Wednesday, February 27, 2008

ശിങ്കളനാട്ടിലെ സുഗന്ധ ജ്വാല

വെള്ളിയാഴ്ച:


സമൃദ്ധമായ ഉച്ചയൂണു കഴിഞ്ഞുള്ള മയക്കത്തിലായിരുന്നൂ, ഞാന്‍.


"ഫോണ്‍......"


-സുഖദമായ കിനാക്കളൂടെ വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ പൊങ്ങിപ്പറന്നുകൊണ്ടിരുന്ന പ്രജ്ഞയുടെ രസച്ചരടറുത്തത്‌, കാന്ത മുന്നില്‍, കലികാ രൂപത്തില്‍.


ഉറക്കച്ചടവിന്റെ ഊഷരതയോടെ ഞാന്‍ മുരണ്ടു: "ആരാ?"


"ഹായ്‌, ഗസ്‌ ഹൂ" : അങ്ങേത്തലക്കല്‍ ആഹ്ലാദത്തിന്റെ വെള്ളപ്പോളകള്‍ പതഞ്ഞുയരുന്ന മര്‍മ്മരം.


"സൂ, നീയോ?" ഞാനെണീറ്റിരുന്നു.


"ആദ്യം കണ്‍ഗ്രാജുലേഷന്‍സ്‌ പറയ്‌"


"കണ്‍ഗ്രാറ്റ്‌സ്‌. എന്താ കാര്യം?"


"എനിക്ക്‌ ജോലി കിട്ടി"


"ജോലിയുണ്ടായിന്നല്ലോ?"


"പുതിയ ജോലി. കനേഡിയന്‍ എംബസിയില്‍ സെക്രട്ടറിയായി.“


“അഭിനന്ദങ്ങള്‍,വീണ്ടും!"


"ഇന്റര്‍വ്യൂ വളരെ ടഫ്‌ ആയിരുന്നു. അവസാനം ഹിസ്‌ എക്സെലെന്‍സി ദ് അംബാസഡര്‍ നേരിട്ടാ എന്നെ തെരഞ്ഞെടുത്തത്. അദ്ദേഹം പറഞ്ഞിട്ടുകൂടിയാ ഞാനിപ്പോ വിളിക്കുന്നത്"


"എന്നെ വിളിക്കാന്‍ അദ്ദേഹം പറഞ്ഞെന്നോ?"


"അതെ. നിന്റെ എക്സ്‌ ബോസിന് എന്റെ പ്രത്യേകാന്വേഷണങ്ങള്‍ അറിയിക്കൂ എന്നാണദ്ദേഹം പറഞ്ഞത്‌"


"കാരണം?"


"ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ ക്വാളിഫിക്കേഷന്‍സും എക്സ്പീരിയന്‍സും ഒന്നുമല്ലായിരുന്നു പ്രധാനം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍, അപ്രതീക്ഷിത സംഭവങ്ങളോട്‌ ഞാന്‍ എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നൂ അദ്ദേഹത്തിനു താല്‍പര്യം. ‍


അങ്ങനെ ഒരു പരീക്ഷണഘട്ടത്തില്‍ എന്റെ എക്സ് ബോസ് മിസ്റ്റര്‍ കൈത‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് സങ്കല്‍പ്പിച്ചാണു ഞാന്‍ മറുപടി നല്‍കിയത്‌. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ ഞാനക്കാര്യം ഹിസ്‌ എക്സലന്‍സിയോട്‌ തുറന്ന് പറയുകയും ചെയ്തു. അപ്പോഴദ്ദേഹത്തിന്റെ കമന്റ്‌ എന്തായിരുന്നെന്നോ: യു ഹാവ് ബീന്‍ മോള്‍ഡഡ്‌ വെരി വെല്‍ എന്ന്"


"അതിനെന്ത് പരീക്ഷകളാ സൂ, ‍ നാം നേരിട്ടത്‌?'


"സാറിനു ഓര്‍മ്മയില്ലേ നമ്മുടെ ഫേമസ് ഓപെറേഷന്‍ വാട്ടര്‍-ഗേറ്റ്‌, പിന്നെ ഓപെറേഷന്‍ ബേക്കേഴ്സ്‌ പ്രൈഡ്‌......അങ്ങനെ....



*************


1990 ആഗസ്റ്റ്‌.


ഇറാക്കാക്രമണത്തെത്തുടര്‍ന്ന് കുവൈറ്റികള്‍ യൂയേയി തെരുവീഥികള്‍ കൈയടക്കിയ കാലം.വത്തനികളപ്പോള്‍‍ (മണ്ണിന്റെ മക്കള്‍) ഒഴിവ്‌ കാലം ചിലവഴിക്കാനെന്ന വ്യാജേന, ഓസ്ട്രിച്ച്‌ പക്ഷികളെപ്പോലെ, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഇടത്താവളങ്ങളില്‍ മുഖം പൂഴ്ത്തി.


