Tuesday, December 16, 2008

പാക്കരചരിതം - നാല് ഭാഗം (ഇന്നലെയുടെ ജാലകങ്ങള്‍ -7)

പാക്കരചരിതം - നാല് ഭാഗം



ഒന്ന്:

നനുത്ത മഞ്ഞിന്റെ മുഖപടം മാറ്റി, കുളിരിന്റെ  പുളകവുമായി, പ്രഭാതം സവാരിക്കിറങ്ങി.

ഇടവഴിയില്‍ നിന്ന് കലുങ്കിന്റെ ചരിവിലൂടെ, ചരല്‍ നിറഞ്ഞ ചെമ്മന്‍ പാതയിലേക്ക്  ഒരു സ്ത്രീ രൂപം ഇറങ്ങി. നീല പാണ്ടിച്ചേലയിലെ വെള്ളൊക്കസവിന്‍ പാളികള്‍ ചൂടില്ലാ രശ്മികളില്‍ മിന്നിത്തിളങ്ങി,  ഒപ്പം മുക്കുത്തിയിലെ  ചുവന്ന കല്ലുകളും. ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍
ചെരിപ്പണിയാത്ത കാലുകള്‍ക്ക്‌ അകാരണമായ ഒരു തിടുക്കം. പരുഷമായ മുഖത്തെ തീഷ്ണ ദൃഷ്ടികള്‍ നടപ്പാത കീറിമുറിക്കും പോലെ.

കൂടെയെത്താന്‍ പാടുപെടുന്ന കൊലുസ്സണിഞ്ഞ രണ്ട് കുഞ്ഞിക്കാലുകള്‍ പിന്നെയാണു ദൃഷ്ടിയില്‍ പെട്ടത്. തുടുത്ത മുഖവും മങ്കി കട്ട് മുടിയും ചുവന്ന ഉടുപ്പും അവളെ ആകര്‍ഷയാക്കി.

പത്രത്തിലെ ചരമവാര്‍ത്തകളില്‍ നിന്നും കണ്ണുകള്‍ പറിച്ചെടുത്ത് കൃഷ്ണന്‍ കണിയാനൊന്ന് മൂളി. ‘ആപ്പിള്‍ ഫോട്ടോ’ ബീഡി ആഞ്ഞ്‌ വലിച്ച്
കുഞ്ഞയ്യപ്പനതേറ്റെടുത്തു. കോതത്തള്ളയുടെ മകന്‍ ബാലന് വില്ലനപ്പോള്‍ ചുമയുടെ അസുഖം.

അടുപ്പില്‍  തീ ഊതിപ്പെരുപ്പിക്കയായിരുന്ന അച്ഛനിലായിരുന്നു അവരുടെ ശ്രദ്ധ. അത് ഗൗനിക്കാതെ 'ഇപ്പ വരാം’ എന്ന മൗനസന്ദേശം എനിക്ക് കൈമാറി, പുറകിലെ വാതിലിലൂടെ അച്ഛന്‍ വീട്ടിലേക്ക്‌ നടന്നു.

വളവ്‌ തിരിഞ്ഞവര്‍ മറഞ്ഞിട്ടും, നീല ചുവപ്പു വര്‍ണങ്ങള്‍ കണ്ണുകളില്‍ നിറഞ്ഞു നിന്നു.
'അന്യത്തിക്കുട്ടീനെ ഇഷ്ടായോടാ?" : കണിയാന്‍ കണ്ണിറുക്കി ചോദിച്ചു.
"അന്യത്തിയോ?"
‘അറീല്യാ, ല്ലേ?"
മണ്ടനെപ്പോലെ ഞാനവരെ മാറി മാറി നോക്കി.
-ഉയര്‍ന്ന കൂട്ടച്ചിരി മന്ദാകിനി പാലുമായെത്തും വരെ നുരഞ്ഞ് പതഞ്ഞു കൊണ്ടിരുന്നു.

കണിയാന്റെ കടംകഥയുമായി പലരേയും ഞാന്‍ സമീപിച്ചെ‍ങ്കിലും ഉത്തരം തന്നത് ആശാരി കുഞ്ഞൂട്ടനായിരുന്നു.
"കല്യാണം കഴിക്കാതെ അവള്‍‌ക്ക്‍ണ്ടായ കുട്ട്യാടാ അത്‌"
‘അതിന്?’ എനിക്ക് മനസ്സിലായില്ല.
"എടാ, കുട്ടീണ്ടാവണെങ്കി കല്യാണം കഴിക്കണ്ടേ?"
"വേണം"
"എന്നാ കല്യാണം കഴിയും മുന്‍പ് അവള്‍ക്ക് വയറ്റ്‌ലുണ്ടായി.  നെന്റച്ചനാ കാരണമെന്നാണവള്‍ പറഞ്ഞത്“: കുഞ്ഞൂട്ടന്‍  വിശദീകരിച്ചു. "ഇതറിഞ്ഞ നെന്റമ്മ സാക്ഷാല്‍ കൊടുങ്ങല്ലൂരു ഭഗോതിയായി ഉറഞ്ഞ്‌ തുള്ളി ചെന്നവള്‍ക്ക് രണ്ട് കൊടുത്ത്, കൊരവള്ളിക്ക്‌ ചുറ്റിപ്പിടിച്ചപ്പഴല്ലേ
സത്യം പുറത്ത് വന്നത്’
സ്വതേയുള്ള വിഡ്ഢിച്ചിരി ഒന്നുകൂടി അടിച്ച് പരത്തി, സസ്പെന്‍സ്‌ കളയാതെ കുഞ്ഞൂട്ടന്‍ തുടര്‍ന്നു:
"എന്റെ വീടിന്റെ വടക്കോശത്തുള്ള പട്‌ളും കൂട്ടമായിരുന്നു ഒളിസേവക്ക് വേണ്ടി അവള്‍  ഉപയോഗിച്ചിരുന്നത്. ഒരീസം നട്ടപ്പാതിരക്കവിടെ വെട്ടോം ബഹളോം  കണ്ട് ചെന്നപ്പോ....", നിര്‍ത്തി ചുറ്റും നോക്കി ശബ്ദം താഴ്ത്തി, അയാള്‍ മുഴുമിപ്പിച്ചു:"ദാ, നിക്കണു നെന്റെ വെല്ലിശന്‍, കീറിയ മുണ്ടും ചന്തിയുമായി. അന്ന് ഞാനല്ലേ അയലോക്കക്കാരില്‍ നിന്ന് അങ്ങേരെ രക്ഷിച്ചേ..."

കാര്യങ്ങളുടെ ഒരേകദേശരൂപം മനസ്സില്‍ തെളിഞ്ഞു.

"അല്ല, അങ്ങേരേം കുറ്റം പറയാന്‍ പറ്റ്വോ? നാട്ടിലെ പിള്ളാരൊക്കെ സൈക്കിളുചവിട്ട്‌ പഠിച്ചത്‌ അവള്‍ടട്‌ത്ത്‌ നിന്നല്ലേ?":  തലയിളക്കി സ്വന്തം പ്രയോഗം ആസ്വദിച്ചുകൊണ്ടയാള്‍  കൂട്ടിച്ചേര്‍ത്തു: "നെന്റച്ഛനും കൂട്ടത്തിലുണ്ടാര്‍ന്നേരിക്കും".

കുഞ്ഞൂട്ടന്‍ സൈക്കിളുചവിട്ട്‌ പഠിച്ചോ എന്ന് ഞാന്‍ തിരക്കിയില്ല. കാരണം സൈക്കിള്‍ സ്വപ്നം കാണാന്‍ പോലും തുടങ്ങാത്ത പ്രായമായിരുന്നല്ലോ, എതേത്!

“അവരടെ വീട്‌ എവിടാ?"
" നമ്മ്ടെ ക്രോസ്‌ പാക്കരന്റെ ചേച്ചിയാടാ അവള്‍ . പേര് വിലാസിനീന്ന്. ഇപ്പോ കൊല്ലങ്കോട്ടെങ്ങാണ്ട് ഒരു പോസ്റ്റ്‌ മാഷ്‌ടെ വീട്ടില്‍ ശമ്പളത്തിനു നില്‍ക്ക്വാ. വല്ലപ്പോഴും വന്നാ രണ്ടീസം തെകച്ച് പാര്‍ക്കാന്‍ പാക്കരന്‍ സമ്മതിക്കില്യാ’

സൃഷ്ടാവിനു പറ്റിയ ഒരമളിയായിരുന്നൂ പാക്കരന്‍ ‍.
കൂരന്‍ തല,
ചുണങ്ങന്‍ ദേഹം,
കുടുക്ക വയര്‍ .
ചങ്ങാത്തം വെടിഞ്ഞ് അകന്ന് നില്‍ക്കുന്ന പാദങ്ങള്‍ ‍.
പാക്കരന്റെ ഉയരം ഊഹിച്ചെടുക്കാനാണു പാട്; പ്രായവും!

സമദൂരസിദ്ധാന്തത്തിലുറച്ച് നില്‍ക്കാത്ത ദൃഷ്ടികളുടെ ഉടമയെ 'ക്രോസ്‌ പാക്കരന്‍ ‍' എന്നാണു നാട്ടുകാര്‍ വിളിച്ചത്.

തേങ്ങയും പങ്ങയും പെറുക്കാന്‍ ‍, മാങ്ങായും പച്ചക്കറികളും പറിക്കാന്‍ ‍, മീന്‍ വാങ്ങാന്‍....
-പാക്കരനില്ലാത്ത തറവാടിനെപ്പറ്റി ചിന്തിക്കാനാവില്ല അന്തേവാസികള്‍ക്ക്.
ജോലിക്ക്‌ കൂലി  ഭക്ഷണം. വിശേഷ ദിവസങ്ങളില്‍ മുണ്ടും ബനിയനും ‘ബക്‍ഷീഷ്’‘.

പാക്കരനൊരു സയാമീസ് ഇരട്ടയുണ്ട്.  പേര് 'വിശപ്പ്”
‌രണ്ടാം ക്ലാസിലേ പഠിപ്പ്‌ നിര്‍ത്താനിടയായ 'ഭാസ്കരലീല'  ഇങ്ങനെ:

സ്കൂളിലെ ഫസ്റ്റ് ബ്രേക്കിന് ശേഷം ക്ലാസ്സിലെത്താന്‍ വൈകും പാക്കരന്‍ ; ആരുടേയെങ്കിലും ചോറ്റുപാത്രം കാലിയാക്കാനെടുക്കുന്നത്ര സമയം! ഇത്‌ തുടര്‍ക്കഥയാവുകയും ഉച്ചപ്പട്ടിണിക്കാരുടെ എണ്ണം പെരുകയും ചെയ്തപ്പോള്‍ ഡ്രില്‍ മാഷ്‌ സ്വയം സി ഐ ഡി ചമഞ്ഞു. ചോറും ചമ്മന്തിയും
കൂട്ടിക്കുഴക്കുന്ന പാക്കരന്റെ വലത്‌ കൈ മാഷ്‌ടെ ഉരുക്കു മുഷ്ടിക്കുള്ളിലായി. തുടര്‍ന്ന് മാഷ്‌ടെ തടിയന്‍ ചൂരല്‍ അവന്റെ ഇരു ചന്തികളേയും മാറി
മാറി ആശ്ലേഷിച്ചു,

പിറ്റേന്ന് മാഷ്‌ടെ ശ്രദ്ധ, പതിവ് പോലെ, അടുത്ത ക്ലാസിനെ ശാരദ ടീച്ചറിലേക്ക് തിരിയാന്‍ കാത്തിരുന്നു പാക്കരന്‍ . ടീച്ചേഴ്സ്‌ റൂമില്‍ വിശ്രമിച്ചിരുന്ന മാഷ്‌ടെ അടുക്ക് ചോറ് പാത്രം കണ്ട് പിടിക്കാനധിക സമയമെടുത്തില്ല. പാത്രത്തില്‍ മണല്‍ വാരി വച്ച്, സ്ലേറ്റ്‌ പോലുമെടുക്കാതെ
വീട്ടിലേക്കോടിയ പാക്കരന്‍ ശിഷ്ടകാലം നടവരമ്പ് സ്കൂളിന് നേരെ നോക്കാന്‍ പോലും ധൈര്യപ്പെട്ടിട്ടില്ല.

പത്ര വായന കേള്‍ക്കാനിഷ്ടമായിരുന്നൂ പാക്കരന്. മൗന വായനക്കാരെ അവന്‍ ചൊടിപ്പിക്കും: "നെങ്ങക്കെന്താ മലയാളപാഷ അറീല്യേ?"

തെറുപ്പുകാരന്‍ പപ്പു കടയിലിരുന്ന് ബീഡി തെറുപ്പ് തുടങ്ങിയപ്പോള്‍ പാക്കരന്‍ അച്ഛനോടാവശ്യപ്പെട്ടു: "പപ്പൂനോട് പറ എന്നെ തെറുപ്പ്   പഠിപ്പിക്കാന്‍ ‍"
"പഠിച്ചോടാ, നിനക്ക്‌ പറ്റിയ തൊഴിലാ": അച്ഛന്‍ പ്രോത്സാഹിപ്പിച്ചു.

വെട്ടിയിട്ട ബീഡിയില അടുക്കിവയ്ക്കല്‍ ‍, സുക്ക പാകപ്പെടുത്തിക്കൊടുക്കല്‍ ‍,ബീഡി മുറത്തില്‍ നിരത്തി വെയിലത്തോ അടുപ്പത്തോ വച്ചുണക്കിയെടുക്കല്‍ തുടങ്ങി തെറുത്ത്‌ കെട്ടിയിടുന്ന ബീഡികളുടെ തലയും വാലും മടക്കിക്കുത്തുന്ന ജോലി വരെ പഠിച്ച പാക്കരന്‍ പെട്ടെന്നൊരു ദിവസം മുതല്‍ കടയില്‍ വരാതായി.

തറവാട്ടു പടിക്കല്‍ വച്ച്‌ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: " എന്തുപറ്റി, പാക്കരാ?'
"വരില്ല ഞാന്‍ ‍", തലതിരിച്ച്‌, ചുട്ട്‌ പൊള്ളുന്ന, അപരിചിത  സ്വരത്തില്‍ അവന്‍ മുരണ്ടൂ: " വൃത്തികെട്ട ശവം, ആ  പപ്പു അവടെ ഉള്ളടത്തോളം കാലം!"


രണ്ട്:

ഞാന്‍ ഹൈസ്കൂളിലെത്തിയപ്പോള്‍ ചായക്കടകക്കും ട്രാന്‍സ്ഫറായി : കല്ലം കുന്നു സെന്ററിലേക്ക്‌.

കവലയിലെ പഞ്ചായത്ത്‌ കിണറിന്റെ അരമതിലിനു ചുറ്റും പരദൂഷണവും രാഷ്ട്രീയവുമായി സ്ഥിരം കാണും ഒരാള്‍ക്കൂട്ടം.
-കൈതയില്‍ രാജന്‍ ‍, ചുമട്ടുകാരന്‍ കുഞ്ഞയ്യപ്പന്‍ ‍, ചെത്തുകാരന്‍ കുഞ്ഞന്‍ ‍, കണിയാന്‍ കൃഷ്ണന്‍ ‍....

വൈകുന്നേരമാകുമ്പോള്‍ സംഘത്തിന്റെ ബീഡിമണം വാറ്റ് ചാ‍രായത്തിന്റെ സുഗന്ധത്തിന് വഴി മാറും. ലഹരി തലക്ക്‌ പിടിച്ചാല്‍ ‍, കണിയാന്‍ കൃഷ്ണന്റെ സര്‍ഗചൈതന്യം മണിപ്രവാള ശ്ലോകങ്ങളായൊഴുകും.

"കല്ലംകുന്ന് മഹാദേശം,
നന്ദികേടിന്നുറവിടം,
അന്നം നാസ്തി, ഫലം നാസ്തി,
മദ്യപാനം മഹോത്സവം!"

പരിചിതമില്ലാത്ത ഒരു മുഖം വഴിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ സദിരിന്നിടവേള: ‘ആരാ മന്‍സിലായില്യാ?‘
"പെട്ട ഔസേപ്പിന്റെ ...?"
"ആ..നമ്മടെ സിസിലീടെ അമ്മായപ്പനാ..നാടെവിടാ?"
‘മറ്റത്തൂര്‍ അറിയില്ലേയെന്നോ? മഹാകവി പാടിപ്പുകഴ്ത്തിയ പ്രസിദ്ധ സ്ഥലമല്ലേ? കേട്ടിട്ടില്ലേ...
മറ്റത്തൂരു മഹാദേശം,
നന്ദികേടിന്നുറവിടം.........."

നാടുകള്‍ മാറിക്കൊണ്ടിരിക്കും, പക്ഷേ ശ്ലോകം ഒന്ന് തന്നെ!
ചമ്മിയ മുഖവുമായി അതിഥി നടന്ന് നീങ്ങുമ്പോള്‍ കൂട്ടച്ചിരിവും അട്ടഹാസവും മുഴങ്ങും.

പകലത്തെ ടൈം പാസ് ചീട്ട്‌ കളിയാണ്.
കാശുണ്ടെങ്കില്‍ ‘പന്നിമലത്ത്‌‘, ചിക്കല്‍ കുറവെങ്കില്‍ ‘പരല്‍‘, തീരെ വറുതിയെങ്കില്‍ ‘ഇരുപത്തെട്ട്‌‘.

ബീഡി, ചായ, വെള്ളം ഇത്യാദികളുടെ സുഗമമായ സപ്ലൈ ഉറപ്പ്‌ വരുത്താന്‍ ‘എവറെഡി‘യായി പാക്കരനുണ്ടാവും!

ചില ഞായറാഴ്ചകളില്‍ കാലത്തേ തന്നെ പാക്കരന്‍ ഓടിക്കിതച്ചെത്തും.
"അറവുകാരന്‍ അന്തപ്പന്‍ വെട്ടിയിരിക്കുന്നത് നല്ല ഒരു പോത്തും കുട്ടനാ.. രണ്ട്‌ കിലോക്കുള്ള കാശെടുക്ക്.....വേം വേണം..“

തൊഴില്‍ രഹിത സംഘത്തിന്റെ 'അവൈലബിള്‍ പോളിറ്റ് ബ്യൂറോ' അടിയന്തിരയോഗം ചേരും. സൈക്കിളില്‍  ദൂതന്മാര്‍  പായും.
വീട്ടില്‍ പോത്തിറച്ചി വര്‍ജ്യമായതിനാല്‍ ‘പാര്‍ട്ടിയില്‍ ‍’ ചേരാന്‍ ഞാനാവേശം കാട്ടും.
"ആളോഹരി കാശ് വാങ്ങുമെങ്കി, നീയും കൂടിക്കോ": അച്ഛന്‍ സമ്മതിക്കും.

അല്ലെങ്കിലും എന്റെ എതാഗ്രഹത്തിനാണു അച്ഛന്‍ തടസ്ഥം നിന്നിട്ടുള്ളത്?

പാക്കരനെന്ന നളന്‍ അരങ്ങു തകര്‍ക്കുന്ന ദിനമാണന്ന്.

കിണറിനു പുറകില്‍ ദേവസ്യാപ്ലയുടെ പറമ്പില്‍  അടുപ്പൊരുങ്ങും. മസാല, പാത്രങ്ങള്‍ ‍, അരപ്പ്‌, വിറക്‌ ഇവയൊരുക്കാന്‍ പാക്കരനാരുടേയും സഹായമാവശ്യമില്ല. കറിക്കലം അടുപ്പത്തായാല്‍ സൈക്കിളില്‍ ഡബിളും ത്രിബിളും വച്ച്‌ കമ്മറ്റിക്കാര്‍  'അപിറ്റൈസര്‍ ‍' തേടിപ്പോകും.  തിരിച്ച്‌
വരുമ്പോഴേക്കും വിജനമായ കല്ലംകുന്ന് സെന്ററില്‍ ‍, ഉരുളക്കിഴങ്ങും പോത്തിറച്ചിയും കലര്‍ന്ന മസാലമിശ്രിതത്തിന്റെ ഹൃദയഹാരിയായ മണം പരന്നൊഴുകുന്നുണ്ടാകും.

-വാഴയിലയില്‍ ചൂടോടെ ചിരട്ടത്തവികൊണ്ട്‌ വിളമ്പുന്ന ഇറച്ചിക്കറി,
സവാളയും കാന്താരിയും വട്ടത്തിലരിഞ്ഞ്‌ ഉപ്പും വെളിച്ചെണ്ണയും ഞരടിയ സര്‍ളാസ്,
അടുപ്പിലിട്ട്‌ ചുട്ടെടുത്ത വെണ്ണ പോലെ മൃദുവായ കൊള്ളിക്കിഴങ്ങ്...

ഓര്‍ക്കുമ്പോഴിന്നും രസമുകുളങ്ങള്‍ക്ക് പതിവില്ലാത്ത ത്രസനം!

"നടുത്തിരിപ്പുലയന്റെ മാടത്തിനു മുന്‍പില്‍ പൊറോട്ട്‌ നാടകമാണിന്ന്": ഒരു വൈകുന്നേരം പാക്കരനോടി വന്നു.
"പൊറോട്ട് നാടകം എന്നൊക്കെ നടത്തീട്ടുണ്ടോ, അന്നൊക്കെ അടീം നടന്നട്ട്ണ്ട്‌.‘ :അച്ഛന്‍ വിലക്കി.
"ന്നാലും നാടകല്ലേ അച്ഛാ. കണ്ടിട്ട്‌ വേഗം വരാം"

മൗനം സമ്മതമാക്കി ഞാനും പാക്കരനും പാടത്തേക്കും, കട പൂട്ടി അച്ഛന്‍ വീട്ടിലേക്കും നടന്നു.

അടക്കാമരക്കാലുകളില്‍ പലകകള്‍ നിരത്തിയ സ്റ്റേജ്‌ കുരുത്തോലകള്‍ കൊണ്ടലങ്കരിച്ചിരുന്നു. കുലയില്ലാത്ത വാഴകളുടെ കബന്ധങ്ങള്‍ ബന്ധികളായി ഞങ്ങളെ എതിരേറ്റു. പഴയ സാരികള്‍ തുന്നിച്ചേര്‍ത്ത തിരശ്ശീലക്ക്‌ മുന്‍പില്‍ കുട്ടപ്പന്‍ ആന്‍ഡ്‌ പാര്‍ട്ടിയുടെ "ചെട്ടിമദ്ദളം ചവിട്ടിപ്പൊട്ടിച്ച്’‘ കൊണ്ടുള്ള തപ്പു മേളം തകര്‍ക്കുന്നു.

പുലയരുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍  നസ്രാണി മാപ്ലാരും കൊട്ടി ചോന്‍മാരും ചൊക്ലി നായന്മാരും ഉണ്ടായിരുന്നു.  കൂട്ടത്തില്‍ വേലന്‍ കണ്ണപ്പനേയും അമ്പട്ടന്‍ വേലുവിനേയും കണ്ടു. കരയിലെ ഏക ഉള്ളാട ഫാമിലി അല്‍പം മാറി ഒരു തെങ്ങിന്‍ തറയില്‍ തമ്പടിച്ചിരുന്നു.

-‘കുലശ്രീ‘കള്‍ കൂട്ടത്തോടെ ബഹിഷ്ക്കരിച്ചതിനാലാകണം സദസ്സിനൊരു വര്‍ണപ്പൊലിമ തോന്നിയില്ല.

തപ്പുമേളം നിലച്ചതും 'ഗ്രീന്‍ റൂമി'നരികെ നിന്ന് ബഹളമുയര്‍ന്നു.
കാളിപ്പുലയിയുടെ പുത്രി ശൃംഗാരി ദേവുവായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവ കേന്ദ്രം.
കൂട്ടത്തില്‍ കാര്‍ണോരായ അയ്യപ്പന്‍ ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
"എന്താടീ  ഒച്ചവച്ചേ?"
'ആരാണ്ട്‌ എന്നെ ദാ, ഇവടെ...പിടിച്ചു". അവള്‍ നെഞ്ച് തൊട്ട് കാണിച്ചു.
‘ആരാന്ന് കണ്ടില്ലേ?"
"ഇല്ല, പക്ഷേ ഇവന്‍ മാത്രേ ഇവ്‌ടെ ണ്ടായൊള്ളൂ..."
അവളുടെ ചൂണ്ട് വിരലിന്റെ അറ്റത്ത്‌ നിന്നയാളെ നോക്കി ജനം ഞെട്ടി: ക്രോസ്‌ പാക്കരന്‍ ‍!
-എപ്പോഴാണ് എന്നെ വിട്ട്‌ പാക്കരന്‍ അവിടെയെത്തിയത്‌?
"അല്ല...ഞാനല്ലാ": രണ്ട്‌ കൈകളുമുയര്‍ത്തി പാപക്കറ പുരണ്ട കൈകളല്ല തന്റേതെന്ന് സ്ഥാപിക്കാന്‍ യത്നിച്ചു, പാക്കരന്‍ ‍. കുറിയ കണ്ണുകളിലെ കൃഷ്ണമണികള്‍ വിപരീത ദിശകളിലേക്ക് അതിവേഗം പെന്‍ഡുലമാടി.

"പാക്കരനോ....ഏയ്‌, ...ഇവനാവില്ല‘: അയ്യപ്പനവനെ വിശ്വാസമായിരുന്നു.
"ഞാനിവനേയാ കണ്ടേ’: ദേവൂ വീണ്ടും ചിണുങ്ങി.
"പെണ്ണച്ചു ദേവൂനെ പിടിച്ചേ..." തള്ളേടെ ബാലന്‍ അട്ടഹസിച്ചു.
ചിലര്‍ ഏറ്റു വിളിച്ചു:"പെണ്ണച്ചു പാക്കരന്‍ പെണ്ണ് പിടിച്ചേ ‍...."

"ഞാന്‍ പെണ്ണച്ചുവല്ലാ":പാക്കരന്റെ വിളര്‍ത്ത മുഖത്ത് രോഷക്കടലിരമ്പി.
"അല്ലെങ്കി ഒന്നൂടി പിടിച്ച് കാണിക്കടാ...തെളിയിക്ക് നീയൊരാണാണെന്ന്.’ ബാലന്‍ പാക്കരന്റെ കൈയില്‍ പിടിച്ച്‌ വലിച്ചു.
"പിടിക്കും..... വേണങ്കി നിങ്ങടെ മുന്നിലിട്ട്‌ പിടിക്കും, പക്ഷേ ഇപ്പഴല്ലാ, കല്യാണം കഴിച്ചിട്ട് ...എന്നിട്ട് കാണിച്ച് തരാം."
കരയുന്ന ശബ്ദത്തില്‍ വെല്ലുവിളി നടത്തി, അവന്‍ തെക്കോട്ടുള്ള കയറ്റം ബദ്ധപ്പെട്ട്‌ ഓടിക്കയറി.

കുറെ ദിവസത്തേക്ക്‌ പാക്കരനെ കവലയില്‍ കണ്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു:  പെണ്ണന്വേഷണവുമായി അവന്‍ ‘ബിസി’യാണെന്ന്.

ഒരാഴ്ച്ക്ക് ശേഷം, പഴക്കമുള്ള, കൈയില്ലാത്ത ബനിയനും കള്ളിമുണ്ടും ധരിക്കാറുള്ള പാക്കരന്‍ അലക്കിത്തേച്ച ഷര്‍ട്ടും ജഗന്നാഥന്‍ മുണ്ടുമണിഞ്ഞ് വീണ്ടും കവലയിലെത്തി.
"ടാ...എന്റെ കല്യാണം ഒറച്ചു" : സന്തോഷം ചാലിച്ച ശബ്ദത്തില്‍ അവന്‍ സ്വകാര്യം പറഞ്ഞു.
"എവ്‌ടന്നാ?"
"പട്ടേപ്പാടത്ത്‌ ന്ന്. ഇവിടടുത്താ"
"പെണ്ണെങ്ങിനെ?" ഞാന്‍ ഉത്സുകനായി.
"നല്ല ചന്തണ്ട്‌.  എന്നേക്കാ  തടിയുമുണ്ട്, എകരം എന്റത്രേള്ളൂന്നാ തോന്നണേ"
"എന്നാ കല്യാണം?"
"അട്‌ത്ത മാസം ഏഴാന്തി."

വീട്ടിത്തടിയുടെ കരുത്തുള്ള പെണ്ണായിരുന്നു പാക്കരന്റെ മണവാട്ടി, സരള.
ചടങ്ങുകള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ മൂത്ത പെങ്ങള്‍ തലെന്നേ വന്നിരുന്നുവെങ്കിലും രംഗത്ത്‌ വരുന്നതില്‍ നിന്നും പാക്കരനവരെ വിലക്കി.
കൊലുസ്സിട്ട, വിടര്‍ന്ന കണ്ണുകളുള്ള, മങ്കി കട്ട് മുടിയുള്ള,  പെണ്‍കുട്ടി അവിടെയെങ്ങും ഓടിക്കളിക്കുന്നുണ്ടായിരുന്നു.

അമ്മായിയമ്മയുടെ സത്ക്കാരവും ബന്ധുക്കളുടെ വിരുന്നും കഴിഞ്ഞപ്പോള്‍ പാക്കരനൊന്നു കൊഴുത്തു.

"ഒരാഴ്ച്യായില്ലേ പാക്കരാ, വല്ലതും നടന്നോ’ : ചോദിച്ചപ്പോള്‍ അവന്റെ മുഖം നാണത്താല്‍ കുനിഞ്ഞു. കൈകള്‍ കൂട്ടിപ്പിരിച്ച്‌,
ചോദ്യകര്‍ത്താവിനെ ഒളികണ്ണാല്‍ നോക്കി ചിരിച്ച ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു.
"അതിന് പാക്കരനൊന്നും ചെയ്യണ്ടല്ലോ, അവള്‍ക്ക് മുന്‍പരിചയമമുള്ളതല്ലേ?": ബാലന്റെ കളിയാക്കല്‍ കേള്‍ക്കാന്‍ നിക്കാതവന്‍  മുങ്ങി.

വിടുവായര്‍ക്കും വിമര്‍ശകര്‍ക്കും മറുപടിയായി 'പാക്കരന്റെ പെണ്ണിനു വയറ്റ്‌ലുണ്ട്‌' എന്ന വാര്‍ത്തയും താമസിയാതെത്തി!

മകന്‍ പിറന്ന ദിവസം തോര്‍ത്ത് തലയില്‍ മുറുകെക്കെട്ടി, കാലുകള്‍ തറയില്‍ ഭദ്രമായമര്‍ത്തി, ഒരു ഗൂഢസ്മിതവുമായി, അവന്‍  കല്ലംകുന്ന് മുഴുവന്‍ കറങ്ങി നടന്നു.
"മോന്‍ അമ്മേടേയോ അതോ അച്ഛന്റേയോ?": കുശുമ്പും കന്നത്തരവും കുത്തകയാക്കിയ ബാലനു മാത്രം നാവടക്കാനായില്ല.
'അല്ലടാ, ചത്ത്‌ പോയ നെന്റെ തന്ത പൊന്നപ്പന്റെ": ക്രുദ്ധനായി പല്ലുകടിച്ച്‌, കൈകള്‍ ചുരുട്ടി പാക്കരന്‍ ബാലനു നേരെയടുത്തു.


മൂന്ന്:

മൂന്ന് വര്‍ഷത്തെ ഗള്‍ഫ് വാസത്തിന് ശേഷം നാട്ടിലെത്തിയതായിരുന്നു, ഞാന്‍ .
ചാറ്റല്‍ മഴയുടെ കുളിരില്‍ അലിഞ്ഞ്, നാട്ടിന്‍പുറത്തിന്റെ ശബ്ദങ്ങളില്‍ ലയിച്ച് മയങ്ങുന്ന എന്നെ അമ്മ തട്ടിയുണര്‍ത്തി.
"എണീക്കടാ, പാക്കരന്‍ കാത്തിരിക്കാന്‍ തൊടങ്ങീട്ട്‌ മണിക്കൂര്‍ രണ്ടാ‍യി"
അലോസരത്തോടെ, കൈകള്‍ രണ്ടും തലക്ക്‌ മുകളില്‍ പിണച്ച് കോട്ടുവായിട്ട്‌ ഞാന്‍ താഴെയിറങ്ങി.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നൂ, പാക്കരന്‍ ‍.
"എന്താടാ ഊരേലു വെയിലടിച്ചിട്ടും കെടന്നൊറങ്ങ്വാ?"
'എന്താ പാക്കരേട്ടാ വിശേഷങ്ങള്‍? ചായ കുടിച്ചോ?" ഞാന്‍ കുശലം പറഞ്ഞു.
"അത് കാലത്തേ കഴിഞ്ഞു, കാനംകുടം വര്‍ഗീസിന്റെ കടേന്ന്." പാക്കരന്റെ മുഖത്തിനപ്പോള്‍ അല്‍പം പോലും അഭംഗി തോന്നിയില്ല.
"നീ വന്ന വെവരം ചായക്കടേന്നാ അറിഞ്ഞേ."
വിശേഷങ്ങളുടെ കെട്ടഴിഞ്ഞപ്പോള്‍ സമയം പോയതറിഞ്ഞില്ല.

