Wednesday, March 19, 2008

അപ്പൂപ്പന്‍ ( ഓര്‍മ്മയുടെ ജാലകങ്ങള്‍ 1)



ലക്ഷ്മിക്കുട്ടിടീച്ചറുടെ ക്ലാസ്സിലിരിക്കുക എന്നത്‌ ഒരു ശിക്ഷയാണ്. നരച്ച് സമൃദ്ധമായ മുടി കടന്നല്‍ക്കൂട് പോലെ വലയിട്ട് കെട്ടി, വട്ടക്കണ്ണടയിലൂടെ തുളച്ച്‌ കയറുന്ന നോട്ടവുമായി
ടീച്ചര്‍ ‘2-സി‘-യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ,അവരുടെ കൂര്‍ത്ത മൂക്ക് നരിച്ചീറിന്റേത്‌ പോലെ ഉദ്വിഗ്നമാകും.

കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന ഹാളില്‍ പനന്തട്ടിക കൊണ്ട്‌ മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്‌. ഓട്ടകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍ ‍, രണ്ടായി പകുത്ത്‌, നീല റിബണ്‍ കൊണ്ട്‌ ബന്ധിച്ച നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തില്‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നനുഭവിക്കാം.

ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുത്ത്, മൂക്കിന്‍ തുമ്പില്‍ വിയര്‍പ്പ്‌ മണികളുതിരുന്ന ആ മുഖത്തിനെന്തഴക്, ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മാടപ്രാവിനെ
ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്?

കാലത്ത്‌ വീട്ടില്‍ നിന്നും കഴിച്ച കഞ്ഞിയുടേയും ഉള്ളിച്ചമ്മന്തിയുടേയും പ്രഭവം 12 മണിക്ക് മുന്‍പേ കത്തിയടങ്ങും. കാളുന്ന വയറും മങ്ങുന്ന മനസ്സുമായി, ഒരു മണിക്ക് ശിപായി ശേഖരന്‍ ലോംഗ്‌ ബെല്‍ അടിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും‍. ഒരു മണിക്കൂറിന് ആയിരം മിനിറ്റുകള്‍ വരെ വേണമായിരുന്നു, അക്കാലത്ത് ‍!

കവിടിപ്പിഞ്ഞാണവും പുസ്തകത്തില്‍ സൂക്ഷിച്ച് വച്ച പഴുത്ത പ്ലാവിലയുമായി ഒരോട്ടമാണ് പിന്നെ വെപ്പുപുരയിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് പിഞ്ഞാണം മുന്നില്‍ വച്ച്‌,  പോക്കറ്റില്‍
നിന്നെടുത്ത ഈര്‍ക്കിലുകൊണ്ട്‌ പ്ലാവില കോട്ടി, നാലു നിരകളുടെ ഏത്‌ അറ്റത്ത് നിന്നാണ് വെപ്പുകാരി ഭാര്‍ഗവിയും ക്രാഫ്റ്റ്‌ ടീച്ചര്‍ പീറ്റര്‍മാഷും ഉച്ചക്കഞ്ഞി വിതരണമാരംഭിക്കുക
എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കും.

സ്റ്റീല്‍ ചോറ്റുപാത്രത്തില്‍ കൊണ്ട്‌ വരുന്ന ആഹാരം ഭുജിച്ച്,  കഴുകിയിട്ടും വിടാതെ പിന്‍‌തുടരുന്ന കറികളുടെ നറുമണം ചുറ്റും പ്രസരിപ്പിച്ച്  കിളിമാസ്‌ കളിക്കാന്‍ കാത്ത്‌ നില്‍ക്കുകയാകും കാളിദാസനും ദാമുവുമൊക്കെ.

സ്കൂള്‍ വിട്ടാല്‍ കല്ലംകുന്ന് പഞ്ചായത്ത്‌ കിണര്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം മത്സര ഓട്ടമാണ്. കുട്ടുകാര്‍ പിരിഞ്ഞാല്‍ പിന്നെ നടത്ത സാവധാനത്തിലാകും. ‘പൊരുമ്പി‘ക്കാരുടെ വേലിയതിരിലെ‍ കാരക്ക പഴുത്തോ എന്നും ‘കൈത‘ക്കാരുടെ തൊഴുത്തിന്നരികിലെ ചാമ്പ പൂത്തോ എന്നും നോക്കി കൈയിലെ വേലിപ്പത്തല്‍ കൊണ്ട് മണ്‍പാതയില്‍ ചിത്രങ്ങള്‍ വരച്ച് നിരങ്ങി നീങ്ങുമ്പോള്‍ ചേച്ചിമാര്‍ രണ്ടും അന്നനട നടന്ന് കൂടെയെത്തിയിരിക്കും. ക്ലാസ് 4 ‌ വരെയുള്ളവര്‍ക്കേ ഉച്ചക്കഞ്ഞിയുള്ളൂ എന്നതിനാല്‍ വിശന്ന് തളര്‍ന്ന് വരുന്ന പാവങ്ങളുമായി ഞാന്‍ വാഗ്വാദത്തിന് നില്‍ക്കാറില്ല.

പുഴുങ്ങിയ കപ്പയും കട്ടനും തയ്യാറാക്കി വച്ച് തറവാട്ടിലെ പുറംജോലികള്‍ക്കായി പോയിട്ടുണ്ടാകും, അമ്മ.
സ്കൂളില്‍ പോകാന്‍ ഇഷ്ടമാണനിയത്തിക്ക്‌.
"അടുത്ത കൊല്ലം പോകാല്ലോ മോള്‍ക്ക്‌ ': അമ്മ ആശ്വസിപ്പിക്കും:" കഞ്ഞി കുടിക്കാന്‍ ഒരു പുതിയ ഒരു പിഞ്ഞാണവും വാങ്ങാം, ട്ടോ"

തറവാട്ട്‌ പറമ്പിലെ വാഴക്കൃഷിക്ക്‌ നനയ്ക്കേണ്ട ചുമതല ചേച്ചിമാര്‍ക്കാണ്. നന അല്‍പം കുറവെന്ന് തോന്നിയാല്‍ പാപ്പന്‍ പിന്നെ ഒരഭിനവ ദുര്‍വാസാവും. ചീത്ത പറച്ചിലോ
ശപിക്കലോ അല്ല, മുടി ചുറ്റിപ്പിടിച്ച് ചെപ്പക്കടിക്കലാണ് പാപ്പന്റെ ഹോബി..

നടപ്പുരയിലെ ചാരുകസേരയില്‍ നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നുണ്ടാവും, അപ്പൂപ്പന്‍ . ചുറ്റിപ്പറ്റി ആരെങ്കിലുമൊക്കെ കാണും. വയസ്സേറെയായെങ്കിലും, നടക്കാന്‍ വയ്യെങ്കിലും തന്റെ
‘പേഷ്കാരുദ്യോഗം‘ അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഓരോ പരാതിക്കാരുടേയും വാദങ്ങള്‍‍ വിശദമായി കേട്ട ശേഷം തീര്‍പ്പ്‌ നടപ്പാക്കാന്‍ കാര്യസ്ഥനെ പറഞ്ഞേല്‍പ്പിക്കും: "വേലപ്പാ, എല്ലാം
പറഞ്ഞപോലെ....‘

-ആവലാതിക്കാര്‍‍ താഴ്‌ന്ന ജാതിക്കാര്‍ ആരെങ്കിലുമെങ്കില്‍ ചാരുകസേരയുടെ സ്ഥാനം മുറ്റത്തേക്ക്‌ മാറും. അമ്മൂമ്മയുടെ ആകസ്മിക മരണത്തിന് ശേഷം നടപ്പുരയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല, അപ്പൂപ്പന്‍ .

