Wednesday, October 29, 2008

വല്യേച്ചി (ഇന്നലെയുടെ ജാലകങ്ങള്‍ -6)


വല്യേച്ചി

വടക്ക്‌ മുകുന്ദപുരം ക്ഷേത്രം,
പടിഞ്ഞാറു സ്രാമ്പി വളപ്പ്‌,
തെക്ക്‌ നിഞ്ഞൊഴുകുന്ന തോട്‌,
കിഴക്ക്‌ വട്ടത്തിച്ചിറ.
-ഇടക്ക്‌ കൈകാലുകള്‍ നിവര്‍ത്തി നീണ്ട്‌ നിവര്‍ന്ന് കിടക്കുന്നു, മൂന്നേരത്ത്‌ പാടം.

ഇരുപ്പൂ നിലത്തിലം ഭൂരിഭാഗവും ചിറയില്‍ തറവാട്ടുകാരുടെ വകയായിരുന്നു. ഭാഗം പിരിഞ്ഞ്‌ വേറിട്ട് താമസിക്കുന്ന വെല്ലിശന്റെയും ഞങ്ങളുടേയും ഒഴിച്ച്‌ ബാക്കി എല്ലാം കൂട്ടുകൃഷി: വല്യാപ്പന്റെ നേതൃത്വത്തില്‍ .‍
വിത്തിറക്കാറാകുമ്പോള്‍ മരക്കമ്പനി പൂട്ടി, കള്ളുഷാപ്പ്‌ വഴി, വെല്ലിശന്റെ ഒരു വരവുണ്ട്, തറവാട്ടിലേക്ക്:  "നാരാണാ, കണ്ടം പൂട്ടിയിടണം. വിതയ്ക്കേണ്ട ദിവസം അറീച്ചാ മതി"

സ്വന്തമായി മൂരികളോ കൃഷിയുപകരണങ്ങളോ ഇല്ലാത്തതിനാല്‍ ‌,അച്ഛന്‍  അമ്മയോട പറയും:‘ നീ ചെന്ന് നാരായണനോട്  പറ‌, കണ്ടം പൂട്ടാന്‍ മൂരികളെ വേണം ന്ന്. ഒരീസത്തേക്ക് മതി"

മനസ്സില്ലാ മനസ്സോടെ പോകുന്ന അമ്മ, കടന്നല്‍ കുത്തിയ മുഖത്തോടെയാണു തിരിച്ച്‌ വരിക.
"പണിയൊക്കെ ഒന്നൊതുങ്ങട്ടെ ന്ന്. പിന്നെ അനിയന്റെ കണ്ടീഷനുകളറിയാല്ലോ ‍: പിണ്ണാക്ക്, പുല്ല്, കാടി  ... മോന്തിക്ക് മുമ്പ് കുളിപ്പിച്ച് തൊഴുത്തില്‍ കെട്ടണം‘

ആറുപറക്കണ്ടം ഒരു ദിവസം കൊണ്ട്‌ രണ്ട്‌ ചാല്‍ ഉഴുത്‌ മറിക്കും, അച്ഛന്‍. പണികള്‍ കൈക്കോട്ടും തൂമ്പയും വച്ച്. വിത്തിറക്കും മുന്‍പ്‌ ഒരിക്കല്‍ കൂടി 'മുട്ടി'യടിച്ച്‌ നിരത്തണം. ചളി നിലമാണെങ്കില്‍ 'മര'മടിച്ചും. നുകത്തില്‍ നിന്നും കെട്ടിയ കയറില്‍ പിടിച്ച്‌, മുട്ടി'മേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കാന്‍ ഞാന്‍ കൂടെ പോകുമായിരുന്നു.

കൊയ്ത്ത്‌ തുടങ്ങും മുന്‍പ്‌ തറവാട്ടില്‍ പിടിപ്പത്‌ ജോലിയുണ്ട്‌. പുല്ലു ചെത്തി, മുറ്റം മെഴുകണം. നടപ്പുര അടിച്ച്‌ തുടക്കണം. പനമ്പ്-കൊട്ട-വട്ടികള്‍ തട്ടിന്‍ പുറത്ത് നിന്നെടുത്ത്‌ കഴുകി വെയിലത്തിട്ടുണക്കണം. കൊയ്യാന്‍ വരുന്നവരെല്ലാം ഈ ജോലികളില്‍ സഹകരിച്ചിരിക്കണം.

മുറുമുറുത്താണെങ്കിലും ചേച്ചിമാരേയും കൂട്ടി അമ്മ തറവാട്ടിലേക്ക്‌ പോകും. പക്ഷെ കാലത്തെ കഞ്ഞിക്ക് മുന്‍പ്   തിരിച്ചു നടക്കും. "കണ്ട പുലച്ചിമാരുടെ ഒപ്പമിരുന്ന് കഞ്ഞി കുടിക്കാന്‍ ‘കാര്യേഴുത്ത്‌‘കാരെ കിട്ടില്ല. വേണങ്ങി നിങ്ങള്‍ കുടിച്ചോ."
കുത്തരിക്കഞ്ഞിയുടെയും ചക്കപ്പുഴുക്കിന്റേം കൊതിപ്പിക്കുന്ന മണത്തെ ഉപരോധിച്ച് ചേച്ചിമാരും മടങ്ങും. ചേട്ടത്തിയേയും മക്കളേയും അടുക്കളയിലിരുത്തി കഞ്ഞി കൊടുക്കാന്‍ ന്മിനക്കെടാറില്ല, ഇളയമ്മ.

കൊയ്ത്ത്‌ നീണ്ടാല്‍ കറ്റ കെട്ടല്‍ രാത്രിയിലാകും. കട പൂട്ടി അച്ഛന്‍ വന്നാലേ ഞങ്ങളുടെ കറ്റകള്‍ വരമ്പത്ത്‌ നിന്നു നീങ്ങൂ. തറവാട്ടിലെ കറ്റകള്‍ കൊണ്ട് പോവുക മാണിക്കുട്ടി മാമന്റെ കാളവണ്ടിയിലാണ്.

കാര്യസ്ഥന്‍ വേലപ്പന്റെ  മക്കളായ ചന്ദ്രനും നാരായണനും ഞാനുമൊക്കെ അമ്മമാരെ സഹായിക്കാനെന്ന ഭാവേനെ പാടത്ത്‌ പോകുന്നത്‌ മീനും ഞണ്ടും ഞവിണിയുമൊക്കെ  പിടിക്കാനായിരുന്നു. ചിലപ്പോള്‍ വലിയ മുഷുവും കടുവും ബ്രാലുമൊക്കെ തടഞ്ഞെന്ന് വരും. ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന ഞണ്ടുകളേയായിരുന്നു എനിക്ക്‌ പേടി. പച്ച ഈര്‍ക്കിലുപയോഗിച്ച് ഞണ്ട്‌ പിടിക്കാന്‍ വിരുതനായിരുന്നു, നാരായണന്‍ ‍.

കാലാകാലങ്ങളില്‍ നിറഗന്ധഭാവഹാവാദികള്‍ മാറി മാറി അണിയുന്ന മൂന്നേരത്ത്‌ പാടം എനിക്കെന്നും ഹരമായിരുന്നു.

-ഇടമഴയില്‍ മിഴികള്‍ തുറന്ന്,  നാവുകളായിരം നീട്ടി സ്തന്യം നുണയും ആരോമലാള്‍ ‍, നവജാത.
-മന്ദമാരുതനില്‍ ‍, പച്ചത്തലപ്പുകളാട്ടി, മദഹാസത്തില്‍ വസന്തം വിതറും ഋതുമതി, ശുഭദതി.
-കാളക്കുളമ്പുകളുടെ മൈഥുനത്തില്‍  രേത്രഹര്‍ഷമേറ്റു വാങ്ങും മേദിനി, വിലാസിനി.
-ചളിയിലമര്‍ന്ന്‌, മൃതിയുടെ ഗന്ധത്തില്‍ താണ്ഡവമാടും ഉഗ്രശാക്രി, ചണ്ഡിക.
-നിറകതിരുകളുടെ ആലസ്യത്തില്‍ ചന്ദ്രാതപമുതിര്‍ക്കും ശങ്കരി, മനോഹരി.
-ഒറ്റപ്പെടലിന്റെ വേപഥുവിലും ജീവജാലങ്ങള്‍ക്കഭയമേകും മനസ്വിനി, തേജസ്വിനി.
-ഊഷരതയിലുരുകി,  മണ്‍‌വാസനകൊണ്ട് കാവിപുതച്ച്‌ കഥ ചൊല്ലിത്തരും പരിത്യാഗിനി, മുത്തശ്ശി.

* * * * * * * *

നടപ്പുരയിലും മുറ്റത്തും കുന്ന് കൂടുന്ന കറ്റകളുടെ മെതി, ദിവസങ്ങള്‍ കഴിഞ്ഞേ തുടങ്ങൂ. കയ്യാലയില്‍ നെല്ല് കുമിയുന്ന ഒരു രാത്രിയില്‍   വേലപ്പേട്ടനെത്തും ‘പതം‘ അളക്കാന്‍ ‍.
പത്ത്‌ പറക്ക്‌ ഒരു പറ പതം!

ഞങ്ങള്‍ കൊയ്ത് മെതിച്ച നെല്ലന്നളക്കുന്നതിന്നിടെ വേലപ്പന്റെ മുന്നിലേക്ക് ഓടിക്കയറി വല്യേച്ചി.
"എണ്ണം തെറ്റി, വേലപ്പേട്ടാ"
"ഇല്ല": വേലപ്പേട്ടന്‍ തല കുലുക്കി.
‘പറ ആറ്...പറ ആറ്' എന്നു അളന്നോണ്ടിരുന്ന വേലപ്പേട്ടന്‍ ഏഴാം പറ കഴിഞ്ഞിട്ടും ‘പറ ആറ്‘എന്ന് തന്നാ പറഞ്ഞയുന്നത്"
‘തെറ്റാന്‍ വഴിയില്ലല്ലോ": വേലപ്പേട്ടന്‍ നടു നിവര്‍ത്തി.
"തെറ്റി, വീണ്ടും അളക്കണം": ചേച്ചി നിര്‍ബന്ധിച്ചു.
"ആര്‍ക്കാടീ വീണ്ടും അളക്കണ്ടേ?"
വല്യാപ്പന്‍ ഒരലര്‍ച്ചയോടെ കയ്യാലയിലേക്ക്‌ ചാടിക്കയറി.
"പാപ്പാ....വേലപ്പേട്ടന്‍ ‍.... എണ്ണം തെറ്റിച്ചു": ചേച്ചി വിക്കി.
"വേലപ്പനല്ലെടീ നിനക്കാ തെറ്റീത്‌": ഒരു മുരള്‍ച്ചയോടെ വല്യാപ്പന്‍ ചേച്ചിയുടെ മുടിയില്‍ പിടിത്തമിട്ടു.

ദുര്‍വാസാവെന്ന് അറിയപ്പെടുന്ന വല്യാപ്പന് വഴക്കിടാന്‍ പ്രത്യേക കാരണമൊന്നും വേണ്ടാ എന്നറിയുമായിരുന്നിട്ടും എല്ലാരും പകച്ച്‌ നിന്നു.
‘ആ പൊങ്ങന്‍ പ്രകാശനും നീയുമായി എന്താടീ.....?‘: ആക്രോശവും അടിയുടെ ശബ്ദവും ഒന്നിച്ച്‌ മുഴങ്ങി.
അപ്രതീക്ഷിത ആക്രമണത്തില്‍ വിഹ്വലയായ ചേച്ചി പിടി വിടുവിച്ച്‌ വടക്കോട്ടോടി.
വല്യാപ്പന്‍ പിന്നാലെ.
കൊച്ചേച്ചിയും അമ്മയും പിന്തുടര്‍ന്നു.

