുങ്ങാത്ത  മറ്റ് രണ്ട് വശങ്ങളും തീരെ സഹകരിക്കുന്നില്ല.

‘ദാ വരുന്നു’ എന്ന് പറഞ്ഞ് വരുൺ ഓടി.
കൂടെ വന്നവർ വലയുമായി പിന്നാലെ.
പോകും മുൻപ് അവവരിലൊരാൾ പറഞ്ഞു; ‘ഞങ്ങൾ വെറും ജോലിക്കാറ്രല്ലേ?  പറയുന്നത് അനുസരിക്കുക, അതിനാണ് കൂലി. സാർ ക്ഷമിക്കണം”

വരുൺ പക്ഷെ, തിരിച്ചെത്തിയില്ല.
ഫോൺ വിളികൾ തുടര്‍ന്നു. അനിൽ ‍, ഡോക്ടർ ...പിന്നെ ദുബായിലെ എന്റെ കോണ്ടാക്ടും.

സമീപവാസികളെല്ലാം വീണ്ടും  വരാന്തയിൽ ഹാജരായി.
ഇത്തവണ അനിലിന്റെ ‘ ഇതാ എത്തിക്കൊണ്ടിരിക്കുന്നു’ കേള്‍ക്കാൻ ഞാൻ തയ്യാറായില്ല.
‘ഒരു കാര്യം മാത്രം ചെയ്ത് തന്നാൽ മതി, ’ഞാനറിയിച്ചു: ‘ഉടനെ എനിക്കൊരു ടാക്സി അറേഞ്ച് ചെയ്ത് തരിക. ഇരിഞ്ഞാലക്കുടയിൽ നിന്ന് കാർ വരുത്തി തിരിച്ച് പോകാനുള്ള സമയമില്ലാത്തത് കൊണ്ടാണത്. രാത്രി ഞങ്ങൾ ഏതെങ്കിലും ഹോട്ടലിൽ തങ്ങിക്കൊള്ളാം. കൊതുക് കടി കൊണ്ട് ഡെങ്കിപ്പനി പിടിക്കാതിരിക്കാൻ അതേ വഴിയുള്ളു’

‘‘സാർ , പത്ത് മിനിറ്റ് കൂടി”
ഞാൻ വഴങ്ങിയില്ല.
നല്ല പാതി, അപ്പോഴെക്കും സുശീലയുടെ സഹായത്തോടെ സാധനങ്ങൾ പാക്ക് ചെയ്ത് കഴിഞ്ഞു.
‘അനിലോ വരുണോ എന്നെ ഡ്രോപ് ചെയ്താൽ ഏറെ സന്തോഷം.“:ഞാൻ കട്ട് ചെയ്തു

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അനിൽ വീണ്ടും വിളിച്ചു.
‘അനിൽ ‍’, ഞാൻ നയം വ്യക്തമാക്കി: ‘ടാക്സി അയച്ചില്ലെങ്കിലും അനിൽ വന്നില്ലെങ്കിലും എനിക്ക്  നോ പ്രൊബ്ലം!. തൊഴിലാളി നേതാവും പിന്നൊരു കോളേജ് മുതലാളിയും കൂടെ ഉള്ളപ്പോൾ  കാറിനാണോ പഞ്ഞം? കാശ് തരാതെ കടന്ന് കളഞ്ഞു എന്നാരോപിക്കാതിരിക്കാൻ ലഗേജ് ഞാൻ കൊണ്ട് പോകുന്നില്ല. ഹോട്ടലിൽ വച്ച് ‘പ്രിന്റ് ഏന്‍ഡ് വിഷ്വൽ മീഡിയ‘യിലെ ചിലരെ കാണാനാണ് തീരുമാണം. ഇവിടുത്തെ വിശേഷങ്ങൾ നാട്ടുകാർ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? കുറച്ച് സ്നേഹിതർ ഈ ലൈനിലും എനിക്കുണ്ടെന്ന് താങ്കൾ മനസ്സിലാക്കിക്കാണുമല്ലോ?

പീതാംബരേട്ടൻ തന്റെ അനിയനെ വിളിച്ച് കാറുമായെത്താൻ ചട്ടം കെട്ടി. അവശ്യം വേണ്ട തുണിയും ബ്രഷും പേസ്റ്റും മറ്റും ബാഗിലാക്കി,  വാതിലടക്കാൻ തുടങ്ങുമ്പോൾ, അഴിച്ച്കൊണ്ട് പോയ  സ്റ്റാന്‍ഡും കൊതുക് വലയുമായി അതാ വരുന്നു രണ്ട് പേർ. (ഒരാൾ അവിടത്തെ എലക്ട്രീഷ്യനും മറ്റെയാൾ പ്ലംബ്ബറുമെന്ന് പിന്നീടറിഞ്ഞു.)

അപഹാസം തുളുംബുന്ന ചിരി മറച്ഛ്, ഒരു  ഗ്ഗൂഡസ്മിതവുമായി. സ്റ്റാന്‍ഡ് ഫിറ്റ് ചെയ്ത് അവർ പോകുമ്പോൾ ശെല്‍‌വി സുശീല കൈ ചൂണ്ടി: ‘അതാ പാര്‍......നമ്മ വരുൺ  അങ്കെ’.
കോറിഡോറിന്റെ തിരിവിൽ ജോലിക്കാര്‍ക്കൊപ്പം അയാൾ അപ്രത്യക്ഷനായപ്പോൾ ചുറ്റും  കൈയടികളുയര്‍ന്നു.

അത്താഴത്തിനായി ഞങ്ങൾ കാന്റീനിലെത്തുമ്പോൾ അവിടെ രണ്ടോ മൂന്നൊ പേർ മാത്രം.
ഞങ്ങൾ അഞ്ച് പേരും ചെന്ന വിവരം ആരും അറിഞ്ഞ മട്ടില്ല.
അടുക്കളയിലേക്കെത്തി നോക്കി: ഒരു തടിയൻ  കുക്കും ബാലവേലനും മാത്രം.
‘മീത്സ്...അഞ്ച് പേരുണ്ട്”: ഞാനറിയിച്ചു.
9 മണിക്ക് കാന്റീൻ അടയ്ക്കും, അറിയില്ലേ?‘
‘9 മണിയായിട്ടില്ല,  8.30 മാത്രം.’