ചാറ്റല്‍ മഴയും ഇടിമിന്നലുമുള്ള ഒരവധിക്കാല സന്ധ്യക്കാണ് ചക്കിപ്പുലയി ഓടിക്കിതച്ച് ഉമ്മറത്തെത്തിയത്. 'തമ്പ്രാ, മ്പ്രാട്ടിക്ക്‌ ഇടിവെട്ട്‌ കൊണ്ടു."
ഒന്ന് ഞെട്ടിയെങ്കിലും  പെട്ടെന്ന് സമനില വീണ്ടെടുത്ത്‌, കല്ലമ്പറമ്പില്‍ ചെറുമികളോടും മരുമക്കളോടുമൊപ്പം‍ പണിയിലേര്‍പ്പെട്ടിരിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കദ്ദേഹം  കുതിച്ചു.

മരത്തണലില്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു, അമ്മൂമ്മ.
ചിലര്‍ വീശുന്നു‌, മറ്റുചിലര്‍ വെള്ളം കൊടുക്കുന്നു.

രംഗമാകെ ഒന്ന് വീക്ഷിച്ച ശേഷം അപ്പൂപ്പന്‍ ഗര്‍ജ്ജിച്ചു:
“എവിടെയാടീ ഇടി വെട്ടിയത്? പണിയെടുക്കാതിരിക്കാനുള്ള  ഓരോ സൂത്രങ്ങളേയ്. വേം ചെല്ല്, ഇരുട്ടും മുന്‍പ്‌ പയറെല്ലാം കുത്തിത്തീര്‍ക്കണം.’
-എന്നിട്ട്‌ അമ്മൂമ്മയെ താങ്ങിയെടുത്ത് വീട്ടിലേക്ക് നടന്നു.

അന്ന് രാത്രി അമ്മൂമ്മ മരിച്ചു.
ഇന്നും നാട്ടുകാര്‍ പറയും:‘ഇടിവെട്ടേറ്റാ അമ്മൂമ്മ മരിച്ചേ..” എന്ന്.
ഹാര്‍ട്ടറ്റക്കൊക്കെ പിന്നേയും കുറേക്കാലം കഴിഞ്ഞല്ലേ കണ്ടുപിടിച്ചത്!


മൂത്തകുടിയിലെ മകനെ കൂടാതെ, ‍ 6 ആണും‍ 3 പെണ്ണുമടക്കം 9 മക്കളായിരുന്നു അപ്പൂപ്പന്. ‍ രണ്ടാമനായിരുന്നെങ്കിലും വീട്ട്‌ കാര്യങ്ങള്‍ അച്ഛന്റെ തലയിലായിരുന്നു.  കൃഷിയും കന്നുകാലി പരിപാലനവും കഴിഞ്ഞ്‌, രാത്രിയില്‍ ‍,  കാളവണ്ടിയില്‍ കരൂപ്പടന്നയിലേക്ക്‌ വെല്ലിശന്റെ (a) കൊപ്രാക്കളത്തില്‍ നിന്ന് ‘മടല്‍’ (b) കൊണ്ട്‌ പോകുന്ന പണി കൂടി അച്ഛന്‍ ചെയ്തിരുന്നു.

സുഖലോലുപനായ വെല്ലിശന്‍ കടത്തില്‍ മുങ്ങി കൊപ്രക്കളം പൂട്ടിയപ്പോള്‍ ‘വണ്ടിയും മൂരിയും വിറ്റ് കടം വീട്ടിക്കോ’ എന്ന് പറഞ്ഞ് അപ്പൂപ്പന്‍ ഒഴിഞ്ഞ് മാറി.

മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ എന്ന സദുദ്ദേശത്തോടെയാകണം :“ഭാഗം വച്ച് തരാം, തറവാട്ടീന്ന് പൊയ്ക്കോണം എല്ലാരും”, എന്ന് കല്‍പ്പിക്കയും ചെയ്തു.

അച്ഛനമ്മമാര്‍ക്ക് എല്ലാ മക്കളും ഒരു പോലെയല്ല എന്ന് ഞാന്‍ മനസ്സിലാക്കിയത്‌ അപ്പൂപ്പനില്‍ നിന്നാണ്.
-ധാരാളിയായിരുന്നതിനാല്‍  15 പറ കണ്ടവും വടക്കേപറമ്പും അതിലെ വീടും മൂത്തമകന്..
-ഉദ്യോഗസ്തരായ  രണ്ട് മക്കളില്‍ നിന്ന് ഇടക്കിടെ ‘അലുവയും പൊകലയും‘ കിട്ടിക്കൊണ്ടിരുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടം പോലെ.
-മൂന്നാമത്തെ മകന്‍ ‘ക്ഷിപ്രകോപി’യായിരുന്നതിനാല്‍ തറവാടും വട്ടത്തിച്ചിറയിലെ ഭൂരിഭാഗം കൃഷിയും അവന്.
- ദേശാടനക്കാരനായ നാലാമനേയും വീട്‌ നോക്കി നടത്തി, ഒന്നും സമ്പാദിക്കാതിരുന്ന രണ്ടാമനേയുമല്ലാതെ മറ്റാരെ അദ്ദേഹം തഴയും?

മൂത്തകുടിയിലെ അവിവാഹിതനായ മകനെ കാരണവര്‍ മറന്നെന്ന് പറയാനാവില്ല:
കയ്യാല(c)മുറിയില്‍ വാടകയില്ലാത്ത സ്ഥിര താമസം. ചായബീഡി ചിലവുകള്‍ക്ക് തറവാട്ട് വളപ്പിലെ ‍രണ്ട്‌ തെങ്ങുകളില്‍ നിന്ന് വിളവെടുക്കാനുള്ള ആജീവനാന്ത അവകാശവും!

ഭാഗം വച്ച ശേഷം, വടക്കെ പറമ്പിലെ വീട്ടിലേക്ക് താമസം മാറ്റിയ മൂത്ത മോന്‍ മരക്കച്ചവടത്തിലേക്ക്‌ തിരിഞ്ഞു.
കിട്ടിയ 40 സെന്റില്‍  ഒരൊറ്റമുറി വിട് പണിത്,  പലചരക്ക്‌ കട  തുടങ്ങാണാണു അച്ഛന്‍ തീരുമാനിച്ചത്‌. വീട്ടിലെ പ്രാരാബ്ധങ്ങളും, സ്വന്തക്കാരുടെ പറ്റുപടിയും നാട്ടുകാരുടെ കടം
പറച്ചിലും ഒക്കെക്കൂടി ആ ബിസ്നെസിന് അധികകാലം പിടിച്ച് നില്‍ക്കാനായില്ല.

ഇളയച്ഛന്മാരെപ്പോലെ നഗരത്തിലെവിടെയെങ്കിലും പോയി, മാസശംബളക്കാരനായാലേ ഗതി പിടിക്കൂ എന്ന ചിന്ത അച്ഛനെ ബാധിച്ചതപ്പോഴാണ്.  ഏകാവലംബമായിരുന്ന പശുവിനെ വിറ്റ്, ഒരു മാസത്തെക്കുള്ള അരിയും പലവ്യഞ്ജനങ്ങളും വാങ്ങി അമ്മയെ ഏല്‍പ്പിച്ച്, വടക്കോട്ടുള്ള ഏതോ തീവണ്ടിയില്‍ കയറി, ജോലി തേടി  അച്ഛന്‍ യാ ത്രയായി.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ‘ഫ്രം’ അഡ്രസ്സില്ലാതെ ഒരു കാര്‍ഡ്‌ വന്നു:" ജോലി കിട്ടി, ജോലാര്‍പെട്ട എന്ന സ്ഥലത്തെ  ഹോട്ടലില്‍ . സുഖം. മക്കള്‍ക്ക് ഉമ്മ."