ഏതു നിമിഷവുമുണ്ടായേക്കാവുന്ന സദ്ദാമിന്റെ കെമിക്കല്‍ വെപ്പണ്‍ ആക്രമണത്തെപ്പറ്റി വാര്‍ത്താമാധ്യമങ്ങള്‍ മത്സരിച്ച്‌ ചിലച്ചപ്പോള്‍ പൊതുജനം വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും കൂട്ടി വയ്ക്കാന്‍ നെട്ടോട്ടമോടി.


ദുബായിലെ ഒരു മിനറല്‍ വാട്ടര്‍ കമ്പനി ഞങ്ങള്‍ക്കുള്ള സപ്ലൈ ഗണ്യമായി കുറച്ചു: കാരണം ‘പ്ലാന്റ്‌ ബ്രേക്ക്‌ ഡൗണ്‍‘! പക്ഷെ പ്രസ്തുത ബ്രാന്‍ഡ്‌, കൂടിയ വിലയില്‍, ഗ്രോസറികളില്‍ ഇഷ്ടം പോലെ ലഭ്യമായിരുന്നത്‌ ഞങ്ങളില്‍ സംശയം ജനിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ ഒരു കാര്‍ട്ടന് ഒരു ദിര്‍ഹം കൂടുതല്‍ വാങ്ങി ‍ ഗ്രോസറികള്‍ക്കവര്‍ ഇഷ്ടം പോലെ സപ്ലൈ ചെയ്യുന്നതായറിഞ്ഞു.


കമ്പനി മാനേജരും ഗ്രൂപ്‌ ജനറല്‍ മാനേജരും ഞങ്ങളുടെ പരാതികള്‍ പരിഹസിച്ച്‌ തള്ളി. ഫോണുകള്‍ക്കും ഫാക്സുകള്‍ക്കും മറുപടിയില്ലാതായി. അപ്പോഴാണു കമ്പനി ഉടമയായ ബിസിനസ്‌ മാഗ്നറ്റ്‌ ലണ്ടന്‍ ഹോട്ടലിലെ സ്ഥിരം സ്വീറ്റില്‍ ഉള്ള വിവരം അറിഞ്ഞത്.


ഹോട്ടലില്‍ ടെലഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത അറബിയുടെ പി.എ. സംഭവം ഒരു തമാശയായെടുത്ത് കൊണ്ടറിയിച്ചു: ‘ഡോണ്ട് വറി, വി വില്‍ ഗെറ്റ് ബാക്ക് റ്റു യു”


മറ്റു ചികില്‍സകള്‍ ഫലിക്കാതെ വരുമ്പോള്‍ ഒറ്റമൂലി തന്നെ ശരണം:


"അര്‍ജെന്റ്: പ്രൈവറ്റ്‌ ആന്‍ഡ്‌ കോണ്‍ഫിഡെന്‍ഷ്യല്‍" എന്ന മുദ്ര ചാര്‍ത്തി അറബിക്ക് ഒരു ഫാക്സ്‌ നേരിട്ടയച്ചു‌.


‘രാജ്യം വിദേശാക്രമണ ഭീഷണി നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍, നിങ്ങളുടെ ജീവനക്കാര്‍ നടത്തുന്ന ലജ്ജാകരമായ ഈ കള്ളത്തരം യുയേയി നിയമപ്രകാരം സിവില്‍ ആയും ക്രിമിനല്‍ ആയും ശിക്ഷാര്‍ഹമെന്ന് മാത്രമല്ല രാജ്യദ്രോഹത്തിന്റെ എറ്റവും ഉയര്‍ന്ന ശ്രേണിയില്‍ പെടുത്താവുന്ന കുറ്റകൃത്യവുമാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ അവസരം ഞങ്ങള്‍ വിനിയോഗിക്കുന്നു’ എന്നായിരുന്നൂ, അവസാന വാചകം.


ഫാക്സ്‌ അയച്ച്‌ അര മണിക്കൂര്‍ കഴിഞ്ഞില്ല, ലണ്ടനില്‍ തന്നെ തമ്പടിച്ചിരുന്ന ഞങ്ങളുടെ ബോസ് എന്നെ വിളിച്ചു:


"കൈതേ, വാട്ട്‌ യു തിങ്ക്‌ യു ആര്‍?'


'എന്താ സര്‍?' : ഞാന്‍ പരിഭ്രാന്തനായി.


പിന്നെ കേട്ടത്‌ ഞങ്ങളുടെ ബോസിന്റെ സ്വതസിദ്ധമായ മാലപ്പടക്കം പൊട്ടും പോലുള്ള പൊട്ടിച്ചിരിയായിരുന്നു.


“ദുബായിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ആ ബിസിനസ്സുകാരന്‍ എന്നെ നേരിട്ട്‌ വിളിച്ചിരിക്കുന്നു, നിന്റെ വാട്ടര്‍ പ്രോബ്ലം ഡിസ്കസ്‌ ചെയ്യാന്‍" : ചിരിച്ചുകൊണ്ടദ്ദേഹം തുടര്‍ന്നു: “എന്തായാലും കൈതെ, നിന്റെ ഈ ചങ്കൂറ്റം എനിക്കിഷ്ടമായി.“



ബോസുമായി സംസാരിച്ച്, മുകള്‍ നിലയിലെ ഓഫീസില്‍ നിന്നും താഴെയെത്തിയപ്പോള്‍ ‍ കണ്ടു: മിനറല്‍ വാട്ടര്‍ കമ്പനിയുടെ ട്രക്കുകള്‍ നിരനിരയായി സൂപര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ പാര്‍ക്ക്‌ ചെയ്യുന്നു.


*************


"കുറവ്‌ വില, കൂടുതല്‍ സേവനം“: ഇതായിരുന്നു ഞങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ വാഗ്ദാനം. സമീപത്തുള്ള എല്ലാ സ്റ്റോറുകളും കയറിയിറങ്ങി ഞങ്ങളുടെ ചാരന്മാര്‍ സാധനങ്ങളുടെ വില നിലവാരം മോണീട്ടര്‍ ചെയ്തു കൊണ്ടിരുന്നു. തൊട്ടടുത്ത സൂപര്‍ മാര്‍ക്കറ്റില്‍ ഒരു ബേക്കറിയുടെ സാധനങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടതങ്ങനെയാണ് .


ബേക്കറി മാനേജരെ വിളിച്ച് വിഷയം അവതരിപ്പിച്ചപ്പോല്‍ ആദ്യം അയാള്‍ ഉരുണ്ട്‌ കളിച്ചു. പിന്നെ വിശദീകരിച്ചു: പ്രസ്തുത ‘സൂപര്‍മാര്‍ക്കറ്റ്‌ ചെയിനു‘ യൂയേയിയില്‍ മൊത്തം 13 സ്റ്റോറുകളുണ്ട്. അത് കൊണ്ടാണ് അവര്‍ക്ക് പ്രത്യേക റേറ്റ്”


''ഇതനീതിയാണു':ഞാന്‍ പറഞ്ഞു: “ഞങ്ങള്‍ക്കും ആ പ്രൈസ്‌ ബാധകമാക്കണം"


'പറ്റില്ല': പലസ്റ്റീനി മാനേജര്‍ കയര്‍ത്തു."ഇപ്പോള്‍ തരുന്ന പ്രൈസില്‍ വേണമെങ്കില്‍ വാങ്ങിയാല്‍ മതി"


'എങ്കില്‍ നാളെ മുതല്‍ നിന്റെ സാധനങ്ങള്‍ വേണ്ടാ': ഞാനും വിട്ടുകൊടുത്തില്ല.


മറ്റു സപ്ലൈയേഴ്സിനെ വിളിച്ച് വിഷയം അവതരിപ്പിച്ചു. ബേയ്ക്കര്‍ ഭീമനെ അകറ്റി നിര്‍ത്തുന്നതിലുള്ള സന്തോഷം ആരും ഒളിച്ച്‌ വച്ചില്ല.


"5% സ്പെഷ്യല്‍ ഡിസ്കൗണ്ട്‌ തരാം; രഹസ്യമായി. ബില്ലില്‍ കാണിക്കില്ല, പക്ഷേ മന്ത്‌ലി സ്റ്റേറ്റ്‌മെന്റില്‍ കുറവ്‌ ചെയ്യാം"


ഒരാളുടെ നിര്‍ദ്ദേശം മറ്റുള്ളവര്‍ കൈയടിച്ച് അംഗീകരിച്ചു.


"ശരി, എങ്കില്‍ ഞാനല്‍പം വില കുറക്കുന്നതില്‍ വിരോധമില്ലല്ലോ?'


"എന്ത്‌ വിരോധം, സെയില്‍സ്‌ വര്‍ധനയാണു ഞങ്ങള്‍ക്ക്‌ പ്രധാനം"


പിറ്റേന്ന് വല്യേട്ടന്‍ ബേക്കറിയുടെ ഡിസ്‌പ്ലെ ഷെല്‍ഫുകള്‍ മറ്റു ബേക്കറിക്കാര്‍ ‍ കയ്യേറി. വില കുറച്ചിരുന്നതിനാല്‍ ബ്രാന്‍ഡിന്റെ കാര്യം പറഞ്ഞ് ‍ കസ്റ്റമേഴ്സും പരാതിയുമായെത്തിയില്ല.


ഇതറിഞ്ഞ പലസ്റ്റീനി വിറച്ചു, പുകഞ്ഞു, പിന്നെ കൂകിപ്പാഞ്ഞ്‌ ഓഫീസിലെത്തി സഡന്‍ ബ്രേക്കിട്ടു. “യു നോ യാസര്‍ അരാഫാത്? പി.എല്‍.ഓ? ഐയാം ഡയറക്റ്റര്‍ ഇന്‍ ദുബായ്.” അയാളലറി: “നിന്റെ അറബിക്കറിയാം അത്. ബോസിനോട് പറഞ്ഞ് ഞാന്‍ നിന്റെ ജോലി തെറിപ്പിക്കും!.”


