Sunday, May 23, 2010

കനകേച്ചി

വായനശാലാക്കെട്ടിടത്തിന് വൈദ്യുതി കണെക്‍ഷന്‍ ലഭിക്കാനുള്ള സാധ്യതകള്‍ തികച്ചും റൂള്‍ഡ് ഔട്ട് ആയപ്പോള്‍, മൂന്നാം വാര്‍ഡിലേക്ക് ലഭിച്ച ‘പഞ്ചായത്ത് റേഡിയോ‘ ഏറ്റെടുത്ത്‌ തന്റെ കടയില്‍ പ്രതിഷ്ഠിക്കാനുള്ള സന്മനസ്സ് കാട്ടി, ‍ അച്ഛന്‍.

ഫുള്‍ വോള്യത്തില്‍ റേഡിയോ തന്റെ തിരുവാ തുറന്നതോടെ, കല്ലംകുന്ന് സെന്ററിനു ചുറ്റുമുള്ള വിജനമായ കല്ലുവെട്ട്‌ കുഴികളിലും കശുമാവിന്‍ തോപ്പുകളിലും കാലാകാലങ്ങളായി അമ്മത്താവഴി പിന്തുടര്‍ന്നിരുന്ന കുറുക്കന്‍-കീരി-മരപ്പട്ടികളും കളത്രസന്താനാദികളും അറിയിപ്പില്ലാതെത്തിയ ശബ്ദ സുനാമിയില്‍‍ ‘കണ്ഠസ്തംഭിത ബാഷ്പവൃത്തി, കലുഷഃ ശ്ചിന്താ ജഢം ദര്‍ശനം’ എന്ന മട്ടില്‍ തരിച്ച് നിന്നു. പിന്നെ ആകാശത്തുദിച്ചുയരുന്ന സുധാധാമത്തെ നോക്കി ‘ തലക്ക് മീതെ വെള്ളം വന്നാ അത്ക്ക് മീ‍തേം നീന്താം’ എന്ന് അന്വയിച്ചാലര്‍ത്ഥം വരുന്ന സംഘഗാനം ഒറ്റക്കും തെറ്റക്കും കൂകിയാര്‍ത്തു.

കല്ലംകുന്നിന് തെക്കു ദേശത്ത് സ്ഥിതി ചെയ്യുന്ന, യക്ഷി കിന്നര ഉരഗമയിലാദികളുടെ ആവാസകേന്ദ്രമായ സ്രാമ്പി വളപ്പ് എന്ന മിനി കാനനമായിരിക്കും ഇനി തങ്ങളുടെ കേളീസദനമെന്ന് ആസ്ഥാന ജ്യോതിഷപുംഗവന്‍, തിരുവാല്‍ വല്ലഭന്‍ ‍ കീരിക്കാടനാശാന്‍ കവടി നിരത്തി അരുളിയതോടെ പ്രീതരായ അനുവാചക വൃന്ദം സന്തോഷാശ്രുക്കള്‍ പൊഴിച്ച്, കെട്ടിപ്പിടിച്ച് ആറാടാനൊരു പാറമടക്കുഴി തേടി.

അനന്തരം.....
ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്‍, അവശ്യം സ്ഥാവര ജംഗമ വസ്തുക്കളും കൊച്ചു കുട്ടിപാരാധീനങ്ങളും തലയിലും കഴുത്തിലുമേന്തി, മൃഗ ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ ലാലു സൃഗാലന്റെ നേതൃത്വത്തില്‍, മരപ്പട്ടി മൂത്താന്‍ മൂക്ക് ചൂണ്ടിയ ഡയറക്‍ഷനില്‍ ഒരു ലൈറ്റനിംഗ് മൈഗ്രേഷന്‍ ‘കൂ‘ നടത്തി!

പ്രഭാതഭേരിയോടെ തുടങ്ങുന്ന ആകാശവാണി തിരുവനന്തപുരം, തൃശ്ശൂര്‍, ആലപ്പുഴ നിലയങ്ങള്‍,‍ കാതിനിമ്പവും കരളിനു കമ്പവുമായി തദ്ദേശവാസികളുടെ തലക്കകത്ത് കയറി ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ ‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര’ ചൊല്ലി ഗ്രാമം സടകുടഞ്ഞെണീറ്റു. മലയാള പ്രക്ഷേപണ‍ത്തിന്റെ ഇടവേളകളില്‍ ഇലങ്കൈ ഒളിവരപ്പ്‌ കൂട്ടുത്താവളം ‘നോം രച്ചിപ്പോം’ എന്ന് വിളിയോടെ ചാടി വീണ്, തൊഴിലില്ലാ പടകളുടെ ഭാഷാസമ്പത്തിനെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു.

ഒറ്റമുറിപ്പീടികയുടെ ഉത്തരത്തിലുറപ്പിച്ച ‍ കോളാമ്പിയില്‍ നിന്നുതിരുന്ന പ്രകമ്പനങ്ങള്‍ പുല്‍‍ക്കുണ്ട ക്ഷേത്രവും പാടവും കടന്ന്, പുല്ലൂക്കര പോളിന്റെ ചൂളക്ക് മുകളിലൂടെ, കിഴക്കേ കരോട്ടെ വെല്ലിശന്റെ വീട്‌ വരെ എത്തുന്നുണ്ടെന്നാണ് വിശാലേച്ചി പറഞ്ഞത്.

കൈതാരത്ത്‌ കേളുണ്ണിക്കുറുപ്പ് കൊറ്റനെല്ലൂര്‍ ഷാപ്പില്‍ നിന്നുള്ള അന്തി അകത്താക്കി, മണികെട്ടിയ മണികണ്ഠന്‍ വലിക്കുന്ന ഒറ്റക്കാളവണ്ടിയില്‍ വടക്കന്‍ വീരഗാഥകളുടെ ശീലുകള്‍ ഉറക്കെ ചൊല്ലി, ഫുള്‍ സ്പീഡില്‍ കല്ലംകുന്ന് സെന്റര്‍ പൂകുമ്പോള്‍ ആകാശവാണിയില്‍ ‘വയലും വീടും‘ തകര്‍ക്കുകയായിരിക്കും.

‘നിങ്ങാടെ നാട്ടിലൊക്കെ എന്തൊക്കെയാണ് പണി?
ഞങ്ങാടെ നാട്ടിലൊക്കെ കറ്റ കൊയ്യലാണ്ടോ....
കറ്റ കൊയ്യലെങ്ങനാണ്ടീ മോതിരക്കുറത്തീ?
കറ്റ കൊയ്യലിങ്ങനെ പിന്നങ്ങനെ പിന്നിങ്ങനെ......‘

വണ്ടി കപ്പേളയുടെ അരികില്‍ പാര്‍ക്ക് ചെയ്ത്, മണികണ്ഠനെ കറുകപ്പുല്ലുകള്‍ വളരുന്ന ഊട് വഴിയിലേക്ക് റിലീസ് ചെയ്ത്, പാട്ടിനൊപ്പം താളം തുള്ളി വരുന്ന കുറുപ്പ്, തന്റെ ജഗന്നാഥന്‍ മുണ്ടൊന്ന് പൊക്കി വിശാലമായ ആസനം പഞ്ചായത്ത്‌ കിണറിന്റെ മതിലിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്താല്‍‍, പിന്നെ അവിടെനിന്നും എണീക്കുക, മിസ്സൈലുകളും റോക്കറ്റുകളും പ്രതിരോധിച്ച് ആരോഹണാവരോഹണങ്ങളോടെ ഡെല്‍ഹിയില്‍ നിന്നും മുഴങ്ങുന്ന രാമചന്ദ്രന്റെ വാര്‍ത്താവായന തീരുമ്പോഴായിരിക്കും.

ആറടി പൊക്കവും രോമക്കാടുകള്‍ നിറഞ്ഞ ശരീരവുമുള്ള കേളുക്കുറുപ്പിന്റെ ശരീ‍രത്തിലെ പ്രധാന ആകര്‍ഷണകേന്ദ്രം കാതിലെ ചുവന്ന കല്ല് വച്ച ഒറ്റക്കടുക്കനായിരുന്നു. ജനനം, മരണം, പേരുവിളി, തീണ്ടാരിക്കുളി, പെണ്ണു കാണല്‍, കല്യാണം, പാര്‍ട്ടി മീറ്റിംഗ്‌, അയ്യപ്പന്‍ വിളക്ക്‌ തുടങ്ങി നാലാള്‍ കൂടുന്ന എവിടേയും കുറുപ്പിന്റെ തല ഉയര്‍ന്ന് കാണാം. അഭിപ്രായപ്രകടങ്ങളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കൂടാതെ ‘പരോപകാരാര്‍ത്ഥമിദം ശരീര‘മെന്ന മട്ടില്‍ ആറ് പേരുടെ ജോലി ഒറ്റക്ക് ചെയ്യുന്നതിനാല്‍ ഗ്രാമവാസികള്‍‍ക്കും അയാള്‍ അഭികാമ്യനായിരുന്നു. കഷായങ്ങളില്‍ ചുക്കും, കറികളില്‍ കാളനും, കളികളില്‍ കാല്‍പ്പപ്പന്തുമൊക്കെയായിരുന്നിട്ടും അയാളും കുടുംബവും, വെള്ളത്തില്‍ വീണ നല്ലെണ്ണ പോലെ,‍ ആള്‍‍ക്കൂട്ടങ്ങളില്‍ എന്നും ഒറ്റപ്പെട്ട് നിന്നു.