എത്ര വലിച്ച്‌ നീട്ടിയിട്ടും അച്ഛന്റെ ‘സ്റ്റോക്ക്‌‘ ഒരു മാസത്തേക്ക് തികഞ്ഞില്ല.
-അനിയത്തിക്കും എനിക്കും ചോറ്, ബാക്കി കഞ്ഞി എന്ന ആദ്യ നില മാറ്റി എല്ലാര്‍ക്കും കഞ്ഞിയായി.
-മൂന്ന് നേരത്തെ ഭക്ഷണം രണ്ട് നേരവും പിന്നെ രാത്രി മാത്രവുമായി.
-പിടിയരിയിലായി പിന്നെ പിടി.
-അവസാനം ‘കിഴിയരി‘യിട്ട കഞ്ഞിവെള്ള ‘സൂപ്പും’, ചേമ്പിന്‍ താളും വാഴപ്പിണ്ടിയുമടങ്ങുന്ന ‘മെയിന്‍ കോഴ്സും’ ശര്‍ക്കരവെല്ലത്തിന്റെ ‘ഡെസര്‍ട്ടു’മായപ്പോള്‍ പിടിച്ച് നില്‍‍ക്കാനായില്ല.

വെല്ലിശന്റേം ഇളയച്ഛന്മാരുടേം മക്കള്‍ മീനും ഇറച്ചിയും കൂട്ടി മൂന്ന് നേരവും ഭുജിക്കുമ്പോള്‍ നമുക്ക് മാത്രം എന്താ ഇങ്ങനെ?

എല്ലാം അറിഞ്ഞായിരിക്കണം ഒരു ദിവസം അപ്പൂപ്പന്‍ വിളിപ്പിച്ചു.
നടപ്പുരയുടെ വടക്ക് ഭാഗത്തുള്ള കയ്യാലമേല്‍‍ ശരീരമര്‍പ്പിച്ച് തല താഴ്ത്തി നിന്നൂ അമ്മ.
"വേലായീടെ(d) കത്തൊന്നും പിന്നെ വന്നില്ലേ?"
"ഇല്ല"
"പഷ്ണിയായിട്ടും എന്താ പറയാഞ്ഞേ?"
അമ്മ മിണ്ടിയില്ല.
"നാളെ മുതല്‍ നീയും പിള്ളേരും തറവാട്ടീ വാ. ഉള്ള പണി, കണ്ടും അറിഞ്ഞും എടുത്ത്‌, കൂടിക്കോ"
മറുപടി പറയാനാവാതെ അമ്മ നിന്ന് തേങ്ങി.

"പണിയെടുപ്പിച്ച് കൊല്ലും നമ്മളെ”: വല്യേച്ചിക്കതായിരുന്നൂ പേടി.
“മൂന്ന് നേരം കഞ്ഞിയെങ്കിലും കിട്ടുമല്ലോ?” കൊച്ചേച്ചി ആശ്വാസം കൊണ്ടു.
"അച്ഛനൊന്ന് വന്നാ മത്യാര്‍ന്നൂ” എന്നായിരുന്നു എന്റെ ആത്മഗതം.

കിഴക്കേ കരോട്ടെ അപ്പു മാഷ്‌ടെ വീട്ടില്‍ പാല്‍ വിതരണം നടത്തുന്നുവെന്ന് കാര്യസ്ഥന്‍ വേലപ്പനാണ് പറഞ്ഞത്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളോട് ദയ തോന്നി അമേരിക്കന്‍  സായിപ്പന്മാര്‍ ‍ സൌജന്യമായി അയച്ച് തരുന്നതാണത്രേ ടണ്‍‍ കണക്കിന് വരുന്ന പാല്‍പ്പൊടിച്ചാക്കുകള്‍ . നാട്ടില്‍ അതിന്റെ വിതരണച്ചുമതല ഗ്രാമസേവികയായ അപ്പുമാഷ്‌ടെ മകള്‍ ബേബിയേച്ചിക്കായിരുന്നു.

"എന്തോരം പേരാന്നോ പാല്‍ വാങ്ങാന്‍ പോണത്. നാളെ തൊട്ട് നീയും പൊയ്ക്കോടാ. ബേബിയോട്‌ ഞാ‍ന്‍ പ്രത്യേകം പറയാം“: വേലപ്പന്‍ നല്ല ശമരിയക്കാരനായി.

പിറ്റേന്ന് മുതല്‍ സ്കൂള്‍ വിട്ട് വന്നാല്‍ അനിയത്തിയുടെ കൈയും പിടിച്ച്‌, അലുമിനിയപ്പാത്രവുമായി ഞാനിറങ്ങും, ബേബിയേച്ചിയുടെ വീട്ടിലേക്ക്. വിശാലമായ പാടവും തടിപ്പാലം പോലുമില്ലാതെ നിറഞ്ഞൊഴുകുന്ന തോടുകളും കടന്ന് വേണം ‘കിഴക്കെകരോട്ടെ‘ത്താന്‍ ‍.

അല്പം മാത്രം വെള്ളം ചേര്‍ത്ത് കലക്കിയ കട്ടിയുള്ള പാലാണ് വിതരണം നടത്തുന്നത്. കാലന്‍കുടയും ചൂടി, അനിയത്തിയെ ചേര്‍ത്ത് പിടിച്ച്, ‍ മഴയത്ത് നടന്ന് വീട്ടിലെത്തുമ്പോഴേക്കും പാല്‍ പാത്രം നിറഞ്ഞ് കവിഞ്ഞിരിക്കും.

വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌, ഓട്ട്‌ ഗ്ലാസിലേക്ക് പകര്‍ന്ന പാലുമായി ഞങ്ങള്‍ ഓടും അപ്പൂപ്പന്നരി‍കിലേക്ക്‌. മയങ്ങുന്ന അപ്പൂപ്പനെ ശബ്ദമുണ്ടാക്കി ഉണര്‍ത്തും.

ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ , ഒന്ന് മുരണ്ട്, തലയുയര്‍ത്തുന്ന അപ്പൂപ്പന്റെ കോപം പാല്‍ ഗ്ലാസ്‌ കാണുമ്പോള്‍ അടങ്ങും. സാമാന്യം വലിയ തന്റെ വെറ്റിലപ്പെട്ടി തുറന്ന് അതില്‍ നിന്ന് രണ്ട്‌ കഷണം കല്‍ക്കണ്ടമെടുത്ത്‌ നീട്ടി തലയാട്ടി വിളിക്കും” വാ...”
കല്‍ക്കണ്ടം നുണഞ്ഞ്‌, ഞങ്ങള്‍ ചേച്ചിമാരുടെ അരികിലേക്കോടും;  അവരെ കൊതിപ്പിക്കാന്‍ ‍. മധുരമിട്ട‌ പാലിന്റെ രുചി അവര്‍ക്കറിയില്ലല്ലോ?
- ഈ കലാപരിപാടികളില്‍ തനിക്കൊരു പങ്കുമില്ല എന്ന മട്ടിലാണമ്മ പെരുമാറുക.

ശനിയാഴ്ച തോറും എണ്ണ തേച്ച്‌ വിസ്തരിച്ചൊരു കുളിയുണ്ടപ്പൂപ്പന്.തിരുമ്മ് വിദഗ്‌ധന്‍ എടക്കുളം പരമു കാലത്തെ തന്നെ എത്തും. കൊട്ടന്‍ ചുക്കാദിയും ധന്വന്തരം കുഴമ്പും സമാസമം ചേര്‍ത്ത്, ചൂടാക്കി, ആ വലിയ ദേഹത്ത്‌ കുറേശെയായി അയാള്‍ തേച്ച്‌ പിടിപ്പിക്കും. തലയില്‍ തടവുന്നത് ബലഗുളിച്യാദി എണ്ണയാണ്.

വടക്കു വശത്തെ വെപ്പുപുരയുടെ മുന്‍പില്‍ ഇതിനായി പ്രത്യേകം നിര്‍മ്മിച്ച സ്റ്റൂളില്‍ ‍, ഈരെഴതോര്‍ത്ത്‌ മാത്രമുടുത്ത്, അപ്പൂപ്പന്‍ ഇരിക്കുമ്പോള്‍ ‍, നിലത്തേക്കിഴയുന്ന ചുവന്ന ‘കോണാന്‍ വാല്‍‘ കാണാന്‍  ഞങ്ങള്‍ ഒളിഞ്ഞ് നില്‍ക്കും.