അല്പനേരത്തെ കുശുകുശുപ്പിന് ശേഷം മറ്റൊരാൾ പ്രത്യക്ഷപ്പെട്ടു:
‘കാ‍പ്പിയും ബ്രെഡും മതിയോ’

കാന്റീന്  പുറത്ത് വന്ന്  നോക്കി.
ആരുമില്ല.
എങ്ങും നിശ്ശബ്ദത.
 റിസപ്ഷനിൽ ഇത് വരെ കാണാത്ത ഒരു പെണ്‍കൊടി, ഗേറ്റില്‍ ഒരു സെക്യൂരിറ്റിയും.

ഒരു യുദ്ധം കഴിഞ്ഞതേയുള്ളു. വരുണിനേയും അനിലിനേയും വീണ്ടും വിളിക്കാൻ  വിമുഖത തോന്നി.

അപ്പോഴാണ് ആറരയടി ഉയരമുള്ള ഒരാജാനബാഹു ഫാര്‍മസിക്കരികെ നില്‍ക്കുന്നത് കണ്ടത്.
കണക്ക് പുസ്തകവും കാല്‍കുലേറ്ററുമായി, സദാ കൌണ്ടറിൽ കാണാറുള്ള അയാൾ കാന്റീൻ മാനേജരെന്ന് തോന്നി.

ഗ്രീറ്റ് ചെയ്യും മുന്‍പേ തന്നെ അയാൾ പറഞ്ഞു: ‘മോളിലെ സ്യൂട്ടി‘ൽ താമസിക്കുന്ന സാറല്ലേ?’‘
തലേന്ന് ചപ്പാത്തിക്കായി അടിയുണ്ടാക്കിയപ്പോൾ ഒന്നും മിണ്ടാതെ നോക്കിയിരുന്ന മനുഷ്യൻ താനല്ലേ എന്ന്  തിരിച്ച് ചോദിക്കണമെന്ന് തോന്നി.

പ്രശ്നം അവതരിപ്പിച്ചപ്പോൾ അയാൾ കൂടെ വന്നു.
‘ഒരു  പത്ത് മിനിറ്റ് ചെയ്റ്റ് ചെയ്യാമോ?‘
‘ഓ...അതിനെന്താ” പാലക്കാടൻ മട്ടിൽ  ഞാൻ നീട്ടി മൂളി.

പത്ത് മിനിറ്റിന് ശേഷം  ചൂടുള്ള ചപ്പാത്തിയും ഉള്ളിത്തക്കാളിക്കറിയും മേശമേൽ നിരന്നു.
കൂടാതെ, ബോണസായി എല്ലാര്‍ക്കും ഓരോ ഗ്ലാസ് ചൂടു പാലും.

‘കൊള്ളാല്ലോ, ശശിയേട്ടാ. കരയുന്ന കുട്ടിക്കേ പാലുള്ളൂ ന്ന് പറയുന്നത് വെറുതേയല്ല,  അല്ലേ?‘ എന്ന് തൊഴിലാളി നേതാവിന്റെ കമെന്റ്..

തിരിച്ച് നടക്കുമ്പോൾ വരയൻ ഷര്‍ട്ടിട്ട എലക്ട്രീഷ്യൻ  സെക്യൂരിറ്റിയുമായി കുശലം പറഞ്ഞു നിൽക്കുന്നു.

‘ഹലോ’ ഞാൻ കൈയുയര്‍ത്തി.
‘ഓ. സാറോ?’; മുഖത്തപ്പോഴുമുണ്ടൊരു ചമ്മൽ ‍.
പെരും നാടുമൊക്കെ ചോദിച്ച് ശേഷം,  മയത്തിൽ ഞാൻ ചോദിച്ചു:
‘അല്ല, ലത്തീഫേ, കൊതുക് വലയും സ്റ്റാന്‍ഡും ഇത്ര തത്രപ്പെട്ട് എങ്ങോട്ടാ കൊണ്ട് പോയത്?’


‘അതോ സാറെ, ഗസ്റ്റ് ഹൌസിൽ കമ്പനിയുടെ മുതലാളി വന്നിട്ടുണ്ട്. സാധാരണ അദ്ദേഹം താമസിക്കുക സാറിപ്പോ താമസിക്കുന്ന സൂട്ടിലാ. അതോണ്ടാ  ആകെയുള്ള ഒരു കൊതുകു വല ഇവിടെ നിന്നഴിച്ച് അവിടെ കൊണ്ട് പോയി ഫിറ്റ് ചെയ്തത്.  ഇപ്പോ അതവിടന്ന് പിന്നേം  അഴിച്ച്  കൊണ്ട് വന്നിട്ടാ  സാറിന് ഫിറ്റ് ചെയ്ത് തന്നത് !’

Wednesday, September 25, 2013

പഞ്ചകര്‍മ്മായനം -1

പ്രക്രമം:


ജരാനരക്കാലമടുത്തുവെന്ന്  വെളുപ്പാൻ കാലത്തെ മയക്കത്തിന്നിടയിൽ‍,  ചില പൂവങ്കോഴികൽ കൂകിത്തുടങ്ങിയ കാലം. മൂന്നാഴ്ച നീണ്ടുനിന്ന ‘പഞ്ചകര്‍മ്മ’ ചികിത്സ കഴിഞ്ഞ് ജര മിനുപ്പിച്ച്, നര കറുപ്പിച്ച്, ‘കൊട്ടൻ ചുക്കാദി‘ പരിമളവുമായി,  ‘സൂറിക്കി’ലേക്കുള്ള യാത്രാമദ്ധ്യേ,  ദുബായിൽ ഇടയിറങ്ങിയ അനിയനും അതേ മന്ത്രം ഉരുക്കുഴിഞ്ഞപ്പോൾ 'ഒരു ചേഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തത്’എന്ന പരസ്യവാചകം ആദ്യം മനസ്സും പിന്നെ മനസ്വിനിയും ഏറ്റ് പാടി.
യോഗ വിയോഗക്രമാദികൾ  അനുഷ്ഠാന ഹേതുവല്ലെങ്കിൽ അഞ്ചാംകൂറിന്നുമപ്പുറം ഭവിക്കണം  പഞ്ചകര്‍മ്മ എന്നല്ലേ ശാസ്ത്രം?

