Sunday, November 19, 2006

പഴകിയെങ്കിലും.... ജ്വാല!

പഴകിയെങ്കിലും.... ജ്വാല!

ബോംബെയുടെ തുറന്ന വിഹായസ്സില്‍ നിന്നും ഞാന്‍ പറന്നണഞ്ഞത് സുകുവേട്ടന്റെ ഏകാധിപത്യം നിലനിന്നിരുന്ന ഒരു ഇരുമുറി കാരാഗൃഹത്തിലേക്കാണ്. ബര്‍ ദുബായ്
‘ഗള്‍ഫ് ഏജന്‍സി ഷിപ്പിംഗിന്റെ പുറകിലുള്ള ആ കൊച്ചു വില്ലയില്‍ ആര്‍ എപ്പോള്‍ എണീക്കണം, കുളിക്കണം, ഓഫീസില്‍ പോണം എന്നു തുടങ്ങി പാചകം, ക്ലീനിംഗ്, വായന, കത്തെഴുതല്‍, പണമയക്കല്‍‍ എന്നീ കാര്യങ്ങളില്‍ വരെ നിശ്ചയവും നടത്തിപ്പും സുകുവേട്ടന്‍ കുത്തകയാക്കി വച്ചിരുന്നു. അതിനാല്‍ തന്നെ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം ഹിറ്റ്ലര്‍, സ്റ്റാലിന്‍, സര്‍ സീപി‍ എന്ന പല പേരുകളില്‍‍ പുകള്‍ കൊണ്ടൂ.

വ്യാഴാഴ്ച രാത്രികളില്‍ മാത്രമായിരുന്നു ഇതിനൊരയവ്. അന്തേവാസികള്‍ക്ക് മനം മറന്നാഘോഷിക്കാന്‍ ഒരു വിസ്ക്കിയും ഒരു കാര്‍ട്ടന്‍ ബീറും എത്തും. കൂടെ ചിക്കന്‍ ഫ്രൈ, മട്ടന്‍ കറി, ഇഷ്ടം പോലെ ബ്രഡ്ഡും ഖുബൂസും..

- ജൂനിയര്‍ സീനിയര്‍ ഗ്രൂപ്പുകളായി തരം തിരിഞ്ഞുള്ള ചീട്ട് കളിയാണ് പിന്നെ. ഇത് പുലരും വരെ നീണ്ടാലും മിണ്ടില്ല, സുകുവേട്ടന്‍.

-വെള്ളിയാഴ്ച ഉച്ചയൂണു കഴിഞ്ഞ് പ്ലാസാ സിനിമയിലെ മാറ്റിനി (അന്ന് മലയാളം ഫിലിം ആഴ്ചയില്‍ ഒരു ഷോ) യോടെ ഒഴിവ് ദിനത്തിന് തിരശ്ശീല വീഴും.

ജൂനിയര്‍ ഗ്രൂപ് ലീഡര്‍ സുകുവേട്ടന്റെ അനിയന്‍ മനു (ലീഡര്‍ഷിപ്പ് അന്നും കുടുംബസ്വത്ത് തന്നെ, മകനല്ലെങ്കില്‍ അനിയന്‍) അന്ന് ഓഫീസില്‍ നിന്ന് വന്നത് കലങ്ങിയ കണ്ണുകളും ചീര്‍ത്ത മുഖവുമായിട്ടായിരുന്നു. തലവേദനയെന്ന് പറഞ്ഞെങ്കിലും കാരണം മറ്റെന്തോ ആണെന്ന് സ്പഷ്ടമായിരുന്നു.

സസ്പെന്‍സ് അധികം നീണ്ടു നിന്നില്ല. രാത്രി ഭക്ഷണശേഷം മനു എന്നെ ടെറസ്സിലേക്കു പിടിച്ച് കൊണ്ട് പോയി‍. എന്നിട്ട് തന്റെ മനസ്സിന്റെ വാതായനങ്ങള്‍ മെല്ലെ മെല്ലെ തുറന്നു.

-അവരുടെ ഓഫീസിലെ സ്റ്റെനോയാണ്, ലീല. (‘വിജയശ്രീ’ എന്ന് വിളിപേരുള്ള അവളുടെ ചരിത്രവും ഭൂമിശാസ്ത്രവും ഞങ്ങള്‍ക്ക് മനഃപ്പാഠം) ഒരു മാസം മുന്‍പ് അനിയത്തി ലീനയെ അവള്‍ വിസിറ്റ് വിസയില്‍ കൊണ്ട് വന്നു. ‍ റ്റെലെഫോണ്‍ ഓപറേറ്ററുടെ താത്ക്കാലിക ഒഴിവില്‍ തന്റെ ഓഫീസില്‍ തന്നെ ജോലിയുമാക്കി.