അമ്മ പലപ്രാവശ്യം വന്നെത്തിനോക്കി. പിന്നെ അടുക്കളയില്‍ നിന്നായി വിളി.
"പല്ല് തേക്കടാ‍... ചായ കുടിക്കണ്ടേ?."
“വേണ്ടമ്മേ, എനിക്ക് കഞ്ഞി മതി’

നിലത്ത്‌ മുട്ടിപ്പലകയില്‍ ഇരുന്നേ പാക്കരന്‍ കഞ്ഞികുടിക്കൂ. അതും കോട്ടിയ പഴുത്ത പ്ലാവില കൊണ്ട്‌.
"പാക്കരന്‍ വരുമ്പഴാ മുട്ടിപ്പലകേടെ കാര്യം ഓര്‍ക്കുന്ന തന്നെ": അമ്മ പറഞ്ഞു.
"ഇപ്പഴത്തെ പരിഷ്കാരൊന്നും എനിക്ക്‌ പറ്റില്യാ, ലെഷ്മേച്യേ": ഒരു പ്ലാവില നിറയെ ഒടിയന്‍ പയറിന്റെ ഉപ്പേരി വായിലാക്കിക്കൊണ്ട്‌ പാക്കരന്‍ തുടര്‍ന്നു: "പഴേതൊക്കെ നിങ്ങ മറക്കും. എനിക്ക് പറ്റ്വോ?"

നൂറ് രൂപയുടെ ഒരു നോട്ട് കൈവെള്ളയില്‍ തിരുകിയപ്പോള്‍ പാക്കരന്റെ  മുഖം നിറയെ ചിരി.
"ബ്ലേഡൊന്നും കൊണ്ട്‌ വന്നിട്ടില്ലേടാ?"
‘പത്ത്‌ രോമം തെകച്ചും മോത്തില്ല്യാത്ത നിനക്കെന്തിനാടാ ബ്ലേഡ്?" :പണം കൊടുത്തത്‌ അമ്മക്കത്ര പിടിച്ചില്ലെന്നതിന്റെ സൂചനയാണാ വിമര്‍ശനസ്വരം..
"ലെഷ്മ്യേച്ചിക്കങ്ങനെ പറയാം. ആഴ്ചേലൊരിക്കെ ഷേവ്‌ ചെയ്തില്ലെങ്കി എന്റെ മോറാകെ ചൊറിയും"

നെയ്ത്ത്‌ കമ്പനിയില്‍ പോകുന്ന അനിയത്തി പാര്‍വതിക്കെന്നും അകമ്പടി സേവിക്കുമത്രേ പാക്കരന്‍ ‍.
"ചേച്ചീടന്തി വല്ല കുരുട്ട്‌ ബുദ്ധീം തോന്ന്യാ.... കൊന്ന് വട്ടത്തിച്ചെറേലു കെട്ടിത്താഴ്ത്തും ഞാന്‍ ": എന്ന മുന്നറിയിപ്പയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

"പണ്ടത്തേപ്പോലെയല്ല, പാക്കരനിപ്പോ": അമ്മക്ക്‌ പോലും പാക്കരനോടൊരു മയം.
ചന്ത ദിവസം നാട്ടുകാരുടെ കോഴി, ചക്ക, പച്ചക്കറിയെല്ലാം കൊണ്ട്‌ പോയി വില്‍ക്കും. പലവ്യഞ്ജനങ്ങളും മീനുമൊക്കെ വാങ്ങിക്കൊണ്ട്‌ വരികയും ചെയ്യും. അഞ്ച് പൈസ തെറ്റാതെ കണക്ക് കൊടുക്കും. എന്നിട്ടവര്‍ കൊടുക്കുന്നത് വാങ്ങും. പറമ്പുകളില്‍ നിന്ന് വാഴയില വെട്ടി
ഹോട്ടലുകാര്‍ക്ക്‌ സപ്ലൈ ചെയ്യലായിരുന്നു, പാക്കരന്റെ മറ്റൊരു വരുമാന മാര്‍ഗം.

വിവാഹമോ മരണമോ ഉണ്ടായാല്‍ ആ വീട്ടില്‍ ആദ്യാവസാനക്കാരനായി പാക്കരന്‍ കാണും. മരിച്ചറിയിപ്പാണതില്‍ പ്രധാനം.:ആര്‍ക്ക്‌ എവിടെയൊക്കെ ബന്ധുക്കളുണ്ടെന്ന് നല്ല തിട്ടാ അവന്. അത്‌ പോലെ ആര്‍ക്ക്‌ ആരോട് വൈരാഗ്യവുമുണ്ടെന്നും":അമ്മ വിശദീകരിച്ചു.


നാല്:

വര്‍ഷങ്ങള്‍ പലത് കടന്ന് പോയി.
ഒരിക്കല്‍ കൂടി, ഭാര്യയും മക്കളുമൊത്ത്‌, സമ്മര്‍ വെക്കേഷന് നാട്ടില്‍ .
രണ്ട് ദിവസമായിട്ടും പതിവ് വിസിറ്റിന് പാക്കരനെത്തിയില്ല.
ചോദിച്ചപ്പോഴേ അമ്മ തുടങ്ങി:
"പറയാന്‍ മറന്നതാ മോനേ... പാക്കരന്റെ മോന്റെ കല്യാണം കഴിഞ്ഞു. നിന്റെ കൂട്ടുകാരന്‍ രവീടച്ഛന്‍ നാരായണന്റെ പലചരക്ക്‌ കടേലല്ലേ അവന് ജോലി. ചന്തേത്തന്നെയുള്ള ഒരു മീങ്കാരന്റെ മോളെ ഒരൂസം രാ‍ത്രി വിളിച്ചെറക്കിക്കോണ്ട്‌ വരികേര്‍ന്നു.’

മോനോട്‌ പിണങ്ങി  വീട്ടീ കേറാതെ സമീപത്തെ ചായക്കടയിലായിരുന്നു കുറെനാള്‍ പാക്കരന്റെ പൊറുതി. അവസാനം നാട്ടുകാരെയും കൂട്ടിച്ചെന്ന് മോന്‍  പാക്കരന്റെ കാലില്‍ വീണ്  മാപ്പ്‌ പറഞ്ഞപ്പഴാ തിരികെപ്പോയത്.
അമ്മ പറയാന്‍ മറന്ന ഭാഗം കൊച്ചേച്ചി പൂരിപ്പിച്ചു:
ഒരു ദിവസം മോന്തിക്ക് പാക്കരന്‍ വിട്ടീ വരുമ്പോള്‍ മരുമോള്‍ ഏതോ ഒരുത്തനോട്  സംസാരിച്ച് കൊണ്ട് നില്‍ക്കുന്ന കണ്ടു.  ചോദിക്കാനും പറയാ‍നും നില്‍ക്കാതെ പാ‍ക്കരനവളെ  അടിച്ച് അവശയാക്കി, എന്നിട്ട് പിടിച്ച് വലിച്ച് പടിക്ക്‌ പുറത്താക്കി.

ഭാര്യയും അയല്‍ക്കാരുമൊക്കെ എത്ര കെഞ്ചിയിട്ടും പാക്കരന്‍ അയഞ്ഞില്ല. രാത്രി മോന്‍ വന്നപ്പോഴാണറിഞ്ഞത്‌: ചന്തയില്‍ നിന്ന് അച്ഛനിഷ്ടപ്പെട്ട  മീന്‍ വാങ്ങി  വീട്ടിലെത്തിക്കാന്‍ അവന്‍ പ്രത്യേകം അയച്ചതായിരുന്നു, അയാളെ. നിര്‍ഭാഗ്യത്തിന്  മോളുടെ ബന്ധു കൂടിയായിരുന്നതിനാല്‍ സംസാരിച്ചു നിന്ന് പോയി..

വൈകുന്നേരം പാക്കരന്‍ വന്നു.
ഒന്നുകൂടി കൂനിയിട്ടുണ്ട്‌.
മുടി പറ്റേ വെട്ടിയിരിക്കുന്നു.
ഒരൂന്നുവടിയുടെ സഹായത്തോടെയാണു നടത്തം.

"വരണ ദെവസം എനിക്കറ്യായിരുന്നു ട്രാ! പക്ഷെ വയ്യാ. പണ്ടത്തേപ്പോലേള്ള യാത്രയൊന്നും പറ്റ്‌ണില്യാ. ഇപ്പോത്തന്നെ വെളയനാട്‌ വരെ ഒരു പെട്ടി ഓട്ടോക്കാരനാ കൊണ്ട് വിട്ടേ ": ഒറ്റ ശ്വാസത്തില്‍ അത്രയും പറഞ്ഞയാള്‍  നിലത്തിരുന്ന് കിതച്ചു.
"അതിനെന്താ പാക്കരേട്ടാ, ഇന്നൂടെ കണ്ടില്ലെങ്കി ഞാനങ്ങോട്ട്‌ വന്നേനെ": ഞാന്‍ ഭംഗി വാക്ക്‌ പറഞ്ഞു.

കുറച്ചേ സംസാരിച്ചുള്ളു.
ഭക്ഷണത്തോട് തീരെ ആര്‍ത്തിയില്ല.
ഓര്‍മ്മക്കും സംസാരത്തിനും ഒരു പതറല്‍ ‍.
പക്ഷേ നൂറു രൂപയുടെ നോട്ട്‌ കണ്ടപ്പോഴാ മുഖം വികസിച്ചു.
അപ്പഴും അമ്മ പറഞ്ഞൂ: "അവനെന്തിനാടാ കാശ്‌? പൊന്നു പോലല്ലേ അവന്റെ മോനവനെ നോക്കുന്നേ."
"ഞാന്‍ പോവ്വാ മോനേ" പാക്കരനെണീറ്റു."എനിക്ക് മാലക്കണ്ണാടാ.  രാത്ര്യായാ പിന്നെ തീരെ കാണാന്‍ പറ്റ്ല്യാ.  പോകാന്‍ ഒരോട്ടോ വിളിച്ച് തരണം. പിന്നൊരു ബ്ലേഡും.....മറക്കണ്ടാ"

അക്കൊല്ലം മരിച്ചു, പാക്കരന്‍ ‍.

ശവസംസ്കാരച്ചടങ്ങുകള്‍ക്ക്‌ ശേഷം മകനും ബന്ധുക്കളും കൂടി, പാക്കരന്‍ കിടന്നിരുന്ന  കട്ടിലിന്നടിയിലെ ഇരുമ്പ്‌ പെട്ടി തുറന്നപ്പോള്‍‍ അമ്പരപ്പും ആശ്ചര്യവും കൊണ്ട് അവരുടെ  കണ്ണുകള്‍ നിറഞ്ഞു തൂവി.
- തുറക്കാത്ത കുറെ സിഗററ്റ്‌ പാക്കറ്റുകള്‍ ‍.
-ഫോറിന്‍ ബ്ലേഡുകള്‍ ‍,
 കൂടെ അമ്പതിന്റേയും നൂറിന്റേയും നോട്ടുകളുടെ ഒരു കെട്ടും!.

Wednesday, October 29, 2008

വല്യേച്ചി (ഇന്നലെയുടെ ജാലകങ്ങള്‍ -6)


വല്യേച്ചി

വടക്ക്‌ മുകുന്ദപുരം ക്ഷേത്രം,
പടിഞ്ഞാറു സ്രാമ്പി വളപ്പ്‌,
തെക്ക്‌ നിഞ്ഞൊഴുകുന്ന തോട്‌,
കിഴക്ക്‌ വട്ടത്തിച്ചിറ.
-ഇടക്ക്‌ കൈകാലുകള്‍ നിവര്‍ത്തി നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നു, മൂന്നേരത്ത്‌ പാടം.

ഇരുപ്പൂ നിലത്തിലം ഭൂരിഭാഗവും ചിറയില്‍ തറവാട്ടുകാരുടെ വകയായിരുന്നു. ഭാഗം പിരിഞ്ഞ്‌ വേറിട്ട് താമസിക്കുന്ന വെല്ലിശന്റെയും ഞങ്ങളുടേയും ഒഴിച്ച്‌ ബാക്കി എല്ലാം കൂട്ടുകൃഷി: വല്യാപ്പന്റെ നേതൃത്വത്തില്‍ .‍
വിത്തിറക്കാറാകുമ്പോള്‍ മരക്കമ്പനി പൂട്ടി, കള്ളുഷാപ്പ്‌ വഴി, വെല്ലിശന്റെ ഒരു വരവുണ്ട്, തറവാട്ടിലേക്ക്:  "നാരാണാ, കണ്ടം പൂട്ടിയിടണം. വിതയ്ക്കേണ്ട ദിവസം അറീച്ചാ മതി"

സ്വന്തമായി മൂരികളോ കൃഷിയുപകരണങ്ങളോ ഇല്ലാത്തതിനാല്‍ ‌,അച്ഛന്‍  അമ്മയോട പറയും:‘ നീ ചെന്ന് നാരായണനോട്  പറ‌, കണ്ടം പൂട്ടാന്‍ മൂരികളെ വേണം ന്ന്. ഒരീസത്തേക്ക് മതി"

മനസ്സില്ലാ മനസ്സോടെ പോകുന്ന അമ്മ, കടന്നല്‍ കുത്തിയ മുഖത്തോടെയാണു തിരിച്ച്‌ വരിക.
"പണിയൊക്കെ ഒന്നൊതുങ്ങട്ടെ ന്ന്. പിന്നെ അനിയന്റെ കണ്ടീഷനുകളറിയാല്ലോ ‍: പിണ്ണാക്ക്, പുല്ല്, കാടി  ... മോന്തിക്ക് മുമ്പ് കുളിപ്പിച്ച് തൊഴുത്തില്‍ കെട്ടണം‘

ആറുപറക്കണ്ടം ഒരു ദിവസം കൊണ്ട്‌ രണ്ട്‌ ചാല്‍ ഉഴുത്‌ മറിക്കും, അച്ഛന്‍. പണികള്‍ കൈക്കോട്ടും തൂമ്പയും വച്ച്. വിത്തിറക്കും മുന്‍പ്‌ ഒരിക്കല്‍ കൂടി 'മുട്ടി'യടിച്ച്‌ നിരത്തണം. ചളി നിലമാണെങ്കില്‍ 'മര'മടിച്ചും. നുകത്തില്‍ നിന്നും കെട്ടിയ കയറില്‍ പിടിച്ച്‌, മുട്ടി'മേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കാന്‍ ഞാന്‍ കൂടെ പോകുമായിരുന്നു.

കൊയ്ത്ത്‌ തുടങ്ങും മുന്‍പ്‌ തറവാട്ടില്‍ പിടിപ്പത്‌ ജോലിയുണ്ട്‌. പുല്ലു ചെത്തി, മുറ്റം മെഴുകണം. നടപ്പുര അടിച്ച്‌ തുടക്കണം. പനമ്പ്-കൊട്ട-വട്ടികള്‍ തട്ടിന്‍ പുറത്ത് നിന്നെടുത്ത്‌ കഴുകി വെയിലത്തിട്ടുണക്കണം. കൊയ്യാന്‍ വരുന്നവരെല്ലാം ഈ ജോലികളില്‍ സഹകരിച്ചിരിക്കണം.

മുറുമുറുത്താണെങ്കിലും ചേച്ചിമാരേയും കൂട്ടി അമ്മ തറവാട്ടിലേക്ക്‌ പോകും. പക്ഷെ കാലത്തെ കഞ്ഞിക്ക് മുന്‍പ്   തിരിച്ചു നടക്കും. "കണ്ട പുലച്ചിമാരുടെ ഒപ്പമിരുന്ന് കഞ്ഞി കുടിക്കാന്‍ ‘കാര്യേഴുത്ത്‌‘കാരെ കിട്ടില്ല. വേണങ്ങി നിങ്ങള്‍ കുടിച്ചോ."
കുത്തരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റേം കൊതിപ്പിക്കുന്ന മണത്തെ ഉപരോധിച്ച് ചേച്ചിമാരും മടങ്ങും. ചേട്ടത്തിയേയും മക്കളേയും അടുക്കളയിലിരുത്തി കഞ്ഞി കൊടുക്കാന്‍ ന്മിനക്കെടാറില്ല, ഇളയമ്മ.

കൊയ്ത്ത്‌ നീണ്ടാല്‍ കറ്റ കെട്ടല്‍ രാത്രിയിലാകും. കട പൂട്ടി അച്ഛന്‍ വന്നാലേ ഞങ്ങളുടെ കറ്റകള്‍ വരമ്പത്ത്‌ നിന്നു നീങ്ങൂ. തറവാട്ടിലെ കറ്റകള്‍ കൊണ്ട് പോവുക മാണിക്കുട്ടി മാമന്റെ കാളവണ്ടിയിലാണ്.

കാര്യസ്ഥന്‍ വേലപ്പന്റെ  മക്കളായ ചന്ദ്രനും നാരായണനും ഞാനുമൊക്കെ അമ്മമാരെ സഹായിക്കാനെന്ന ഭാവേനെ പാടത്ത്‌ പോകുന്നത്‌ മീനും ഞണ്ടും ഞവിണിയുമൊക്കെ  പിടിക്കാനായിരുന്നു. ചിലപ്പോള്‍ വലിയ മുഷുവും കടുവും ബ്രാലുമൊക്കെ തടഞ്ഞെന്ന് വരും. ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ഞണ്ടുകളേയായിരുന്നു എനിക്ക്‌ പേടി. പച്ച ഈര്‍ക്കിലുപയോഗിച്ച് ഞണ്ട്‌ പിടിക്കാന്‍ വിരുതനായിരുന്നു, നാരായണന്‍ ‍.

കാലാകാലങ്ങളില്‍ നിറഗന്ധഭാവഹാവാദികള്‍ മാറി മാറി അണിയുന്ന മൂന്നേരത്ത്‌ പാടം എനിക്കെന്നും ഹരമായിരുന്നു.

-ഇടമഴയില്‍ മിഴികള്‍ തുറന്ന്,  നാവുകളായിരം നീട്ടി സ്തന്യം നുണയും ആരോമലാള്‍ ‍, നവജാത.
-മന്ദമാരുതനില്‍ ‍, പച്ചത്തലപ്പുകളാട്ടി, മദഹാസത്തില്‍ വസന്തം വിതറും ഋതുമതി, ശുഭദതി.
-കാളക്കുളമ്പുകളുടെ മൈഥുനത്തില്‍  രേത്രഹര്‍ഷമേറ്റു വാങ്ങും മേദിനി, വിലാസിനി.
-ചളിയിലമര്‍ന്ന്‌, മൃതിയുടെ ഗന്ധത്തില്‍ താണ്ഡവമാടും ഉഗ്രശാക്രി, ചണ്ഡിക.
-നിറകതിരുകളുടെ ആലസ്യത്തില്‍ ചന്ദ്രാതപമുതിര്‍ക്കും ശങ്കരി, മനോഹരി.
-ഒറ്റപ്പെടലിന്റെ വേപഥുവിലും ജീവജാലങ്ങള്‍ക്കഭയമേകും മനസ്വിനി, തേജസ്വിനി.
-ഊഷരതയിലുരുകി,  മണ്‍‌വാസനകൊണ്ട് കാവിപുതച്ച്‌ കഥ ചൊല്ലിത്തരും പരിത്യാഗിനി, മുത്തശ്ശി.

* * * * * * * *

നടപ്പുരയിലും മുറ്റത്തും കുന്ന് കൂടുന്ന കറ്റകളുടെ മെതി, ദിവസങ്ങള്‍ കഴിഞ്ഞേ തുടങ്ങൂ. കയ്യാലയില്‍ നെല്ല് കുമിയുന്ന ഒരു രാത്രിയില്‍   വേലപ്പേട്ടനെത്തും ‘പതം‘ അളക്കാന്‍ ‍.
പത്ത്‌ പറക്ക്‌ ഒരു പറ പതം!

ഞങ്ങള്‍ കൊയ്ത് മെതിച്ച നെല്ലന്നളക്കുന്നതിന്നിടെ വേലപ്പന്റെ മുന്നിലേക്ക് ഓടിക്കയറി വല്യേച്ചി.
"എണ്ണം തെറ്റി, വേലപ്പേട്ടാ"
"ഇല്ല": വേലപ്പേട്ടന്‍ തല കുലുക്കി.
‘പറ ആറ്...പറ ആറ്' എന്നു അളന്നോണ്ടിരുന്ന വേലപ്പേട്ടന്‍ ഏഴാം പറ കഴിഞ്ഞിട്ടും ‘പറ ആറ്‘എന്ന് തന്നാ പറഞ്ഞയുന്നത്"
‘തെറ്റാന്‍ വഴിയില്ലല്ലോ": വേലപ്പേട്ടന്‍ നടു നിവര്‍ത്തി.
"തെറ്റി, വീണ്ടും അളക്കണം": ചേച്ചി നിര്‍ബന്ധിച്ചു.
"ആര്‍ക്കാടീ വീണ്ടും അളക്കണ്ടേ?"
വല്യാപ്പന്‍ ഒരലര്‍ച്ചയോടെ കയ്യാലയിലേക്ക്‌ ചാടിക്കയറി.
"പാപ്പാ....വേലപ്പേട്ടന്‍ ‍.... എണ്ണം തെറ്റിച്ചു": ചേച്ചി വിക്കി.
"വേലപ്പനല്ലെടീ നിനക്കാ തെറ്റീത്‌": ഒരു മുരള്‍ച്ചയോടെ വല്യാപ്പന്‍ ചേച്ചിയുടെ മുടിയില്‍ പിടിത്തമിട്ടു.

ദുര്‍വാസാവെന്ന് അറിയപ്പെടുന്ന വല്യാപ്പന് വഴക്കിടാന്‍ പ്രത്യേക കാരണമൊന്നും വേണ്ടാ എന്നറിയുമായിരുന്നിട്ടും എല്ലാരും പകച്ച്‌ നിന്നു.
‘ആ പൊങ്ങന്‍ പ്രകാശനും നീയുമായി എന്താടീ.....?‘: ആക്രോശവും അടിയുടെ ശബ്ദവും ഒന്നിച്ച്‌ മുഴങ്ങി.
അപ്രതീക്ഷിത ആക്രമണത്തില്‍ വിഹ്വലയായ ചേച്ചി പിടി വിടുവിച്ച്‌ വടക്കോട്ടോടി.
വല്യാപ്പന്‍ പിന്നാലെ.
കൊച്ചേച്ചിയും അമ്മയും പിന്തുടര്‍ന്നു.

ഒപ്പമെത്താന്‍ പറ്റാത്ത ദ്വേഷ്യത്തില്‍ തിരിഞ്ഞ്‌ നിന്ന് അമ്മയുടെ നേര്‍ക്കായി പാപ്പന്റെ ഭത്സനം.
"മോളോട് പറഞ്ഞേക്ക്‌ കുടുംബത്തിന്റെ മാനം കളയാനാ ഭാവേങ്കി അരിഞ്ഞ്‌ തള്ളുമെന്ന്‍."
ആസുരഭാവത്തില്‍ പല്ലിറുമ്മി തിരിഞ്ഞു നടക്കവെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല."അവളെ മാത്രല്ലാ, അരിയും ഞാനെല്ലാറ്റിനേം!"

കടയടച്ച്‌ അച്ഛനെത്തിയപ്പോഴാണ് പതം അളന്ന നെല്ലുമായി അയ്യപ്പുലയിയുടെ വരവ്‌.
‘എന്താമ്പ്രാ പാപ്പനും മോളും തമ്മില്‍ ഒരു ചെകട?‘ : എരിതീയില്‍ എണ്ണയൊഴിക്കാന്‍ പണ്ടേ മിടുക്കിയാണ് അയ്യപ്പുലയി.  മരണവീട്ടിലെന്നോണം നിശ്ശബ്ദരായി ഇരുട്ടിലിരുന്ന ഞങ്ങളെണീറ്റു.
‘കൊട്ട അവിടെ വച്ച്‌ അയ്യ പോ, ഞാന്‍ വന്നല്ലേയുള്ളൂ‘.

അച്ചന്റെ പതിവുള്ള കുളിയും ധ്യാനവും പിന്നെ ഊണും കഴിയും വരെ ആരും ശബ്ദിച്ചില്ല.
ഉറങ്ങാന്‍ പായ വിരിക്കുമ്പോള്‍ വരാന്തയില്‍ നിന്ന് അച്ഛന്റെ വിളിയുയര്‍ന്നു.
"മോളേ..."
വാതില്‍പ്പടിയിലെത്തി വല്യേച്ചി അച്ഛനെ നോക്കി.
"എന്തിനാ മോളേ പാപ്പന്‍ വഴക്കുണ്ടാക്ക്യേ?"
കാത്തിരുന്ന ചോദ്യം.
കനത്തുരുകി മനസ്സിലുറഞ്ഞ ദുഖം മുഴുവന്‍ , അച്ഛന്റെ തോളിലേക്ക്‌ അലിയിച്ചൊഴുക്കി, ചേച്ചി.

കല്ലംകുന്നിന്റെ ആസ്ഥാന ഹാസ്യ താരമായിരുന്നു വടക്കേച്ചെരുവിലെ പൊങ്ങന്‍ എന്നറിയപ്പെട്ടിരുന്ന പ്രകാശന്‍ ‍. പഠിത്തത്തേക്കാള്‍ കാളവണ്ടിയുടെ സാരഥി സ്ഥാനം ഇഷ്ടപ്പെട്ടിരുന്ന അവന്റെ പ്രധാന വിനോദം ചാട്ടയടിച്ചും, വാലില്‍ കടിച്ചും, മര്‍മ്മസ്ഥാനങ്ങളില്‍ കാല്‍വിരല്‍ പ്രയോഗിച്ചും കാളകളെ പായിക്കുക എന്നതായിരുന്നു. ഇടക്ക്‌ കാളക്ക് പകരം പോത്തിനെ പരീക്ഷിക്കും. ചിലപ്പോള്‍ ഒരു മൂരിയും ഒരു പോത്തുമായിരിക്കും നുകത്തിന്നടിയില്‍ ‍. മടിപിടിച്ച് നിന്നാല്‍ പൊങ്ങന്റെ കാന്താരി പ്രയോഗത്തില്‍ ജീവനുള്ള ഏത്‌ പോത്തും പറക്കും‍.

സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും വഴിയില്‍ കാത്ത്‌ നിന്ന് അവന്‍ വല്യേച്ചിയോട്‌ ഇഷ്ടം കൂടാന്‍ ശ്രമിച്ചു. അനുകൂല ഭാവമെല്ലെന്നറിഞ്ഞപ്പോള്‍ 'ലെറ്റര്‍ ‍'വഴിയായി ശ്രമം. ലവ് ലെറ്റര്‍ ചുരുട്ടി ഓടയിലേക്കെറിഞ്ഞ്, കത്തുന്ന കണ്ണുകളോടെ ചേച്ചി അലറി:‘ എടാ പൊങ്ങാ, ഇനി ഇതാവര്‍ത്തിച്ചാല്‍ എന്റെ കൈയുടെ ചൂട് നീയറിയും’

ചെത്തുകാരന്‍ ഇറ്റാമന്‍ തെങ്ങില്‍ നിന്നിറക്കിയ 'അന്തി' മോന്തി പിമ്പിരിയായപ്പോള്‍ പൊങ്ങന്‍ കൂട്ടുകാരോട് വീരസ്യം മുഴക്കി: 'വേലായേട്ടന്റെ മൂത്ത മോളില്ലേ, ആ ശൃംഗാരി; അവളുമായെനിക്ക് 'ലപ്പാ‘..."
കൈമാറിയെത്തിയ ഈ വായ്ത്താരിയുടെ തിരുശേഷിപ്പ്‌ തലയില്ലേറ്റിക്കൊണ്ടാണ് വല്യാപ്പന്‍ കലിതുള്ളിയെത്തിയത്‌.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ....': വല്യേച്ചിക്ക്‌ തേങ്ങല്‍ അടക്കാനായില്ല.
"സാരല്യാ, മോളേ.." അച്ഛന്‍ ആശ്വസിപ്പിച്ചു.“മോള് തെറ്റ് ചെയ്യില്ലെന്നച്ഛനറിയാം. കരയാതെ.’
ചേച്ചി അല്പം ശാന്തയായ പോലെ തോന്നി.

ഗാഢമായാലോചിച്ച്‌ അല്‍പസമയമിരുന്ന ശേഷം അച്ഛന്‍ പറഞ്ഞു: "മോള്‍ നാളെ സ്കൂളി പോണ്ടാ."
"അതെന്താ അച്ഛാ?"
"നാളെ മാത്രല്ലാ,നീയിനി സ്കൂളി പോണ്ടാ":
അച്ഛന്റെ സ്വരത്തിന് ഒരിക്കലുമില്ലാത്ത ഒരപരിചിതത്വം!
ചേച്ചി ഞെട്ടിയെണീറ്റു.
"അച്ഛനെന്താ ഈ പറയണേ? പരീക്ഷയാ വരുന്നേ..’
‘ഞാനെല്ലാം അറിഞ്ഞു, മോളെ." അച്ഛന്‍ തുടര്‍ന്നു: ‘കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്‌:
നല്ലവനും നല്ലവനും വഴി മൂന്ന്,
നല്ലവനും കെട്ടവനും വഴി രണ്ട്‌,
കെട്ടവനും കെട്ടവനും വഴി ഒന്ന്.
പോങ്ങന്‍ കെട്ടവനാ.... നഷ്ടപ്പെടാനൊന്നുമില്ലാത്തോന്‍ ‍. അന്തവും കുന്തവുമില്ലാത്ത അവന്റെ വഴീക്ക് കുറുകെ പോണോ നമ്മള്‍ ? പോയാ‍ലും വന്നാലും നഷ്ടം നമുക്കല്ലേ?."

ചേച്ചി കുറേ വാദിച്ചു, കരഞ്ഞു, പട്ടിണി കിടന്ന് മരിക്കുമെന്ന ഭീഷണി മുഴക്കി.
പക്ഷെ അച്ഛന്‍ ഇളകിയില്ല.
നെറ്റി ചുളിച്ച്‌, പല്ലു കടിച്ച്‌, കവിളെല്ലുകളുടെ ദൃഢത പുറത്ത്‌ കാണും വിധം ചുമരില്‍ ചാരി ഒരേ ഇരിപ്പിരുന്നു.

പിറ്റേന്ന് പതിവില്ലാതെ ആ വഴി വന്ന വല്യാപ്പന്റെ മുഖത്ത്‌ തലേന്നത്തെ കത്തിവേഷത്തിന്റെ നിഴല്‍പ്പാടുകള്‍ ഒന്നുമില്ലായിരുന്നു.
"സ്കൂളീ പോകാത്തേന് മോള്‍ക്ക് വെഷമം ണ്ട്‌, ല്ലേ? സാരല്യാ. പെങ്കുട്യോള്‍ ഇത്രേം പഠിച്ചാ മതി. പിന്നെ ഒരു കാര്യം: ആ പൊങ്ങന്‍ ഈ വഴിക്കെങ്ങാനിനി വന്നാ...., മോള് വല്യാപ്പാ എന്നൊന്ന് വിളിച്ചാ മതി; അരിഞ്ഞെറിയും ഞാനവനെ."

എട്ടാം ക്ലാസ് പരീക്ഷക്ക്‌ മുന്‍പ് അവസാനിച്ചു വല്യേച്ചിയുടെ സ്കൂള്‍ ജീവിതം.
മിടുക്കിയായിരുന്നു ചേച്ചി. രമണനും കരുണയും മാമ്പഴവും വാഴക്കുലയുമൊക്കെ ഹൃദിസ്ഥമാണ് ചേച്ചിക്ക്.  ഏതു വിഷയത്തെക്കുറിച്ച് വേണമെങ്കിലും  ചോദിച്ചോളു, ഉത്തരം റെഡി. പാട്ടിനും പ്രസംഗത്തിനും മോണോ ആക്ടിനുമൊക്കെ എത്ര സമ്മാനങ്ങളാ ചേച്ചി വാരിക്കൂട്ടിയിരുന്നത്!.

-ആശിക്കാറുണ്ട്: വല്യേച്ചി പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ ‍!

* * * * * *
അടുത്ത വര്‍ഷമായിരുന്നു വല്യേച്ചിയുടെ കല്യാണം:

നാരായണിപ്പാട്ടി കൊണ്ട്‌ വന്ന ആലോചന. ബോംബെയില്‍ വല്യ കമ്പനിയില്‍ വല്യ ജോലിയുള്ള ചെക്കനാത്രെ.. കടുപ്പശ്ശേരിയിലെ വീട്ടില്‍ അമ്മയും ഒരനിയനും മാത്രം.