വള്ളുവനാട്ടില്‍ നിന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ നീരാളിപ്പിടുത്തത്തില്‍ നിന്ന് വഴുതി മാറി പലായനം ചെയ്ത കേളുക്കുറുപ്പ്, ഒരു സായം സന്ധ്യയില്‍ ‍, മടിശ്ശീലയില്‍ കിലുങ്ങുന്ന പുത്തനും പക്കത്തില്‍ പെണ്ണൊരുത്തിയുമായി, കല്ലംകുന്ന് എന്ന ഓണം കേറാമൂലയില്‍ അഭയം തേടുകയായിരുന്നു.

‘അള് കുറുക്കനാ, കണ്ടില്ലേ മോത്തെ ശൌര്യം?‘
‘സാ‍മൂരിക്കോലോത്തെ പെണ്ണാത്രെ, കട്ടോണ്ട് വന്നതാ! ‘
‘കൊയ്ലാണ്ടീലെ ഏതോ തുലുക്കനന്റെ കാശടിച്ച് മുങ്ങീതാ.‘
-പരദൂഷണത്തിന്റെ മാരത്തന്‍ റേസില്‍ കല്ലംകുന്നുകാരെ സൂപര്‍സീഡ് ചെയ്യാന്‍ ഭൂമിമലയാളത്തിലെ ഒരു ‘ഹെയ്ലി ജിബ്രെ സിലാസി‘ക്കും കഴിയില്ല തന്നെ!

ഒഴിവ് ദിവസങ്ങളില്‍ ഉച്ചയൂണ് കഴിഞ്ഞാല്‍ ഞങ്ങള്‍ വാനരസംഘം, കുറുപ്പിന്റെ കശുമാവിന്‍ തോപ്പില്‍ ഒത്ത് കൂടും. ചേച്ചിമാരും രാധേട്ടനും വിശാലേച്ചിയും, പിന്നെ പൂയ് എന്നൊന്ന് നീട്ടി വിളിച്ചാലോടിയെത്തുന്ന കുറുപ്പിന്റെ കൊഴുത്ത മോള്‍ കനകവും, തെക്കന്‍ തൊമ്മി മാഷിന്റെ ‘നീളം കാലി‘ സിസിലിയുമാണ് സംഘാംഗങ്ങള്‍.

‘ഒളിച്ചേ കണ്ടേ’ ആണ് സാധാരണ കളിക്കുക. മഴക്കോളുണ്ടെങ്കില്‍ അടുക്കളപ്പുരയുടെ ചായ്ച്ചിലിരുന്ന് കവിടി കളിക്കും. കൊത്തന്‍ കല്ല് കളിക്കാനാണ് ചേച്ചിമാര്‍ക്കിഷ്ടം. പക്ഷെ അത് ‘ആണു‘ങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള കളിയല്ലാത്തതിനാല്‍ ഞാനും രാധേട്ടനും‍ ഒഴിഞ്ഞ് മാറും.

‘ഒളിച്ചേ കണ്ടേ‘ കളിക്കുമ്പോള്‍ ടീമില്‍‍ നിന്ന് കനകത്തെ‍ ഞാൻ മനഃപ്പൂര്‍വം മാറ്റി നിര്‍ത്തും.. കാരണം തടിച്ചിയും മടിച്ചിയുമായതിനാല്‍ അവളാണ് എന്നും ആദ്യം കണ്ട്പിടിക്കപ്പെടുക.

ഒരിക്കല്‍ വല്യേച്ചിയുടെ ചലഞ്ച് ഏറ്റെടുത്ത്, കനകത്തെ എനിക്ക് ടീമിലുള്‍പ്പെടുത്തേണ്ടി വന്നു. അബദ്ധമാണെന്ന വകതിരിവുണ്ടായപ്പോള്‍ അവളേയും കൊണ്ട് സര്‍പ്പക്കാവിന്നരികെ തെങ്ങ് ‍ നടാൻ കുഴിച്ച ഒരു കുഴിയിലേക്കോടി, ഞാൻ. പാമ്പുകളുടെ കേളീകേദാരമെന്ന ദുഷ്പേരുള്ളതിനാല്‍ നട്ടുച്ചക്ക് പോലും ആ വഴി നടക്കാന്‍ ആരും ധൈര്യപ്പെടാറില്ല.

ശ്വാസം അടക്കി, തല കഴിയുന്നത്ര താഴ്ത്തി ഞങ്ങള്‍ കാത്തിരുന്നു. അകലെ പൊട്ടിച്ചിരിയുടെ അലകളുയര്‍ന്നപ്പോള്‍ കനകത്തിന്റെ തലയില്‍ കൈ വച്ച് കണ്ണുരുട്ടി, ഞാന്‍ മുരണ്ടു: ‘ബബ്ലൂസെ, അനങ്ങരുത്!’
അവള്‍ അനുസരണയോടെ തലയാട്ടി.

തെങ്ങിന്‍ കുഴിയിലപ്പോള്‍ അവാ‍ച്യമായ ഒരു ഗന്ധം നിറഞ്ഞ് നില്‍ക്കുന്നതായി എനിക്കനുഭവപ്പെട്ടു. കൌതുകത്തോടെ ഒരു പക്ഷെ ആദ്യമായി ഞാനവളെ ശ്രദ്ധിച്ചു. ചകിതയായ ആട്ടിന്‍കുട്ടിയെപ്പോലെ, മുഖത്ത് പടര്‍ന്ന മുടിയിഴകള്‍ക്കിടയിലൂടെ വിടർന്ന രണ്ട് കണ്ണുകള്‍ എന്റെ മുഖത്ത് തന്നെ തറച്ച്.
‘ഹായ്...നല്ല മണം’: പരിമളാവാനം നടത്തി ശ്വാസകോശങ്ങള്‍ നിറക്കുകയായിരുന്നു, ഞാൻ.
‘സിന്തോൾ പൌഡറിന്റേയാ....പിന്നെ കലാമെന്‍ ലോഷന്റേം‘ : മുഖമടുപ്പിച്ച് അടക്കിയ സ്വരത്തിലവള്‍ പറഞ്ഞു.

‘കനകേ......’: കേളുക്കുറുപ്പിന്റെ ഘനഗംഭീരശബ്ദം ഞങ്ങളെ ഞെട്ടിച്ചു.
തലയുയര്‍ത്തിയപ്പോള്‍ നടന്നടുക്കുന്നു, സാക്ഷാല്‍ ഭീമന്‍ കുറുപ്പ്.
‘ഈ തീ വെയിലത്ത്...അതും സര്‍പ്പക്കാവില്‍...ഇവിട്യാ ഒളിക്യാ’: വാത്സല്യതിന്റെ പട്ടുനൂ‍ലില്‍ നെയ്തെടുത്ത മസൃണമായ മറ്റൊരു സ്വരമുയർന്നു, കുറുപ്പിൽ നിന്ന് .
മകളെ കുഴിയില്‍ നിന്നുയര്‍ത്തി ശരീ‍രത്തോട് ചേര്‍‍ത്ത് അയാളവളുടെ മുഖത്തും തലയിലും തലോടി‍.
കുറ്റബോധത്തോടെ പേടിച്ചരണ്ട് നിന്ന എന്നെ അയാള്‍ ഗൌനിച്ചതേയില്ല.
‘കണ്ടാ, ആകെ വെശര്‍ത്തു. മോറാകെ കരുവാളിക്യേം ചെയ്തു. ഇനി ചൂട് മാറണ വരെ കളിയൊക്കെ പത്തായപ്പൊരേല്‍...എന്താ?’
അപ്പോഴേക്കും വാനരസംഘത്തിലെ മറ്റംഗങ്ങളും പരുങ്ങിപ്പരുങ്ങി അടുത്തെത്തിയിരുന്നു.
‘അപ്പ ഇവരോ?: ഞങ്ങളെ ചൂണ്ടിയായിരുന്നു അവളുടെ ചോദ്യം.
തല തിരിച്ച്, ഒരു ചെറു ചിരിയോടെ അയാള്‍ ഞങ്ങളുടെ അസ്തിത്വവും അംഗീകരിച്ചു: ‘ഇവരും..... പക്ഷേ അധികം ഒച്ചേം ബഹളോം ന്നും ണ്ടാക്കരുത്‘

കുറുപ്പിന്റെ കൈയില്‍ തൂ‍ങ്ങി ബബ്ലൂ‍സും പിന്നാലെ ഞങ്ങളും, ബാലികേറാമലയെന്നറിയപ്പെടുന്ന കനകാലയത്തിലെത്തി.

വൈകീട്ട് കളി അവസാനിപ്പിച്ചപ്പോൾ കനകയുടെ അമ്മ ഒരു മൊന്ത നിറയെ മോരുംവെള്ളവുമായെത്തി. മോര് കുടിച്ച ഗ്ലാസ് വാങ്ങിയപ്പോൾ അവൾ എന്റെ ചെവിയിൽ‍ മന്ത്രിച്ചു: ‘വാ‍..ഒരൂട്ടം കാട്ടിത്തരാം‍’

ഇരുട്ട് ഭാഗികമായി കൈയടക്കിയ മുറിയില്‍ വൃത്താകൃതിയിലുള്ള കണ്ണാടിക്ക് മുന്‍പില്‍ പൌഡറിന്റെ വലിയ ഒരു ടിന്‍. ദീര്‍ഘചതുരാകൃതിയിലുള്ള കുപ്പിയില്‍ പിങ്ക് നിറത്തിലുള്ള ലോഷന്‍.