"ആയിക്കോളൂ": ഞാന്‍ അചഞ്ചലനായിരുന്നു.“ബോസിന്റെ ടെലഫോണ്‍‍ നമ്പര്‍ വേണോ?”


'നീ‍ നോക്കിക്കോ.... നാളെ മുതല്‍ സൂപര്‍മാര്‍ക്കറ്റിന്റെ രണ്ട്‌ വശത്തുള്ള റോഡുകളിലും ഞങ്ങളുടെ സെയില്‍സ്‌ വാനുകള്‍ വരും. എനീട്ട് പകുതി വിലക്ക്‌ വില്‍ക്കും സാധനങ്ങള്‍. എനിക്ക് കാണണം നീ ബിസിനസ് ചെയ്യുന്നതെങ്ങനെയെന്ന്”: അയാളുടെ സ്വരം ഭീഷണിയുടേതായി.


"വിഡ്ഡിത്തം വിളമ്പാതെ," ഞാന്‍ ചിരിച്ചു: “ വാന്‍ സെയിത്സ് നടത്തണമെങ്കില്‍ പോലീസിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന കാര്യം മറന്നോ? അങ്ങനെയൊരനുമതി ‌ നിനക്ക് കിട്ടാതിരിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ മതി. പിന്നെ നിന്റെ പ്രൊഡക്റ്റ്സ്‌ നീ തന്നെ വില കുറച്ച്‌ വിറ്റാല്‍, വാര്‍ത്താ മാധ്യമങ്ങളെ ഒക്കെ വിളിച്ച് ‌ വരുത്തി ഞാനതാഘോഷിക്കും. പിന്നെ ഒരു പാക്കറ്റ്‌ ബ്രഡ്ഡ്‌ പോലും നിനക്ക് യൂയേയില്‍ വില്‍ക്കാന്‍ കഴിയില്ല.”


ഞങ്ങള്‍‍ക്കെതിരെയുള്ള 'ഇന്തിഫാദാ' താത്ക്കാലികമായി നിര്‍ത്തി, വെടിനിറുത്തല്‍ പ്രഖ്യാപിച്ച്‌, ആ കുറുനരി ഗാസാ മുനമ്പിലെ റഫാ ബോര്‍ഡര്‍ ക്രോസ്‌ ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്നൂ, ഞങ്ങള്‍.


5% സ്പെഷ്യല്‍ ഡിസ്കൗണ്ട്‌ അനുവദിച്ചു കൊണ്ടുള്ള ഫാക്സ് സന്ദേശം അന്നു തന്നെ വന്നു.



***********


“പുട്ട്‌ യുവര്‍ ഫുട്ട്‌ ഡൗണ്‍ ആന്റ്‌ ഫൈറ്റ്‌; ഈഫ്‌ യു ഫീല്‍ യു ആര്‍ റൈറ്റ്‌": എന്ന സാറിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു, ഞാന്‍." സൂ സംസാരിച്ച്‌ കൊണ്ടിരുന്നു: "അതാണു അംബാസഡര്‍ക്ക്‌ ഏറെ ഇഷ്ടമായതെന്നു തോന്നുന്നു."


-ഫോണ്‍ കട്ട്‌ ചെയ്ത്‌, പിണങ്ങി പടിയിറങ്ങിയ ഉറക്കത്തെ തിരിച്ചാവാഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ സൂവിനെ ആദ്യമായി കണ്ട രംഗം മനസ്സിലേക്കോടിക്കയറി.


ഹോല്‍സെയില്‍സ് ഡിവിഷന്‍ ആരംഭിച്ചപ്പോഴാണ് ഒരു ഫുള്‍ടൈം സെക്രട്ടറിയുടെ അവശ്യകത ശരിക്കും അനുഭവപ്പെട്ടത്‌.


'വാണ്ടഡ്‌ - സെക്രട്ടറി' എന്നൊരു പരസ്യം നോട്ടീസ്‌ ബോര്‍ഡില്‍ പതിച്ച്‌, ‍ തിരികെ ഓഫീസിലെത്തിയതേയുള്ളൂ.


വാതിലിലൊരു മുട്ട്, കൂടെ ഒരു കിളി നാദവും: "മെ ഐ കമിന്‍?"


നോക്കിയപ്പോള്‍ പളുങ്ക്‌ പോലെ ഒരു കൊച്ചരിപ്രാവ്‌!


സത്യസായ്‌ ബാബയുടെത്‌ പോലെ പടര്‍ന്നു കിടക്കുന്ന മുടി, നനുത്തു ചെമ്പിച്ച്, ചെവികള്‍‍ക്കരികിലൂടെ താഴോട്ടൊലിച്ചിറങ്ങുന്ന സമൃദ്ധമായ രോമരാജികള്‍, ഗാഢ നയനങ്ങളില്‍ പ്രാണവായുവിന്റെ അഭാവത്തിലെന്നോണം പിടയുന്ന പരല്‍മീനുകള്‍, വ്യാസം കുറഞ്ഞ ചുണ്ടുകള്‍‍ക്കിടയിലൂടെ ഒളിച്ച്‌ കളി നടത്തുന്ന ലേസര്‍ കിരണങ്ങള്‍...