പെണ്ണു കാണാന്‍ ചെറുക്കന്‍ വന്ന ദിവസം ആദ്യമായി ചേച്ചി അച്ഛനോട്‌ കയര്‍ത്തു: "എനിക്ക് വേണ്ടാ ഈ വയസ്സനെ.....കാക്കക്കറുമ്പനെ...."
‘പിന്നെ നീയൊരു വെള്ളരിക്കൊക്കല്ലേ‌!": അമ്മ എറ്റു പിടിച്ചു.
"30 വയസ്സേ അയിട്ടുള്ളു. കുടുംബം നോക്കിയതോണ്ടാ കല്യാണം വൈകിയേ. എന്നാലെന്താ... നല്ല തറവാട്‌, നല്ല ജോലി, നല്ല സ്വഭാവം. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിന്റെ ഇഷ്ടം ചോദിച്ചില്ലല്ലോ?" എന്നിട്ട് ചേച്ചി കേള്‍ക്കാന്‍ വേണ്ടി ഉറക്കെ ഒരാത്മഗതവും:"‍ ചോതിക്കുന്ന സ്ത്രീധനം കൊടുത്ത്‌ കെട്ടിക്കാന്‍ ഞാനാര്? ഈ ദേശത്തെ പേഷ്കാരാ?"

കല്യാണച്ചിലവുകള്‍ക്ക് തെക്കു വശത്തെ 24 സെന്റ്‌ സ്ഥലം വിലക്കാന്‍  ധാരണയായി. വെല്ലിശന്‍ പറഞ്ഞു:"നമ്മുടെ തറവാട്ട്‌ പറമ്പില്‍ അന്യനൊരുത്തന്‍ കൈ വയ്ക്കാന്‍ ഇട വരരുത്‌. മാര്‍ക്കറ്റ്‌  അനുസരിച്ച്‌ 24 സെന്റിനു കിട്ടുന്ന വില പരമൂന്റെ കൈയീന്ന് വാങ്ങാം."
ബോംബെയില്‍ ഡ്രാഫ്റ്റ്‌സ്‌ മാനായി ജോലി നോക്കുന്ന അനിയനെപ്പറ്റി എല്ലാര്‍ക്കും  മതിപ്പായിരുന്നു.
കൈവശം പണമില്ലെന്ന മറുപടി വന്നപ്പോള്‍ വെല്ലിശന്‍ അതിനും കണ്ടെത്തീ പരിഹാരം.
വില്‍ക്കുന്ന സ്ഥലത്തേയും തറവാട്ടു പറമ്പിലേയും കുറച്ച് മരങ്ങള്‍ മുറിച്ച്‌ വില്‍ക്കുക. ബാക്കി തുക അഡ്ജസ്റ്റ് ചെയ്താല്‍ മതിയല്ലോ?
മരക്കമ്പനി മുതലാളിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞ വിലയ്ക്കനുസരിച്ച്‌ ആഞ്ഞിലി, ഈട്ടി, പ്ലാവു, മാവുകള്‍ മുറിഞ്ഞ്‌ വീണു.

നൂറ്റാണ്ടുകളായി ഇരുട്ടിന്റെ അടിമത്തത്തിലമര്‍ന്ന് കിടന്ന തറവാട്ട് പറമ്പില്‍ വെള്ളിവെളിച്ചമായി സൂര്യന്‍ ഇരച്ച് കയറി.

 * * * * * *

സംഭഷണങ്ങള്‍ക്കിടയില്‍ 'ജീ ജീ, ടീക്കെ..ടീക്കെ' എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്ന അളിയന്‍ ഒരു രസികനായിരുന്നു.
"ബോബേലെല്ലാവരും ഹിന്ദിയാ സംസാരിക്കുക. കോറേക്കാലായില്ലേ അവിടെ. അതോണ്ട്‌ ചേട്ടന്റെ മലയാളത്തില്‍ ഇടക്കിടെ ഹിന്ദി കേറി വരും. ഇംഗ്ലീഷ്‌ പച്ചവെള്ളം പോലെയാ. മറാട്ടീം അറിയാത്രേ!"

ചേച്ചിയുടെ കണ്ണുകളില്‍ ആരാധനയുടെ കമ്പിത്തിരികള്‍ ജ്വലിക്കുന്നു. എത്ര വേഗത്തിലാണ് ചേച്ചിയുടെ കാലുമാറല്‍ എന്നോര്‍ത്ത്‌ ഞാനും കൊച്ചേച്ചിയും പരസ്പരം കണ്ണിറുക്കി.

അധികവും ഭര്‍തൃഗൃഹത്തില്‍ തന്നെയായിരുന്നൂ ചേച്ചി. ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ വരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ പോസ്റ്റ്‌ മാന്‍ അളിയന്റെ കത്തും 'ബുക്‌ പോസ്റ്റാ'യി വരുന്ന മനോരമ വാരികയുമായെത്തും.

കത്തുമായി വല്യേച്ചി പറമ്പിലേക്കോടുമ്പോള്‍ വാരികയ്ക്കായി ഞാനും കൊച്ചേച്ചിയും കടിപിടികൂടും.

* * * * * *

വയറ്റാട്ടി കൊച്ചമ്മിണിയായിരുന്നൂ ചേച്ചിയുടെ ആദ്യ പ്രസവമെടുത്തത്‌.
പാവക്കുട്ടി പോലൊരു പെണ്‍കുട്ടി.
ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍ ‍, റിസര്‍വേഷന്‍ ഇല്ലാതെ, രണ്ടര ദിവസം തീവണ്ടിയില്‍ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്ത്‌ വന്നു, അളിയന്‍ ‍.
യുവതുര്‍ക്കിയായ കൊച്ചനുജന്റെ നിര്‍ദ്ദേശപ്രകാരം മോള്‍ക്ക്‌ അയിഷയെന്ന് പേരിട്ടു, ഞങ്ങള്‍ക്ക് പ്രത്യേകിച്ച്‌ അമ്മക്ക്‌, ആ പേരത്ര ബോധിച്ചില്ലെങ്കിലും.
“നല്ല പേരാണമ്മേ. അനിയന്റെ കൈയിലുണ്ട് ആയിഷ എന്ന വയലാറിന്റെ പുസ്തകം‌.
എന്ത്‌ രസാണെന്നോ ആ കാവ്യം?
നാടകീയതോടെ ചേച്ചി പാടി:

“വേദന ചിന്തും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ!

രണ്ടാമത്തെ കുട്ടിയും പെണ്ണായപ്പോള്‍ അമ്മായമ്മ സമാധാനിപ്പിച്ചു:
"സാരല്യാ, അവന്റെ ജാതകമെഴുതിയ അപ്പുപ്പണിക്കര്‍ പറഞ്ഞേക്ക്ണ്, കുട്ടികള്‍ മൂന്നാ...ന്ന്... ഒരാണ്, രണ്ട്‌ പെണ്ണ്.‘

ചേച്ചി മൂന്നാമതും ഗര്‍ഭിണിയായിരിക്കുമ്പോഴാണു അളിയന്റെ ജോലി നഷ്ടപ്പെട്ടത്‌.
ശിവസേനക്കാര്‍ മുംബൈ കൈയടക്കിയപ്പോള്‍ അളിയനുള്‍പ്പെടെ ഒട്ടേറെ മദ്രാസികള്‍ക്ക് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
"അല്ലെങ്കില്‍ ഞങ്ങളെ നായ്ക്കളെപ്പോലെ വെട്ടിക്കൊല്ലുമായിരുന്നു, അവര്‍ ": അളിയന്‍ വിശദീകരിച്ചു.

സെറ്റില്‍മെന്റായി കിട്ടിയ കാശിന് ഒരംബാസഡര്‍ മാര്‍ക്‌ 2 കാറും വാങ്ങിയായിരുന്നൂ, അളിയന്റെ വരവ്.
"ടാക്സിയായോടിക്കാം, വീട്ടിലെ കൃഷീം നോക്കാം‘

സാങ്കേതികകാരണത്താല്‍‍ ആ കാര്‍ ടാക്സിയായി റെജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല പകുതി വിലക്ക്‌ വില്‍ക്കേണ്ടതായും വന്നു.

പ്രതീക്ഷകള്‍ക്കും ആകാംക്ഷകള്‍ക്കും അറുതിയായി ഞങ്ങളുടെ ചായിപ്പില്‍ നിന്ന് ചേച്ചിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കരച്ചിലുമുയര്‍ന്നു.
പതിച്ചി പോലും മടിച്ച്‌ മടിച്ചാണറിയിച്ചത്:
"പെണ്‍ കുഞ്ഞ്..."

'നിന്റെ കുറ്റമാ..., ഒരാണ്‍കുഞ്ഞിനെ തരാന്‍ പറ്റാത്ത നിന്നെ എനിക്ക്‌ വേണ്ടാ;" സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അളിയനലറി.
ജോലി പോയതടക്കമുള്ള തന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ചേച്ചിയുടെ വയറ്റിലൂറിയ ഈ കുഞ്ഞാണ് കാരണമെന്നയാള്‍ വിശ്വസിച്ചു.

*  * * * * *

ചായക്കടയില്‍ തിരക്കില്ലാത്ത ഒരു വൈകുന്നേരം.
ഓടി വന്ന ഒരപരിചിതന്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
"വീട്ടിലൊന്ന് പോയി വരാം.‘
പ്രക്ഷുബ്ധമായിരുന്നു അച്ഛന്റെ മുഖം.
"എന്താ അച്ഛാ?"
"വന്നിട്ട്‌ പറയാം": തോര്‍ത്തെടുത്ത്‌ മുഖം തുടച്ച്, ഓടുകയല്ല, നടക്കുകയുമല്ല എന്ന മട്ടില്‍ വളവു തിരിഞ്ഞ്‌,  ആ മെലിഞ്ഞ രൂപം അപ്രത്യക്ഷമായി.

8 മണിയായിട്ടും അച്ഛന്‍ തിരിച്ച്‌ വന്നില്ല.
അനിയത്തിമാര്‍ അരിക്കേന്‍ ലാമ്പുമായി വന്നു.
"അമ്മ പറഞ്ഞു, കട പൂട്ടി വരാന്‍ ‍"

അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി പലചരക്ക്‌ കടയില്‍ കൊടുത്ത്‌ പിറ്റന്നേക്കുള്ള ചായപ്പൊടിയും പഞ്ചസാരയും വാങ്ങുമ്പോള്‍ പലചരക്ക് കട നടത്തുന്ന രാമേട്ടന്‍ ചോദിച്ചു: " എന്താടാ, കളക്ഷന്‍ കുറവായതോണ്ടാ, അച്ഛന്‍ മുങ്ങിയേ..‌?"

കൊച്ചേച്ചിയും അമ്മയും വേവലാതിയോടെ പടിക്കല്‍ കാത്ത്‌ നിന്നിരുന്നു.
"വല്യേച്ചീടെ വീട്ടീ പോയതാ... കണ്ടില്ലാ ഇത് വരെ"
ആധി കയറിയാല്‍ അമ്മയുടെ ശബ്ദം പുറത്ത്‌ വരില്ല: "തെക്കേലെ ജോസിനെ വിളിച്ചാലോ? അവനറിയില്ലേ ചേച്ചീടെ വീട്‌?"
‘എന്തിനാമ്മേ, ഞാന്‍ പോവാല്ലോ": കടയുടെ താക്കോല്‍ ഞാന്‍ അമ്മയുടെ നേര്‍ക്ക്‌ നീട്ടീ‍.
" ഒറ്റക്ക്‌..രാത്രി ‍...ഇത്ര ദൂരം...": അമ്മ വിക്കി.
"സരല്യാമ്മേ, എപ്പഴും പോണ വഴിയല്ലേ?"
മറ്റൊരു മാര്‍ഗവും മനസ്സില്‍ തെളിയാത്തത്‌ കൊണ്ടാകണം, തിരി നീട്ടി റന്തലില്‍ ആവശ്യത്തിനു മണ്ണെണ്ണയുണ്ടോ എന്ന് നോക്കി, അമ്മ.
"പാടത്തൂടെ പോണ്ടാ മോനേ. വഴിയല്‍പം വളഞ്ഞാലും റോട്ടീക്കൂടെ പോയാ മതി"

കിഴക്കേ പാടം കയറി സെമിത്തേരിയും പള്ളിയും കടന്ന് അവിട്ടത്തൂര്‍ സെന്ററിലൂടെ കിഴക്കോട്ട്‌.
ഇരുട്ട്‌ കൈയടക്കിയ വിജനമായ വഴി.
വീടുകളിലെ‍ ശബ്ദവും വെളിച്ചവും എപ്പഴേ പൊലിഞ്ഞിരുന്നു.
ദൂരെയെവിടെ നിന്നോ ഒരു നായുടെ ഓരിയിടല്‍ മുഴങ്ങി.
ചുറ്റുപാടുമുള്ള സഖാക്കള്‍‍ ഏറ്റെടുത്ത് അതൊരു സംഘഗാനമാക്കി.
അകമ്പടിയായി ചിവീടുകളുടെ സിം‌ഫണി.
കാനയിലെ നനവുള്ള പൊത്തുകളില്‍ വിശ്രമിച്ചിരുന്ന മാക്രികള്‍ അരിക്കേന്‍ ലാമ്പിന്റെ വെട്ടത്തിലേക്ക് എടുത്ത് ചാടി എന്നെ പേടിപ്പിച്ചു.

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴി.

ഓങ്ങിച്ചിറയുടെ അടുത്തെത്താറായപ്പോള്‍ അകലെ ഒരു ചൂട്ട്‌ വെട്ടം മിന്നി.
അടുത്തെത്തും മുന്‍പ് തന്നെ മനസ്സിലായി:
ഇടത്തോട്ട്‌ ചരിഞ്ഞുള്ള നടപ്പ്‌,
ഒരു കൈകൊണ്ടുയര്‍ത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല,
ചെരിപ്പണിയാത്ത കാലുകള്‍ .

ചൂട്ട്‌ തല്ലിക്കെടുത്തി, അച്ഛന്‍ അരിക്കേന്‍ ലാമ്പേറ്റു വാങ്ങി‍.
"ഇത്ര വഴി.... മോനൊറ്റക്ക്‌....!’
ഇത്തിരിവെട്ടത്തില്‍ മുഖം വെളിപ്പെട്ടില്ലെങ്കിലും സ്വരത്തിലെ അടര്‍ച്ച വ്യക്തമായനുഭവപ്പെട്ടു.
"എന്താ അച്ഛാ ചേച്ചീടെ വീട്ടില്‍ ‍?"
"മോന്‍ നടക്ക്‌,"
അച്ഛനെന്റെ കൈ പിടിച്ചു.
ചുട്ടു പഴുത്ത കൈത്തടങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

നിഴലുകളിഴയുന്ന ആ മുഖത്തെ ഭാവങ്ങള്‍ വായിക്കാന്‍ കണ്ണുകള്‍ വെമ്പി.
അത്‌ മനസ്സിലാക്കിയാവണം അച്ഛന്‍ തുടങ്ങി:
"എത്ര ബുദ്ധിമതിയാ എന്റെ മോള്‍. എന്നിട്ടും... ഇത്ര വല്യ ഒരു പോഴത്തരമവള്‍ ......"
-കരയുകയാണോ അച്ഛന്‍ ‍?

നാല്‍ക്കവല എത്തും മുന്‍പ്‌ വലത്ത്‌ വശത്തുള്ള പഴഞ്ചന്‍ കലുങ്കില്‍ അരിക്കേന്‍ ലാമ്പ്‌ വച്ച്‌, രണ്ട്‌ കൈകള്‍ കൊണ്ടും അച്ഛനെന്റെ മുഖം താങ്ങി.
"ബഹളൊന്നും ഉണ്ടാക്കരുത്‌. ആരോടും ഒന്നും പറയേം അരുത്‌"
"ഇല്ലച്ഛാ": ഞാന്‍ തലയാട്ടി.

അച്ഛന്റെ കണ്ണുകളില്‍ പ്രതിഫലിച്ച വെട്ടത്തുള്ളികള്‍ തീ തുപ്പുന്ന വ്യാളികളെപ്പോലെ പറന്നു.
ഒരാഴ്ച പഴക്കമുള്ള, നരച്ച് തുടങ്ങിയ താടി രോമങ്ങള്‍ എഴുന്ന് നിന്നു.
ശുഷ്കമായ ആ നെഞ്ചിന്‍കൂട്‌ ഒന്നുയര്‍ന്നു താണു.
ഒരു ഗഹ്വരത്തില്‍ നിന്നെന്നോണം വാക്കുകള്‍ ചെവിയില്‍ പ്രതിധ്വനിച്ചു‍:
"വല്യേച്ചി ഒരു വിഡ്ഢിത്തം കാട്ടി, മോനേ..... ‍ കെട്ടിത്തൂങ്ങി മരിക്കാന്‍ നോക്കി."
"അച്ഛാ.....": കേട്ട വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ ഞാനലറി വിളിച്ചു.
"ഇല്ല മോനേ, അവക്കൊന്നും പറ്റീട്ടില്യ."
അച്ഛന്റെ പിടിത്തം കുടുതല്‍ മുറുകി: ‘തക്ക സമയത്ത് കണ്ടത്‌ കൊണ്ട്‌ രക്ഷപ്പെട്ടു."

പ്രതികരിക്കാനാവാതെ, ശൂന്യമനസ്സുമായി ഞാന്‍ നിന്ന് വിറച്ചു.
"എനിക്കെന്റെ ചേച്ചിയെ കാണണം"
ഞാന്‍ അരിക്കേന്‍ ലാമ്പെടുത്തു.
"വേണ്ട മോനെ...ഇപ്പോ വേണ്ടാ. നാളെ കാലത്ത് അമ്മേം മോനും കൂടെ പൊയ്ക്കോ....“
പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ അരിക്കേന്‍ ലാമ്പ് എന്റെ കൈയില്‍ നിന്ന് വാങ്ങി:
“വാ, വേഗം  നടക്ക്‌, വീട്ടിലെല്ലാരും കാത്തിരിക്യാവും"

"ഓ, അമ്മായമ്മേം അവളും തമ്മിലൊരു കശപിശ. അവനവളെ ഒന്നടിച്ചു. അത്രേള്ളു കാര്യം".
- ഒഴുക്കന്‍ മട്ടിലത്രയും പറഞ്ഞ്‌ അച്ഛന്‍ കുളിക്കാന്‍ പോയി.

എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്‍ അമ്മയെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതും ശബ്ദമുണ്ടാക്കാതെ അമ്മ ഏങ്ങലടിക്കുന്നതും കേട്ടു‍.

പിറ്റേന്ന്, അമ്മയും ഞാനും ചെല്ലുമ്പോള്‍ ‍, ഒന്നും സംഭവിക്കാത്ത പോലെ, മുഖം നിറഞ്ഞ ചിരിയുമായി  വല്യേച്ചി ഓടി വന്നു. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ തളര്‍‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല.
അളിയന്‍ പുറത്ത്‌ പോയിരുന്നു.
അമ്മായമ്മ പതിവില്ലാത്ത ഭവ്യതയോടെ ചായ തന്ന് സല്‍ക്കരിച്ച ശേഷം പുറത്തേക്കിറങ്ങി.

"മോളേ, എന്തിനാ നീ...": അമ്മ ഒരിക്കല്‍ കൂടി വിങ്ങി.
"അതൊക്കെ ഒരു തമാശയല്ലേ അമ്മേ.." ചേച്ചി ഒന്നുററക്കെ ചിരിക്കാന്‍ ശ്രമിച്ചൂ.
പിന്നെ അമര്‍ന്ന സ്വരത്തില്‍ മുറുമുറുത്തു: "എത്രയാന്ന് വച്ചാ സഹിക്കുക..."

അരികെ വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട്‌, ചേച്ചി പറഞ്ഞ്‌ തുടങ്ങി:
"മൂന്നാമത്തേം പെണ്ണായപ്പോ തുടങ്ങീതാ എന്തും ഏതിനുമുള്ള ചീത്ത‌ വിളി‍. മോനല്ലെങ്കി അമ്മ. ജോലി പോയത്‌, കാര്‍ വിറ്റത്‌, സൂക്കേട് വന്നത്‌, അനിയന്‍ കത്തയക്കാത്തത്‌, ദാ, ഇപ്പോ തെങ്ങിനു മണ്ടരോഗം വന്നത്‌ വരെ എന്റേം മോള്‍ടേം ജാതകദോഷം കൊണ്ടാ ത്രേ....!"
 പൊള്ളച്ചിരി ചിരിച്ച്, ഒന്ന് നിര്‍ത്തി സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ചേച്ചി തുടര്‍ന്നു: "ഇന്നലെ പറമ്പില്‍ കിഴങ്ങ് നടാന്‍ വാരം കോരുകായിരുന്നു. കാലത്തേ മുതലുള്ള ശീലായ്മ കൂടി കൊച്ച് കരയാന്‍ തുടങ്ങി. മുല കൊടുക്കാന്‍ തുടങ്ങിയതും പുറത്ത് കൈക്കോട്ട് പിടി കൊണ്ടൊരടി‌. കൂടെ നശൂലം... പണ്ടാരം ... അസുരവിത്ത്‌... എന്നൊക്കെ പ്രാകലും.
സഹി കെട്ടപ്പോ ഞാനെന്തോ തറുതല പറഞ്ഞു‍. എന്താന്ന് ഓര്‍മ്മയില്ല. അപ്പോ ചോദിക്യാ: എടീ, ഇതെന്റെ കൊച്ച്‌ തന്നെയണോടീ...അതോ കല്ലംകുന്നിലുള്ള നിന്റെ പഴേ ലൈന്‍ പൊങ്ങന്റേതോ ന്ന്. കാരണം ജാതകവശാല്‍ മൂന്നാമതൊരു പെണ്ണില്ലത്രേ!

തലക്കുള്ളില്‍ ഒരായിരം ചെകുത്താന്മാര്‍ ഇരുന്ന് അട്ടഹസിക്കുന്ന പോലെ തോന്നി. കൊച്ചിനെയുമെടുത്ത്‌ മുറിയില്‍ കയറി കതകടച്ചു."

എന്നെ നോക്കി, മുഖത്ത് ഒരു മഞ്ഞച്ചിരി പരത്തിക്കൊണ്ട് , ചേച്ചി തുടര്‍ന്നു: “മോനറിയോ, എനിക്കപ്പോ ഓര്‍മ്മ വന്നത്‌ ഒരു ഇടപ്പള്ളിക്കവിതയാണ്:

‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം,
മധുരം വരുന്നൂ, ഞാന്‍ ....

ഉറക്കെ പാടീ, ഞാനാ കവിത..... പലവട്ടം.
പാട്ട്‌ നിന്നതിനാലോ കൊച്ചിന്റെ കരച്ചില്‍ കൂടിയതിനാലോ എന്നറിയില്ല, ജനലിലൂടേ നോക്കിയ ചേട്ടന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന എന്നെയാണ്. പഴക്കുല ഞാത്താനുള്ള കൊളുത്തില്‍ സാരി കെട്ടി.....ദാ, ഇത്‌ കണ്ടോ"
ചേച്ചി കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറ്റി.
- കഴുത്തിന് മുന്നിലും രണ്ട്‌ വശങ്ങളിലും തൊലി പോയി രക്തമുതിര്‍ന്ന് തിണര്‍ത്ത്‌......

 * * * * * *

അനന്തരം:

ഒരാണ്‍കുട്ടി പിറന്നപ്പോള്‍ അളിയന്‍ വീണ്ടും സന്തോഷവാനായി.
നാലാം കാല്‍ പിറന്നവന്‍ നാട്‌ വാഴുമെന്നത്രേ പ്രമാണം!

പെണ്മക്കളെ കാണുന്നത്‌ പോലും കലിയായിരുന്നതിനാല്‍ പത്താം ക്ലാസ് പാസ്സായ ഉടന്‍ മൂത്ത മകളെ കെട്ടിച്ചയച്ചു. പഠിക്കണമെന്ന് വാശി പിടിച്ച രണ്ടാമത്തെ മോളോട്, അടുക്കളേല്‍ മതി ഇനി നിന്റെ പഠിത്തമെന്ന് മുരണ്ടു.

ധര്‍മ്മസങ്കടമറിഞ്ഞ ഞാനെഴുതി, എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്ന്.
അവളളെഴുതി:"അമ്മാവാ, കോളേജിലൊന്നും ചേരണ്ടാ. പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ്‌ മതി"
-അങ്ങനെയാണവള്‍ നഴ്സിംഗിനു ചേര്‍ന്നത്‌.
കല്യാണം കഴിച്ച് മൂന്നാവത്തവളും രക്ഷപ്പെട്ടു‍.

മകനെ മാത്രം അളിയന്‍ രാജകുമാരനേപ്പോലെ വളര്‍ത്തി.
അവന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തിന് കല്പനകളായി, ഇഷ്ടങ്ങള്‍ അരുളപ്പാടുകളും.
പഠനം കഴിഞ്ഞ് ജോലി കിട്ടിയയുടന്‍ മകന്റെ കല്യാണവും നടത്തി.
വലത് കാല്‍ വച്ച് കയറി വന്ന പുന്നാര മരുമോള്‍ ഭരണമേറ്റേടുത്തയുടനെ ‘ ഇന്‍ ഹൌസ് എമര്‍ജെന്‍സി’ ഡിക്ലയര്‍ ചെയ്തു.

65-)മത്തെ വയസ്സില്‍ ബ്ലഡ്‌ ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അളിയന്‍ ചിരിച്ചു: ‘അറിയായിരുന്നു. 66 വരേയേ എഴുതിയിട്ടുള്ളു എന്റെ ജാതകം. ശേഷം ചിന്ത്യം എന്നാണ്"

മരുന്നുകള്‍ മുടക്കരുതെന്ന്‍ നിര്‍ബന്ധിച്ചപ്പോള്‍ തളര്‍ന്ന മനസ്സില്‍ നിന്നും ഉറക്കെ ഒരേങ്ങലടി ഉയര്‍ന്നു: ‘മറന്ന കടങ്ങളും ചെയ്യാത്ത കടമകളും നിറവേറ്റാനുള്ള ആയുസ്സ് കാണില്ലല്ലോ, എനിക്കിനി. ജീവിക്കാന്‍ വേണ്ടി മാത്രം ഞാനെത്ര കാലം‍ ജീവിക്കണം?"

ഊഴമിട്ട് ശുശ്രൂഷിക്കാനെത്തിയ പെണ്‍ മക്കളുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകളിറുക്കിയടച്ചൂ, ആ മനുഷ്യന്‍ ‍. പക്ഷേ കവിളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണൂനീര്‍ത്തുള്ളികള്‍ നിശ്ശബ്ദമായി അവരോട് മാപ്പിരന്നു.

"ഇപ്പഴാ മോനേ, ഞാന്‍ ശരിക്കും ദാമ്പത്യമാസ്വദിക്കുന്നത്‌": മങ്ങിയ ചിരിയില്‍ ഹാസ്യം കലര്‍ത്തി വല്യേച്ചി പറഞ്ഞപ്പോള്‍ അതാണല്ലോ സത്യം എന്ന് ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി‍.

അളിയന്‍ മരിച്ചു, കഴിഞ്ഞ കൊല്ലം.
-ശയ്യാവലമ്പിയെങ്കിലും സംസാരിക്കാന്‍ നൂറു നാവാണ് വല്യേച്ചിക്കിന്നും! 

Sunday, September 28, 2008

സെലീനാ ടീച്ചര്‍ (ഇന്നലെയുടെ ജാലകങ്ങള്‍ -5)


സെലീനാ ടീച്ചര്‍


മുന്നറിയിപ്പില്ലാതെ, പറന്നെത്തിയ ചാറ്റല്‍ മഴ നനച്ച കുളിരുള്ള ഒരു പ്രഭാതം.
മുഖം കറുപ്പിച്ച്‌ പിണങ്ങി നില്‍ക്കുന്ന നീലാകാശത്തിന്റെ വടക്ക്‌ കിഴക്കേ മുക്കില്‍ നിന്ന്, ഉണര്‍ന്നിട്ടും കംബളം വിട്ടെഴുന്നേല്‍ക്കാത്ത അര്‍ക്കനെ പരിഹസിച്ച് കൊണ്ടെന്നോണം  പിണരുകള്‍ വിട്ട് രസിക്കുന്ന കാര്‍ മേഘങ്ങള്‍ ‍.

-അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ പ്രകൃതി കണ്ണീര്‍ ചൊരിയുന്നത്‌, തോറ്റ്‌ തൊപ്പിയിട്ട് ഒരു വര്‍ഷത്തെ  തടവിന് കൂടി ശിക്ഷിക്കപ്പെട്ട ബാല്യ കൌമാരങ്ങള്‍ക്ക് വേണ്ടിയോ?

നെല്ലിമരച്ചോട്ടിലെ STD. VII C-യില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള "പട്ടിക്കഴ്‌വേറി, കള്ളത്തിരുമാലി" വിളികള്‍ക്കവുധി കൊടുത്ത്, ജയിച്ചവരുടെ  പേരുവിവരം ആല്‍ഫബറ്റിക് ഓര്‍ഡറില്‍ വിളംബരം ചെയ്യുകയാണ്  വാര്യര് മാഷ്.  തോറ്റവരില്‍ മജീദും ശിവപാലനും മാത്രമേ  ഹാജരുള്ളൂ.  ചമ്മലോ സങ്കടമോ പുറത്ത്‌ കാട്ടാതെ ചിരിച്ച്‌ കൈവീശി അവര്‍ ഞങ്ങളെ യാത്രയാക്കി.

സ്കൂള്‍ നാലുകെട്ടിനു വടക്ക്‌ വശത്തെ പുതിയ ഇരുനില കെട്ടിടത്തിലൊരു മുറി സ്വപ്നം കണ്ടിരുന്ന ഞങ്ങളെ, കിണറ്റു കരയിലെ ഇല കൊഴിഞ്ഞ ബദാം മരം കാവല്‍ നില്‍ക്കുന്ന ക്ലാസ്‌ മുറിയിലേക്കാണ് മാഷ് നയിച്ചത്. മൂക്കിലേക്കിറക്കി വച്ച കട്ടിക്കണ്ണടയിലൂടെ  ഹെഡ്‌ മിസ്ട്രസ്‌ കമലാക്ഷിയമ്മയുടെ തീഷ്ണ ദൃഷ്ടികള്‍  കുതറിത്തെറിച്ചെത്തുന്ന ആ റൂമിനെപ്പറ്റി ആര്‍ക്കും വലിയ മതിപ്പില്ലായിരുന്നു.

 ഓര്‍ഡറില്‍ മാറ്റം വരുത്താതെ, ബാക്ക്‌ ബെഞ്ച്‌ തോറ്റവര്‍ക്ക്‌ വേണ്ടി റിസര്‍വ്‌ ചെയ്ത്‌, ഇരുന്നുകഴിഞ്ഞപ്പോള്‍,  ഒരിക്കലും ഉണങ്ങാത്ത  വട്ടച്ചൊറി വലത് കാലില്‍ പേറി, കുറ്റിത്തലമുടി തടവി‌, ഇഗ്നേഷ്യസ്‌ സാര്‍ കേറി വന്നു.

"സാറാണോ ഞങ്ങടെ  ടീച്ചര്‍ ‍?"
ക്ഷമയുടെ വള്ളിച്ചരട്‌ മുറിഞ്ഞ ആരുടേയോ രോദനം.
"ങാ"
-ഉടുമുണ്ടല്‍പ്പമുയര്‍ത്തി കാലുകള്‍ മേശ‌യിലേറ്റി, കണങ്കാലിലെ രക്തശോഥം പ്രകാശനം ചെയ്ത്‌,  മാഷ്  മൂളി.
"ആരും ചാടിപ്പോയിട്ടില്ലല്ലോ? ആള്‍ പ്രസെന്റ്‌, അല്ലേ?": മേശയിലിരുന്ന മസ്റ്റര്‍ റോള്‍ സാര്‍ തുറന്നതേയില്ല.
"ശബ്ദമുണ്ടാക്കാതെ എന്തെങ്കിലുമെടുത്ത്‌ വായിക്ക്‌.‘
കസേരയിലേക്ക്‌ തല ചായ്ച്ച്‌ മയക്കത്തിലേക്കൂളിയിടും മുന്‍പ്‌ സാറിന്റെ ഓര്‍ഡര്‍ ‍.

‘ഏഴീ തന്നെ കെടന്നാ മത്യാര്‍ന്നു": ഏയെമ്മെസ്‌ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ  ആത്മഗതം. ‘ഒരു കൊല്ലം മുഴുവന്‍ ഈ ചൊറിയനെ സഹിക്കണ്ടേ?"

വരാന്തയില്‍ ചെരിപ്പിന്റെ ശബ്ദമുയര്‍ന്നപ്പോള്‍ ഉറക്കം ഞെട്ടിയ സാര്‍ മുരണ്ടൂ: "സൈലന്‍സ്‌"
വാര്യര്‍ മാഷുടെ തല വീണ്ടും വാതില്‍ക്കല്‍..
ഇടത് വശത്തെ ആദ്യ രണ്ട്‌ ബെഞ്ചുകളിലിരുന്നവരെ പിന്നിലേക്ക് മാറ്റിയിരുത്തിയ ശേഷം പുറത്തേക്ക്‌ നോക്കി മസൃണസ്വരത്തില്‍ അദ്ദേഹം വിളിച്ചു: "വാ....കേറി വാ"
അമ്പരപ്പിന്റെ പൂര്‍ണവൃത്തങ്ങള്‍ സൃഷ്ടിച്ച 36 ജോഡിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ വര്‍ണവിതാനങ്ങളുയര്‍ത്തി, പറന്നെത്തുന്നൂ കുറെ ചിത്രശലഭങ്ങള്‍ ‍.
5,6,7....ആകെ എട്ട്.
"ഇരുന്നോളു;  ഈ രണ്ട്‌ ബെഞ്ചുകള്‍ നിങ്ങള്‍ക്ക്‌"

-എന്നിട്ട്‌ സര്‍വാണി സദ്യക്കെത്തിയവരോടുള്ള വിളമ്പുകാരന്റെ  മനോഭാവത്തോടെ  ഞങ്ങളെ നോക്കി ഒരു വിശദീകരണവും: "VIII B-യില്‍ കുട്ടികള്‍ കൂടുതലാ. അതിനാല്‍ ഇനി മുതല്‍ VIII C  മിക്സഡായിരിക്കും"
ഔദ്യോഗിക രേഖകള്‍ ഇഗ്നേഷ്യസ്‌ മാസ്റ്റര്‍ക്ക്‌ കൈമാറി, കീഴ്ത്താടി ചലിപ്പിച്ച്‌ ഒരു വില്ലന്‍ ചിരിയോടെ മാഷ്‌ നടന്നകന്നു.