നാഗാര്‍ജ്ജുന‘യിലെ തല  മൂത്ത വൈദ്യർ  ഡോ.കൃഷ്ണമ്പൂരിയെ വിളിച്ച് ഏട്ടനും ഏട്ടത്തിക്കുമുള്ള ‘ധന്വന്തരി’ക്രിയകൽ - ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര മുതൽ നെല്ലിക്കാത്തളവും സ്നേഹവസ്തിയും (ഹോ!)വരെ -  സവിസ്തരം ‘ചാര്‍ട്ടിലാക്കി‘ കൈയൊപ്പും സീലും ചാര്‍ത്തിയിട്ടേ അനിയൻ പ്ലെയിൻ പിടിച്ചുള്ളൂ. തുടര്‍‍ന്നുള്ള ഏഴ് സംവത്സരങ്ങളിൽ‍ നാഗാര്‍ജ്ജുന. പുനര്‍‍നവ, രാജ ഐലന്റ്സ്, രാജ കൂറ്റനാട്, സോപാനം എന്നിവിടങ്ങളിലെ എണ്ണത്തോണികളിൽ ഭൂപാളം, വസന്തം, പന്തുവരാളി, മാളവി, നീലാംബരി രാഗങ്ങൾ  തനിയാവര്‍ത്തിച്ച് മടുത്തപ്പോൾ, അടുത്ത വര്‍ഷത്തെ സാധകം  ആനന്ദഭൈരവിയിൽ ഒരു നവ അരങ്ങിൽ ആയാലോ എന്ന ചിന്ത തലയിൽ ഫ്ലാഷി.

തണ്ണിപ്പാര്‍ട്ടി തോഴരുടെ ‘ജുമാരാത്’ ചര്‍ച്ചക്കിടയിൽ വിഷയാവതരണത്തിന്റെ വിഷ്കംഭത്തിൽ വച്ച് തന്നെ,  ‘പരോപകാരാര്‍‍ത്ഥമിദം ശരീരം’ എന്നഹങ്കരിക്കുന്ന ‘ത്രീ ഡി’ സുഹൃത്ത്,  ഇടയില്‍‍ ചാടി രംഗപടം താഴ്ത്തിച്ചു.
‘ബസ് ഭായ്...ഫോർ ദിസ് നോ ചര്‍ച്ച നീഡഡ്!  പോകുന്ന ദിവസം തീരുമാനിക്കൂ.  ബാക്കി കാര്യങ്ങൾ ദാ... ഈ ഞാൻ പുസ്പം പുസ്പം പോലെ...’
‘വാട്ട്സ് ഇൻ യുവർ മൈന്‍ഡ്?’ (തലക്ക് വട്ടായോ?) ഞാൻ ചോദിച്ചു.
‘ഡിഫറന്റ് എക്സ്പീരിയന്‍സ് ‘(ടങ്കാരി പണി) അല്ലേ വേണ്ടത്? ‘വെയ്റ്റ് ആന്റ് സീ‘ (കാണിച്ച് തരാം) എന്നവൻ.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് ഏഴര വെളുപ്പിന് തന്നെ, ഞാനും പ്രിയതമയും ക്രെഡിറ്റ് കാര്‍ഡുകളും വസ്ത്രങ്ങളും വേവ്വേറെ പായ്ക്ക് ചെയ്ത്, പ്രപിതാക്കളേയും മുകുന്ദപുരത്തപ്പനേയും മനസ്സ് കൊണ്ട് വണങ്ങി, യാത്രയായി: യുവത്വം തിരിച്ച്പിടിക്കാൻ, ശാരീരിക പീഡകള്‍‍ക്ക് തൽക്കാലം ‘സുല്ല്‘ പറയാൻ, അടുത്ത ഒരു വര്‍ഷം ലാവിഷ് ആയി വേയ്സ്റ്റ് ചെയ്യാൻ മാത്രമുള്ള എനെര്‍‍ജി സ്റ്റോർ ചെയ്യാൻ.

മാസം കര്‍‍ക്കിടകം. ചികിത്സ പഞ്ചകര്‍‍മ്മ. സീഡി പ്ലെയറിലോ രാമായണം .........

“കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ട് നീ
രാമപാദാബ്ജം ഭജിച്ചിവിടെ വസിക്കണം.
നീഹാരാതപവായു വര്‍ഷാദികളും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം

കര്‍‍മ്മായനം: ദിവസം ഒന്ന്:

“കുതിരാന്‍‍“ ഇറങ്ങുമ്പോൾ‍ ഓര്‍‍മ്മയിൽ‍ തെളിഞ്ഞത്  ഡോ;ശ്രീരാജ് നമ്പൂതിരി‘ ഭാഷാപോഷിണി‘യിൽ‍ എഴുതിയ ചെറുകഥയുടെ തുടക്കമാണ്:
'വാഗാ ബോര്‍‍ഡർ‍  കഴിഞ്ഞു, ഇനി പച്ച ......എല്ലാം പച്ചമയം’

 പക്ഷേ കണ്ടത് പാതി വെന്ത ഊഷരഭൂമികൾ,  തലയാട്ടാൻ‍ മറന്ന് നില്‍ക്കുന്ന പനമരങ്ങൾ!

ഡ്രൈവർ പറഞ്ഞു:‘‘ ദൂരമേറെയുണ്ട് ചേട്ടാ, ചായയോ വെള്ളമോ.?'

‘വേണ്ടാ, കത്തിച്ച് വിട്ടോ സുഭാഷേ.  മോര്‍ണിംഗ് ട്രീറ്റ്മെന്റ് ‘മിസ്സാകണ്ടാ’‘

 പത്ത് മണിയോടെ പച്ചപ്പടര്‍പ്പുകള്‍ക്കിടയിൽ തലയുയര്‍ത്തി നില്‍ക്കുന്ന രമ്യഹര്‍മ്യം ദൃശ്യമാ‍യി. ‍കാർ നിന്നപ്പോൾ അത് വരെ ചിണുങ്ങി നടന്നിരുന്ന ഇടവപ്പാതി ഒരിരമ്പലോടെ കുതിച്ചെത്തി.

'കാർ പാര്‍ക്ക് ചെയ്യണ്ടാ, ലഗേജ് എടുത്താലുടന്‍ നീ  പോയ്ക്കോ:‘ സുഭാഷ് സമ്മതഭാവത്തിൽ ‍തലയാട്ടി.

ശനിയാഴ്ച ചന്തയെ ഓര്‍മ്മിപ്പിക്കുന്ന തിരക്കാണ് മുന്നിൽ. ഏതോ വൃദ്ധസദനത്തിലെ അന്തേവാസികളാണധികവുമെന്ന് തോന്നി.

റിസെപ്ഷനിൽ‍ മൂന്ന് പെണ്മണികൾ‍.

 “എക്സ്ക്യൂസ് മി”: ഞാൻ മുരടനക്കി.