"ഷോപ്പിംഗിന് വന്നപ്പോഴാ നോട്ടീസ്‌ ബോര്‍ഡില്‍ പരസ്യം കണ്ടത്.“ അവള്‍ തുടര്‍ന്നു: "മൈന്റ്‌ ഈഫ്‌ ഐ സിറ്റ്‌ ഡൗണ്‍?"


"ഇരിക്കൂ" ഞാന്‍ പറഞ്ഞു.


‘പേരു സുഗന്ധി. പ്ലസ്‌ ടു കഴിഞ്ഞ് നാദിയാസില്‍ നിന്നു സെക്രട്ടേറിയല്‍ ട്രെയിനിംഗ്‌ കോഴ്സ് പാസ്സായി. ഇപ്പോള്‍ ഒരു കമ്പനിയില്‍ ടെലഫോണ്‍ ഓപറേറ്ററായി ജോലി ചെയ്യുന്നു" : ഒറ്റ ശ്വാസത്തിലവള്‍ വിശദീകരിച്ചു.


"താമസം?"


"ഗിസൈസിലാ. അച്ഛന്‍ ദുബായ്‌ സിവില്‍ ഏവിയേഷനില്‍. അമ്മ ടീച്ചര്‍, ചേട്ടന്‍ നാട്ടില്‍, അനിയന്‍ ഒന്‍പതില്‍": വീണ്ടും ആ വാഗ്‌ധാരി.


ആകര്‍ഷക രൂപം, ചൊറുചൊറുക്കുള്ള പെരുമാറ്റം, ആത്മവിശ്വാസം കലര്‍ന്ന സംസാരം...


'നാളെ ബയൊഡാറ്റ കൊണ്ട് വരട്ടേ?‘:അവളുടെ നിഷ്കളങ്ക സ്വരം.


"വേണ്ടാ", എന്റെ ശബ്ദം അവളെ അമ്പരപ്പിച്ചുവെന്ന് തോന്നി : "ജോയിന്‍ ചെയ്യാമോ, പറ്റുമെങ്കില്‍ നാളെ തന്നെ"


"ഓ മൈ ഗോഡ്‌", അവള്‍ ചാടിയെണീറ്റു: "റീയലി?"


"ഒഫ്‌കോഴ്സ്‌, ഐ ആം ഡെസ്പെരേറ്റ്‌ലി ഇന്‍ നീഡ്‌ ഓഫ്‌ സം ഹെല്‍‌പ്‌"



************


സ്ഫുടമായ ഹിന്ദിയും ചുവയില്ലാത്ത ഇംഗ്ലീഷും സംസാരിച്ചിരുന്നതിനാല്‍, സീ.വി. കാണും വരെ, സിംഹളദേശക്കാരിയാണെന്ന് അവളെന്ന് ശങ്കിച്ചതേയില്ല, ഞാന്‍.


"ഐ ആം ബോണ്‍ അന്‍ഡ്‌ ബ്രോട്ടപ്‌ ഹിയര്‍": അവള്‍ വിശദീകരിച്ചു. 'പിന്നെ പഠിച്ചത്‌ ഇന്ത്യന്‍ സ്കൂളില്‍. കൂട്ടുകാരധികവും ഇന്ത്യക്കാര്‍.”


ഏതു കാര്യവും ആഴത്തില്‍ പഠിക്കാനും ഫലപ്രദമായി അവതരിപ്പിക്കാനുമുള്ള സിദ്ധി സുഗന്ധിയെ മറ്റ്‌ സെക്രട്ടറിമാരില്‍ നിന്നും വിഭിന്നയാക്കി. ഓഫീസ്‌ കാര്യങ്ങളെല്ലാം അവളിലൂടെ നടത്തുന്നതില്‍ ശ്രദ്ധിച്ചു, ഞാന്‍.


അറ്റന്‍ഡന്‍സ്‌ സ്ട്രീം ലൈന്‍ ചെയ്യാന്‍ പഞ്ചിംഗ്‌ കാര്‍ഡ്‌, ഓഫീസ് കറസ്പോണ്ടന്‍സിനും വാഹനങ്ങള്‍ക്കും ലോഗ്‌ ബുക്ക്‌, സ്റ്റാഫിനു യുണിഫോം, ശനിയാഴ്ച തോറും സ്റ്റാഫ്‌ മീറ്റ്‌...കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ഏറെ പരിഷ്കാരങ്ങള്‍ നടപ്പാക്കി, അവള്‍.