വിയര്‍ത്ത് കരുവാളിച്ച എന്റെ മുഖം പാവാടത്തുമ്പുയര്‍ത്തി തുടച്ച് ലോഷനെടുത്ത് അവളെന്റെ മുഖത്ത് പുരട്ടി.
‘ഹൌ..എന്തൊര് തണുപ്പ്’: എനിക്ക് കുളിര് കോരി.
‘ലാക്ടോ കലാമിനാ‘: അവള്‍ പറഞ്ഞു.
പിന്നെ പൌഡര്‍ കൈവെള്ളയിൽ കുടഞ്ഞിട്ട് അവളെന്റെ മുഖം മിനുക്കി.
‘ഉം...ഇത് തന്നെ ആ മണം!’ : ഞാന്‍ സ്ഥിരീകരിച്ചു.
‘ഇഷ്ടായോ? നോക്കട്ടെ...ആ... ഇപ്പോ നല്ല കുട്ടപ്പനായി’: അല്പം അകലെ മാറി നിന്ന്, എന്നെ നോക്കി അവള്‍ മന്ദഹസിച്ചു.

ആ മന്ദഹാസത്തിന് ചന്ദ്രോദയത്തിന്റെ തിളക്കവും മകരക്കാറ്റിന്റെ തണുപ്പുമുണ്ടായിരുന്നെന്ന് ആദ്യമായറിഞ്ഞു, ഞാൻ.

പോരും മുന്‍പ്, നോട്ട് ബുക്കില്‍ നിന്ന് കീറിയ ഒരു ഏട് നിറയെ ‍ പൌഡർ കുടഞ്ഞിട്ട് , ശ്രദ്ധയോടെ മടക്കി എന്റെ ട്രൌസർ പോക്കറ്റിലിട്ട് തന്നു. ‘സ്കൂളീ പോവുമ്പോ പൂശാനാ ട്ടാ’ : എന്നൊരുപദേശവും.

അതിന് ശേഷം, കനകേച്ചി എന്നല്ലാതെ, ബബ്ലൂസെന്നോ തടിച്ചിയെന്നോ ഞാന്‍ വിളിച്ചിട്ടില്ല. ആദ്യമായി എന്നിൽ നിന്നും കനകേച്ചി എന്ന വിളി ഉയര്‍ന്നപ്പോള്‍, വിശ്വസിക്കാനാവാതെ, ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി അവളെന്നെ നോക്കി.
‘എന്താ വിളിച്ചേ?...’
‘കനകേച്ചീ‍ന്ന്. എന്താ, നീ എന്നേക്കാളും മൂത്തതല്ലേ?’
‘ഏച്ചി...കനകേച്ചി!‘: അവള്‍ ഉരുവിട്ടു:‘ ഇനി എപ്പഴും അങ്ങനെ തന്നെ വിളിക്വോ?’
ഞാന്‍ തല കുലുക്കി.
സന്തോഷം കൊണ്ട് തുടുത്ത മുഖവുമായി അവള്‍ തുടര്‍ന്നു: ‘അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, അങ്ങ് വടക്കൊക്കെ ഏച്ചീന്നാ വിളീക്യാ; ചേച്ചീന്നല്ല’

എല്ലാ തിങ്കളാഴ്ചയും നോട്ട് ബുക്കിന്റെ താളില്‍ പൊതിഞ്ഞ പൌഡറുമായാണ് കനകേച്ചി വരിക. ചുറ്റും ആരുമില്ലെന്നുറപ്പാക്കി, പാക്കറ്റ് എന്നെയേല്‍പ്പിക്കും; എന്റെ ഒരാഴ്ചത്തെ ക്വോട്ടാ.
‘വീ‍ട്ടീ വച്ച് തരാന്‍ പറ്റാത്തോണ്ടാ...അച്ഛൻ കണ്ട് പിടിച്ചാലോ?’

അസംബ്ലി കഴിഞ്ഞ് എല്ലാരും ക്ലാസ്സിലെത്തുമ്പോഴായിരിക്കും ചായക്കട ഡ്യൂട്ടി കഴിഞ്ഞ്, ഓടിക്കിതച്ച് സ്കൂളിലെത്തുക. അതിനാല്‍ സ്കൂള്‍ വിട്ടാൽ ‍ കൂട്ടുകാരെ കഴിയുന്നത്ര ഒഴിവാക്കി, കനകേച്ചിക്ക് അകമ്പടി സേവിക്കും ഞാൻ. എത്രയെത്ര കഥകളാണ് കനകേച്ചിക്കറിയുക?
- അമ്മ പറഞ്ഞ് കൊടുക്കുന്നതാണത്രേ!

പുതുവത്സരത്തലേന്ന് രാത്രി.
കടപൂട്ടി അച്ഛനോടൊപ്പം വരികയായിരുന്നു, ഞാന്‍.
വീട്ടിലേക്ക് തിരിയുന്ന വഴിയിലെ കലുങ്കിലിലിരുന്ന് രണ്ട് പേർ രഹസ്യം പറയുന്നു‍.
അരണ്ട വെളിച്ചത്തിലും ഞാനവരെ തിരിച്ചറിഞ്ഞു: കുഞ്ഞയ്യപ്പനും ബാലനും.

‘എന്താ...വീട്ടീ പൂവാറായില്ലേ? ‘: അച്ഛന്‍ ചോദിച്ചു.
എണീറ്റ് മുണ്ടിന്റെ മടക്കിക്കുത്തഴിച്ച് ബഹുമാനപൂര്‍വം കുഞ്ഞയ്യപ്പന്‍ പറഞ്ഞു:
‘പോവാന്‍ പുവ്വായിരുന്നു...അല്ല, വേലായിയേട്ടന്‍ അറിഞ്ഞില്ലേ, നമ്മടെ കുറുപ്പിന്റെ മോള്‍ടെ കാര്യം?’

കുറുപ്പിന്റെ വീ‍ട്ടിലെ പതിവില്ലാത്ത വെളിച്ചവും അനക്കവും അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. ചൂ‍ട്ട് വീശി ആരൊക്കേയോ പാടത്ത് നിന്ന് പറമ്പിലേക്ക് കയറുന്നുമുണ്ട്.

‘സ്കൂളീ പോയ മോള് തിരിച്ച് വന്നില്ലാത്രേ. തോട്ടിലും കിണറ്റിലും ഒക്കെ തപ്പി നടക്വാ എല്ലാരും‍.’
ഏത് ന്യൂസും ആ‍ദ്യമെത്തുന്ന കല്ലംകുന്ന് സെന്ററില്‍ ഈ വാര്‍ത്ത മാത്രം എന്തേ എത്തിയില്ലാ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
കുഞ്ഞയ്യപ്പന്‍ തുടര്‍ന്നു: ‘കുറുപ്പ് ഇക്കാര്യം രഹസ്യായി വച്ചിരിക്യായിരുന്നു. സരോജിനി തമ്പ്രാട്ടി ബഹളം വച്ചപ്പഴാ എല്ലാരുമറിയുന്നേ.’
‘നീ വീട്ടിലേക്ക് നടന്നോ. ഞാനവിടെ വരെ പോയിട്ട് വരാം’
ചാക്ക് സഞ്ചിയും അരിക്യേന്‍ ലാമ്പും എന്നെയേല്‍‍പ്പിച്ച് വേലിയിലെ കഴയിലൂടെ അച്ഛന്‍ കുറുപ്പിന്റെ പറമ്പിലേക്ക് കേറി.

‘കനകേച്ചിക്ക് എന്താ പറ്റ്യേ?’: ഞാന്‍ പരിഭ്രാന്തിയോടെ തിരക്കി.
‘എന്ത് പറ്റാനാ? ഒളിച്ചോടിയില്ലേ ആ മേനക‍, നമ്മടെ മിലിട്ടറി കറപ്പന്റെ മോൻ ‍‍ ചന്ദ്രന്റൊപ്പം. നാളെ ഗുരുവായൂരമ്പലത്തില്‍ വച്ച് കല്യാണാ...‘ : കത്തിത്തീരാറായ ബീഡിയില്‍ നിന്ന് അവസാനപുകയും ആഞ്ഞ് വലിക്കുന്ന ബാലന്റെ വസൂരിക്കല നിറഞ്ഞ മുഖം പുച്ഛരസത്തില്‍ കൂടുതല്‍ വികൃതമായിത്തോന്നി.

വിശ്വസിക്കാനാവാതെ, വേപഥു പൂണ്ട മനസ്സുമായി ഞാന്‍ വീ‍ട്ടിലേക്കോടി.

കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛനെത്തി, ഒരു പിതാവിന്റെ ദുഃഖം മുഴുവന്‍ ഹൃദയത്തില്‍ ഗ്രസിച്ച് കൊണ്ട്.
‘കേട്ടത് ശരിയാ‍. അവളും ചന്ദ്രനും വേലിക്കല്‍ നിന്ന് സംസാരിക്കുന്നത് കണ്ടവർ പലരുണ്ട്. കുറുപ്പ് തന്നെ പലവട്ടം ഉപദേശിച്ചു ത്രേ. പാവം, അയാള്‍ടെ വിഷമം കണ്ട് നിക്കാനായില്ലെനിക്ക്’: ‘
-മുഖം കൈയില്‍ താങ്ങി അച്ഛന്‍ കുനിഞ്ഞിരുന്നു.
‘കൊച്ച് പെണ്ണ്...അതും തൊഴിലില്ലാതെ തെക്ക് വടക്ക് നടക്കുന്ന ആ ചന്ദ്രന്റെ കൂടെ....വയസ്സെത്രയാ അവൾക്കെന്നറിയോ?’: ചേച്ചിമാരുടെ നേര്‍ക്ക് പാളി നോക്കിക്കൊണ്ടമ്മ അതിശയപ്പെട്ടു.