ഒപ്പമെത്താന്‍ പറ്റാത്ത ദ്വേഷ്യത്തില്‍ തിരിഞ്ഞ്‌ നിന്ന് അമ്മയുടെ നേര്‍ക്കായി പാപ്പന്റെ ഭത്സനം.
"മോളോട് പറഞ്ഞേക്ക്‌ കുടുംബത്തിന്റെ മാനം കളയാനാ ഭാവേങ്കി അരിഞ്ഞ്‌ തള്ളുമെന്ന്‍."
ആസുരഭാവത്തില്‍ പല്ലിറുമ്മി തിരിഞ്ഞു നടക്കവെ കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല."അവളെ മാത്രല്ലാ, അരിയും ഞാനെല്ലാറ്റിനേം!"

കടയടച്ച്‌ അച്ഛനെത്തിയപ്പോഴാണ് പതം അളന്ന നെല്ലുമായി അയ്യപ്പുലയിയുടെ വരവ്‌.
‘എന്താമ്പ്രാ പാപ്പനും മോളും തമ്മില്‍ ഒരു ചെകട?‘ : എരിതീയില്‍ എണ്ണയൊഴിക്കാന്‍ പണ്ടേ മിടുക്കിയാണ് അയ്യപ്പുലയി.  മരണവീട്ടിലെന്നോണം നിശ്ശബ്ദരായി ഇരുട്ടിലിരുന്ന ഞങ്ങളെണീറ്റു.
‘കൊട്ട അവിടെ വച്ച്‌ അയ്യ പോ, ഞാന്‍ വന്നല്ലേയുള്ളൂ‘.

അച്ചന്റെ പതിവുള്ള കുളിയും ധ്യാനവും പിന്നെ ഊണും കഴിയും വരെ ആരും ശബ്ദിച്ചില്ല.
ഉറങ്ങാന്‍ പായ വിരിക്കുമ്പോള്‍ വരാന്തയില്‍ നിന്ന് അച്ഛന്റെ വിളിയുയര്‍ന്നു.
"മോളേ..."
വാതില്‍പ്പടിയിലെത്തി വല്യേച്ചി അച്ഛനെ നോക്കി.
"എന്തിനാ മോളേ പാപ്പന്‍ വഴക്കുണ്ടാക്ക്യേ?"
കാത്തിരുന്ന ചോദ്യം.
കനത്തുരുകി മനസ്സിലുറഞ്ഞ ദുഖം മുഴുവന്‍ , അച്ഛന്റെ തോളിലേക്ക്‌ അലിയിച്ചൊഴുക്കി, ചേച്ചി.

കല്ലംകുന്നിന്റെ ആസ്ഥാന ഹാസ്യ താരമായിരുന്നു വടക്കേച്ചെരുവിലെ പൊങ്ങന്‍ എന്നറിയപ്പെട്ടിരുന്ന പ്രകാശന്‍ ‍. പഠിത്തത്തേക്കാള്‍ കാളവണ്ടിയുടെ സാരഥി സ്ഥാനം ഇഷ്ടപ്പെട്ടിരുന്ന അവന്റെ പ്രധാന വിനോദം ചാട്ടയടിച്ചും, വാലില്‍ കടിച്ചും, മര്‍മ്മസ്ഥാനങ്ങളില്‍ കാല്‍വിരല്‍ പ്രയോഗിച്ചും കാളകളെ പായിക്കുക എന്നതായിരുന്നു. ഇടക്ക്‌ കാളക്ക് പകരം പോത്തിനെ പരീക്ഷിക്കും. ചിലപ്പോള്‍ ഒരു മൂരിയും ഒരു പോത്തുമായിരിക്കും നുകത്തിന്നടിയില്‍ ‍. മടിപിടിച്ച് നിന്നാല്‍ പൊങ്ങന്റെ കാന്താരി പ്രയോഗത്തില്‍ ജീവനുള്ള ഏത്‌ പോത്തും പറക്കും‍.

സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും വഴിയില്‍ കാത്ത്‌ നിന്ന് അവന്‍ വല്യേച്ചിയോട്‌ ഇഷ്ടം കൂടാന്‍ ശ്രമിച്ചു. അനുകൂല ഭാവമെല്ലെന്നറിഞ്ഞപ്പോള്‍ 'ലെറ്റര്‍ ‍'വഴിയായി ശ്രമം. ലവ് ലെറ്റര്‍ ചുരുട്ടി ഓടയിലേക്കെറിഞ്ഞ്, കത്തുന്ന കണ്ണുകളോടെ ചേച്ചി അലറി:‘ എടാ പൊങ്ങാ, ഇനി ഇതാവര്‍ത്തിച്ചാല്‍ എന്റെ കൈയുടെ ചൂട് നീയറിയും’

ചെത്തുകാരന്‍ ഇറ്റാമന്‍ തെങ്ങില്‍ നിന്നിറക്കിയ 'അന്തി' മോന്തി പിമ്പിരിയായപ്പോള്‍ പൊങ്ങന്‍ കൂട്ടുകാരോട് വീരസ്യം മുഴക്കി: 'വേലായേട്ടന്റെ മൂത്ത മോളില്ലേ, ആ ശൃംഗാരി; അവളുമായെനിക്ക് 'ലപ്പാ‘..."
കൈമാറിയെത്തിയ ഈ വായ്ത്താരിയുടെ തിരുശേഷിപ്പ്‌ തലയില്ലേറ്റിക്കൊണ്ടാണ് വല്യാപ്പന്‍ കലിതുള്ളിയെത്തിയത്‌.

'ഞാനൊരു തെറ്റും ചെയ്തിട്ടില്ലച്ഛാ....': വല്യേച്ചിക്ക്‌ തേങ്ങല്‍ അടക്കാനായില്ല.
"സാരല്യാ, മോളേ.." അച്ഛന്‍ ആശ്വസിപ്പിച്ചു.“മോള് തെറ്റ് ചെയ്യില്ലെന്നച്ഛനറിയാം. കരയാതെ.’
ചേച്ചി അല്പം ശാന്തയായ പോലെ തോന്നി.

ഗാഢമായാലോചിച്ച്‌ അല്‍പസമയമിരുന്ന ശേഷം അച്ഛന്‍ പറഞ്ഞു: "മോള്‍ നാളെ സ്കൂളി പോണ്ടാ."
"അതെന്താ അച്ഛാ?"
"നാളെ മാത്രല്ലാ,നീയിനി സ്കൂളി പോണ്ടാ":
അച്ഛന്റെ സ്വരത്തിന് ഒരിക്കലുമില്ലാത്ത ഒരപരിചിതത്വം!
ചേച്ചി ഞെട്ടിയെണീറ്റു.
"അച്ഛനെന്താ ഈ പറയണേ? പരീക്ഷയാ വരുന്നേ..’
‘ഞാനെല്ലാം അറിഞ്ഞു, മോളെ." അച്ഛന്‍ തുടര്‍ന്നു: ‘കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്‌:
നല്ലവനും നല്ലവനും വഴി മൂന്ന്,
നല്ലവനും കെട്ടവനും വഴി രണ്ട്‌,
കെട്ടവനും കെട്ടവനും വഴി ഒന്ന്.
പോങ്ങന്‍ കെട്ടവനാ.... നഷ്ടപ്പെടാനൊന്നുമില്ലാത്തോന്‍ ‍. അന്തവും കുന്തവുമില്ലാത്ത അവന്റെ വഴീക്ക് കുറുകെ പോണോ നമ്മള്‍ ? പോയാ‍ലും വന്നാലും നഷ്ടം നമുക്കല്ലേ?."

ചേച്ചി കുറേ വാദിച്ചു, കരഞ്ഞു, പട്ടിണി കിടന്ന് മരിക്കുമെന്ന ഭീഷണി മുഴക്കി.
പക്ഷെ അച്ഛന്‍ ഇളകിയില്ല.
നെറ്റി ചുളിച്ച്‌, പല്ലു കടിച്ച്‌, കവിളെല്ലുകളുടെ ദൃഢത പുറത്ത്‌ കാണും വിധം ചുമരില്‍ ചാരി ഒരേ ഇരിപ്പിരുന്നു.

പിറ്റേന്ന് പതിവില്ലാതെ ആ വഴി വന്ന വല്യാപ്പന്റെ മുഖത്ത്‌ തലേന്നത്തെ കത്തിവേഷത്തിന്റെ നിഴല്‍പ്പാടുകള്‍ ഒന്നുമില്ലായിരുന്നു.
"സ്കൂളീ പോകാത്തേന് മോള്‍ക്ക് വെഷമം ണ്ട്‌, ല്ലേ? സാരല്യാ. പെങ്കുട്യോള്‍ ഇത്രേം പഠിച്ചാ മതി. പിന്നെ ഒരു കാര്യം: ആ പൊങ്ങന്‍ ഈ വഴിക്കെങ്ങാനിനി വന്നാ...., മോള് വല്യാപ്പാ എന്നൊന്ന് വിളിച്ചാ മതി; അരിഞ്ഞെറിയും ഞാനവനെ."

എട്ടാം ക്ലാസ് പരീക്ഷക്ക്‌ മുന്‍പ് അവസാനിച്ചു വല്യേച്ചിയുടെ സ്കൂള്‍ ജീവിതം.
മിടുക്കിയായിരുന്നു ചേച്ചി. രമണനും കരുണയും മാമ്പഴവും വാഴക്കുലയുമൊക്കെ ഹൃദിസ്ഥമാണ് ചേച്ചിക്ക്.  ഏതു വിഷയത്തെക്കുറിച്ച് വേണമെങ്കിലും  ചോദിച്ചോളു, ഉത്തരം റെഡി. പാട്ടിനും പ്രസംഗത്തിനും മോണോ ആക്ടിനുമൊക്കെ എത്ര സമ്മാനങ്ങളാ ചേച്ചി വാരിക്കൂട്ടിയിരുന്നത്!.

-ആശിക്കാറുണ്ട്: വല്യേച്ചി പഠനം തുടര്‍ന്നിരുന്നുവെങ്കില്‍ ‍!

* * * * * *
അടുത്ത വര്‍ഷമായിരുന്നു വല്യേച്ചിയുടെ കല്യാണം:

നാരായണിപ്പാട്ടി കൊണ്ട്‌ വന്ന ആലോചന. ബോംബെയില്‍ വല്യ കമ്പനിയില്‍ വല്യ ജോലിയുള്ള ചെക്കനാത്രെ.. കടുപ്പശ്ശേരിയിലെ വീട്ടില്‍ അമ്മയും ഒരനിയനും മാത്രം.

പെണ്ണു കാണാന്‍ ചെറുക്കന്‍ വന്ന ദിവസം ആദ്യമായി ചേച്ചി അച്ഛനോട്‌ കയര്‍ത്തു: "എനിക്ക് വേണ്ടാ ഈ വയസ്സനെ.....കാക്കക്കറുമ്പനെ...."
‘പിന്നെ നീയൊരു വെള്ളരിക്കൊക്കല്ലേ‌!": അമ്മ എറ്റു പിടിച്ചു.
"30 വയസ്സേ അയിട്ടുള്ളു. കുടുംബം നോക്കിയതോണ്ടാ കല്യാണം വൈകിയേ. എന്നാലെന്താ... നല്ല തറവാട്‌, നല്ല ജോലി, നല്ല സ്വഭാവം. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. നിന്റെ ഇഷ്ടം ചോദിച്ചില്ലല്ലോ?" എന്നിട്ട് ചേച്ചി കേള്‍ക്കാന്‍ വേണ്ടി ഉറക്കെ ഒരാത്മഗതവും:"‍ ചോതിക്കുന്ന സ്ത്രീധനം കൊടുത്ത്‌ കെട്ടിക്കാന്‍ ഞാനാര്? ഈ ദേശത്തെ പേഷ്കാരാ?"