കുങ്കുമപ്പൊട്ടും എണ്ണ കിനിയുന്ന നീളൻ‍ മുടിയുമുള്ള വട്ടമുഖി, ചാട്ടുളി പോലൊരു നോട്ടമെറിഞ്ഞ്, കൈയിലെ കടലാസ് കെട്ടിലേക്ക് ദൃഷ്ടികൾ‍  മടക്കി.
ലജ്ജയുടെ അരുണിമയും കപടകോപത്തിന്റെ കരുമയും മുഖത്തിട കലര്‍‍ത്തി, ആംഗ്യവിക്ഷേപങ്ങളോടെ  ടെലഫോൺ‍ ഭാഷണത്തിൽ‍ വ്യാപൃതയായിരുന്ന പട്ടുസാരിക്കാരിക്ക് ചുറ്റുപാടുകൾ‍ ഒരു മുടൽ മഞ്ഞിലെന്ന വണ്ണം അവ്യക്തം.
ഒരു ഗ്രാം തങ്കത്തിൽ  പൊതിഞ്ഞ സൂഷ്മശരീരത്തിന്റെ, കിലോഗ്രാമുകളേറെ വരുന്ന സ്തൂലഭാഗം, ഇടത് കൈകൊണ്ട് താങ്ങി, കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിൽ മറുകൈ വിന്യസിപ്പിച്ച് കൊണ്ടിരുന്ന ‘കാ-തിലോല’ ലോലിതയും  അപ്രാപ്യ.!

വീണ്ടും ‘ഒരെച്യൂസ് മി‘ വിളിയുയര്‍ന്നു.
പട്ടുസാരിക്കാരിയുടെ മുഖമൊന്നുയര്‍‍ന്ന് താണതൊഴികെ, ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ‘സൊ കോള്‍ഡ്‘ ഹോസ്റ്റസ്സുകളിൽ നിന്ന് ‘നോ വിസിബിൾ റിയാക്‍ഷൻ!.’

കൌണ്ടറിൽ‍ ഒരു തട്ടും ഉച്ചത്തിലുള്ള ‘സ്ക്യൂസും’ ഒന്നിച്ച് മുഴങ്ങിയപ്പോൾ.... കഥയിൽ പറഞ്ഞപോലെ.... പിന്നെ എല്ലാം പെട്ടെന്നായിരുന്നു (5മുതല്‍‍ 10 മിനിറ്റ് വരെയുള്ള ‘ലാഗി‘നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെന്ന് അഹങ്കരിക്കുന്ന ഈ പരിസരങ്ങളിലൊക്കെ  ‘പെട്ടെന്ന്‘ എന്നാണത്രേ പറയുക!.)

-പട്ട് സാരി മുന്‍പിൽ‍!
‘മിസ്റ്റർ‍ അനിൽ‍?‘ ഞാൻ‍ തിരക്കി.
‘അനിൽ‍ ആര്?’
‘മാര്‍‍ക്കറ്റിംഗ് മനേജർ അനിൽ‍?
ചുറ്റും നോക്കി ഇല്ലെന്നുറപ്പ് വരുത്തി, കണ്മണി മൊഴിഞ്ഞു:
 ‘ഇവിടെയില്ല‘.
‘ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഒന്ന് ഫോൺ ചെയ്യാമോ....?’

ലോലിതയെ ചുഴിഞ്ഞ്, വട്ടമുഖിയെ ഉഴിഞ്ഞ്, ഇത് തന്റെ ‘ജോബ് ഡിസ്ക്രിപ്‌ഷനിൽ’ പെടില്ലെന്ന  ഭാവത്തോടെ, എന്നെ ‘ക്ലൂലെസ്” ആയി വിട്ട്, കൈമുദ്ര കാണിച്ച് നില്‍ക്കുന്ന ഒരു പരിചിതനിലേക്ക് കോമളാംഗി നടന്നു നീങ്ങി.

മൊബൈലിൽ‍ അനിലിന്റെ നമ്പർ‍ ഡയൽ‍ ചെയ്തു നോക്കി.
ബിസി!
മിനിറ്റുകള്‍‍ നീണ്ട വൃഥാ വ്യായാമത്തിന്  ശേഷം, ഞാൻ വീണ്ടും ‘പട്ടുസാരി‘യെ അഭയം പ്രാപിച്ചു.
 ‘നോക്കൂ, ഞാൻ മിസ്റ്റര്‍ അനിൽ‍ പറഞ്ഞിട്ട് വന്നതാണ്;  10 ദിവസത്തെ ‘പഞ്ചകര്‍‍മ്മ‘ക്ക്  അഡ്മിറ്റാവാൻ.‘
നിമിഷങ്ങൾ നീണ്ട  ചിന്താവിചിന്തനങ്ങള്‍ക്ക് ശേഷം, കൌണ്ടറിന്നടിയിൽ‍ നിന്ന് തടിച്ച ഒരു ബുക്കെടുത്ത് നിവര്‍ത്തി, അവർ മുഖാഭിമുഖത്തിനൊരുങ്ങി.

‘പേര്വയസ്സ്.ദേശം?”
‘ഡിറ്റെയിത്സ് എല്ലാം ഇ-മെയിൽ ചെയ്തിട്ടുണ്ട്. അനിലിനറിയാം....‘
‘ആദ്യം ഇവിടെ റജിസ്റ്റർ‍ ചെയ്യണം”: ശബ്ദത്തിന് ഘരത്വമേറിയപ്പോൾ ഞാൻ അനുസരണയുള്ള കുഞ്ഞാടായി മാറി.
‘75 രൂപ‘ഒരു റസീറ്റ് നീണ്ടു മുന്നിലേക്ക് വന്നു.
 ‘എന്താ ഇത്?”
‘ഔട്ട് പേഷ്യന്റ് റെജിസ്ട്രേഷൻ‍ ഫീ”
‘ഞാൻ ഔട്ട് പേഷ്യന്റ് അല്ല, മിസ്..... 10 ദിവസത്തേക്ക്.’
‘അറിയാം. പക്ഷെ ഇതാണ് ഇവിടത്തെ പ്രൊസീജർ’

-വീണ്ടും കണ്‍ഫ്യൂഷൻ..