- ആര്യവേപ്പില, പുളിയില, അവണക്കില, എരുക്കിന്‍ തൊലി, മുരിക്കിന്‍ തൊലി അങ്ങനെ ഏതൊക്കെയൊ ഇലകളും തൊലികളും‍ ഒക്കെ ഇട്ടാണു വെള്ളം തിളപ്പിക്കുക. വെള്ളം
തണുക്കുന്നത് വരെ പരമുവിന്റെ കൈകള്‍ അപ്പൂപ്പന്റെ ശരീരഭാഗങ്ങളില്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കും.

താളി, ചെമ്പരത്തി, കടലപ്പൊടി, ചന്ദനപ്പൊടി ഇവയൊക്കെ ചാലിച്ച മിശ്രിതം തേച്ചാണു കുളിപ്പിക്കുക. കുളിക്ക് ശേഷം നെറുകയില്‍ രാസ്നാദി പൊടിയും നെറ്റിയില്‍ ഭസ്മവും പൂശി വര്‍ദ്ധിത തേജസ്സോടെ ഗുരുവായൂരപ്പനെ പല പേരുകളില്‍ സംബോധന ചെയ്ത്  കോലായിലെത്തുമ്പോഴേക്കും മുട്ടിപ്പലകക്കു മുന്‍പില്‍ മൃഷ്ടാന്നം  റെഡിയായിരിക്കും.

നല്ല ഉയരവും അതിനൊത്ത തടിയുമുണ്ടായിരുന്ന അപ്പൂപ്പന്റെ തലയില്‍ ഒറ്റ രോമം പോലുമുണ്ടായിരുന്നില്ല. തലയുടെ പിന്‍‌വശവും കഴുത്തും കൂടിച്ചേരുന്ന ഭാഗത്ത്‌ സാമാന്യം

വലിയ, കാറുത്ത ഒരു തടിപ്പുണ്ടായിരുന്നു. വെറുതെയിരിക്കുമ്പോള്‍ അവിടെ ചൊറിഞ്ഞ്‌ രസിക്കുക അപ്പൂപ്പന്റെ വിനോദമായിരുന്നു. ചൊറിച്ചില്‍ അസഹ്യമാകുന്ന ദിവസം അപ്പൂപ്പന്റെ ശബ്ദമുയരും:“ വേലപ്പാ, പരമൂനെ വിളി”

പരമു വരുന്നത് 'അട്ട' (e) ചികിത്സ നടത്താനാണ്.
വായ്‌വട്ടമുള്ള ചില്ല് കുപ്പിയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന നിറമുള്ള, രണ്ട് തലകളുള്ള അട്ടകളുമായായിരിക്കും പരമു വരിക. അവയെ ഒന്നൊന്നായി എടുത്ത് ‌, ശ്രദ്ധയോടെ അപ്പൂപ്പന്റെ കഴുത്തില്‍ വയ്ക്കും. തല താഴ്ത്തി കണ്ണുകളടച്ച് നിര്‍വൃതിയില്‍ മുഴുകി ഇരിക്കും അപ്പൂപ്പന്‍ ‍. അല്പസമയം കഴിയുമ്പോള്‍ ചോര കുടിച്ച്‌ വീര്‍ത്ത അട്ടകള്‍ തനിയെ താഴെ വീഴും. രക്തം കിനിയുന്ന കഴുത്ത്‌ തുടയ്ക്കാനും തൈലം പുരട്ടാ‍നും തെയ്യാറായി വേലപ്പനും കാത്തു നില്‍ക്കുന്നുണ്ടാവും.

സകലകലാവല്ലഭനായ പരമു  തന്നെയായിരുന്നു, ഉറക്കം കിട്ടാന്‍ അപ്പൂപ്പന്‍ പതിവായി കഴിച്ചു കൊണ്ടിരുന്ന 'കറുപ്പിന്റെ' (f)  സപ്ലൈയറും.

സന്ധ്യക്ക്‌ സൂര്യനസ്തമിക്കുമ്പോഴായിരിക്കും അപ്പൂപ്പന്റെ അത്താഴം. കട്ടത്തൈരും നെയ്യും നിര്‍ബന്ധം.  പിന്നെ മുളകൂഷ്യമോ ഉപ്പേരിയോ…
"സ്..സയീ....' എന്ന നീട്ടിയുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ വാതില്‍ മറഞ്ഞ്‌ നില്‍ക്കും ഞാന്‍ . മുന്‍വശത്തെ പല്ലുകളുടെ മറയില്ലാത്തതിനാല്‍ വായില്‍ നിന്നും പുറത്തു ചാടും  മുന്‍പ് തന്നെ കാറ്റില്‍ ലയിക്കുന്ന ‘ശ” യുടെ കുസൃതിയാണീ പേര്‍ മാറ്റം.  വലിയ ഒരു ഉറുള ചോറ് രണ്ട്‌ കൈകളിലും കൂടി വച്ച് തരും, അപ്പൂപ്പന്‍ ‍. അനിയത്തിക്കൊരു പങ്ക് കൊടുക്കാന്‍ മാത്രം ഞാന്‍ മടിക്കാറില്ല.

ഇടവപ്പാതി കലാശക്കൊട്ട് നടത്തിയ ഒരു ഏകാദശി ദിവസം വൈകുന്നേരമാണ് അപ്പൂപ്പന്‍ മരിച്ചത്.

സ്കൂള്‍ വിട്ട് മഴ നനഞ്ഞ്‌ വീട്ടിലെത്തിയപ്പോള്‍ വീട്‌ വിജനം. വിജയകരമായ തന്റെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ച്‌, നാടോടി പൂശാരിയുടെ വേഷത്തില്‍ അച്ഛന്‍ അപ്പോഴേക്കും നാ‍ട്ടില്‍ തിരിച്ചെത്തിയിരുന്നു.

തറവാടില്‍ നിന്നും ഉയര്‍ന്ന ആരോഹണാവരോഹണക്രമത്തിലുള്ള നിലവിളി കേട്ട് ഞാനങ്ങോട്ടോടി.
ജനസമുദ്രംമാണവിടം.
കൂട്ടുകാര്‍ ‍,
വീട്ടുകാര്‍
അയല്‍ക്കാര്‍ ‍,
ബന്ധുക്കള്‍ ‍.....
സഹതാപത്തിന്റെ തവിട്ട് നിറം കലര്‍ന്ന ഒട്ടേറെ ദൃഷ്ടികള്‍ എന്നെ വലയം ചെയ്യുന്നതായി ഞാനറിഞ്ഞു.

കയ്യാലപ്പുരയില്‍ കയറി അകത്തേക്കെത്തിനോക്കാന്‍ ശ്രമിച്ച എന്നെ രണ്ട് കൈകള്‍ വന്ന് പുണര്‍ന്നു.
-കൊച്ചമ്മായിയുടെ മകന്‍ അന്നാസ്‌!
കണ്ണീര്‍ച്ചാലുകള്‍ വീണ് അവ്ന്റെ മുഖം വികൃതമായിരുന്നു.
“അപ്പുപ്പന്‍ മരിച്ചു':  അവന്‍ പറഞ്ഞു."കുളിപ്പിക്കാന്‍ കൊണ്ടോയിരിക്യാ"
"മരിക്യേ", എനിക്ക്‌ വിശ്വസിക്കാനായില്ല.
"ദേ, തെക്കോറത്തെ ഗോമാവ്‌ മുറിക്കുന്ന കണ്ടില്ലേ? ദഹിപ്പിക്കാനാ"
അച്ഛനെവിടെ?
അമ്മ,
സഹോദരങ്ങള്‍ ‍....
-എനിക്ക്‌ പെട്ടെന്ന് ഉറക്കെ കരയണമെന്ന് തോന്നി.
"കരയാതെ, നമശിവായ നമശിവായ എന്ന് പറ‌. എന്നാലേ അപ്പൂപ്പനു മോക്ഷം കിട്ടൂ":
മുതിര്‍ന്ന ഒരാളെപ്പോലെ അവനെന്റെ തോളില്‍ തട്ടി; എന്നിട്ട് ജപിച്ചു:“നമ:ശ്ശിവായ….നമ:ശ്ശിവായ”

കണ്ണുകളില്‍ നിന്നുറവയെടുത്ത ക്രമാതീതമായ ഒരു പ്രവാഹം എന്റെ കാഴ്ചയെ മറച്ചു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അപ്പൂപ്പന്റെ നറുനെയ്മണമുള്ള ഉറുളച്ചോറിന്റെ രുചിയും

കല്‍ക്കണ്ടത്തുണ്ടുകളുടെ കിനിഞ്ഞിറങ്ങുന്ന മധുരവും അടിവയറ്റില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തേങ്ങലിന്റെ കനപ്പില്‍ ഒടുങ്ങി!