“സ്റ്റാഫിനൊക്കെ വല്യ ഇഷ്ടാ എന്നെയെന്ന് തോന്നുന്നു.“ അല്പം ഹാസ്യവും സ്വയം വിമര്‍ശനവും കലര്‍ന്നിരുന്നൂ ആ സ്വരത്തില്‍. “അവരെനിക്കിട്ടിരിക്കുന്ന പേര്‍ എന്തെന്നോ- മാര്‍ഗരറ്റ്‌ താച്ചര്‍ എന്ന്"


***************


“സര്‍, നാളെ എനിക്ക്‌ ലീവ്‌ വേണം.“ : വെള്ളിയാഴ്ചകളില്‍ പോലും ഓഫീസിലെത്താറുള്ള അവളുടെ പെട്ടെന്നുള്ള ആ ആവശ്യം എന്നെ അത്ഭുതപ്പെടുത്തി.


"ശരി" : ഞാന്‍ സമ്മതം മൂളി.


"മാത്രമല്ല, നാളെ സര്‍ എന്റെ കൂടെ ഒരിടം വരെ വരികയും വേണം"


"എവിടെ?" : ക്രിസ്മസ്‌ ദിനത്തിലാണല്ലോ അവളുടെ ബര്‍ത്‌ ഡെ എന്നാണ് ഞാനപ്പോള്‍ ആലോചിച്ചത്.


"ലങ്കന്‍ കോണ്‍സല്‍ ഓഫീസില്‍. നാളെ എന്റെ വിവാഹമാണ്“: തികച്ചും അനൌപചാരികമായ അവതരണം.


"ആര്‍ യു ജോക്കിംഗ്‌?'


"നോ സര്‍, ഒരു വല്യ കഥയാ. അതാ പറയാതിരുന്നത്‌."


“ഇനി പറയാമല്ലോ" : ഞാന്‍ കസേരയിലേക്ക്‌ വിരല്‍ ചൂണ്ടി.


അവളിരുന്നു.


അപ്പോഴാ നീലക്കണ്ണുകളില്‍ ആഹ്ലാദത്തിന്റെ തിരമാലകളോ ഉദ്വേഗത്തിന്റെ തിളക്കമോ അല്ല, സ്ഥൈര്യത്തിന്റെ അപാരതയും ദൃഢതയുടെ ഗാഢതയുമാണ് നിറഞ്ഞിരുന്നത്.


-ഒരു ബര്‍ത്‌ ഡേ പാര്‍ട്ടിയില്‍ വച്ചാണ് ആദ്യമായവള്‍ അയാളെ കാണുന്നത്:


തമിഴ് വംശജയായ കൂട്ടുകാരിയുടെ ബന്ധുവും ഹില്‍ട്ടന്‍ ഹോട്ടലിലെ ഫ്രണ്ട്‌ ഓഫീസ്‌ മാനേജരുമായ ചന്ദ്രശേഖര്‍. അറിയാതെ പലതവണ കണ്ണുകള്‍ പരസ്പരം ഉടക്കി, ‍ ഹൃദയങ്ങള്‍ പുണരാന്‍ വെമ്പി. പ്രേമത്തിനു കണ്ണുകളും ഹൃദയവും മാത്രവുമല്ല മസ്തിഷ്കവുമില്ലെന്ന സത്യം വളരെ വൈകിയാണ് അവര്‍ മനസ്സിലാക്കിയത്.


-പ്ലസ് ടു പരീക്ഷയുടെ പഠനാവധി. ദര്‍ശനവും വാര്‍ത്താവിനിമയവും തകരാറില്‍.


പ്രണയജ്വരമല്ലോ പരീക്ഷാപ്പനിയേക്കാള്‍ ഭയാനകം എന്ന് അനുഭവിച്ചറിഞ്ഞപ്പോള്‍ മനസ് മസ്തിഷ്കത്തെ കീഴടക്കി. ഹംസത്തിന്റെ ചിറകില്‍ നിന്നും ശേഖരസന്ദേശം ദിശ മാറി സൂവിന്റെ മാതൃപേടകത്തില്‍ ലാന്‍‌ഡ് ചെയ്യുന്നതോടെ കഥ മാറുന്നു.


വീട്ടില്‍ അടിയന്തിരാവസ്ഥ.


ഒറ്റപ്പെടുത്തല്‍, അവഗണന, കുത്തുവാക്ക്, രഹസ്യ നിരീക്ഷണം....കൌടില്യന്റെ സൂത്രത്തില്‍ പോലും ഇടം കാണാത്ത വിവിധ തന്ത്രങ്ങള്‍ അച്ഛനമ്മമാര്‍ മെനഞ്ഞെടുത്തു.


-വിത്തൌട്ട് പേ ലീവെടുത്ത്‌ അമ്മ മകളുടെ പഠനത്തിനു കൂട്ടിരുന്നു. ഹാളില്‍ പരീക്ഷ നടക്കുമ്പോള്‍ ഓഫീസ്‌ മുറിയില്‍, ക്ലോക്കിന്റെ ചലനത്തില്‍ മാത്രം ദൃഷ്ടിയുറപ്പിച്ച്‌, ധ്യാനനിരതയായിരുന്നു, ആ ബുദ്ധ ശിഷ്യയായ അമ്മ.