പിറ്റേന്ന് ചായക്കട സജീവമായിരുന്നു. സാധാരണ വരാത്തവര്‍ പോലും ചായ കുടിക്കാനെത്തിയതിനാല്‍ എട്ട് മണിക്ക് മുന്‍പേ പാല്‍ തീര്‍ന്നു. അച്ഛനെ സഹായിക്കാന്‍ മറന്ന്, നാട്ടുകാരുടെ കുശുകുശുപ്പുകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും കാത് കൊടുത്ത് ഞാൻ ചുമരും ചാരി നിന്നൂ.

പട്ടാളത്തില്‍ നിന്ന് റിട്ടയര്‍മെന്റ് വാങ്ങി നാട്ടിലെത്തിയ കറപ്പന് തോന്നി തന്റെ ഭാര്യക്ക് പണ്ടത്തെ ഗ്ലാമറില്ലെന്ന്. അയല്‍വീട്ടില്‍ പുര നിറഞ്ഞ് നില്‍ക്കുന്ന മാദകത്തിടമ്പ് അമ്മാളുവിന്റെ കണ്ണുകളില്‍ നിന്ന് പാഞ്ഞ് വരുന്ന ടോര്‍പിഡോകളെ‍ ചെറുക്കാന്‍ വേണ്ട ആര്‍മറി തന്റെ സ്റ്റോക്കിലില്ലെന്ന് തിരിച്ചറിഞ്ഞ ആ ധീരജവാന്‍ അവസാനം നിരുപാധികം വെള്ളക്കൊടി ഉയര്‍ത്തുകയായിരുന്നു.

അങ്ങനെ ഒന്നും രണ്ടും പിന്നെ മൂന്നും കല്‍പ്പിച്ച്, കുറുപ്പിന്റെ വീടിനു താഴെയുള്ള പാടത്ത് രണ്ട് പറ കണ്ടം വിലക്ക് വാങ്ങി, മണ്ണിട്ട് നികത്തി, അയാൾ ഒരു കൂര തട്ടിക്കൂട്ടി.

നടവരമ്പ് പള്ളിയിലെ അമ്പ് പെരുന്നാളിന്റന്ന് രാത്രി, കോളനിയാകെ കനാൽ പരുങ്ങിയിൽ കുളിച്ച് നിൽക്കെ, അണ്‍ ഒഫിഷ്യല്‍ ആയി ‘കറപ്പന്‍ & അമ്മാളു ഇങ്കോര്‍പറേറ്റഡ്’‘ ലോഞ്ച് ചെയ്യപ്പെട്ടു.

‘സന്തോഷത്തിന്റെ ദിനങ്ങള്‍ക്ക് മണിക്കൂറുകള്‍ കുറവാണ്,
സന്താപത്തിന്റെ രാത്രികള്‍ എത്ര ഉറങ്ങിയാലും തീരുകയുമില്ല‘
അമ്മാളുവിന്റെ തത്വചിന്താപരമായ ഈ ആത്മഗതം, തനിക്ക് ഒരു മകളെ സമ്മാനിച്ച ‘സിപോയ് കറപ്പന്‍‘ അകാലത്തിൽ ഇഹ ലോകവാസം വെടിഞ്ഞ് പരലോകത്തേക്ക് പറന്നതിന് ശേഷമുള്ള ദിനങ്ങളിലൊന്നായിരുന്നു.

കഥാനായകന്‍ ചന്ദ്രനപ്പോള്‍ തൃശ്ശൂര്‍ ലളിതകലാ അക്കാഡമിയില്‍ പഠിക്കയായിരുന്നു. അമ്മയുടെ കലശലായ എതിര്‍പ്പിനേയും ഭീഷണികളേയും അവഗണിച്ച്, അനാഥരായ തന്റെ ഇളയമ്മയേയും അനിയത്തിയേയും ഇടക്കിടെ സന്ദര്‍ശിക്കാനവന്‍ സന്മനസ്സ് കാട്ടി. ഇരുളിനേയും ഇഴ ജന്തുക്കളേയും വഴിയിലെ ചുടലക്കാടിനേയുമൊക്കെ ഭയന്നാകണം കിടപ്പും അവിടെത്തന്നെയാക്കിയത്.

മുള്‍വേലിക്കപ്പുറം, കഴുക്കോലുകള്‍ ദൂരത്ത്, തുള്ളിത്തുളുമ്പുന്ന ഒരു ചക്കരഭരണിയെ കണ്ടില്ലെന്ന് നടിക്കാനായില്ലവന്. വേലിക്കരികില്‍ ചെന്ന് കൈമാടി വിളിച്ചപ്പോള്‍ ശങ്ക ലേശുമില്ലാതവള്‍ ഓടി വന്നു.

കിണറിന്റെ തുടിയില്‍ പിടിച്ച്, അലക്ഷ്യമായി അകലേക്ക് നോക്കി നില്‍ക്കുന്ന അവളുടെ ഒരു പെന്‍സില്‍ സ്കെച്ച് വരച്ചവന്‍ സമ്മാനിച്ചപ്പോള്‍ അന്തം വിട്ടവള്‍ നിന്നു പോയി.
ഈ ചിത്രത്തില്‍ കാണുന്ന സുന്ദരി താനാണോ?
അവന്‍ കയ്യിലടിച്ച് സത്യം ചെയ്തു : ‘അതെ, നിന്നേപ്പോൽ ചേലുള്ള മനോഹരാംഗിയെ ഈ ജമ്മം ഞാന്‍ കണ്ടിട്ടില്ല.’
-ഏത് പെണ്ണും കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍; കറുത്തതെങ്കിലും, കാണാന്‍ ചേലുള്ള, പഴുതാര മീശയുള്ള, കലാകാരനായ ഒരു ചെറുപ്പക്കാരനില്‍ നിന്ന്.

അന്ന് മുതല്‍ അവളുടെ ഇഷ്ടനിറം കറുപ്പായി.
അവന്റെ മൊഴികള്‍ അവള്‍ക്കമൃതായി.
അവന്റെ വരകള്‍ പിന്നെ അവളുടെ മനസിന്റെ കാന്‍വാസിലായി.

‘കുറ്റം കുറുപ്പിന്റെ തന്നെ. മക്കളെ ആവശ്യത്തിലധികം കൊഞ്ചിക്കുന്ന എല്ലാ തന്തമാര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ’: കണിയാന്‍ കൃഷ്ണന്‍ കണ്ണട മുഖത്ത് ഫിറ്റ് ചെയ്ത് ചര്‍ച്ചകള്‍ ഉപസംഹരിച്ചതായി പ്രഖ്യാപിച്ച് ദിനപ്പത്രം കൈയിലെടുത്തു.

അന്ന് വൈകീട്ട് നടവരമ്പ് കോളനിയില്‍ പുലയമഹാസഭയുടെയും മിശ്രവിവാഹ സംഘത്തിന്റേയും നേതൃത്വത്തില്‍ നടന്ന സ്വീകരണത്തില്‍ മുന്മന്ത്രിയടക്കമുള്ള വി ഐ പികള്‍ പങ്കെടുത്തുവത്രേ!

നാളുകള്‍ ഏറെ കഴിഞ്ഞില്ല.
ഒരു ദിവസം രാത്രി.
ഭക്ഷണശേഷം, ചാരുകസാലയില്‍ ആലോചനാമഗ്നനായി കിടന്ന് ദീ‍ർഘശ്വാസം വിടുന്ന അച്ഛന്റെ ആത്മഗതം അല്പം ഉറക്കെയായി: ‘പാവം കേളുക്കുറുപ്പ്‘
‘എന്താ ഇപ്പോ പ്രത്യേകിച്ച് കേളുക്കുറുപ്പിന് ?’ :വെളുപ്പിന് പശുവിനെ കറക്കാൻ അലുമിനിയപ്പാത്രത്തിൽ വെള്ളവുമായി വന്ന അമ്മ തിരക്കി.
ഹോം വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ ശ്രദ്ധയും അങ്ങോട്ടേക്കായി.