സഹതാപം തോന്നിയിട്ടാകണം ‘പട്ടുസാരി‘ വിശദീകരിച്ചു:
‘ആദ്യം റജിസ്ട്രേഷൻ‍. പിന്നെ ദാ, ആ കാണുന്ന ബെഞ്ചിൽ‍ കാത്തിരിക്കു. നമ്പറാകുമ്പോൾ പേര്  വിളിക്കും, ഡോക്ടറാണ് നിങ്ങളെ അഡ്മിറ്റ് ചെയ്യുക.’

രശീതി ആനച്ചെവി പോലെ വീണ്ടും കണ്‍‍ മുന്‍പിലാടി.

അനിലിന്റെ നമ്പർ ഒരിക്കൽ കൂടി ഡയൽ ചെയ്തു നോക്കി.
സ്വിച്ച്ഡ് ഓഫ്!

‘പട്ടുസാരി‘യുടെ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടിരിക്കുന്നുവെന്ന് എഴുന്ന് നില്‍ക്കുന്ന കഴുത്തിലൂടെ ഇരച്ച് കയറുന്ന  രക്തതിന്റെ അളവും മുഖത്തെ ചുവപ്പും അറിയിച്ചു.

 എല്ലാത്തിനും മൌനസാക്ഷിയായി, അന്തം വിട്ട് അരികെ നിന്നിരുന്ന ‘നല്ലപാതി‘ ശബ്ദിച്ചു: ‘എന്തായി?‘
‘ഇവിടത്തെ ശരിയാവില്ല. നമുക്ക്  “ഐലന്‍ഡിൽ” പോയാലോ?   സുഭാഷെവിടെ?’

കോണ്ടാക്ട് ലിസ്റ്റിൽ രാജാസ് ഐലന്‍ഡിലെ‍  ഡോ ജയരാജിന്റെ നമ്പർ‍ തിരയുമ്പോൾ‍ സുഭാഷ് ഓടിയെത്തി, കൂടെ വെളുത്ത് മെലിഞ്ഞ് സുന്ദരിയായഒരു യുവതിയും.
 ‘ചേട്ടാ, ഇത് ഡോ. ശ്രിയ”
സുഭാഷിന്റെ ചേട്ടത്തിയുടെ ബന്ധുവത്രേ ഡോ. ശ്രിയ. ഡെര്‍മറ്റോളജിസ്റ്റ്.  മൂന്ന് വര്‍ഷമായി ഇവിടെയാണ് ജോലി.
‘സോറി സാർ‍. അനിൽ  ഇല്ല അല്ലേ? സാരമില്ല,  വരൂ,നമുക്ക് ഡോക്ടറെ കാണാം’
അവർ മുന്‍പേ നടന്നപ്പോൾ, എന്ത് കൊണ്ടോ നിരസിക്കാനായില്ല.

എത്തിയത് ആർ‍ എം ഓ യുടെ മുന്‍പിൽ..
കുട്ടിത്തം മാറാത്ത മുഖവും ഉണ്ണിക്കുടവയറുമുള്ള മദ്ധ്യവയസ്കൻ.

ഡോ.ശ്രിയ പരിചയപ്പെടുത്തിയപ്പോൾ ക്ഷമാപണത്തോടെ അദ്ദേഹം വിശദീകരിച്ചു: ‘സോറി, സർ വരുന്ന കാര്യം അനിൽ പറഞ്ഞിരുന്നു.  പ്രതീക്ഷിച്ച ഹോസ്പിറ്റാലിറ്റിയല്ല കിട്ടിയത്  അല്ലേ?  ഞങ്ങളല്പം അപരിഷ്കൃതരാണെന്ന് കൂട്ടിക്കോളു; വെറും ഒരമ്പത് കൊല്ലം പിന്നിൽ നടക്കുന്നവർ‘
ഒരു പൊള്ളച്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: ‘പക്ഷേ ട്രീറ്റ്മെന്റ്.... അതല്ലേ പ്രധാനം? അത് ഞാനേറ്റു. എന്താ സർ?’
എന്റെ ചിരി അംഗീകാരമായെടുത്ത്, സ്വരമല്പം താഴ്ത്തി അദ്ദേഹം തുടര്‍‍ന്നു‘
മാനേജ്മെന്റ് അത്ര ‘അപ് ഡേറ്റ്‘ അല്ല. സ്റ്റാഫെല്ലാം ചുറ്റുവട്ടത്തുള്ളവരും. പക്ഷേ സാറിന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ‍ പ്രത്യേകം ഒരാളെ ഏല്‍പ്പിക്കാം’

ഫോണിൽ ഡോക്ടർ‍ ആരേയോ വിളിച്ചു.

കണ്‍സല്‍ടേഷൻ കഴിഞ്ഞ്, ട്രീറ്റ്മെന്റുകളെപറ്റി ഒരു ധാരണയിലെത്തി.
“ബ്ലഡ് ടെസ്റ്റ് കൂടി നടത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം.’
ഡോക്ടറെ എനിക്ക് നന്നാ ബോധിച്ചു.

ഭാര്യയുടെ കണ്‍സല്‍റ്റേഷൻ നടക്കുന്നതിന്നിടയിൽ  മുന്നറിയിപ്പില്ലാതെ ഒരാൾ ക്യാബിനിലേക്ക് ഓടിക്കയറി. മേദസ്സുള്ള വെളുത്ത് തുടുത്ത ശരീരം.  മുഖത്ത് സദാ നിസ്സംഗഭാവമുള്ള ഒരു സുന്ദരൻ. ഇടത്തോട്ടും വലത്തോട്ടും ഇടക്ക് കറങ്ങുന്ന സീലിംഗ് ഫാനിലേക്കും നോട്ടമെറിഞ്ഞ്,  ശരീരഭാരം ഇരു കാലുകളിലേക്കും മാറി മാറി നിക്ഷേപിച്ച് ഇളകി നിന്നു ചുള്ളന്‍സ്.

 ‘സർ‍, ഇത് മിസ്റ്റർ കരുണൻ മേനോൻ‍. അഡ്മിനിസ്ട്രേഷൻ മാനേജർ.“ സാറിന്റെ എല്ലാ കാര്യങ്ങളും‍  ഇനി  കരുണന്റെ കൈകളിൽ‍ ഭദ്രമായിരിക്കും”:

ഡോക്ടർ ഞങ്ങളെ പരിചയപ്പെടുത്തി.‘ഇവർ‍ നമ്മുടെ വീഐപി ഗസ്റ്റ്സ്.... ഹെഡാഫീസില്‍നിന്നയച്ചതാണ്”
 ഷേക് ഹാന്‍ഡിന് നീണ്ട കൈ കൊണ്ട് തലചൊറിയേണ്ടി വന്ന ഞാൻ‍ കരുണനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
-കരുണ രസംകര കവിയാത്ത ആ മുഖത്തെ ഭാവത്തെ എന്ത് പേര് ചൊല്ലി വിളിക്കേണ്ടു, ഞാൻ?