കല്യാണച്ചിലവുകള്‍ക്ക് തെക്കു വശത്തെ 24 സെന്റ്‌ സ്ഥലം വിലക്കാന്‍  ധാരണയായി. വെല്ലിശന്‍ പറഞ്ഞു:"നമ്മുടെ തറവാട്ട്‌ പറമ്പില്‍ അന്യനൊരുത്തന്‍ കൈ വയ്ക്കാന്‍ ഇട വരരുത്‌. മാര്‍ക്കറ്റ്‌  അനുസരിച്ച്‌ 24 സെന്റിനു കിട്ടുന്ന വില പരമൂന്റെ കൈയീന്ന് വാങ്ങാം."
ബോംബെയില്‍ ഡ്രാഫ്റ്റ്‌സ്‌ മാനായി ജോലി നോക്കുന്ന അനിയനെപ്പറ്റി എല്ലാര്‍ക്കും  മതിപ്പായിരുന്നു.
കൈവശം പണമില്ലെന്ന മറുപടി വന്നപ്പോള്‍ വെല്ലിശന്‍ അതിനും കണ്ടെത്തീ പരിഹാരം.
വില്‍ക്കുന്ന സ്ഥലത്തേയും തറവാട്ടു പറമ്പിലേയും കുറച്ച് മരങ്ങള്‍ മുറിച്ച്‌ വില്‍ക്കുക. ബാക്കി തുക അഡ്ജസ്റ്റ് ചെയ്താല്‍ മതിയല്ലോ?
മരക്കമ്പനി മുതലാളിയുടെ കൂര്‍മ്മബുദ്ധിയില്‍ തെളിഞ്ഞ വിലയ്ക്കനുസരിച്ച്‌ ആഞ്ഞിലി, ഈട്ടി, പ്ലാവു, മാവുകള്‍ മുറിഞ്ഞ്‌ വീണു.

നൂറ്റാണ്ടുകളായി ഇരുട്ടിന്റെ അടിമത്തത്തിലമര്‍ന്ന് കിടന്ന തറവാട്ട് പറമ്പില്‍ വെള്ളിവെളിച്ചമായി സൂര്യന്‍ ഇരച്ച് കയറി.

 * * * * * *

സംഭഷണങ്ങള്‍ക്കിടയില്‍ 'ജീ ജീ, ടീക്കെ..ടീക്കെ' എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്ന അളിയന്‍ ഒരു രസികനായിരുന്നു.
"ബോബേലെല്ലാവരും ഹിന്ദിയാ സംസാരിക്കുക. കോറേക്കാലായില്ലേ അവിടെ. അതോണ്ട്‌ ചേട്ടന്റെ മലയാളത്തില്‍ ഇടക്കിടെ ഹിന്ദി കേറി വരും. ഇംഗ്ലീഷ്‌ പച്ചവെള്ളം പോലെയാ. മറാട്ടീം അറിയാത്രേ!"

ചേച്ചിയുടെ കണ്ണുകളില്‍ ആരാധനയുടെ കമ്പിത്തിരികള്‍ ജ്വലിക്കുന്നു. എത്ര വേഗത്തിലാണ് ചേച്ചിയുടെ കാലുമാറല്‍ എന്നോര്‍ത്ത്‌ ഞാനും കൊച്ചേച്ചിയും പരസ്പരം കണ്ണിറുക്കി.

അധികവും ഭര്‍തൃഗൃഹത്തില്‍ തന്നെയായിരുന്നൂ ചേച്ചി. ഇടക്കെപ്പോഴെങ്കിലും വീട്ടില്‍ വരുന്ന ദിവസമോ അതിന്റെ പിറ്റേന്നോ പോസ്റ്റ്‌ മാന്‍ അളിയന്റെ കത്തും 'ബുക്‌ പോസ്റ്റാ'യി വരുന്ന മനോരമ വാരികയുമായെത്തും.

കത്തുമായി വല്യേച്ചി പറമ്പിലേക്കോടുമ്പോള്‍ വാരികയ്ക്കായി ഞാനും കൊച്ചേച്ചിയും കടിപിടികൂടും.

* * * * * *

വയറ്റാട്ടി കൊച്ചമ്മിണിയായിരുന്നൂ ചേച്ചിയുടെ ആദ്യ പ്രസവമെടുത്തത്‌.
പാവക്കുട്ടി പോലൊരു പെണ്‍കുട്ടി.
ആഘോഷത്തില്‍ പങ്ക്‌ ചേരാന്‍ ‍, റിസര്‍വേഷന്‍ ഇല്ലാതെ, രണ്ടര ദിവസം തീവണ്ടിയില്‍ ഒറ്റക്കാലില്‍ നിന്ന് യാത്ര ചെയ്ത്‌ വന്നു, അളിയന്‍ ‍.
യുവതുര്‍ക്കിയായ കൊച്ചനുജന്റെ നിര്‍ദ്ദേശപ്രകാരം മോള്‍ക്ക്‌ അയിഷയെന്ന് പേരിട്ടു, ഞങ്ങള്‍ക്ക് പ്രത്യേകിച്ച്‌ അമ്മക്ക്‌, ആ പേരത്ര ബോധിച്ചില്ലെങ്കിലും.
“നല്ല പേരാണമ്മേ. അനിയന്റെ കൈയിലുണ്ട് ആയിഷ എന്ന വയലാറിന്റെ പുസ്തകം‌.
എന്ത്‌ രസാണെന്നോ ആ കാവ്യം?
നാടകീയതോടെ ചേച്ചി പാടി:

“വേദന ചിന്തും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ!

രണ്ടാമത്തെ കുട്ടിയും പെണ്ണായപ്പോള്‍ അമ്മായമ്മ സമാധാനിപ്പിച്ചു:
"സാരല്യാ, അവന്റെ ജാതകമെഴുതിയ അപ്പുപ്പണിക്കര്‍ പറഞ്ഞേക്ക്ണ്, കുട്ടികള്‍ മൂന്നാ...ന്ന്... ഒരാണ്, രണ്ട്‌ പെണ്ണ്.‘

ചേച്ചി മൂന്നാമതും ഗര്‍ഭിണിയായിരിക്കുമ്പോഴാണു അളിയന്റെ ജോലി നഷ്ടപ്പെട്ടത്‌.
ശിവസേനക്കാര്‍ മുംബൈ കൈയടക്കിയപ്പോള്‍ അളിയനുള്‍പ്പെടെ ഒട്ടേറെ മദ്രാസികള്‍ക്ക് രാജി വയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
"അല്ലെങ്കില്‍ ഞങ്ങളെ നായ്ക്കളെപ്പോലെ വെട്ടിക്കൊല്ലുമായിരുന്നു, അവര്‍ ": അളിയന്‍ വിശദീകരിച്ചു.

സെറ്റില്‍മെന്റായി കിട്ടിയ കാശിന് ഒരംബാസഡര്‍ മാര്‍ക്‌ 2 കാറും വാങ്ങിയായിരുന്നൂ, അളിയന്റെ വരവ്.
"ടാക്സിയായോടിക്കാം, വീട്ടിലെ കൃഷീം നോക്കാം‘

സാങ്കേതികകാരണത്താല്‍‍ ആ കാര്‍ ടാക്സിയായി റെജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല പകുതി വിലക്ക്‌ വില്‍ക്കേണ്ടതായും വന്നു.

പ്രതീക്ഷകള്‍ക്കും ആകാംക്ഷകള്‍ക്കും അറുതിയായി ഞങ്ങളുടെ ചായിപ്പില്‍ നിന്ന് ചേച്ചിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കരച്ചിലുമുയര്‍ന്നു.
പതിച്ചി പോലും മടിച്ച്‌ മടിച്ചാണറിയിച്ചത്:
"പെണ്‍ കുഞ്ഞ്..."

'നിന്റെ കുറ്റമാ..., ഒരാണ്‍കുഞ്ഞിനെ തരാന്‍ പറ്റാത്ത നിന്നെ എനിക്ക്‌ വേണ്ടാ;" സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ അളിയനലറി.
ജോലി പോയതടക്കമുള്ള തന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ചേച്ചിയുടെ വയറ്റിലൂറിയ ഈ കുഞ്ഞാണ് കാരണമെന്നയാള്‍ വിശ്വസിച്ചു.

*  * * * * *

ചായക്കടയില്‍ തിരക്കില്ലാത്ത ഒരു വൈകുന്നേരം.
ഓടി വന്ന ഒരപരിചിതന്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
"വീട്ടിലൊന്ന് പോയി വരാം.‘
പ്രക്ഷുബ്ധമായിരുന്നു അച്ഛന്റെ മുഖം.
"എന്താ അച്ഛാ?"
"വന്നിട്ട്‌ പറയാം": തോര്‍ത്തെടുത്ത്‌ മുഖം തുടച്ച്, ഓടുകയല്ല, നടക്കുകയുമല്ല എന്ന മട്ടില്‍ വളവു തിരിഞ്ഞ്‌,  ആ മെലിഞ്ഞ രൂപം അപ്രത്യക്ഷമായി.

8 മണിയായിട്ടും അച്ഛന്‍ തിരിച്ച്‌ വന്നില്ല.
അനിയത്തിമാര്‍ അരിക്കേന്‍ ലാമ്പുമായി വന്നു.
"അമ്മ പറഞ്ഞു, കട പൂട്ടി വരാന്‍ ‍"

അന്നത്തെ കളക്ഷന്‍ എണ്ണി തിട്ടപ്പെടുത്തി പലചരക്ക്‌ കടയില്‍ കൊടുത്ത്‌ പിറ്റന്നേക്കുള്ള ചായപ്പൊടിയും പഞ്ചസാരയും വാങ്ങുമ്പോള്‍ പലചരക്ക് കട നടത്തുന്ന രാമേട്ടന്‍ ചോദിച്ചു: " എന്താടാ, കളക്ഷന്‍ കുറവായതോണ്ടാ, അച്ഛന്‍ മുങ്ങിയേ..‌?"

കൊച്ചേച്ചിയും അമ്മയും വേവലാതിയോടെ പടിക്കല്‍ കാത്ത്‌ നിന്നിരുന്നു.
"വല്യേച്ചീടെ വീട്ടീ പോയതാ... കണ്ടില്ലാ ഇത് വരെ"
ആധി കയറിയാല്‍ അമ്മയുടെ ശബ്ദം പുറത്ത്‌ വരില്ല: "തെക്കേലെ ജോസിനെ വിളിച്ചാലോ? അവനറിയില്ലേ ചേച്ചീടെ വീട്‌?"
‘എന്തിനാമ്മേ, ഞാന്‍ പോവാല്ലോ": കടയുടെ താക്കോല്‍ ഞാന്‍ അമ്മയുടെ നേര്‍ക്ക്‌ നീട്ടീ‍.
" ഒറ്റക്ക്‌..രാത്രി ‍...ഇത്ര ദൂരം...": അമ്മ വിക്കി.
"സരല്യാമ്മേ, എപ്പഴും പോണ വഴിയല്ലേ?"
മറ്റൊരു മാര്‍ഗവും മനസ്സില്‍ തെളിയാത്തത്‌ കൊണ്ടാകണം, തിരി നീട്ടി റന്തലില്‍ ആവശ്യത്തിനു മണ്ണെണ്ണയുണ്ടോ എന്ന് നോക്കി, അമ്മ.
"പാടത്തൂടെ പോണ്ടാ മോനേ. വഴിയല്‍പം വളഞ്ഞാലും റോട്ടീക്കൂടെ പോയാ മതി"

കിഴക്കേ പാടം കയറി സെമിത്തേരിയും പള്ളിയും കടന്ന് അവിട്ടത്തൂര്‍ സെന്ററിലൂടെ കിഴക്കോട്ട്‌.
ഇരുട്ട്‌ കൈയടക്കിയ വിജനമായ വഴി.
വീടുകളിലെ‍ ശബ്ദവും വെളിച്ചവും എപ്പഴേ പൊലിഞ്ഞിരുന്നു.
ദൂരെയെവിടെ നിന്നോ ഒരു നായുടെ ഓരിയിടല്‍ മുഴങ്ങി.
ചുറ്റുപാടുമുള്ള സഖാക്കള്‍‍ ഏറ്റെടുത്ത് അതൊരു സംഘഗാനമാക്കി.
അകമ്പടിയായി ചിവീടുകളുടെ സിം‌ഫണി.
കാനയിലെ നനവുള്ള പൊത്തുകളില്‍ വിശ്രമിച്ചിരുന്ന മാക്രികള്‍ അരിക്കേന്‍ ലാമ്പിന്റെ വെട്ടത്തിലേക്ക് എടുത്ത് ചാടി എന്നെ പേടിപ്പിച്ചു.