‘അനിതാ, മേഴ്സി, ശാന്തകുമാരി.....'
ശലഭങ്ങളെ ഓരോരുത്തരേയായി  പരിചയപ്പെടുത്തിയ ശേഷം ഇഗ്നേഷ്യസ്‌ സാര്‍ ‍, ഓഫീസില്‍ നിന്നുള്ള മറ്റൊരു ‘ഇണ്ടാസ്‘ വായിച്ചു.
"ഇക്കൊല്ലം നിങ്ങടെ ക്ലാസ്സ്‌ ലീഡര്‍ ‍.....ദാ,  ഇവന്‍ ‍.."
സാറിന്റെ കൈകള്‍ എന്റെ നേരെ.
"അസിസ്റ്റന്റ്‌ ലീഡര്‍ : ശാന്തകുമാരി"
കണ്ണെഴുതി, ചന്ദനക്കുറി ചാര്‍ത്തി, മഞ്ഞ പാവാടയും മഞ്ഞ ബ്ലൗസും ധരിച്ച ആ കറുത്ത കുമാരിയെ എനിക്കല്‍പവും ഇഷ്ടമായില്ല. പക്ഷെ അനിതയെന്ന മഞ്ജുഭാഷിണി എപ്പോള്‍ എണീറ്റാലും,  ധൃതഗതിയിലൊരു നോട്ടം വലത്തോട്ട് പായിച്ചാലും, ഉച്ചസ്ഥായിലൊരു തബല മേളിക്കും  മനസ്സിനുള്ളില്‍ ‍.

ഒരാഴ്ച കഴിഞ്ഞിട്ടും ഇഗ്നേഷ്യസ്‌ സാര്‍ ക്ലാസ് തുടങ്ങിയില്ല. മററ്റുള്ളവര്‍ രണ്ടും മൂന്നും പാഠങ്ങള്‍ വീതം പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് മാലതിടീച്ചറുടെ മകന്‍ മോഹന്‍ ദാസ് ബ്രേക്കിംഗ് ന്യൂസുമായെത്തിയത്: " ഇഗ്നേഷ്യസ്‌ സാര്‍ ലോങ്ങ്‌ ലീവില്‍ പോവുന്നു. നമുക്ക് പുതിയ ടീച്ചര്‍ വരുന്നു "

ഇഗ്നേഷ്യസ്‌ സാറിന്റെ അഭാവത്തില്‍, അന്ന്,  ക്ലാസല്‍പ്പം ശബ്ദായനമായിരുന്നു.
അടുത്ത ക്ലാസ്സില്‍ നിന്ന്  ജോസഫ്‌ മാഷെത്തി നോക്കി തിരക്കി:‘ആരാ ക്ലാസ്‌ ലീഡര്‍ ?"
ഞാന്‍ എണീറ്റ്‌ നിന്നു.
"ബഹളമുണ്ടാക്കുന്നവരുടെ പേര് നോട്ട് ചെയ്ത് വയ്ക്ക്‌.  ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം."

അല്പനേരത്തേക്ക്  ക്ലാസ്‌ നിശ്ശബ്ദമായി.

ദീപാരാധനക്ക് നട തുറക്കുമ്പോള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കുണ്ടാകുന്ന അസ്പര്‍ശ്യവും അദൃശ്യവുമായ ഒരു അനുഭൂതി ചുറ്റും പരക്കുന്ന പോലെ.
-ശംഖൊലി, മന്ത്രോച്ചാരണങ്ങള്‍ , മണിയൊച്ചകള്‍ ‍, പരിമള പൂരിതമായ ഇളം‌കാറ്റ്....

കണ്ണ് ചെന്ന് തറച്ചത് വാതിപ്പടി മറി കടക്കുന്ന വെളുത്ത് തുടുത്ത  രണ്ട് പാദങ്ങളിലാണ് .
ചിന്തേരിട്ട്‌ മിനുക്കി വാര്‍ണീഷടിച്ച ലക്ഷണമൊത്ത നഖങ്ങള്‍ ‍,
നീണ്ട വിരലുകള്‍ ‍,
ചുവന്ന വള്ളിച്ചെരിപ്പ്‌.
വെള്ളയില്‍ നീലപ്പൂക്കളുള്ള സാരിയില്‍ വിദഗ്ദ്ധമായി  മെനഞ്ഞ ഞൊറികളുടെ ചലനം.
നെഞ്ചോടടുക്കിയ റെജിസ്റ്റര്‍ ‍.
വിരിഞ്ഞ ആമ്പല്‍പ്പൂക്കളുള്‍ക്കിടയില്‍ ചലിക്കുന്ന രണ്ട് കരിവണ്ടുകള്‍
 -കോളേജ്‌ കുമാരിയുടെ ചടുലതയോടെ മുന്നില്‍ ഒരു മിന്നല്‍ക്കൊടി.

സ്ലോ മോഷനില്‍ എല്ലാരും എണീറ്റു.
"സിറ്റ്‌ ഡൗണ്‍ ‍"
ഇതളുകള്‍ വിടര്‍ന്ന് അരുണിമ ചുറ്റും പരന്നു.
"ഞാന്‍ നിങ്ങളുടെ പുതിയ ടീച്ചര്‍ ‍. പേര് സെലീന"

നെറ്റിയില്‍ കുറി,
കഴുത്തില്‍ ചന്ദന സ്പര്‍ശം,
വിതര്‍ത്തിട്ട മുടിയില്‍ തുളസീദളം.
 -പേര്‍ സെലീനയെന്നോ?

"ടീച്ചര്‍ ക്രിസ്ത്യാന്യാ?": ഏയെമ്മെസ്സിന്റെ വികടവാണി അനുഗ്രഹമായി തോന്നിയ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്ന്.
"എന്താ ഹിന്ദുക്കള്‍ക്ക്‌ സെലീനയെന്ന പേര്‍ പാടില്ലേ?"; റജിസ്റ്റര്‍ താഴെ വച്ച്, മേശമേല്‍ ചാരി നിന്നുകൊണ്ട്, പുഞ്ചിരിയോടെ ടീച്ചര്‍ മറുചോദ്യമെറിഞ്ഞു.
"ടീച്ചര്‍ടെ വീടെവിട്യാ?"
"പറയാം. ആദ്യം ഞാന്‍ നിങ്ങളെ പരിചയപ്പെടട്ടെ.’

ടീച്ചറുടെ അനര്‍ഗള വാക്‍ധോരണിയില്‍ സമയം കുതിരച്ചിറകേറി പറന്നു.

വീട് പെരുമ്പാവൂരില്‍ .
അച്ഛന്‍ കമ്മ്യൂണിസ്റ്റ് നേതാവായത് കൊണ്ടാണ് സെലീനയെന്ന പേര്‍ വന്നത്.
ബി എഡ്‌ പാസായി. ഇത് ആദ്യ ജോലി.  പുല്ലൂറ്റ് അമ്മായിയുടെ വീട്ടില്‍ താമസം.

എല്ലാവരും തൃപ്തരായെന്ന് തോന്നി.

"കല്യാണം കഴിച്ചതാ?"
കിട്ടിയ ചാന്‍സിനു സിക്സറടിക്കാന്‍ ക്രീസ്‌ വിട്ടിറങ്ങി, ഏയെമ്മെസ്‌.
"എന്താ.... ആലോചിക്കുന്നോ?"
കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.
ക്ലീണ്‍ ബൗള്‍ഡായ ഏയെമ്മെസ്‌ മഞ്ഞ മുഖവുമായി നിന്നു വിയര്‍ത്തു.

9.40 നെത്തുന്ന ശ്രീരാമജയം ബസ്സില്‍ നിന്ന് ടീച്ചര്‍ ഇറങ്ങുന്നത്‌ കാണാന്‍ സ്കൂളിലെ ചേട്ടന്മാര്‍ മാത്രമല്ല, പരിസരത്തെ ചെറുപ്പക്കാരും കാത്ത്‌ നില്‍ക്കും.
ദൃഷ്ടികള്‍ നിലത്തുറപ്പിച്ച്‌ തലയല്‍പം ചെരിച്ച്‌,  താളത്തിലുള്ള അന്നനട അനുകരിക്കാന്‍ പെണ്‍കുട്ടികള്‍ മത്സരിച്ചു.

ഏറ്റവും നല്ല ക്ലാസ്സിന് അശോകസ്തംഭത്തിന്റെ മാതൃകയിലുള്ള സ്തൂപിക സമ്മാനമായി പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ ആകെ ഒന്നിളകി മറിഞ്ഞു.
 ശുചിത്വം, അലങ്കാരങ്ങള്‍ ‍, അനുസരണ, കൃത്യനിഷ്ട, അറ്റന്‍ഡന്‍സ്‌, യൂണിഫോം എല്ലാം നോക്കി ഹെഡ്‌ മിസ്ട്രസ്‌, വാര്യര് ‍ മാഷ്‌, സംസ്കൃതം പണ്ഡിറ്റ്‌ സുബ്രമണ്യ അയ്യര്‍ ,  ഡ്രില്‍ മാഷ്‌  പിറ്റര്‍ സാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയിയെ പ്രഖ്യാപിക്കുക.

വിജയിയാകുന്ന ക്ലാസിന്റെ ലീഡര്‍ ‍, അസംബ്ലിക്ക് മുന്‍പ്, ആര്‍പ്പ് വിളികളുടേയും കൈയടികളുടേയും അകമ്പടിയോടെ ട്രോഫി തന്റെ ക്ലാസ്സിലേക്ക്‌ കൊണ്ട്‌ പോകും. സ്കൂള്‍ വിടും മുന്‍പ്‌ തിരിച്ചും.

സെലീനടീച്ചറുടെ നിര്‍ദ്ദേശപ്രകാരം മാസത്തില്‍ ആദ്യ ശനിയാഴ്ചകള്‍ ശുചീകരണ ദിനമായി. മുടക്ക് ദിവസമായിരുന്നിട്ടും ടീച്ചരുടെ സുഗന്ധം പരത്തുന്ന ആകര്‍ഷണവയലയത്തില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ ആര്‍ക്കും മനസ്സുണ്ടാകാറില്ല.

രങ്കയ്യന്റെ കലാപാടവം കതിര്‍ മണികള്‍ കൊത്തിപ്പറക്കുന്ന പ്രാവുകളായ്‌ ബോര്‍ഡില്‍ വിരിഞ്ഞു.
മഹത്‌ വചനങ്ങള്‍ ചുമരിലെഴുതിയത്‌ ജോസും മഹിയും കൂടി.
മൂലയിലെ സ്റ്റൂളില്‍ വെള്ളം നിറച്ച കൂജയും  മേശപ്പുറത്ത്‌ പൂക്കൂടയും പ്രത്യക്ഷപ്പെട്ടു.
ക്ലാസ്‌,ഡിവിഷന്‍ ‍, ഡേറ്റ്‌, അറ്റന്‍ഡന്‍സ്‌, പഠിക്കുന്ന വിഷയം ഒക്കെ ബ്ലാക്ക്‌ ബോര്‍ഡില്‍ അപ്ഡേറ്റ്‌ ചെയ്യുന്ന ജോലി ക്ലാസ് ലീഡറുടേതായിരുന്നു.

ഉത്സാഹത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം കിട്ടുക തന്നെ ചെയ്തു. ഇടക്കൊരു മാസം IX B-യിലെ പെണ്‍കുട്ടികള്‍ തട്ടിയെടുത്തതൊഴിച്ചാല്‍ എല്ലാ മാസവും റോളിംഗ്‌ ട്രോഫി ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ വിശ്രമിച്ചു.

ലീഡറായത് കൊണ്ട് മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടി എന്ന നിലയിലും ടീച്ചര്‍ക്കെന്നോട് പ്രത്യേക സ്നേഹമായിരുന്നു. കോമ്പോസിഷന്‍ ബുക്കുകള്‍ എടുക്കാന്‍ പോകുമ്പോഴും മാപ്പുകള്‍ ‍, ചാര്‍ട്ടുകള്‍ ‍, ചോക്ക്‌ കഷണങ്ങള്‍ എന്നിവക്ക് സ്റ്റാഫ് റൂമില്‍ പരതുമ്പോഴും തങ്കം ടീച്ചര്‍ കളിയാക്കും. "സെലീനാ, ദാ നിന്റെ 'പെറ്റ്‌‘ വന്നേക്ക്ണു.‘

പത്തിലെ ചേട്ടന്മാര്‍ ലിഷര്‍ പിരീഡുകളില്‍ ടീച്ചറുറ്റെ ദര്‍ശനത്തിന്കാ ജനലക്കരികില്‍ വരും. മുരടനക്കിയും കമെന്റടിച്ചും ടീച്ചറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന അവരുടെ മുഖത്ത്, ഞാന്‍ ജനല്‍ കതകുകള്‍ വലിച്ചടക്കും.
-ചേട്ടന്മാരുടെ ശത്രുതയേക്കാള്‍ എത്രയോ വലുതാണു ടീച്ചറുടെ വശ്യസ്മിതത്തിന്റെ മധുരിമ!

ഗ്രാമര്‍ ക്ലാസെടുക്കയായിരുന്നു, ടീച്ചറന്ന്‍.
താഴെ വീണ ചോക്കെടുക്കാന്‍ ഒരു വശത്തേക്കവര്‍ കുനിഞ്ഞപ്പോള്‍ ‍, മാത്ര നേരത്തേക്ക്, സാരി ആ ശരീരത്തോട്‌ പിണങ്ങി.. ‍
അത്‌ വരെ ഗോപ്യമായിരുന്ന ചില വെളുത്ത് തുടുത്ത ശരീരഭാഗങ്ങള്‍ കണ്ണുകളില്‍ തെളിഞ്ഞു.
'ടാ...ആ പൊക്കിളു കണ്ടാ. ‘കുനിയന്‍ ഉറുമ്പിന്റെ‘ കുഴി പോലെ....": ഏയെമ്മെസ്‌ എന്നെ തോണ്ടി.
"ഷട്ടപ്‌" : ഞാന്‍ ചീറി.
-തെറ്റ്‌ ചെയ്ത കുട്ടിയുടെ അപരാധബോധത്തോടെ ചുവന്ന മുഖം ഞാന്‍ ഡെസ്കിലമര്‍ത്തി.
"എന്താ കുട്ടീ?": ടീച്ചര്‍ തിരക്കി.
"ഒന്നു....ല്യാ": ഞാന്‍ മുഖമുയര്‍ത്താതെ വിക്കി.

ഒരാഴ്ച ഏയെമ്മെസ് എന്നോട്‌ മിണ്ടാതെ നടന്നു‌.
ആ പ്രത്യേക നിമിഷത്തിലേക്ക്, ഇടക്കിടക്കുള്ള മനസ്സിന്റെ വഴുതിപ്പോകലിനെ പഴിച്ച്, ടീച്ചര്‍ക്ക് മുഖം കൊടുക്കാതെ ദിവസങ്ങള്‍ കഴിച്ച് കൂട്ടി, ഞാന്‍ ‍.
ഒടുവില്‍ ടീച്ചറെന്നെ പിടികൂടുക തന്നെ ചെയ്തു.
"എന്താ,  എന്നോട്‌ പിണക്കാ?'
"അല്ല": ഇടംകണ്ണുകൊണ്ടൊന്ന് നോക്കി, മുഖം താഴ്ത്തി ഞാന്‍ മന്ത്രിച്ചൂ:. " ടീച്ചറോടെനിക്ക് പിണങ്ങാനാവ്വോ?"

വര്‍ഷാവസാനം:
‘റിവിഷന്‍ ‍‘ കൊണ്ട്‌ പിടിച്ച്‌ നടക്കുന്നു.

ഉച്ചയൂണ് കഴിഞ്ഞ്‌ വന്നപ്പോഴാണു മോഹന്‍ദാസ്‌ ആ ബോംബ് പൊട്ടിച്ചത്‌: സെലീനാ ടീച്ചര്‍ക്ക് കല്യാണം!
"പിന്നെ... ഇത്ര ചെറുപ്പത്തിലേ കെട്ടാന്‍  ടീച്ചര്‍ക്കെന്താ വട്ടാ?": എനിക്കാ വാര്‍ത്തയത്ര ദഹിച്ചില്ല.
"സത്യാടാ...അമ്മ പറഞ്ഞതാ.... ടീച്ചറിപ്പോ താമസിക്കുന്ന വീട്ടിലെ ചേട്ടനാണ് കെട്ടുന്നത്.‍"

മനസ്സിന്റെ ഇടനാഴിയിലെവിടേയോ ഉരുള്‍ പൊട്ടലുകള്‍....
പെയ്യാന്‍ വെമ്പുന്ന കാര്‍ മേഘങ്ങള്‍ കണ്ണുകളില്‍ ഇരമ്പി.

രോഹിണി ടീച്ചറുടെ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി, ഞാന്‍ ടീച്ചേഴ്സ്‌ റൂമിനെ വലം വച്ചു.
ജനലിലൂടെ നോക്കിയപ്പോള്‍ കോമ്പോസിഷന്‍ ബുക്കുകള്‍ കറക്റ്റ് ചെയ്യുകയാണ് ടീച്ചര്‍ ‍.
കുറച്ചകലെ രണ്ട്‌ ടീച്ചര്‍മാര്‍ ആരുടേയോ കുടുംബരഹസ്യങ്ങള്‍ കടിച്ച്‌ പറിയ്ക്കുന്ന തിരക്കിലാണ് ‍.
"സാമൂഹ്യപാഠം ക്ലാസ്സല്ലേ ‍?" ടീച്ചറെന്നെ കണ്ടു കഴിഞ്ഞു.
"അതെ"
"മാപ് എടുക്കാന്‍ വന്നതാണോ?"
"അല്ല": ഞാന്‍ മുറിയില്‍ കയറി, മേശക്കരികിലേക്ക്‌ നീങ്ങി.
ടീച്ചറുടെ കണ്ണുകള്‍ എന്റെ മുഖത്ത്‌ തന്നെ തറച്ച്‌ നില്‍ക്കുന്നതായി ഞാനറിഞ്ഞു.
വിതുമ്പാന്‍ വെമ്പുന്ന ഭാ‍വം ടീച്ചര്‍ ശ്രദ്ധിച്ചിരിക്കണം.
"എന്താ പറ്റീത്‌?"
ടീച്ചര്‍ എന്റെ  താടി പിടിച്ചുയര്‍ത്തി‍.
"ടീച്ചര്‍ കല്യാണം കഴിക്കാന്‍ പോക്വാ?":
വാക്കുകള്‍ ഞെരിഞ്ഞമര്‍ന്ന് വെളിയില്‍ ചാടി.
"എന്താ.... കഴിക്കണ്ടേ?"
നോക്കിയപ്പോള്‍ പുഞ്ചിരിയുടെ തെളിമയും സങ്കോചത്തിന്റെ രക്താഭയുമുണ്ടാ മുഖത്ത്.
"വേണ്ട, ഇപ്പോ വേണ്ടാ":
കരച്ചിലിന്റെ നനവോടെയുയര്‍ന്ന ശബ്ദം മറ്റു ടീച്ചര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്ര ഉച്ചത്തിലായിരുന്നു.

എണീറ്റ്, ഒരു സ്റ്റൂള്‍ വലിച്ചിട്ട്, തോളില്‍ പിടിച്ച്‌ വാത്സല്യത്തോടെ ടീച്ചര്‍ പറഞ്ഞു: "ഇരിക്ക്‌. ഞാന്‍ പറയട്ടേ....’
"ടീച്ചര്‍ സമ്മതിച്ചോ?"
എനിക്കതാണറിയേണ്ടത്.
അവര്‍ തലയാട്ടി.

നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന വലിയ കണ്ണുകളില്‍ അനുകമ്പയുടെ നീല നിറം പടര്‍ന്നു.
വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്.  അമ്മായിയുടെ മകനാണ് വരന്‍ ‍‍.  നേവിയിലായിരുന്ന അയാള്‍ വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി‌ വന്നത് തന്റെ പിടിവാശി മൂലമാണ്. സ്നേഹമുള്ളയാളാണ്. പിന്നെ അമ്മായിയാണെങ്കില്‍ തനിക്ക് അമ്മയേക്കാള്‍ പ്രിയപ്പെട്ടവളും.

പുതിയ അദ്ധ്യയന വര്ഷം:
വേര്‍പാടിന്റെ വേദനയിലും ഞാന്‍ ഒളിച്ച് ചെല്ലും, ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് കേട്ട് നില്‍ക്കാന്‍ . കണ്ണില്‍ പെട്ടാല്‍ ഒരു നിറചിരി. എനിക്കത് മതിയായിരുന്നു.  വെളുത്ത്‌ തുടുത്ത ആ നെറ്റിക്ക് സിന്ദൂരക്കുറി ഒട്ടും ചേരുന്നില്ലല്ലോ എന്ന് മനസ്സ് പറഞ്ഞു.

ആകസ്മികമായാണ് സ്ഥലം മാറ്റം വാങ്ങി, ഒരു വിട പറയിലിന് പോലും അവസരം തരാതെ, ടീച്ചര്‍ അപ്രത്യക്ഷയായത്.
എവിടെ, എത് സ്കൂളില്‍ ‍?
മോഹന്ദാസിനും എന്നെ സഹായിക്കാനായില്ല.

-വര്‍ഷസാഗരങ്ങള്‍ കാലതീരത്തിന്റെ ചുറ്റുമതിലുകളില്‍ തൊട്ടും തലോടിയും ഭേദിച്ചും മുറിവേള്‍പ്പിച്ചും ചുങ്കമോ കടത്ത്‌ കൂലിയോ കൊടുക്കാതെ പ്രവഹിച്ച് കൊണ്ടിരുന്നു.

ദുബായില്‍ നിന്ന് രണ്ടാം വട്ടം നാട്ടിലെത്തിയപ്പോള്‍ അച്ഛനുമമ്മക്കും നിര്‍ബന്ധം: വേണം ഇനി ഞങ്ങള്‍ക്കൊരു മരുമകള്‍ ."
കാരുമാത്രയിലെ കൊച്ചമ്മായി പറഞ്ഞു:"ഞങ്ങടെ തെക്കേതില്‍ ഒരു കുട്ടിയുണ്ട്‌. നീ വന്ന് കാ‍ണ്.. ഇഷ്ടായാ ആലോചിക്കാല്ലോ/"

കൊടക്കാപ്പറമ്പ്‌ അമ്പലത്തിന്നരികെ ബസ്സിറങ്ങി അമ്പലപ്പറമ്പ്‌ താണ്ടിയാല്‍ കാണാം പാടത്തിന്നക്കരെയുള്ള കൊച്ചമ്മായിയുടെ വീട്‌.
നടക്കാന്‍ തുടങ്ങിയപ്പോള്‍ കൊച്ചമ്മായിയുടെ ഇളയ മകള്‍ നീല-വെള്ള സ്കൂള്‍ യൂണിഫോമില്‍ മുമ്പില്‍.
തോളില്‍ ഭാരിച്ച ബാഗ്‌.
"താ, ഞാന്‍ പിടിക്കാം': ഞാന്‍ കൈ നീട്ടി.
"വേണ്ടാ, എന്നും വരോ ഈ സമയത്ത്‌ എന്റെ ബാഗ്‌ താങ്ങാന്‍ ‍?": എന്നായി കാന്താരി.
‘പെണ്ണ് കാണാന്‍ പോക്വാ ല്ലേ? മുറപ്പെണ്ണ് ഞാനാ, മറക്കണ്ടാ”: അവളുടെ മുഖത്തൊരു ശൃംഗാര ഭാവം.
‘ഒരെട്ട് പത്ത് വര്‍ഷം മുന്‍പ് നിനക്കീ ഭൂമിലേക്ക് ഇറങ്ങായിരുന്നില്ലേ? എനിക്ക് പെണ്ണ് തേടി കഷ്ടപ്പെടാതെ കഴിക്യായിരുന്നു.’ എന്നായി ഞാന്‍ ‍.
"ചേട്ടന് ഒരു സെലീനാടീച്ചറെ ഓര്‍മ്മയുണ്ടോ? “
പെട്ടെന്നവള്‍ വിഷയം മാറ്റി.

ഓര്‍മ്മകള്‍ കുളിരുള്ള ഒരു മഴച്ചാറ്റലായി മനസ്സില്‍ പെയ്തിറങ്ങി.
ടീച്ചറിനെ പൊതിഞ്ഞ്‌ നില്‍ക്കാറുള്ള സുഖമുള്ള പരിമളം ചുറ്റും പടരുന്നതായി തോന്നി..
'സെലീനാടീച്ചര്‍ ‍, എന്റെ പ്രിയ ടീച്ചര്‍ ‍,': മനസ്സുരുവിട്ടു..
"ഞങ്ങടെ ക്ലാസ്‌ ടീച്ചറാ": അഭിമാനത്തോടെ അവള്‍ പറഞ്ഞു.
മനസ്സിലൊരായിരം കുരുവികള്‍ ചിറകടിച്ചുയര്‍ന്നു..
"കരൂപ്പടന്ന സ്കൂളിലാണോ ടീച്ചറിപ്പോള്‍?"
"അതെ. മൂന്നാലു വര്‍ഷായി..... ടീച്ചറെപ്പഴും പറയും ആദ്യ ജോലി... ആദ്യ സ്കൂള്‍ ‍.... ആദ്യ ക്ലാസ്‌... പിന്നെ പറയുക ചേട്ടനെപ്പറ്റിയാ. നന്നായി പഠിക്കും, പ്രസംഗിക്കും എന്നൊക്കെ....... "
അവള്‍ തുടര്‍ന്നൂ: "പുരാണം കേട്ട്‌ സഹി കെട്ടപ്പൊ ഞാനെണീറ്റ്‌ നിന്ന് പറഞ്ഞു, ടീച്ചര്‍ പറയുന്ന ആ ആള്‍ എന്റെ ചേട്ടനാന്ന്....ടീച്ചര്‍ ചേട്ടന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു.
‘എന്നേം വല്യ ഇഷ്ടാ ടീച്ചര്‍ക്ക്‌": അവള്‍ കൂട്ടിച്ചേര്‍ത്തു.
"എന്നാ ടീച്ചറോട്‌ പറയ്... നാളെ ഞാന്‍ ടീച്ചറെ കാണാന്‍ വരുന്നൂന്ന്."
"ഉവ്വോ? സത്യായും?  ടീച്ചെര്‍ക്കെന്ത്‌ സന്തോഷാവൂന്നോ?"

സ്കൂളിലെത്തിയപ്പോള്‍ ഓഫീസ് വിജനം.
വരാന്തയില്‍ നിന്ന കുട്ടി എതിര്‍ വശത്തുള്ള ക്ലാസ്‌ റൂമിലേക്ക്‌ വിരല്‍ ചൂണ്ടി.

നടന്നടുത്തപ്പോള്‍ ടീച്ചറുടെ ഗന്ധം എന്നെത്തേടിയെത്തി. അല്‍പം കൊഞ്ചലുള്ള ആ സ്വരം കാതുകളില്‍ കിലുങ്ങി.

അപ്പോഴേക്കും കാന്താരി ഓടിയെത്തി.
പിന്നാലെ ടീച്ചറും.
വര്‍ഷങ്ങള്‍ ആ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായിരുന്നു.
പക്ഷേ വാത്സല്യം കോരി നിറച്ച വലിയ കണ്ണുകള്‍ക്കും  ഇതളുകള്‍ വിടര്ത്തിയുള്ള കുറുമൊഴിപ്പൂംചിരിക്കും ഒരു മാറ്റവുമില്ല..

"വാ", എന്റെ കൈയില്‍ പിടിച്ചു കൊണ്ടവര്‍ ടീച്ചേഴ്സ്‌ റൂമിലേക്ക്‌ നടന്നു.
ഉരിയാടാതെ കുറേ നേരം പരസ്പരം നോക്കിയിരുന്നൂ.
പിരീഡവസാനിച്ചപ്പോള്‍ എത്തിയ  ടീച്ചേഴ്സിന് എന്നെ പരിചയപ്പെടുത്തി.
“ഞാന്‍ പറയാറില്ലേ, നടവരമ്പ്‌ സ്കൂളിലെ എന്റെ ആദ്യ സ്റ്റുഡന്റ്‌!"

-ആദ്യ വിദ്യാര്‍ത്ഥി?
ബാക്കിയുള്ള 31 പേരുകള്‍ ഏത്‌ ക്രമനമ്പറില്‍ ആയിരിക്കും ടീച്ചറുടെ മസ്റ്റര്‍ റോളില്‍ ‍?

സ്കൂളിന്നടുത്ത്‌ തന്നെയാണു ടീച്ചര്‍ താമസിച്ചിരുന്നത്‌.
രണ്ട്‌ മക്കള്‍ :മഞ്ജുള, മൃദുല.
മൂത്തവള്‍ 7-ല്‍, ഇളയവള്‍ 5-ലും‍.
ഭര്‍ത്താവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വിരസതയോടെ അവര്‍ പറഞ്ഞൂ:“ഇന്‍ഷൂറന്‍സ് ഏജന്റല്ലേ?  നാടു തെണ്ടി നടക്കുന്നു.”

ഉച്ചയൂണിനു സമയമാകും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
'വാ, എന്റെ ഡബ്ബ ഷെയര്‍ ചെയ്യാം; അല്ലെങ്കില്‍ ഹോട്ടലീന്ന്"
"വേണ്ടാ ടീച്ചര്‍ ‍. ഉണ്ണാന്‍ വീട്ടിലെത്താമെന്ന് പറഞ്ഞിട്ടുണ്ട്‌.": ഞാനെണീറ്റു.
"പോകും മുന്‍പ്‌ വീട്ടില്‍ വരണം"
അഡ്രസ്സെഴുതിയ കടലാസ്‌ അവര്‍ എന്റെ പോക്കറ്റില്‍ തിരുകി.
"കല്യാണത്തിനു ക്ഷണിക്കുമല്ലോ?”: യാത്ര പറയുമ്പോള്‍ കുസൃതിയോടെ തലയല്‍പം ചരിച്ച്, കൃഷ്ണമണികള്‍ മേലോട്ടുയര്‍ത്തി നിഗൂഢമായി ചിരിച്ചു, ടീച്ചര്‍ .

തിരക്കുകള്‍ക്കിടയില്‍ ടീച്ചറെ വീണ്ടും കാണാനൊത്തില്ല.
ആ വെക്കേഷനില്‍ കല്യാണം നടക്കാതിരുന്നതിനാല്‍ പോക്കറ്റില്‍ തിരുകിയ കടലാസ് കഷണത്തേയും മറന്നു. .

രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം വീണ്ടും കൊച്ചമ്മായിയുടെ വീട്ടിലെത്തിയപ്പോള്‍ കാന്താരിയാണു പറഞ്ഞത്‌, ടീച്ചര്‍ സ്ഥലം മാറി പോയെന്ന്.
ഭര്‍ത്താവ്‌ ബൈക്കപകടത്തില്‍ മരിച്ചെന്നും.
കാന്താരി ഒഴിവായ സമയം നോക്കി കൊച്ചമ്മായിയുടെ മൂത്ത മോന്‍ അന്നാസ്‌ രഹസ്യമായി  പറഞ്ഞു:
"ടീച്ചറും ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.കള്ള് കുടിച്ച് വീട്ടില്‍ വന്ന് ടീച്ചറെ അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മക്കള്‍ രണ്ടും അയാളുടെതല്ലത്രേ!  ബൈക്കിടിച്ചയാള്‍ ചത്തത്‌ നന്നായി, അല്ലെങ്കില്‍ നാട്ടുകാര്‍ തല്ലിക്കൊന്നേനെ."

എന്റെ തൊണ്ടയില്‍ ഒരു കുന്ന് സങ്കടം വന്ന് കുമിഞ്ഞു.
ശ്വാസനാളം പിടഞ്ഞു.
ഓര്‍മ്മയുടെ തീരശ്ശീലയില്‍ സെലീനാടീച്ചറുടെ  മുഖം ഓളങ്ങളില്‍പ്പെട്ടൊഴുകി.
അന്നാസ്‌ പറഞ്ഞുകൊണ്ടിരുന്നു:
"സത്യത്തില്‍ ടീച്ചറും മക്കളും രക്ഷപ്പെടുകയായിരുന്നെന്നാ ഞങ്ങള്‍ പറയുക: അത്ര. വല്യൊരു തുകയല്ലേ ഇന്‍ഷൂറന്‍സീന്ന് കിട്ടീത്‌"

Thursday, August 7, 2008

ഹരിയുടെ ജ്വാല, എന്റേയും!