‘അയാള്‍ പോവുകയാ, ഈ നാട് വിട്ട്’ .
ചോദ്യരൂപത്തില്‍ നോക്കിയ അമ്മയോട് അച്ഛന്‍ വിശദീകരിച്ചു: ‘കുറുപ്പ് ഇന്ന് കടയില്‍ വന്നിരുന്നു, പറ്റ് തീര്‍ക്കാന്‍. വീടും സ്ഥലവും പത്ത് പറ കണ്ടവും രഹസ്യായി തൊമ്മാന പാവു മാപ്ലക്ക് വിറ്റൂത്രെ. സാധനങ്ങളെല്ലാം ലോറിയിൽ കേറ്റി ഇന്ന് രാത്രി അയാള്‍ പോകും‍. ’
‘ആപ്പോ മണികണ്ഠനും വണ്ടിയും?’ : എനിക്കതറിയാനായിരുന്നു ജിജ്ഞാസ.
‘കാള വണ്ടിയിലാ മൂപ്പര്ടെ യാത്ര. പാതിരാത്രിക്ക് പുറപ്പെട്ടാ വെളുക്കുമ്പോള്‍ തൃശ്ശൂര് പിടിക്കാം ന്നാ പറഞ്ഞേ.’
‘പാവം കുറുപ്പ്. വന്ന പോലെത്തന്നെ ഒരു തിരിച്ച് പോക്ക്’‘: അമ്മക്ക് സങ്കടം തികട്ടി.
‘വന്ന പോലെയല്ല,’ അച്ഛന്‍ തിരുത്തി: ‘എന്തും നേരിടാനുള്ള ചങ്കുറപ്പോടെ, ഒരൊറ്റയാനെപ്പോലെയായിരുന്നു അയാൾടെ വരവ്. പോകുന്നതോ ഹൃദയം തകര്‍ന്ന്, എല്ലാം നഷ്ടപ്പെട്ട്....ജീ‍വശ്ശവമായി!‘

രാത്രി വൈകും വരെ ഞാന്‍ ഉറങ്ങാതെ കിടന്നു: ലോറിയുടെ ഹോണ്‍ മുഴങ്ങുന്നുണ്ടോ?
മണികണ്ഠന്റെ കണ്ഠമണികളുടെ കിലുക്കമുയരുന്നുണ്ടോ?

-കണ്ണ് തുറന്നപ്പോള്‍ പ്രഭാതത്തിന്റെ ഭേരികള്‍‍, പകലോന്റെ പ്രഭാപൂരം!

അനുബന്ധം:

ചങ്ങനാശ്ശേരി ഗീഥയുടേയും കോഴിക്കോട് സംഗമം തിയേറ്റേഴ്സിന്റേയും നാടകങ്ങള്‍ വിസ്മയത്തിന്റെ വിത്തുകളായി മനസ്സില്‍ പൊട്ടി മുളച്ച കാലം. ‘വീ‍നസ് ആര്‍ട്ട്സ് ക്ലബ്ബ്‘ എന്ന പേരില്‍, ഞങ്ങള്‍ ആരംഭിച്ച കലാസമിതിയുടെ ആദ്യ നാടകം പറവൂര്‍ ജോര്‍ജ്ജിന്റെ ‘ചെകുത്താന്‍ കയറിയ വീട്’ ആയിരുന്നു.

ലോഗോ, ബോര്‍ഡ് എന്നിവയുണ്ടാ‍ക്കാനും നോട്ടീസ് ഡിസൈന്‍ ചെയ്യാനും ഒരാര്‍ട്ടിസ്റ്റിനെ തേടി നടക്കുമ്പോഴാണ് തുണിക്കട മൈക്കള്‍ പറഞ്ഞത്: ‘വെണ്ണയുണ്ടെങ്കിലെന്തിന് നറുനെയ് വേറെ? നടവരമ്പ് കോളനീല്‍ ഒരാര്‍ട്ടിസ്റ്റിട്ടുണ്ടല്ലോ: ഒരു ചന്ദ്രശേഖരന്‍. നക്കാപ്പിച്ച വല്ലതും കൊടുത്താ മതി.’

ലക്ഷം വീട് കോളനിയിലെ കുടിലിന് മുന്‍പില്‍ കളിച്ച് കൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഞങ്ങളെ മൈന്‍ഡ് ചെയ്തതേയില്ല. 4 വയസ്സ് പ്രായമുള്ള പെണ്‍ങ്കുട്ടി ചിരട്ടകള്‍ കൂട്ടിവച്ച് വീടുണ്ടാക്കുന്നു. ഇറയത്ത് കെട്ടിയിട്ടിരിക്കുന്ന ആ‍ട്ടിന്‍ കുട്ടിയുമായി ഗുസ്തി പിടിക്കയാണ് അവളുടെ ചേട്ടന്‍‍.

‘ആരൂല്യേ ഇവ്‌ടെ?’: എനിക്ക് കൂട്ടായി വന്ന കണിയാന്‍ കൃഷ്ണന്റെ മകന്‍ രാമകൃഷ്ണന്‍ വിളിച്ച് ചോദിച്ചു.
ഈണത്തിലുള്ള ഭരണിപ്പാട്ടിന്റെ വായ്ത്താരികളുയരുന്നുണ്ടായർന്നു അകത്ത് നിന്ന്.
‘ചന്ദ്രന്റമ്മയാ...’ : അവന്‍ പറഞ്ഞു: ‘നേരം വെളുത്താ രാത്രി ഉറങ്ങും വരെ, ഇതാ പരിപാടി... ’

അല്പം കഴിഞ്ഞപ്പോള്‍ വാതിൽക്കൽ ‍ഒരു സ്ത്രീ‍ രൂപം.
കുടുക്കുകളടര്‍ന്ന പഴയ വരയന്‍ ഷര്‍ട്ട്,
മുഷിഞ്ഞ കള്ളിമുണ്ട്,
ശുഷ്കിച്ച മുടി,
കറുത്ത ചരടില്‍ കോര്‍ത്ത ഒരു താലിയുണ്ടാ കഴുത്തിൽ‍.

ദൈന്യതയുടെ ആള്‍രൂപമെന്ന് തോന്നിച്ച ആ എല്ലിന്‍ കൂട് ശബ്ദിച്ചു :‘ചന്ദ്രേട്ടന്‍ പുറത്ത് പോയിരിക്യാ. ആറ് മണിയാകുമ്പോ വാ’

അപ്പോഴാണവര്‍ എന്നെ ശ്രദ്ധിച്ചത്.

ഒന്നേ നോക്കിയുള്ളൂ, ആ ദൃഷ്ടികള്‍ താഴോട്ട് പതിച്ചു.

ചിരിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നുറപ്പുള്ളത് കൊണ്ടാകാം, അമര്‍ത്തിപ്പിടിച്ച ഒരു തേങ്ങലുമായി അകത്തേക്കോടി, കനകേച്ചി.

76 comments:

kaithamullu : കൈതമുള്ള് said...

ഉടനെ ഒരു പോസ്റ്റ് ഇട്ടില്ലെങ്കില്‍ ‘സുപാരി’ കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമെന്ന് കലേഷ്.
പിന്താങ്ങാന്‍ ചിലര്‍.

അങ്ങനെയിരിക്കുമ്പോ, ഇന്നലെ ഒരു ‘വിശാലം‘ വിളി: ‘നമ്മ്‌ടെ ബ്ലോഗ് ഒക്കെ ഒന്നുഷാറാക്കണ്ടെ? എല്ലാരും മടിച്ചിരുന്നാ എങ്ങനാ....ചേട്ടന്‍ ഒരു പോസ്റ്റിട്. കുറുമാനോടും പറയാം.’

-എന്നാലങ്ങനെ.
ഇതാ, സഹിച്ചോ!

Visala Manaskan said...

ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്....

എനിക്ക് മേല!

നൈസ് പോസ്റ്റ്..ശശിയേട്ടാ.

കുമാരന്‍ | kumaran said...

എടുത്ത് ചാട്ടം.. പാവം കനക.

കുമാരന്‍ | kumaran said...
This comment has been removed by the author.
Rominze said...

madhyathinte lehariyil kandethiya oru blog... jeevithavasanatholam vakkukal pinthudarum...

kichu / കിച്ചു said...

ടൈറ്റില്‍ കണ്ട് വല്ലാതെ തെറ്റിദ്ധരിച്ചു
ജ്വാ‍ല ന്യൂ സീരീസ് ആണെന്ന്:) :)

എറക്കാടൻ / Erakkadan said...

എന്താപ്പോ നിങ്ങടെയൊക്കെ പ്ലാന്‍ ...ഒരുമ്പെടാന്‍ തന്നെ തീരുമാനിച്ചു അല്ലെ....ഞങ്ങളൊക്കെ കട്ടയും പടവും മടക്കി വക്കേണ്ടി വരുമോ....

"ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്‍",.....എന്താപ്പോ ഇത് ആ ഭാവന എന്തോരം ഇഷ്ടായീ എന്നോ

മാണിക്യം said...

കൈതപ്പൂമണം പരന്നൊഴുകുന്നു.....
വീണ്ടും കൈത പൂത്തു..

ഇതാ മറ്റൊരു പെണ്ണ് "കനകേച്ചി"
ലാക്റ്റോകലാമിന്റെ മണം പരത്തിയ ബബ്ലൂസ് എല്ലിന്‍‌കൂടായി മുന്നില്‍ നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍...

‘വയലും വീടും' 'മുഴങ്ങുന്ന രാമചന്ദ്രന്റെ വാര്‍ത്താവായനയും' ഒക്കെ ദിവസത്തിന്റെ പോക്കിനെ അറിയിച്ചിരുന്ന ആ പഴയ ദിനങ്ങളിലേയ്ക്ക് ഒന്ന് മുങ്ങാം കുഴിയിട്ടു....

പാവം കേളുക്കുറുപ്പ്‘,
ഒരോ കഥാപാത്രത്തേയും ശക്തമായി വായനക്കാരുടെ മുന്നില്‍ വരച്ചിട്ട ഈ പ്രതിഭക്കു മുന്നില്‍ പ്രണാമം.

തിരിച്ചു വന്നതില്‍ അതിയായ സന്തോഷം .. വിശാലന് പ്രത്യേക നന്ദി!!

പകല്‍കിനാവന്‍ | daYdreaMer said...

ദേ പിന്നേം കൈത പൂത്തു .. :):)

ഏറനാടന്‍ said...