നടന്നിട്ടും നടന്നിട്ടും തീരാത്ത വഴി.

ഓങ്ങിച്ചിറയുടെ അടുത്തെത്താറായപ്പോള്‍ അകലെ ഒരു ചൂട്ട്‌ വെട്ടം മിന്നി.
അടുത്തെത്തും മുന്‍പ് തന്നെ മനസ്സിലായി:
ഇടത്തോട്ട്‌ ചരിഞ്ഞുള്ള നടപ്പ്‌,
ഒരു കൈകൊണ്ടുയര്‍ത്തിപ്പിടിച്ച മുണ്ടിന്റെ കോന്തല,
ചെരിപ്പണിയാത്ത കാലുകള്‍ .

ചൂട്ട്‌ തല്ലിക്കെടുത്തി, അച്ഛന്‍ അരിക്കേന്‍ ലാമ്പേറ്റു വാങ്ങി‍.
"ഇത്ര വഴി.... മോനൊറ്റക്ക്‌....!’
ഇത്തിരിവെട്ടത്തില്‍ മുഖം വെളിപ്പെട്ടില്ലെങ്കിലും സ്വരത്തിലെ അടര്‍ച്ച വ്യക്തമായനുഭവപ്പെട്ടു.
"എന്താ അച്ഛാ ചേച്ചീടെ വീട്ടില്‍ ‍?"
"മോന്‍ നടക്ക്‌,"
അച്ഛനെന്റെ കൈ പിടിച്ചു.
ചുട്ടു പഴുത്ത കൈത്തടങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

നിഴലുകളിഴയുന്ന ആ മുഖത്തെ ഭാവങ്ങള്‍ വായിക്കാന്‍ കണ്ണുകള്‍ വെമ്പി.
അത്‌ മനസ്സിലാക്കിയാവണം അച്ഛന്‍ തുടങ്ങി:
"എത്ര ബുദ്ധിമതിയാ എന്റെ മോള്‍. എന്നിട്ടും... ഇത്ര വല്യ ഒരു പോഴത്തരമവള്‍ ......"
-കരയുകയാണോ അച്ഛന്‍ ‍?

നാല്‍ക്കവല എത്തും മുന്‍പ്‌ വലത്ത്‌ വശത്തുള്ള പഴഞ്ചന്‍ കലുങ്കില്‍ അരിക്കേന്‍ ലാമ്പ്‌ വച്ച്‌, രണ്ട്‌ കൈകള്‍ കൊണ്ടും അച്ഛനെന്റെ മുഖം താങ്ങി.
"ബഹളൊന്നും ഉണ്ടാക്കരുത്‌. ആരോടും ഒന്നും പറയേം അരുത്‌"
"ഇല്ലച്ഛാ": ഞാന്‍ തലയാട്ടി.

അച്ഛന്റെ കണ്ണുകളില്‍ പ്രതിഫലിച്ച വെട്ടത്തുള്ളികള്‍ തീ തുപ്പുന്ന വ്യാളികളെപ്പോലെ പറന്നു.
ഒരാഴ്ച പഴക്കമുള്ള, നരച്ച് തുടങ്ങിയ താടി രോമങ്ങള്‍ എഴുന്ന് നിന്നു.
ശുഷ്കമായ ആ നെഞ്ചിന്‍കൂട്‌ ഒന്നുയര്‍ന്നു താണു.
ഒരു ഗഹ്വരത്തില്‍ നിന്നെന്നോണം വാക്കുകള്‍ ചെവിയില്‍ പ്രതിധ്വനിച്ചു‍:
"വല്യേച്ചി ഒരു വിഡ്ഢിത്തം കാട്ടി, മോനേ..... ‍ കെട്ടിത്തൂങ്ങി മരിക്കാന്‍ നോക്കി."
"അച്ഛാ.....": കേട്ട വാക്കുകള്‍ ഉള്‍ക്കൊള്ളാനാവാതെ ഞാനലറി വിളിച്ചു.
"ഇല്ല മോനേ, അവക്കൊന്നും പറ്റീട്ടില്യ."
അച്ഛന്റെ പിടിത്തം കുടുതല്‍ മുറുകി: ‘തക്ക സമയത്ത് കണ്ടത്‌ കൊണ്ട്‌ രക്ഷപ്പെട്ടു."

പ്രതികരിക്കാനാവാതെ, ശൂന്യമനസ്സുമായി ഞാന്‍ നിന്ന് വിറച്ചു.
"എനിക്കെന്റെ ചേച്ചിയെ കാണണം"
ഞാന്‍ അരിക്കേന്‍ ലാമ്പെടുത്തു.
"വേണ്ട മോനെ...ഇപ്പോ വേണ്ടാ. നാളെ കാലത്ത് അമ്മേം മോനും കൂടെ പൊയ്ക്കോ....“
പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ അരിക്കേന്‍ ലാമ്പ് എന്റെ കൈയില്‍ നിന്ന് വാങ്ങി:
“വാ, വേഗം  നടക്ക്‌, വീട്ടിലെല്ലാരും കാത്തിരിക്യാവും"

"ഓ, അമ്മായമ്മേം അവളും തമ്മിലൊരു കശപിശ. അവനവളെ ഒന്നടിച്ചു. അത്രേള്ളു കാര്യം".
- ഒഴുക്കന്‍ മട്ടിലത്രയും പറഞ്ഞ്‌ അച്ഛന്‍ കുളിക്കാന്‍ പോയി.

എല്ലാവരും ഉറങ്ങിയ ശേഷം അച്ഛന്‍ അമ്മയെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതും ശബ്ദമുണ്ടാക്കാതെ അമ്മ ഏങ്ങലടിക്കുന്നതും കേട്ടു‍.

പിറ്റേന്ന്, അമ്മയും ഞാനും ചെല്ലുമ്പോള്‍ ‍, ഒന്നും സംഭവിക്കാത്ത പോലെ, മുഖം നിറഞ്ഞ ചിരിയുമായി  വല്യേച്ചി ഓടി വന്നു. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ തളര്‍‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല.
അളിയന്‍ പുറത്ത്‌ പോയിരുന്നു.
അമ്മായമ്മ പതിവില്ലാത്ത ഭവ്യതയോടെ ചായ തന്ന് സല്‍ക്കരിച്ച ശേഷം പുറത്തേക്കിറങ്ങി.

"മോളേ, എന്തിനാ നീ...": അമ്മ ഒരിക്കല്‍ കൂടി വിങ്ങി.
"അതൊക്കെ ഒരു തമാശയല്ലേ അമ്മേ.." ചേച്ചി ഒന്നുററക്കെ ചിരിക്കാന്‍ ശ്രമിച്ചൂ.
പിന്നെ അമര്‍ന്ന സ്വരത്തില്‍ മുറുമുറുത്തു: "എത്രയാന്ന് വച്ചാ സഹിക്കുക..."

അരികെ വന്ന് എന്നെ കെട്ടിപ്പിടിച്ചിരുന്നുകൊണ്ട്‌, ചേച്ചി പറഞ്ഞ്‌ തുടങ്ങി:
"മൂന്നാമത്തേം പെണ്ണായപ്പോ തുടങ്ങീതാ എന്തും ഏതിനുമുള്ള ചീത്ത‌ വിളി‍. മോനല്ലെങ്കി അമ്മ. ജോലി പോയത്‌, കാര്‍ വിറ്റത്‌, സൂക്കേട് വന്നത്‌, അനിയന്‍ കത്തയക്കാത്തത്‌, ദാ, ഇപ്പോ തെങ്ങിനു മണ്ടരോഗം വന്നത്‌ വരെ എന്റേം മോള്‍ടേം ജാതകദോഷം കൊണ്ടാ ത്രേ....!"
 പൊള്ളച്ചിരി ചിരിച്ച്, ഒന്ന് നിര്‍ത്തി സാരിത്തലപ്പ്‌ കൊണ്ട്‌ മുഖം തുടച്ച്‌, ചേച്ചി തുടര്‍ന്നു: "ഇന്നലെ പറമ്പില്‍ കിഴങ്ങ് നടാന്‍ വാരം കോരുകായിരുന്നു. കാലത്തേ മുതലുള്ള ശീലായ്മ കൂടി കൊച്ച് കരയാന്‍ തുടങ്ങി. മുല കൊടുക്കാന്‍ തുടങ്ങിയതും പുറത്ത് കൈക്കോട്ട് പിടി കൊണ്ടൊരടി‌. കൂടെ നശൂലം... പണ്ടാരം ... അസുരവിത്ത്‌... എന്നൊക്കെ പ്രാകലും.
സഹി കെട്ടപ്പോ ഞാനെന്തോ തറുതല പറഞ്ഞു‍. എന്താന്ന് ഓര്‍മ്മയില്ല. അപ്പോ ചോദിക്യാ: എടീ, ഇതെന്റെ കൊച്ച്‌ തന്നെയണോടീ...അതോ കല്ലംകുന്നിലുള്ള നിന്റെ പഴേ ലൈന്‍ പൊങ്ങന്റേതോ ന്ന്. കാരണം ജാതകവശാല്‍ മൂന്നാമതൊരു പെണ്ണില്ലത്രേ!

തലക്കുള്ളില്‍ ഒരായിരം ചെകുത്താന്മാര്‍ ഇരുന്ന് അട്ടഹസിക്കുന്ന പോലെ തോന്നി. കൊച്ചിനെയുമെടുത്ത്‌ മുറിയില്‍ കയറി കതകടച്ചു."

എന്നെ നോക്കി, മുഖത്ത് ഒരു മഞ്ഞച്ചിരി പരത്തിക്കൊണ്ട് , ചേച്ചി തുടര്‍ന്നു: “മോനറിയോ, എനിക്കപ്പോ ഓര്‍മ്മ വന്നത്‌ ഒരു ഇടപ്പള്ളിക്കവിതയാണ്:

‘മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം,
മധുരം വരുന്നൂ, ഞാന്‍ ....

ഉറക്കെ പാടീ, ഞാനാ കവിത..... പലവട്ടം.
പാട്ട്‌ നിന്നതിനാലോ കൊച്ചിന്റെ കരച്ചില്‍ കൂടിയതിനാലോ എന്നറിയില്ല, ജനലിലൂടേ നോക്കിയ ചേട്ടന്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന എന്നെയാണ്. പഴക്കുല ഞാത്താനുള്ള കൊളുത്തില്‍ സാരി കെട്ടി.....ദാ, ഇത്‌ കണ്ടോ"
ചേച്ചി കഴുത്തില്‍ ചുറ്റിയിട്ടിരുന്ന ഷാള്‍ മാറ്റി.
- കഴുത്തിന് മുന്നിലും രണ്ട്‌ വശങ്ങളിലും തൊലി പോയി രക്തമുതിര്‍ന്ന് തിണര്‍ത്ത്‌......

 * * * * * *

അനന്തരം:

ഒരാണ്‍കുട്ടി പിറന്നപ്പോള്‍ അളിയന്‍ വീണ്ടും സന്തോഷവാനായി.
നാലാം കാല്‍ പിറന്നവന്‍ നാട്‌ വാഴുമെന്നത്രേ പ്രമാണം!