----------------------------------------------
(a) വെല്ലിശന്‍ - വല്യച്ഛന്‍
(b) മടല്‍ -  തേങ്ങ പൊതിച്ച മടല്‍
(c) കയ്യാല - കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് കൂട്ടിയിടുന്ന പുര. .
(d) വേലായി - വേലായുധന്‍
(e) അട്ട - Leech
(f) കറുപ്പ് - Opium

41 comments:

Kaithamullu said...

കിഴക്ക്‌ പടിഞ്ഞാറായി നീണ്ട്‌ കിടക്കുന്ന ഹാളില്‍ പനന്തട്ടിക കൊണ്ട്‌ മറച്ചാണ് ക്ലാസ്സുകള്‍ തിരിച്ചിരിക്കുന്നത്‌. തുളകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍, മൂന്നായി പകുത്ത്‌ മെടഞ്ഞ്‌, നീല റിബണ്‍ കൊണ്ട്‌ അലസമായി ബന്ധിച്ച തന്റെ നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കൊണ്ട്‌ കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തോടെ‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നിരുന്നനുഭവിക്കാം.

ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുക്കുകയും മൂക്കിന്‍ തുമ്പത്ത്‌ വിയര്‍പ്പ്‌ മണികളുതിരുകയും ചെയ്യുന്ന ആ മുഖത്തിനെന്തഴക്‌, എന്ത് ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മുയല്‍ക്കുട്ടിയെ ക്ലാസ്‌ ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്‌?
-------------------

ഇന്നലെയുടെ ജാലകങ്ങള്‍ തുറന്നു തുടങ്ങുന്നു.
ആദ്യം എന്റെ അപ്പൂപ്പന്‍!

(കഴിയുന്നത്ര യഥാര്‍ത്ഥ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ചിലരുടെ പേരുകള്‍ ഒഴിവാക്കി, ചിലവ മാറ്റിയിട്ടുമുണ്ട്...അടി പാര്‍സലായല്ലല്ലോ വരിക?)

നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Cartoonist said...

പെര്‍ ക്യാപ്പിറ്റ മുത്തച്ഛന്‍ ഭയാനകമാംവിധം നാമമാത്രമായിരിക്കുന്ന ഈ മൂര്‍ഖന്‍ കാലത്ത്, ഇതാ കൈതയുടെ കലക്കനൊരോര്‍മ്മ ! ഞാനിത് ഭയങ്കരമായി രസിച്ചു - അപ്പുവിന്റെ ബ്ലോഗിലെ കുട്ടിക്കഥകള്‍ പോലെ :)

ആ ടീച്ചേഴ്സ് എനിക്കു തന്ന പ്രതീക്ഷ കൈത കളഞ്ഞുകുളിച്ചു, കഷ്ടം ! തിലകമിട്ട ലീലയില്‍ നിന്ന് നേരെ ലീലാതിലകത്തിലേയ്ക്കുള്ള കട്ട് പെട്ടെന്നായിപ്പോയി :(

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓര്‍മ്മയുടെ പത്തായപ്പുര തുറന്ന മണം..
ശരിക്കും ആസ്വദിച്ചു ശശിയേട്ടാ, ഈ വേറിട്ട പോസ്റ്റ്.
ആശംസകള്‍.

Unknown said...

ശശിയേട്ടാ നുമ്മടെ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞപോലെ പെട്ടെന്നുള്ള ആ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ എഴുത്ത് നന്നായിട്ടുണ്ട്. എന്റെ ജീവിതത്തില്‍ അപ്പൂപ്പന്‍ എന്നൊരു സാനിദ്ധ്യം ഉണ്ടായിട്ടില്ല. ഒട്ടൊരു കൌതുകത്തോടെയും നഷ്ടബോധത്തോടെയുമാണ് വായിച്ച് തീര്‍ത്തത്.

സുഗതരാജ് പലേരി said...

ഒരുപാടൊരുപാടിഷ്ടായി ഈ കഥ(?).

ചിലസ്ഥലങ്ങളില്‍ വാചകങ്ങള്‍ ശരിക്ക് യോജിപ്പില്ലായിരുന്നു. പുനര്‍വായനയ്ക്ക് ശേഷം തിരുത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെ.

ആശംസകളോടെ, ഇന്നലെയുടെ ജാലകങ്ങളിലൂടെ ഓര്‍മ്മകളുടെ ഇളംകാറ്റേറ്റ് കുളിര്‍ക്കാന്‍ കാത്തിരിക്കുന്നു.

അപ്പു ആദ്യാക്ഷരി said...

ശശിയേട്ടാ, ജ്വാലകളുടെ ചൂടില്‍നിന്ന് മധുരമുള്ള ഓര്‍മ്മകളുടെ ഈ ചാറ്റല്‍മഴയിലേക്ക് മാറിയ മാറ്റം വളരെ സുഖമുള്ളതായി തോന്നി. നല്ല ഓര്‍മ്മകള്‍, അത് ഒരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ ഒട്ടും കലര്‍പ്പില്ലാതെ ഭംഗിയായി എഴുതിയിരിക്കുന്നു. കൈതമുള്ളിന്റെ കൈയ്യടക്കത്തിനൊരു അഭിനന്ദനം!

ഒരു കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ. പരിഭവിക്കില്ലല്ലോ? “തുളകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍, മൂന്നായി പകുത്ത്‌ മെടഞ്ഞ്‌, നീല റിബണ്‍ കൊണ്ട്‌ അലസമായി ബന്ധിച്ച തന്റെ നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കൊണ്ട്‌ കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തോടെ‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നിരുന്നനുഭവിക്കാം. ദ്വേഷ്യം വരുമ്പോള്‍ ചുവന്ന് തുടുക്കുകയും മൂക്കിന്‍ തുമ്പത്ത്‌ വിയര്‍പ്പ്‌ മണികളുതിരുകയും ചെയ്യുന്ന ആ മുഖത്തിനെന്തഴക്‌, എന്ത് ആകര്‍ഷകത്വം! ഈ നരിച്ചീറിനു പകരം ആ മുയല്‍ക്കുട്ടിയെ ക്ലാസ്‌ ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്‌?“ ഇത്രയും വാചകങ്ങള്‍ (അവ മാത്രം) ഈ കഥയുമായി ചേരുന്നില്ല എന്നുതോന്നി. കാരണം രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു ഏഴുവയസുകാരന്റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് ഇവിടെ വിവരിക്കുന്നത്. ആ പ്രായത്തില്‍ ഇങ്ങനെകാണുമോ? ആവോ? ഇല്ലെന്നാണ് എനിക്കുതോന്നിയത്. ഈ വിവരണങ്ങള്‍ ജ്വാല ടച്ചിലായിപ്പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. അതുകൊണ്ടാണോ ശശിയേട്ടന്റെ ആദ്യകമന്റിലും അതുതന്നെ ക്വോട്ട് ചെയ്തിരിക്കുന്നത്?

asdfasdf asfdasdf said...