പൂക്കൈത പൂക്കുന്ന പാടങ്ങളില്‍..എന്ന പാട്ടും മൂളി ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു.
കൈതപ്പൂ മണമുള്ള ഗ്രാമീണ കഥ നന്നായി ആസ്വദിച്ചു.
പ്രാസത്തിനു വേണ്ടി വരികള്‍ കുറിക്കുന്നത് പരമാവധി കുറയ്ക്കാമായിരുന്നു എന്ന് തോന്നി. :)

Manoraj said...

ആദ്യമായാണ് എന്റെ ശരീരത്തിൽ കൈതമുള്ള് കുത്തുന്നത്. പക്ഷെ ഒരു നൊമ്പരപ്പെടുത്തിയെങ്കിലും ഇനിയും വരാമെന്ന് കരുതുന്നു..

മത്താപ്പ് said...

നല്ല പോസ്റ്റ്......
ഇപ്പോഴാണ് കൈതമുള്ള് എന്നാ പേര് ശരിക്കും കൊണ്ടു പോറിയത്‌........

മുരളി മേനോന്‍ (Murali K Menon) said...

pathivupOle rasaayirikkiNoo - allaa kEmaayeennu thanne koottikkOLwaa

ഗീത said...

സ്നേഹധനനായ അച്ഛന് മകള്‍ കൊടുത്ത സമ്മാനം. ഓരോരുത്തരുടെ ജീവിതവും എങ്ങനെ പോകണമെന്ന് എഴുതിവച്ചിട്ടുണ്ട്. അതു നമുക്ക് മാറ്റാനാവില്ലല്ലോ.

കൈതപ്പൂവിന്റെ മണവും മുള്ള് കൊണ്ടാലുള്ള നീറ്റലും നിറഞ്ഞ കഥ.

[ nardnahc hsemus ] said...
This comment has been removed by the author.
[ nardnahc hsemus ] said...

പാവം.

കേളുക്കുറുപ്പ് കനകേച്ചിയ്ക്ക് മാപ്പ് കൊടുത്ത് വീട്ടിലേയ്ക്ക് വിളിച്ചോണ്ട് വന്നെങ്കില്‍ ഒക്കെ നേരെയായേനേര്‍ന്നു...

ഇങ്ങേരും ആള്‍ടെ പൊണ്ടാട്ടിയെ ഇതുപോലെ അടിച്ചോണ്ടു പോന്നതാണെന്നല്ലേ നാട്ടാരു പറയണേ?

ജീനുകളുടെ കളിവിളയാട്ടം മനുഷ്യനു തടുക്കാന്‍ പറ്റില്ലാല്ലോ ;)

MKERALAM said...

ഇന്തെന്താ മഷേ ഒരു റോക്കറ്റ് സ്റ്റയില്. ഒരു വാചകത്തിനൊരു കിലോമീറ്റര്‍ നീളം. ആ കൈതമുള്ളിയന്‍ സ്റ്റയിലില്‍ പെട്ടെന്നു വന്നിരിക്കുന്ന മാറ്റത്തെ കുറിച്ച് എസ്സേ എഴുതാന്‍ ഹൈസ്കൂളുപിള്ളാര്‍ക്കു കോടുത്താല്‍ പാവങ്ങള്‍ക്കു വട്ടുപിടിച്ചു പോകും.

എഴുത്തിലെ ആ ഘനമാനം നന്നായിട്ടങ്ങു ബോധിച്ചു മാഷേ. ഇത്തരം അനുഭവങ്ങളിനി എത്രോണ്ട്?

ഹരിയണ്ണന്‍@Hariyannan said...

വേലിചാടിയ കനകക്ക് ......!!

മിന്നുന്നതെല്ലാം കനകമല്ല!

:)

കനകേച്ചിക്ക് നല്ലതുവരട്ടെ!

കുഞ്ഞൂസ് (Kunjuss) said...

ആദ്യമാണിവിടെ, മാണിക്യം ചേച്ചി വഴി എത്തിപ്പെട്ടത് കൈതപ്പൂ മണവും കൈതമുള്ളിന്റെ ചെറിയ നീറ്റലും സമ്മാനിച്ച ഏതോ മായിക ലോകത്തില്‍....!

ഇനിയും അവ എനിക്ക് നഷ്ടമാകാതിരിക്കാന്‍ ഞാനും ഇവിടെ കൂടുന്നു.

ഒഴാക്കന്‍. said...

കൈത പൂത്തു! കനക ചേച്ചി രക്ഷപെടുമായിരിക്കും അല്ലെ

പാര്‍ത്ഥന്‍ said...

മുള്ളുള്ളതുകൊണ്ട് ഈ വഴിയിലൂടെ നടക്കാറില്ലായിരുന്നു. ഇപ്പഴാ പൂത്തു നിൽക്കുന്നത് കണ്ടത്‌.

എന്നാലും എന്റെ കനകേച്ചീ.....

jayanEvoor said...

ഗൃഹാതുരത്വമൂറുന്ന പോസ്റ്റ്...ആ‍സ്വദിച്ചു വായിച്ചു... !

ചന്ദ്രകാന്തം said...

ശ്യാമമേഘങ്ങള്‍ 'ശശി'ബിംബത്തെ കൂട്ടഘെരാവോ നടത്തിയാല്‍....കൈത പൂക്കും എന്നൊരു ചൊല്ലുംകൂടി..
:)

devarenjini... said...

അനുബന്ധം വായിച്ചിരുന്നില്ലെങ്കില്‍ അവര്‍ എവിടെയെങ്കിലും സുഖായി കഴിയുന്നുണ്ടെന്ന് വിചാരിയ്ക്കായിരുന്നു... പക്ഷെ ജീവിതങ്ങള്‍ എപ്പഴും മുഖവുരകളും അനുബന്ധങ്ങളും കൂടി ചേര്‍ന്നതല്ലേ...നല്ല പോസ്റ്റ്‌...

Jijo said...

ഉഗ്രൻ കഥ. ആ വാൽക്കഷണമാണ് കലക്കിയത്. കുടുംബത്ത് പിറന്നവൾ പെലയനെ കെട്ടിയപ്പോ ഉണ്ടായ ആ അവസ്ഥാന്തരം എന്തു കൊണ്ടും ബോധിച്ചു. ആയിരക്കണക്കിന് വർഷങ്ങൾ ലവന്റെയൊക്കെ അപ്പനപ്പൂപ്പന്മാർ പണിയെടുത്ത് നമ്മൾ തിന്നതല്ലേ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്ങാനും ഇവൻ പത്തി വിടർത്താൻ ഒരു തരത്തിലും സമ്മതിക്കരുത്.

പിന്നെ അവന്മാർ ഇവിടെ വന്ന് എഴുതി തോൽ‌പ്പിക്കുമെന്നും പേടിക്കേണ്ട. അക്ഷരമൊക്കെ അഭ്യാസമായി വരുന്നതല്ലേയുള്ളൂ. വേറെയാരെയെങ്കിലും പറ്റി ആയിരുന്നെങ്കിൽ കാണാമായിരുന്നു പുകില്.

സോണ ജി said...

ശശിയേട്ടന്റെ തിരിച്ചു വരവു തന്നെ ഒരു ഗ്രാമവുംപേറിയാണ്. അത് നന്നായി ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ താങ്കള്‍ കാട്ടിയ മിടുക്ക് കൊള്ളാം ..
എനിക്കും ഉണ്ടയിരൂന്നൊരു കൂട്ടുകാരി കുട്ടിക്കൂറ പൌഡര്‍ പേപ്പറില്‍ പൊതിഞ്ഞു തന്നിരുന്ന കൂട്ടുകാരി.അതൊക്കെ ഈ കഥ വായിച്ചപ്പോള്‍ എന്റെ മനസിലേക്ക് വിരുന്നെത്തി.സംസ്കൃത പദപ്രയോഗങ്ങള്‍ സാധാരണ കല്ലു കടി ഉണ്ടാക്കുന്നതാണെങ്കിലും ഇവിടെ പ്രയോഗ രീതി കൊണ്ട് താങ്കളതിനെ കവച്ചു വെക്കുന്നു...നര്‍മ്മത്തിലൂടെ..

അപ്പു said...

ശശിയേട്ടാ, വളരെ ഇഷ്ടപ്പെട്ടു. ബ്ലോഗില്‍ എഴുത്തുകാര്‍ ഇല്ലാതെ ആയിപോയോ എന്ന് പോലും ഈയിടെ തോന്നിതുടങ്ങിയിരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

jayarajmurukkumpuzha said...

nalla rasikan post ......... aashamsakal......

കുട്ടന്‍മേനൊന്‍ said...

ക്വാട്ടാന്‍ കുറേയുണ്ട്. നന്നായിരിക്കുന്നു. വായിക്കാന്‍ വൈകി. വീണ്ടും എഴുതൂ

പൊറാടത്ത് said...

ശശിയേട്ടാ... കാണാന്‍ വൈകിപ്പോയി.

കുട്ടന്‍ മേനോന്‍ പറഞ്ഞതു തന്നെ.... ക്വാട്ടാന്‍ കുറെയേറെയുണ്ട്.

പുസ്തകപ്റകാശനത്തിന്റെ ഹാങ്ങോവര്‍ മാറിവരുന്നതില്‍ സന്തോഷം :)

kaithamullu : കൈതമുള്ള് said...