എന്നിട്ടും, പരീക്ഷ കഴിയുന്ന അന്ന്, അമ്മയുടെ കണ്ണ് വെട്ടിച്ച്‌, സ്കൂള്‍ മതിലിനു മുകളിലൂടെ കാത്ത് നിന്നിരുന്ന കാമുകന്റെ കൈകളിലേക്ക് ഊഴ്‌ന്നിറങ്ങീ, സുഗന്ധി.


വിവാഹം റെജിസ്റ്റര്‍ ചെയ്യാന്‍ കോണ്‍‍സല്‍ ഓഫീസില്‍ എത്തിയപ്പോഴാണു പിന്തുടരേണ്ട ചട്ടവട്ടങ്ങളെപ്പറ്റി അവര്‍ മനസ്സിലാക്കുന്നത്. സൂവിന്റെ അച്ഛനെ ആരോ വിവരമറിയിച്ചൂ. പക്ഷേ പിഴച്ച മകളെ ഗൌനിക്കാന്‍ തയ്യാറായില്ല ആ അച്ഛന്‍. വീട്ടിലേക്ക്‌ മടങ്ങിപ്പോകാനവള്‍ക്കും താല്‍പര്യമില്ലായിരുന്നു.


"ഒരു കൂട്ടുകാരിയുടെ വീട്ടിലാണിപ്പോള്‍ താമസം. വിവാഹത്തിനുള്ള പച്ചക്കൊടിയും ഇന്നാണ് ലഭിച്ചത്.”


- പറഞ്ഞവസാനിപ്പിച്ചപ്പോള്‍‍ ഒരത്ഭുത വസ്തുവിനെയെന്നോണം തുറിച്ച് നോക്കീ, ഞാനവളെ. ഈ പൂത്താങ്കീരിപ്പെണ്ണിന്റെ ഹൃദയം വജ്രം കൊണ്ടാണോ ദൈവമേ നീ തീര്‍ത്തത്‌?


‘ടോള്‍‍, ഡാര്‍ക്‌ ഏന്‍ഡ്‌ ഹാന്‍സം‘- ചന്ദ്രശേഖറിനെ അങ്ങനേയെ വിശേഷിപ്പിക്കാനാവൂ. കുലീനതയുടേയും മാന്യതയുടേയും മുദ്രയുള്ള ചെറുപ്പക്കാരന്‍. വെറുതെയല്ല ശിംഗളകുമാരി നട നാലും കുത്തി വീണുപോയത്!


വിവാഹശേഷം, ഓഫീസിനടുത്തുതന്നെയുള്ള ഫ്ലാറ്റിലേക്ക്‌ അവര്‍ താമസം മാറ്റി. സന്തോഷവും സമാധാനവും നിറഞ്ഞ അവരുടെ ജീവിതം ആദരവോടെയും അല്‍പം അസൂയയോടെയുമാണു എല്ലാരും നിരീക്ഷിച്ചിരുന്നത്.



- മരുമകളുടെ പ്രസവം നോക്കാന്‍ ദുബായിലെത്തിയ ശേഖറിന്റെ അമ്മ തുറന്ന് വച്ച വംശീയ കിളിവാതിലിലൂടെ, സംഘര്‍ഷത്തിന്റെ ആസുരഭാവങ്ങള്‍ ആ മാതൃകാ ഗൃഹത്തിലേക്കും ഇരച്ച് കയറി. ഒരു രാജ്യത്തെന്നല്ല, ഒരു വീട്ടില്‍ പോലും തമിഴ് ശിങ്കള സഹവര്‍ത്തിത്വം പ്രാവൃ‍ത്തികമെല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി.


"ചെകുത്താനും കടലിനും ഇടയിലാ ഞാന്‍": ശേഖര്‍ മനസ്സ്‌ തുറന്നു.


"അങ്ങനെ പറയാമോ?":ഞാന്‍ ചോദിച്ചു.


" അമ്മ എന്നാല്‍ ദേവത,“ : ശേഖര്‍ തിരുത്തി. എന്നിട്ട് കൂട്ടിച്ചേര്‍ത്തു: "ഭദ്രകാളിയും ദേവി തന്നെ.”


"ഭാര്യയോ?"


"അവള്‍ മാലാഖ, പക്ഷേ കാളിയുടെ മുന്‍പില്‍ അവള്‍ പിശാചാകുന്നു”


"എന്ത്‌ ചെയ്യും?’