ഗള്‍ഫ് ഏജന്‍സിയുടെ പുറകിലുള്ള വില്ലയെ ഞങ്ങള്‍ തറവാട് എന്നാണ് വിളിച്ചിരുന്നത്.

സുകുവേട്ടന്‍ കാര്‍ണോരുടെ എമര്‍ജന്സിക്കാല നിയമങ്ങള്‍, പുകവലി നിരോധനം, പാട്ടുകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള അസൌകര്യം, ബന്ധുക്കളെന്ന വെട്ടുകിളികളുടെ ശല്യം - എല്ലാം അസഹനീയമായപ്പോഴാണ് ‘കമ്പനി എക്കമഡേഷന്‍’ എന്ന ആശയം ഓഫീസില്‍ അവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.
പിതൃതുല്യമായ വാത്സല്യം മൂലമാകാം അക്കൌണ്ടന്റ് ഹാത്തിഭായ് അത് നിരസിച്ചില്ല.

ഒരു വെള്ളിയാഴ്ച പെട്ടിയും കിടക്കയുമെടുത്ത്, അല്‍ ഫഹീദി സ്ട്രീറ്റിലെ രണ്ട് മുറി ഫ്ലാറ്റില്‍‍, ഞങ്ങള്‍ നാ‍ലു പേര്‍ കുടിയേറി- സെയിസ് മാന്‍ ഹരിഹരനും ഞാനും ഒരു മുറിയില്‍, സെക്രട്ടറി മാധവന്‍‌കുട്ടിയും സ്റ്റോര്‍ കീപ്പര്‍ റഷീദും മറ്റേതില്‍‍.

മയ്യഴിക്കാരനായ റഷീദിനു അടുക്കള നന്നായി വഴങ്ങുമെന്നതിനാലും വര്‍ക്കലക്കാരന്‍ ഹരിക്ക് മാര്‍ക്കറ്റ് സുപരിചിതമായിരുന്നതിനാലും ഗൃഹപ്രവേശം സുഗമമായി നടന്നു.

ഒരു അഴകൊഴമ്പന്‍ സോപ്പുകുട്ടപ്പനായിരുന്നു, ഹരി. വെളുത്ത നിറവും തുടുത്ത കവിളുകളും കട്ടിമീശയുമുള്ള സുഭഗന്‍. വര്‍ക്കല ഹോസ്പിറ്റലിന്നടുത്തുള്ള മേലായില്‍ തറവാട്ടിലെ ഇളയ സന്തതി. ചേട്ടന്മാര്‍ രണ്ടും പണ്ടേതന്നെ അബുദാബിയില്‍ തമ്പടിച്ചിരുന്നതിനാല്‍ പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ സന്ദര്‍ഭം ലഭിക്കാതിരുന്ന ഹതഭാഗ്യന്‍.കൂട്ടത്തില്‍ കഞ്ഞി എടപ്പാളുകാരന്‍ മാധവന്‍ കുട്ടിയായിരുന്നു. അഞ്ച് ഫിത്സിന് വരെ അറുത്ത് മുറിച്ച് കണക്ക് പറയുന്ന ‘അര്‍ക്കീസ്‘ . മാഹിക്കാരന്‍ ‘പുയ്യാപ്ല’ റഷീദാകട്ടെ മൃദുഭാഷിയായിരുന്നു, പഴയ ഹിന്ദി ഗാനങ്ങള്‍ മൂളി നടക്കുന്ന ഒരു സ്വപ്നജീവി.

0--0--0--0

ശനിയാഴ്ച എക്കൌണ്ട്സിലുള്ളവര്‍ക്ക് തിരക്കിന്റെ തിരുവാതിരകളിയാ‍ണ്. സ്റ്റോറുകളില്‍ ‍നിന്നും മാര്‍ക്കറ്റില്‍ നിന്നുമുള്ള ക്യാഷ് കളക്‍ഷന്‍, ചെക്കുകള്‍, വീക്‍ലി റിപ്പോര്‍ട്ടുകള്‍, ബാങ്കിംഗ്.....
ഫോണ്‍ ശബ്ദിച്ചപ്പോള്‍‍ അലോസരത്തോടെ കൈയെത്തിച്ച് റസീവറെടുത്തു:‘ഹലോ’ : ഇമ്പമാര്‍ന്ന സ്ത്രീസ്വരം.‘കൈതയല്ലേ?’
‘അതെ"
"മനസ്സിലായോ ആരെന്ന്?"
-ബന്ധുക്കളും പരിചയക്കാരുമായി ദുബായിലുള്ള പലരുടേയും മുഖങ്ങള്‍ മനസ്സില്‍ മിന്നി മാഞ്ഞു.
‘ആലോചിച്ച് സമയം കളയണ്ടാ‍.... സീനയാ..’
‘സീന?’ :ഏത് സീന? കബളിപ്പിക്കാനുള്ള ശ്രമമാണോ?
‍‘ഹരി പറഞ്ഞിട്ടില്ലേ?’
‘ഇല്ല’‘ഹരിയുടെ ഫ്രണ്ട്... ഹരിയുമായി നീ ഇത്ര ക്ലോസ് ആയിരുന്നിട്ടും എന്നെ അറിയില്ല?’
ആ നീ വിളി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തിരിച്ച് ചോദിച്ചു:‘എന്നെ അറിയുമോ?’
"പിന്നേ...ഹരിയെപ്പോഴും പറയും, നിന്റെ കാര്യം.’
‘ഹരിയുടെ ആരാ?’
‘അത് പിന്നെപ്പറയാം. എന്റെ ഓഫ് നാളെയാണ് എന്ന് ഹരിയോട് പറയുമോ? അതിനാ വിളിച്ചത്.’

മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലായിരുന്ന അക്കാലങ്ങളില്‍ അത്യാവശ്യ സന്ദേശങ്ങള്‍ ദൂതന്‍‌മാര്‍ വഴിയും കൈമാറിയിയിരുന്നു.
"ഹോസ്പിറ്റലില്‍‍ നഴ്സാ‍’ :ഹരി വിശദീകരിച്ചു.
‘നിന്റെ?’ : ഞാന്‍ തിരക്കി.
‘കാമുകി", അവനൊന്നിളകി ചിരിച്ചു: "കടുത്തുരുത്തക്കാരി അച്ചായത്തിയാ. പേര് സീനാ പൌലോസ്. റാഷിദ് ഹോസ്പിറ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓര്‍ഡറെടുക്കാന്‍ പോയപ്പോ അബദ്ധത്തില്‍ കൂട്ടിമുട്ടിയതാ. പിന്നെ വിട്ടുപിരിയാനാവാത്ത വിധം ഒട്ടിപ്പിടിച്ചു’
‘അപ്പൊ പ്രേമമാ, അല്ലേ?’
‘പ്രേമമോ? ഇതൊക്കെ ഒരഡ്ജസ്റ്റ്മെന്റ് അല്ലേ, മോനേ?’ : ഒരു‍ വിടന്റെ ഭാവഹാവാദികള്‍ ഉള്‍ക്കൊണ്ടൂ, അവന്‍.
‘നാളെയാണ് അവള്‍ടെ വീക്‍ലി ലീവ്! ‘ഓഫ് ദിവസം‘ അവളെ പുറത്ത് കൊണ്ട് പോണം, മോട്ടോര്‍ സൈക്കിളില്‍ ഒന്ന് കറക്കണം. ഇതാ കാര്യം.‘

ഹരിയുടെ പതിവ് ചിക്കന്‍ കറിക്ക് പകരം, പിറ്റേന്ന് ലഞ്ചിന് ഞങ്ങള്‍ക്ക് ഒരു സ്പെഷ്യല്‍ ഡിഷ് ഉണ്ടായിരുന്നു: പറ്റിച്ച് വച്ച അയലക്കറി.
‘എങ്ങനെ ഒപ്പിച്ചു, നീ ഇത്?’.
ഞങ്ങള്‍ക്കത്ഭുതമായി.
‘കൂട്ടുകാരനും ഭാര്യയും വന്നിരുന്നു. അവരുണ്ടാക്കിത്തന്നതാ’ : ഹരി പറഞ്ഞു.

സ്വാദിഷ്ടമായ മീന്‍കറി മാത്രമല്ല, മുറിയില്‍ തങ്ങി നിന്നിരുന്ന ജാസ്മീന്‍ മണവും കുളിമുറിയിലെ മുടിനാരുകളും സീനയുടെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമായനുഭവപ്പെട്ടു.

0--0--0--0

പിറ്റേ ആഴ്ചയും അവള്‍ വിളിച്ചു, ‘ഓഫി‘ന്റെ വിവരം പറയാന്‍‍.
‘വീട്ടില്‍ വന്ന കാര്യം എന്നോട് പറയുന്നില്ല, അല്ലേ?’ :ഞാന്‍ പരിഭവിച്ചു.
‘മീന്‍ കറി ഇഷ്ടായോ’ : മറുചോദ്യം.
‘ഒത്തിരിയൊത്തിരി’ : ഞാനറിയിച്ചു.

ഏറെ നേരം സംസാരിച്ചു ഞങ്ങള്‍.ഹോസ്റ്റലില്‍ ഫോണ്‍ ഇല്ല. മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ വരുമ്പോഴേ വിളിക്കാനൊക്കൂ. ഹരിയാണെങ്കില്‍ കാലത്ത് മാത്രമല്ലേ ഓഫീസില്‍ കാണൂ? ‘അത് കൊണ്ടാ നിന്നെ ഞങ്ങളുടെ ‘ഹംസ’മാക്കിയത്’:അവള്‍ വിശദീകരിച്ചു.

പാവപ്പെട്ട ഒരു കുടും‌ബത്തിലെ മൂത്ത മകളാണ് സീന. SSLC പാസായപ്പോള്‍ ഇടവക പള്ളി വികാരിയുടെ സഹായത്താല്‍‍ ഭരണങ്ങാനത്തെ നഴ്സിംഗ് സ്കൂളില്‍ കയറിപ്പറ്റി. പ്രമേഹ രോഗിയായ അപ്പച്ചനും സ്കൂളില്‍ പഠിക്കുന്ന രണ്ടനിയത്തിമാരും ഒരനിയനും അവളുടെ സംരക്ഷണയിലാണ്. വര്‍ഷങ്ങള്‍‍ക്ക് മുന്പ് മരിച്ച് പോയ അമ്മയെപ്പറ്റി പറഞ്ഞപ്പോള്‍ അവളുടെ സ്വരം ഇടറി.

പിറ്റേന്നും പറ്റിച്ച് വച്ച മീന്‍ കറി കൂട്ടി ചോറുണ്ണാന്‍ ഭാഗ്യമുണ്ടായി, ഞങ്ങള്‍ക്ക്.
പരസ്പരം നോക്കി കണ്ണിറുക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അപ്പം തിന്നാ പോരേ, കുഴിയെണ്ണണോ എന്ന ചിന്തയാലാവാം.

മുറിയില്‍ തങ്ങി നിന്ന സുഗന്ധം ശ്വാസകോശങ്ങളിലേക്കാവാഹിച്ച് ആ ഗന്ധത്തിന്നുടമയുടെ രൂപം നിനവില്‍ മെനയാന്‍ കൊതി പൂണ്ടൂ, മനസ്സ്.

ഒട്ടും പ്രതിക്ഷിക്കാതെ പിറ്റേന്ന് അവളുടെ ഫോണ്‍ എന്നെത്തേടിയെത്തി‍.‘എന്താ സീനേ, ഈയാഴ്ച രണ്ട് ഓഫുകളുണ്ടോ?‘‘
‘ഇല്ല കുട്ടാ, നിന്നോട് സംസാരിക്കണമെന്നൊരാശ.’

സ്നേഹം മൂക്കുമ്പോള്‍ അമ്മ എന്നെ കുട്ടാ എന്ന് വിളിക്കാറുണ്ടെന്നോര്‍ത്തപ്പോള്‍ മനസ്സ് കാന്തമായി, എവിടെയോ ഉള്ള ഒരു പച്ചിരുമ്പിന് തുരുമ്പിന് വേണ്ടി പനിച്ചു.

‘ഓ, എന്നതാ കാര്യം?’ :ഞാ‍നവളുടെ സംസാരരീതി അനുകരിക്കാന്‍ ശ്രമിച്ചു.
‘അപ്പച്ചനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ. കാല്‍ മുറിച്ച് മാറ്റേണ്ടി വരുമെന്ന് പറഞ്ഞൂ ഡോക്ടര്‍. മനസ്സിനൊരു സമാധാനവുമില്ല"
‘ വിഷമിക്കാതെ, സീനേ; പ്രമേഹം മുര്‍ച്ഛിച്ചാല്‍ പിന്നെന്ത് ചെയ്യും? ഒരു നഴ്സായ നിനക്കറിയാത്തതല്ലല്ലോ ഇതൊന്നും?’

അപ്പച്ചന്‍ കിടപ്പിലായാല്‍ സഹോദരങ്ങളുടെ കാര്യം അവതാളത്തിലാകുമല്ലോയെന്നായിരുന്നു, അവളുടെ ഉല്‍ക്കണ്ഠ‍. കരഞ്ഞും തേങ്ങിയും മൂക്ക് പിഴിഞ്ഞും അവളേറെനേരം സംസാരിച്ചു.
"നിന്നോട് സംസാരിച്ചപ്പോള്‍ അല്പം സമാധാനം തോന്നുന്നു. എനിക്കിങ്ങനെ പതം പറയാനും കരയാനും വേറെയാരുമില്ലല്ലോ?’
‘അല്ല, ഇത്ര നേരമായിട്ടും ആരും ഫോണ്‍ ചെയ്യാ‍ന്‍ വന്നില്ലേ?’ : ഞാന്‍ ചോദിച്ചു.
‘മെസ്സില്‍ ഭയങ്കര ശല്യമാ. ഒരു മിനിറ്റ് തികച്ചും സംസാരിക്കാന്‍ പറ്റിത്തില്ല. അടുത്തുള്ള ഒരു ബൂത്തീന്നാ ഞാന്‍ വിളിക്കുന്നേ"

0--0--0--0
അതൊരു പതിവായി. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ അവള്‍ കാലത്ത് തന്നെ വിളിക്കും, ഏറെ നേരം സംസാരിക്കും.നല്ലൊരു വായനക്കാരി കൂടിയായിരുന്ന അവളുടെ പല അഭിരുചികളും എന്റേത് കൂടിയാണല്ലോ എന്നത്ഭുതപ്പെട്ടൂ, ഞാന്‍.

‘ നീ സീനയുമായി സൊള്ളാറുണ്ട്, അല്ലേ?’ : ഒരു ദിവസം ഹരി ചോദിച്ചു.
‘ഉം’: ഒന്ന് പതറിയെങ്കിലും ഞാന്‍ സമ്മതിച്ചു.
‘ബോറഡിക്കുമ്പോള്‍ പാവം പിന്നെന്ത് ചെയ്യും? നീയാണെങ്കി പിടികിട്ടാപ്പുള്ളിയല്ലേ?’ : ഒരു‍ വിശദീകരികരണത്തിന് മുതിര്‍ന്നൂ, ഞാന്‍.
‘എന്താ, ‍ നിങ്ങള്‍ തമ്മില്‍ ലൈനായോ?‘ : അവന്‍ കണ്ണിറുക്കി:‘ അവള്‍‍ക്ക് നിന്നെപ്പറ്റി വല്യ മതിപ്പാണല്ലോ?‘
‘ എന്ത് ചെയ്യാം; എനിക്കല്പം ബുദ്ധി കൂടുതല്‍ തന്നു ദൈവം. പിന്നെ ലൈന്‍....നിന്റെ പെണ്ണിനെ ഞാനെങ്ങനാടാ ലൈനടിക്കുക?’

വാചകമടിച്ച് ഒഴിഞ്ഞു മാറിയെങ്കിലും എനിക്കല്പം കുറ്റബോധം തോന്നാതിരുന്നില്ല.

"വേണമെങ്കില്‍ ആയിക്കോടാ...എനിക്കവളൊരു മുട്ടുശാന്തി മാത്രമാ, അറിയാല്ലോ?"
‘കെട്ടാമെന്ന് വാക്ക് കൊടുത്തതോ?’‘
"കെട്ടാമെന്ന് പറഞ്ഞാലല്ലേ ഇവളുമാരൊക്കെ......ശ്ശെ, നിന്നെപ്പോലൊരു ശുദ്ധന്‍! ഞാനവളെ കെട്ടുക, എന്താ, സ്വപ്നം കാണുകയാ?’ : അവന്‍ പൊട്ടിച്ചിരിച്ചു.
എന്നിട്ട് തുടര്‍ന്നു:
‘ നിനക്കറിയാമോ എട്ടുവീട്ടില്‍ പിള്ളമാരുടെ താവഴിയില്‍പ്പെട്ട തറവാടാ ഞങ്ങടേത്. ആ തറവാട്ടിലേക്ക് ഒരു പീറ അച്ചായത്തിയെ ഞാന്‍ കെട്ടിക്കൊണ്ട് ചെല്ലുക..... ഹാ‍..ഹാ....’: തലയറഞ്ഞ് ചിരിച്ചു, അവന്‍.

ഭാവി ജീവിതത്തിലെ പ്രശ്നങ്ങളും മതപരവും സാമൂഹ്യവും സാമ്പത്തികവുമായ ഭിന്നതകളും എടുത്ത് പറഞ്ഞ് അവനോടുള്ള പ്രേമത്തിന്റെ ഗാഢത അല്പമെങ്കിലും കുറയ്ക്കാനായിരുന്നു പിന്നെ എന്റെ ശ്രമം.
"ആഴ്ച തോറുമുള്ള കൂടിക്കാഴ്ചകളെങ്കിലും ഒഴിവാക്കിക്കൂടെ?" : ഞാന്‍ ചോദിച്ചു.
‘എന്താ കുട്ടാ ഒരു സ്വരം മാറ്റം? നിനക്കെന്നോട് പ്രേമമാണോ?’ : അവള്‍ തിരിച്ച് ചോദിച്ചൂ‍.
‘ഒന്ന് കാണുക പോലും ചെയ്യാത്ത നിന്നോടെനിക്ക് പ്രേമമോ?’ :എന്നായി ഞാന്‍.
അല്പമാലോചിച്ച ശേഷമവള്‍ പറഞ്ഞു:‘എനിക്കും കാണണം, നിന്നെ. വ്യാഴാഴ്ച എനിക്കോഫാ. നമുക്കൊരു സിനിമക്ക് പോയാലോ?’

0--0--0--0
അല്‍‌ഷാബ് സിനിമയില്‍‍ ഒരു നല്ല മലയാള പടമുണ്ട്‍, നേരത്തേ ഓഫീസീന്നിറങ്ങൂ; ഞാന്‍ പിക്ക് ചെയ്യാം’ : ഹരി വിളിച്ചപ്പോള്‍ മനസ്സിലായി അവള്‍ വാക്ക് പാലിച്ചിരിക്കുന്നു.‍

ബൈക്ക് പാര്‍ക്ക് ചെയ്ത്, ടിക്കറ്റെടുക്കാന്‍ ഹരി കൌണ്ടറിലേക്ക് നീങ്ങിയപ്പോള്‍‍ എന്റെ കണ്ണുകള്‍ സീനയെത്തേടി. ബെഞ്ചില്‍ സൊറ പറഞ്ഞിരിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ പരിചയഭാവത്തില്‍ നോക്കി ചിരിച്ചു. കാഴ്ച്ച മറച്ച് മുന്നില്‍ നിന്ന മുഴുത്ത ഒരു ഇടമുത്തിയെ ഒഴിവാക്കി മുന്നോട്ട് നീങ്ങിയപ്പോള്‍ തൂണിന്റെ മറവില്‍ നിന്നും രണ്ട് കൈകള്‍ മുന്നോട്ട് നീണ്ടു:‘ഹലോ കുട്ടാസ്’

-വെളുത്ത സാരി, വെളുത്ത ബ്ലൌസ്, വെളുത്ത ഹാന്‍ഡ് ബാഗ്, വെളുത്ത സാന്‍ഡല്‍‌സ്...... നിര‍ തെറ്റിച്ച് നില്‍ക്കുന്ന കോമ്പല്ല് തുടുത്ത മുഖത്തിന് ഒരു പ്രത്യേക പരിവേഷം നല്‍കി. കുസൃതി നിറഞ്ഞ വലിയ കണ്ണുകള്‍കൊണ്ടെന്നെ അടിമുടി ഉഴിയുകയാണവള്‍.
‘ഹലോ മാലാഖേ’ : ആ കൈകള്‍ എത്തിപ്പിടിച്ചൂ ഞാന്‍.

മുത്തുമണികള്‍ വീണു ചിതറും ശബ്ദത്തോടെ ശരീരം ഇളക്കി ചിരിച്ചൂ, അവള്‍.
‘നോക്കൂ, ചിറകുകള്‍ രണ്ടും അഴിച്ച് വച്ചാ മാലാഖ വന്നിരിക്കുന്നേ’ : തിരിഞ്ഞ് പിന്‍‌വശം പ്രദര്‍ശിപ്പിച്ചു കൊണ്ടവള്‍ പറഞ്ഞു.

വടിവൊത്ത ശരീരം, വിടര്‍ത്തിയിട്ട ഇടതൂര്‍ന്ന മുടി.
‘എന്നെ എങ്ങിനെ മനസ്സിലായി?’ :ഞാന്‍ ചോദിച്ചു.
‘ബുദ്ദൂസേ, ഹരിയുടെ ബൈക്കിലല്ലേ നീ വന്നത്? പിന്നെ ആല്‍ബത്തിലുള്ള എല്ലാ ഫോട്ടോകളും കണ്ടിട്ടുണ്ട്, ഞാന്‍.’

സിനിമ തീരും വരെ അവളിലായിരുന്നൂ എന്റെ ശ്രദ്ധ‍. ഹരിയുടെ കൈ ആ ശരീരത്തില്‍ ഇഴയുന്നതും ഇക്കിളികൊണ്ടവള്‍ പുളയുന്നതും ഒരു തരം നിസ്സഹായാവസ്ഥയില്‍ നോക്കിയിരുന്നൂ, ഞാന്‍.
-ഇവന്റെ പൊയ്മുഖം എങ്ങനെ തുറന്ന് കാട്ടാന്‍ കഴിയും എന്ന ചിന്തയായിരുന്നു, മനസ്സ് നിറയെ.

പിറ്റേന്നവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അവള്‍ വീണ്ടും വിളിച്ചു.
‘പിണക്കമാണോ?’
‘പിണങ്ങാന്‍ ഞാന്‍ നിന്റെ ആരാ?‘
‘എന്റെ കുട്ടന്‍! അല്ലാതാരാ?" :കുസൃതിയോടെ അവളുടെ മറുചോദ്യം.
‘വേണ്ടാ’ :ഞാന്‍ പൊട്ടിത്തെറിച്ചു.
’ എനിക്ക് നിന്റെ ആരുമാകണ്ടാ.’
‘എന്റെ കുശുമ്പന്‍ കുട്ടാ, കൂട്ടുകാരന്റെ പെണ്ണിനെ മോഹിക്കുന്നത് തെറ്റല്ലേടാ’ :അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നെ തളര്‍ത്തിക്കളഞ്ഞു.

മനസ്സറിയും യന്ത്രമുണ്ടോ ഇവള്‍ടെ കൈയില്‍?
‘എടീ മണക്കൂസേ, ഹരി നിന്നെ കെട്ടാന്‍ പോകുന്നില്ല..... ഒരിക്കലും’ : ശുണ്ഠി പിടിച്ച് ‍ ഞാന്‍ വിളിച്ച് പറഞ്ഞൂ.
അവള്‍ക്ക് ചിരിയടക്കാനായില്ല.
‘എന്ന് ഹരി പറഞ്ഞോ?"
‘പറഞ്ഞു. മാത്രമല്ല നാട്ടില്‍ അവന് വിവാഹാലോചനകള്‍ നടക്കുന്നൂ."
‘ഓ, അതാണോ? ഹരി പറഞ്ഞായിരുന്നു.
‘ അവള്‍ നിസ്സാര മട്ടിലോതി:
‘വീട്ടുകാരങ്ങനൊക്കെയാ‍... പക്ഷേ ഹരിയെ എനിക്കറിയാം.‘
’‘കാത്തിരുന്നോ’ : ഞാന്‍ പുച്ഛിച്ചു: ‘വീട്ടുകാ‍ര്‍ പെണ്ണിനെ വരെ ഉറപ്പിച്ച് കഴിഞ്ഞു.‍ ചെന്നാലുടനെ കല്യാ‍ണമാ.‘
‘ എങ്കി ഞാന്‍ സഹിച്ചു. നീ എന്തിനാ ചൂടാവുന്നേ?’ : അവളുടെ സ്വരം മാറിയപ്പോള്‍ അനുനയത്തിലേക്ക് മാറി, ഞാന്‍.
‘എന്റെ മാലാഖക്കൊച്ചേ, നിന്നോടത്ര സ്നേഹമുള്ളതുകൊണ്ടല്ലേ പറയുന്നത്? അവന്റെ പ്രേമം വെറും നാട്യമാണ്; കാര്യസിദ്ധിക്ക് വേണ്ടിയുള്ള അഭിനയം."
‘ഹരിക്കുള്ളതിനേക്കാള്‍ കൂടുതല്‍ സനേഹമോ നിനക്കെന്നോട്?’ : അവള്‍ ചോദിച്ചു.
"സംശയമുണ്ടോ?’"എന്നാല്‍ ഹരി കൈവിട്ടാലും പേടിക്കണ്ടല്ലോ? നീയില്ലേ എനിക്ക്?"
-സ്വരത്തില്‍ പുരണ്ടിരുന്ന അപഹാസം മനസ്സിലാക്കാന്‍ കഴിയാത്തത്ര വികാരഭരിതനായിരുന്ന ഞാന്‍ ആവേശം കൊണ്ടു:
’അതെ, നീയെനിക്ക് വാക്ക് തരണം, ഹരിയുടെ തനിനിറം മനസ്സിലായ ആ നിമിഷം മുതല്‍ നീ എന്റേതായിരിക്കുമെന്ന്’
‘വാക്ക് തരുന്നൂ,": ചിരിയുടെ നനവുള്ള സ്വരത്തോടെ അവള്‍ പറഞ്ഞു: ‘ ഇനി എന്റെ കുട്ടന്‍, വേണ്ടാത്തതൊന്നും ആലോചിക്കാതെ, സമാധാനമായിരുന്ന് ജോലി ചെയ്യ്"

0--0--0--0

അടുത്ത മാസം ഹരി നാട്ടില്‍ പോയി. ദിവസങ്ങള്‍ക്കകം പെണ്ണ് കാണലും വിവാഹനിശ്ചയവും നടന്നു.

സീന മിക്ക ദിവസങ്ങളിലും വിളിക്കും. പക്ഷെ സംഭാഷണങ്ങളില്‍ ഹരി കടന്നുവരാതിരിക്കാന്‍ മനഃപ്പൂര്‍വം ശ്രദ്ധിച്ചു ഞാന്‍.

ഒരു ദിവസം പരിഭ്രാന്തിയും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു:‘കൂട്ടുകാരിക്ക് നാട്ടില്‍ നിന്നൊരു ന്യൂസ്....ഹരിയുടെ കല്യാണം നിശ്ചയിച്ചെന്ന്. നിനക്കറിയാമോ എന്തെങ്കിലും? കത്തിനൊന്നും മറുപടിയില്ല. ഫോണ്‍ ചെയ്തിട്ടും കിട്ടുന്നില്ല’

-ആ നമ്പര്‍ ഒരു പബ്ലിക് ബൂത്തിന്റേതാതെന്ന് ഞാനെങ്ങനെ അവളോട് പറയും?

0--0--0--0

ഗണപതിയുടെ ചിത്രം കൊണ്ടലംകൃതമായ, Hari weds Sobhana എന്നെഴുതിയ, മനോഹരമായ കല്യാണക്കുറി കിട്ടിയ ദിവസം വിവശനും വിക്ഷുബ്ധനുമായിരുന്നു, ഞാന്‍. പെണ്ണിന്റെ ഗുണഗണങ്ങളുടെ വര്‍ണനയും സ്ത്രീധനത്തിന്റെ തരം തിരിച്ചുള്ള കണക്കുമടങ്ങിയ കത്തും കൂടെയുണ്ടായിരുന്നു.

എങ്ങിനെ സീനയോട് പറയും ഇക്കാര്യം എന്നാലോചിച്ചിരിക്കുമ്പോള്‍‍ സീനയുടെ ഫോണ്‍.
"നാളെ ഓഫാ എനിക്ക്’ : അവള്‍ പറഞ്ഞു: "മനസ്സാകെ കലങ്ങി മറഞ്ഞിരിക്യാ. ലീവെടുക്കാനാവുമോ,നിനക്ക്? എവിടെയെങ്കിലും പോയി സ്വൈര്യമായി അല്പം സംസാരിച്ചിരിക്കാം.’

എന്റെ പ്രജ്ഞയുടെ ഇരുള്‍ തിങ്ങിയ കോണിലെവിടേയോ മുഴക്കമുള്ള ചീറ്റലോടെ ഒരൊറ്റക്കണ്ണന്‍ സാത്താന്‍ പ്രലോഭനത്തിന്റെ പത്തിയുയര്‍ത്തി.
‘എങ്കിലെന്റെ മാലാഖേ, നാളെ നീ വീട്ടില്‍ വരുമോ? ഞാനോഫെടുക്കാം. നിന്റെ മീന്‍ കറി കഴിക്കാനൊരാശ.’
‘ശരി,’ അവള്‍ സമ്മതിച്ചു: ‘ഞാനും നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ടൊത്തിരി നാളായി. കാലത്ത് 9 മണി, ഓക്കേ?’

വയറിന്നസുഖമെന്ന് കളവ് പറഞ്ഞ് റഷീദിനേയും മാധവന്‍‌കുട്ടിയേയും ഓഫീസിലേക്ക് പറഞ്ഞയച്ച്, കുളിച്ച് റെഡിയായിരുന്നൂ, ഞാന്‍.കൃത്യ സമയത്ത് തന്നെ അവളെത്തി. പാറിപ്പറന്ന അളകങ്ങള്‍ ഒതുക്കിയപ്പോള്‍‍ നക്ഷത്രശോഭ ഒളിവിതറിയിരുന്ന കണ്ണുകളില്‍ ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ പടര്‍ന്നിരിക്കുന്നത് കാണായി.

കാല്‍ മുറിച്ച് മാറ്റി ഹോസ്പിറ്റലില്‍ നിന്നും വീട്ടിലെത്തിയ അപ്പച്ചന്റെ മുന്‍‌കോപവും നഴ്സിംഗ് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ അനിയത്തിയുടെ നൈരാശ്യവും വിവരിച്ചൂ, അവള്‍.പിന്നെ ചോദിച്ചു:
‘എന്താ ഹരിയുടെ വിശേഷങ്ങള്‍? കല്യാണം നടക്കുമോ?’

"മാലാഖേ, കുറച്ച് നേരമായി മീന്‍ വെള്ളത്തില്‍ കിടന്ന് നീന്തുന്നൂ":വിഷയം മാറ്റിക്കൊണ്ട് ഞാനെണീറ്റു:
‘സംസാരമൊക്കെ പിന്നെ..."
‘ഇനി മീന്‍ കറി കഴിക്കാന്‍ തോന്നിയാല്‍ എന്നെ കാത്തിരിക്കരുത്. സ്വയം ഉണ്ടാക്കണം; വാ, ഞാന്‍ പഠിപ്പിച്ച് തരാം’
‘ശരി’ : സന്തോഷമായെനിക്ക്.

അവള്‍ സാരി അഴിച്ച് ഭദ്രമായി മടക്കി, കിടക്കയില്‍ വച്ചു.എന്നിട്ട് ഷെല്‍ഫിന് മുകളില്‍ നിന്നൊരു തോര്‍ത്തെടുത്ത് മാറത്തിട്ടു.

അപ്പോഴാണവളുടെ ശരീരത്തിന്റെ അസാധാരണ മുഴുപ്പുകളില്‍‍ മിഴികളുടക്കിയത്.
-ഈ പരുക്കന്‍ കോട്ടന്‍ സാരിക്കടിയില്‍ നിന്നൊളിഞ്ഞ് നോക്കിയിരുന്നത് ഇത്ര മേനിക്കൊഴുപ്പുള്ള വെള്ളരിപ്രാവുകളോ?
-പൃഥുല പുരോഭാഗമിത്ര താളനിബദ്ധമോ?
-ആഴമേറും നാഭീച്ചുഴിക്കാ‍ധാരം ചുറ്റും തുളുമ്പും പ്രതലങ്ങളോ?