 ‘കരുണൻ, റൂം കാണിച്ച് കൊടുക്കൂ’

താക്കോലെടുക്കാൻ കരുണൻ‍ പോയപ്പോൾ‍ ഡോകടര്‍‍പറഞ്ഞു; ‘ വിശദമായി നാളെ സംസാരിക്കാം. ആദ്യം റൂം, പിന്നെ ഭക്ഷണം. ഉച്ച തിരിഞ്ഞ് പൊടിക്കിഴിയോടെ നമുക്ക് തുടങ്ങാം, എന്താ?.’

സര്‍ക്കാർ‍ ആശുപത്രിയിലെ വാര്‍‍ഡ് പോലെ നിരന്ന് കിടക്കുന്ന മുറികളിലൊന്ന്
 തുറന്ന് സുകുമാര കളേബരന്‍‍പറഞ്ഞു: ‘ഇത് സിംഗിൾ റൂം...... ദിവസം 650 രൂപ.’
-ഒരു കൊച്ച് കട്ടിൽ‍. കസേര. മേശ.

ചോദ്യരൂപത്തിൽ‍ നോക്കിയപ്പോൾ പയ്യന്റെ കളമൊഴി: ‘മാഡത്തിന് താഴെ കിടക്കാല്ലോ?‘

രണ്ട് പേര്‍ക്കുമുണ്ട് ട്രീറ്റ്മെന്റ് എന്നായപ്പോൾ‍ വീണ്ടും പയ്യന്റെ നെട്ടോട്ടം.

‘ഡബിള്‍‍ റൂം. 1500 രൂപ.‘
പഴയ കട്ടിൽ‍, കീറിത്തുടങ്ങിയ കിടക്ക.

“എസിയില്ലേ?“
‘ഓ...  ഏസി റൂം ...2500 രൂപ. ഡബിൾ‍ കോട്ട്, ദിവാൻ‍, കസേരകൾ”

വയർ‍ മുരളുന്നു.  തലക്കൊരു കനം പോലെ....
-സമയം 1.30 ആയി എന്ന് വാച്ച്!

‘അനിൽ പറഞ്ഞിരുന്നല്ലോ ഡീലക്സ് റൂമോ കോട്ടേജോ‍ ആയിരിക്കുമെന്ന്. എവിടെ  അനിൽ‍? അയാൾ വന്നിട്ട് മതി ബാക്കി....”

എ.എം.ഡയൽ‍ ചെയ്തപ്പോൾ‍ എം എം ലൈനിൽ എത്തി.

‘വെരി വെരി സോറി സർ!  റെസ്റ്റ് ഹൌസിൽ ഒരു മലയാളപടത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.  നരേനും മീരാ ജാസ്മിനുമാ. അതാ എനിക്ക് കാത്ത് നില്‍ക്കാൻ പറ്റാതെ  വന്നത്. സോറി. ......സാറിന് എക്സിക്യൂട്ടീവ് സ്യൂട്ടാ റിസര്‍വ് ചെയ്തിരിക്കുന്നത്. ഞാൻ കരുണനോട് പറയാം.. അപ്പഴക്കും ഞാനെത്തും’

“സ്യൂട്ട്” കുഴപ്പമില്ല. കട്ടിൽ വിത് കൊതുക് വല. ദിവാൻ‍, സോഫ. ബാത് റൂം വിത് ഷവർ”‍.
“ദിവസവാടക 3500.‘: കരുണന്‍ പിന്നേം സംശം.

‘ചേട്ടാ, ലഗേജ് എടുക്കട്ടെ?“ സുഭാഷ് പോലും അക്ഷമനായിരിക്കുന്നു..
“എടുത്തോളൂ’ എന്ന എന്റെ മറുപടിക്ക് മറുവിളി തന്നത്  സാരി ചുറ്റിയ പുതിയ  ഒരവതാരം, കൈയിൽ പരിചയം തോന്നിച്ച രണ്ട് കടലാസ് കഷണങ്ങൾ.
“ റിസപ്ഷനീന്നാ… സാറിന്റേം ഭാര്യടേം ബില്ല്. ആകെ മൊത്തം 150 രൂപ‘

-ഒന്നും മിണ്ടാതെ ബില്ല് വാങ്ങി ഞാൻ കരുണനെ ഏല്‍പ്പിച്ചു.
തുക ഫൈനൽ‍ ബില്ലിൽ വന്നോട്ടെ, പക്ഷെ ഫ്ലാഷ് കളിയിലെപ്പോലെ എല്ലാ റൌണ്ടിലുമുള്ള ഈ പിരിവെടുപ്പ് അസഹ്യം!.


‘സാർ‍ വരൂ. കുറച്ച് ഫോര്‍‍മാലിറ്റിസ് കൂടിയുണ്ട്‘ : കരുണൻ‍ നടന്ന് കഴിഞ്ഞു.

അടുത്ത രംഗം: കരുണന്റെ  ഓഫീസ്.
- മൊത്തം വന്നേക്കാവുന്ന ബില്ലിന്റെ കാല്‍ക്കുലേഷൻ‍, അണ്ടർ‍ ടേക്കിംഗ് ലെറ്റർ, അഡ്വാന്‍‍സ്.......

ഭാഗ്യത്തിന് അപ്പോഴേക്കും അനിലെത്തി..
‘ഇന്നലെ വിശദമായി എല്ലാം സാരിച്ചതല്ലേ, അനിൽ? നോക്കൂ, 6 മണിക്ക് വീട്ടില്‍‍നിന്നിറങ്ങിയതാ.   അല്പം വെള്ളമല്ലാതെ ഒന്നും കഴിച്ചിട്ടുമില്ല.  ഇതാണോ നിങ്ങൾ വീരസ്യം മുഴക്കിയ ഹോസ്പിറ്റാലിറ്റി?‘: എന്റെ ദ്വേഷ്യം അണപൊട്ടിയൊഴുകി.

വീണ്ടും ക്ഷമാപണങ്ങൾ..... ‍മഴ, ഷൂട്ടിംഗ്, തിരക്കുകൾ, തന്റെ അഭാവത്തിൽ സ്ഥാപനമാകെ പാതാളത്തിൽ എന്ന എക്സ്ക്യൂസ്. ഇനിയെല്ലാം കുശലം മംഗളമെന്ന വാഗ്ദാനം. ഭക്ഷണം  കഴിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ‍ എന്ന  വിട്ടുവീഴ്ച.