ഓര്‍മ്മകളൊത്തിരി തന്ന ഈ പോസ്റ്റിനു നന്ദി.
‘ഈ നരിച്ചീറിനു പകരം ആ മുയല്‍ക്കുട്ടിയെ ക്ലാസ്‌ ടീച്ചറായിക്കിട്ടാന്‍ ഏത്‌ ദേവന് എന്തര്‍‍ച്ചനയാണാവോ ചെയ്യേണ്ടത്‌?‘ ജ്വാലയുടെ ഉല്‍ഭവം അങ്ങനെയാണല്ലേ.. :)

Sharu (Ansha Muneer) said...

കുറേ നേരത്തേക്ക് എല്ലാം മറന്ന് വായിച്ചു ഇത്...വളരെ ഇഷ്ടമായി...

ശ്രീ said...

ഓര്‍മ്മകളിലൂടെയുള്ള ഈ യാത്ര ഹൃദ്യമായി മാഷെ. വായിച്ചു തീരും വരെ ആ ലോകത്ത്, ഇതിലെ കഥാപാത്രങ്ങളോടൊപ്പമായിരുന്നു.

Siji vyloppilly said...

ഹൃദ്യം..ഓര്‍മ്മകളിലേക്ക്‌ മടങ്ങി.

തോന്ന്യാസി said...

മാഷേ...കൂടുതലൊന്നും പറയുന്നില്ല..

നന്നായിരിക്കുന്നു..........

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

ജീവിതത്തിന്റെ വിയര്‍പ്പും, മണവുമുള്ള കഥ വായനാനുഭവം നല്‍കുന്നുണ്ട്‌. മറ്റുള്ളവര്‍ സൂചിപ്പിച്ച പോലെ എട്ടുവയസ്സുകാരന്റെ കാഴ്ചയുടെ വാക്കുകളില്‍ ഒരു കല്ലുകടി നിറയുന്നുണ്ട്‌....എങ്കിലും നല്ല വായനുഭവം തന്നെ.

ചിതല്‍ said...

മഷേ.. ശരിക്കും നന്നായിട്ടുണ്ട്. അന്നത്തെ സ്കൂള്‍ വിട്ടൂള്ള ഓട്ടവും മറ്റും ഓര്‍ത്ത് പോയി. ഓര്‍മകളിലേക്ക് കൊണ്ട്പോകുന്ന പോസ്റ്റ്.

സസ്നേഹം
ചിതല്‍

തറവാടി said...

സമാനമായ കൂടുതല്‍ ഉദാഹരണങ്ങളില്‍ കഴമ്പില്ല , ഏറ്റവും തീവ്രമായത് തിരഞ്ഞെടുക്കുനതായിരുന്നു ഉത്തമം.

ഒന്നൂടെ കുറുക്കിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി.

ഹരിശ്രീ said...

ഹൃദ്യമായ രചനമാഷേ,

ആശംസകള്‍...

:)

ബിന്ദു കെ പി said...

എന്റെ പോസ്റ്റുകള്‍ വായിച്ച് കമന്റിയതിനു നന്ദി. ഇനിയും വായിക്കുമെന്നറിയിച്ചതില്‍ സന്തോഷം..
ഇതൊരു വലിയ പ്രചോദനമാണ്. ബ്ലോഗ് തുടങ്ങിയിട്ട് കുറച്ചുനാളായെങ്കിലും എവിടെയും ലിസ്റ്റ് ചെയ്യപ്പെടാതെ ഇരിക്കുകയാ‍യിരുന്നു. ഇപ്പോഴും പല പരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കമന്റ് അഗ്രിഗേറ്ററില്‍ ഇട്ടുനോക്കാനുള്ള ഐഡിയ ഇന്നലെ മൊഹമ്മദ് ശിഹാബ് ആ‍ണ് പറഞ്ഞുതന്നത്.

പിന്നെ “അപ്പൂപ്പന്‍” വാ‍യിച്ചു. ഒരുപാട് പഴയ കാല ഓര്‍മ്മകള്‍ ഇന്നും വിലപ്പെട്ട ഒരു നിധിയായി സൂക്ഷിക്കുന്ന എനിക്ക് ഈ പോസ്റ്റ് വളരെ ആസ്വാദ്യകരമായി തോന്നി.

ആവനാഴി said...

മാഷെ,

ആല്‍മകഥാപരമായ പോസ്റ്റു വായിച്ചു.ഹൃദയഹാരിയായ പ്രതിപാദനം. “അപ്പൂപ്പന്‍” എന്നെ എന്റെ ഭൂതകാലത്തിലേക്കു കൊണ്ടുപോയി. നല്ല ഉയരവും അല്പമൊരു വളവുമുള്ള കൃഷ്ണനപ്പൂപ്പന് എന്നെ എന്തിഷ്ടമായിരുന്നെന്നോ! അതി രാവിലെ രാമുണ്യാരുടെ ചായപ്പീടികയിലേക്കു എന്നും അപ്പൂപ്പന്‍ ചായ കുടിക്കാന്‍ പോകാറുണ്ടു. സ്കൂളീല്ലാത്ത ദിവസമാണെങ്കില്‍ അപ്പൂപ്പന്‍ എന്നേയും കൂടെ കൊണ്ടു പോകും. ദോശയും ചമ്മന്തിയും കടലക്കറിയും ഒപ്പം പതപ്പിച്ചാറ്റിയ പാലും വെള്ളവും. ഒന്നു മോന്തുമ്പോള്‍ ചുണ്ടിന്‍ മുകളില്‍ വെളുത്ത മീശ വിരിയും.

ഇതാ ആല്‍മകഥയിലേക്കൊരൂളീയിടല്‍.

“തുളകള്‍ കൊണ്ടനുഗ്രഹീതമായ തട്ടികയിലൂടെ നോക്കിയാല്‍ 3 എ-യിലെ വെളുത്ത്‌ സുന്ദരിയായ ലീലടീച്ചര്‍, മൂന്നായി പകുത്ത്‌ മെടഞ്ഞ്‌, നീല റിബണ്‍ കൊണ്ട്‌ അലസമായി ബന്ധിച്ച തന്റെ നീണ്ട മുടി ഇരു ചന്തികളിലും മാറി മാറി താളമിടും വിധം നടന്ന് കൊണ്ട്‌ കേട്ടെഴുത്തെടുക്കുന്നതും, ശ്രുതിലയത്തോടെ‍ പാട്ട് പാടിക്കൊടുക്കുന്നതും സ്വയം മറന്നിരുന്നനുഭവിക്കാം.“

എന്നാലും വെളുത്തു സുന്ദരിയായ ലീല ടീച്ചര്‍ എന്തിനാ മുടി മൂന്നായി പകുത്തു മെടഞ്ഞിട്ടത്? രണ്ടായിട്ടായിരുന്നെങ്കില്‍ കുറുച്ചൂടി ചന്തം ഉണ്ടാവില്ലായിരുന്നോ എന്നൊരു തോന്നല്‍.

ഞാന്‍ പുതിയേടം സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് പാറപ്പുറം സ്കൂളില്‍ പഠിപ്പിച്ചിരുന്ന യുവ തരുണിയായ ഒരു ടീച്ചര്‍ ഞങ്ങളുടെ സ്കൂളീനു മുമ്പിലൂടെ നടന്നു പോകാറുണ്ട്. മെടഞ്ഞിട്ട തലമുടിയില്‍ ഒരു ചുവന്ന റോസാപ്പൂ തിരുകിയിരിക്കും. പലപ്പോഴും നോക്കി നിന്നു ഞാന്‍ ചിന്തിക്കാറുണ്ട് റൊജാ മലര്‍ ടീച്ചറുടെ സൌന്ദര്യത്തിനു മിഴിവേകിയോ അതോ ടീച്ചറുടെ സൌന്ദര്യം റോജക്കനുപൂരകമായോ എന്നു. കൃത്യമായ ഉത്തരം കിട്ടിയില്ല എന്നു തന്നെ പറയാം.

“രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന അപ്പൂപ്പന്റെ നറുനെയ്മണമുള്ള ഉറുളച്ചോറിന്റെ രുചിയും കല്‍ക്കണ്ടത്തുണ്ടുകളുടെ കിനിഞ്ഞിറങ്ങുന്ന മധുരവും അടിവയറ്റില്‍ നിന്നും ഉയര്‍ന്ന് വന്ന ഒരു തേങ്ങലിന്റെ കനപ്പില്‍ ഒടുങ്ങി!” ഈ വാക്കുകള്‍ മനസ്സില്‍ എന്തൊക്കെ വികാരവിക്ഷോഭങ്ങളാണു സൃഷ്ടിച്ചതെന്നോ!

ഞാനും എന്റെ അപ്പൂപ്പന്റെ ഉരുള വാങ്ങാന്‍ കാത്തിരുന്നിട്ടുണ്ട്. മോരും കായ മെഴുക്കുപുരട്ടിയും ചേര്‍ത്തു ഉരുട്ടിയ ചോറു നീട്ടി അപ്പൂപ്പന്‍ പറയും: “ഇന്നാ കഴിച്ചോ”

മാഷെ, എഴുതണം. അതിനുള്ള സിദ്ധി മാഷിനുണ്ട്.
ആ പഴയ കാലങ്ങള്‍ മാഷുടെ ആല്‍മകഥയിലൂടെ ഓര്‍ത്തോര്‍ത്തു രസിക്കട്ടെ.

സസ്നേഹം
ആവനാഴി.

മുസ്തഫ|musthapha said...

അതീവഹൃദ്യം!

Kalesh Kumar said...

വായിച്ചപ്പം എന്റെ വല്യച്ഛനെ ഓര്മ്മ വന്നു!

സരസ്വതീകടാക്ഷം ! അതിമനോഹരമായ എഴുത്ത് - ഇത്ര ഡീറ്റെയില്സ് ഒക്കെ എങ്ങെനെ ഓര്ത്തുവയ്ക്കാന്‍ കഴിയുന്നു?

അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു....

കുഞ്ഞന്‍ said...

ഇത് കൈതമുള്ള് മാഷിന്റെ അനുഭവമാണെങ്കില്‍, സ്വന്തം ഓര്‍മ്മയില്‍ നിന്നാണെഴുതിയെങ്കില്‍ തീര്‍ത്തും വിയോജിപ്പാണെനിക്കു തോന്നിയത്..

അവയില്‍ ചില കാര്യങ്ങള്‍;

ഒരു രണ്ടാം ക്ലാസ്സുകാരന്‍ ടീച്ചെറെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നതു തന്നെ വിശ്വസിക്കാന്‍‍ പ്രയാസം. മാഷിന്റെ ബാല്യം എണ്‍പതുകള്‍ക്കു മുന്‍പാണെങ്കില്‍ എണ്‍പതുകള്‍ക്കു മുമ്പ് ഉച്ചക്കഞ്ഞി ഉണ്ടായിരുന്നില്ല പകരം പ്രൈമറി ക്ലാസ്സുകളില്‍ മാത്രം ഉപ്പുമാവ് ആയിരുന്നെവെന്നാണ് എന്റെ ഓര്‍മ്മ/അറിവ്. രണ്ടിലൊ മൂന്നിലൊ പഠിക്കുന്ന ഒരു സ്കൂള്‍ കുട്ടിക്ക് ഒരു എഴുത്തുവന്നാല്‍ അതില്‍ ഫ്രം അഡ്രസ്സ് വേണമെന്ന അറിവ് ഉണ്ടാകുമൊ...

ഒരു കഥയായി ഞാനിതിനെ കാണുന്നു.
പഴയകാലം ഞാനും ഓര്‍ക്കുന്നു..
അച്ചിഛന്റെ കൈയ്യില്‍ നിന്നും ഒരു ഉരുള ചോറ് കിട്ടുവാന്‍ ഞങ്ങള്‍ കുട്ടികള്‍ കൊതിയോടെ നില്‍ക്കാറുണ്ടായിരുന്നു. അതുപോലെ തറവാട്ടിലെ രണ്ടു പട്ടികളും മിറ്റത്ത് ഒരു ഉരള ചോറിനു വേണ്ടി ക്ഷമയോടെ,ന്നാ എടുത്തോന്ന് പറയണതു വരെ കാത്തു കിടക്കുമായിരുന്നു..

ചന്ദ്രകാന്തം said...

ആ 'ഉയര്‍ന്നുവന്ന തേങ്ങലിന്റെ കനപ്പ്‌'... മനസ്സില്‍ വല്ലാത്തൊരു അനുഭവമാണ്‌ സൃഷ്ടിച്ചത്‌. ഭാവം വേര്‍‌തിരിച്ചെടുക്കാന്‍ വയ്യാത്ത... അവസ്ഥ. ഓര്‍‌മ്മകളുടെ ചോറുരുളകള്‍ക്കായി, കാത്തിരിയ്ക്കുന്നു.

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

കുറുമാന്‍ said...

ശശ്യേട്ടാ,പതിവുപോലെ തന്നെ എത്തിയപ്പോള്‍ വൈകിപോയി.

രസകരമായ വായന തന്നു ഈ ഓര്‍മ്മകുറിപ്പ്. അപ്പു പറഞ്ഞ കാര്യം തന്നെ ഞാനും അടിവരയിട്ട് പറയുന്നു. ആ വാചകങ്ങള്‍ ഇവിടെ ഒഴിവാക്കാമായിരുന്നു.

മൊത്തത്തില്‍ വിവരണ്‍നം ബഹുകേമം.

അടുത്തത് പോരട്ടെ വേഗം

മുസാഫിര്‍ said...

ശശിയേട്ടാ, ജാലകങ്ങള്‍ തുറന്നു തന്നെ കിടക്കട്ടെ ,കൈതപ്പൂവിന്റെ മണവും കണ്ണീരിന്റെ നനവും ബാല്യത്തിന്റെ കുസൃതിയും (റ്റീച്ചര്‍ എപ്പിസോഡ് അങ്ങിനെ കാണാനാണ് എനിക്കിഷ്ടം)ഉള്ള ഓര്‍മ്മകള്‍ ഇനിയും ഒഴുകി വരട്ടെ.

Kaithamullu said...

സജ്ജീവ്, അപ്പു,വഴിപോക്കന്‍,ദില്‍ബന്‍,സുഗതരാജ്, കുട്ടന്‍‌മേനൊന്‍, ശ്രീ,ഷാരു,സിജി, തോന്ന്യാസി, ഷെരീഖ്,ചിതല്‍, തറവാടി, ബിന്ദു,ഹരിശ്രി, ആവനാഴി, അഗ്രജന്‍,കുറുമാന്‍,മുസാഫിര്‍,കലേഷ്, ചന്ദ്രകാന്തം, കുഞ്ഞന്‍ - എല്ലാര്‍ക്കും നന്ദി!

ചില പരമാര്‍ശങ്ങളെ സ്പര്‍ശിക്കാതെ പോകാന്‍ തോന്നുന്നില്ല:

രണ്ടാം ക്ലാസുകാരന്റെ മിനിമം ആശ നരിച്ചീര്‍ പോലിരിക്കുന്ന ലക്ഷ്മിടീച്ചര്‍ക്ക് പകരം, ഒരു ദിവസമെങ്കിലും, മുയല്‍ക്കുട്ടി പോലുള്ള ലീലടീച്ചറിന്റെ ക്ലാസിലിരിക്കണമെന്നതാണ്. അതിന് അടുത്ത അമ്പലത്തില്‍ പോയി നേര്‍ച്ച നേരുന്നതിലപ്പുറം ഒന്നും അവനറിയില്ല.
-അതും കടന്ന് ചിന്തിച്ചതാ കുട്ടിയാണോ?