‘എന്താ, ഒരു കള്ള നോട്ടം?’ : അവളുടെ ശബ്ദം, ശൂന്യതയിലേക്കുയര്‍ന്ന എന്റെ മനസ്സിനെ ഭൂമിയിലേക്ക് തിരിച്ച് വിളിച്ചു.

നേരെ നോക്കാതെ ഞാന്‍ പറഞ്ഞു: ‘വസ്ത്രങ്ങളുപയോഗിക്കാത്ത മാലാഖമാരുടെ രൂപം ഒന്ന് സങ്കല്‍പ്പിച്ചതാ’
‘ തത്ക്കാലം നമുക്കീ പാവം മീനുകളെ പറ്റി ചിന്തിക്കാം‘
കൈപിടിച്ച് എന്നെ അടുക്കളയിലേക്ക് നയിക്കുന്നതിന്നിടയില്‍ അവള്‍ വിശദീകരിച്ചു:
‘അടുക്കളയില്‍ കയറിയാല്‍ വിയര്‍ക്കില്ലേ? തിരിച്ച് പോകുമ്പോള്‍ ഉടുക്കാന്‍ വേറെ സാരിയൂണ്ടോ കൈയില്‍‍? അതുകൊണ്ടാ ഈ അഡ്ജസ്റ്റ്മെന്റ്"
‘ഇവിടെ വരുമ്പോഴൊക്കെ ഇതാണോ നിന്റെ വേഷം?’ : ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു.
"പിന്നല്ലാതെ?’

-ഹരിയോട് എന്തെന്നില്ലാത്ത പക തോന്നി.
അതോടൊപ്പം ‍ തിളച്ചു മറിയുന്ന മറ്റൊരു വികാരവും: അസൂയ.

മീന്‍ കഴുകി ചട്ടിയിലിട്ട്, സ്റ്റൌവ് ഓണ്‍ ചെയ്തു.
‘ഇനി നീ ചെയ്യണം എല്ലാം‍. ഞാന്‍ ഗുരു, നീ ശിഷ്യന്‍’
‘ഓം ഗുരുവായ നമഃ’
-മുന്നില്‍ ചെന്ന് കുനിഞ്ഞ് അവളുടെ കാല്‍ തൊടുന്നതായി നടിച്ചു, ഞാന്‍.
ആ ശരീരത്തില്‍ നിന്ന് പ്രസരിക്കുന്ന ഇളം ചൂടിനുണ്ടൊരു സുഗന്ധം!
കൈകളിലുരസിയ സാറ്റിന്‍ പാവാടക്കു ചുറ്റും കാന്തിക പ്രളയം!
തലയിലുരസിയ മാറിടത്തിലെ മിനുപ്പിനെന്തൊരു താളവേഗം!
-ഹരം പിടിപ്പിക്കുന്ന സ്പുല്ലിംഗങ്ങള്‍ ശരീരമാകെ മേഞ്ഞു നടക്കുന്ന പോലെ!

‘വെളിച്ചെണ്ണ രണ്ട് സ്പൂണ്‍’ : അവള്‍‍ തുടങ്ങി.
‘കടുക്, ഉലുവ.....ഉണക്കമുളക് മൂന്നെണ്ണം, പൊട്ടിച്ചിടണം‘
അനുസരിച്ചു, ഞാന്‍.
‘നല്ലവണ്ണം പൊട്ടിക്കഴിഞ്ഞല്ലോ? ഇനി അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്......ദാ, ഇളക്കണം. അല്ലെങ്കില്‍ കരിയും.ഇനി രണ്ട് സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി, അര സ്പൂണ്‍ മഞ്ഞള്‍...വറുത്ത മണം വരും വരെ....ഇങ്ങ് താ ഞാന്‍ ഇളക്കാം"
അരികില്‍ ചേര്‍ന്ന് നിന്ന് നസാരന്ധ്രങ്ങള്‍ വിടര്‍ത്തി മണം പിടിച്ചൂ, അവള്‍.
അവളുടെ തോള്‍ എന്റെ തോളിലുരസി, പാറുന്ന മുടിയിഴകള്‍ കഴുത്തിലിക്കിളി പടര്‍ത്തി.
‘എടാ കുട്ടാസേ, ഏത് ലോകത്താ നീ...ദാ കരിയുന്നൂ. അല്പം വെള്ളമൊഴി...ഇനി ഉപ്പ്, വേപ്പില....പുളിയെവിടെ?‘
ഞാന്‍ കൊടമ്പുളി എടുത്ത് കൊടുത്തു.
‘ഒന്ന് തിളയ്ക്കട്ടെ, എന്നിട്ട് ചേര്‍ക്കാം മീന്‍"

0--0--0--0

വിയര്‍പ്പകറ്റാന്‍ സ്പീഡ് കൂട്ടിയ ഫാനിനു കീഴെ ബെഡ്ഡിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: ‘മാലാഖമാരുടെ മടിയില്‍ തല വച്ച് കിടക്കാമോ മനുഷ്യര്‍ക്ക്?‘
എന്റെ നേരെ നോക്കി, കണ്ണുകള്‍ പലവട്ടം തുറന്നടച്ച്, കുസൃതിച്ചിരിയോടെ അവള്‍ തലയാട്ടി.
‘വേണ്ടാ കുട്ടാ, അത് വേണ്ടാ. ആദ്യം തോന്നും മടിയില്‍ തല വയ്ക്കാന്‍ ....പിന്നെ വേറെ പലതും ....നിന്റെ ഇന്നത്തെ നോട്ടവും പെരുമാറ്റവും അത്ര ശരിയല്ലല്ലോ?"
‘അതല്ലാ‘: ഞാന്‍ പറഞ്ഞു:
‘നീയെനിക്ക് തന്ന പ്രോമിസ് ഓര്‍മ്മയില്ലേ?’
‘ഏത് പ്രോമിസ്?’‘
"ഹരി പെണ്ണ് കെട്ടിയാല്‍ പിന്നെ നീ എന്റേതാണെന്ന്.’

-പെട്ടെന്നെന്തോ ഓര്‍ത്തപോലെ ആ മിഴികളിരുണ്ടു.
‘‘കെട്ടട്ടെ. എന്നിട്ടാലോചിച്ചാ പോരേ?’ : അവള്‍ മന്ത്രിച്ചു.
"എന്റെ പൊട്ടിപ്പെണ്ണേ, ഹരിയുടെ വിവാഹമാ ഈ മാസം 21 ന്. വര്‍ക്കല ശ്രീ ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍. മുഹൂര്‍ത്തം 8.30 നും 9.00 നും മധ്യേ..."

നാടകീയമായി, എന്നാല്‍ അല്‌പത്തം നിറഞ്ഞ ഒരു ചിരിയോടെ, മേശയുടെ ഡ്രോയര്‍ തുറന്ന്, ഹരിയുടെ വിവാഹക്ഷണപത്രിക കാട്ടീ ഞാന്‍.
ആദ്യം തമാശ മട്ടിലും പിന്നെ തികഞ്ഞ അവിശ്വസനീയതയോടെയും അവളാ പത്രിക വാങ്ങി.

ഒരലര്‍ച്ച മുഴങ്ങീ, അവളില്‍ നിന്ന്.കട്ടിലില്‍ കിടന്നവള്‍ ഉരുണ്ടൂ, മുരണ്ടൂ.ഞാന്‍ ഭയത്തോടെ ചുറ്റും നോക്കി.ആരെങ്കിലും വാതിലില്‍ ‍ മുട്ടുന്നുണ്ടോ?

-ബാച്ച്‌ലേഴ്സിന്റെ മുറിയില്‍ നിന്നുയരുന്ന സ്ത്രീവിലാപത്തിന് എന്തര്‍ത്ഥമായിരിക്കും അവര്‍ നല്‍കുക?

അടുത്ത് ചെന്ന് കെട്ടിപ്പിടിച്ച്, മാറോടണച്ച് ആശ്വസിപ്പിക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ ഈ ഉന്മാദാവസ്ഥയില്‍ അവളുടെ പ്രതികരണം എന്തായിരിക്കുമെന്നറിയില്ലല്ലോ?

അല്പസമയത്തിന് ശേഷം അവള്‍ എഴുന്നേറ്റു.
ബാത് റൂമില്‍ പോയി മുഖം കഴുകി.
തലമുടി ചീകിയൊതുക്കി.
പിന്നെ സാരിയെടുത്തുടുക്കാന്‍‍ തുടങ്ങി.
‘പോകയാണോ?’ : ഞാന്‍ ചോദിച്ചു.
അവള്‍ തലയാട്ടി.
‘കുറച്ച് നേരം കൂടി ഇരിക്കൂ, എന്നിട്ട് പോയാ മതി’ : ഞാന്‍ പറഞ്ഞു.
‘വേണ്ടാ’‘എന്നാലൂണ് കഴിച്ചിട്ട്....’ : ഞാനഭ്യര്‍ത്ഥിച്ചു.

എന്റെ മുഖത്ത് തന്നെ ദൃഷ്ടിയുറപ്പിച്ച് അവളല്പനേരം നിന്നൂ.
ജലാശയങ്ങളായി മാറിയ നയനങ്ങളില്‍ നിന്നുള്ള കുത്തൊഴുക്ക് നിലച്ചിരുന്നില്ല.
സാവധാനം അടുത്ത് വന്ന് വാത്സ്യല്യത്തോടെ എന്റെ മുഖത്തും തലയിലും തലോടി, അവള്‍.

പിന്നെ ചെരിപ്പെടുത്ത് വാതില്‍ തുറന്ന് അപ്രത്യക്ഷയായി.

0--0--0--0

‘കോളൊണി‘ല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവലില്‍ ഒരു ഫ്രഞ്ച് ഡിസ്ട്രിബ്യൂട്ടറുടെ അതിഥിയായി ജര്‍മ്മനിയിലെത്തിയതായിരുന്നൂ, ഞാന്‍.ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിലും എന്റെ ‘ജര്‍മ്മന്‍കാരി‘ ചേച്ചി സമ്മതിച്ചില്ല.

" ഞാനിവിടെയുള്ളപ്പോഴോ?"
പച്ചക്കറികളും മസാലകളും നിറച്ച സ്യൂട്ട് കേസ്‍ വലിച്ചിഴച്ച് ഫ്രാന്‍‌ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ട്രെയിന്‍ കയറി‍, എസ്സെന്‍ സ്റ്റേഷനിലെത്തുമ്പോഴേക്കും ഞാന്‍ തളര്‍ന്നവശനായിരുന്നൂ.

താമസസ്ഥലമായ ഗ്ലാഡ്ബെക്കിലേക്ക് ഡ്രൈവ് ചെയ്യവെ ചേച്ചി പറഞ്ഞു: ‘ ഇവിടന്ന് ദിവസോം കോളോണില്‍ പോയി വരാന്‍ പാടാ...അത് കൊണ്ട് ഫെയര്‍ തീരും വരെ കോളോണിലുള്ള ഒരു ഫ്രണ്ടിന്റെ വീട്ടിലാ നിന്റെ താമസം.‘’
‘ചേച്ചീ, ഒരു പരിചയവുമില്ലാത്തവരുടെ കൂടെ...?‘
‘സിസിലിയെ നിനകോര്‍മ്മയില്ലേ, ‘ലൂര്‍ദ്ദിലെ‘ എന്റെ റൂം‍ മേറ്റ്? അവളിപ്പോള്‍ ‍ലീവെടുത്ത് വീട്ടിലിരിക്യാ. അതോണ്ട്‍ ഭക്ഷണക്കാര്യവും പേടിക്കണ്ടാ. ഫെയര്‍ തീരുന്ന അന്ന് ഞാനങ്ങ് വരാം. നമുക്കൊരുമിച്ച് പോവാം, സ്വിസ്സിലേക്ക്’

എന്റെ റിട്ടേണ്‍ ടിക്കറ്റ് സൂറിക്കില്‍ നിന്നായിരുന്നു. കസിന്‍ ബ്രദറിന്റെ (കേരള റെസ്റ്റോറണ്ട്, സൂറിക്ക്) കൂടെ അടിച്ച് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷം തിരിച്ച് പോരാനായിരുന്നൂ, പ്ലാന്‍.

0--0--0--0

യൂറൊ റെയിലില്‍ സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ ചേച്ചി ചോദിച്ചു:
‘ നീ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, നമ്മുടെ ടിക്കറ്റ് സൂറിക്കിലേക്കല്ല, ബാസിലിലേക്കാ "‘അതെന്താ?’
"ഇന്ന് രാത്രി നാം ബാസിലില്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുന്നു. സൂറിക്കിലേക്ക് നാളെ!’

(*ബാസില്‍: ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലണ്ടിന്റേയും അതിര്‍ത്തികള്‍ സമ്മേളിക്കുന്ന സ്വിറ്റ്സര്‍ലണ്ടിലെ രണ്ടാമത്തെ വലിയ സിറ്റി).

‘സ്റ്റൈന്‍ബെര്‍ഗ്’
സ്റ്റേഷന് പുറത്ത് കാത്ത് നിന്നിരുന്ന ടാക്സിക്കാരന് ചേച്ചി നിര്‍ദ്ദേശം നല്‍കി.
എന്നിട്ടെന്റെ നേരെ തിരിഞ്ഞു:‘എടാ‍, ഒരുങ്ങിയിരുന്നോ, നിനക്ക് മറക്കാനാവാത്ത ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു"
‘ഓ, ചേച്ചീടെ വല്ല പഴേ ‘ഗഡി’കളുമാകും’ : ചിന്തിച്ചൂ, ഞാന്‍.

സാമാന്യം വലിയ ഒരു ബില്‍ഡിംഗിന് മുന്‍പില്‍ കാര്‍ നിന്നു. കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ സ്പീക്കറിലൂടൊരു സ്ത്രീസ്വരം: ‘ചേച്ചിയെത്തിയോ?’

ഒരു കള്ളച്ചിരിയോടെ എന്നെ വാതിലിന് മുന്‍പിലേക്ക് നീക്കി നിര്‍ത്തി, ചേച്ചി:‘കണി നീ തന്നെയാവട്ടെ!’
‘കണിയൊ, ഇന്നെന്താ വിഷുവാണോ?": ചേച്ചിയെ സംശത്തോടെ നോക്കി ഞാന്‍.

വാതില്‍ തുറന്നു.
ഹൃദയമിടിപ്പ് നിലച്ച്, അത്ഭുതസ്തബ്ധനായി നിന്നൂ പോയീ ഞാന്‍.

തടിച്ച ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത ഗൌണ്‍,
കഴുത്തറ്റം വെട്ടിയ മുടിക്ക് ചെമ്പന്‍ നിറം,
പക്ഷേ വിടര്‍ന്ന പീലിക്കണ്ണുകളില്‍ കുസൃതി നിറഞ്ഞ അതേ നോട്ടം,
ചെഞ്ചുണ്ടുകളില്‍ വശ്യമായ ചിരി,
മുഖം നിറയെ പൂത്ത് നില്ക്കുന്ന പൂനിലാവ്....

"മാലാഖ!’: ഞാന്‍ മന്ത്രിച്ചു.
എന്നെ വട്ടം കെട്ടിപ്പിടിച്ച് ഇരുകവിളുകളിലും‍ മാറി മാറി ചും‌ബിച്ചുകൊണ്ടവള്‍ പ്രതിവചിച്ചു: ‘അതേ കുട്ടാ, മാലാഖ, നിന്റെ പഴയ മാലാഖ’

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേമഭംഗമെന്ന ബുള്‍ഡോസര്‍ ഞെരിച്ചമര്‍ത്തിയ ഹൃദയത്തിന്റെ ശകലങ്ങളും പെറുക്കി, അജ്ഞാതവാസത്തിന് ജര്‍മ്മനിയിലെത്തിയ കാലം മുതലേ ചേച്ചിക്കവളെ അറിയാമായിരുന്നു. പക്ഷെ അടുത്ത കാലത്ത് മാത്രമാണ്, തന്റെ ദുബായ് പ്രവാസത്തിന്റെ അടച്ച് മൂടിയ രഹസ്യ അറ, അവള്‍ തുറന്ന് കാട്ടിയത്.

'എന്റെ അനിയന്‍ ദുബായിലുണ്ട്’: ചേച്ചി അഭിമാനപൂര്‍വം പറഞ്ഞു.
‘ഓഹൊ : അവള്‍ തലയാട്ടി.
മുന്‍ കൊല്ലം താന്‍ നടത്തിയ ‘ദുബായ് ട്രിപ്പിന്റെ‘ ഫോട്ടോകള്‍ കാട്ടി ദുബായ് പ്രതാപങ്ങളുടെ വിവരണം ചേച്ചി തുടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ലാ അവള്‍ക്ക്.വിങ്ങിപ്പൊട്ടിക്കൊണ്ടവള്‍ പറഞ്ഞൂ:
‘എനിക്കറിയാം ചേച്ചിയുടെ അനിയനെ, ഞങ്ങള്‍ പരിചയക്കാരാ"

-ഒരു കുമ്പസാരമായ് മാറി, അവളുടെ മൊഴികള്‍.

‘അപ്പോ ചേച്ചിക്കും രഹസ്യങ്ങള്‍‍ സൂക്ഷിക്കാനറിയാം അല്ലേ?’വായാ‍ടിയെന്ന് പരക്കെ അറിയപ്പെടുന്ന ചേച്ചിയെ കളിയാക്കി, ഞാന്‍.

0--0--0--0

കേരളീയ വിഭവങ്ങള്‍ നിരത്തിയ ഡൈനിംഗ് ടേബിളിന് മുന്‍പിലിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു;‘ അല്ല മാലാഖേ, നിന്റെ ഗന്ധര്‍വനെവിടെ?’
‘ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സെക്യൂരിറ്റിയാ പുള്ളി. ഗന്ധര്‍വനായതോണ്ട് സ്ഥിരം നൈറ്റ്ഡ്യൂട്ടിയാ‍....’
അവളുടെ സ്വരത്തിലെ മരവിപ്പും ഉദാസീനതയും എന്നെ അത്ഭുതപ്പെടുത്തി.

ഭക്ഷണം കഴിഞ്ഞെഴുന്നേറ്റപ്പോള്‍ സ്വതസിദ്ധ ശൈലിയില്‍, ചേച്ചി അറിയിച്ചു:
‘എടാ, എന്തോ കൊടുക്കല്‍-വാങ്ങല്‍ ഇടപാടുകള്‍ നിങ്ങള്‍ തമ്മിലുണ്ടെന്നാ ഇവള്‍ പറയുന്നത്. അതിന്ഇടനിലക്കാരിയാകാന്‍ ഞാനില്ല. ഗുഡ് നൈറ്റ്. ഉറക്കം വരുന്നു"

ചേച്ചി സോഫയിലേക്ക് ചാഞ്ഞു.മഞ്ഞ്

മണമുള്ള രാത്രിയില്‍, മങ്ങിയ നീലവെളിച്ചം വിതറിയ മുറിയില്‍, പതുപതുത്ത കിടക്കയില്‍ എന്നെപ്പിടിച്ചിരുത്തീ, അവള്‍.
‘ മാലാഖക്കൊച്ചേ, ചേച്ചിയെന്താ പറഞ്ഞേ?": കാല്പനികതയുടെ കത്തിവേഷങ്ങള്‍ സ്മൃതിമണ്ഢലം നിറഞ്ഞാടിയപ്പോള്‍ വരണ്ട തൊണ്ടയില്‍ നിന്നും പൊഴിഞ്ഞ വാക്കുകള്‍ക്കും അവ്യക്തതയുണ്ടായിരുന്നു.
"നീ എനിക്ക് മാപ്പു തരണം."
‘മാപ്പോ, എന്തിന്?’
‘എന്റെ പൊന്നേ"‍ : എന്നെ പിടിച്ച് കട്ടിലില്‍ കിടത്തീ, അവള്‍ അരികിലിരുന്നൂ.
പിന്നെ എന്റെ ശിരസ്സെടുത്ത് സമൃദ്ധമായ ആ മടിയില്‍ വച്ചു.
രണ്ട് കൈകള്‍ കൊണ്ടും എന്റെ മുഖം കോരിയെടുത്തു.
‘ മാപ്പ്, കാക്കത്തൊള്ളായിരം മാപ്പ്.
-നിന്നെ അവിശ്വസിച്ചതിന്....
-തമ്മില്‍ കാണാന്‍ വിസമ്മതിച്ചതിന്...
-അറിയിക്കാതെ ഒളിച്ചോടിയതിന്....
-കത്തുകള്‍ക്ക് മറുപടി തരാതിരുന്നതിന്!‘

അവള്‍ തുടര്‍ന്നു:" കല്യാ‍ണം കഴിഞ്ഞു, ഒരു കുട്ടിയുമായി.
എന്നിട്ടും നിന്നെ ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ?’

കൈകളിലും മുഖത്തും ചുണ്ടിലുമായി ഇടറിവീണ അവളുടെ അശ്രുകണങ്ങള്‍ തുടച്ച് മാറ്റാന്‍ ഞാന്‍‍ ബദ്ധപ്പെട്ടില്ല, അവളും.

-സംസാരിച്ച് കൊണ്ടിരുന്നു, അവള്‍ഭര്‍തൃഗൃഹത്തില്‍ വളരുന്ന കുഞ്ഞിനെപ്പറ്റി,ഭര്‍ത്താവിന്റെ ആല്‍കഹോളിസത്തെപ്പറ്റി,ഇറ്റലിയില്‍ ജോലിയാക്കിക്കൊടുത്തിട്ടും തിരിഞ്ഞു നോക്കാത്ത അനിയത്തിയെപ്പറ്റി,കോളേജില്‍ പോകാതെ മയക്കുമരുന്നും ഗുണ്ടായിസവുമായി നടക്കുന്ന അനിയനെപ്പറ്റി....

അവളുടെ വയറിന്റെ ചൂട് പറ്റി,കൈകള്‍ പിടിച്ച് നെഞ്ചില്‍ ചേര്‍ത്ത്,ആ മുഖത്ത് തന്നെ ദൃഷ്ടികളൂന്നി, അവളുടെ വികാരങ്ങളുടെ തീഷ്ണതയുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നൂ, ഞാന്‍.

Monday, July 14, 2008

പിതാവും പുത്രനും പിന്നെ.....(ഇന്നലെയുടെ ജാലകങ്ങള്‍ -5)

പിതാവും പുത്രനും പിന്നെ...



"ഇന്‍സ്പെക്‍ഷന്‍ ഡേ‘യാ നാളെ!   ലീവിന്റെ കാര്യം ആലോചിക്കയേ വേണ്ടാ.’
ദ്രൗപതി ടീച്ചറുടെ വാക്കുകള്‍ക്ക്‌ കാരിരുമ്പിന്റെ കാഠിന്യം.
‘ചേട്ടന്റെ കല്യാണാ ടീച്ചര്‍ ‍, ലീവ് വേണം", ഞാന്‍ വാശി പിടിച്ചു.
“എങ്കില്‍ കാലത്ത് സ്കൂളീ വാ. ഡീ ഈ ഓ പോയ ശേഷം ലീവ്...":ടീച്ചര്‍ അനുരഞ്ജനത്തിന്റെ പാതയില്‍ ‍.

"മുഹൂര്‍ത്തം 9.30 നും 10.15നും മദ്ധ്യേ. 7 മണിക്ക്‌ വരനും പാര്‍ട്ടിയും വധൂഗൃഹത്തിലേക്ക്‌ പുറപ്പെടുന്നതായിരിക്കും": ക്ഷണക്കത്തിലെ വാചകങ്ങള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നു
-'എങ്ങനെ സ്കൂളില്‍ വരാനാ?  ടീച്ചറെ അറിയിച്ചല്ലൊ; അത് മതി.'

വെല്ലിശന്റെ  മൂത്തമോന്‍ ഗിരീശേട്ടന്റെ കല്യാണത്തിന് ‘പെണ്ണ് കൊണ്ട് വരാന്‍ ‘  ഒരു ബസ്സും നാ‍ല് കാറുകളുമാണ് ബുക്ക് ചെയ്തിരിക്കുന്നത്.

 രണ്ടാഴ്ച മുന്‍പ് തന്നെ ഗിരീശേട്ടന്‍ ബോംബേന്ന് വന്നു.
"കല്യാണ വരവല്ലേ, കാര്യായി എന്തെങ്കിലുമൊക്കെ കൊണ്ടന്ന് കാണും. ഒന്ന് പോയി നോക്കിയാലോ:' വീട്ടില്‍ വല്യേച്ചിക്ക്‌ മാത്രമാണ് ഗിരീശേട്ടനോട് അല്പമെങ്കിലും ആരാധന.
ചെന്നപ്പോള്‍ കിട്ടിയതോ, വായിലലിട്ടാല്‍ ഒട്ടുന്ന വില കുറഞ്ഞ രണ്ട് ചോക്ലേറ്റ് തുണ്ടുകള്‍!

 പഠിക്കാന്‍ മിടുക്കനായിരുന്ന ഗിരീശേട്ടന്‍ പത്താം ക്ലാസ്‌ പാസായ ഉടനെ ബോംബേക്ക് വണ്ടി കയറി. ബോംബേയില്‍ മദ്രാസികള്‍ അര്‍മാദിക്കുന്ന കാലം.  റെയിവേയുടെ തലപ്പത്ത് മുഴുവന്‍ മലയാളികളും. അതിനാല്‍ ജോലി തേടി ഗിരീശേട്ടനധികം അലയേണ്ടിവന്നില്ല.

വൈറ്റ് കോളര്‍ ജോബും ‘ജയകേരളം‘ മാസികയില്‍ പ്രസിദ്ധീകരിച്ച മൂന്നാല് കവിതകളുടെ പരിവേഷവുമൊക്കെയായപ്പോള്‍ ഗിരീശേട്ടന്‍ ‘പക്കാ ജെന്റില്‍ മേനാ‘യി. അതിനാല്‍ തന്നെ പഠിത്തം മുഴുമിപ്പിക്കാതെത്തിയ അനുജന്‍  രാധേയനെ കൂടെ കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷെ കരുണ തോന്നി റെയില്‍‌വേ യാര്‍ഡില്‍ ‘ഹെല്‍പര്‍ ‍‘  ജോലിക്കൊരു റെക്കമെന്റേഷന്‍ കൊടുത്തു.

നാടടക്കം വിളിച്ച്‌, നാ‍ല് നില പന്തലിട്ട്, നാലു തരം പായസം വിളമ്പി മകന്റെ വിവാഹം കെങ്കേമമായി നടത്തുമെന്ന് വെല്ലിശന്‍ വീമ്പടിച്ചു.

കല്യാണത്തിന് അണിഞ്ഞൊരുങ്ങി   ഹാഫ്‌ സാരി ചുറ്റി സുന്ദരികളായി വന്നൂ ഗിരീശേട്ടന്റെ പെങ്ങള്‍ വിശാലേച്ചിയും വല്യേച്ചിയും മറ്റും.

"ഞങ്ങള്‍ ബസ്സിലാ.....കടംകഥ പറഞ്ഞ്‌, പാട്ടു പാടി പോകാം. വരുന്നോ?": വല്യേച്ചി വിളിച്ചു.
"ഹേയ്‌, ഇല്ല. ഞാന്‍  ഏറ്റം മുന്‍പത്തെ കാറിലാ. നിങ്ങ വേണെങ്കി പിന്നാലെ വാ...." ഞാന്‍ മുന്നോട്ടോടി.

എത്ര അടുക്കിക്കയറ്റിയിട്ടും നാലഞ്ച് പേര്‍ പുറത്ത് ബാക്കിയായപ്പോള്‍ അലങ്കരിച്ച കറുത്ത അംബാസഡറില്‍ നിന്ന് ഗിരീശേട്ടന്‍ ഇറങ്ങി വന്നു. മുന്‍സീറ്റില്‍ ഞെളിഞ്ഞിരിക്കുന്ന എന്നെ കണ്ടതോടെ കല്യാണച്ചെറുക്കനു കലിയിളകി: "നിന്റെ വീട്ടീന്ന് ചേച്ചിയെ മാത്രേ തൃപ്രയാര്‍ക്ക് പോകാ‍ന്‍ ക്ഷണിച്ചിട്ടുള്ളൂ. താഴെയിറങ്ങടാ....." കൈയില്‍ പിടിച്ച് ഗിരീശേട്ടനെന്നെ പുറത്തിറക്കി. കൂടെ കാര്യസ്ഥന്‍ വേലപ്പന്റെ മകന്‍ നാരായണനെയും.

അപ്പോഴാണ് എന്റെ നീലയും ചുവപ്പും കള്ളികളുള്ള പഴയ ലിനന്‍ ഷര്‍ട്ട്‌ ആ ദൃഷ്ടികളിലുടക്കിയത്: ‘ഇട്ടിരിക്കുന്ന ഷര്‍ട്ട് കണ്ടില്ലേ, പിച്ചക്കാരനെപ്പോലെ. കല്യാണത്തിന് വരുന്ന വേഷമാണോടാ ഇത്‌?"

നിറഞ്ഞ കണ്ണുകള്‍ ഇറുക്കിയടച്ച്‌, അപമാനഭാരം മനസ്സിലേറ്റി, കുനിഞ്ഞ ശിരസ്സുമായി നടന്ന് നീങ്ങിയ ആ നാലാം ക്ലാസ്സുകാരനെ നീണ്ട്‌ വന്ന രണ്ട്‌ കൈകള്‍ ബസ്സിനുള്ളിലെത്തിച്ചു.

"മോന്‍ വെഷമിക്കണ്ടാ ട്ടോ.  ബസ്സില്‍, ദാ ഇങ്ങനെ നിന്ന് പോകുന്നതിന് ആര്‍ക്കാ ത്ര ചേതം ന്ന് നോക്കാലോ?"
വല്യേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

പന്തലില്‍ കയറും മുന്‍പ്‌ ചേച്ചിയുടെ നിഴലായി നടക്കുന്ന എന്നെ ഗിരീശേട്ടന്‍ വീണ്ടും പിടികൂടി.
"വലിഞ്ഞ് കേറി വന്നോ, നാശം....പിന്നിലെങ്ങാനും പോയി നിന്നേക്കണം ട്ടോഡാ."

ഈയിടെ വല്യേച്ചിയുടെ ഫോട്ടോ ശേഖരത്തില്‍ ‍, ഗിരീശേട്ടന്‍ കൗമുദിച്ചേച്ചിയുടെ കഴുത്തില്‍ താലി കെട്ടുന്ന ചിത്രത്തില്‍ ‍, ഇരുവര്‍ക്കും നടുവിലായി, മേലോട്ട്‌ നോക്കി പുഞ്ചിരിക്കുന്ന കള്ളി ലിനന്‍ ഷര്‍ട്ടുകാരന്റെ മങ്ങിയ മുഖം കണ്ടപ്പോള്‍ മനസ്സില്‍ പൊറ്റകെട്ടിക്കിടന്ന വലിയൊരു മുറിവിന്റെ തൊലിയടര്‍ന്നു, നിണമുതിര്‍ന്നു.

അഞ്ചിലും എട്ടിലും സ്കോളര്‍ഷിപ്‌ ലഭിച്ചിരുന്നതിനാല്‍ വലിയ പ്രതീക്ഷകളായിരുന്നു, എന്നെപ്പറ്റി. പത്തിലെ റിസല്‍റ്റ്‌ വന്നപ്പോള്‍ ‍, അത് വരെ മുറുകെ പിടിച്ച മൂല്യങ്ങളും വാശിയും അഭിമാനവുമൊക്കെ വെടിഞ്ഞ്, അച്ഛന്‍ ചേട്ടനും ഇളയച്ചന്മാര്‍ക്കും കത്തെഴുതി.

"നല്ല മാ‍ര്‍ക്കുണ്ട് അവന്;  സ്കൂളില്‍ ഫസ്റ്റാണ്. കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കണം. പക്ഷെ എന്നെക്കൊണ്ട്‌ തനിയെ ..."

വേഗമെത്തീ ഗിരീശേട്ടന്റെ മറുപടി:"കോളേജില്‍ പഠിച്ചിട്ടെന്ത് കാര്യം? പാപ്പനവനെ ഐ ടി ഐയില്‍ ചേര്‍ക്ക്. നല്ല മാര്‍ക്കല്ലേ, സീറ്റ്‌ കിട്ടാതിരിക്കില്ല. ചാലക്കുടി അടുത്തായത്കൊണ്ട്  ദിവസവും പോയ്‌ വരാം. ചായക്കടക്കൊരു സഹായവുമാകും."

ബാലപംക്തികളില്‍ പിച്ച വച്ച്‌ തുടങ്ങിയ എന്റെ 'സാഹിത്യ രോഗം' പാരമ്യത്തിലെത്തിയത്‌ സച്ചി മാഷ്‌ (കെ.സച്ചിദാനന്ദന്‍ ‍)ക്രൈസ്റ്റ് കോളേജില്‍ ലക്ചറര്‍ ആയെത്തിയതോടെയാണ്.   കൂണുപോലെ മുളച്ച്‌ പൊന്തിയ ഇന്‍ലാന്‍ഡ്‌ മാസികകളായിരുന്നു പ്രധാന കളരി. ബോംബെയില്‍ നിന്ന് പ്രസാധനം ചെയ്തിരുന്ന ബോംബെനാദം, ബോംബേവേദി, കല്‍ക്കത്തയിലെ രാജധാനി എന്നീ വാരികകളില്‍ ‘കൃത്യങ്ങള്‍ ‍‘ തുടര്‍ച്ചയായി വെളിച്ചം കണ്ടു. കുങ്കുമത്തിലും കേരളശബ്ദത്തിലും വന്നൂ ചില സാഹസങ്ങള്‍ .

