Tuesday, July 24, 2007

കനല്‍ക്കാറ്റിലുലയാത്ത ജ്വാല

കനല്‍ക്കാറ്റിലുലയാത്ത ജ്വാല


ഉച്ചയൂണ് വീട്ടില്‍ തന്നെ വേണമെന്ന നിര്‍ബന്ധമുണ്ടെനിക്ക്. ഓഫീസ് റാഷീദിയായിലേക്ക് മാറ്റിയ ഒരു കൊല്ലമേ അതിന് മാറ്റം വന്നിട്ടുള്ളു. ഭക്ഷണക്കാര്യത്തില്‍ ഇത്ര വാശിയെന്താ എന്ന് ചോദിച്ചാല്‍: ‘ മനുഷ്യന് ഈ അല്ലറ ചില്ലറ കാര്യങ്ങളിലൊക്കെയല്ലേ വാശി പിടിക്കാനാവൂ’ ?

കഴിഞ്ഞ ശനിയാഴ്ച:

ഒരു മണിക്ക് 5 മിനിറ്റ് മുന്‍പ് ഓഫീസില്‍നിന്നിറങ്ങിയാല്‍ രണ്ടുണ്ട് കാര്യം: തിരക്കേറും മുന്‍പ് ബര്‍ജുമാന്‍ റൌണ്ടെബൌട്ട് കടക്കാം; ഒരു മണിക്കുള്ള ഏഷ്യാനെറ്റ് റേഡിയോ ന്യൂസും കേല്‍ക്കാം.

‘സാറേ, കൈതസ്സാറേ’
- കാറിന്റെ തുറന്ന ഡോര്‍ അതേപടി പിടിച്ച് ശബ്ദം വന്ന ദിക്കിലേക്ക് നോക്കി. കടുത്ത നിറങ്ങളില്‍ പൂക്കളും പുള്ളികളും കൊണ്ടലംകൃതമായ ഒരു ചൂരിദാര്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളുടെ ഇടയിലൂടെ പാറി പറന്നു വരുന്നു.

നിറുത്താതെയുള്ള വിളി അപ്പോഴും തുടരുന്നുണ്ടായിരുന്നു. ‘സാറേ, പോകല്ലേ, ഒരു മിനിറ്റ്..സാറേ’

കാല്‍നടക്കാരും അടുത്തുള്ള കടയിലെ ജോലിക്കാരും കൌതുകത്തോടെ, എന്നാല്‍ അല്പം പരിഹാസം കലര്‍ന്ന ചിരിയോടെ ഈ സീന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.

‘ ഓ, മിഥുനയോ, എന്താ ഈ സമയത്ത്?”
“ എന്തൊരു ചൂടാ,സാര്‍.... പ്ലീസ്, ഡോര്‍ തുറക്കൂ, എന്നെ ബര്‍ദുബായില്‍ ഒന്ന് വിടണം’: ആധികാരികതയോടെയായിരുന്നു അവളുടെ ആവശ്യം.

അല്ലെങ്കിലും അവള്‍ എന്നും ഇങ്ങിനെയായിരുന്നല്ലോ. ലക്കും ലഗാനുമില്ലാത്ത കാട്ടുകുതിര. എവിടെനിന്നറിയാതെ പ്രത്യക്ഷപ്പെടും, കൂടെക്കൂടും. വിപ്രതിപത്തി വാക്കില്‍ മാത്രമല്ല, പ്രവൃത്തിയില്‍ കാട്ടിയാല്‍ പോലും വിട്ട് പോകില്ല.

‘മോന്റെ ഫീസ് ഡ്യൂ ആയി. തിങ്കളാഴ്ചയാ ലാസ്റ്റ് ഡേറ്റ്. ‘അല്‍‌റസൂക്കി‘യിലെ ഉണ്ണിയേട്ടന്‍ പറഞ്ഞു ഇപ്പോ ചെന്ന് ഡ്രാഫ്റ്റെടുത്താ വൈകീട്ടത്തെ കുരിയറില്‍‍ തന്നെ വീടാമെന്ന്.’

അവള്‍ കാറില്‍ക്കയറിയപ്പോള്‍ വിയര്‍പ്പിന്റെ മടുപ്പിക്കുന്ന മണം മൂക്കിലേക്കടിച്ച് കയറി. ‍ ഡോറിന്റെ ഗ്ലാസ്സുകളല്‍പ്പം താഴ്ത്തി, ഏസി മാക്സിമത്തിലാക്കി ഞാന്‍.

‘ സാറെ, ഞാന്‍ മായയിലെ കാഷ്യര്‍ ജോലി വിട്ടു. ഇപ്പോ അക്കൌണ്ടന്റാ; സാറിന്റെ സേയിം പ്രൊഫഷന്‍’

സെന്റ് സേവ്യേഴ്സില്‍ FBA ക്ക് പഠിക്കുമ്പോള്‍ കാമുകന്റെ കൂടെ ഒളിച്ചോടിയ, കണക്ക് പോയിട്ട് ഡെബിറ്റും ക്രെഡിറ്റും പരസ്പരം തിരിച്ചറിയാത്ത മിഥുന എക്കൌണ്ടന്റോ?
നല്ല തമാശ തന്നെ.
‘ ഏതു കമ്പനീലാ?’ : ഞാന്‍ ചോദിച്ചു.
‘സാറിനോട് പറഞഞ്ഞിട്ടില്ലേ, പദ്മനാഭ മാമയെപ്പറ്റി? സ്വാമീടെ കമ്പനീലാ.’

എനിക്കോര്‍മ്മ വന്നു അവള്‍ ഇടക്കിടെ പറയാറുള്ള, സ്വാമിയെന്ന് എല്ലാരും വിളിക്കുന്ന പദ്മനാഭ അയ്യരെപ്പറ്റി. വലിയ ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ഫൈനാന്‍സ് കം അഡ്മിനിസ്ട്രേറ്റിവ് മാനേജര്‍. ദുബായിലെ അറിയപ്പെടുന്ന അയ്യപ്പഭക്തന്‍!

മന്ദബുദ്ധിയും ഡൈവോര്‍സിയുമായ അങ്ങേരുടെ അനുജനു വേണ്ടിയായിരുന്നല്ലോ ഒരിക്കല്‍‍ മിഥുനയെ വിവാഹമാലോചിച്ചത്?