വന്നവര്‍ക്കും കണ്ടവര്‍ക്കും മിണ്ടിയവര്‍ക്കും പെരുത്ത് നന്ദിസ്.

മാണിക്സ്:രാ‍മചന്ദ്രനേം ഗോപനേം മറന്ന് ഒരാകാശവാണിയോ? വാര്‍ത്തകളല്ലേ അന്ന് ഏറ്റവും അധികം ആളുകള്‍ ശ്രവിച്ചിരുന്ന പരിപാടി.

ഏറനാടാ: ശൈലി ഒന്ന് മാറ്റി നോക്കിയതാ. പിന്നെ മനസ്സിലായി പമ്മന് പഠിച്ച് അയ്യനേത്ത് ആവുകയാണെന്ന്.

MKERALAM:ആഹാ!‘ആവനാഴി‘ സ്റ്റൈല്‍ ആയില്ല എന്നാലും.

ജിജൊ: എന്താണാവോ, അറിയാതെ കൈത്മുള്ളില്‍ കേറിപ്പിടിച്ച ഒരു ഭാവം?

kaithamullu : കൈതമുള്ള് said...

പൊറാടത്തേ, ഹാങ്ങ് ഓവറില്‍ ആയിരുന്നത് കൊണ്ടായിരുന്നില്ല ഈ വഴി വരാതിരുന്നത്. മറ്റൊരു പുലിവാലില്‍ ചെന്ന് പെട്ടത് കൊണ്ടാ...

അനൂപ് അമ്പലപ്പുഴ said...

" ദീപസ്തംബം മഹാശ്ചര്യം
എനിക്കും കിട്ടണം കമന്ട്............"

ശശി ഏട്ടാ അതി ഗംഭീരമായിരിക്കുന്നു ...............

ഉമ്മുഅമ്മാർ said...

ഞാൻ ഇവിടെ ആദ്യമായിട്ടാ ഇങ്ങനെ ഒരു ബ്ലോഗിൽ വരാൻ വൈകിയതിൽ എനിക്കെന്നോടു തന്നെ ദേഷ്യം തോന്നി .. എന്താ പറയുക ഇങ്ങനെ ഇത്രയും നന്നയി എഴുതുന്ന കഥാകാരന്റെ ബ്ലോഗിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .. ഇത്രമാത്രം തന്നെ സ്നേഹിച്ച അച്ചനേയും അമ്മയേയും തനിച്ചാക്കി അവൾ പോയതു അവളൂടെ ബുദ്ധി മോശം ... എല്ലാരും തന്റെ മോഹങ്ങളെ പറ്റി മാത്രമെ ചിന്തിക്കുന്നുള്ളൂ അല്ലെ അവൾക്കു കുഞ്ഞുണ്ടാകുമ്പോൾ അവൾ ഒരു അമ്മയാകുമ്പൊൾ മനസിലാകും എന്തായിരുന്നു തന്റെ അച്ചന്റെയും അമ്മയുടെയും സ്നേഹമെന്ന് ..അല്ലെ ഇങ്ങനെ ഒരു ബ്ലോഗിൽ വരാൻ പറ്റിയതിൽ അഭിമാനം കൊള്ളുന്നു... ഭാവുകങ്ങൾ...

ഉമ്മുഅമ്മാർ said...

അങ്ങോട്ടേക്കും അങ്ങയെ ക്ഷണിക്കുന്നു .. തെറ്റുകൾ ചൂണ്ടി കാണിച്ച്.. പ്രോത്സാഹനം നൽകണം

kaithamullu : കൈതമുള്ള് said...

അനൂപ്,
വായിച്ചു, ഇഷ്ടപ്പെട്ടു എന്നൊക്കെ അറിയിച്ചതില്‍ സന്തോഷം.

നല്ല വാക്കുകള്‍ക്ക് നന്ദി, കുറ്റ്യാടിക്കാരി. ഇനിയും കാണാം.

കണ്ണൂരാന്‍ / Kannooraan said...

സഹിച്ചിരിക്കുന്നു.

അലസത കല്ലിവല്ലി. ഇനിയും വരാം

ബിന്ദു കെ പി said...

ശശിയേട്ടാ..., ഈ പോസ്റ്റ് വായിക്കാൻ കുറച്ചു വൈകിപ്പോയി.
പതിവുപോലെ വളരെ ഹൃദയസ്പർശിയായ എഴുത്ത്...

kaithamullu : കൈതമുള്ള് said...

കണ്ണൂരാനേ, ഇശ്ശി നാളായല്ലൊ കണ്ടിട്ട്. അലസത കൂടപ്പിറപ്പായിപ്പായിപ്പോയി. എന്ത് ചെയ്യാം? ബിന്ദു, ലേറ്റാ വന്താലും ലേറ്റസ്റ്റായിരിക്കണം എന്നല്ലേ അണ്ണാച്ചി പറയുന്നത്. -രണ്ട് പേറ്ക്കും നന്ദി....!

kaithamullu : കൈതമുള്ള് said...
This comment has been removed by the author.
സുല്‍ |Sul said...

കാലങ്ങള്‍ക്കു ശേഷം കൈതയുടെ തിരിച്ചു വരവ്.. നന്നായിരിക്കുന്നു... ഇനിയും വരുമല്ലോ...

ഇപ്പോഴേ സമയം അതിക്രമിച്ചിരിക്കുന്നു.. ഇനി എന്നാ അടുത്തത്. വേഗം പോരട്ടെന്നെ.

ആയിരത്തിയൊന്നാംരാവ് said...

..ശശിയേട്ടാ ഹാജര്‍

kaithamullu : കൈതമുള്ള് said...

സുല്ലും വന്നോ??

ആയിരത്തിഒന്നാം, രാവ് അല്ലേ?
-അപ്പോ എല്ലാം ശുഭം മംഗളം!

ഉഗാണ്ട രണ്ടാമന്‍ said...

ശശിയേട്ടാ...,വായിക്കാന്‍ വൈകിപോയി...


പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു

മുരളി മേനോന്‍ (Murali K Menon) said...

ഇതൊക്കെ വായിക്കുമ്പോള്‍ മനസ്സു കൊണ്ട് പഴയ കാലങ്ങളിലേക്ക് പലായനം നടത്തും. ഇന്നത്തെ തലമുറ ഇതു വായിച്ചാല്‍ അവര്‍ക്കൊരു പക്ഷെ സങ്കല്പിക്കാന്‍ പോലും ആകാത്തതായി തോന്നും. ശശിയേട്ടന്റെ ഈ രചനയില്‍ പലപ്പോഴും വി.കെ.എന്‍ ശൈലിയാണവലംബിച്ചിരിക്കുന്നത്. പിന്നെ പതിവു പോലെ കാര്യങ്ങള്‍ ട്രാജഡിയിലെത്തി നില്‍ക്കുകയും ചെയ്തു..... അല്ലെങ്കിലും മനോജ്ഞമായ കാര്യങ്ങള്‍ക്കൊടുവില്‍ നൊമ്പരത്തിന്റെ ഒരു മേമ്പൊടിയുണ്ടാവാതെ തരമില്ലല്ലോ....
ഒരുപാടിഷ്ടമായി.....

sm sadique said...

കഥയും കൈതമുള്ള് തന്നെ.

annamma said...

njanum kurachu late aayi

paarppidam said...

കഷ്ടം എന്നാലും ഇത്രയും നല്ല കനകേച്ച്യേ ഒരു ദുരിതത്തീളേക്ക് തള്ളിവിട്ടല്ലോ കഥാകാരൻ.!!
പണ്ട് ഈ പറഞ്ഞ ചന്ദ്രന്റെ പോലെ ഒരു പാട് ആൾക്കാരെ പടം വരച്ച് പെൺകുട്യോളെ മസ്കടിച്ചിരുന്നു. ഞാനും വാങ്ങി നാലു ബ്രഷും ചായക്കട്ടയും. പിന്നെ വരയും ചായമടിയും. ആ എനത്തിൽ പ്രേമംമൊന്നും ഉണ്ടായില്ലെങ്കിലും ആ വഴി ഒരു ജോലി കിട്ടി.

അതേ തുടക്കത്തെ ആ പരിസരവിവരണം ഒന്ന് വെട്ടിക്കുറച്ചാൽ നന്നായിരുന്നു. വായിച്ചിട്ടു തീരുന്നില്ല ആ ഭാഗം.

kaithamullu : കൈതമുള്ള് said...

ഉഗാണ്ടാ, കണ്ടിട്ടൊരുപാട് നാളായി!
ഇനി എന്നാ ഒരു ബ്ലോഗ് മീറ്റ്??

മുരളി:
അതെ, ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല ഇതൊന്നും. (മകന്റെ അച്ഛന്‍ എന്ന സിനിമയിലെ ശ്രീ‍നിവാസനെ ഓര്‍മ്മ വരുന്നു!)

സാദിക്ക്, അന്നാമ്മോ: സന്തോഷം.

പാര്‍പ്പിടം:
കുമാര്‍ മാത്രമല്ല മറ്റു പലരും എന്നോട് ഫോണിലൂടെയും ചാറ്റിലും ചോദിച്ചു ഇക്കാര്യം. ആദ്യമായി പറയട്ടെ:
-ഇതൊരു കഥയല്ല. ഇന്നലെയുടെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ മുന്നില്‍ തെളിയുന്ന ചില കഥാപാത്രങ്ങളും സംഭവങ്ങളുമാണ് ഞാന്‍ വിവരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ത്തന്നെ ഇതിലെ ‘ഞാന്‍’ എന്ന കഥാപാത്രത്തെ ഒഴിവാക്കാനാവില്ല.