ഗിരീശേട്ടന്റെ പോസ്റ്റ്‌ കാര്‍ഡ്‌ വീണ്ടും എന്നെത്തേടിയെത്തി.
"അറിയപ്പെടുന്ന ഒരു കവിയായത് കൊണ്ട് എന്നോട് പലരും ചോദിക്കുന്നൂ വാരികകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ പുതിയ 'അവതാരം' ആരെന്ന്? വീട്ടുപേര്‍ വാലായി ചേര്‍ത്ത് എന്തിനാണ് എന്നെ അധിക്ഷേപിക്കുന്നത്?  പേരിനോടൊപ്പം ദേശപ്പേരാണ് നിനക്ക് ചേരുക. അല്ലെങ്കില്‍ തൂലികാനാമം"

അടുത്ത ആഴ്ച മുതല്‍ നിരൂപണങ്ങള്‍ തൂലികാനാമത്തിലാക്കി. പക്ഷേ കഥയെഴുത്ത്‌ സ്വന്തം പേരില്‍ തുടര്‍ന്നു.

വല്യമ്മയുടെ മരണശേഷം മുഴുവന്‍ സമയ സുരപാനിയും വേശ്യാരതനുമായി മാറിയ വെല്ലിശന് പക്ഷേ ആ ചര്യ അധികനാള്‍ തുടരാനായില്ല. മരക്കമ്പനിയില്‍  അറക്കാനട്ടിയിട്ട മരത്തടികളുടെ മുകളില്‍ ‍, ഒരു ദിവസം ആ പരാക്രമി തളര്‍ന്ന് വീണു.

പെണ്മക്കള്‍ ഭര്‍തൃഗൃഹങ്ങളില്‍ ‍.
ആണ്മക്കള്‍ സകുടുംബം ബോംബെയിലും.
-അല്പം വെള്ളമെടുത്ത്‌ കൊടുക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ.

വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രേരണകള്‍ക്ക്‌ വഴങ്ങി, മനസ്സില്ലാ മനസ്സോടെ, അച്ഛനെ ബോംബേക്ക് കൊണ്ട് പോയി, മകന്‍ രാധേയന്‍.

അക്കാലത്താണ്, ഡിഗ്രി കഴിഞ്ഞ്, ജോലി തേടി ഞാന്‍ ബോംബെയിലെത്തുന്നത്.  അയല്‍ക്കാരന്‍ കൂടിയായ സഹമുറിയന്‍ രാജന്‍ പറഞ്ഞു: "ഗിരീശേട്ടന്‍ വിചാരിച്ചാല്‍  ജോലിക്കാണോ പ്രയാസം. ഒന്ന് പോയി നോക്കു"
ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"വെല്ലിശനിപ്പോ ഗിരീശേട്ടന്റെ കൂടെയാ. രോഗമൊക്കെ ഭേദമായി. ഉടന്‍ നാട്ടില്‍ പോകുമെന്നാ കേട്ടത്.’
‘വെല്ലിശനെ ഒന്ന് കാണണം’: ഞാന്‍ പറഞ്ഞു
"എങ്കില്‍ നാളെത്തന്നെ പോകാം. ഞായറാഴ്ചയല്ലേ? പറ്റിയാ നിന്റെ ജോലിക്കാര്യോം പറയാം,  എന്താ?“

തകരപ്പെട്ടി തുറന്ന് അതില്‍ നിന്ന് ഒരു കടലാസ്‌ പാക്കറ്റെടുത്തു, രാജേട്ടന്‍ .
"വെല്ലിശനെ കാണാന്‍ വെറും കയ്യോടെ പോണ്ടാ. ദാ,  ചൌപ്പാട്ടീന്ന് വാങ്ങിയ ഒരു കാഷ്മീര്‍ ഷാളാ. വല്യ വിലയൊന്നുമില്ലാ......"

കല്യാണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പിലുള്ള ഹൗസിംഗ്‌ ബോര്‍ഡില്‍ ആയിരുന്നൂ ഗിരീശേട്ടന്റെ ക്വാര്‍ട്ടേഴ്സ്‌.
"ഓ, നീയും വന്നോ ബോംബെക്ക്? ആരും പറഞ്ഞില്ലല്ലോ?": വാതില്‍ തുറന്നപ്പോള്‍ അത്ഭുതത്തോടെ കൌമുദിച്ചേച്ചി.

സോഫയില്‍ കിടന്ന് പത്രം വായിച്ചിരുന്ന ഗിരീശേട്ടന്‍ തലയുയര്‍ത്തി."വാ, വാ രാജാ, കണ്ടിട്ടൊരു പാട്‌ നാളായല്ലോ? അല്ല, ഇവന്‍ നിങ്ങടെ കൂടെയാണോ?"
"വെല്ലിശന്‍ ‍?" കസേരയിലിരിക്കെ ഞാന്‍ ചോദിച്ചു.
“ഊണ് കഴിഞ്ഞ് കിടന്നതാ. ഉറക്കമായിരിക്കും"
"പിള്ളേരോ?"
"ട്യൂഷന് പോയി. ഞാന്‍ ചായയെടുക്കാം"
കൗമുദിച്ചേച്ചി അടുക്കളയിലേക്ക്‌ വലിഞ്ഞു.

"ചേട്ടനിപ്പഴും മഫത്‌ലാലില്‍ തന്നെയല്ലേ? നീ മേക്കര്‍ ഭവനിലെ ജോലി വിട്ടെന്ന് കേട്ടു. അച്ഛനിപ്പോ അസുഖമൊന്നുമില്ലല്ലോ?" എന്നെ പാടെ അവഗണിച്ച്‌, ഗിരീശേട്ടന്‍ രാജേട്ടന് നേരെ ചോദ്യങ്ങളെറിഞ്ഞു കൊണ്ടിരുന്നു.

ചായയും ചിവ്ഡയുമായി ചേച്ചി രംഗപ്രവേശം നടത്തിയപ്പോള്‍ ‍, റൂമിന്റെ വാതിലില്‍ വെല്ലിശന്റെ വെള്ളത്തലമുടി തെളിഞ്ഞു.
"വെല്ലിശാ": ഞാന്‍  ഓടിച്ചെന്നു.
അല്പം ഉറക്കെ പറഞ്ഞാലേ വെല്ലിശന് കേള്‍ക്കൂ, അത്‌ കൊണ്ട്‌ മറുപടികളും  ഉച്ചത്തിലായിരിക്കും.
"നീ എപ്പോഴാടാ ബോംബേല് വന്നേ?": വെല്ലിശന്‍ സന്തോഷത്തോടെ എന്റെ തോളില്‍ പിടിച്ചു.
"രണ്ടാഴ്ചയായി"
"ജോലിയായോ?"
"ഇല്ലാ"
"ആ...സാരല്യാ,  കിട്ടും കാളേജിലൊക്കെ പഠിച്ചതല്ലേ?."
"അല്ല, കിഷ്ണന്റെ മോന്‍ രാജനല്ലേടാ അത്‌?" സോഫയിലിരിക്കെ വെല്ലിശന്‍ രാജേട്ടനു നേരേ തിരിഞ്ഞു.
"അതെ, വെല്ലീശാ" : രാജേട്ടന്‍ എഴുന്നേറ്റ് ബഹുമാനം പ്രകടിപ്പിച്ചു.

"നാട്ടില്‍ പോവ്‌ല്ലേ,  ദാ ഇത്‌ വെല്ലിശന്": പാക്കറ്റ്‌ തുറന്ന് ഞാന്‍ കാഷ്മീര്‍ ഷാള്‍ വെളിയിലെടുത്തു.
"ആയ് ...നല്ല മിനുസം......ജോലിയും ശംബളവുമൊക്കെ ആയിട്ട്‌ പോരേടാ സമ്മാനമൊക്കെ" : ഷാളെടുത്ത്‌ തോളിലിട്ട്‌ ഭംഗി ആസ്വദിച്ചുകൊണ്ട്‌ വെല്ലിശന്‍ കുലുങ്ങിച്ചിരിച്ചൂ.

‘നാട്ടില്‍ പോയാ വെല്ലിശന്‍ ഒറ്റക്ക് ...?: രാജേട്ടന്റെ ചോദ്യം."നിങ്ങള്‍ മൂന്ന് പേരും ഇവിടെയുള്ളപ്പോ വെല്ലിശനെ നാട്ടില്‍ വിടണോ?"
"ഇവിടെ നിര്‍ത്താനോ? നല്ല കാര്യായി. അടങ്ങി ഒരിടത്തിരിക്യോ ഇങ്ങേര്? പിന്നെ ദിവസോം ആരാ ചാരായം വാങ്ങിക്കൊടുക്വാ?"
ഗിരീശേട്ടന്റെ പരിഹാസമുയര്‍ന്ന് പൊങ്ങി.
"ദേ, ഇവ്‌ടെ പറ്റില്യാ ട്ടോ, ഇപ്പഴേ പറഞ്ഞേക്കാം!"  കുറുകെ  നടന്ന്, സോഫക്ക്‌ പിന്നിലെത്തി  ഗിരീശേട്ടന്റെ തലക്കിരു വശവും കൈകളൂന്നി, ചേച്ചി നയം വ്യക്തമാക്കി.
"ശ്‌ശ്‌...പതുക്കെ പറ, വെല്ലിശന്‍ കേക്കില്യേ":  ഞാനെണീറ്റു.
"കേള്‍ക്കട്ടെ, കേള്‍ക്കാന്‍ തന്നെയാ പറയുന്നേ..“ഗിരീശേട്ടന്‍ വര്‍ദ്ധിത വീര്യനായി: ‘ആയ കാലത്ത്‌ കള്ള്‌ കുടിച്ചും പെണ്ണു പിടിച്ചും കൂത്താടി നടന്നപ്പോ ഓര്‍ക്കണായിരുന്നു ഒരിക്കെ വയസ്സാവുന്ന് . പിന്നെ......”
ഒന്ന് നിര്‍ത്തി വെല്ലിശന് നേരെ നോക്കി ഗിരീശേട്ടന്‍ തുടര്‍ന്നു: ‘എന്റെ അമ്മ മഹോദരം വന്ന് മരിച്ചെന്നല്ലേ പറച്ചില്‍ ‍? പക്ഷേ സത്യന്താന്നറിയോ,  കുടിച്ച് ബോധമില്ലാതെ വന്ന ഇങ്ങേര് ചവിട്ടി കൊന്നതാ "

വെല്ലിശന്റെ വീരഗാഥകള്‍ ഏറെ കേട്ടിരുന്നെങ്കിലും അസമയത്തുള്ള ഈ ഉറഞ്ഞ് തുള്ളല്‍ അരോചകരമായി അനുഭവപ്പെട്ടു. വൃദ്ധനും രോഗിയും ആലംബഹീനനുമായി, അപരിചിത സ്ഥലത്ത്, അന്യരുടെ മുന്‍പില്‍ സ്വന്തം മകനാല്‍ കുറ്റ വിചാരണ ചെയ്യപ്പെടുന്ന ആ മനുഷ്യനോടെനിക്ക്‌ അത് വരെയില്ലാതിരുന്ന അടുപ്പവും അനുകമ്പയും തോന്നി.

"നാട്ടില്‍ ചെന്നാ കേള്‍ക്കാം അച്ഛന്റെ അപദാനങ്ങള്‍ . എത്ര... എവിടെയൊക്കെ ....ഹോ, പറയാന്‍ പോലും ലജ്ജയാണെനിക്ക്!"
ഗിരീശേട്ടന്‍ കത്തിക്കയറുകയാണ്.  “അങ്ങനെയുള്ള ഒരാളെ  പരിപാലിക്കാന്‍ ഞങ്ങള്‍ ഞങ്ങടെ ഭാ‍ര്യമാരെ....."

അവ്യക്തമായ ഒരു തേങ്ങലോടെ, കുനിഞ്ഞ ശിരസ്സും വിറയ്ക്കുന്ന ശരീരവുമായി, വേച്ച്‌ വേച്ച്‌ അകത്തെ ഇരുട്ടിലേക്ക്‌ അപ്രത്യക്ഷനാകുന്ന വെല്ലിശനെ നോക്കി പെട്ടെന്ന്   നിശ്ശബ്ദനായി അയാള്‍ ‍. തോളില്‍ നിന്നൂര്‍ന്ന്   വാതില്‍പ്പടിയില്‍  വീണ ഷാള്‍ ഒരു ചോദ്യചിഹ്നമെന്നോണം ഞങ്ങളെ നോക്കി പല്ലിളിച്ചു.

ചാലുകള്‍ വികൃതമാക്കിയ ആ മുഖത്തെ ദൈന്യതയും വെമ്പിയടയാന്‍ മടിക്കുന്ന കണ്ണുകളിലെ ശൂന്യതയും കുന്തമുനകളായി നെഞ്ചിലേക്ക് ആഴ്‌ന്നിറങ്ങി.
"നിങ്ങളിപ്പോ ഇറങ്ങുന്നുണ്ടോ? നാലരക്ക് കല്യാണ്‍ ‍-ചര്‍ച്ച്ഗേറ്റ് ഫാസ്റ്റുണ്ട്.  ഗ്രാന്‍ഡ്‌ റോഡിലല്ലേ ഇറങ്ങുക?": ഗിരീശേട്ടന്‍ എണീറ്റു.
"അല്ല, ചര്‍ണീ റോഡില്‍ ‍"
"എടാ, ജോലിക്കാര്യം..." : ഊരി വച്ചിരുന്ന ഷൂവിലേക്ക്‌ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ രാജേട്ടനെന്നെ ഓര്‍മ്മിപ്പിച്ചു.
"ഇറങ്ങുന്നു": നടന്ന് നീങ്ങവെ ആരോടെന്നില്ലാതെ ഞാന്‍ വിളിച്ച്‌ പറഞ്ഞു‍.
"ഇടക്ക് വാ,"കൗമുദിച്ചേച്ചി ഔപചാരികത മറന്നില്ല: "തനിയെ വരാന്‍ ‍.... വഴിയൊക്കെ മനസ്സിലായല്ലോ?"
-ഈ വഴി...ഒരിക്കല്‍ക്കൂടി? ഇല്ല, ഒരിക്കലുമില്ല എന്നുറക്കെ  വിളിച്ച്‌ കൂവണമെന്ന് തോന്നി.

വെല്ലിശനാരാ മോന്‍ ‍?
നാട്ടിലെത്തി, വാശിയോടെ, ചിട്ടയായ ജീവിതചര്യയില്‍ പഴയ ആരോഗ്യവും ഊര്‍ജ്ജസ്വലതയും വീണ്ടെടുത്തു.
മദ്യപാനം വല്ലപ്പോഴുമാക്കി.
പരിചയക്കാരികളെ മറന്നു.
പൂട്ടിയിട്ടിരുന്ന മരക്കമ്പനി വീണ്ടും തുറന്നു.

യുവത്വം വീണ്ടെടുത്ത ‘യയാതി‘യെപ്പൊലെ നാട്ടിലും വീട്ടിലും, ഒരിക്കല്‍ കൂടി,  വെല്ലിശന്‍ നിറഞ്ഞ് നിന്നപ്പോള്‍ ആ വാര്‍ദ്ധക്യം ഏറ്റെടുത്ത ‘പുരു‘വാരെന്ന് നാട്ടുകാര്‍ അത്ഭുതപ്പെട്ടു.

ഒരു ഞായറാഴ്ച:
 വിളിച്ച് കൂട്ടിയ കുടുംബ യോഗത്തില്‍ സാധാരണ നടപടിക്രമങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ, വെല്ലിശന്റെ ആവശ്യപ്പെട്ടു:
"നാളെ ഒരു പെണ്ണ് കാണല്‍ ചടങ്ങൂണ്ട്.  പുത്തന്‍ വേലിക്കരയില്‍ ‍. വേലായീം നാരായണനും കൂടെ പോയാ മതി. വേണെങ്കി ലഷ്മീനേം കൂട്ടിക്കോ. എടക്കാരന്‍ കുഞ്ഞിച്ചെക്കന്‍ കാലത്ത് തന്നെ വരും. ബാക്കി അവന്‍ പറയും"

ആര്‍ക്ക്, എന്തിന് എന്നെല്ലാം അമ്പരന്ന് നില്‍ക്കുന്ന കൂടപ്പിറപ്പുകളെ നോക്കി ഒരു കള്ളച്ചിരിയോടെ വെല്ലിശന്‍ തുടര്‍ന്നു:"ഞാന്‍ കണ്ടൂ, ഇഷ്ടായി. ഇനി ഒറപ്പിച്ചാ മാത്രം മതി. വൃശ്ചികം 7 നു ഒരു മുഹൂര്‍ത്തമുണ്ട്‌. അന്നായിക്കോട്ടെ"
കാരണവര്‍ പുറത്തിറങ്ങി

സദസ്സില്‍ കുശുകുശുപ്പുയര്‍ന്നപ്പോള്‍ അച്ഛന്‍ രഹസ്യം വെളിപ്പെടുത്തി:  ‘സംശയിക്കേണ്ടാ, വല്യേട്ടന് വേണ്ടിത്തന്നെയാ പെണ്ണ്.  കുഞ്ഞിച്ചെക്കന്‍ പറഞ്ഞിരുന്നു"

65 കാരന്‍ വരന്‍ 35 കാരി വധുവിന്റെ കഴുത്തില്‍ ‍, മക്കളും പേരക്കുട്ടികളുമടങ്ങുന്ന സദസ്സിന്റെ സാന്നിദ്ധ്യത്തില്‍ താലികെട്ടുമ്പോള്‍ ‍,ആണ്മക്കളുടെ അഭാവം പ്രകടമായിരുന്നു.

ഒരു കൊല്ലത്തിനകം സുമേഷിനെ പ്രസവിച്ച്‌ പ്രായം തന്റെ ഭാഗത്തെന്ന് വല്യമ്മയും മെയ്‌വഴക്കം തനിക്കെന്ന് വെല്ലിശനും തെളിയിച്ചു.

സമര്‍ത്ഥനും ആരോഗ്യവാനുമായ മകന്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നത്‌ കണ്ട്‌, വരദാനം പോലെ കിട്ടിയ പുതു ജന്മം ശരിക്കും ആഘോഷിച്ച്, 83-മത്തെ വയസ്സിലാണു വെല്ലിശന്‍ ഇഹ ലോകത്തോട്‌ യാത്ര പറഞ്ഞത്‌.

ഭാഗം വയ്ച്ച് വാങ്ങിയ തന്റെ ഷെയര്‍  വില്‍ക്കുകയാണെന്ന് ഗിരീശേട്ടന്‍ പറഞ്ഞപ്പോള്‍ പലരും ഉപദേശിച്ചൂ:
"കുടുംബ സ്വത്തല്ലേ? അതവിടെ കിടന്നോട്ടെ, ഗിരീശാ. ഒരിക്കല്‍ നിനക്ക്‌ നാട്ടില്‍ വരണമെന്ന് തോന്നിയാലോ?"
"ഈ നശിച്ച നാട്ടില്‍ ഞാന്‍ വന്ന് താമസിക്കുമെന്നോ?"
ഗിരീശേട്ടന്‍ പുച്ഛത്തോടെ ചിരിച്ചു.
":അംബര്‍നാഥില്‍ ത്രീ ബെഡ് റൂം ഫ്ലാറ്റ് വാങ്ങിയിട്ട്യുണ്ട്. . പെന്‍ഷനാകുമ്പോ മാസാമാസം എനിക്കെത്ര കിട്ടുമെന്നാ വിചാരം?."

കണക്ക് കൂട്ടിയപോലെ, ഗിരീശേട്ടന് പെന്‍ഷനാകും മുന്‍പ് തന്നെ മക്കള്‍ ജോലിക്കാരായി;  വിവാഹവും കഴിച്ചു.

പക്ഷെ കടിഞ്ഞാണില്ലാത്ത കാലത്തിന്റെ, അനന്തവും ഗുപ്തവും അജ്ഞാതവുമായ കുതിച്ചുചാട്ടങ്ങള്‍ക്കിടയില്‍ ഗിരീശേട്ടനും തന്റെ  സ്വത്വം അന്യമായി..

സഹോദരങ്ങളേയും വീട്ടുകാരേയും ഏഴയലത്ത്‌ പോലും അടുപ്പിക്കാതിരുന്ന, സ്വാര്‍ത്ഥതയുടേയും അസഹിഷ്ണുതയുടേയും മൂര്‍ത്തരൂപമായിരുന്ന ആ കവിയശഃപ്രാര്‍ഥിക്ക്‌ ഔദ്യോഗികരംഗത്തോ സഹൃദയലോകത്തോ തന്റേത് എന്ന് അവകാശപ്പെടാന്‍ ഒരാത്മാര്‍ത്ഥ സ്നേഹിതന്‍ പോലുമില്ലായിരുന്നു.

ആരേയും ഗൌനിക്കാതെ, മുഖപടങ്ങള്‍ അനുനിമിഷം മാറി അണിയുന്ന, നിറങ്ങളുടെ കാലിഡൊസ്കോപ്പില്‍ സ്വയം മറക്കുന്ന, തിരക്കില്‍ നിന്നും കൂടുതല്‍ തിരക്കിലേക്ക്‌ കൂപ്പ് കുത്തുന്ന മുംബൈ നഗരി,  അനങ്ങാപ്പറയായി മാറിയ തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ കലശലായപ്പോഴാണു സ്വന്തം അസ്തിത്വത്തിലേക്ക് തിരിഞ്ഞ് നോക്കാനയാള്‍ പ്രേരിതനായത്‌.

നാട്ടില്‍ പോണം, നാലു സെന്റ്‌ ഭൂമി വാങ്ങണം, ഒരു  കൂര വയ്ക്കണം, പേരയും മാവും പ്ലാവും കൊന്നയുമൊക്കെ പറമ്പില്‍ തന്നെ വേണം എന്നൊക്കെ സ്ഥലകാലഭേദമന്യേ ജല്‍പ്പിക്കാന്‍ തുടങ്ങിപ്പോഴാണ് കൌമുദിയേച്ചി മക്കളെ വിളിച്ച് വരുത്തിയത്.

'കല്ലംകുന്നില്‍ സ്വന്തക്കാരോടൊപ്പം' എന്ന ആശയം ചേച്ചി മുളയിലെ നുള്ളി. “വേണ്ടാ, അലവലാതികള്‍ വലിഞ്ഞ് കേറി വരും, ഓരോരുത്തരായി’

ക്രൈസ്റ്റ്‌ കോളേജിന്നരികെയുള്ള ഹൗസിംഗ്‌ കോളനിയില്‍ വീട്‌ വാങ്ങിയത്‌ പല ‘ഹൈ ലെവല്‍ ‍‘ കോണ്‍ഫറന്‍സുകള്‍ക്കും ‘ബ്രെയിന്‍ സ്റ്റോമിംഗിനും‘ മുംബൈ-കേരള ‘ഷട്ടില്‍ സര്‍വീസിനുമൊക്കെ ശേഷമാണ്.

നാട്ടില്‍ താമസമാക്കിയ ഗിരീശേട്ടന്റെ  സ്വഭാവവൈചിത്ര്യങ്ങള്‍ കൗതുക വാര്‍ത്തകളായും മിമിക്രി ഐറ്റങ്ങളായും മാറാന്‍ അധികം താമസമുണ്ടായില്ല.

പ്രധാനം ഇരുട്ടിനോടുള്ള ഗിരീശേട്ടന്റെ പേടിയാണ്.
മൂവന്തിയായാല്‍  മുറ്റത്തിറങ്ങില്ല.
രാത്രി മുഴുവന്‍ ലൈറ്റുകള്‍ കത്തി നില്‍ക്കും,
ഇലയനങ്ങിയാല്‍ പോലും പേടിച്ചലറും,
കോളാമ്പി  ബാത്ത് റൂമാക്കും.
ഇടക്കിടെ വിളിച്ച് ചോദിക്കും:
"കൗമൂ, ഉറങ്ങിയോ?
കൗമൂ, വാതില്‍ പൂട്ടിയോ?
കൗമൂ, ടോര്‍ച് വര്‍ക് ചെയ്യുന്നുണ്ടോ?

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് ഗിരീശേട്ടനെ അവസാനമായി കണ്ടത്‌.
പ്രസരിപ്പില്ലാത്ത ഒരു ചിരി സമ്മാനിച്ച് അകലേക്ക് നോക്കിയിരുന്നു, അദ്ദേഹം..
മുടി പറ്റേ വെട്ടിയിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായിക്കാണും.
-കള്ളിമുണ്ടും ബനിയനും ധരിച്ച്‌, മൗനം മുഖമുദ്രയാക്കി!

"മോനേ, നീയൊന്ന് പറഞ്ഞ്‌ നോക്ക്‌. എത്ര പറഞ്ഞിട്ടും ഡോക്ടറെക്കാണാന്‍ കൂട്ടാക്കുന്നില്ല:" കൗമുദിച്ചേച്ചിയും ആകെ മാറിയിരുന്നൂ.
"എന്താ ഗിരീശേട്ടാ, അസുഖം മാറണമെങ്കില്‍ ഡോക്ടരെ കാണണ്ടേ?" ഞാനടുത്ത്‌ കൂടി.
"ലാല്‍സിലേക്കല്ലേ? ഞാനില്ല. കഴിഞ്ഞ പ്രാവശ്യം ആ ഡോക്ടറുടെ തന്തക്ക്‌ വിളിച്ചിറങ്ങി പോന്നതാ..": ഗിരീശേട്ടന്‍ അറുത്ത്‌ മുറിച്ച്‌ പറഞ്ഞു.
"അയാള്‍ നല്ലൊരു സൈക്കോളജിസ്റ്റാ. ഇന്നലെ വിളിച്ചഴും പറഞ്ഞു, കൊണ്ട്ചെല്ലാന്‍ ‍": ചേച്ചി വിശദീകരിച്ചു.
"തൃശ്ശൂര്‍ നല്ല ഒരു ഡോക്ടറുണ്ട്‌. അവിടെ പോയാലോ?":രാധേയേട്ടന്‍ ഇടപെട്ടു.
"വേറെ ഡോക്ടറാണെങ്കി....ശരി!"
ഏറെ സംസാരിച്ചിരുന്നു, ഞങ്ങള്‍ ‍.സാഹിത്യവും കവിതയും വിഷയങ്ങളായപ്പോള്‍ ഗിരീശേട്ടന്റെ ഊര്‍ജസ്വലനായി.  പതിവുള്ള പിശുക്ക്‌ വിട്ട്  കൌമുദിയേച്ചിയും കൂട്ടത്തില്‍ കൂടി

സംശയ രോഗിയാണത്രേ ഗിരീശേട്ടന്‍.
പാല്‍ക്കാരനെ ,
പത്രക്കാരനെ,
പോസ്റ്റ്‌ മേനെ,
വേലക്കാരനെ......
അയല്‍ക്കാര്‍ പോലും കുശലാന്വേഷണങ്ങള്‍ക്ക് വരാറില..

ഗേറ്റിലൂടെ ആരെങ്കിലും ഒന്നെത്തി നോക്കിയാല്‍ ഗിരീശേട്ടന്‍ വയലന്റാകും.
"ആരാടീ അത്‌?നിന്റെ രഹസ്യക്കാരനാ?‘
അക്യൂട്ട്‌ പാരനോയിഡ്‌  സ്കിസോഫ്രീനിയ‘ എന്ന മനോരോഗമാണതെന്ന് രാധേയേട്ടന്‍  വിശദീകരിച്ചു. രോഗി സ്വയം ചികില്‍സക്ക്‌ തയ്യാറായാല്‍ മാത്രമേ  പ്രയോജനപ്പെടൂ!

നവംബറിലെ ഒരു പാതിരാവില്‍ ഇളയച്ഛന്റെ മകന്റെ ഫോണ്‍ ‍:
"ചേട്ടാ, ഗിരീശേട്ടന്‍ മരിച്ചു“
"എപ്പോ, എങ്ങനെ?"
"ആത്മഹത്യയാ. അയല്‍ക്കാരും പോലീസുകാരും ബന്ധുക്കളും എല്ലാം കൂടി ബഹളമയമാണിവിടെ. നാളെ പറയാം, വിശദമായി....."

ഹൗസിംഗ്‌ കോളനിയില്‍ ഗിരീശേട്ടന്‍ വാങ്ങിയ വീട് സംബന്ധിച്ച കേസ് നിലവിലുണ്ടായിരുന്നു. വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് വന്ന ഗിരീശേട്ടന്‍ പതിവിലേറെ അസ്വസ്ഥനായിരുന്നു: നമ്മുടെ വക്കീല്‍ ഒരു കള്ളനാ. അയാള്‍ മറുപക്ഷം ചേര്‍ന്നിരിക്കുന്നു. വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നാ തോന്നുന്നത് എന്നൊക്കെ പറഞ്ഞത്രേ.

രാത്രി ചേച്ചി ഉറങ്ങിയെന്നുറപ്പ് വരുത്തിയ ശേഷം, ഒളിച്ച്‌ വച്ചിരുന്ന ബ്ലേഡെടുത്ത്‌ ദേഹമാകെ തലങ്ങും വിലങ്ങും വരഞ്ഞൂ.
ഇരുകൈയിലേയും നാഡീ ഞരമ്പുകള്‍ മുറിച്ചു.
ചോരയൊഴുകി കിടക്കയാകെ നനഞ്ഞിട്ടും താന്‍ മരിച്ചില്ലെന്ന് ബോദ്ധ്യമായപ്പോള്‍ അടുക്കളയില്‍ നിന്ന് മണ്ണെണ്ണയെടുത്ത് തലവഴി ഒഴിച്ച് തീ കൊളുത്തി!

"തലയും മുഖവും കത്തിക്കരിഞ്ഞു.   ശരീരം മാത്രമുണ്ട്‌ തിരിച്ചറിയാന്‍ പാകത്തില്‍ ‍.... അതും ചോരയില്‍ കുളിച്ച് ..." പുറത്ത്‌ വരാനാവാതെ വാക്കുകള്‍  അനിയന്റെ തൊണ്ടയില്‍ കുരുങ്ങി.

- ഗിരീശേട്ടന്റെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കുമോ?


Wednesday, June 4, 2008

28 നായയും പുലിയും (ഇന്നലെയുടെ ജാലകങ്ങള്‍ -3)

28 നായയും പുലിയും


ആറു പറ കണ്ടത്തിലെ നെല്ലിന്റേയും അരയേക്കര്‍ പറമ്പിലെ നാളികേരത്തിന്റേയും കറവ വറ്റാറായ ഒരു പശുവിന്റേയും ബലത്തില്‍ 7 പേരടങ്ങുന്ന കുടുംബം മുന്നോട്ട്‌

പോകില്ലെന്ന നിഗമനത്തില്‍ അച്ഛനുമമ്മയും ക്രമേണ ഞങ്ങളും എത്തിച്ചേര്‍ന്ന കാലം.

അന്ന് രാത്രി, പാല് വിറ്റ കാശിന് പരുത്തിക്കുരുവും പിണ്ണാക്കും വാങ്ങിയെത്തിയ  അച്ഛന്റെ മുഖത്തൊരു പുത്തന്‍ വെളിച്ചം.

"പാറമടയില്‍ 5 ജോലിക്കാര്‍ കൂടി വന്നിരിക്ക്ണ്.  പാലക്കാട്ട്കാരാ. നടവരമ്പ് അംബി  സ്വാമീടെ ഹോട്ടലീ പോയാ അവരിപ്പോ  ഊണു കഴിക്ക്ണേ. എന്നോട്  

പൌലോസ് മേസ്തിരി  ചോദിക്യാ....  ഹോട്ടലിലൊക്കെ പണിയെടുത്ത് പരിചയള്ള ആളല്ലേ,  നിനക്കൊന്ന് ശ്രമിച്ചൂടേ ന്ന്"

"പാറമടക്കാര്‍ക്ക്‌ ചോറുണ്ടാക്കിക്കൊടുക്വേ? മുതിർന്ന പെണ്‍‌കുട്ട്യോളുള്ള വീടാ... മറക്കണ്ടാ" :കഥ തുടങ്ങും മുൻപേ ക്ലൈമാക്സിലേക്ക് ചാടുന്ന  അമ്മയുടെ സ്ഥിരം ശീലം.

"വീട്ടീലല്ലെടീ.... ചായക്കട തുടങ്ങുന്ന കാര്യാ പറഞ്ഞേ. പാറമടക്കാര്‍ക്ക് രണ്ട്‌ നേരം ഊണ് കൊടുക്കണം. പിന്നെ നാട്ടുകാരുടെ പറ്റുപടീം...' : അച്ഛന്‍ വാചാലനായി.

‘പൂട്ട്‌, പപ്പടം, കടലക്കറി, പഴം...‘:ചായക്കടയുടെ കാര്യമോര്‍ത്തപ്പോഴേ വായില്‍ വള്ളമിറക്കാനുള്ള വെള്ളം.