‘ സാര്‍, ചേച്ചിയെ കണ്ടിട്ടൊരു പാട് നാളായി. ഇനി ബിരിയാണി വയ്ക്കുന്ന ദിവസം എന്നെ അറിയിക്കാന്‍‍ പറയണേ. മെസ്സിലെ ദാലും ചപ്പാത്തിയും കഴിച്ചെന്റെ ജീവന്‍ പോകാറായി. വരുമ്പോ സുമേഷിന്റേം സരികേടേം പുതിയ ഫോട്ടോകളും കൊണ്ട് വരാം’ :
‍റഫാ റോഡില്‍ കാര്‍ നിര്‍ത്തിയപ്പോഴവള്‍ ‍ പറഞ്ഞു.

സുമേഷ്: മകന്‍
സരിക: മകള്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ്:

“അഛാ, ഇത് സുമേഷ്. എന്റെ ക്ലാസ്മേറ്റ്”
ദിവസത്തില്‍ 14 മണിക്കൂറും ഓഫീസില്‍ ജീവിതം തുലയ്ക്കുന്ന അച്ഛന് കൂട്ടുകാരനെ പരിചയപ്പെടുത്താന്‍ വന്നതാണ് എന്റെ മകന്‍.
‘ഹലോ സുമേഷ്’ : ഞാന്‍ അഭിവാദ്യം ചെയ്തു.
“ഇവരും മല്ലൂസാ അച്ഛാ.. ഇവന്റെ മമ്മിയും സിസ്റ്ററും ‍ അമ്മേടടുത്തുണ്ട്. വീട് വരെ ഒന്ന്
വര്വോ? പരിചയപ്പെടുത്താനാ.’

വീട് തൊട്ടടുത്തായതിനാലും ഗസ്റ്റിന് വേണ്ടി ഭാര്യ എന്തെങ്കിലും നാടന്‍ പലഹാരം ഉണ്ടാക്കിക്കാണുമെന്നതിനാലും ‍ മടി കാണിച്ചില്ല.

‘ഞാന്‍ മിഥുന. ഇത് മോള്‍ സരിക‘ : കണ്ടയുടനെ, എണീറ്റ്, വിശാലമായി ചിരിച്ചു, അവള്‍. വാലിട്ട് മഷിയെഴുതിയ നീളന്‍ കണ്ണുകളും, ചന്ദനമണിഞ്ഞ കുറിയ നെറ്റിത്തടവും, നിഷ്കളങ്കഭാവവും, നാടന്‍ പ്രകൃതവും.... എല്ലാറ്റിലുമുപരി വിടര്‍ത്തിയിട്ട നീളന്‍ മുടിയില്‍ നിന്നുതിര്‍ന്ന കാച്ചെണ്ണയുടെ ഹൃദയഹാരിയായ ഗന്ധവും എനിക്കിഷ്ടപ്പെട്ടു.

‘ സാര്‍, സത്യത്തില്‍ ഒരപേക്ഷയുമായാ ഞാന്‍ വന്നിരിക്കുന്നേ. മക്കള്‍ സ്കൂളിലും ഭര്‍ത്താവ് ജോലിക്കും പോയാ പിന്നെ ഞാന്‍ വീട്ടിലൊറ്റക്കാ. വല്ലാത്ത ബോറഡി. സൂപ്പര്‍ മാര്‍ക്കറ്റിലെനിക്കൊരു ജോലി തര്വോ?”

ജോലിക്കായി പലരും പല വിധത്തിലും സമീപിച്ചിട്ടുണ്ട്; പക്ഷേ ഇത്ര കൌശലകരമായ ജോലി തെണ്ടലിന് ജീവിതത്തിലാദ്യമായി വിധേയനാവുകയായിരുന്നു.

‘ഭര്‍ത്താവിനെന്താ ജോലി?’: ഞാന്‍ ചോദിച്ചു.
“ബീച്ച് ഹോട്ടലിലാ സുകൂന് ജോലി, ഹൌസ് കീപ്പിംഗില്‍. ഷിഫ്റ്റ് ജോലിയായതോണ്ട് മക്കടെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെ നോക്കണം’
‘അപ്പോ താന്‍ കൂടി ജോലിക്ക് പോയാലോ?”
“കാലത്ത് മക്കളെ സ്കൂളീ വിട്ടാ പിന്നെ ഞാന്‍ ഫ്രീയല്ലേ? സ്ട്രൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി തന്നാ മതി, സാര്‍.”
ഓഹോ, കാര്യങ്ങളൊക്കെ തീരുമാനിച്ചപോലാണല്ലോ വരവ്.
‘ശരി, നോക്കാം‘ :എന്നു പറഞ്ഞ് തത്ക്കാലം തലയൂരി.

രണ്ട് ദിവസം കഴിഞ്ഞ് ഭാര്യയും ഭര്‍ത്താവും കൂടി ഓഫീസില്‍ വന്നു.

സദാ ചിരിക്കുന്ന, പ്രസന്നനായ സുകുമാരന് ആ പേര്‍ ശരിക്കും യോജിക്കുമെന്ന് തോന്നി. പതിഞ്ഞ സംഭാഷണശൈലിയും ഭവ്യതയുള്ള പെരുമാറ്റവുമുള്ള ഒരു സാദാ‍ കുന്നംകുളംകാരന്‍.

ദുബായില്‍ വന്നിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞു. ഇതു വരെ നാട്ടില്‍ പോയിട്ടില്ല. മിഥുന കൊളേജില്‍ പഠിക്കുമ്പോഴായിരുന്നു കോളിളക്കമുണ്ടാക്കിയ ആ പ്രേമവിവാഹം.

‘സാറേ, ബോംബേല് ചേട്ടന്റെ വീട്ടീലായിരുന്ന ഞാന്‍ ഇയ്യാടെ കൂടെ ഒളിച്ചോടുകയായിരുന്നു. ഒന്നാം നമ്പ്ര് പാലക്കാടന്‍ അയ്യരുകുട്ടിയാ, ഞാന്‍. ഇയാള്‍ ‍ വെറും വെളക്കത്തല നായരാന്ന് പിന്നെയല്ലേ അറിയുന്നത്‘
അവളുടെ തുറന്നടിച്ച സംസാരം അയാളുടെ മുഖത്ത് വിളര്‍ച്ച കലര്‍ന്ന ചുവപ്പ് രാശി പടര്‍ത്തി.
“ഓ, അങ്ങനെയോ?‘: കൂടുതല്‍ കേള്‍ക്കാന്‍ ഉത്സുകനായി, ഞാന്‍.
‘ബാംഗ്ലൂരാ അപ്പക്ക് ജോലി. സ്കൂള്‍ കഴിഞ്ഞപ്പോ കോളേജീ ചേരാന്‍ അപ്പയാ എന്നെ ബോംബേലുള്ള ചേട്ടന്റെ അടുത്തേക്കയച്ചത്. സെന്റ് സെവ്യേറ്സില്‍ ചേരുകേം ചെയ്തു. അയ്യര് കുട്ടിയായതോണ്ട് എനിക്ക് അമ്പലത്തീ പോക്ക് നിര്‍ബന്ധമായിരുന്നു. മഹാലക്ഷ്മി ടെമ്പിളിന്റെ നടയില്‍ കാത്ത് നിന്ന് നിന്നാ ഇയാളെന്നെ വളച്ചെടുത്തത്’.
ഡ്യൂട്ടിക്ക് സമയമായെന്ന സുകുമാരന്റെ മനഃപ്പൂര്‍വമായ ഇടപെടലാണാ ആ ‘നോണ്‍ സ്റ്റോപ്’ വാചകമടിക്കൊരറുതിയിട്ടത്.