"ഞാന്‍ ട്രാന്‍സഫറിന്നപേക്ഷിച്ചിരിക്കയാണ്, കൊളംബോ ഹില്‍ട്ടനിലേക്ക്. വൈകാതെ ഓര്‍ഡര്‍ വന്നേകും, ഒരു പക്ഷെ പ്രമോഷനോടെ"


**************


വിടപറയുമ്പോള്‍ കെട്ടിപ്പിടിച്ച്‌ ഏങ്ങിയേങ്ങിക്കരഞ്ഞൂ, അവള്‍. ശേഖര്‍ മുന്നറിയിപ്പ്‌ തന്നിരുന്നു: ' നിങ്ങളെയൊക്കെ, പ്രത്യേകിച്ച്‌ സാറിനെ, പിരിയാന്‍ അവള്‍ക്ക്‌ തീരെ ഇഷ്ടമില്ല. അതിനാല്‍ അധികം 'സെന്റി'യാകാതെ യാത്രയാക്കണം."



ടെലഫോണുകളിലൂടെയും ഇ-മെയിലുകളിലൂടെയും ഞങ്ങള്‍ സൗഹൃദം നിലനിര്‍ത്തി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റെ ജന്മദിനത്തിന്റെയന്ന് രാവിലെ ആറു മണിക്ക്‌ വരും അവളുടെ കോള്‍. "ഗസ്‌ ഹൂ...മെനി മെനി ഹാ‍പ്പി റിട്ടേണ്‍സ് ഒഫ് ദി ഡേ, മൈ ഡിയര്‍.”


ഇതിനിടെ രണ്ട്‌ വട്ടം അവള്‍ ഞങ്ങളെ സന്ദര്‍ശിച്ചൂ. ഒരിക്കല്‍ ഞങ്ങളും അവരുടെ ആതിഥ്യം സ്വീകരിച്ച്‌ ശ്രീലങ്കയില്‍ പോയിരുന്നു.


ആറു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മറ്റൊരു സന്തോഷ വാര്‍ത്തയുമായി അവള്‍ വിളിച്ചു: "ഗസ്‌ വാട്ട്‌.. എന്നെ എംബസിയുടെ ഓഫീസ്‌ മാനേജരായി നിയമിച്ചിരിക്കുന്നു. ഈ പോസ്റ്റിലെത്തുന്ന ക്യാനഡാക്കാരിയല്ലാത്ത ആദ്യ ആളാ ഞാന്‍. മാത്രമല്ല കഴിഞ്ഞ കൊല്ലത്തെ 'എമ്പ്ലോയി ഓഫ്‌ ദി ഇയര്‍' അവാര്‍ഡും എനിക്കാ.."


"സൂ, നീയതര്‍ഹിക്കുന്നൂ! എന്റെ ആശംസകള്‍.."


"താങ്ക്‌ യൂ; എല്ലാം ഗുരുവിന്റെ അനുഗ്രഹം!": അവള്‍ വിനീതയായി.


അച്ഛനുമമ്മയും ഇത് വരെ സംസാരിച്ചിട്ടില്ലെന്ന ദുഃഖം അവള്‍ക്കിന്നുമുണ്ട്. സുഖമില്ലാതെ കിടന്ന‍ അമ്മയെ കാണാന്‍ ഹോസ്പിറ്റലില്‍ പോയതും അമ്മ ‍ മുഖം തിരിച്ച്‌ കിടന്നതും, ഒന്നുമറിയാഭാവത്തിലപ്പോള്‍ അച്ഛന്‍ സ്ഥലം വിട്ടതും വിവരിച്ചു, അവള്‍.


"എന്റെ മോനെന്തു പിഴച്ചു? അവര്‍ക്ക് അവനെ നോക്കി ഒന്ന് ചിരിക്കയെങ്കിലും ചെയ്യാമായിരുന്നു‌" : അവള്‍ പരിതപിച്ചു.


**************


കഴിഞ്ഞയാഴ്ച മകന്‍ ബാംഗളൂരില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞൂ:" അച്ഛാ, സൂ ആന്റിക്കയച്ച മെസ്സേജുകളെല്ലാം തിരികെ വരുന്നു. ആന്റി ലീവിലാണോ?”


മൊബെയിലില്‍ വിരലമര്‍ത്തിയപ്പോള്‍ അവളെത്തി:"എന്താ സൂ, ലീവില്‍? സുഖമില്ലേ?"


"ഗസ്‌ വാട്ട്‌; ഞാനിപ്പോള്‍ സ്റ്റഡീ ലീവിലാ. ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി യെസ്സി മാനേജ്‌മന്റ്‌ കോഴ്‌സിന്റെ ഫൈനല്‍ പരീക്ഷ. മിനിമം ഒരു ഡിഗ്രിയെങ്കിലുമില്ലാത്ത ഒരാള്‍ ഓഫീസ്‌ മാനേജരായിരിക്കുന്നത്‌ നാണക്കേടല്ലേ....... എനിക്കല്ല, ക്യനേഡിയന്‍ എംബസിക്ക്”


-ഉറക്കെച്ചിരിച്ചൂ, അവള്‍:‘ സൊ വിഷ് മി ഗുഡ് ലക്ക്!”


"ഗുഡ്‌ ലക്ക്‌, സൂ!"