പെണ്മക്കളെ കാണുന്നത്‌ പോലും കലിയായിരുന്നതിനാല്‍ പത്താം ക്ലാസ് പാസ്സായ ഉടന്‍ മൂത്ത മകളെ കെട്ടിച്ചയച്ചു. പഠിക്കണമെന്ന് വാശി പിടിച്ച രണ്ടാമത്തെ മോളോട്, അടുക്കളേല്‍ മതി ഇനി നിന്റെ പഠിത്തമെന്ന് മുരണ്ടു.

ധര്‍മ്മസങ്കടമറിഞ്ഞ ഞാനെഴുതി, എത്ര വേണമെങ്കിലും പഠിപ്പിക്കാമെന്ന്.
അവളളെഴുതി:"അമ്മാവാ, കോളേജിലൊന്നും ചേരണ്ടാ. പെട്ടെന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ്‌ മതി"
-അങ്ങനെയാണവള്‍ നഴ്സിംഗിനു ചേര്‍ന്നത്‌.
കല്യാണം കഴിച്ച് മൂന്നാവത്തവളും രക്ഷപ്പെട്ടു‍.

മകനെ മാത്രം അളിയന്‍ രാജകുമാരനേപ്പോലെ വളര്‍ത്തി.
അവന്റെ ആവശ്യങ്ങള്‍ അദ്ദേഹത്തിന് കല്പനകളായി, ഇഷ്ടങ്ങള്‍ അരുളപ്പാടുകളും.
പഠനം കഴിഞ്ഞ് ജോലി കിട്ടിയയുടന്‍ മകന്റെ കല്യാണവും നടത്തി.
വലത് കാല്‍ വച്ച് കയറി വന്ന പുന്നാര മരുമോള്‍ ഭരണമേറ്റേടുത്തയുടനെ ‘ ഇന്‍ ഹൌസ് എമര്‍ജെന്‍സി’ ഡിക്ലയര്‍ ചെയ്തു.

65-)മത്തെ വയസ്സില്‍ ബ്ലഡ്‌ ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ അളിയന്‍ ചിരിച്ചു: ‘അറിയായിരുന്നു. 66 വരേയേ എഴുതിയിട്ടുള്ളു എന്റെ ജാതകം. ശേഷം ചിന്ത്യം എന്നാണ്"

മരുന്നുകള്‍ മുടക്കരുതെന്ന്‍ നിര്‍ബന്ധിച്ചപ്പോള്‍ തളര്‍ന്ന മനസ്സില്‍ നിന്നും ഉറക്കെ ഒരേങ്ങലടി ഉയര്‍ന്നു: ‘മറന്ന കടങ്ങളും ചെയ്യാത്ത കടമകളും നിറവേറ്റാനുള്ള ആയുസ്സ് കാണില്ലല്ലോ, എനിക്കിനി. ജീവിക്കാന്‍ വേണ്ടി മാത്രം ഞാനെത്ര കാലം‍ ജീവിക്കണം?"

ഊഴമിട്ട് ശുശ്രൂഷിക്കാനെത്തിയ പെണ്‍ മക്കളുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകളിറുക്കിയടച്ചൂ, ആ മനുഷ്യന്‍ ‍. പക്ഷേ കവിളിലൂടെ ഊര്‍ന്നിറങ്ങിയ കണ്ണൂനീര്‍ത്തുള്ളികള്‍ നിശ്ശബ്ദമായി അവരോട് മാപ്പിരന്നു.

"ഇപ്പഴാ മോനേ, ഞാന്‍ ശരിക്കും ദാമ്പത്യമാസ്വദിക്കുന്നത്‌": മങ്ങിയ ചിരിയില്‍ ഹാസ്യം കലര്‍ത്തി വല്യേച്ചി പറഞ്ഞപ്പോള്‍ അതാണല്ലോ സത്യം എന്ന് ഒരു നടുക്കത്തോടെ ഞാന്‍ മനസ്സിലാക്കി‍.

അളിയന്‍ മരിച്ചു, കഴിഞ്ഞ കൊല്ലം.
-ശയ്യാവലമ്പിയെങ്കിലും സംസാരിക്കാന്‍ നൂറു നാവാണ് വല്യേച്ചിക്കിന്നും! 

65 comments:

Kaithamullu said...

എന്റെ വല്യേച്ചി.....!

ചന്ദ്രകാന്തം said...

കരിനിഴലുകള്‍ കെട്ടുപിണഞ്ഞ്‌ കിടക്കുന്ന ഇടവഴികളിലൂടെ.....
അധികം നടക്കാന്‍ വയ്യ.

സുല്‍ |Sul said...

ജീവിതത്തില്‍ നിന്നെടുത്തത്. അതിന് കാഠിന്യമേറുന്നു.

-സുല്‍

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു, മാഷേ. രണ്ടു മൂന്നു തലമുറകളിലൂടെ കടന്നു വന്നതു പോലെ...

ആവനാഴി said...

മാഷെ,

എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു! സിദ്ധി തന്നെ.

എനിക്കു എന്റെ അമ്മാവനെ ഓര്‍മ്മ വന്നു. അമ്മായി പന്ത്രണ്ടു പെറ്റു. പതിനൊന്നും പെണ്മക്കള്‍. അതു അമ്മായിയുടെ കുറ്റമായി ആരോപിക്കപ്പെട്ടു. “മൂധേവീ, കുടുംബം മുടിക്കാന്‍ വന്നവള്‍! ”

അവസാനം ഒരാണ്‍കുഞ്ഞു പിറന്നു. അമ്മാവനൂ അവനോടുള്ള സ്നേഹം ഒരു തരം “ഒബ്സെഷന്‍” തന്നെ ആയിരുന്നു.

കോഴിയെ കൊന്നു കറി വക്കുമ്പോള്‍ അതിന്റെ ചങ്കും കരളും അവനു പ്രത്യേകം മാറ്റി വക്കും. അവനെപ്പറ്റി പറയുമ്പോള്‍ അമ്മാവനു നൂറൂ നാക്കായിരുന്നു.

പക്ഷെ പില്‍ക്കാലത്തു പ്രായാധിക്യത്തിന്റെ പ്രയാസങ്ങള്‍ വന്നു പെട്ടപ്പോള്‍ ശുശ്രൂഷിക്കാന്‍ ആ പെണ്മക്കളേ ഉണ്ടായുള്ളു.

എന്നാലും ന്റെ മാഷെ, വയലാര്‍ രാമവര്‍മ്മയുടെ രസനിഷ്യന്ദിയായ കാവ്യസരസ്സിലെ രസകരമായ വരികളേ!

"അദ്രമാന്‍ കൈ ചൂണ്ടിക്കൊണ്ടലറീ, പട്ടീ നിന്നെ
കത്തികൊണ്ടരിഞ്ഞ്‌ ഞാന്‍ കടയില്‍ കെട്ടിത്തൂക്കും".

ങും!

എന്നിട്ട് എന്നാത്തിനാ? കോലാടായിരുന്നെങ്കില്‍ തൊലി ഉരിഞ്ഞു കടയില്‍ തൂക്കിയാല്‍ ആടു ബിരിയാണി വക്കാന്‍ മാളോരു വന്നു മേടിച്ചോണ്ടു പോയേനെ.

ശുനകസമാനനായ ആ കോന്തച്ചാരെ (അരയില്‍ തിരുകിയ മലപ്പുറം) കത്തികൊണ്ടരിഞ്ഞു കെട്ടിത്തൂക്കിയിട്ടു എന്നാ കിട്ടാനാ?

അവിടെയെങ്ങാനും ചൈനാക്കാരോ ഫിലിപ്പീനികളോ ഉണ്ടായിരുന്നെങ്കില്‍ നല്ല കച്ചോടം ഉറപ്പ്. അവറ്റകള്‍ അവിടെയെങ്ങുമില്ലെങ്കില്‍ വെറുതെ കെട്ടിത്തൂക്കീതു മാ‍ത്രം മിച്ചം.

വായനാസുഖം കുറച്ചൊന്നുമല്ല നല്‍കിയത്. വികാരങ്ങളെ, അതു സന്തോഷമായാലും സന്താപമായാലും അനുവാചകരിലേക്കു സന്നിവേശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ കഴിവാണു കൈതമുള്ളു മാഷില്‍ ദര്‍ശിക്കുന്നത്.

അടുത്ത കൃതി വായിക്കാന്‍ കാത്തിരിക്കുന്നു.

സസ്നേഹം
ആവനാഴി

Appu Adyakshari said...

ശശിയേട്ടാ. പതിവിലും വളരെ വ്യത്യസ്തമായി ഒരുപാടു വര്‍ഷങ്ങളിലൂടെ, അനുഭവങ്ങളിലൂടെ നടത്തിക്കൊണ്ടുപോയി ഈ കഥ, അല്ല അനുഭവം. എന്താ പറയുക! ക്വോട്ട് ചെയ്യാനാണെങ്കില്‍ ഒരു പാട്! എങ്കിലും വയലിന്റെ വ്യത്യസ്ത ഭാവങ്ങളെ അവതരിപ്പിച്ചത് നന്നായി. വളരെ നീണ്ടുപോയെങ്കിലും വായിക്കാന്‍ ഒട്ടും മുഷിവു തോന്നിയില്ല. അഭിനന്ദനങ്ങള്‍. പതിവുപോലെ കുറേ പുതിയ വാക്കുകളും പഠിച്ചു..

കുറുമാന്‍ said...

ഇത് മൊത്തം ക്വാട്ട് ചെയ്യാമെന്ന് കരുതിയതാ, ഒറ്റ വരിപോലുമില്ല പതിരായിട്ട്. പ്രത്യേകിച്ചും വയലിന്റെ, കാലത്തിന്റെ, ഋതുക്കളുടെ ഭാവമാറ്റത്തിന്റെ വര്‍ണ്ണന ...ഹൌ ഗംഭീരം.

ചേച്ചിയുടെ കഥകള്‍ വായിക്കുകയായിരുന്നില്ല മനക്കണ്ണില്‍ കാണുകയായിരുന്നു. കണ്ണുകള്‍ ഈറനണിഞ്ഞോന്ന് ചോദിച്ചാല്‍ ഇല്ല.

മനോഹരമായ ഒരു പോസ്റ്റുകൂടി കൈതയുടെ കീബോര്‍ഡില്‍ നിന്നും. ഈ പോസ്റ്റിനു കൈതപ്പൂവിന്റെ ഗന്ധം.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

വിങ്ങുന്ന മനസ്സുമായി ഒരു കമന്റ് ഇടാന്‍ കഴിയുന്നില്ല എനിക്കു.ഒരു പാവം പെണ്ണിന്റെ നിസ്സഹായവസ്ഥ, ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത ഒരു കുഞ്ഞനിയന്റ് സങ്കടം.... ബാക്കി പിന്നെ

ഓ:ടോ; ഇടക്കു സെപ്റ്റമ്പറിലെ പോസ്റ്റ് വായിച്ചില്ല.വായിക്കാം

ബിന്ദു കെ പി said...

ഒറ്റയിരുപ്പിൽ വായിച്ചുതീർത്തു ഈ പോസ്റ്റ്. വായനാസുഖം കൊണ്ടായിരിക്കാം നീളക്കൂടുതൽ അനുഭവപ്പെട്ടതേയില്ല. ബാല്യകാലസ്മരണകളിലൂടെ, വല്യേച്ചിയുടെ ജീവിതാനുഭവങ്ങൾ കേന്ദ്രീകരിച്ച് വിടർന്നു വികസിച്ച ഈ പോസ്റ്റ് വായിച്ചു തീരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെടുന്നു.

മാണിക്യം said...