ഭാര്യയുടെയും മകന്റേയും റെക്കമെന്റേഷന്‍ കൂടിയായപ്പോല്‍‍ മിഥുനക്ക് സുപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ഉറപ്പായി. അധികം തിരക്കില്ലാത്ത ‘ഹൌസ് ‌ഹോള്‍ഡ്’ സെക്‍ഷനിലാക്കി, തത്ക്കാലം. കസ്റ്റമേര്‍സിനോട് കലപില സംസാരിച്ചും അവരുടെ ആവശ്യങ്ങള്‍ ‍നിറവേറ്റാന്‍ ഓടി നടന്നും, നീല സ്കേര്‍ട്ടും വെള്ളയില്‍ ചുവപ്പ് വരകളുള്ള ബ്ലൌസുമടങ്ങിയ യൂണിഫോമില്‍ ഒരു കൊച്ചു കുട്ടിയായി മാറിയ മിഥുന, സൂപ്പര്‍ മാര്‍ക്കറ്റിന്റെ‍ തന്നെ ‘ഫോക്കല്‍ പോയിന്റ്‘ ആയി മാറി.

ഒരു ദിവസം ഉച്ചയൂണ് കഴിഞ്ഞൊന്ന് മയങ്ങാന്‍ കിടന്ന എന്നെ നല്ലപാതി തട്ടിയുണര്‍ത്തി. “ദീപ വിളീക്കുന്നു, സുപ്പര്‍ മാര്‍ക്കറ്റിലെന്തോ പ്രശ്നം“

തലേന്നത്തെ പോലെ അന്നും മുനിസിപ്പലിറ്റി ഹെല്‍ത്ത് ഡിപാര്‍ട്മെന്റുകാര്‍ പ്രശ്നമുണ്ടാക്കിയോ എന്ന ഭയമായിരുന്നു, മനസ്സില്‍.
കാഷ്യറൊഴികെ കൌണ്ടറിലാരേയും കണ്ടില്ല. എല്ലാരും കൂടി നില്‍ക്കുന്നു ഹൌസ് ഹോള്‍ഡ് സെക്‍ഷനില്‍. അവര്‍ക്ക് നടുവില്‍ ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും പാറിപ്പറന്ന മുടിയുമായി മിഥുന.

വിവരമറിഞ്ഞ് എനിക്ക് മുന്‍പേ എത്തിയിരുന്ന സെക്രട്ടറി ദീപ സംക്ഷിപ്ത വിവരണം നല്‍കി:

ഹൌസ് ഹോള്‍ഡ് സെക്‌ഷനിലെ അവിനാശ് നവ്‌ലേക്കര്‍ കൊച്ച് പയ്യനാണ്. കല്യാണം കഴിഞ്ഞ് വന്നിട്ട് അധിക നാളായിട്ടില്ല. ബെല്ലും ബ്രേക്കുമില്ലാത്ത മിഥുനയുടെ സംസാരവും പെരുമാറ്റവും അവനെ മത്തു പിടിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല.

ഡയറക്റ്റ് ഷിഫ്റ്റായിരുന്നു, മിഥുനക്ക്. കാലത്ത് 9 മുതല്‍ വൈകീട്ട് 6 വരെ.

ഉച്ചക്ക് കസ്റ്റമേര്‍സ് കുറവുള്ള സമയത്താണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഒഴിഞ്ഞ ഷെല്‍ഫുകള്‍ നിറയുന്നത്. ഡെലിവറിയെടുത്ത സാധനങ്ങള്‍ അണ്‍പാക്ക് ചെയ്ത് പ്രൈസ് ടാഗടിച്ച് ഷെല്‍ഫില്‍ യഥാസ്ഥാനങ്ങളില്‍ ഡിസ്പ്ലേ ചെയ്യണം. പലപ്പോഴും നിലത്ത് ചമ്രം പടിഞ്ഞിരുന്നാണു അണ്‍‍പാക്കിംഗും പ്രൈസിം‌ഗുമൊക്കെ നടത്തുന്നത്.

ഇതിനിടയില്‍ ചെറിയ ചില വസ്തുക്കള്‍‍ മിഥുനയുടെ സ്കെര്‍ട്ടിനുള്ളിലേക്ക് ഉരുട്ടിയിട്ട് അതെടുക്കാനെന്ന വ്യാജേന അവളെ സ്പര്‍ശിക്കുക അവിനാശിന്റെ വിനോദമായിരുന്നു. അവളത് തമാശയായി എടുത്തപ്പോള്‍ ‍ പ്രോത്സാഹനമെന്നവന്‍ തെറ്റിധരിച്ചു.

രണ്ട് മുതിര്‍ന്ന കുട്ടികളുടെ അമ്മയായിട്ടും കുനിയാത്ത ശിരസ്സോടെ നില്‍ക്കുന്ന അവളുടെ മാറിടങ്ങളുടെ നിജസ്ഥിതിയില്‍ അവന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സ്വയം‍ പരിശോധിച്ച് ബോധ്യപ്പെട്ടുകൊള്ളാന്‍ അവള്‍ വെല്ലുവിളിച്ചുവത്രേ!