കാന്റീൻ‍ കണ്ടപ്പോഴേ മനം മടുത്തു.
രോഗികൾ‍, കൂട്ടിരുപ്പുകാർ‍, ഔട്ട്പേഷ്യന്റ്സ്, സ്റ്റാഫ്, കൂടാതെ തോട്ടത്തിലെ ജോലിക്കാരുമുണ്ടത്രേ ഉച്ചഭക്ഷണത്തിന്.

അല്പം വൃത്തിയുള്ള ഒരു ടേബിൾ‍ കണ്ടെത്തി ഇരുന്നു.
യുഗങ്ങള്‍ക്ക് ശേഷമെന്നോണം ഒരു സ്ത്രീസ്വരം:‘എന്ത് എടുക്കണം?
ചേല ചുറ്റിയ ഒരണ്ണി.
“എന്താ ഉള്ളത്?’
‘ചോറ്.... മീത്സ്;  ബാക്കി ഒക്കെ കഴിഞ്ഞു”
ഡയറ്റിംഗിന്റെ ആളായതിനാൽ‍ ഭാര്യ ചോദിച്ചു: ‘ചപ്പാത്തി?‘
ഇല്ല.‘

വയറിന്റെ ആളൽ ഇരട്ടിയായി.“ചോറെങ്കില്‍‍ ചോറ്!“

പശപ്പച്ചരി ചോറ്. പരിപ്പ്  കലക്കിയ സാംബാറെന്ന വെള്ളം.  കൂടെ പടവലങ്ങയുടെ ഒരു വഴുവഴാ ‘പൊരിയലും.

ദോഷം പറയരുതല്ലോ: മാങ്ങാ അച്ചാർ‍ കിടിലനായിരുന്നു. അതും വിശപ്പും സമാസമം ചേര്‍ത്ത് പകുതിയോളം ചോറ് വിഴുങ്ങി.

വിശ്രമിക്കാൻ തത്രപ്പെടുന്ന ശരീരം. മനസ്സിന്റെ പിരിമുറുക്കം ബ്ലഡ് പ്രഷറിന്റെ അളവിൽ‍  പ്രതിഫലിക്കുന്നുവെന്ന ഡോക്ടറുടെ വാക്കുകൾ ഓര്‍ത്തു,

കിടക്ക പൊടി പിടിച്ചിരിക്കുന്നു.  ‍ വിലങ്ങനെ വിതാനിച്ചിരുന്ന ബെഡ് ഷീറ്റുകൾ പരസ്പരം പിണങ്ങിക്കിടക്കുന്നു.  പാണ്ടിലോറി കയറിയ തവളയെന്ന  പ്രയോഗമാണ് തലയിണക്ക് ചേരുകയെന്ന് ഭാര്യയോട് തമാശിച്ചുകൊണ്ട്  ക്ലോത് കവർ മാറ്റിയപ്പോൾ അതിന്നടിയിൽ ഒരു റബ്ബർ ഷീറ്റ്. പിന്നെ ഒരു ഇന്‍സെപരബിൾ പോളീതീൻ കവറും.
‘ഫാമിലി പ്ലാനിംഗ് കാരുടെ “ആഡ്“ ആണ്.“ ഞാൻ  സീരിയസ് ആയി.  ‘ഡ്യൂറക്സ്‘ ഡബിള്‍ പ്രൊട്ടക്‍ഷൻ‘!
 -അന്നത്തെ ഹൃദയം തുറന്നുള്ള ആദ്യത്തെ ചിരി.

കഷായവും ഗുളികകളുമായി സിസ്റ്റർ മുഖം കാണിച്ചു.
-നൊ ബെഡ് കവര്‍സ്‍, നൊ ബ്ലാങ്കെറ്റ്സ്! നൊ ടവിത്സ്! നോ സോപ്സ്. നോ ഗ്ലാസസ്, നൊ വാട്ടർ!
ചോദ്യശരങ്ങളിൽ കുലുങ്ങാതെ മാലാഖ പുഞ്ചിരിയോടെ ഉവാച: “ഡോണ്ട് യു വറി. എല്ലാം ശര്യാക്കാം....?

അര മണിക്കൂറിന് ശേഷം ആശ്രിതവത്സല ചൂടുവെള്ളവും  ഗ്ലാസുമായെത്തി.
ഭാര്യ ഗൂഡസ്മിതത്തോടെ ആ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി –ഹീനിക്കൻ‍ ബീറിന്റെ ലേബലുള്ള ഗ്ലാസ് മഗ്!
ചരകനോ സുശൃതനോ വാഗ്ഭടനോ  നിഷ്കര്‍ഷിച്ചിട്ടുണ്ടോ സിസ്റ്ററേ,  പഞ്ചകര്‍മ്മക്കിടയിൽ ജലപാനം ബീർ മഗ്ഗിലായിരിക്കണമെന്ന് എന്ന് ചോദിക്കണമെന്ന് തോന്നി. ഹീനിക്കനും ഹാനിമനുമായാണോ അതോ ഹീനിക്കനും ഹിപ്പൊക്രാറ്റസുമായുമാണോ കൂടുതൽ ബന്ധമെന്നും?.

4 മണിയോടെ  ‘ട്രീറ്റ്മെന്റ് കോൾ‍‘ വന്നു.
പൊടി ഉപയോഗിച്ചുള്ള ഉഴിച്ചിലിന്  ആദ്യമായാണ് വിധേയനാകുന്നത്. റിവേഴ്സ് ഓര്‍ഡറിലുള്ള  “ഉദ്വര്‍‍ത്തനം“ രസകരമായി തോന്നി.