കുഞ്ഞാ,
70-നും മുന്‍പാ ഉച്ചക്കഞ്ഞി തുടങ്ങിയേ. പെട്ടെന്ന് തന്നെ അത് നിര്‍ത്തുകയും ചെയ്തു. പിന്നെ ഏറെ നാള്‍ കഴിഞ്ഞാണ് ഉപ്പ് മാവ് വരുന്നത്.

അച്ഛന്റെ കതത്തിന് മറുപടി അയക്കാന്‍ ഫ്രം അഡ്രസ്സില്ലെന്ന് അമ്മയൊ ചേച്ചിമാരോ പറയുന്നത് കുട്ടിക്ക് മനസ്സിലാവില്ലെന്നുണ്ടോ?

ഓര്‍മ്മകളാണ്, കഴിയുന്നത്ര ആറ്റിക്കുറുക്കിയിട്ടും ഇത്രയൊക്കെ എഴുതേണ്ടി വന്നു.

-ആശംസകള്‍ക്കും പ്രശംസകള്‍ക്കും ഒപ്പം തന്നെ വിമര്‍ശനങ്ങള്‍ക്കും (മനസ്സിരുത്തി വായിക്കുന്നവരാണല്ലോ അവര്‍) നന്ദി, ഒരിക്കല്‍ക്കൂടി!

SBTVD said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the SBTVD, I hope you enjoy. The address is http://sbtvd.blogspot.com. A hug.

Suvi Nadakuzhackal said...

സുന്ദരിയായ ടീച്ചറിനെ കിട്ടനമെന്നുള്ള കുട്ടിയുടെ ആഗ്രഹം മനസ്സിലകുന്നൂ. 9 വയസ്സുള്ള കുട്ടി അങ്ങനത്തെ ആഗ്രഹം പറഞ്ഞത് ഞാന്‍ ശരിക്കും കേട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ടീച്ചര്‍മാരോട് തോന്നുന്ന സമൂഹം അന്ഗീകരിക്കാത്ത വികാരങ്ങളെ കുറിച്ചും എഴുതാന്‍ ധൈര്യം കാണിച്ചതിനു പ്രത്യേക അഭിനന്ദനങ്ങള്‍!! എല്ലാ ഡീട്ടയില്സും ഓര്‍ത്തിരിക്കാന്‍ നല്ല ഓര്‍മ ശക്തിയാണ്. വളരെ നന്നായിരുന്നു.

yousufpa said...

കൈതമുള്ളിന്‍ കൂട്ടില്‍ നിന്നും,
ഒരു പോറലുമേല്‍ക്കാതെയാ-
കൈതപ്പൂങ്കുല എടുത്തു
ഞാന്‍ ആവോളം ആസ്വദിച്ചു.
മരിയ്ക്കാത്തൊരീ ഓര്‍മ്മ തന്‍ കുട്ടിക്കാലം.

ശശിയേട്ടാ.....കലക്കീട്ടിണ്ട്.....

Kaithamullu said...

സുവീ,
അത്രയൊന്നും ആലോചിച്ചില്ല എഴുതുമ്പോള്‍.ആ ടീച്ചറെ അത്ര ഇഷ്ടായിരുന്നൂന്ന് മാത്രം.
താങ്ക്സ് ട്ടാ!

അത്ക്കന്‍,
കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പച്ചപിടിച്ച് കിടക്കുന്നു, മനസ്സില്‍.
ഇഷ്ടപ്പെട്ടുവെന്നറിയിച്ചതില്‍ സന്തോഷം.
വരിക, ഇനിയും ഈ വഴി.

ഗീത said...

കൈതമുള്ളിന്റെ പേജില്‍ ആദ്യമായാണെത്തുന്നത്.
ഓര്‍മ്മകള്‍ അതീവ ഹൃദ്യമായി പകര്‍ത്തിയിരിക്കുന്നു. അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ പേഴ്സണാലിറ്റി, വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ ഒരു ഘടകം തന്നെയാണ്. സൌന്ദര്യവും അതിലൊരു ഘടകം തന്നെ. സൌന്ദര്യവും,പേര്‍സണാലിറ്റിയും ഒന്നുമില്ലെങ്കിലും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും ഇടപെടലും കൊണ്ട് വിദ്യാര്‍ത്ഥികളുടെ മനം കവരാമെന്നതും മറ്റൊരു സത്യം...
കുഞ്ഞുന്നാളില്‍, ആണ്‍പെണ്‍ ഭേദമില്ലാതെ ചില അദ്ധ്യാപകരെ നാമറിയാതെ ഇഷ്ടപ്പെട്ടുപോകയും അതേ സമയം മറ്റു ചിലരെ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് സ്വഭാവികം മാത്രം. അതിന് വേറെ അര്‍ത്ഥ തലങ്ങളൊന്നും കാണേണ്ടതില്ല.

Kaithamullu said...

ഗീതാ(ഗീതി)-
ദേ, ആ പറഞ്ഞതാ സത്യം.
എനിക്കേറെ അടുപ്പം തോന്നിയ ഒരു ടിച്ചറുണ്ട്: 8-ല്‍ എന്റെ ക്ലാസ് ടിച്ചറായിരുന്ന ശാരദക്കുട്ടി. പിന്നെ എഴുതാം അവരെപ്പറ്റി.
-വന്നതില്‍ ഏറെ സന്തോഷം!

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ശശിയേട്ടാ. വൈകിവന്നതിനു ക്ഷമിക്കണം.ഓര്‍മകള്‍ക്കെന്തു സുഖം,അതൊക്കെ ഓര്‍ത്ത് ഓമനിച്ചു പങ്കു വയ്ക്കനൊരു ബ്ലോഗ്. പുതിയ പരംബരയുടെ തുടക്കം അസ്സലായിരിക്കുന്നു,ഇതുവായിച്ച എല്ലാവര്‍ക്കും അവരുടെ അപ്പൂപ്പന്മാരെ ഓര്‍മ്മ വന്നു കാണും.വായിക്കുമ്പോള്‍ എവിടെയൊക്കയോ വച്ച് കണ്ണുകള്‍ തുളുമ്പിയിരുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റെ മുത്തച്ച്ഛനെ ഓര്‍മ വന്നു. മുത്തച്ച്ഛ്ന്‍ യാത്രയായിട്ട് ഇപ്പോ 6 മാസമാകുന്നു....
നല്ല പോസ്റ്റ് സുഹൃത്തെ !

Kaithamullu said...

തസ്കരവീരാ,
പിണക്കം ഇല്ല

കിലുക്കാംപെട്ടീ,
ഓര്‍മ്മകള്‍....
എങ്ങിനെ അടുക്കിപ്പറയണമെന്നമെന്നറിയില്ല എന്നതാണിപ്പോ പ്രശ്നം.വന്നതിന് നന്ദി!

കിച്ചു&ചിന്നൂ,
താങ്ക്സ്, ട്ടാ!

Kalesh Kumar said...

അടുത്ത ഭാഗം എവിടെ?

ഏറനാടന്‍ said...

കൈതമുള്ളേട്ടാ, മാസം ഒന്നര കഴിഞ്ഞല്ലോ. എവിടെ പോയ് മറഞ്ഞു? വേഗം പ്രത്യക്ഷപ്പെടൂ, അടുത്ത ഭാഗം/പോസ്റ്റ്/ജ്വാലയുമായ് വേഗം വരൂന്നേയ്..

പിരിക്കുട്ടി said...

hai kaithamulle............

ellam njaan vayikkan sramikkukayanu...
samayam illa..............

pinne ingane thanneyanu ente family members
2 chechi mar chettan pinne njaanum,,,,,,

njangalum ingane okke anubhavichittundu.............

randamathe chechi ayyirunnu njangalude idayile thyagakkari.......
vellechiye tharavattil nirthi .....
ammomma anennu mathram........

avide bhagam veypu elayachan swanthamayi nadathi ..athramathram....

പിരിക്കുട്ടി said...

hello
pinne ente chettan dubaiyil vannitundu.........

Unknown said...

"Sa..yee..."Peru maattaththinte kaaranam vaayichu njangal kore chirichchu.
Tnx...