"ദോശ്യോ ഇഡ്ഡല്യോ  ഉണ്ടാക്കാം. പിന്നെ  ചില വറവ് പണിയൊക്കെ ‘ജോലാര്‍പേട്ട‘ന്ന് ഞാന്‍ വശമാക്കീട്ട്ണ്ട്.  ഉച്ചയൂണിന് സാമ്പാറ് ‍, ഉപ്പേരി, പപ്പടം;  വൈകീട്ട്‌ പരിപ്പോ

രസമോ... പോരേ?.'

തറവാടും വീടും വേര്‍ തിരിക്കുന്ന കൈത്തോടിന്നരികെ, വഴിയരികില്‍ ‍, ചെമ്മണ്ണ്  അടിച്ചുറപ്പിച്ച്‌ ചാണകം മെഴുകിയ തറയൊരുങ്ങി.   കവുങ്ങിന്റേയും  മുളകളുടേയും

അസ്ഥികൂടാരത്തിന്‍‌ മേലെ ഓല മേഞ്ഞ കൂരയും.

മെടഞ്ഞ ഒറ്റയോലകള്‍ കൊണ്ട്‌  നാണം മറച്ച്, ഇടവഴിയിലേക്കെത്തി  നോക്കി, നവോഢയെപ്പോലവള്‍ പുഞ്ചിരിച്ചു.  അയല്‍ക്കാരുടെ സഹകരണത്തിന്റെ പ്രതീകമായ

ബഞ്ചുകളും ഡസ്കുകളും പിന്നെ വേലപ്പനാശാരി തട്ടിക്കൂട്ടിയ ചായമേശയും...

ചായക്കടക്ക് നേരെ  മുന്‍പിലാണ് വേലപ്പനാശാരിയുടെ വീട്‌. കാഴ്ച മങ്ങിയതോടെ പണിക്ക്‌ പോകാതായ മൂത്താശാരിക്ക്‌  മക്കള്‍ നാല്. കല്യാണം കഴിച്ചയച്ചതോടെ  

പെണ്മക്കള്‍ അന്യരായി. മൂത്തമോന്‍  ചേന്നപ്പന്‍ നല്ല പണിക്കാരനെന്ന് പേരെടുത്തപ്പോള്‍ ഇളയവന്‍ കുഞ്ഞൂട്ടന് കൊട്ടൂടിയും ഉളിയും കാണുന്നത് പോലും

അലെര്‍ജിയായിരുന്നു.

നാലാം ക്ലാസ്‌ പരീക്ഷയുടെ റിസല്‍റ്റ് വന്ന ദിവസം, അമ്മയുടെ കാശുകുടുക്ക പൊട്ടിച്ചെടുത്ത പണവുമായി  'പുറപ്പെട്ട്‌' പോയ കുഞ്ഞൂട്ടന്  കാശ്‌ തീരും വരെ

‘കോവൈ‘ പട്ടണം ‘സുവര്‍ക്ക‘മായിരുന്നു. എച്ചില്‍ക്കൂനകള്‍ക്കും വാട്ടര്‍ പൈപ്പുകള്‍ക്കുമുള്ള ‘തറ’ അവകാശം തമിഴ് പേശും പുള്ളൈകള്‍ക്കാണെന്ന് അവര്‍

സ്ഥാപിച്ചപ്പോഴാണ് മലയാളത്ത് കാരന്‍ പൈതലിന് സ്വന്തം  നാടും വീടും ഓര്‍മ്മയില്‍ തെളിയുന്നത്.

കള്ളവണ്ടി കയറി,  പരിചയമില്ലാ വഴികളിലൂടെ നടന്ന്, ചപ്രത്തലമുടിയും കീറിപ്പറഞ്ഞ വസ്ത്രങ്ങളും ദുര്‍ഗന്ധം പേറുന്ന ശരീരവുമായി, ഒരു സുപ്രഭാതത്തില്‍ കുഞ്ഞൂട്ടന്‍

കല്ലംകുന്ന് സെന്ററില്‍ പ്രത്യക്ഷനായി.

വീട്ടിലെത്തി, കുളിക്കാന്‍ പോലും മിനക്കെടാതെ, അമ്മ നല്‍കിയ പഴങ്കഞ്ഞിയും ചക്കപ്പുഴുക്കും വിഴുങ്ങി, ദിവസങ്ങള്‍ക്ക് ശേഷം ‘ഹൌസ് ഫുള്‍ ‘ ആയ  തന്റെ വയര്‍

തടവി, ഒരേമ്പക്കവും വിട്ട്‌ ഉമ്മറത്തെത്തിയ കുഞ്ഞൂട്ടന്‍ ‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന കൊട്ടത്തേങ്ങ ചൂണ്ടി  "അമ്മാ, യത്‌ എന്നാത്തും കായ്?' എന്ന് ചോദിച്ചതും അത്ര

തന്നെ വേഗത്തില്‍ "നിന്റമ്മേടെ നെഞ്ഞത്തും കായ്" എന്ന് ആയമ്മ തിരിച്ചടിച്ചതും ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ മറന്ന നഗ്നസത്യമത്രേ!

മുടന്തുള്ള ഇടത്‌ കാല്‍ വലിച്ച് വച്ചാണ് എല്ലനും കുള്ളനുമായ കുഞ്ഞൂട്ടന്‍ നടപ്പ്. "ബോട്ട്‌ എവിടേക്കാ?" എന്ന കുസൃതിചോദ്യത്തിന് :"നെന്റെ തന്തേടെ

പതിനാറടിയന്ത്രത്തിന്’ എന്നുടന്‍ വരും മറുപടി.  ഒന്ന് നിന്ന്, തല ചൊറിഞ്ഞ് " മൂത്താശാരീടെ പണിക്കുറ്റത്തിനു ഞാനെന്തിനാ വല്ലവന്റേം  തന്തക്ക്‌ വിളിക്ക്ണേ."

എന്നാത്മഗതം നടത്താനും സമയം കണ്ടെത്തുമവന്‍ ‍.

ആസാമില്‍ റോഡ്‌ പണിക്കെന്ന് പറഞ്ഞ് ത്രിശ്ശിവപേരൂര്‍ക്ക് പോയ നാട്ടുകാരില്‍ നിന്ന് രണ്ട് പേര്‍ ലാന്‍ഡ് ചെയ്തത് സിലോണില്‍ . അതിലൊരാള്‍ കുഞ്ഞുട്ടന്‍ !എന്തോ

ഏതോ എങ്ങിനേയോ?

നീണ്ട 5 വര്‍ഷത്തെ ലങ്കാവാസം കഴിഞ്ഞ് തിര്‍ച്ചെത്തിയ 'കൊളംബോ കുട്ടന്റെ' ഭാവഹാവാദികള്‍ ആകെ മാറിയിരുന്നു. മൂട്ടിയ സിലോണ്‍ ലുങ്കിയും ചിത്രവര്‍ണാങ്കിത

‘ഷേര്‍ട്ടും’ ധരിച്ച്‌, ഇംഗ്ലീഷ്‌ വാക്കുകളാലലുക്ക് വച്ച ‘മെല്‍‌യാളം’  സംസാരിക്കുന്ന കുഞ്ഞൂട്ടനെ ജനങ്ങള്‍ ആദരവും അത്ഭുതവും നിറഞ്ഞ കണ്ണുകളാല്‍ നോക്കി

വാഴ്ത്തി.  'വാഴത്തോട്ടം' എന്ന സ്ഥലത്ത്‌ തേയിലത്തോട്ടം നടത്തുന്ന ഐറിഷ്  സായിപ്പിന്റെ 'ബട്ട്ലര്‍ ‘ ആയിരുന്നുവത്രേ കുട്ടന്‍ !

താമസിയാതെ വേലപ്പനാശാരി മുന്‍‌കൈയെടുത്ത്,  'സിലോണ്‍  ‍' കുട്ടനെക്കൊണ്ട്  വാരാപ്പുഴക്കാരി മാദകാംഗി മന്ദാകിനിയെ മംഗലം കഴിപ്പിച്ചു. നവവധുവിന്റെ

കുലപ്പെരുമയുടെ അതിപ്രസരവും  വിശ്രമമില്ലാത്ത നാവിന്റെ ചുറുചുറുക്കും ഒത്ത് ചേര്‍ന്നപ്പോള്‍  ചേന്നപ്പനും കുടുംബവും മേലൂരുള്ള മാമി വീട്ടിലേക്ക്‌ ‘റിട്രീറ്റ്‍‘ ചെയ്തു.

‘റിട്ടയര്‍മെന്റി’ലായിരുന്ന  വേലപ്പനാശാരി വിശപ്പിന്റെ ഉള്‍വിളി സഹിക്കാവാതെ കൊട്ടൂടിയും ഉളിയും ചാക്കുസഞ്ചിയിലാക്കി വീണ്ടും നാട്‌ ചുറ്റാനിറങ്ങി.

കരുണ തോന്നി. ആരെങ്കിലും  ഭക്ഷണം കഴിക്കാന്‍  വിളിച്ചാല്‍ വേലപ്പനാശാരി വഴങ്ങില്ല. അല്ലറ ചില്ലറ  റിപ്പയറിംഗ്, അല്ലെങ്കില്‍ അല്പം  ചിന്തേര്:  അതിന് ശേഷമേ

അന്നം കൈകൊണ്ട്‌ തൊടൂ.  പണിയൊന്നുമില്ലെങ്കില്‍  ചിരട്ട മിനുക്കിയെടുത്ത്, മുളക്കഷണം  ചീന്തി ചന്തം വരുത്തി  പിടിയാക്കി രണ്ട് ‘കയിലെ‘ങ്കിലുമുണ്ടാക്കി

കൊടുക്കും.

കല്ലംകുന്നുകാരുടെ വക ഒരു പഴംചൊല്ല്  വാമൊഴിയായി പടര്‍ന്ന് മറുനാടുകളില്‍ പോലും പോപുലര്‍ ആയതങ്ങനെയാണ് : "വേലപ്പനാശാരിക്ക്‌ മക്കളുണ്ടായ

പോലെ........"

അച്ഛന്റെ  ഉറ്റ'ചങ്ങായി" ആയിരുന്ന കുഞ്ഞൂട്ടന് ചായക്കട  ഉത്ഘാടനത്തിനെത്താനായില്ല. കാരണം മട്ടാഞ്ചേരിയില്‍ ക്രിസ്റ്റി സായിപ്പിന്റെ ‘ഹൌസ് ബോയ്’ ആയയാള്‍

ജോലി ചെയ്യുകയായിരുന്നു.

മാസാവസാന ശനിയാഴ്ചകളില്‍ വീട്ടിലെത്തുന്ന കുഞ്ഞൂട്ടന്‍ ‍, കളസത്തില്‍ നിന്ന്  ലുങ്കിയിലേക്കുള്ള ‘ചേഞ്ചോവര്‍ ‘‍’നിമിഷങ്ങള്‍ കൊണ്ട് നിര്‍വഹിച്ച്   ഞങ്ങളുടെ വീട്

ലക്ഷ്യമാക്കി തുഴയും.

 "വേലായേട്ടാ, എത്ര നാളായി നല്ല ഒരങ്കം വെട്ടീട്ട്. കളം വരക്ക്‌.  കരുക്കള്‍ ഞാനെടുക്കാം“
തന്റെ ഏക വിനോദമായ ‘28 നായയും പുലിയും‘ എന്ന കളിയെയാണ് കുഞ്ഞൂട്ടന്‍ അങ്കമെന്ന് വിശേഷിപ്പിക്കുന്നത്.

കരികൊണ്ട്‌  ലംബമായും സമാന്തരമായും മുമ്മൂന്ന് വരകള്‍  വരച്ച്‌,  അവ വീണ്ടും കളങ്ങളായി തിരിക്കും. നാലു പാദങ്ങളിലും വാഴയിണ വെട്ടി ഭംഗി വരുത്തിയ 28

നായ്ക്കള്‍ ‍. നടുവില്‍ വിരാജിക്കുന്ന  വലിയ കരു: അതാണ് പുലി.

കളിക്കാരില്‍ ഒരാള്‍ പുലിയുടെ ഉടമ. മറ്റേയാള്‍ നായ്ക്കളുടെ പരിപാലകന്‍ ‍. ആക്രമിച്ച്‌ കയറുന്ന പുലി നായ്ക്കളെ ഒന്നൊന്നായി വെട്ടി വീഴ്ത്തും. തടയണമെങ്കില്‍ തൊട്ടടുത്ത

കളത്തിലേക്ക്  പോലും നീങ്ങാനാനാത്ത വിധം നായ്ക്കളെ നിരത്തി പുലിയെ തളയ്ക്കണം.

പുലിയെ നിയന്ത്രിക്കുന്ന കുഞ്ഞൂട്ടനാണ്  മിക്കവാറും ജയിക്കുക. അഥവാ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍ നായ്ക്കളെ കൈകൊണ്ട് ആക്രമിച്ച് നിരത്തി  കുഞ്ഞൂട്ടന്‍

എണീക്കും: മതി, വേലായേട്ടാ, തൊട്ട്‌ നക്കാന്‍ എന്തെങ്കിലുമെടുക്കാന്‍ പറ ചേടത്തിയോട്. ഞാന്‍ 'മറ്റവനേം' കൊണ്ട്‌ വരാം'.

സായിപ്പിന്റെ കലവറയില്‍ നിന്ന് 'ഇസ്കിയ' സ്കോച്ച് കുപ്പിയുമായി കുഞ്ഞൂട്ടന്‍ വരും, പിന്നെ പാതിരാ വരെ കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ

ഞങ്ങളുടെ തെക്കെ ഇറയത്തിരുന്ന് കവിത ആലപിക്കും;  ആദ്യം സ്ഫുടതയോടെ, പിന്നെ  ഇഴഞ്ഞിഴഞ്ഞ്, ഒടുവില്‍ കുഞ്ഞൂട്ടന്റെ കൂര്‍ക്കം വലി ഉയരും വരെ.

ആട് വളര്‍ത്തലായിരുന്നു മന്ദാകിനിയുടെ ‘ഹോബി‘,  കൂട്ടിനൊരു എരുമയും. കറന്നെടുത്ത പാലുമായി കടയിലെത്തുന്ന അവള്‍ ‍,  നാട്ടിലെ എന്തിനും പോന്ന

‘ചെറുബാല്യക്കാര്‍’ക്കൊപ്പമിരുന്ന് പൂട്ടും കടലക്കറിയും കഴിച്ചേ പോകൂ.

രണ്ട്‌ പെറ്റെങ്കിലും കലിപ്പടങ്ങാത്ത ശരീരവും  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കരിമഷി പുരട്ടിയ  മിഴികളും അടുത്തൊന്ന് കാണാന്‍  വേണ്ടി മാത്രം കടയിലെത്തുന്ന

‘അഴക‘ന്മാരുണ്ടായിരുന്നു. ഇറുകിപ്പിടിച്ച റൌക്കയുടെ താഴത്തെ രണ്ടറ്റവും  കൂട്ടി കെട്ടിയാല്‍ ബാ‍ക്കി ഭാഗങ്ങള്‍ക്ക് കൂടുതല്‍  വെളിച്ചവും തെളിച്ചവും വരും എന്ന

‘വസ്തുശാസ്ത്രം’ മന്ദാകിനി വാരാപ്പുഴയില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്തതാണോ എന്തോ!

കുതിരവേഗത്തില്‍ കുതിച്ചുയര്‍ന്ന കച്ചവടം, പാലക്കാടന്‍ പാര്‍ട്ടി  പാറമടയില്‍ നിന്നപ്രത്യക്ഷമായതോടെ, പോത്തിനെ കെട്ടിയ ഭാരവണ്ടി പോലെ  മടി പിടിച്ചിഴയാന്‍

തുടങ്ങി. "ഹോട്ടല്‍ - ഊണ് റെഡി" എന്ന് പലകക്കഷണത്തില്‍ ചോക്ക്‌ കൊണ്ട്‌ കലാപരമായി എഴുതിയ ബോര്‍ഡെടുത്ത്‌ മാറ്റിയതോടെ ഞങ്ങള്‍ വെറും നാടന്‍

'ഈച്ചയടി' ചായക്കടക്കാരായി. ന്യൂസ് പേപ്പര്‍ വായിച്ച്  രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ വരുന്ന തൊഴിലില്ലാത്തൊഴിലാളികളുടെ ബാഹുല്യം കൊണ്ട് കട വിജനമാകാറില്ലെന്ന്

മാത്രം.

കയറഴിഞ്ഞോടിയ എരുമയെ തളയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കിടങ്ങില്‍ വീണു കൈയൊടിഞ്ഞ മന്ദാകിനിയുടെ ‘എരുമകറക്കലിന്‘ മച്ചിങ്ങേലെ ‘സുച്ച്’ നായരുടെ മകന്‍

രാമചന്ദ്രന്‍  രംഗപ്രവേശം ചെയ്യൂന്നതോടെയാണ് കഥക്കൊരു ‘ട്വിസ്റ്റ്’ വരുന്നത്.

പത്താം ക്ലാസെന്ന കടമ്പ ചാടിക്കടക്കാ‍ന്‍ പലവട്ടം പരാജയപ്പെട്ടപ്പോള്‍ ‘ടെയിലറിംഗി‘ല്‍ ഉന്നത ബിരുദമെടുക്കാനായിരുന്നു രാമുവിന്റെ തീരുമാനം. സുന്ദരനും

സുകുമാരകളേബരനും  ജൂനിയേഴ്സിന്റെ മൊത്തം ആരാധനാപാത്രവുവുമായിരുന്നു തൊലി വെളുത്ത ആ കരമീശക്കാരന്‍ ‍.

കൈവേദന വിട്ട്‌ മാറാത്തത്‌ കൊണ്ടോ, തന്നെ വീഴ്ത്തിയ എരുമയോടുള്ള കെറുവ് കൊണ്ടോ ‘കറവ ലാവണം‘ മന്ദാകിനി രാമുവിന് സ്ഥിരമായി പതിച്ച് നല്‍കി.

ടെയിലര്‍ഷോപ്പ്‌ പൂട്ടി സുഹൃത്‌ സംഗമങ്ങളും സെക്കന്റ്‌ ഷോയുമൊക്കെ കഴിഞ്ഞ്‌ വൈകിയെത്തുന്ന രാമു, നേരത്തെ എഴുന്നേല്‍ക്കണ്ടതിനാലാകാം ഉറക്കവും

മന്ദാകിനിയുടെ കോലായില്‍ തന്നെയാക്കി.

രാമുവിനെ നോക്കി പലരും പരിഹാസത്തോടെ  മൂളുന്നതും കുശുകുശുക്കുന്നതും വിവര്‍ണ്ണനായി രാമു സ്ഥലം വിടുന്നതും പലവട്ടം ഞാൻ ശ്രദ്ധിച്ചു.   "തുള്ളപ്പനി

വൈദ്യാ‍ ‍" എന്ന്  കോതത്തള്ളയുടെ മകന്‍ ബാലനവനെ സംബോധന ചെയ്തപ്പോള്‍ കാരണമറിയാന്‍  എനിക്കും ആകാംക്ഷ തോന്നി.തോന്നി.

പ്രായത്തില്‍ ചെറുതെങ്കിലും പ്രയോഗത്തില്‍ മൂപ്പുള്ള  മന്ദാകിനിയുടെ സീമന്തപുത്രന്‍ കരുണൻ തന്നെ എന്റെ സംശയം ദൂരീകരിച്ചു: "കൂമനെ ഭയങ്കര പേട്യാ അമ്മക്ക്.

കൂമന്‍ മൂളുമ്പോ പേടി മൂത്ത് അമ്മക്ക് തുള്ളപ്പനി വരും. ആര് പിടിച്ചാലും വെറയല്‍ നിക്കില്യ, രാമുവേട്ടനൊഴിച്ച്.“

കച്ചവടം പരുങ്ങലിലായിട്ടും കട നിറുത്താനച്ഛന്‍ തയ്യാറായില്ല. പകരം ഒരു ബീഡിത്തൊഴിലാളിയെ വരുത്തി, ബീഡിയുടെ   ഉത്പാദനവും വിപണനവും ആരംഭിച്ചു.

അച്ഛനുമറിയാമായിരുന്നു, ഇല വെട്ടാനും നൂല്‍ കെട്ടാനും 'സുക്ക' ഉണക്കാനുമൊക്കെ. ജോലാര്‍പേട്ടയില്‍ നിന്ന് പഠിച്ചതാത്രേ!

"ഓ, അച്ഛനിപ്പോ വല്യ തെറുപ്പുകാരനായി! നീ വാടാ, ഇന്നത്തെ അങ്കം നമ്മള്‍ രണ്ടാ‍ളും തമ്മില്‍ ‍" : മാസാന്ത്യ ലീവിനെത്തിയ കുഞ്ഞൂട്ടന്‍ ആദ്യമായി എന്നെ കളിക്കാന്‍ ക്ഷണിച്ചു.

പുലി കുഞ്ഞൂട്ടനായിരുന്നിട്ടും അന്ന് നായ്ക്കളാണ് ജയിച്ചത്‌. മുഖം കറപ്പിക്കുന്നതിനും കളം മായ്ക്കുന്നതിനും പകരം കുറച്ച് നേരം എന്നെ നോക്കി ഇരുന്ന ശേഷം പുറത്ത്‌ തട്ടി അഭിനന്ദിച്ചു: "മിടുക്കന്‍ ‍!"

രാത്രി ഉറങ്ങാന്‍ കിടന്ന ഞങ്ങള്‍ തുടര്‍ച്ചയായ പട്ടികുരയും കുഞ്ഞൂട്ടന്റെ അട്ടഹാസങ്ങളും കേട്ടാണുണര്‍ന്നത്‌. അച്ഛന്നാദ്യം ഓടി, ഞാന്‍ പിറകേയും.  വെട്ടുകത്തിയുമായി വരാന്തയില്‍ തെക്ക് വടക്ക് നടന്നലറുകയാണ് കുഞ്ഞൂട്ടന്‍ ‍.  മന്ദാകിനിയുടെയും മക്കളുടേയും പേടിച്ചരണ്ട മുഖം പാളിയില്ലാത്ത ജനലിലൂടെ കാണാം."തുറക്കെടീ  വാതില്‍ ‍, എടീ പെലയാടീ മോളേ...കൂത്തിച്ചീ....ഉം....തുറക്കാന്‍ ‍." കുഞ്ഞൂട്ടന്‍ ആക്രോശിക്കുന്നു.  കതകില്‍ ആഞ്ഞാഞ്ഞ് വെട്ടുന്നുമുണ്ട്.

ഓടിക്കൂടിയ അയള്‍ക്കാര്‍ എന്ത്‌ ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി നില്‍ക്കുന്നു.
"അടങ്ങ്‌ കുഞ്ഞൂട്ടാ, വാ‍..... എന്തിനും ഒരു പരിഹാരമില്ലേ?"ധൈര്യപൂര്‍വം മുന്നോട്ട്‌ ചെന്ന് അച്ഛന്‍ കുഞ്ഞൂട്ടന്റെ കൈയില്‍ നിന്ന് വെട്ടുകത്തി പിടിച്ച്‌ വാങ്ങി. പിന്നെ

എന്തൊക്കേയോ പറഞ്ഞ് സമാധാനിപ്പിച്ച് വീട്ടില്‍ കൊണ്ട് വന്നു.

തെക്കേ ഇറയത്ത്,  ഇറുകി വലിഞ്ഞ മുഖവും ഞരമ്പുകള്‍ തുറിച്ച് വിറയ്ക്കുന്ന കൈകളുമായി, തറയില്‍ ചിതറിക്കിടന്ന നായ്ക്കളെ എടുത്ത്  മായാത്ത കളങ്ങളില്‍

നിരത്തിക്കൊണ്ടിരുന്നു കുഞ്ഞൂട്ടന്‍ ‍. പുലിയെ മാത്രം കണ്ട് കിട്ടിയില്ല.
"എന്താ കുഞ്ഞൂട്ടാ ....എന്ത് പറ്റി നിനക്ക്?": അച്ഛന്‍ കുഞ്ഞൂട്ടന്റെ അരികിലേക്ക്‌ നീങ്ങിരുന്നു.
കുഞ്ഞൂട്ടനത് കേട്ടില്ലെന്ന് തോന്നുന്നു. കുഞ്ഞൂട്ടന്റെ കൈകളില്‍ പിടിച്ച്, മുഖമുയര്‍ത്തി അച്ഛന്‍ ചോദ്യമാവര്‍ത്തിച്ചു.

പിന്നിലേക്ക് നിരങ്ങി നീങ്ങി,  ചുമരില്‍ ചാരി, കട്ടപിടിച്ച ഇരുട്ടിൽ ദൃഷ്ടിയുറപ്പിച്ചിരുന്നു, കുഞ്ഞൂട്ടന്‍ . പിന്നെ എപ്പോഴോ സംസാരിച്ച് തുടങ്ങി: "ക്രിസ്റ്റി സായിപ്പിന്റെ മോനും ഭാര്യേം ലണ്ടനീന്ന് വന്നതിനാല്‍ കഴിഞ്ഞ രണ്ട്‌ മാസോം ലീവ് കിട്ടിയില്ല, വേലായേട്ടനറിയാല്ലോ?........ അതിനു മുന്‍പത്തെ മാസം വന്ന രണ്ട്‌ രാത്രീലും ഞാന്‍ ഉമ്മറത്തെ തിണ്ണയിലാ കിടന്നത് .’

തലയുയര്‍ത്തിയപ്പോഴാണ്  ചുറ്റും നില്‍ക്കുന്ന ഞങ്ങളെപ്പറ്റി അയാള്‍  ബോധവാനായതെന്ന് തോന്നുന്നു. കാര്യം മനസ്സിലായ അച്ഛന്‍ പറഞ്ഞു:‘ങാഹാ, നിങ്ങളിവിടെ എന്തിനാ നിക്കണ്? പോ.. വേം പോയിക്കിടന്നുറങ്ങ്”

പിന്നിലേക്കൊതുങ്ങിയതല്ലാതെ ഞങ്ങളുണ്ടോ പോകുന്നു?

കൈകള്‍ രണ്ടും പിണച്ഛ്  തല താങ്ങി കുഞ്ഞൂട്ടന്‍ തുടര്‍ന്നു: ‘ എന്നിട്ട്...... എന്നിട്ടിപ്പ അവള് പറയ്‌യാ...കുളി തെറ്റിരിക്യാ ന്ന്...... കൊല്ലണ്ടേ അവളെ?" : തുടര്‍ന്ന് പല്ലുകള്‍

ഇറുമ്മുന്ന ശബ്ദം; കിതപ്പ്.

“നേരം ഒന്ന് വെളുത്തോട്ടെ കുഞ്ഞൂട്ടാ. നമുക്ക്‌ സമാധാനമുണ്ടാക്കാം  ബഹളം കൂട്ടി നാട്ടാരെയൊക്കെ  അറിയി ച്ച് നാറ്റിക്കണോ?"
-അച്ഛൻ കുഞ്ഞൂട്ടനെ ആശ്വസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

പിറ്റേന്ന് എല്ലാര്‍ക്കും  മുന്‍പേ ഉണര്‍ന്ന ഞാന്‍ നോക്കുമ്പോള്‍ ഇറയത്ത്‌, മാഞ്ഞ കളിക്കളത്തിനു മുകളില്‍ ‍, ഉടുമുണ്ടുരിഞ്ഞ്‌,തല വഴി മൂടി കിടന്നുറങ്ങുന്നു, കുഞ്ഞൂട്ടന്‍ ‍.

കടയില്‍ നിന്ന് ചായ കൊണ്ട് വന്ന് ഞാന്‍ കുഞ്ഞൂട്ടനെ ഉണര്‍ത്തി. തൂണില്‍ ചാരി, ചുടു ചായ ഊതിക്കുടിക്കുമ്പോള്‍ എന്നെ നോക്കി അയാള്‍ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

പല്ലുതേച്ച്‌ മുഖം കഴുകി,   പൂട്ടിൻ കഷണങ്ങള്‍ കടലച്ചാറില്‍ നനച്ച്  തിന്ന്‍ കൊണ്ടിരുന്ന ഞാന്‍ പുറത്ത് നിന്നുയര്‍ന്ന ആരവം ശ്രദ്ധിച്ചില്ല.
"മോനെ, എന്താ ഒരു ശബ്ദം?:അടുക്കളയില്‍ നിന്നമ്മ വിളിച്ച്‌ ചോദിച്ചു.
റോഡിലൂടെ ആരൊക്കെയോ ഓടുന്നു. കടയില്‍ ചായ കുടിച്ചിരുന്നവരെല്ലാം പുറത്ത്.

ഞാന്‍  കടയിലേക്കോടി.
കുഞ്ഞൂട്ടന്‍ പിന്നാലെ.

"എന്താ, എന്താ കാര്യം അന്തോണ്യാപ്ലേ?" അച്ഛന്‍ അയല്‍ക്കാരനോട് ചോദിച്ചു.
"മൂന്നേരത്തമ്പലത്തിന്റെ കൊക്കറണിയില്‍ ആരൊ തൂങ്ങിരിക്കിണൂ ത്രേ.“ ഓടുന്നതിനിടെ  അയാൾ വിളിച്ച് പറഞ്ഞു.
അച്ഛനും കുഞ്ഞൂട്ടനും ആള്‍ക്കൂട്ടത്തിന്റെ  ഭാഗമായി.

നട്ടുച്ചക്ക്‌ പോലും സൂര്യപ്രകാശം കടന്ന് ചെല്ലാത്ത അമ്പല കൊക്കറണിയുടെ ദിശയിലേക്ക് നോക്കാന്‍ പോലും ഭയക്കുന്ന എനിക്ക്‌ കൂടെയോടാൻ തോന്നിയില്ല.

"മച്ചിങ്ങലെ രാമുവാ. പശൂനെ കെട്ടാന്‍ പോയ വാരസ്യാരാ ആദ്യം കണ്ടേ. രാവിലെയെപ്പോഴൊ ഒപ്പിച്ചതാകും. പ്പഴും ചൂടാറിയിട്ടില്യാത്രേ.  പാവം, ആ സുച്ചിന്റേം ജാന്വേച്ചിടേം പതം പറച്ചിലും കരച്ചിലും കണ്ട്‌ നില്‍ക്കാന്‍ വയ്യാ..“
- തിരിച്ച് വന്ന അച്ഛന്‍ അമ്മയോട്‌ വിവരിക്കുന്നത് കെട്ട് ഞെട്ടിത്തരിച്ചു, ഞാന്‍ ‍.
രാമുവേട്ടന്‍ മരിച്ചെന്നോ?
അതും ആത്മഹത്യ!
ഞങ്ങളോടൊപ്പം കുറ്റിയും കോലും കളിക്കുന്ന, ക്രിക്കറ്റ്‌ കളി പഠിപ്പിക്കുന്ന, സിനിമക്കഥകള്‍ പറഞ്ഞു തരുന്ന, ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള

ഞങ്ങളുടെ  രാമുവേട്ടന്‍ ‍....
.
തൊണ്ട വരളുന്ന പോലെ,
കണ്ണുകള്‍ ഇരുളുന്നു.
-തലക്കകത്ത്‌ അനേകം പൂരങ്ങളുടെ വെടിക്കെട്ടുകള്‍ ഒന്നിച്ച്.

ഇറയത്തെ മാഞ്ഞു പോയ കളങ്ങള്‍ കരിക്കഷണം കൊണ്ട്‌ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു, കുഞ്ഞൂട്ടനപ്പോള്‍ . ഇന്നലെ കാണാതിരുന്ന, വാടിയ ആ പുലിയെ

കുഞ്ഞൂട്ടനെവിടെന്ന് കിട്ടി?
നായ്ക്കളെയൊക്കെ മുറ്റമടിച്ചപ്പോള്‍ വാരിക്കളഞ്ഞ് കാണും.

"കുഞ്ഞൂട്ടാ, വീട്ടില്‍ പോ" അച്ഛന്‍ കുഞ്ഞൂട്ടനെ പിടിച്ചെണീപ്പിച്ചു.
"വരാനുള്ളത്  വന്നു. ഇന്ന് നീ മട്ടാഞ്ചേരീ പോണ്ടാ. രണ്ട്‌ ദിവസത്തെ ലീവെടുക്ക്‌. ഒന്നും മിണ്ടാനും നിക്കണ്ടാ....  വഴക്ക്‌ പറയുകയുമരുത്."
എന്നിട്ട്‌ ശബ്ദം താഴ്ത്തി പിറുപിറുത്തു:"ഇനി അവള്‍ കൂടി വല്ല പോഴത്തോം കാട്ടിയാ ...."

രൂപഭ്രംശം വന്ന പുലിയെ ദൂരേത്തേക്കെറിഞ്ഞ്‌, പകച്ച കണ്ണുകള്‍ കൊണ്ടച്ഛനെ നോക്കി, മുടന്തുള്ള ഇടത്‌ കാല്‍ വലിയ ഒരു ഭാരമെന്നോണം വലിച്ചിഴച്ച്  വീട്‌

ലക്ഷ്യമാക്കി നടന്നൂ, കുഞ്ഞൂട്ടന്‍ ‍.