പക്ഷേ അന്നു സംഭവിച്ചത് മറ്റൊന്നായിരുന്നു.
നിലത്തിരുന്ന് കട്ട്ലറി ഐറ്റംസില്‍ പ്രൈസ് ഒട്ടിക്കുന്നതിനിടെ ‍അറിയാതെയെന്ന വണ്ണം അവിനാശ് തന്റെ പുരുഷത്വം അവള്‍ക്ക് മുന്‍പില്‍ അനാവൃതമാക്കി. ചിരിച്ച് കൊണ്ടവളത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തുംഗമായ അതില്‍ തൊട്ട് സായൂജ്യമടയാന്‍ കിട്ടുന്ന ചാന്‍സ് പാഴാക്കരുതെന്ന് പറഞ്ഞവളുടെ കൈയില്‍ പിടിച്ചത്രേ!

അവന്റെ വാ‍ക്കുകളും പ്രവൃത്തികളും ‘മിമിക്‘ ചെയ്തവളവതരിപ്പിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങീ, ഞാന്‍‍‍.

മിഥുനയെ ഒരുവിധം ആശ്വസിപ്പിച്ച് വീട്ടിലയച്ചു, അവിനാശിനെ ഇനിയൊരറിയിപ്പു വരെ സസ്പെന്‍ഡും ചെയ്തു.

പക്ഷേ തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അന്നു രാത്രി നടന്നത്. മിഥുനയും ഭര്‍ത്താവും കൂടി വീട്ടില്‍ വന്നു, പിന്നാലെ‍ അവിനാശും. എന്റെ മുന്പില്‍ വച്ച് അവിനാശ് മിഥുനയുടെ കാലില്‍ വീണ് ക്ഷമ യാചിച്ചു.

‘ഞാന്‍ മൂലം അവന്റെ കുടുംബം വഴിയാധാരമാകരുത്. സാര്‍ അവനെ തിരിച്ചെടുക്കണം.നാളെ മുതല്‍ ഞാന്‍ ജോലിക്ക് വരാതിരുന്നാല്‍ പോരെ?’.

അവിനാശ് മുന്‍‌കൈയെടുത്ത് സംഘടിപ്പിച്ച നാടകമാണ് അതെന്ന് അറിയാമായിരുന്നെങ്കിലും, തത്ക്കാലം മിഥുനയെ ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നെനിക്കും തോന്നി.

കാലമേറെ കഴിഞ്ഞു. അവിനാശിനെ കാണുമ്പോള്‍ മാത്രം കുസൃതിയോടെ നുരയിട്ടുണരുന്ന ഒരോര്‍മ്മയായി മിഥുന മാറി.

അങ്ങനെയിരിക്കെ ഒരു ദിവസം മകന്റെ ഫോണ്‍:
‘അച്ഛനൊന്ന് വേഗം വീട്ടീ വാ.. സുമേഷും സരികേം മിഥുനാന്റിയും വന്നിട്ടുണ്ട്. എന്തോ പ്രശ്നമുണ്ട്.‍’

കലങ്ങിയതെങ്കിലും നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന കണ്ണുകളും ഉറച്ച മുഖഭാവവുമായി, ‍ അകലെയുള്ള ശ്മശാനത്തിലെ സ്മാരക ശിലകളില്‍ കണ്ണും നട്ട് ബാല്‍ക്കണിയിലിരിക്കയായിരുന്നു, മിഥുന.

‘പിള്ളേര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കട്ടെ, നിങ്ങള്‍ സംസാരിക്കൂ’ : എന്ന് പറഞ്ഞ് , ധര്‍മ്മപത്നി അനുതാപത്തിന്റെ നനഞ്ഞ കണ്ണുകള്‍ എന്റെ നേരെ നീട്ടി, അടുക്കളയിലേക്ക് മുങ്ങി.

മിഥുന പറഞ്ഞ കഥ:
ഹോട്ടല്‍ വക 2brk ഫ്ലാറ്റിലെ ഒരു മുറിയിലാണ് അവര്‍ താമസിച്ചിരുന്നത്. മറ്റെ മുറിയില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ലിന്‍ഡ എന്ന കൃശഗാത്രി. ബുദ്ധിമതിയും സമര്‍ത്ഥയുമായ ലിന്‍ഡയെ സുകുവിന്നും മിഥുനക്കും വല്യ പഥ്യമായിരുന്നു. മക്കള്‍ക്ക് മമ്മിയേക്കാളിഷ്ടം ലിന്‍ഡാ ആന്റിയെ ആയിരുന്നു.

യാഥാസ്ഥിതികയുടെ നാലതിരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന മിഥുനയെ ഒരു മോഡേണ്‍ ലേഡിയാക്കാന്‍ കഴിവതൊക്കെ ചെയ്തു, ലിന്‍ഡ.
റൂഷ്, മസ്ക്കാര, ഫൌണ്ടേഷന്‍ ക്രീം, മേക്ക് അപ്പ്, ഹെയര്‍ റിമൂവര്‍: ഇവയൊക്കെയുമായി തന്നെ പരിചയപ്പെടുത്തിയത് ലിന്‍ഡയാണെന്ന് മിഥുന.

രാത്രി, പലപ്പോഴും‍ തങ്ങളുടെ റൂമില്‍ വന്ന് മാംഗളൂര്‍ വിശേഷങ്ങളും തമാശകളും പറഞ്ഞ്, ഭര്‍ത്താവിനോടൊപ്പം ബീര്‍ നുണഞ്ഞ്, നേരം വെളുക്കും വരെ ഇരിക്കാറുണ്ടായിരുന്നു, അവള്‍. എന്തിനേയും ഏതിനേയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു ‘കണ്ട്രി ഇന്ത്യാക്കാരി‘യെ വിശാലമനസ്കയായ ‘ലണ്ടന്‍ ഗേള്‍‘ ആക്കാനാണ് ലിന്‍‍ഡ ശ്രമിച്ചത്.

ഇതിനിടെ ഒരു ചെറിയ പരസ്യക്കമ്പനിയില്‍ ‍ മിഥുനക്ക് ജോലി ശരിയാക്കിക്കൊടുക്കയും ചെയ്തു, അവള്‍.

ട്യൂഷനില്ലാത്ത ദിവസങ്ങളില്‍ സ്കൂളില്‍ നിന്ന് നേരത്തേ എത്തിയാല്‍‍ ലിന്‍ഡാന്റിയുടെ റൂമില്‍ വിസിറ്റേഴ്സ് കയറിയിറങ്ങുന്നത് കാണാറുണ്ടെന്ന് മകന്‍ പറഞ്ഞപ്പോള്‍ മിഥുന അത് കാര്യമായെടുത്തില്ല. എന്നാല്‍ അപ്രതീക്ഷിതമായി ജോലി സ്ഥലത്ത് നിന്ന് ഒരു ദിവസം നേരത്തെയെത്തിയ അവളും കണ്ടു, തന്റെ ഫ്ലാറ്റില്‍ നിന്ന് പരസ്പരബോധമില്ലാതെ, കാമചേഷ്ടകളില്‍ മുഴുകി നടന്ന് പോകുന്ന സായിപ്പിനേയും മദാമ്മയേയും.