സെലീനടിച്ചര്‍‌
മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു
അപ്പൊഴാ തികച്ചും വിത്യസ്തയായി
വല്ല്യേച്ചി കടന്നു വന്നത്. പല പുരുഷന്മാര്‍ക്കും അറിയാത്ത കഥയാണ് കുട്ടിയുടെ ലിംഗനിര്‍ണയം x y ക്രോമസൊമുകളുടെ ഉടമയായാ പിതാവാണെന്ന വസ്തുത?
[XY sex-determination system]
ഈ നിലയില്‍ പെണ്ണിനെ പെറ്റവള്‍ എന്ന പഴി വാങ്ങുന്ന എത്രയോ ഭാര്യമാര്‍‌!

കൈതമുള്ളിന്റെ ഒരു നല്ല രചന കൂടി വായിക്കുവാന്‍ കിട്ടിയ സന്തോഷം അറിയിക്കട്ടെ.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എന്റെ ശശിയേട്ടാ.. കരയിച്ചുകളഞ്ഞു.

അതിമനോഹരം.

നന്ദി.

പാമരന്‍ said...

എങ്ങനെയാ ഇങ്ങനെ എഴുതാന്‍ കഴിയുന്നത്!

ജിവി/JiVi said...

ഒരു കമന്റും എഴുതാനാവുന്നില്ല. വായിച്ചു എന്നറിയിക്കുന്നു, അത്ര മാത്രം.

[ nardnahc hsemus ] said...

ശശിയേട്ടാ,
ഇത്തവണത്തെ കഥയും മനസ്സിന്റെ ഉള്ളിലേയ്ക്ക് കടന്നു ചെന്നെവിടേയൊക്കെയോ നൊമ്പരപ്പെടുത്തി...

ചില പ്രയോഗങ്ങള്‍ മനസ്സില്‍ മറഞ്ഞിരുന്ന ചില ഗന്ധങ്ങളേ മുന്നിലേയ്ക്ക് കൊണ്ടെത്തിച്ചു, പ്രത്യേകിച്ചും ആ കൊയ്ത്തുകാലം..

കൊയ്ത്ത് എന്ന് കേട്ടാല്‍, മനസ്സില്‍ നിറയുന്നത് ഞങ്ങളുടേ തെക്കേപ്പാടത്ത് കൊയ്യുമ്പോഴുള്ള ചെളിയുടേയും നെല്‍ക്കതിരിന്റേയും മണമാണ്.. ചൂട്ടുപിടിച്ച് ചേച്ചിയെ തേടിപോയ ആ വഴിയിലൂടെ ഞാനും നടന്നപോലെ തോന്നി... അസ്സലായി!

നക്ഷത്രമിട്ട് സീനുകള്‍ വേര്‍തിരിയ്ക്കാതെ അതു കൂട്ടിച്ചേര്‍ത്ത് എഴുതിയിരുന്നെങ്കില്‍ ഒന്നൂടെ നന്നാവുമായിരുന്നു എന്നും, ആ അനന്തരം വേണ്ടായിരുന്നൂ എന്നുമുള്ള എന്റേതുമാത്രമായ ചില അഭിപ്രാ‍യങ്ങള്‍ കൂടി അറിയിയ്ക്കുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറയാനുള്ള വാക്കുകള്‍ എവിടെയോ ഇടറുന്നു...

പൊറാടത്ത് said...

ഒറ്റ ഇരുപ്പിൽ വായിച്ചു മാഷേ.. കുട്ടിക്കാലത്തെ പലതിനേയും ഓർമ്മിപ്പിയ്ക്കുന്ന താങ്കളുടെ വരികൾക്ക് ഒരുപാട് നന്ദി..

മൂന്നേരത്ത്‌ പാടത്തിന്റെ ഭാവമാറ്റങ്ങൾ വിവരിച്ചത് മനോഹരമായി..

തോന്ന്യാസി said...

കൈതേട്ടാ...

ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു.....

കരച്ചില് വരുന്നുണ്ടല്ലോ.....

കാവലാന്‍ said...

കൈതമുള്ളെന്ന് പേരിട്ടിരിക്കുന്നത് കൈതപ്പൂവിനാണ്, എത്രകണ്ടുണങ്ങിയാലും വാസനവിടാത്ത അതേ കൈതപ്പൂവിന്.

Unknown said...

മനസ്സിൽ എവിടെയോ ഒരു നോവാകുന്ന രചന

Jayasree Lakshmy Kumar said...

മാണിക്യേച്ചി പറഞ്ഞ ആ അഭിപ്രായം ഇങ്ങിനെയുള്ള ഓരോ കേസ് വരുമ്പോഴും ഞാൻ ഓർക്കാറുള്ളതാ. ഒരു പെണ്ണിനു ജന്മം നൽകാനുള്ള ക്രോമോസൊം അമ്മയുടെ കൈവശമില്ല. അത് അച്ഛന്റെ കൈവശമേ ഉള്ളു. എന്നിട്ടും പഴി പെണ്ണിന്

കൃഷിയുടെ വിവിധ വശങ്ങളിലൂടെയും ഒരു കർഷകകുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെയും സമൂഹത്തിന്റെ ചില പൊതു കാഴ്ചപ്പാടുകളിൽ ഒരു പെണ്ണ് അനുഭവിക്കുന്ന ദുരന്തങ്ങളിലൂടേയും കടന്നു പോയ വളരെ സത്യസന്ധമായ വിവരണം ഒട്ടും ബോറാക്കിയില്ല എന്നു മാത്രമല്ല, വേദനിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം പറഞ്ഞ മറ്റൊരു കാര്യം, ഏതു കഷ്ടപ്പാടിലും മനസ്സിന്റെ അടിത്തട്ടിൽ ഉറഞ്ഞു കിടക്കുന്ന ‘മേലാളർ-കീഴാളർ’ മെന്റാലിറ്റി മാറില്ല എന്നതു കൂടിയാണ്. പഴയ തലമുറ അങ്ങിനെയൊക്കെയായിരുന്നു എന്ന് ആശ്വസിക്കാം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പച്ചയായ ജീവിതത്തിന്റെ ഗന്ധം വിടര്‍ത്തി നില്‍ക്കുന്നു ഓരൊ വരിയും. വായിച്ചു തീരുമ്പോഴേക്കും മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു വല്ല്യേച്ചിയും, അളിയനും, അച്ഛനും, വെല്ലിശ്ശനും എല്ലാം. പതിവുപോലെ നല്ല രചന എന്നു എടുത്തു പറയേണ്ടതില്ലല്ലോ.

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT
Blogs, news, Videos are aggregated automatically through web. No need to add your blogs to get listed. Have to send a mail to get listed in comments section. Comments section is operating only for Blogspot right now. We welcome everybody to have a look at the website and drop us your valuable comments.

sappu said...

ശശിയേട്ടാ.നന്നായി....ഇഷ്ട്ടപെട്ടു ഒരുപാട് ...
നുകത്തില്‍. പോത്ത്‌ മടികാട്ടി വഴിയില്‍ കിടന്നാല്‍ പ്രകാശന്റെ വക ഒരു കാന്താരി പ്രയോഗമുണ്ട്‌. അല്‍പമെങ്കിലും ജീവനുള്ള ഏത്‌ പോത്തും പറക്കും അപ്പോള്‍............

ബഷീർ said...

ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്ത്‌ ഞാനിരുന്നു അല്‍പനേരം. കൂടുതലൊന്നും എഴുതാനില്ല. പച്ചയായ ജീവിതം പച്ചയായി പകര്‍ത്തിരിക്കുന്നു.
>മനസ്സിനേറ്റ മുറിവ്‌ മായ്ക്കാന്‍ കഴിയുമോ

പ്രയാസി said...

ഇങ്ങനുള്ളതിനൊന്നും മറുപടി എഴുതാനുള്ള കഴിവില്ല :(

വായിച്ചോണ്ടിരുന്നപ്പൊ പൊങ്ങു തടീല് വെള്ളത്തിനു മീതെ ഒഴുകുന്നപോലെ തോന്നി.

ചിരിപ്പൂക്കള്‍ said...

കൈതമുള്ളേട്ടാ,
പെണ്മക്കള്‍ ശാപമാണെന്നു കരുതി വീട്ടിനെ ഓരാശന്തിപ്പറമ്പാക്കി മാറ്റിയ എല്ലാ അഛന്മാര്‍ക്കും ഒരു പുനര്‍ചിന്തനത്തിനു വഴിയൊരുക്കട്ടെ മാഷിന്റെ ഈ രചന എന്നാശംസിക്കുന്നു.

പിന്നെ .
പിറ്റേന്ന് അമ്മയും ഞാനും കൂടി ചെല്ലുമ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ മുഖം നിറച്ചുള്ള ചിരിയുമായി ഓടി വന്നൂ, ചേച്ചി. പക്ഷേ ചിരിയുടെ വിളര്‍ച്ചയും സ്വരത്തിലെ അടര്‍ച്ചയും മറച്ച്‌ വെയ്ക്കാനായില്ല“.
വല്യേച്ച്ചിയുടേ ഈ ചിത്രം കണ്ണ് നിറയിപ്പിച്ചു.

സുന്ദരം ഈ കൈതമുള്‍ രചന.
നിരഞ്ജന്‍.

പ്രിയംവദ-priyamvada said...

മനസ്സിലാക്കി വരുമ്പോള്‍ വൈകി പോവുന്നുവല്ലെ? :)


qw_er_ty

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കണ്ണുനനയിപ്പിച്ചു...

ഞാന്‍ ഇരിങ്ങല്‍ said...

ശശിയേട്ടാ...
ആദ്യമായി ഒരു നോവല്‍ വായിച്ച് കരഞ്ഞത് എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ്. അന്ന് ലൈബ്രറിയില്‍ നിന്ന് ബാബു മോന്‍ എന്ന നോവല്‍ എടുത്ത് രാത്രി ഉറക്കം വരാതെ വായിച്ചപ്പോള്‍ എനിക്ക് ഏങ്ങലടക്കാന്‍ പറ്റിയില്ല. എന്തോ അതേ ഒരു തോന്നലാണ് ഇത് വായിക്കുമ്പോഴും. ആദ്യം തന്നെ ഇത് വായിച്ചെങ്കിലും എനിക്ക് ഒരു കമന്‍റിടാന്‍ പറ്റുമായിരുന്നില്ല.

ഒരു പാട് കഥകളുറങ്ങുന്ന ചേട്ടന്‍ ഇത്ര കാലം മിണ്ടാതിരുന്നതെന്തിനാ....
വായനയുടെ സ്ട്രക്ടച്ചര്‍ രൂപപ്പെടുത്തുന്ന അതി സുന്ദരമായ എഴുത്ത് രീതി അനുകരണീയം തന്നെ.
വിരലുകള്‍ തൊടാന്‍ തോന്നുന്ന ബ്ലോഗിലെ ഏംടിക്ക് കൂപ്പുകൈ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഗീത said...

പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ആ മൂന്നേരത്ത്‌ പാടത്തിന്റെ ഭാവഹാവാദികള്‍ വിവരിച്ചിരിക്കുന്നത് എത്ര മനോഹരം.

ആ വല്യേച്ചി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
പെണ്ണിന്റെ കുറ്റം കൊണ്ടാണ് പെണ്‍‌സന്തതികള്‍ മാത്രം ജനിക്കുന്നതെന്ന അബദ്ധധാരണ അന്നുമാത്രമല്ല, ഇന്നും അഭ്യസ്തവിദ്യരായവരില്‍ പോലും നിലനില്‍ക്കുന്നുണ്ട്. മൂന്നാമതും പെണ്‍‌കുഞ്ഞു ജനിച്ചപ്പോള്‍ ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയ ഒരു ഭര്‍ത്താവിനെ നേരിട്ടറിയാം. ഭാര്യയും ഭര്‍ത്താവും കോളേജ് അദ്ധ്യാപകര്‍. പിന്നെ ഇതേ മനസ്ഥിതിയുള്ള പലരേയും അറിയാം. ശരിക്കും കുഞ്ഞ് പെണ്ണോ ആണോ എന്നത് അച്ഛനെ ആശ്രയിച്ചിരിക്കുന്ന ഒരു ഘടകമാണെന്ന് ഇവര്‍ക്കറിയുന്നില്ല.