ഇതിന്നിടയില്‍ എപ്പോഴോ മനുവിന്റേയും ലീനയുടേയും കണ്ണുകള്‍ തമ്മില്‍ കൊരുത്തു. വിട്ട് കൊടുത്തില്ല, രണ്ട് പേരും. മത്സരിച്ച് വലിച്ച് വലിച്ച് അതൊരു അഴിയാക്കുരുക്കായി.

പ്രേമം.... കാന്തിക ശക്തിയുള്ള, വിറപ്പിക്കുന്ന ജ്വരമുള്ള, ജ്വലിക്കുന്ന കനലായ ദിവ്യ മധുര പ്രേമം...

‘ജന്നത്ത് അല്‍ഫിര്‍ദൌസിന്റെ‘ പരസ്യം പോലെ, മൂടിവച്ചിട്ടും മറഞ്ഞിരിക്കാതെ ആ പ്രേമത്തിന്റെ പരിമളം നാലുപാടും പരന്നു. പരിചയസമ്പന്നയായ ചേച്ചി ലീലയുടെ നാസാരന്ധ്രങ്ങള്‍ക്കാ മണം അപരിചിതമായിരുന്നില്ല. പെണ്‍കോന്തന്‍ ചേട്ടച്ചാരുടെ മൂക്കും സഭയുടെ കാര്യക്കാരനായ അമ്മാച്ചന്റെ മൂക്കും ആ ഡയറക്‍ഷനിലേക്ക് തിരിഞ്ഞതോടെ പള്ളി വികാരിയുടെ മൂക്കും അസ്വസ്ഥമാകുന്നു.

സാമഭേദദണ്ഡ പ്രയോഗങ്ങള്‍ക്ക്, ദിവ്യപ്രണയത്തിന്റെ സുഗന്ധപൂരിതമായ ഏദന്‍ തോട്ടത്തില്‍ പാടിപ്പറന്ന് നടന്നിരുന്ന അവളുടെ നിറയൌവനം വഴങ്ങിക്കൊടുക്കാതിരുന്നപ്പോള്‍‍, എല്ലാരും കൂടി തീരുമാനിച്ചൂ: ‘‍ എങ്കിലവന്‍ കൊന്തയിട്ട് മതം മാറട്ടെ!‘

- അമ്മാച്ചന്‍‍ തന്നെ നേരിട്ടുതന്നെ വന്ന് മനുവിനാ സന്ദേശം കൈമാറിയ ദിവസമായിരുന്നു അന്ന്.
‘ചേട്ടനറിഞ്ഞാല്‍...‘
-മനുവിനതാലോചിക്കാന്‍ വയ്യാ!
ജീവിതം ‘കട്ടപ്പുക‘!
വീട്ടിലറിഞ്ഞാലോ?
നാല്കെട്ട് തകര്‍ന്നമ്പും.
ആരെങ്കിലും വാര്‍ത്ത ചോര്‍ത്തിയാല്‍‍?
നാടൊരു ‘ചെര്‍ണോബില്‍‘ ദുരന്തത്തിലമരും.

‘ശരിക്കും നീയവളെ പ്രേമിക്കുന്നുണ്ടോ?’: ഞാന്‍ ചോദിച്ചു.
“ അത് പറയാന്‍ പറ്റില്ല;“ അവന്‍ പറഞ്ഞു: “ കാണുമ്പോള്‍ ഒരു ‘ഇതൊക്കെ’യുണ്ട്. ‍ ‘കിടിലന്‍’ ഉരുപ്പടിയാ‍. കണ്ണില്‍ ഒരു ഞെക്ക് വിളക്കുള്ളത് കൊണ്ടും, ചെറുപ്പത്തിന്റെ കിറുക്ക് തലക്ക് കേറിയത് കൊണ്ടും ഒന്നു നോക്കിപ്പോയി.
അത് തെറ്റാണോ?
ആര്‍ക്കും സംഭവിക്കാവുന്ന ഒരു തെറ്റ് മാത്രമല്ലെ അത്?“
-നിഷ്കളങ്കന്‍ നിന്ന് തേങ്ങി.