ഭര്‍ത്താവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു:‘ ഓ, സ്വസ്ഥമായിരുന്ന് മദ്യപിക്കാന്‍ പറ്റിയ സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അയച്ചതല്ലേ, അവരെ. ഹോട്ടലില്‍ കള്ളിനൊക്കെ ഇപ്പോ എന്താ വെല!”

ഇത്തവണ മിഥുനക്ക് ആ ഭാഷ്യം അത്ര ദഹിച്ചില്ല. പിറ്റേന്ന് എല്ലാവരും പോയ ശേഷം ലിന്‍ഡയുടെ മുറി ബലമായി തുറന്ന് അവളകത്ത് കേറി.

-അമ്പരന്ന് നിന്നു പോയി, അവള്‍:
കട്ടിലിന്നടിയിലും റൂമിന്റെ മൂലയിലും നിറയെ വിദേശമദ്യങ്ങളുടെ കാര്‍ട്ടണുകള്‍, കപ് ബോര്‍ഡിലും കിടക്കയിലും ബ്ലൂ ഫിലിം സീഡികള്‍, പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍.....

ചന്തമുള്ള പുതിയ LCD ടീവി അവളോണ്‍ ചെയ്തു നോക്കി. ഇല്ല, ഒന്നുമില്ല. വിഡിയോ പ്ലേയര്‍ കൂടി ഓണ്‍ ചെയ്തപ്പോള്‍ അതാ തെളിയുന്നൂ ദൃശ്യങ്ങള്‍‍ ...നാഗങ്ങളെപ്പോലെ കെട്ടിപ്പിണയുന്ന നഗ്നമേനികള്‍!

ലിന്‍ഡയല്ലേ അത്?
പക്ഷെ കൂടെ?
സുകു..... സുകുമാരന്‍ എന്ന തന്റെ ഭര്‍ത്താവ്!

പിന്നെയൊന്നുമവള്‍ ആലോചിച്ചില്ല.
മുറി പൂട്ടി നേരെ ചെന്ന് കേറിയത് റഫാ പോലീസ് സ്റ്റേഷനില്‍. കൌണ്ടറിലിരുന്ന പോലീസുകാരനോടവള്‍ വിവരങ്ങള്‍ പറഞ്ഞു. അയാള്‍ അവളെ ഒരു സീനിയര്‍ ഓഫീസറുടെ അരികിലയച്ചു.

ഹോട്ടല്‍ സ്റ്റോര്‍ റൂമില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന വിദേശമദ്യങ്ങളും വിസിറ്റേഴ്സില്‍ നിന്ന് പലപ്പോഴായി കളെക്റ്റ് ചെയ്തതും ലോക്കലായി റെക്കോഡ് ചെയ്തതുമായ ബ്ലൂ ഫിലിമുകളും പോലീസ് കസ്റ്റഡിയിലായി. സുകുമാരനേയും ലിന്‍ഡയേയും അറസ്റ്റ് ചെയ്തു.

ഒരാഴ്ചയാകുന്നു ഈ സംഭവങ്ങള്‍ നടന്നിട്ട്. ഇപ്പോള്‍ മിഥുനക്കാവശ്യം ഒരു വക്കീലിനെയാണ്. തങ്ങളുടെ പാസ്പോര്‍ട്ട് എവിടെയാണെന്നറിയണം. അധ്യയനവര്‍ഷം കഴിയും വരെ മക്കളോടൊപ്പം ദുബായില്‍ കഴിയാന്‍ അനുമതി വാങ്ങണം.
പരിചയമുള്ള ഒരു മലയാളി വക്കീലിനെ ഏര്‍പ്പാടാക്കീ, ഞാന്‍.

കേസ് വിളംബമില്ലാതെ വിധിയായി.
-സുകുമാരനും ലിന്‍ഡക്കും മൂന്നു മാസം വീതം തടവും ഡിപോര്‍ട്ടേഷനും.

ഹോട്ടലില്‍ നിന്നും മോഷ്ടിച്ച മദ്യത്തിന്റെ കേസ് ഹോട്ടലുകാര്‍ പ്രസ്സ് ചെയ്യാതിരുന്നതാണ് ശിക്ഷ കുറയാന്‍ കാരണമെന്ന് മിഥുന പറഞ്ഞു. ഹോട്ടല്‍ വിസിറ്റേഴ്സിനെ ഉപയോഗിച്ച് ‘വേശ്യാലയം’ നടത്തിയെന്നതിനും തെളിവുകളില്ലല്ലോ?

ഏകദേശം ഒരുകൊല്ലത്തിന് ശേഷമാണ് മിഥുന വീണ്ടും പ്രത്യക്ഷപ്പെടുന്നത്. വളരെ സന്തോഷവതിയായി കാണപ്പെട്ടു അവള്‍‍. മായാഗ്രൂപ്പിന്റെ ഡിപ്പാര്‍ട്മെന്റ് സ്റ്റോറികളിലേക്ക് മുംബായില്‍ നിന്നും റിക്രൂട്ട് ചെയ്ത പെണ്‍കുട്ടികളില്‍ ഏക മദ്രാസി അവളാണത്രേ!

‘ഡിവോര്‍സ്‘ കേസ് നാട്ടില്‍ പുരോഗമിക്കയാണെന്നും സുകുമാരനും ലിന്‍ഡയും ഒന്നിച്ച് ഇപ്പോള്‍ കുന്നംകുളത്താണ് താമസമെന്നും അവള്‍ പറഞ്ഞു.

‘യു നോ, അയാം മിഥുന അയ്യര്‍ നൌ, നോട്ട് മിഥുന സുകുമാരന്‍; ഐ ഗോട്ട് എ ന്യൂ പാസ്പോര്‍ട്ട്’
മകനെ ഊട്ടിയില്‍ ഗുഡ് ഷെപ്പേഡില്‍ ചേര്‍ത്തി, മകളെ മുംബയിലെ ഒരു കോണ്‍‌വെന്റിലും.
‘അവരെ പഠിപ്പിക്കണം, വലിയവരാക്കണം.......ആരുടെയും സഹായമില്ലാതെ. അതിനാ വീണ്ടും ഞാന്‍ ദുബായ്ക്ക് വന്നേ....”
-മിഥുനയില്‍ ഒരു സ്ത്രീയെ, അമ്മയെ, കുടുംബനാഥയെ കണ്ടെത്തുകയായിരുന്നു, ഞാന്‍.