-അന്നത്തെ കല്ലംകുന്നിന്റെ അവസ്ഥയും ആ കാലഘട്ടവും വിവരിക്കാനാണ് ആദ്യ പാരഗ്രാഫുകള്‍ കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. അതിന് പകരം അക്കാലത്ത് കല്ലംകുന്ന് മുഴുവന്‍ കാടായിരുന്നു. രാത്രിയായാല്‍ കുറുക്കന്മാരെ പേടിച്ച് ആരും പുറത്തിറങ്ങാറില്ല എന്നൊക്കെ എഴുതിയാലോ? അങ്ങനെ മതിയോ?

നന്ദി, എല്ലാര്‍ക്കും.

Jishad Cronic™ said...

ഈ പോസ്റ്റ് വായിക്കാൻ കുറച്ചു വൈകിപ്പോയി.
വളരെ ഇഷ്ടപ്പെട്ടു

Kalavallabhan said...

വളരെ വൈകിയാണെത്തിയത്.
ഇഷ്ടമായി.

-എന്നാലങ്ങനെ.
ഇതാ, സഹിച്ചോ!

യൂസുഫ്പ said...

കൈത പൂത്തത് കനകേച്ചിക്ക് വേണ്ടി ആയിരുന്നെന്ന് തോന്നുന്നു.
തുടക്കം കൊളാഷ് ചിത്രം പോലെ തോന്നി.പിന്നെ യാഥാർത്ഥ്യത്തിന്റെ നോവ് പടർത്തിയ തന്റെ സ്വന്തം ശൈലിയിലേക്ക്.അസ്സലായി ശശിയേട്ടാ..
നാട്ടിൽ വരുമ്പോൾ വിളിക്കണം ഇതാ എന്റെ നമ്പർ 9633557976

kaithamullu : കൈതമുള്ള് said...

Jishad, kalavallaban: Thanks
യൂസഫ്പ: കാണാം താമസിയാതെ.

John said...

valarey ishta pettu, ketto?

Kooduthal vayikanamennu thonnunnu.

John

kaithamullu : കൈതമുള്ള് said...

Thanks John!

Sabu M H said...

നല്ല വിഷ്വൽസ്‌.
നന്നായിരിക്കുന്നു.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ആദ്യഭാഗം എന്തോ വിരസമായി തോന്നി(എന്റെ വായനയുടെ കുറ്റമാവാം) പിന്നെ വീണ്ടും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കൊണ്ടുപോയി അവസാന വായനയ്ക്ക് ശേഷം .എന്ത് എഴുതും പ്രതികരണമായി എന്ന അവസ്ഥയിലേക്കെത്തി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

O.T:

പുലികളൊക്കെ മാളം വിട്ട് വന്നതറിഞ്ഞില്ല. മറ്റ് പുലികളുടെ പോസ്റ്റ് കൂടി നോക്കട്ടെ :)

മിഴിനീര്‍ത്തുള്ളി said...
This comment has been removed by the author.
മിഴിനീര്‍ത്തുള്ളി said...

ഹായ്...ഞാന്‍ ഒരു പുതുമുഖമാണിവിടെ..
ബ്ലോഗിന്റെ ലിങ്ക് കിട്ടിയിട്ട് കുറച്ചു ദിവസമായി..
സമയ കുറവു മൂലം വായിക്കാന്‍ പറ്റിയിരുന്നില്ല
എല്ലം നേരില്‍ കണ്ട ഒരു പ്രതീതി..

വാക്കേറുകള്‍ said...

അപ്പോ കനകേച്ചി അന്നത്തെ ഒരു മൊതല്‍ ആയിരുന്നു അല്ലേ? ഇപ്പോള്‍ ആ ഒരു സെറ്റപ്പില്‍ ആയിരുന്നേല്‍ ബിന്ദു പണിക്കരെ പോലെയോ പ്രിയങ്കയെ പോലെയോ ഒക്കെ ഇരുന്നേനെ അല്ലെ?
സംഗതി ഉഷാറായി. അവസാനം വായിച്ചപ്പോള്‍ അവരോട് സഹതാപം തോന്നി..

kARNOr (കാര്‍ന്നോര്) said...

‘ഇലങ്കൈ ഒളിവരപ്പ്‌ കൂട്ടുത്താവളം ... നേരം നാങ്കു മണി - ടിം- മുപ്പതു നിമിസം. അയ്ന്തു മണി വരൈക്കും തിരൈ മാലൈ....’.

‘ആകാശവാണി.. കൌതുകവാര്‍ത്തകള്‍ .. വായിക്കുന്നത് പ്രതാപന്‍.. പട്ടികളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും.. കേട്ടിട്ടുള്ളവര്‍ വികസിക്കും... അങ്ങു ലഡാക്കിലാണ് സംഭവം..’

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍... പിന്നെ പഴയ ലാക്റ്റോ കലാമിന്റെ കുളിര്‍ വീണ്ടും കവിളില്‍ തഴുകുന്നു... ഒട്ടും കുറയ്ക്കണ്ടാ... ഒരു എഡിറ്റിംഗും വേണ്ട.. ഇതേപോലെ പോരട്ടെ...

kaithamullu : കൈതമുള്ള് said...

“....പട്ടികളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും.. കേട്ടിട്ടുള്ളവര്‍ വികസിക്കും“

ന്റെ കാര്‍ണൊരേ, നമിച്ചു!

സാബു, താങ്ക്സ്.

ബഷീ‍ര്‍,
സത്യമായും കുഴപ്പം എന്റേതാണ്. ബഷീറിന്റെയല്ല.

മിഴിനീര്‍ത്തുള്ളി,
നന്ദി!

വാക്കേറ്,
സങ്കല്പം കൊള്ളാം. ലളിതശ്രീ ആയാലോ?

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

And i have reached

വാക്കേറുകള്‍ said...

നമിച്ചു ആ കമന്റിനെ...പക്ഷെ ഭംഗിയേറിയ വാക്കോണ്ടെഴുതി ഇത്രയും വര്‍ണ്ണിച്ച മൊതലിനെ ഒറ്റ വാക്കോണ്ട് ഇല്ല്യാണ്ടാക്കി..... പെണ്ണും വീട്ടാര്‍ വല്യ തറവാട്ടാരാ.. ധനസ്യരാ.. അളീയന്മാരോക്കെ
പ്രദേശത്തെ പുലികളാ..പക്ഷെ പെണ്ണിന്റെ വീട് ലാലൂരാന്ന് പറയണ പോലെ ആയി.

Sureshkumar Punjhayil said...

Thani thankam...!

Manoharam, Ashamsakal...!!!

എം.പി.ഹാഷിം said...

എന്താ മാഷേ .....പുതിയ പോസ്റ്റിനുള്ള സമയം കഴിഞ്ഞല്ലോ

സുജിത് കയ്യൂര്‍ said...

Vaikiyaanenkilum vayichu

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ബൂലോഗത്തിലെ ഒരു തുരുപ്പുഗുലാൻ തന്നെയാണല്ലേ
വാക്കുകളിട്ടിമ്മാനമാടുകയാണല്ലോ..ഭായ്

ഞാനിനിയും വരും കേട്ടൊ ഈ പുലിമടയിലേക്ക്...

kaithamullu : കൈതമുള്ള് said...

പ്രദീപ്‌ പേരശ്ശന്നൂര്‍,
വാക്കേറുകള്‍,
സുജിത് കയ്യൂര്‍ ...
-അഭിപ്രയങ്ങള്‍ക്ക് നന്ദി.

എം പി ഹാഷിമെ, സാമ്പത്തികമാന്ദ്യം പോലെ ഇവിടേയും മാന്ദ്യം ബാധിച്ചൂ‍ന്നാ തോന്ന്‌ണേ!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം:
മാഷെ, വൈകിയാലും വന്നല്ലോ.
താങ്ക്സ്!
(അല്ല, ബിലാത്തിയിലാണോ?)

ഒരില വെറുതെ said...

നന്നായി

ജെ പി വെട്ടിയാട്ടില്‍ said...

kaithamullu sasiyettaaa

ee kollam thrissur poorathinu ente veettil koodaam.
koode kuttanmenonum undaakum


greetings from trichur

വാക്കേറുകള്‍ said...

കനകേച്ചീടെ കഥവായിക്കാന്‍ വന്ന കൂട്ടത്തില്‍ കാര്‍ന്നോര് കേറി കലക്കീതാണോ?. ഇമ്മടെ തൃശ്ശൂപ്പൂ‍രത്തിന്റെ ക്ഷണക്കത്തിനൊപ്പം കൈതച്ചേട്ടനെ കേറി ചേട്ടാന്നൊരു വിളി...ഒരു വെടിക്ക് രണ്ടു കിളി എന്ന പോളിസ്യാണോ? കൊള്ളാട്ടാ ഗെറ്റ് ഐഡിയാ...

Villagemaan said...

നല്ല കഥ മാഷെ !

ആദ്യായിട്ടാ ഇതിലെ.. വീണ്ടും വരാം കേട്ടോ ..

അതിരുകള്‍/പുളിക്കല്‍ said...

ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര്‍ദ്ധരാത്രിയില്‍",.....എന്താപ്പോ ഇത് ആ ഭാവന എന്തോരം ഇഷ്ടായീ എന്നോ

jayarajmurukkumpuzha said...

aashamsakal..........