ശാസ്ത്രത്തെകുറിച്ച് അറിഞ്ഞില്ലെങ്കിലും,
അവസാനകാലത്ത് പെണ്‍‌മക്കളാവും തുണയ്ക്കുണ്ടാവുക എന്ന കാര്യമെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കട്ടേ.

കൈതമുള്ളേ, വളരെ ഹൃദയസ്പര്‍ശിയായിരുന്നു ഈ പോസ്റ്റ്. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ വിഷമവും സന്തോഷവും ഒക്കെ കൂടി കലര്‍ന്നൊരു വികാരം.

annamma said...

ഇത്രയും അനുഭവങ്ങള് ........എങ്ങനെ നല്ല് എഴുത്തുക്കാരാന്നാവാതിരിക്കും അല്ലേ ? ചേച്ചിക്കും, അനിയനും, 3 പെണ്മക്കള്‍ക്കും ദീപാവലിയാശംസകള്

ആഗ്നേയ said...

ഒരുപാട് വല്യേച്ചിമാരുള്ള നാട്ടിന്‍പുറത്ത് അവരെയൊക്കെ കണ്ട് വളര്‍ന്നതിനാലാവാം ഒരു നിര്‍വ്വികാരത.
ശൈലി നന്നായി കൈതേട്ടാ..

nandakumar said...

ഒരു കണ്ണീര്‍ മറക്കപ്പുറം നിന്ന് ഞാനിത് വായിച്ചു തീര്‍ത്തു. പരിചിതമായ സ്ഥലങ്ങളായതുകാരണം ഞാനാ ഇടവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. നേര്‍ത്ത വെളിച്ചമുള്ള ഹരിക്കലാമ്പും കൊണ്ട്. പരിചിതാനുഭങ്ങളുടെ ചൂട്ടുകറ്റകള്‍ അവിടടവിടെ വീശിയണയുന്നതും കണ്ടു.
വല്യശ്ശന്‍-കളഞ്ഞുപോയൊരു വാക്ക് എനിക്ക് കിട്ടി. നന്ദി. (എങ്കിലും പല വിളി പ്രയോഗങ്ങളും എഴുത്തിനും ബ്ലോഗിനും വേണ്ടി മാറ്റിയതില്‍ ഞാന്‍ വിയോചിക്കുന്നു. കല്ലംകുന്നും കോണത്തകുന്നും വല്യ ദൂരമൊന്നുമില്ലല്ലൊ)

ഇനിയും കാത്തിരിക്കുന്നു. അനുഭവങ്ങളുടെ ചൂട്ടു വെളിച്ചത്തിനായി.

നന്ദന്‍/നന്ദപര്‍വ്വം

പിരിക്കുട്ടി said...

കൈതമുള്ളേ നന്നായിരിക്കുന്നു വെല്ലേച്ചി ......

Visala Manaskan said...

കാല്‍ഭാഗത്തോളം വായിച്ചപ്പോള്‍ തന്നെ, ഏറെക്കുറെ ആകാശദൂത് സിനിമ കണ്ടിറങ്ങിയ മൂഡായിപ്പോയി.

സങ്കടം വന്നിട്ട് വയ്യ ! :(

Kalesh Kumar said...

ശശിയേട്ടാ,
ഓഫീസില്‍ ആകെ ടെന്‍ഷനടിച്ചിരിക്കുകയായിരുന്നു....
വായിച്ച് ആകെ മൂഡോഫായിപ്പോയി ഞാന്‍ ....
മനസ്സ് വിങ്ങുന്നു....
വല്ലാത്തൊരു വേദന തോന്നുന്നു....ചങ്കില്‍ ഒരു കത്തികൊണ്ട് വരഞ്ഞതുപോലെ...

അതൊക്കെ പോട്ടെ...മനോഹരമായ എഴുത്ത്...
ഇനി എന്നാ അടുത്തത്?

മുസാഫിര്‍ said...

വളരെ പരിചിതമായ നാട്ടുവഴികള്‍,പാടങ്ങള്‍,സമാനമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന അനുഭവങ്ങള്‍ എല്ലാം കൂടി മനസ്സിനെ വല്ലാതെ മഥിച്ചു.

Kaithamullu said...

ചന്ദ്രകാന്തം പൊഴിക്കുന്ന പൂവഴികളിലെത്താന്‍
കരിനിഴലുകള്‍ കെട്ടുപിണഞ്ഞ്‌ കിടക്കുന്ന ഇടവഴികളിലൂടെ തന്നെ നടക്കണം, ചന്ദ്രേ!

സുല്‍, ജീവിതം ചിലര്‍ക്ക് കലിയാരാമം, ചിലര്‍ക്ക് വജ്രസമാനം!

നന്ദി, ശ്രീ.

അനുഭവങ്ങള്‍ പങ്ക് വയ്ക്കാനെത്തുന്നവര്‍ നമ്മെ അത്ഭുതപ്പെടുത്തും, ആവനാഴി മാഷെ. ഇതെന്റെ കൂടി അനുഭവമെന്നവര്‍ പറയുമ്പോള്‍ പ്രത്യേകിച്ച്. മാഷ്‌ടെ ഓരൊ വാ‍ക്കുകളും പ്രചോദനമേകുന്നു.

വലിപ്പം കുറക്കാനേറെ യത്നിച്ചു, അപ്പൂസെ. ഇഷ്ടായെന്ന് അറിയിച്ചതില്‍ സന്തോഷം.

കുറൂസിന് കൈതപ്പൂവിന്റെ ഒരു തലോടല്‍, സ്നേഹാദരപുരസ്സരം!

ബ്ലോഗില്‍ വീണ്ടും സജീവമായതില്‍ സന്തോഷം, കിലുക്ക്‍സേ!

നന്ദി, ആനന്ദബിന്ദൂ.

മാണിക്യംസ്, താങ്ക്സ് ട്ടാ!

എവിടെ മൈനാഗന്‍? ബെംഗാളില്‍ നിന്ന് വന്ന ശേഷം ...!

എഴുതിപ്പോകുന്നതാ, പാമരാ!
നന്ദി!

ജീവി: വായിച്ചെന്ന് അറിയിക്കാന്‍ തോന്നുന്നത് തന്നെ വല്യ കാര്യമാ.

സുമേഷ്,
കഴിഞ്ഞ പോസ്റ്റിലെ കമെന്റില്‍ ആരൊ പറഞ്ഞു ഇടക്ക് ഒരു ഗാപ് വന്ന പോലെ തോന്നി എന്ന്. അതാ നക്ഷത്രങ്ങള്‍ ഇടക്ക് കേറിയേ..(ഇല്ലായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നെന്ന് തോന്നുന്നു.)

പിന്നെ അനന്തരം ഇല്ലെങ്കില്‍ പിന്നെ ‘വല്യേച്ചി‘ പൂര്‍ത്തിയാ‍വില്ലല്ലോ. (ഇതൊരു കഥയല്ലല്ലോ!)

Kaithamullu said...

പറയാനുള്ളത് പറഞ്ഞേ തീരു, പ്രിയാ.നന്ദി.!

പൊറാടത്ത്, ഇരുപ്പൂ നിലങ്ങള്‍ മിക്കവാറും ഈ ഭാവമാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. എത്രമാത്രം ‍ അവയെ ‘മിസ്’ ചെയ്യുന്നു, ഇപ്പോള്‍, അല്ലേ?

കരയണ്ടാ ട്ടാ തോന്ന്യാസി.

മുള്ളുണ്ടെങ്കിലേ പൂവിന്റെ മണവും ഗുണവും ആള്‍ക്കാര്‍ മനസ്സിലാക്കൂ എന്നതാണ് സത്യം, കാവലാനേ.

അനൂപ്,എന്റെ അനുഭവം ഏറ്റ് വാങ്ങിയതിന് നന്ദി.

മേലാള കീഴാള ‘ബാരിയര്‍’ മാത്രമല്ല, ഇളയമ്മയോടുള്ള അമ്മയുടെ പ്രതിഷേധം കൂടി ആ ‘സ്റ്റേറ്റ്മെന്റി’ന് കാരണമാ‍ണെന്ന് തോന്നുന്നു, ലക്ഷ്മി. (എന്റെ അമ്മേടെ പേര്‍!)

പുത്തഞ്ചിറക്കാരാ, ചിറയില്‍ നിന്ന് ഒരു കൂപ്പുകൈ!

കാന്താരി പ്രയോഗാ, സഫ്‌വാന് ഇഷ്ടായേ അല്ലേ? (ശ്ശോ!, ഈ പിള്ളേരുടെ ഓരോ കാര്യങ്ങളേയ്...)

Kaithamullu said...

ബഷീര്‍,
സമാനമായ ജീവിതാനുഭവങ്ങള്‍...
-മനസ്സിനേറ്റ മുറിവുകള്‍ മായ്ക്കാന്‍ പറ്റില്ല, പക്ഷേ അവ നമ്മെ പലതും പഠിപ്പിക്കുന്നു.

നാമൊക്കെ പൊങ്ങുതടീലൊഴുന്ന ജീവികളല്ലേ പ്രയാസീ? സ്റ്റീയറിംഗ് മറ്റാരുടെയോ കൈകളിലല്ലേ?

നിരഞ്ജാ, നന്ദി എന്ന് മാത്രം പറയുന്നു.

അതെ, പ്രിയവദേ,പക്വത വരുമ്പോഴെക്കും കാലം വളരെ മുന്നിലെത്തിയിരിക്കും!

വഴിപോക്കാ:
:-)

രാജു,
അര്‍ഹനല്ലെന്നറിഞ്ഞ് കൊണ്ട് തന്നെ, ഈ ‘പൊക്കത്സ്‘ ഞാനങ്ങ് സ്വീകരിക്കുന്നു! (ഒരു പ്രശംസ്യൊക്കെ ആര്‍ക്കാ ഇഷ്ടല്യാത്തേ?)

ഗീതാടീച്ചര്‍,
ആ നല്ല വാക്കുകള്‍ മനസ്സിനെ തൊടുന്നു.

ദീപാവലി കിട്ടി, നന്ദി, അന്നാമ്മേ. ഭാ‍ര്യ്ക്കും മക്കള്‍ക്കും പരിഭവം: എന്തേ അവര്‍ക്കില്ലേ ന്ന്!

ആഗ്നേ, താങ്ക്സ് ട്ടാ!

പല ഗ്രാമ്യ പ്രയോഗങ്ങളും അല്പം മാറ്റേണ്ടി വന്നിട്ടുണ്ട്, നന്ദകുമാര്‍. വായിക്കുന്ന എല്ലാര്‍ക്കും മനസ്സിലാകണമെന്ന സദുദ്ദ്യേശമെ അതിന് പിന്നിലുള്ളൂ.

ഉദാ: പെലി‍ എന്നെഴുതിയാ പുലയി, പെലിച്ചി, പുലക്കള്ളി എന്നൊക്കെ മനസ്സിലാക്കാന്‍ വിഷമമുള്ളവരുണ്ട്.
വല്യച്ഛനെ വെല്ലിശന്‍ എന്നേ ഞങ്ങള്‍ വിളിക്കാറുള്ളൂ.
അരിക്കിലാമ്പ് എന്ന് നാം പറയുമ്പോ അത് ഹരിക്കേന്‍ ലാമ്പാണെന്ന് മറ്റുള്ളവരെങ്ങനെ അറിയും?
മരക്കെഴങ്ങ് എന്ന് പറഞ്ഞാല്‍ അത് കൊള്ളി, മരച്ചീനി, പൂള ആണെന്ന് എത്ര പേരറിയും?
താങ്ക്സ് ട്ടാ!