ഇടക്കിടെ അവള്‍ ഓഫീസില്‍ വരും. പണം കടം ചോദിക്കാനായിരിക്കും, അധികവും. ഒരിക്കല്‍ അവള്‍‍ പറഞ്ഞു, അച്ഛനമ്മമാര്‍ തന്നെ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്ന്!
‘എന്താ, നല്ല കാര്യമല്ലേ?’: ഞാന്‍ ചോദിച്ചു.“ജീവിതാവസാനം വരെ ഒറ്റക്ക് കഴിയാനാ പ്ലാന്‍?”
‘സാറിനോടയതിനാല്‍ സത്യം പറയാം’: ചുറ്റും നോക്കി ആരും കേള്‍ക്കുന്നില്ലെന്നുറപ്പ് വരുത്തി അവള്‍ തുടര്‍ന്നു:

“മോളെ പ്രസവിച്ചതോടെ സെക്സ് ആസ്വദിക്കാനുള്ള കഴിവെനിക്ക് നഷ്ടപ്പെട്ടു. ഡോക്ടര്‍ പറഞ്ഞത് “ഫ്രിജിഡ്“ എന്ന ഈ അവസ്ഥ ക്രമേണ മാറുമെന്നാണ്. പക്ഷെ ലൈംഗിക വികാരം ഇന്നും എനിക്കന്യമാണ്. പിന്നെ ഞാനെങ്ങനെ പുനര്‍ വിവാഹത്തിന് സമ്മതിക്കും?”

അപ്പോള്‍ പെട്ടെന്നൊരു മുഖം മനസ്സിലേക്കോടിക്കയറി വന്നു: സദാ പുഞ്ചിരിക്കുന്ന, പ്രസന്നത മുഖമുദ്രയാക്കിയ സുകുമാരന്‍ എന്ന സാദാ കുന്നംകുളംകാരന്റെ!

25 comments:

Kaithamullu said...

എന്റെ ആദ്യ വായനക്കാരിയായ പ്രിയപത്നി ഈ പോസ്റ്റ് വായിച്ചു; എന്നിട്ട് മുഖം കൂര്‍പ്പിച്ച് കണ്ണുകള്‍ ഒരു ചോദ്യചിഹ്നം പോലെ ഉയര്‍ത്തി എന്നെ നോക്കി: ‘കഷ്ടം, നാണമില്ലല്ലോ ഇങ്ങനെയൊക്കെ എഴുതാന്‍?”

ഞാന്‍ പറഞ്ഞു:“നാണമോ? എന്തിനു? നീ കൂടി ഭാഗാഭാക്കായ നമ്മുടെ ഒരനുഭവമല്ലേ ഇത്?”

“എങ്കിലും ഇത്ര പച്ചയായി....”

അനന്തരം, ഞാനെന്റെ ഭാര്യയുടെ ഉപദേശപ്രകാരം, പോസ്റ്റ് വെട്ടിച്ചുരുക്കി, അരികും മൂലയുമൊക്കെ ഒതുക്കി ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
-ജ്വാലാ സീരീസിന്റെ എട്ടാം ഭാഗം!

സാല്‍ജോҐsaljo said...

മാഷെ!!! എന്താദ്.... പിടിച്ചിരുത്തിക്കളഞ്ഞു.!!!!!!!!!! ഹൃദയത്തില്‍ ഒരു വിങ്ങല്‍!

അതി മനോഹരമായി എഴുതി.


ഓ. ടോ.: ചേച്ചിക്കു നന്ദി ഇതു സെന്‍സര്‍ ചെയ്തതിന്.!

എതിരന്‍ കതിരവന്‍ said...

കൈതയുടെ ഏറ്റവും ശക്തിയുള്ള കഥാ‍ാപാത്രമാണ് മിഥില.

അവസാനത്തെ ആ വെളിപ്പെടുത്തലില്ക്കൂടി‍ സുകുമാരനെ തുറന്നു വിട്ടതില്‍ ഒരു വിദഗ്ധനായ എഴുത്തുകാരനെ കാണുന്നല്ലൊ.

കയ്യടക്കം അപാരം!

ഏറനാടന്‍ said...

Enikkith albudham ulavakki! enthellam tharam jeevithangal alley shashiyetaa?

മുസാഫിര്‍ said...

സെന്‍സര്‍ ചെയ്തിട്ടു ഇങ്ങനേയാണെങ്കില്‍ പിന്നെ അണ്‍കട്ട് വെര്‍ഷന്‍ എങ്ങിനെയായിരുന്നേനെ.എന്തായാലും സംഭവം കലക്കി.

Visala Manaskan said...

ഒരു ത്രില്ലര്‍ കഥകളുടെ ഫീലിങ്ങാണ് കൈതമുള്ളിന്റെ ഓരോ പോസ്റ്റും തരുന്നത്. ഗംഭീരം എഴുത്ത്.

എഞ്ജോയ്ഡ്.

അല്ലാ ഞാനാലോചിക്കുകയാണ്... നമ്മള്‍ എത്രയോ കാലം കണ്ണും മനസ്സും ബൈനാക്കുലര്‍ പോലെയാക്കി നാട്ടില്‍ നടന്നിരിക്കുന്നു..ഗള്‍ഫില്‍ നടന്നിരിക്കുന്നു.

ഒരു മരുന്നിന്.. മരുന്നിന് പോലും ഇങ്ങിനെയൊരു അനുഭവം! ങും ക്ക്വം.

കരീം മാഷ്‌ said...

ഒരു നിമിഷം തരൂ.....
നിന്നിലലിയാന്‍!
ഒരു യുഗം തരൂ.....
നിന്നെ അറിയാന്‍!
(ജ്വാലകളെ)
അവതരണം നന്നായി

കരീം മാഷ്‌ said...

വിശാലാ ഒരു റ്റു ബെഡ്രൂമെടുത്തു ഷെയറിംഗിന്നു ആളെ പരസ്യം ചെയ്യൂ.
ഇത്തരം വ്യത്യസ്ഥ സ്വഭാവമുള്ള കഥാപാത്രങ്ങളെ അടുത്തറിയാം.
ഇത്തരം ആളൂകള്‍ക്കു സ്വന്തമായി ഫ്ലറ്റ്ടുക്കാന്‍ ലീഗാലിറ്റിയുണ്ടാവില്ല. അതിനാല്‍ ഷേയറിംഗ്‌ നടത്തും. ചെറുകഥയല്ല, നോവല്‍ എഴുതാനുള്ള തീം കിട്ടും.
പക്ഷെ ചിലപ്പോള്‍ സിംബിളായി കുടുംബം കുളമായി കിട്ടും

ആവനാഴി said...