കൃത്യശേഷം സോപ്പും തോര്‍ത്ത് മുണ്ടും  കൈകളിൽ‍ ഏള്‍‍പ്പിച്ച് അപ്രത്യക്ഷമാകും  മുന്‍പ് 'തെറാപിസ്റ്റ്സ്” മുന്നറിയിപ്പ് തന്നു: ‘ഈ തോര്‍‍ത്തും സോപ്പും നാളേം കൊണ്ട് വരണം കേട്ടൊ.‘

അനുഭവങ്ങളിൽ  ഇതും ആദ്യം.
എണ്ണ, തോര്‍ത്ത്, പയറ്പൊടി,  രാസ്നാദിപ്പൊടി എന്നിവ   ട്രീറ്റ്മെന്റ് റൂമിലെ അവശ്യവസ്തുക്കളെന്ന് ഇവിടെ ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

- വഴുവഴുപ്പുള്ള കുളിമുറിയിൽ,‍ ട്രപ്പീസ്കളിക്കാരനെപ്പോലെ ബാലന്‍സ് ചെയ്ത്,  ചൂട് വെള്ളം സംഭരിച്ച്, കുളിച്ച് തുവര്‍ത്തി മടങ്ങും വഴി എത്തി നോക്കി:ട്രീറ്റ്മെന്റ് റുമിലും നഴ്സ് എയ്ഡ് സ്റ്റേഷനിലും ഒരീച്ച പോലുമില്ല.

ഭാര്യക്കും പൊടി ചികിത്സ തന്നെയായിരുന്നു. അവൾ‍ പരിഹസിച്ചു: ‘ചേട്ടനെന്താ സോപ്പും തോര്‍‍ത്തും കിട്ടിയില്ലെന്നുണ്ടോ?‘

ഒരിക്കൽ‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോൾ‍ ബെഡ് ഷീറ്റുമായെത്തി രണ്ട് സിസ്റ്റര്‍മാര്‍.
രണ്ട് സിംഗിൾ‍ ഷീറ്റുകൾ കൊണ്ടുള്ള പൊടിക്കൈയുടെ ആവര്‍ത്തനം.
സ്കൂൾ നാളുകളിൽ വടക്കേ വീട്ടിലെ സൌമിനിച്ചേച്ചിയുടെ അരവരെ നീളുന്ന വെള്ള  ബ്ലൌസും കണങ്കാലുകൾ  മൂടുന്ന നീല പാവാടയും മനസ്സിൽ തെളിഞ്ഞു. കൂടെ അവർ നടക്കുമ്പോൾ എത്തി നോക്കി അപ്രത്യക്ഷമാകുന്ന റോസ് നിറമുള്ള  അണിവയറും പൊക്കിള്‍‍ച്ചുഴിയും,  പിന്നെ ആ ദര്‍ശനസുഖത്തിന് കാത്ത് നില്‍ക്കുന്ന ‘പത്ത് എ‘യിലെ ചേട്ടന്മാരും.
“ടവള്‍സ്?‘
‘നാളെ!‘
‘ബ്ലാങ്കറ്റ്?‘
അതെന്നാ സാധനമാ എന്ന മട്ടിൽ അച്ചായത്തി നഴ്സ് കിനിഞ്ഞൊരു നോട്ടം.  പിന്നെ പിടി കിട്ടിപ്പോയ് എന്ന സംജ്ഞയോടെ ഒരോട്ടം. വന്നത് ഒരു സിംഗിൾ ബെഡ്‍ ഷീറ്റുമായി.
‘ഒരെണ്ണമേയുള്ളോ?‘
‘സ്റ്റോക്കില്ല മാഡം.... നാളെ‘

കഷായം തന്നപ്പോൾ ചോദിച്ചു: ‘ലേഹ്യമെടുക്കാൻ സ്പൂൺ‍?
“കാന്റീനിൽ‍ പറയാം. അവർ കൊണ്ട് തരും.‍'.
‘ആസവം കഴിക്കാനോ?‘
‘ദാ കുപ്പിയുടെ അടപ്പിൽ ഒന്ന് രണ്ട്….അങ്ങനെ അഞ്ച്പ്രാവശ്യം ഗ്ലാസിലൊഴിക്കുക.; അതാ കണക്ക്‘
‘ഈ വലിയ മഗ്ഗിൽ‍  മൂടിയിൽ അളന്ന്  ഒഴിച്ച ആസവം.... അത് വാ‍യിലും  വയറിലുമെത്തുമ്പോള്‍ എത്ര കാണും?.‘

ഒരന്യഗ്രഹജീവി മുന്‍പിൽ പ്രത്യക്ഷപ്പെട്ടാലെന്ന പോലെ കൌതുകത്തോടെ എന്നെ നോക്കി, അവർ. പിന്നെ ‘ഗുഡ് നൈറ്റ്‘ കേള്‍ക്കാൻ നില്‍ക്കാതെ വാതിൽ വലിച്ചടച്ചു.

കാന്റീനിലിപ്പോൾ തിരക്കില്ല..
‘എന്താ കഴിക്കാൻ?‘
12 വയ്സ് പ്രായം വരുന്ന ‘ബാല-വേലൻ‘ ബോര്‍‍ഡിലേക്ക് കൈ ചൂണ്ടി.
കറുത്ത ബോര്‍ഡിൽ ചോക്കുകൊണ്ടെഴിതിയിരിക്കുന്നു:
ഡിന്നർ
 സൺ‍ ഡെ: തൈര്‍ ശാദം
മൺ ഡെ: തക്കാളി ശാദം
ട്യൂസ് ഡെ: പരിപ്പ് ശാദം
പിന്നെ എവിടെയോ ഒരു ഫ്രൈഡ് റൈസും.

.ഇന്ന് ചൊവ്വ.
- ഫ്രൈഡ് റൈസിന് എനിയെത്ര നാളുകള്‍‍?
ഭാര്യ വീണ്ടും തിരക്കി:
‘ചപ്പാത്തി?‘
‘കഴിഞ്ഞ് പോയി’

അല്പം മാത്രം ശാദം അകത്താക്കി, ഒരു ഗ്ലാസ് ചുടുവെള്ളവും കുടിച്ച് റൂമിലേക്ക് നടക്കുമ്പോൾ  മാറി നിന്ന മഴ ആര്‍‍ത്തലച്ച് പെയ്യാൻ‍ തുടങ്ങി.
ഞാൻ‍ ഭാര്യയോട് തിരക്കി:
‘ബാഗിൽ‍ ചോക്ലേറ്റ് കാണുമല്ലോ  അല്ലേ?‘
ഭാര്യ ചിറി കോട്ടി:
‘ഉം….പിന്നെ…ആയുര്‍‍വേദ ചികിത്സക്കിടയിലാ ചോക്ലേറ്റ്!



കൊതുകളിൽ നിന്ന് രക്ഷ നേടാൻ കൈകൾ നീട്ടി വീശി വേഗത്തിൽ റൂമിലേക്ക് നടക്കുമ്പോൾ  ആശിച്ചു: ‘.നാളേക്ക് എല്ലാം ശരിയാകുമായിരിക്കും!