കലേഷേ, സോറി. ഇനി എഴുതുന്നവ വീട്ടീപ്പോയിരുന്ന് വയിച്ചാ മതി! ഹാ‍ ഹാ!

ഹലോ പിരിക്കുട്ടീ!

വിശാലാ, ഇത്ര സെന്റിയാകാതെ!
അല്ല, എന്നിട്ട് വായിച്ച് തീര്‍ത്തില്ലേ?

മുസാഫിര്‍,
പണ്ട് മൂന്നേരത്ത് പാടത്തിലെ വട്ടത്തിച്ചിറയില്‍ കുളിച്ചിട്ടുണ്ടോ? മൂരികളെം പോത്തുകളേയുമൊക്കെ ഇറക്കി ഇപ്പോ വെള്ളത്തിന് മഞ്ഞ നിറമാ!

മുസ്തഫ|musthapha said...

ശശിയേട്ടാ...!
ഞാനും ഉണ്ടായിരുന്നു ശശിയേട്ടന്റെ കൂടെ, വടക്ക് മുകുന്ദപുരം ക്ഷേത്രം മുതല്... വായനക്കാരനെ ശരിക്കും അനുഭവിപ്പിക്കുന്ന എഴുത്ത്...

annamma said...

അയ്യോ! സോറീട്ടോ.. വായിച്ചു കഴിഞ്ഞപ്പോള് അത്രയും പേരേ മുമ്പില് ഉണ്ടായിരുന്നുള്ളൂ. ഭാര്യക്കും, മക്കള്‍ക്കും, അയല്വാസികള്‍ക്കുമൊക്കെ ദീപാവലിയാശംസകള്.
sp. mistakes anghattu sahika

തറവാടി said...

ഒന്നും പറയാന്‍ കഴിയുന്നില്ല.
തലമുറകള്‍.

Sriletha Pillai said...

nalla katha.but unable to comment in mal!more posts!

G.MANU said...

ഏറ്റവും ഹൃദ്യമായ കഥ

Bindhu Unny said...

വളരെ നന്നായിരിക്കുന്നു, കൈതമുള്ളേ, വല്യേച്ചിയുടെ വേദന.

Sureshkumar Punjhayil said...

Its something about me too... Good Dear.. Best wishes !!!!

Kaithamullu said...

അഗ്രൂ,
ഇഷ്ടപ്പെട്ടുവെന്ന് അഗ്രു പറയുന്നത് തന്നെ വലിയ ബഹുമതി എനിക്ക്.....

അന്നാമ്മയായതോണ്ട് സഹിച്ചൂ,ട്ടോ!

തറവാ‍ടീ, വളരെ നന്ദി!

മൈത്രേയി,
കമെന്റല്ല, വന്നു, കണ്ടു, ഇഷ്ടപ്പെട്ടു -ഇത് അറിയിക്കുവാന്‍ തോന്നുന്ന സന്മനസ്സ്...

മനു, ദുഷ്ടാ.....
(ഇപ്പോ അത്ര മാത്രം!)

ബിന്ദു ഉണ്ണീ,
താങ്ക്സ് ട്ടാ!

സുരേഷ്കുമാര്‍ പുഞ്ചയില്‍,
സമാനമനസ്കാ, നന്ദീസ്...

Murali K Menon said...

pathivupOle manOharam. njaan ERe ishTappettath~ aa kaalaghattaththeyaaN~. orupaadu varshangngaL puRakOttu pOyi njaanum aa itavazhikaLiloote sancharikkunnathupOle... pinne vallyEchchiyute kaaryam njaan miNtunnilla... nOvukaL uLLilirunnu neeRatte....chilappOL aa neeTTam oru sukhamaay maaRiyaalO?

കുഞ്ഞന്‍ said...

ചേട്ടാ..

ഒരു കാലഘട്ടം എന്റെ കണ്ണിലൂടെ നീങ്ങിപ്പോകുന്നത് കണ്ടു. ആ വല്യേച്ചിക്ക് ആയുരാരോഗ്യവും സന്തോഷവും ഇനിയുള്ള കാലങ്ങളില്‍ ഉണ്ടാകട്ടെ

മേരിക്കുട്ടി(Marykutty) said...

അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും- അതിലും ഉണ്ട് ഇതേ പോലെ മനസ്ഥിതിയുള്ള ഒരാള്‍..
നല്ല കഥ..

sunilraj said...

നല്ല കഥ...

ഗുരുജി said...

ഇതിപ്പോഴാണു കണ്ടത്‌.
ജീവിതത്തിന്റെ ഇടവഴിയില്‍ ഇങ്ങനെയെത്ര എത്രപേര്‍?
ശരിക്കും വേദനിപ്പിച്ചൂട്ടോ

Kaithamullu said...

മുരളി.
ആ കാലഘട്ടങ്ങളില്‍, ഇടവഴികളിലൂടെ ഒപ്പം വന്നതിന് നന്ദി.

കുഞ്ഞന്‍സ്,
മനസ്സമാധാനമെങ്കിലും കിട്ടിയാ മതിയായിരുന്നു.താങ്ക്സ്.

മേരിക്കുട്ടീ,
ഞാനിപ്പോഴോര്‍ക്കുന്നൂ അര്‍ജുനന്‍ പിള്ളയെ...ഇന്നസെന്റ്, അല്ലേ?

സുനില്‍ രാജ്,
ജീവിതം!

ഗുരുജീ,
വന്നതില്‍ സന്തോഷമറിയിക്കുന്നു.

yousufpa said...

ശശ്യേട്ടാ.....ശരിക്കും അനുഭവിച്ചു വായിക്കേര്‍ന്നു ഞാന്‍.
ചെലരങ്ങന്യാ പെണ്‍കുട്ട്യോള്‌ ന്ന് പറഞ്ഞാ കല്യാ..
നിയ്ക്കിണ്ട് നാല്‌ പെണ്‍കുട്ട്യോള്‌ സ്നേഹം കൊണ്ട് മൂട്വാ അവര്. നിയ്ക്കൊരു ഖേതോല്ല ആങ്കുട്ട്യോള്‌ ഇല്യാച്ചിട്ട്.

മ്മടെ മാതവി കുട്ട്യേമ്മടെ നാട്ടേരനായതോണ്ട് അവര്ടെ ശൈലീങ്ങ്ട് കടം കൊണ്ടതാട്ടൊ.......

പാവത്താൻ said...

ഞാനിവിടെ പുതിയതാ....
ഉള്ളിൽ ഒരു വിങ്ങലും കണ്ണിൽ ഒരു നനവും.... ഹൃദയത്തിൽ ഒരു കൈതമുള്ളുടക്കിയതുപോലെ....

Kaithamullu said...

അത്ക്കാ,
ഭാര്യ പെണ്മക്കളെ മാത്രം പ്രസവിച്ചാല്‍ തന്റെ വിത്ത് വെതക്കാന്‍ വേറെ കണ്ടം തേടുന്ന പ്രവണത സാധാരണമായിരുന്നു അന്നൊക്കെ. ഇന്ന് പെണ്മക്കള്‍ പഠിക്കുന്നു, ജോലി ചെയ്യുന്നു, സ്വന്തം കാര്യം നോക്കുന്നൂ.
-നന്ദി, വന്നതിനും കമെന്റിയതിനും.

പാവത്താന്‍,
പാവം!
അടുത്ത പോസ്റ്റില്‍ വെഷമം തീര്‍ത്ത് തരാം,ട്ടോ!

Chullanz said...

ഒരു പാട്‌ കണ്ടറിവുള്ള സ്ഥലങ്ങള്‍. അതിലൂടെ ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലേക്കൊരു യാത്ര

Kalesh Kumar said...

അടുത്തത് എവിടെ??

ഡിസംബര്‍ പാതി ആകാറായി...

Devarenjini... said...

ഇവിടെ ആദ്യമായിട്ടാണ്... വന്നതും കൈത മുള്ള് കൊണ്ട് മുറിഞ്ഞു മനസ്സില്‍ നിന്ന് ഇത്തിരി ചോര പൊടിഞ്ഞു ട്ടോ.... നന്നായിരിയ്ക്കുന്നു എന്ന് പറഞ്ഞാ പോരാ... അത്രയ്ക്ക് മനോഹരമായിരിയ്ക്കുന്നു.... കൊയ്ത്തു കാലം... ഇന്നത്തെ കുട്ട്യോളോട് അരി എങ്ങനെയാ ഉണ്ടാവണേ എന്ന് ചോദിച്ചാ കടയില്‍ നിന്ന് എന്നായിരിയ്ക്കും ഉത്തരം... പാടത്തിന്റെ വിവിധ ഭാവങ്ങള്‍ വിവരിച്ചൂല്ലോ , അത് അസ്സലായി ട്ടോ ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോഴാ കണ്ടത് പുതിയ പോസ്റ്റ് വായിക്കാന്‍ വന്നപ്പോള്‍, ആദ്യഭാഗം ഇത്തിരി വേഗത്തില്‍ ഓടിച്ചു. പിന്നെ തിരിച്ചു വന്ന് ഒന്നൂടെ വായിക്കേണ്ടി വന്നു.
ഇനിയിപ്പോള്‍ പുതിയതിലേക്ക്...

Kaithamullu said...

chullanz:
Devarenjini:
ആദ്യായിട്ടാ അല്ലേ?
നല്ല വാക്കുകള്‍ക്ക് നന്ദി!

ചാത്തന്‍‌കുട്ടീ,
എവിട്യായിരുന്നൂ, ഇത്ര നാള്‍?
(ഭാര്യ പിടിച്ച് തടവിലിട്ടിരിക്യാന്ന് പോലും ശങ്കിച്ചു)

നിരക്ഷരൻ said...

ഋതുഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പാടത്തിനെപ്പറ്റിയുള്ള വര്‍ണ്ണന, അതിതുപോലെ മറ്റൊരിടത്തും വായിച്ചിട്ടില്ല ഞാന്‍. എങ്ങനെ ഇമ്മാതിരിയൊക്കെ എഴുതിപ്പിടിപ്പിക്കുന്നു എന്ന് അത്ഭുതപ്പെട്ടിരിക്കുകയാണിപ്പോഴും.

ഒന്നുകൂടെയുണ്ട്..

ഇതുപോലുള്ള പോസ്റ്റുകള്‍ പരസ്യമായി ഇരുന്ന് വായിക്കാന്‍ കൊള്ളില്ല.(തമാശിച്ചതാണ്) നമ്മുടെ കണ്ണില്‍ വെള്ളം നിറയുന്നത് മറ്റുള്ളവരെ എന്തിനാ കാണിക്കുന്നത് ? ഞാനൊരു ലോലമനസ്ക്കനാ.....

കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്തൂടെ ഒന്ന് നടക്കണമെന്ന് തോന്നുമ്പോള്‍ ഇവിടെ വന്ന് ഈ പോസ്റ്റ് ഒന്നൂടെ വായിച്ചോളാം ഞാന്‍.

kARNOr(കാര്‍ന്നോര്) said...

ബ്ലോഗുലോകത്ത് ഞാന്‍ പുതിയതാ മാഷെ,
NTV ലെ ഇന്റെര്‍വ്യൂ കണ്ട് തപ്പിപ്പിടിച്ചുവന്നതാ

ഉലയില്‍ ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കം ഭാഷയ്ക്ക്, അനുഭവങ്ങള്‍ക്കും.

വല്ലാതെ നീറുന്നു നെഞ്ച് വല്യേച്ചി കാരണം
തീയില്‍ കുരുത്തതുകൊണ്ട് വെയിലില്‍ വാടാതെ നിലനില്‍കും

ഒരു വലിയ പ്രശ്നം ഇങ്ങനെ കൈകാര്യം ചെയ്ത ആ അച്ഛന്‍-മനസ്സിനുമുന്നില്‍ നമിയ്ക്കുന്നു..

Unknown said...

Valyechi ippam evide und?