പ്രിയ കൈതമുള്‍,

സീരീസ് വായിച്ചു മാഷെ. ഒരു പെരു‍മ്പടവം ശ്രീധരന്‍ അങ്ങനെ കിടന്നു കസറുന്നു :) തകഴിയുടെ കയറും ഉള്ളിലോര്‍ത്തു.

അല്ലാ, എന്തിനാ അതു വെട്ടിച്ചുരുക്യേ?

“നിറയെ പുള്ളികളും കടും നിറങ്ങളുമുള്ള ഒരു ചൂരീദാര്‍ പാര്‍ക്കുചെയ്തിട്ടിരിക്കുന്ന കാറുകളുടെ ഇടയിലൂടെ പാറി പറന്നു വരുന്നു”

അതെ ഈ പെണ്ണുങ്ങളങ്ങന്യാ മാഷെ. തുണികളൊക്കെ അലക്കി വലിച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയറില്‍ വിരിക്കും. ക്ലിപ്പു കുത്തുമോ അതില്ല. മഹാസമുദ്രങ്ങള്‍ താണ്ടി വരുന്ന കാറ്റു മണലാരണ്യങ്ങളിലൂടെ ആഞ്ഞടിക്കുമ്പോള്‍ ചുരിദാറും സാരിയും കുര്‍ത്തയും ഡിങ്കോള്‍ഫിക്കേഷനും എന്നു വേണ്ട സര്‍‌വതും പാറിപ്പറപ്പിച്ചുകൊണ്ടുപോകും എന്നറിയാനുള്ള ഡിജിഗുണാരി വേണ്ടേ തലക്കകത്ത്?
..........................

അവിനാശ് നവ്‌ലേക്കര്‍ മിഥിലയോടിഷ്ടമായിരുന്നോ എന്നു ചോദിചാല്‍ ആണെന്നു പറയാന്‍‍ പറ്റില്ല; എന്നാല്‍ അവനവളോടു വിരോധമുണ്ടായിരുന്നോ? ഏയ്, ഒട്ടുമില്ല.ഇഷ്ടം കൂടുവാന്‍ അവന്‍ വെമ്പിയിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

സ്വിസ്സ് ചോക്കളേറ്റുകള്‍ പെറുക്കി വക്കുന്ന അവളുടെ നീണ്ട വിരലുകള്‍‌ നോക്കിയിരിക്കുന്നതവനിഷ്ടമായിരുന്നു.

“മിഥുലാ..”

ആ വിളികേള്‍ക്കാന്‍ കാത്തു കാത്തിരുന്ന ഒരു വേഴാമ്പലിനെപ്പോലെ അവള്‍ അവന്റെ മുഖത്തേക്കു നോക്കി.

അവന്റെ നുണക്കുഴികളില്‍ കുസൃതിയുടെ കുഴിയാനകള്‍ ........

“മിഥുലാ, എനിക്കു നിന്റെ നീണ്ട വിരലുകള്‍ എന്തിഷ്ടമാണെന്നോ? ”

“നാളെ നീ നല്ല കടുംചുവപ്പുള്ള നെയില്‍‍പ്പോളീഷണിഞ്ഞു വരുമോ മിഥുലാ?”

“അത്രക്കിക്കിഷ്ടമാണോ അവിനാശ് നിനക്ക് ചുവന്ന നെയില്‍പ്പോളീഷ്?” അവള്‍ സാകൂതം ചോദിച്ചപ്പോള്‍ എങ്ങിനെയോ അവളുടെ തോളില്‍‍ നിന്നു സാരിത്തലപ്പൂര്‍ന്നു വീണിരുന്നു.

“പ്രേമത്തിന്റെ നിറമല്ലേ ചുവപ്പ്? ഇന്നു വാലന്റൈന്‍ ഡേ ആണെന്നുള്ള വിവരം നീ മറന്നുവോ മിഥുലാ?”

അയ്യോ. താനതെങ്ങിനെ മറന്നു?

അവള്‍ക്കു കുറ്റബോധം തോന്നി.

അവള്‍ ടോയിലെറ്റിലേക്കോടി. അപ്പോള്‍ തന്നെ ചുവന്ന നെയില്‍പ്പോളീഷിട്ട് പുറത്തു വന്നു.

ഒരു കൊച്ചുകുട്ടിയെപ്പോലെ അവള്‍ അവന്റെ നേര്‍ക്കു രക്തപങ്കിലമായ നഖങ്ങള്‍ നീട്ടി.

അവന്‍ അതുണങ്ങാന്‍ വേണ്ടി അവളുടെ കരങ്ങള്‍ ഗ്രഹിച്ച് നഖങ്ങളില്‍ ചുണ്ടടുപ്പിച്ചൂതി....

അഭൌമമായ ഏതോ നിര്‍വൃതിയില്‍ അവളുടെ കണ്ണുകളടയുന്നത് അവന്‍ കണ്ടില്ല.

സസ്നേഹം
ആവനാഴി.

ആവനാഴി said...

എന്റെ കരീം മാഷേ,

ഇതൊന്നും അത്ര നല്ല കാര്യമല്ല മാഷേ. എന്തു തങ്കപ്പെട്ട മനുഷേനാ വിശാലമനസ്കന്‍! അങ്ങോര്‍‌ക്ക് ഈ വേണ്ടാതീനങ്ങളോക്കെ പറഞ്ഞു കൊടുക്കാന്‍ പാടുണ്ടോ? ശരിയാണോ അതു?

സസ്നേഹം
ആവനാഴി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സെന്‍സര്‍ ചെയ്യാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം!, ഇല്ലേലു ഇത് പുസ്തകമാക്കാന്‍ കുറേപേരു വീട്ടിനു പുറത്ത് കാവല്‍ നിന്നേനെ.

Kaithamullu said...

സാല്‍ജൊ,
എതിരന്‍ കതിരവന്‍,
ഏറനാടന്‍,
മുസാഫിര്‍,
വിശാലന്‍,
കരീം മാഷ്,
ആവനാഴി മാഷ്
കുട്ടിച്ചാത്തന്‍

-തുടങ്ങി കമെന്റിട്ടവര്‍ക്കും,
വന്നു വായിച്ചവര്‍ക്കും
വിളിച്ച് അഭിനന്ദനങള്‍ പറഞ്ഞവര്‍ക്കും:

ഹൃദയം നിറഞ്ഞ നന്ദി!