ഒരു കാര്യം അവനുറപ്പിച്ച് പറഞ്ഞൂ: ‘കല്യാ‍ണം...ഒരിക്കലുമില്ല; അതും മതം മാറി. എനിക്കിതില്‍ നിന്ന് തലയൂരിയേ പറ്റൂ. അല്ലെങ്കി മരിക്കണം!‘

ഇരുന്നും നിന്നും നടന്നും തല ചൊറിഞ്ഞും ആലോചിച്ചു:
എന്താ ഒരു വഴി?
അനേകം ‘റോത്‌മാനുകള്‍’ ചുണ്ടുകളിലൊട്ടി, പുകഞ്ഞ്, എരിഞ്ഞ് ഭസ്മമായൊടുങ്ങി.
ഒടുവില്‍:
“യുറേക്കാ!”
-കൈകള്‍ രണ്ടും ആകാശത്തേക്കുയര്‍ത്തി, ടെറസ്സില്‍ രണ്ട് പ്രദക്ഷിണം വച്ചു, ഞാന്‍.
‘പ്രശ്നം സിമ്പിള്‍, ഡോണ്ട് യു വറി! ഒക്കെ ശരിയാക്കിത്തരാം, നാളെത്തന്നെ.പ്ലീസ് നോട്ട് ദി ‍ കോഡ് ഓഫ് ഓപറേഷന്‍: ‘ഡിലീഷന്‍‍ ലീലീന!‘
‘ലിലീന?”
“ലീല + ലീന“
ഞാനൊരു വില്ലന്‍ ചിരി പാസ്സാക്കി.
“എങ്ങനെ?’ അവന്‍ ഉത്സുകനായി.
-തിയറിയും സ്ട്രാറ്റെജിയും ‘മോഡസ് ഓപെരാണ്ടി’യും ഡിറ്റെയില്‍ ആയി വര്‍ക്കൌട്ട് ചെയ്തപ്പോഴേക്കും ഉറക്കം പാതി രാത്രിയോടൊപ്പം പമ്പ കടന്നിരുന്നു.

“നീ നാടകവും സാഹിത്യവുമൊക്കെ പയറ്റിയിട്ടുള്ളതിനാല്‍ വിജയിക്കുമെടാ... മംഗളാനി ഭവന്തു. എന്നെ ഒന്ന് രക്ഷിച്ചെടുക്കെടാ അളിയാ’: ഉള്‍ക്കടലിലെ വേണു നാഗവള്ളിയെപ്പോലെ ദീര്‍ഘനിശ്വാസമുതിര്‍ത്ത് ഇല്ലാത്ത താടി തടവി, താഴേക്കിറങ്ങീ ആ നിരാശാ(?)കാമുകന്‍!
“കാലത്ത് തന്നെ പറയണം, അവളോട്, ചേട്ടന്റെ ഫോണ്‍ വരുമെന്ന്. “
ഞാനോര്‍മ്മിപ്പിച്ചൂ.
“ഓ യെസ്...ബെസ്റ്റ് ഓഫ് ലക്ക്”: അവന്‍ കൈചുരുട്ടി കാട്ടി: തമ്പ്സ് അപ്!

റമദാന്‍ കാലം.
പക്ഷെ ഓഫീസ് സമയങ്ങളില്‍ മാറ്റമില്ലായിരുന്നു.
നോമ്പ് നോല്‍ക്കുന്നവര്‍ ഇഫ്താറിന് സമയമാകുമ്പോള്‍ വീട്ടില്‍ പോകും, അല്ലാത്തവര്‍ ഇരുന്നു പണി ചെയ്യും.

പലവട്ട റിഹേഴ്സലുകല്‍ക്ക് ശേഷം, മനുവിന്റെ കമ്പനിയുടെ നമ്പര്‍ കറക്കി, ഞാന്‍:
‘ലീനാ പ്ലീസ്‘
- കാത്തിരുന്ന പോലെ ലൈനില്‍ അവള്‍:
‘സുകുവേട്ടനാണോ? “
’‘അതെ, മനുവിന്റെ ചേട്ടന്‍... സുകു’ : ശബ്ദത്തിനല്പം ദൃഢത വരുത്തി, ഞാനൊന്ന് മുരടനക്കീ.

കുടുംബബന്ധങ്ങളുടെ ദൃഢതയെന്ന സത്യത്തില്‍ തുടങ്ങി, ജാതിഭേദങ്ങളുടെ സാധുതയില്‍ പിടിച്ച് കയറി, ലീലേച്ചിയുടെ ലീലാവിലാസങ്ങളിലൂടെ‍ കത്തിപ്പടര്‍ന്ന്, ചേട്ടച്ചാരുടെ കള്ള്, വിസക്കച്ചവടങ്ങളുടെ കാതടപ്പന്‍ ആകാശത്തേക്കുയര്‍ത്തി, പാറേമക്കാവിന്റേയും തിരുവംബാടിയുടെയും സ്റ്റോക്കുകള്‍, പത്ത് മിനിറ്റിനുള്ളില്‍‍, ‍ ഒന്നിച്ച് പൊട്ടിച്ച് തീര്‍ത്തു ഞാന്‍.