കുറുമാന്‍ said...

ശശ്യേട്ടാ‍, ,വായിക്കാന്‍ വൈകീപോയി. നീ‍ളമുള്ള പോ‍സ്റ്റാണെങ്കിലും ഒഴുക്കോടെ വായിച്ചു.

എന്തൊക്കെ അനുഭവങ്ങള്‍!!!

നന്നായിരീക്ക്കുന്നു. ജ്വാ‍ലയൂടെ ഒമ്പത് പോരട്ടെ

Anonymous said...

read the article -good

Kaithamullu said...

കുറൂ,

ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്തതില്‍ പെരുത്ത് പെരുത്ത് സന്തോഷം.
-പിന്നെ, നമ്മടെ മദനിയണ്ണനെ വെറുതെ വിട്ടില്ലേ, അതിലും സന്തോഷം!

ദാരിത്? അനോനി?
അനോനിയായാലും ധോനിയായാലും ‘ഈ പാത്രത്തില്‍ പത്ത് ക യിട്ടിട്ട്‘ പോയതില്‍ പിന്നേയും തന്തോയം!

K.P.Sukumaran said...

മദനിയെ വെറുതെ വിട്ടതില്‍ പെരുത്ത് പെരുത്ത് സന്തോഷം.. ജിഹാദ് വിജയിക്കട്ടെ..

Kaithamullu said...

അന്നോണേ,

വേണ്ട മോനേ, വേണ്ട മോനേ!
(എമ്പ്രാന്തിരീടെ വെട്ടത്തില്‍ ഇളയതിന്റെ അത്താഴം എന്നോ മറ്റോ ഒരു ചൊല്ലില്ലേ?)

Kaithamullu said...

അടുത്ത ഒരു മാസം ഞാന്‍ നാട്ടിലായിരിക്കും.
അതില്‍ പതിനഞ്ച് ദിവസവും നാഗാര്‍ജ്ജുന(കാലടി)ആയുര്‍വേദിക് സെന്ററിലും.(12-26) (എല്ലാ കൊല്ലവും പതിവുള്ള സുഖചികിത്സ.)

ആരെങ്കിലും ആ വഴി വരികയാണെങ്കില്‍ ഒന്നോര്‍ക്കണേ..
Tel: 91 – 484 – 2463350,2460854

അത് വരെ അടിയുണ്ടാക്കാതെ നല്ല കുട്ടികളായി യഥേഷ്ടം ബ്ലോഗൂ...

മുസാഫിര്‍ said...

Sasiyetta,

ഞാന്‍ നാളെ മുതല്‍ 18 വരെ നാട്ടില്‍ ഉണ്ട്.വിളിക്കുക. 0480 2861841

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).

ദേവന്‍ said...

കൈതമുള്ള് ചേട്ടന്‍ നാട്ടില്‍ പോയ ദിവസം തന്നെ സ്പാം ബോട്ട് വന്നു കയറി!!

ഉള്ള ബ്ലോഗ്ഗിലെല്ലാം സമരം ചെയ്ത് വേഡുവേരി എടുത്തുകളയിച്ചവരേ, ഈ രക്തത്തില്‍ നിങ്ങള്‍ക്ക് പങ്കില്ലേ? സ്പാമരനാം ബോട്ടുകാരന്മാര്‍ സെക്കന്‍ഡ് സ്പെല്‍ തുടങ്ങിയെന്നാ തോന്നുന്നത് ഈയിടെ കുറേ കാണുന്നു.

Kaithamullu said...

Deva,

ippozhaanu veendum onnu nettil keriyathu. spamboat azhichchu vittaa njaan ponnathu.
-thuzhayuvathaaro?

sukhachikilsa aanandadaayakamaayi thutarunnu nagarjunaayil.

sunil,
nandi. veendum kaanum varaikum...

Kuzhur Wilson said...

പ്രിയ കൈതമുള്ള്,

അധികം മുറിവുകള്‍ വയ്യാത്തതു കൊണ്ടാണു ഇങ്ങോട്ട് അധികം വരാത്തത്.

എന്നാലും ഈ മുറിവിന്റെ ഒരു സുഖം.

ധര്‍മ്മപത്നി എന്ന പ്രയോഗം
വല്ലാതെ ബോധിച്ചു. കൈതമുള്ളിന്റെ ഓരോ വാക്കിനു പുറകിലും
ജീവിതത്തിന്റെ കരുത്തുണ്ട്. അതെനിക്ക് നേരിട്ടും ബോധ്യമുണ്ട്.


" തിരക്കേറും മുന്‍പ് ബര്‍ജുമാന്‍ റൌണ്ടെബൌട്ട് കടക്കാം, ഒരു മണിക്കുള്ള ഏഷ്യാനെറ്റ് റേഡിയോ ന്യൂസും കേല്‍ക്കാം."

ഇത് കൂടുതല്‍ ഇഷ്ട്ടമായി. ഹ ഹ

Kaithamullu said...

ജൂലൈയിലിട്ട പോസ്റ്റ് സെപ്.13 നെങ്കിലും വായിച്ചല്ലോ?
-വിത്സാ, വൈകിയിട്ട കമെന്റിനും നല്ല വാക്കുകള്‍ക്കും ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.

വന്നിട്ടൊരാഴ്ചയായെങ്കിലും ആരേയും വിളിക്കാന്‍ പറ്റിയിട്ടില്ല.പിന്നെ റമദാന്റെ തിരക്കും. താമസിയാതെ കാണാം, കാണണം!

Kalesh Kumar said...

Sasiyetta,

Ee postukal munp vaikkan pattanjathil khedam thonnunnu...

Oru samayath ethu post vannalum aadyam njanaayirunnu comment idunnath. Kazhinja 1 1/2 varshamayi blogukal onnum karyamayi nokkaareyilla - Saahacharyangalum samayakkuravum moolam....

Wilsonte e-pathrathil ninna chettante bloginte link kittiyath.

Ithokke vaichillayirunnenkil valya oru nashtamayi poyene...

Superb writings....
Ellam thurannezhuthu... Ente Blog vaichitt Reema ennodu chodicha athe chodyam thanneya chechi chettanod chodichath! - ‘കഷ്ടം, നാണമില്ലല്ലോ ഇങ്ങനെയൊക്കെ എഴുതാന്‍?”

njan pakshe editing inu poyilla...