“ഇനി എന്റെ അനിയനെ ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ശല്യപ്പെടുത്തിയാല്‍‍... സീ ഐ ഡിയിലും ദീവാനിലും (sheikh office) എനിക്കുള്ള ‘പിടി’ നിനക്കറിയില്ലെങ്കിലും നിന്റെ ചേച്ചിക്കും ചേട്ടച്ചാര്‍ക്കുമറിയാം. ചോദിച്ച് നോക്ക്....എല്ലാറ്റിനേം രാത്രിക്ക് രാത്രി നാട് കടത്തും; അറിയാമോ?’
ഭീഷണിയോടെ നിര്‍ത്തീ, ഞാന്‍.
-ഒരു തേങ്ങല്‍ കേട്ടുവോ, മറുപടിയായി?
“ഒരു പട്ടിയും വരില്ല ഈ സുകുവിനോട് ചോദിക്കാന്‍, മനസ്സിലായോടീ?”
ഫോണ്‍ കട്ട് ചെയ്ത്, കണ്ണുകളടച്ച്, ഒരു ദീര്‍ഘശ്വാസമെടുത്തൂ, ഞാന്‍!

‘അളിയാ, സംഗതി ഏറ്റൂന്നാ തോന്നുന്നേ, പെണ്ണു കരച്ചിലോടു കരച്ചില്‍... എന്നെ ഒന്ന് നോക്കിയത് പോലുമില്ല!’ ഓഫിസില്‍ നിന്നെത്തിയ മനു ഒരു ഗൂഢ്സ്മിതത്തോടെ ചെവിയില്‍ മന്ത്രിച്ചു.
‘ദുഷ്ടാ, ഇതോ നിന്റെ പ്രേമം?’

ഞാന്‍ കണ്ണുരുട്ടി.


-അവന് മഞ്ഞച്ചിരി.


എന്തെന്നില്ലാത്ത ഒരു കുറ്റബോധവും തോന്നി, എനിക്ക്.

വിസിറ്റ് വിസ തീരും മുന്‍പേ ലീന‍ നാട്ടില്‍ പോയതായി അറിഞ്ഞു.
സിറ്റിബാങ്കിലേക്ക് ‍ ജോലി മാറിയതോടെ ‘ലീല-ലീന‘പര്‍വമെന്ന മനുവിന്റെ യുദ്ധകാണ്ഢത്തിനും പര്യാവസാനമായി.

**********************
കമ്പനിയില്‍ Receptionist പോസ്റ്റിലേക്ക് ഇന്റെര്‍വ്യൂ.


പ്രൈമറി അസ്സെസ്മെന്റിനു വേണ്ടി എന്റെ അടുത്തേക്കയച്ചതായിരുന്നു വെളുത്തു മെലിഞ്ഞ്, കറുത്തിടതൂര്‍ന്ന മുടിയോടു കൂടിയ ആ സുന്ദരിക്കുട്ടിയെ.
പേര് : ലീന ഡയസ്.
വിദ്യാഭ്യാസം: ബി എ.
ഗള്‍ഫ് എക്സ്പീരിയന്‍സ് : 3 മാസം‍. അതും 4 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
കമ്പനി‍: ജനറല്‍........കോ.

-മസ്തിഷ്ക്കത്തില്‍ ഒരു മിന്നല്‍പ്പിണര്‍ ഉണര്‍ന്നു. പാഞ്ഞ് വന്നതെന്റെ നെഞ്ചില്‍ തന്നെ തറച്ചു.
‘അവിടെ ജോലി ചെയ്തിരുന്ന ഒരു മനുവിനെ ഓര്‍മ്മയുണ്ടോ?’ : പോഴത്തം നാവിന്‍‍ തുമ്പില്‍ മൂധേവിയായി വന്ന് വിളയാടി.
പെട്ടന്നവളുടെ മുഖം കൂമ്പി, തല താഴ്ന്നു.
-ദൈവമേ, ദീപ്തമായ നീലത്തടാകങ്ങള്‍ നിറഞ്ഞ് തുളുമ്പുന്നൂ.
ഏതാനും നിമിഷങ്ങള്‍ നിശ്ശബ്ദയായിരുന്ന ശേഷം അവള്‍ ചോദിച്ചു: ‘സാറിനറിയാമോ മനുവിനെ?’
ഞാന്‍ തപ്പിത്തടഞ്ഞു: ‘ങാ, അറിയും.....എന്റെ നാട്ടുകാരനാ..’

അവസാന മൂന്ന് പേരിലൊരാളായി സെലെക്റ്റ് ചെയ്തെങ്കിലും ഇന്റര്‍വ്യൂവിനവള്‍ ‍ വന്നില്ല.
‍ മനുവിന്റെ പേരോര്‍മ്മിപ്പിച്ചതിനാലാണോ?
അതൊ മനുവിന്റെ നാട്ടുകാരനോടുള്ള വെറുപ്പോ?

ഭഗ്ന പ്രണയത്തിന്ടെ വ്യഥ പേറി നാട്ടിലെത്തിയ അവള്‍ BA ക്ക് പഠിച്ചതും secretarial training course ചെയ്തതും biodata യിലൂടെ ഞാന്‍ വായിച്ചെടുത്തു.

തന്ന നമ്പറില്‍ ‍ പലവട്ടം വിളിച്ചെങ്കിലും ഒരിക്കല്‍പ്പോലും‍ ലൈനില്‍ കിട്ടിയില്ല, അവളെ.

ഉദ്വേഗം നിറഞ്ഞ എന്റെ ആ വിളികളില്‍ പഴയ കുറ്റബോധത്തിന്റെ വ്യഥയോ പ്രഥമദര്‍ശനത്തില്‍ മനസ്സില്‍‍ കുരുത്ത മറ്റേതോ വികാരത്തിന്റെ സ്ഫുരണമോ മുന്നിട്ട് നിന്നിരുന്നത് എന്ന കാര്യം ഇന്നും അവ്യക്തമാണ്.

**************

അനുബന്ധം:

കഥാനായികയെ കണ്ടാലറിയില്ല, ഇപ്പോള്‍. വെളുത്ത് തടിച്ച ഒരു ‘ഷക്കീല’. എഞ്ചിനീയറായ‍ ഭര്‍ത്താവും, കോളേജില്‍ പഠിക്കുന്ന ‍ സുന്ദരിയായ മകളുമൊത്ത്, ‘എലീറ്റ് ക്ലാസ്സുകാര്‍’ മാത്രം വസിക്കുന്ന ഏമിറേറ്റ്സ് ഹില്‍‍സിലെ വില്ലയില്‍ സസുഖം വാഴുന്നു.


കഥാനായകന്‍ ബാങ്കില്‍ തന്നെ! ഇപ്പോള്‍ സൌത്താഫ്രിക്കയില്‍‍‍!

7 comments:

Kaithamullu said...

-നീണ്ട പ്രവാസജീവിതത്തിന്നിടയില്‍ കണ്ടുമുട്ടിയ, ഇടപഴകിയ ഒട്ടനവധി ജ്വാലകളില്‍ (മെഴുകുതിരി നാളങ്ങള്‍ മുതല്‍ ജ്വാലാമുഖികള്‍ വരെ അക്കൂട്ടത്തില്‍ പെടും)മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്ന ചില മുഖങ്ങള്‍, ഒരു കുട്ടി ചുമരില്‍ കരിക്കട്ടകൊണ്ടു കോറുന്ന ലാഘവത്തോടെ, അതിഭാവുകത്തിണ്ടെ അതിപ്രസരമില്ലാതെ, വരച്ചിടാന്‍ ശ്രമിക്കയാണിവിടെ.

-ഇനി നിങ്ങളുടെ ഊഴം.......

Kaithamullu said...
This comment has been removed by the author.
പാപ്പാന്‍‌/mahout said...

കൈതമുള്ളേ, എനിക്കിഷ്ടപ്പെട്ടു ഈ കഥ/ഡയറി.

Kaithamullu said...

പാപ്പാന്‍,

വേറൊരു പേരില്‍ പോസ്റ്റിയതാ ഈ അനുഭവം. അന്ന് ഏറെപ്പേര്‍ക്കിഷ്ടായി എന്നറിയിച്ചിരുന്നു.
വന്നതിന് നന്ദി!

Kalesh Kumar said...

Sasiyetta, Jwala series muzhuvan ottayadikk teerthu njan!

Nannayittund...

ഹരിയണ്ണന്‍@Hariyannan said...

പഠിക്കുന്നേല്‍ ഒന്നാം ക്ലാസീന്നെന്നാണല്ലോ..
അപ്പോ ഇവിടുന്നേ തുടങ്ങി...

ഇനി തീരും വരെ ഇരിക്കണം..മണി മൂന്നരയേ ആയിട്ടുള്ളൂ!!
:)

പിരിക്കുട്ടി said...

thudakaM CHERUTHAYENKILUM KOLLAM